Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 45

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ
ഏബ്രഹാം ചാക്കോ

45
റോസമ്മയുടെ മരണത്തിനുശേഷം പാപ്പി ആരോടും സംസാരിക്കാതെയായി. കടുത്ത ചിന്തകളിൽ പെട്ട് അയാൾ ഉള്ളിലേക്ക് വലിഞ്ഞു. മകളുടെ ഒൻപതാം ദിവസത്തെയും, നാല്പതാം ദിവസത്തെയും പ്രാർത്ഥനകൾക്ക് അയാൾ പോയി. പള്ളിയിലെ പ്രാർത്ഥനയിൽ കൂടി; അവളുടെ കുഴിമാടത്തിൽ മെഴുകുതിരി കത്തിച്ചു. കാപ്പി കുടിക്കുവാനോ, അവരുടെ വീട്ടിലേക്ക് പോകുവാനോ കൂട്ടാക്കാതെ അയാൾ പന്നഗം തോടിന്റെ ഒഴുക്ക് നോക്കി കുറേനേരം നിന്നു.
ഒരിക്കലും നേരെയാവാത്ത തന്റെ വിധിയെപ്പോലെ പന്നഗം വളഞ്ഞും, തിരിഞ്ഞും ഒഴുകി, മീനച്ചിൽ ആറിലേക്കു ചേർന്നു. പന്നഗത്തിന്റെ കഥയിവിടെ തീരുകയാണ്. താനും ഇവിടെ റോസമ്മയെ ഉപേക്ഷിച്ചു തിരിച്ചുപോകുന്നു.
മണിമലയാറിന്റെ ഓരത്ത് കെട്ടിയിട്ട വള്ളത്തിൽ ഇരുന്ന് പാപ്പൻ ഓരോന്ന് ചിന്തിച്ചുകൂട്ടി. കടത്തുവള്ളം ചോദിച്ചു വരുന്നവരെ അയാൾ രോഷത്തോടെ നോക്കി പിറുപിറുത്തു. വെള്ളത്തിനു മുകളിൽ പത്തോ പന്ത്രണ്ടോ കുത്തുകല്ലുകൾ കയറിയാൽ അയാളുടെ വീട്ടുമുറ്റമാണ്. എങ്കിലും വീട്ടിലേക്ക് കയറാതെ വള്ളത്തിൽത്തന്നെ കിടന്നു മയങ്ങി. മയങ്ങുന്നില്ലെങ്കിൽ അയാൾ തന്നോടുതന്നെയുള്ള പിറുപിറുപ്പുകളുമായി വള്ളത്തിനുള്ളിൽ കയറിയ വെള്ളത്തെ നോക്കിയിരിക്കും. ആ വെള്ളം തേവിമാറ്റാൻ അയാൾക്ക് ഉത്സാഹമുണ്ടായിരുന്നില്ല.
കള്ളിന്റെ മദിപ്പിക്കുന്ന ഗന്ധവുമായി വള്ളത്തിൽ കയറി അക്കരെയിറങ്ങിയ ചെറുപ്പക്കാർ പിറുപിറുത്തു
“വള്ളക്കാരന്റെ മകള് ചത്തെപ്പിന്നെ, അയാൾക്ക് നല്ല സുഖമില്ല..”
സാറാമ്മയെ തിരക്കിയിറങ്ങിയ മത്തായി പാപ്പിയുടെ വള്ളത്തിനരികിലേക്ക് ചെന്നു.
“പാപ്പിചേട്ടാ, റോസമ്മയെ വീട്ടിൽ കാണാനില്ല, ഈ വഴി വന്നോ?”
പാപ്പി വള്ളപ്പടിയിൽ തലകുനിച്ചിരുന്നു.
“പാപ്പിചേട്ടാ, റോസമ്മേയെ കണ്ടാരുന്നോ?”
അയാൾ മുഖമുയർത്തിയില്ല. കണ്ണുകളിൽ കാൽച്ചുവട്ടിലെ വെള്ളം മാത്രം. അയാൾ എന്തോ പറഞ്ഞെന്നു തോന്നി മത്തായി വീണ്ടും ചോദിച്ചു.
“പാപ്പിചേട്ടാ, എന്താ പറയുന്നേ? ”
പാപ്പി തലയുയർത്തി മത്തായിയെ നോക്കി. ശിവന്റെ മൂന്നാംകണ്ണ് തുറക്കാനെന്നപോലെ നെറ്റി ചുളിഞ്ഞു മറിഞ്ഞു. കണ്ണുകളിൽ കോപമോ, താപമോ? അയാളുടെ പിറുപിറുക്കൽ ഉച്ചത്തിലായി. അതുകേട്ട് മത്തായി ഞെട്ടി.
“കൊന്നെടാ, എന്റെ മോളെ അവര് കൊന്നെടാ..”
പാപ്പിയുടെ വായുടെ കോണിൽനിന്നും ഉമിനീര് ഒലിച്ചു കുറ്റിത്താടിയിലൂടെ കീഴേക്കു തൂങ്ങി. മത്തായി പേടിച്ചുപോയി. നാട്ടുകാർ പറയുന്നത് അയാളും കേട്ടിരുന്നു. പാപ്പിയുടെ തലക്കുള്ളിൽ മറ്റാരോ താമസം തുടങ്ങിയെന്നാണ് മത്തായിക്ക് തോന്നിയത്.
തെയ്യാമ്മയുടെ നിലവിളികൾ കേട്ട് ഓടിവരാൻ അടുത്ത് വീടുകളൊന്നും ഉണ്ടായിരുന്നില്ല. പുല്ലുചെത്താനിറങ്ങിയ സ്ത്രീകളാണ് തെയ്യാമ്മയുടെ നിലവിളി കേട്ടത്.
“മിണ്ടരുത് പിശാചേ… നിന്റെ നാവു ഞാൻ പിഴുതെടുക്കും..”
“അയ്യോ, എന്നെ കൊല്ലുന്നേ, എന്റെ കഴുത്തു ഞെരിക്കുന്നേ..”
നിശബ്ദത. സ്ത്രീകൾ പുല്ലരിയുന്നത് നിർത്തി.
വീണ്ടും വീട്ടിനുള്ളിൽ നിന്നും ശബ്ദമുയർന്നു.
“മിണ്ടരുത്.. നീ വായ് തുറന്നാൽ നിന്റെ നാവു ഞാൻ അരിഞ്ഞെടുക്കും..”
പാപ്പിയുടെ അലർച്ച. തെയ്യാമ്മയുടെ നിലവിളി.
സ്ത്രീകൾ അരിഞ്ഞ പുല്ല് ഇട്ടിട്ട് മുറ്റത്തേക്ക് ചെല്ലുമ്പോൾ, പാപ്പിയുടെ രൂപത്തിലൊരു ഭീകരൻ അരിവാളുമായി മുറ്റത്തേക്ക് ചാടി. പാപ്പിയുടെ രൂപമേ ഉണ്ടായിരുന്നുള്ളു; അവരറിയുന്ന പാപ്പി സൗമ്യനും മിതഭാഷിയുമായിരുന്നു.
അയാൾ മുറ്റത്തു നിന്നലറി.
“ഒരെണ്ണം ഈ മുറ്റത്തു കയറരുത്.. അരിയും ഞാൻ, അരിഞ്ഞു തള്ളും …”
മുറ്റത്തെ മൺതരികൾ ഉയർത്തി, അയാൾ ശിവതാണ്ഡവം നടത്തി. ശൂലത്തിനു പകരമായി അരിവാൾ വായുവിൽ ശീല്കാരത്തോടെ പറന്നു വെട്ടി.
സ്ത്രീകൾ പുറകോട്ടു ചാടി. അവർ അരിഞ്ഞുവെച്ച പുൽകെട്ടുകൾ എടുക്കാതെ ഓടി.
മുറ്റത്തിന് താഴേക്ക് അലസമായി വിരിച്ച കുത്തുകല്ലുകളിലൂടെ പാപ്പൻ താഴേക്ക് ചാടി. താഴെ കെട്ടിയിട്ടിരുന്ന വള്ളത്തിൽ അയാൾ അരിവാളുമായി കാവലിരുന്നു..
പാപ്പിക്ക് സുഖമില്ല എന്നറിഞ്ഞു തുള്ളിക്കളത്തിലെ കറിയ തിരക്കിവന്നു, ഉള്ളിലെ പേടികൊണ്ടു കൂട്ടത്തിൽ കാലിമറ്റത്തെ പാപ്പച്ചനെയും കൂട്ടി.
മണിമലയാറിന്റെ ഒഴുക്കും നോക്കിയിരുന്ന പാപ്പൻ അവരെ കണ്ടപ്പോൾ അരിവാൾ ഉയർത്തിക്കാണിച്ചു.
അവർ നിന്നു.
“പാപ്പിയേ, എന്ത് പറ്റിയെടാ നിനക്ക്?”
പാപ്പി മറുപടി നൽകിയില്ല. അയാളുടെ കൈയിൽ അരിവാൾ വട്ടം ചുറ്റിക്കൊണ്ടിരുന്നു.
“എന്താണെങ്കിലും പറയെടാ, നമുക്ക് സമാധാനമുണ്ടാക്കാം, പരിഹാരമില്ലാത്ത പ്രശ്നമുണ്ടോ?”
പാപ്പി മുഖമുയർത്തി; കൈയിൽ അരിവാളുയർത്തി ക്രൂരമായ ശബ്ദത്തിൽ ചോദിച്ചു.
“എന്റെ മോളെ തിരിച്ചു താ, എന്റെ മോളെ തിരിച്ചു താ..”
അവർ ഉത്തരം മുട്ടി വഴിയിൽ നിന്നു. കള്ളുഷാപ്പിൽ നിന്ന് കാലുതെറ്റിവന്ന മൂന്നുപേർ പാപ്പിയുടെ വള്ളത്തെ ഒഴിവാക്കി നടന്നു പോയി. എന്ത് ചെയ്യണമെന്നറിയാതെ കറിയ കുത്തുകല്ലുകൾക്കു മുകളിലേക്ക് നോക്കി. വീട്ടുമുറ്റത്തു നിന്ന് തെയ്യമ്മ കൈവീശികാണിച്ചു.
“കറിയാച്ചായ, പാപ്പച്ചായാ.. നിങ്ങള് പൊക്കോ.. അങ്ങേർക്ക് മനപ്രയാസം കേറിയിരിക്കയാ.. രണ്ടൂസംകൊണ്ട് മാറിക്കോളും.. നിങ്ങളൊന്നും പറയാൻ നിൽക്കേണ്ട…”
തുള്ളിക്കളത്തിൽ കറിയായും, കാലിമറ്റത്തിൽ പാപ്പച്ചനും വന്നതിലും വേഗത്തിൽ തിരിച്ചുപോയി.
യോഹന്നാന്റെ വീട്ടിലെ വെളിച്ചം കെട്ടു. ഏലിയാമ്മയുടെ ഒളിച്ചിരുന്ന തലകറക്കം അവരെ കട്ടിലിലേക്ക് തിരിച്ചുവിളിച്ചു. കുഞ്ഞുനാള് മുതൽ കുടുംബത്തിന്റെ ഐശ്വര്യമായി പൊക്കിപ്പിടിച്ചു വളർത്തിയ സാറാമ്മ, വീട് വിട്ട് എവിടേക്കോ പൊയ്‌കളഞ്ഞു. വയസ്സുകാലത്തു കൺകുളിർക്കെ കണ്ടുമരിക്കാൻ ദൈവം തന്ന ഒരു ആൺകുരുന്നിനെയും നഷ്ടപ്പെട്ടു. ഏലിയായമ്മയുടെ സങ്കടങ്ങൾക്ക് അതിരുണ്ടായിരുന്നില്ല. അവർ യോഹന്നാന് സമാധാനം കൊടുത്തില്ല.
“നിങ്ങളുടെ പിടിവാശിയാണ് എല്ലാത്തിനും കാരണം..ദൈവത്തിന് നിരക്കാത്ത കാര്യത്തിന് നിങ്ങൾ അപ്പനും മക്കളും കൂടി തുനിഞ്ഞിറങ്ങി..”
“ഏലിയാമ്മേ, നമ്മളെല്ലാവരും കൂടിയെടുത്ത തീരുമാനമല്ലായിരുന്നില്ലേ, ഇപ്പോൾ നീ എന്നെ മാത്രം കുറ്റപ്പെടുത്തുന്നത്??”
“നിങ്ങൾ ആണുങ്ങൾക്ക് പിടിച്ച മുയലിനു കൊമ്പു രണ്ടാ, എതിര് പറഞ്ഞാൽ നിങ്ങള് കേൾക്കുമോ?”
മത്തായി നാട് മുഴുവൻ തിരക്കിയലഞ്ഞു വീട്ടിലെത്തുമ്പോൾ ഏലിയാമ്മ ചീത്തവിളി തുടങ്ങും.
“ഒരു പെങ്ങളുണ്ടായിരുന്നതിന്റെ ജീവിതം നീയും നിന്റെ അപ്പനും കൂടി തുലച്ചില്ലേ?..”
“അമ്മേ..”
“മിണ്ടരുത് നീ.. എവിടെയെങ്കിലും പോയി എന്റെ മകളെ നീ കൊണ്ടുവന്നോണം..”
മത്തായി ഇനി തേടാത്ത സ്ഥലങ്ങളില്ല. മണിമലയാറിന്റെ പിറകെ നെടുമുടിവരെപോയി; പിന്നെ ചിത്തിരപ്പള്ളിവരെപ്പോയി. പത്രോസിന്റെ വീട്ടിൽ പോയി. എവിടെയുമില്ല. പോലീസിൽ പറഞ്ഞു മൂന്നാം ദിവസം അവർ നീലംപേരൂര് ഒരു സ്ത്രീയുടെ ശവം കിട്ടിയതറിയിച്ചു. അപ്പനോട് പോരേണ്ട എന്ന് വിലക്കി മത്തായി നീലംപേരൂർക്ക് പോയി.
കൈതക്കാടുകൾക്കിടയിൽ നിന്ന് വലിച്ചുകയറ്റിയ ശവം അടുത്ത പറമ്പിൽ ഓലമടലുകളിട്ടു മൂടിയിരിക്കുകയായിരുന്നു. മത്തായിയുടെ ഹൃദയമിടിപ്പ് കൂടി. എന്റെ ദൈവമേ, ഞങ്ങടെ സാറപെണ്ണാവല്ലേ. കറുത്ത നിറത്തിൽ ചീർത്ത ശവത്തിൽ വസ്ത്രങ്ങളുണ്ടായിരുന്നില്ല. പോലീസുകാർ അരയ്ക്കു മുകളിലെ ഓലമടലുകൾ പൊക്കി മത്തായിക്ക് കാണിച്ചുകൊടുത്തു. ഒരു ഗർഭിണിയുടേത് പോലെ വീർത്തു വിചിത്ര നിറങ്ങളിലായിരുന്ന അവളുടെ ശവം കണ്ടു മത്തായിക്ക് തലകറങ്ങി. അവകാശികളില്ലാത്ത എത്രയോ പണിയാളരുടെ ശവങ്ങൾ മണിമലയാർ ചുമന്നിരിക്കുന്നു. ചുമന്നു മടുക്കുമ്പോൾ, ആറ്റിറമ്പിലെവിടെയെങ്കിലും അവരെ ഉപേക്ഷിച്ചു അത് വേമ്പനാട് കായലിലേക്ക് മുങ്ങിമരിയ്ക്കാൻ ഒഴുകികൊണ്ടിരിക്കും.
സാറാമ്മയെ തിരക്കിയുള്ള യാത്രകൾ എവിടെയുമെത്തിയില്ല.
“അത് കുട്ടനാട്ടിലെ ഏതോ ഒരു പണിക്കാരിയായിരുന്നു..” മത്തായി തിരിച്ചെത്തിയപ്പോൾ യോഹന്നാനോട് പറഞ്ഞു.
“എവിടെയായിരുന്നാലും സാറാമ്മയും കൊച്ചും ജീവിച്ചിരുന്നേൽ മതിയായിരുന്നു.”
യോഹന്നാന്റെ ആദ്യദിവസങ്ങളിലെ രോഷത്തിന്റെ കനലുകൾ കെട്ടുപോയി. പുതുപ്പള്ളിക്കാരൻ കുഞ്ഞപ്പന്റെ ചെന്നിനായകം തേച്ച നാക്കിൽ നിന്നുവന്ന ഭത്സനങ്ങൾ മറന്നിട്ടല്ല; പക്ഷെ സാറാമ്മ മരിക്കേണ്ട, കൊച്ചുവറീതും മരിക്കേണ്ട..
വീട്ടിൽ വന്ന ജെയിംസിനെയും ഏലിയാമ്മ എതിരിട്ടു.
“നീ ഒരുത്തനാണ് ഇതെല്ലാം തുടങ്ങിയത്..നിന്റെ കൂട്ടുകാരന് പെണ്ണന്വേഷിക്കാൻ നിനക്കെന്തായിരുന്നു താല്പര്യം?”
“അവളുടെ നന്മക്കു വേണ്ടിയല്ലേ..”
“വായടക്കടാ, നിന്റെ പെങ്ങളു കൊച്ചിനെ കൊലക്കു കൊടുത്തപ്പോൾ നിനക്ക് സമാധാനമായല്ലോ..ആണാണെങ്കിൽ എന്റെ മോളെ പോയി കണ്ടുപിടിക്കടാ ..”
ജെയിംസ് വിഷണ്ണനായി അപ്പന്റെ അടുത്തേക്ക് പോയി. ജെയിംസ് പണത്തിന് അത്യാവശ്യവുമായാണ് വന്നത്. അയാൾ ശബ്ദം താഴ്ത്തി ആവശ്യം പറഞ്ഞു.
“ഇനി അവധി പറയാൻ പറ്റാത്തതുകൊണ്ടാ..മൊത്തം ആയിരത്തിഇരുനൂറ്‌ രൂപ കൊടുക്കാനുണ്ട്..”
“ഇത്രയും രൂപ എങ്ങിനെ പെട്ടെന്നുണ്ടാകും?”
“കൊടുത്തേ പറ്റൂ, വേറെ വഴികളൊന്നും കാണുന്നില്ല. അപ്പച്ചൻ സഹായിക്കണം..”
“പകുതി കൊടുത്തു പറഞ്ഞു നിർത്താൻ നോക്ക്, നല്ല വാക്കു പറഞ്ഞു കൂടുതൽ സമയം ചോദിക്ക്..”
“പകുതി കൊടുത്താൽ സമ്മതിക്കത്തില്ല..”
“ആർക്കാണ് നീ പണം കൊടുക്കാനുള്ളത്?”
“പൗലോസിന്..” ജയിംസിന്റെ ശബ്ദത്തിൽ സങ്കോചം. യോഹന്നാൻ മറുപടി പറയാതെ കുറച്ചുനേരം ഇരുന്നു. പിന്നെ അയാൾ എഴുന്നേറ്റു. തിരിഞ്ഞു ജെയിംസിനെ നോക്കി ചോദിച്ചു.
“ഇത്രയും കാശു കടം വാങ്ങിയതുകൊണ്ടാണോ, നീ പെങ്ങളെ അയാൾക്ക് കെട്ടിച്ചുകൊടുക്കാൻ ഉത്സാഹിച്ചത്?”
ജെയിംസ് കരച്ചിലിന്റെ വക്കോളം എത്തി.
“പറ്റിപ്പോയി അപ്പച്ചാ, കണക്കുകൂട്ടിയതൊക്കെ തെറ്റിപ്പോയി. പൗലോസ് ഇങ്ങോട്ടു വരുന്നതിനു മുൻപേ എന്തെങ്കിലും വഴിയുണ്ടാക്കണം.. രണ്ടു ദിവസം മുൻപ് അയാൾ കടവിങ്കലെ ഷാപ്പിൽ ഉണ്ടായിരുന്നു. കുറെ കുടിച്ചു നാട്ടുകാരോട് അപവാദങ്ങൾ പറഞ്ഞാണ് പോയത്..”
അടുക്കളയിൽ ത്രേസ്യക്ക് സഹായിയായി കാർത്തു ഉണ്ടായിരുന്നു. വീട്ടിലെല്ലാവരും സാറാമ്മയെ ഓർത്തു ആവലാതിപ്പെടുമ്പോൾ ത്രേസ്യയും കാർത്തുവും അതിലൊന്നും ശ്രദ്ധിക്കാതെ അവരുടെ ജോലികൾ ചെയ്തുകൊണ്ടിരുന്നു.
ഇരുട്ടിൽ മണിമലയാർ സ്വച്ഛമായി ഒഴുകി. വള്ളം കെട്ടിയിട്ടിട്ട് പാപ്പൻ കുത്തുകല്ലുകൾ ചവിട്ടി മുറ്റത്തേക്ക് കയറി. തെയ്യമ്മ പുറത്തേക്കു വന്നു എന്തോ പറയുവാൻ ഒരുങ്ങിയപ്പോൾ അയാളുടെ ശബ്ദം രൂക്ഷമായി ഉയർന്നു.
“വായടക്കടീ.. നീ മിണ്ടരുത്..”
തെയ്യമ്മ ഭീതിയോടെ അകത്തേക്ക് വലിഞ്ഞു.
പാപ്പൻ അകത്തെ മുറിയിലേക്ക് കയറി.
മുട്ടവിളക്കു മുനിഞ്ഞു കത്തുന്ന ജനലരികിൽ കൊച്ചുവറീതിനെ മടിയിൽ കിടത്തി ഉറക്കാൻ ശ്രമിക്കുന്ന സാറാമ്മയോട് പാപ്പൻ പറഞ്ഞു.
“നാളെ, അതിരാവിലെ വൈക്കത്തേക്ക് പോകണം. എല്ലാം ഒരുക്കിവെച്ചു കിടന്നോളൂ..”

(തുടരും)

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!