Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 25

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 25
ഏബ്രഹാം ചാക്കോ

കിഴക്കേലെ ഉമ്മറത്ത് വൈകുന്നേരത്തെ കാപ്പി കുടിച്ചു യോഹന്നാൻ ഇരുന്നു. ഇലയിൽ പൊള്ളിച്ചെടുത്ത അടയിൽ തേങ്ങയും ശർക്കരയും ഉരുകിയിറങ്ങുന്നുണ്ടായിരുന്നു. അയാളുടെ മനസ്സിൽ ഒരുപാടു കാര്യങ്ങൾ കെട്ടിനിന്നു. സാറാമ്മയെ പറ്റിയാണ് ചിന്ത. എത്ര കാലമെന്ന് കരുതിയാണ് അവളെ വീട്ടിൽ നിർത്തുന്നത്? കെട്ടിച്ചു വിട്ടാൽ പെണ്ണിന്റെ വീട്, അവളുടെ ഭർത്താവിന്റെ വീടായി തീരുന്നു. പത്രോസിനെ കുറിച്ചുള്ള കണക്കുകൂട്ടലുകളൊക്കെ തെറ്റിപ്പോയി.
യോഹന്നാൻ മത്തായിയേയും, ഏലിയാമ്മയെയും വിളിച്ചു.
“സാറക്കൊച്ചിന്റെ കാര്യമാ.. ഇനി മുന്നോട്ടെങ്ങിനെയാ? കുഞ്ഞച്ചൻ വന്നുപോയിട്ടിപ്പോൾ ആഴ്ചകളായി. പത്രോസ് വീടിനു കൊള്ളാത്തവനായി വീട് വിട്ടുപോയി. വിവാഹത്തിന് മുൻപേ അവൻ ശരിയല്ലായിരുന്നെന്നാണ് ഇപ്പോൾ കേൾക്കുന്നത്. ഇതൊക്കെ മുൻപേ അറിയേണ്ടതായിരുന്നു. അവൻ വഴിപിഴച്ചു പോകുമെന്ന് ആരറിഞ്ഞു? ഇനി പറഞ്ഞിട്ടെന്താ? വന്നേന്റെ ബാക്കി നോക്കുക..”
മുറ്റത്തു ചിക്കിക്കേറി വന്ന കോഴിക്കൂട്ടത്തെ ഏലിയാമ്മ കൈവീശി ഓടിച്ചു.
“പോ.. കോഴീ ..”
ഉമ്മറത്തെ സംസാരങ്ങൾ കേട്ട് സാറാമ്മ ചെവികൊടുത്തു. അവൾ ഉമ്മറത്തേക്കു വന്നു.
“കെട്ടിച്ച പെണ്ണിന്റെ വീട് കെട്ടിയവന്റെ വീട്ടിലാ ..സുഖമായാലും, ദുഖമായാലും അവിടെയാ ..പക്ഷേങ്കില് കെട്ടിയവന്റെ കൂടെ പൊറുക്കണം. ഇവിടെയിപ്പോ, സ്ഥിതി അങ്ങിനെ അല്ലല്ലോ.. വീട്ടുകാരുടെയും, നാട്ടുകാരുടേയും വാക്ക് കേൾക്കാത്തവൻ .. പള്ളീലച്ചൻ വരെ വിളിച്ചു ഉപദേശിച്ചു. പക്ഷെ അവൻ ആരേയും കേട്ടില്ല. കുറഞ്ഞപക്ഷം കെട്ടിയ പെണ്ണിനോടെങ്കിലും ഇഷ്‍ടം വേണ്ടേ? ഇപ്പൊ പോയിട്ട് വര്ഷം ഒന്ന് കഴിഞ്ഞു. ഒരു ദിവസമെങ്കിലും അവൻ അവളെ തിരക്കിയിട്ടില്ല; ഒരു കത്തയച്ചിട്ടില്ല. പ്രസവിച്ചിട്ട് ചത്തോ ജീവിച്ചോ എന്ന് തിരക്കിയിട്ടില്ല. അവനൊരു കൊച്ചോണ്ടായത് അവനറിയുമോ?”
യോഹന്നാൻ സാറയെ നോക്കി തുടർന്നു.
“നീ എത്ര കത്തുകൾ അയച്ചു? അത് ഏതെങ്കിലും ചവറ്റുകുട്ടയിൽ വീണു കാണും. നിനക്കോ അവന്റെ വിലാസം അറിയില്ല. പക്ഷെ അവന്റെ കാര്യം അങ്ങിനെ അല്ലല്ലോ.. അവനൊരു കാർഡ് അയച്ചുകൂടേ? ഇങ്ങനെ ഒരുത്തനെ കാത്തിരിക്കുന്നതിൽ എന്താണ് അർഥം?
ബന്ധങ്ങൾ എന്ന് പറഞ്ഞാൽ അത് അങ്ങോട്ടും ഇങ്ങോട്ടും വേണം. നമ്മുടെ ഭാഗത്തു നമ്മൾ ചെയ്യാത്തത് എന്തുണ്ട്? ഒരു കുറവുമില്ലാതെയല്ലേ നീ അവിടെ ചെന്ന് കയറിയത്? തിരിച്ചു അവൻ ചെയ്തതെന്താണ്?
നമ്മളെ വേണ്ടാത്തൊരെ, നമുക്കും വേണ്ടാ എന്നാണ് എനിക്ക് പറയാനുള്ളത്.. ജീവിതം ഇനിയെത്ര മുന്നോട്ടു കിടക്കുന്നു..വഴി തെറ്റിയെന്നു തോന്നിയാൽ പിന്നെ തിരിഞ്ഞു നടക്കുന്നതിൽ മാനക്കേട് നോക്കേണ്ടതില്ല..”
സാറാമ്മ എല്ലാം കേട്ടു നിന്നു. അവൾക്ക് അപ്പച്ചൻ പറയുന്നത് നന്നായി മനസ്സിലാവുന്നുണ്ട്. പറയുന്നതൊക്കെ തന്റെ ഭാവിയെപ്പറ്റിയാണ്. അല്ലെങ്കിൽ തന്നെ സ്വന്തം വീട് അവൾക്കു ചിലപ്പോഴൊക്ക മറ്റാരുടെയോ വീടാണെന്നു തോന്നിത്തുടങ്ങി. പണ്ട് അടുക്കളയിൽ എന്തുണ്ടാക്കണമെന്നു സാറാമ്മ തീരുമാനിച്ചാൽ ഏലിയാമ്മക്ക് സമ്മതമായിരുന്നു. ഇന്നിപ്പോൾ ത്രേസ്യ അടുക്കളയിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നു. രാവിലെ ചക്ക വേയിച്ചാലോ എന്ന് സാറാമ്മ ചോദിച്ചാൽ, ത്രേസ്യ ചക്ക വേണ്ട ഇന്ന് പുട്ടു മതി എന്നാവും പറയുക. ത്രേസ്യയുടെ അടുക്കളയാണ്. അതിൽ നാത്തൂന് എന്ത് കാര്യം? ആദ്യം വന്നപ്പോൾ കിട്ടിയ സ്നേഹമൊന്നും ഇപ്പോൾ കാണുന്നില്ല. ചിലപ്പോൾ ത്രേസ്യയുടെ പെരുമാറ്റത്തിൽ കല്ല് കടിക്കും. അവൾ ചില സമയങ്ങളിൽ സംസാരിക്കാതെ ഒഴിഞ്ഞുമാറി നടക്കും. എന്തെങ്കിലും ചോദിച്ചാലും ഉത്തരം പറയാൻ മടി..
സാറാമ്മ അവളുടെ മനസ്സിലുള്ളത് യോഹന്നാനോട് പറഞ്ഞു.
“അപ്പച്ചാ, പറയുന്നതൊക്കെ ശരിയാ. ഇതുവരെ പത്രോസിനെപ്പറ്റി ഒരു വിവരവുമില്ലെന്നതും സത്യം. പക്ഷേങ്കില് പത്രൊസിച്ചാച്ചന് ഒരുമിച്ചു ജീവിച്ചടത്തോളം കാലം, എന്നോട് വലിയ ഇഷ്ടമായിരുന്നു. വലിയ പഠിപ്പുള്ള ആളാണ്. നമുക്കൊന്നും അറിയാത്ത ഒരുപാടു കാര്യങ്ങൾ അറിയാവുന്ന മനുഷ്യനാണ്. ആ വീട്ടിൽ എനിക്കൊരു കുറവുമുണ്ടായിട്ടില്ല. എന്റെ പ്രസവ ശുശ്രൂഷ മുഴുവൻ നോക്കിയത് അവിടുത്തെ അമ്മയും അമ്മിണിയും കൂടിയാണ്..”
“ആയിക്കോട്ടെ, പക്ഷെ അവനെവിടെ? ”
“വരും, പത്രോസച്ഛാച്ചൻ തിരിച്ചു വരും..”
” വർഷം ഒന്ന് കഴിഞ്ഞു അവനിറങ്ങിപ്പോയിട്ട്. ഇങ്ങനെ മുന്നോട്ടു പോകാൻ പറ്റത്തില്ല. ആ വീട്ടിൽ ഒരു പണിക്കാരിയായിട്ടു സാറാമ്മേ, നിന്നെ ഞങ്ങൾ അയക്കില്ല..ഇനിയെന്ത് വേണമെന്ന് ഇടവക അച്ഛനുമായി സംസാരിക്കട്ടെ..”
വീണ്ടും കോഴികൾ കൂട്ടമായി മുറ്റത്തേക്ക് കയറിവന്നു. ഏലിയാമ്മ ബദ്ധപ്പെട്ടു എഴുന്നേറ്റു.
“പോ .. കോഴീ ..”
“നീ കോഴീടെ പിറകെ ഓടാതെ അവിടെ ഇരിക്ക്.. ” യോഹന്നാൻ ഏലിയാമ്മയെ ശാസിച്ചു.
“അപ്പോൾ സാറാമ്മേ, ഞാൻ പറയുന്നത് മനസ്സിലാവുന്നുണ്ടോ? മക്കളുടെ നന്മയല്ലാതെ മറ്റെന്താണ് അപ്പനമ്മമാർക്കു വേണ്ടത്? പറഞ്ഞതിന്റെ പൊരുൾ ഇതാണ്, കേട്ട് തെറ്റിപ്പോയാല്, അത് അഴിച്ചുകെട്ടേണ്ടിവരും.”
സാറാമ്മ കൊച്ചുവറീതിനെ ഒക്കത്തുവച്ചു അകത്തേക്ക് പോയി. എന്തെങ്കിലും മറുത്തുപറഞ്ഞു അപ്പച്ചനെ ശുണ്ഠി പിടിപ്പിക്കാതിരിക്കാൻ അവൾ എല്ലായ്‌പോഴും ശ്രദ്ധിച്ചിരുന്നു.
ഏലിയാമ്മ മകളെ സമാധാനിപ്പിച്ചു.
“നീ കൊച്ചിനെ നോക്കി മര്യാദക്കിരിക്കു കൊച്ചേ .. ദൈവത്തിന്റെ അറിവുകൂടാതെ ഒരില പോലും വീഴത്തില്ല. തമ്പുരാന്റെ പദ്ധതിയെന്തോ അതാണ് നമ്മുടെ ജീവിതം. നീ പ്രാർത്ഥിക്ക്, നിനക്ക് ദൈവം ഉത്തരം തരും..”
യോഹന്നാൻ അടുത്ത ചിലരോടൊക്കെ സാറാമ്മയുടെ കാര്യം സംസാരിച്ചു. ഇനി മുൻപോട്ട് എങ്ങിനെ പോകണം? എല്ലാ ആലോചനകളും അവസാനം എത്തിച്ചേരുന്നത് ബന്ധം പിരിയുന്നതിലേക്കാണ്.
“യോഹന്നാൻ പറഞ്ഞതാ, അതിന്റെ ശരി..” തുള്ളിക്കളത്തിലെ കറിയ പറഞ്ഞു.
“വർക്കത്തുള്ള മറ്റൊരു ആലോചന നോക്കണം.. ” പെരിങ്ങോലത്തെ ഔത പറഞ്ഞു
“സാറക്ക് പ്രായമൊന്നുമായില്ല. നമുക്ക് നല്ലൊരു കുടുംബത്തിൽ നിന്ന് ആലോചിച്ചു നടത്തണം.” കാലിമറ്റത്തിലെ പാപ്പച്ചി പറഞ്ഞു.
എന്നാൽ ഇടവക അച്ചൻ യോഹന്നാനെ നിരുത്സാഹപ്പെടുത്തി.
“വിവാഹമോചനത്തിന് വേണ്ട കാര്യങ്ങളൊന്നും കാണുന്നില്ല. അവൻ വേറൊരു ബന്ധത്തിൽ ഏർപ്പെട്ടെങ്കിലോ, അവനു മനസികാസുഖം ഉണ്ടെങ്കിലോ മാത്രമേ വിവാഹ മോചനമൊക്കെ നടക്കു.”
വള്ളക്കാരൻ പാപ്പി യോഹന്നാനോട് ചോദിച്ചു
“എന്താ മോളുടെ കാര്യം?”
” ഒന്നും അങ്ങോട്ട് തീരുമാനിച്ചില്ല; പക്ഷെ ഈ ബന്ധം മുന്നോട്ടു പോകുമോ എന്ന് ഉറപ്പില്ല..”
“ദൈവം കൂട്ടിച്ചേർത്തതിനെ മനുഷ്യർ വേർപിരിക്കരുതെന്നാണ്.. ഇന്നല്ലെങ്കിൽ നാളെ ആ ചെറുക്കൻ പുറത്തിറങ്ങി സാറകൊച്ചിനെ തിരക്കിവരില്ലേ?”
ചില പരിചയമില്ലാത്തവരൊക്കെ കിഴക്കേൽ വീട്ടിൽ വരുവാൻ തുടങ്ങി. അവരൊക്കെ യോഹന്നാനോട് സംസാരിച്ചിരിക്കും.
ഇടക്ക് ഏലിയാമ്മ . സാറാമ്മയോട് പറയും. “നീ കൊച്ചിനെ ഇങ്ങു താ, ഈ കാപ്പി അവർക്കു കൊടുത്തിട്ടു വാ..”
സംസാരിച്ചിരുന്നവരുടെ നോട്ടം സാറാമ്മക്ക് എന്തോ ഇഷ്ടപ്പെട്ടില്ല.
അടുത്ത ദിവസം ജെയിംസ് വീട്ടിൽ വന്നു. അമ്മയും, അപ്പച്ചനും, മത്തായിയും ജെയിംസുമായി കുറെ സംസാരിച്ചിരുന്നു.
പോകാൻ നേരം അവൻ പെങ്ങളുടെ തോളിൽ ഒരു തട്ടും ചിരിയും പാസ്സാക്കി. ജെയിംസിന്റെ ഉള്ളിൽ എന്തോ പറയാതെ പറഞ്ഞുവെന്നു അവൾക്കു തോന്നി.
വൈകുന്നേരം ഏലിയാമ്മ ജെയിംസ് കൊണ്ടുവന്ന ആലോചനയെപ്പറ്റി പറഞ്ഞു.
“പൗലോസിനെ നിനക്കറിയില്ലേ? അവൻ കല്യാണമാലോചിക്കുകയാണ്. അവന്റെ ഭാര്യ അസുഖം വന്നു കഴിഞ്ഞ വർഷമാ മരിച്ചത്.. കുട്ടികളില്ല , നല്ല സ്വത്തൊള്ള വീട്.. നമുക്കിതൊന്നു ആലോചിച്ചാലോ?..”
കാര്യങ്ങൾ പെട്ടെന്ന് കൈവിട്ടു പോകുന്നെന്ന് സാറാമ്മക്കു തോന്നി.
“അമ്മേ , എനിക്ക് വേണ്ടി നിങ്ങൾ കല്യാണം ആലോചിക്കേണ്ട..”
“പിന്നെ നീ എക്കാലത്തും ഇവിടെ നിൽകാനാണോ ആലോചിക്കുന്നത്?”
അടുത്ത ദിവസം വൈദ്യൻ നടരാജനും പൗലോസും വന്നപ്പോൾ, പൗലോസിന് മുഖം കൊടുക്കാതെ സാറാമ്മ ഒഴിഞ്ഞു മാറി നിന്നു. കാപ്പി കൊടുത്തതും ത്രേസ്യയാണ്. പോകാൻ നേരം പൗലോസ് ഏലിയാമ്മയോടു ചോദിച്ചു
“സാറ എവിടെ? കണ്ടില്ലല്ലോ?”
“പര്യമ്പുറത്തെന്തോ ചെയ്യുവാ..”
“ഞാനൊന്നു നോക്കട്ടേ ” പൗലോസ് അടുക്കള ഭാഗത്തേക്ക് പോയി. ആ വീട്ടിലെ ഒരംഗത്തെപ്പോലെ അയാൾ അടുക്കളമുറ്റത്തു നിൽക്കുന്ന സാറാമ്മയുടെ അടുത്തെത്തി.
“ഇവിടെ നിൽക്കുവാരുന്നോ?”
സാറാമ്മ ഒന്നും പറഞ്ഞില്ല..”
“സാറ, ഞാനും വൈദ്യരും ഇറങ്ങുകയാണ്. പോകുന്നേനുമുൻപേ ഒരു കാര്യം പറഞ്ഞേച്ചു പോകാനാ ഞാൻ ഇങ്ങോട്ടു വന്നത്.. എന്റെ ഒരിഷ്ടം ഞാൻ അപ്പച്ചനോട് പറഞ്ഞിട്ടുണ്ട്.. അത് നിന്നോട് ചോദിക്കുമ്പോൾ തടസ്സം പറയരുത്..”

(തുടരും)

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!