Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 27

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ
ഏബ്രഹാം ചാക്കോ

27
മീനച്ചിലാറിൽ നല്ല ഒഴുക്കുണ്ട്. വെള്ളപ്പൊക്കത്തിൽ ഇടിഞ്ഞുപോയ മൺതിട്ടകൾ ദൂരേക്ക്‌ കാണാം. തെളിഞ്ഞു നിൽക്കുന്ന മാനം. കുഞ്ഞച്ചൻ കിഴക്കേപറമ്പിലേക്ക് നടന്നു. വീട്ടിൽ നിന്ന് ഒരു മൈൽ എങ്കിലും ദൂരമുണ്ട്. ഒരേക്കറിൽ താഴയേ ഉള്ളൂ ആ പറമ്പ്. അതിന്റെ ചുറ്റിലുമായി വീട്ടിലെ ആശ്രിതരായ കുറെ ആളുകളുടെ കുടിലുകളുമുണ്ട്. പരമു, രാജൻ, കേശവൻ, പാപ്പി, ചാക്കോ.. അങ്ങിനെ കുറെ കുടുംബങ്ങൾ, കുഞ്ഞച്ചന്റെ പറമ്പിന്റെ അതിരുകളോടെ ചേർന്ന കുടിലുകളിലായിരുന്നു താമസം.
കുഞ്ഞച്ചന്റെ മനസ്സിൽ നിറയെ കിഴക്കേലെ യോഹന്നാന്റെ വാക്കുകളായിരുന്നു. വീടുവിട്ട് പോയ മകൻ സ്വയമേവ തിരിച്ചുവരുന്നില്ലെങ്കിൽ ചെന്ന് വിളിച്ചു കൂട്ടിക്കൊണ്ടുവരണം. നാടടച്ചു ഊണുകൊടുത്തു ഘോഷമായി നടത്തിയ കല്യാണത്തിന് എല്ലാവർക്കും ഉത്തരവാദിത്വം ഉണ്ട്..കൊച്ചുപ്രായത്തിലുള്ള സാറാമ്മയുടെ ജീവിതം നശിപ്പിക്കാൻ പറ്റുകയില്ല.. ദൂരെയിട്ടു കണ്ണടച്ചാൽ കൈവിട്ടു പോകും..
ആദ്യം അവനെ കണ്ടെത്തണം; നല്ലവാക്കു പറഞ്ഞു കൂട്ടിവരണം.. അവൻ തിരിച്ചുവരാൻ സമ്മതിക്കുമോ? വീടിനേക്കാൾ വലുത് ഈ രാജ്യമാണെന്ന് വാദിച്ചു തിരിഞ്ഞു നിന്നാൽ എന്ത് ചെയ്യും!
ആകെയുള്ള ഒരു ആൺതരി ഇങ്ങനെ കൈവിട്ടുപോകുമെന്നു ഒരിക്കലും വിചാരിച്ചില്ല..
ആറ്റോരം വിട്ടു ഇടവഴിയിലേക്ക് കയറിയപ്പോൾ എതിരെ മാത്തു അവന്റെ പശുകിടാവുമായി നിൽക്കുന്നു.
“മാത്ത്വേ..”
മാത്തു വിനയത്തോടെ വഴിയോരത്തേക്ക് ഒതുങ്ങിനിന്നു.
“ഓ.. വെറുതെ നടക്കുവാ..”
“പുതിയ പശുക്കിടാവാണോ ?
“അതെ, അപ്പൻ മേടിച്ചു തന്നതാ?”
“എന്റെ പഴേ കിടാവ് വെള്ളത്തില് ഒഴുകിപ്പോയി, പിന്നെ അത് കടലീൽ പോയി….അപ്പൻ ഇതിനെ വിക്കുമെന്നാ പറയുന്നേ, ഞാൻ കൊടുക്കത്തില്ല..”
മാത്തുവിന്റെ പീളകെട്ടിയ കണ്ണുകളിൽ നനവ്.. മുടി വളർന്നു ചെവി മൂടിയിട്ടുണ്ട്. താടിയുമുണ്ട്.. ഉടുത്തിരിക്കുന്ന കീറതോർത്തിൽ അവൻ ഒരു ഭിക്ഷക്കാരനെപ്പോലെ തോന്നിച്ചു.
പാവം.. പക്ഷെ ദൈവം അവനെ സൃഷ്ടിച്ചപ്പോൾ എല്ലാ കൂട്ടുകളും എടുത്തുവെക്കാൻ മറന്നു..
“അപ്പനൊണ്ടോടാ വീട്ടിൽ?..”
“ഒണ്ടാരിക്കും.. അറിയത്തില്ല..”
കിടാവ് വളർന്നു വലിയ പശുവായാൽ പിന്നൊരു കിടാവിനെ കിട്ടുന്നത് വരെ ചാക്കോയുടെ വീട്ടിൽ അവൻ സമാധാനം കൊടുക്കുകയില്ല. അവന്റെ സമാധാനം പശുക്കിടാവുമായുള്ള അവന്റെ സാമിപ്യം ആയിരുന്നു.
പരമുവിന്റെ വീട്ടുമുറ്റത്തു മക്കളുടെ കളികൾ തകൃതിയിൽ നടക്കുകയായിരുന്നു.
“അച്ഛനെന്ത്യേ?”
കുട്ടികൾ കളി നിർത്തി. കുഞ്ഞച്ചനെ അവർക്കറിയാം.. വെള്ളപ്പൊക്കം വന്നപ്പോൾ മാറിത്താമസിച്ച വീട്ടിലെ അപ്പച്ചൻ.. ഗീത, പുഷ്പ, ലത.. മൂന്നു പെൺകുട്ടികളാണ് പരമുവിന്. നെഞ്ചു കൂമ്പിയ കൗമാരവുമായി മൂത്തവൾ ഗീത അകത്തേക്ക് ഓടി; പിന്നാലെ പുഷ്പയും ലതയും.
“അമ്മേ.. അമ്മേ…”
ജാനകി പുറത്തേക്കു വന്നു. പണിയെടുത്തുറച്ച ശരീരമാണ് ജാനകിയുടേത്. എണ്ണക്കറുപ്പ്.. ചുരുണ്ട മുടിയിൽ വിറകടുപ്പിൽ നിന്നു ഊതിപ്പരന്ന ചാരത്തുണ്ടുകൾ ..
“പരമു എന്ത്യേ?..”
“പൊറത്തേക്കിറങ്ങിയതാ..”
ജാനകി പലക തുടച്ചു തിണ്ണയിൽ വെച്ചു ..
“ഇരിക്കൂ..”
“വേണ്ട ജാന്വേ..”
“കുടിക്കാനെന്തെങ്കിലും?”
“വേണ്ട.. പരമൂനോട് വീട്ടിലേക്കൊന്നു വരാൻ പറയണം..”
“ചെലപ്പോ, ഇപ്പൊ വര്വാരിക്കും…”
ജാനകിയുടെ പിന്നിൽ ഒളിച്ചു നിൽക്കുന്ന കുട്ടികൾ. മൂത്തത് ഗീതയാണ്.. ഗീതക്ക് പതിനാലു വയസ്സായി. പുഷ്പക്ക് പന്ത്രണ്ടും, ലതക്ക് പത്തും വയസ്സ്. മൂവരും ഒന്നിനൊന്നു മുന്നോട്ടു വളർന്നു വരുന്നു. ഗീതക്ക് കല്യാണാലോചനകൾ നോക്കുന്നുണ്ട്.
“ഞാൻ പറമ്പിലേക്കൊന്നു കേറട്ടെ..”
പരമുവിന്റെ കുടിലിന്റെ പിൻഭാഗത്തെ പറമ്പ് കുഞ്ഞച്ചന്റേതാണ്. തലയുയർത്തി നിൽക്കുന്ന കപ്പത്തണ്ടുകൾ. കുഞ്ഞച്ചൻ പറമ്പിലേക്ക് കയറി ചുറ്റിനടന്നു നോക്കി. കപ്പമൂടുകളിലെ മണ്ണ് ഇളകിക്കിടന്നു. തണ്ടിൽ ബലമായി പിടിച്ചപ്പോൾ അത് ദുർബലമായി ആടി. കുടിലിന്റെ പിന്നാമ്പുറത്തു അടുക്കളവാതിൽക്കൽ നിന്ന് പറമ്പിലേക്ക് നോക്കുന്ന ജാനകി. അവൾക്കു പിന്നിൽ ഗീത.. കുഞ്ഞച്ചൻ അങ്ങോട്ട് നോക്കിയപ്പോൾ അവർ മുഖം വലിച്ചു.
അടുത്ത പറമ്പിലെ വീട് ചാക്കോയുടേതാണ്. ചാക്കോ മുറ്റത്തു നില്പുണ്ടായിരുന്നു.
” എന്നായുണ്ടേ വിശേഷം?.. കേറുന്നോ.. ഒരു കട്ടനടിക്കാം..”
“ഇല്ല ചാക്കോ.. പോവ്വാ..”
ചുറ്റുവട്ടത്ത് വേറെയും വീടുകളുണ്ട്. മീനച്ചിലാർ കരയിൽ കയറി ഇവരുടെയൊക്കെ വീട്ടുപടിവരെ നക്കിത്തുടച്ചതാണ്.
തിരിച്ചു നടക്കുമ്പോൾ, പറമ്പിലെ കപ്പമൂടുകൾ കിടന്നിരുന്നതിനെപ്പറ്റി പറ്റിയോർത്ത് അയാൾ ഉള്ളിൽ ചിരിച്ചു. ഇളകിയ കപ്പമൂടുകളിൽ നിന്ന് നഷ്ട്ടപ്പെട്ടതൊക്കെ, ചുറ്റുമുള്ള കുടിലുകളിലെ വിശപ്പുമാറ്റാനായിരിക്കുമെന്നു കുഞ്ഞച്ചന് അറിയാമായിരുന്നു.
ദൂരെ ഓലകെട്ടിയ പള്ളിക്കൂടം കാണാം. അതിനടുത്താണ് ശങ്കരൻനായരുടെ വീട്.
കുഞ്ഞച്ചൻ അവിടെയും കയറി.
“ആരാ ഇത്.. കുഞ്ഞച്ചനോ.. വരൂ.. കയറിയിരിക്കൂ..”
ശങ്കരൻ നായർ വലിയ ചിരിയുമായി എത്തി.
വളച്ചുകെട്ടില്ലാതെ, കുഞ്ഞച്ചൻ വന്ന കാര്യം പറഞ്ഞു.
“പത്രോസ് വീട് വിട്ടിട്ടു വര്ഷം ഒന്ന് കഴിഞ്ഞു.. ഇവുടുത്തെ ചെറുക്കനുമായാണ് പോയതെന്നാണ് കേട്ടത്..ഇപ്പൊ നിങ്ങടെ മകൻ തിരിച്ചു വന്നു എന്നും കേട്ടു.. എന്റെ മകന്റെ വിവരം വല്ലതും കിട്ടുവോന്നറിയണം..”
ശങ്കരൻ നായരും മകനെ ഓർത്തു ദുഃഖിതനായിരുന്നു. മകനെ ഓർത്തു കുറെ സ്വപ്‌നങ്ങൾ കണ്ടതാണ്.. രാഷ്ട്രീയം തലയ്ക്കു പിടിച്ചു എല്ലാം നഷ്ടപ്പെടുത്തി.
ഒരാഴ്ചയായി അവൻ തിരിച്ചുവന്നിട്ട് . മുടി പറ്റെ വെട്ടിച്ച ഒരാൾ കുറ്റിത്താടിയുമായി മുറ്റത്തേക്ക് കയറിവന്നപ്പോൾ അത് വിശ്വനാഥനാണെന്നു തിരിച്ചറിഞ്ഞില്ല. മുഴിഞ്ഞ ഖദർ ഉടുപ്പും, തുണിസഞ്ചിയുമായി വന്ന അവനെ കണ്ടു അവന്റെ അമ്മ വാവിട്ടു കരഞ്ഞു. എന്നിട്ടു ശാസിക്കരുതെന്നു ഭർത്താവിനെ വിലക്കി, അവന്റെ കൈ പിടിച്ചു അകത്തേക്ക് കൂട്ടികൊണ്ടു പോയി.
മകന്റെ കാര്യം പറയുന്നത് കേട്ട് ശങ്കരൻ നായരുടെ ഭാര്യ മേൽമുണ്ടിട്ട് വാതിൽപിറകിൽ നിന്നു .
“അവനിപ്പോൾ ഇവിടെയില്ല.. മുൻപ് മടീന്ന് ഇറങ്ങാതെ വളർന്ന ചെറുക്കനാ.. പക്ഷെ ഇപ്പോൾ അച്ഛനെ കണ്ടാൽ, വഴിമാറി നടക്കുന്നു.. എന്തായിത്തീരുമോ ആവോ ഈ പിള്ളേരുടെ ഭാവി..”
“അങ്ങനെയൊന്നുമില്ല” കതകിന്റെ പിന്നിൽനിന്ന് അമ്മ മകനെ ന്യായീകരിച്ചു.” ഏതോ കൂട്ടുകാരെ കാണണൊന്നു പറഞ്ഞു പോയതാ..”
“എന്നോടൊന്നും സംസാരിക്കാറില്ല.. കാണുന്നതും കുറവ്.. നമ്മളൊക്കെ വായിക്കാത്ത പുസ്തകങ്ങളൊക്കെ വായിച്ചു അവരൊക്കെ നമ്മളെക്കാൾ അറിവുള്ളവരായി..” ശങ്കരൻനായർ തുടർന്നു. “നമ്മൾ പറയുന്നതൊക്കെ വെള്ളത്തിലെ വര പോലെയായി..”
ശങ്കരൻ നായർ തന്റെ ദുഃഖത്തിന്റെയും, നിരാശയുടെയും സഞ്ചി തുറന്നു കുറെ കാര്യങ്ങൾ പുറത്തിട്ടു.
കുഞ്ഞച്ചൻ എഴുന്നേറ്റു.
“മകൻ വരുമ്പോ, വീട്ടിലൊന്നു കേറാൻ പറയുക.. നമ്മുടെ ചെറുക്കന്റെ കാര്യം അറിയാതിരിക്കില്ല..”
ശങ്കരൻ നായർ തല കുലുക്കി. വിശ്വനാഥന്റെ അമ്മയുടെ ഒരു ഏങ്ങലടി ശബ്ദം കതകിനു പിന്നിൽ കേട്ടെന്നു കുഞ്ഞച്ചന് തോന്നി.
രാത്രി തന്നെ, പരമു കുഞ്ഞച്ചന്റെ വീട്ടിലെത്തി. അടുക്കളയിലെ പണി നിർത്തി, അന്നാമ്മ ഉമ്മറത്തേക്ക് വന്നു.
കുഞ്ഞച്ചൻ കാര്യം പറഞ്ഞു.
” നമ്മൾ ഒടുവിൽ വൈക്കത്തു പോയത് എന്നാണ്? മാസങ്ങളായില്ലേ? നാളെ ഒന്നുകൂടി പോയി പത്രോസിന്റെ കാര്യം അവിടെ തിരക്കി അറിയണം..”
“പരമു.. കുന്നംകരിയിൽ ചെന്നപ്പോൾ പറഞ്ഞതൊക്കെ നീയും കേട്ടതല്ലേ.. ഇനിയും നമുക്കു അന്വേഷിക്കാതിരിക്കാൻ പറ്റില്ല.. മകനു മുൻപിൽ അപ്പൻ തോറ്റു കൊടുത്തേക്കാം..നമുക്ക് വൈക്കത്തിന് പോകണം.. പത്രോസ് ചിലപ്പോൾ തിരിച്ചെത്തിയിട്ടുണ്ടാവും….. നമുക്ക് പോയി അന്വേഷിക്കണം”
അന്നാമ്മ കൂടെ ചേർത്തു പറഞ്ഞു.. “പറ്റുമെങ്കിൽ കൂട്ടിക്കൊണ്ടുവരണം ..നാളെത്തന്നെ.. ”
പരമു അതിരാവിലെ എത്തിക്കൊള്ളാമെന്നു പറഞ്ഞു എഴുന്നേറ്റു.
“പിന്നാമ്പുറത്തേക്കു വരൂ. ഉണക്കക്കപ്പ കെട്ടിവെച്ചിട്ടുണ്ട്; വീട്ടിലേക്കു കൊണ്ടുപോയ്‌ക്കോളൂ..”
അടുക്കളപ്പുറത്തു പരമു വന്നപ്പോൾ അന്നാമ്മ പറഞ്ഞു
“വൈക്കത്തും നല്ല കള്ളു കിട്ടുമെന്ന് കേട്ടിട്ടുണ്ട്.. പോകുന്ന കാര്യം നടന്നാലും നടന്നില്ലേലും, നിങ്ങൾ രണ്ടാളുംകൂടി ഷാപ്പിൽ കയറി ആഘോഷിച്ചേച്ചു ഒരാള് മറ്റെയാളെ ചുമന്നോണ്ട് വരരുത്..”
പരമു തെല്ലു ജാള്യതയോടെ പറഞ്ഞു
“അന്നങ്ങിനെ പറ്റിപ്പോയതാ, ഭക്ഷണം കഴിക്കാതെയല്ലേ അവരുടെ വീട്ടീന്നെറങ്ങിയത്.. ഷാപ്പിലെ കറി വന്നപ്പോ, കള്ളും വന്നു.. അങ്ങിനെയൊന്നും ഇനി ഉണ്ടാവില്ല..”
പരമു, തലയിലേക്ക് ഉണക്കകപ്പയുടെ ചാക്കു കയറ്റി
“എന്നാ ഞാൻ പോവ്വാ, നാളെ രാവിലെ കാണാം..”

(തുടരും)

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!