Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 30

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ
ഏബ്രഹാം ചാക്കോ

30
ഉച്ച തിരിഞ്ഞു ചുറ്റി നടക്കാൻ പോകും. മിക്കവാറും ആറാട്ടുകുളങ്ങര വരെ പോയി തിരിക്കുകയാണ് പതിവ്. പത്രോസും, ചന്ദ്രനും, തേവനും രാമൻ ഇളയതും ഓരോന്ന് പറഞ്ഞു നടന്നു.
മൂവാറ്റുപുഴ, കൂത്താട്ടുകുളമാണ് രാമന്റെ സ്ഥലം. വലിയ ഇല്ലത്തെ അംഗമാണ്. സംസ്കൃതവും, കവിതകളുമൊക്കെ വശമുള്ള ഒരു രസികനാണ്. സ്ത്രീ സാമീപ്യമുണ്ടായാൽ അയാളുടെ ചുണ്ടിൽ കവിത താനെ ഊറിയെത്തും. ജയിലിൽ കിടന്ന ആറു മാസം, രാമൻ ഇളയതിന്റെ കഥകൾ കേൾക്കാൻ പറ്റിയിട്ടില്ല.
“രാമാ, എന്താ പുതിയ വിശേഷങ്ങൾ ? ”
“പ്രത്യേകിച്ച് എന്ത് പറയാൻ? ഇല്ലത്തേക്ക് പോയിട്ട് കുറെ ആയി.”
ഇതിനിടെ എതിരെ രണ്ടു സ്ത്രീകൾ നടന്നു പോയി. രാമൻ കവിത മൂളുവാൻ തുടങ്ങി.
“ഞങ്ങളും കൂടി കേൾക്കട്ടെ..” തേവൻ ആവശ്യപ്പെട്ടു
രാമൻ അവർക്ക് മൂന്നു പേർക്കും കേൾക്കാവുന്ന ശബ്ദത്തിൽ കവിത മൂളി.
“ചാരത്തു നിന്നൊരു മാനിനി തന്നുടെ
നേരറ്റ കുന്തളം ചീന്തി ചീന്തി..
വെണ്മ തിരണ്ടോരു നന്മുഖം തന്നിലേ
ചുംബിച്ചു നിന്നതു കാക തോഴീ ”
രാമൻ ഇളയത് ചുമച്ചു. രാമന് അസ്മയുടെ അസുഖമുണ്ട്..ചിലപ്പോൾ രാത്രിയിൽ ഉറങ്ങാതെ ചുമക്കുന്നത് കേൾക്കാം.അൽപ നേരത്തെ വിശ്രമത്തിനു ശേഷം രാമൻ തുടർന്നു പാടി.
“ചാലത്തളന്നൊരു മാനിനി തന്നുടെ
ബാലപ്പൊർകൊങ്ക തലോടി പിന്നെ
മേളത്തിൽ നിന്നൊരു രോമാളി തന്നുടെ
മൂലത്തെ തേടുന്ന കൈ കണ്ടായോ?
ആലസ്യമാണ്ടൊരു മാനിനി തന്നെത്താൻ
മാറത്തു ചേർത്ത് കൊണ്ടാസ്ഥയോടെ”*
രാമൻ ഉറക്കെ ചിരിച്ചു. പിന്നെ ചോദിച്ചു. “മനസ്സിലായോ?”
“ഏതാണ്ടൊക്കെ പിടികിട്ടി..” തേവൻ ചിരിയിൽ ചേർന്നു ” നിങ്ങൾ നമ്പൂതിരിമാരൊക്കെ ഈ കാര്യങ്ങളിലൊക്കെ ബഹു കേമന്മാരാണ് അല്ലേ ?”
“എല്ലാവര്ക്കും ഇതൊക്കെ തന്നെ. പക്ഷെ, ഈ നാടിൻറെ വ്യവസ്ഥ മൂലം, നമ്പൂതിരിക്ക് അല്പം കൂടുതൽ സൗകര്യങ്ങൾ കിട്ടുന്നെന്നു മാത്രം.. കൂടുതൽ കള്ളു കിട്ടുന്നവൻ കൂടുതൽ കുടിക്കുന്ന പോലെ..”
“ഇപ്പൊ കൂട്ടിനു കള്ളുമില്ല, പെണ്ണുമില്ല ..”
നാലാളും ചിരിച്ചു കൊണ്ട് നടപ്പു തുടർന്നു .
വാഴമന വഴിയിൽനിന്നും തെക്കുംകൂർ ഭഗവതിക്ഷേത്രത്തിലേക്കുള്ള തിരിവിലെത്തിയപ്പോൾ അടുത്തെവിടുന്നോ പട്ടിയുടെ നീണ്ട കുര കേട്ടു.
ഒരു അപശകുനക്കുര!
പെട്ടെന്ന് കാത്തുനിന്നതുപോലെ നാലുപേർ മുന്നിൽ ചാടി.
“ആരെടാ നീയൊക്കെ?..”
രാമൻ ഇളയത്തിന്റെ മുഖത്തെ രക്‌തം വാർന്നുപോയി
പത്രോസ് പറഞ്ഞു “ആറാട്ടുകുളങ്ങരെന്നു വരുവാ..”
“ഇവിടെയെന്താടാ കാര്യം?”
“ബോട്ട് ജെട്ടി കാണാൻ എറങ്ങിയതാ..” ഭാഗ്യം… ഖദറിടാഞ്ഞതു ഭാഗ്യം.. പത്രോസ് ഓർത്തു
“നീ കോൺഗ്രസ്സ് അല്ലേ?”
“അല്ല..”
“നിന്നെ ഞാൻ സമരപ്പന്തലിൽ കണ്ടല്ലോ?”
“ഇല്ല.. അത് ഞാനല്ല.”
“നീ ഞങ്ങടെ ക്ഷേത്രം അശുദ്ധിയാക്കാൻ വന്നവനല്ലേ?..”
“സത്യമായിട്ടും അല്ല..”
അടുത്തെവിടെനിന്നോ പട്ടിയുടെ നീട്ടിക്കുര. അതൊരു മരണത്തിന്റെ ശബ്ദമായി അവർക്കുചുറ്റും മുഴങ്ങി.
“എവിടെടാ വീട്? ” ചോദ്യം ചന്ദ്രനോടാണ്..
“പള്ളിപ്പുറം..” ചന്ദ്രന്റെ ഉത്തരത്തിൽ ഒരു പരുങ്ങലുണ്ട്
“പള്ളിപ്പുറത്തുകാർ കായല് കാണാൻ വൈക്കത്തു വരാണോടാ ?..” അവർ ചോദിച്ചതു ശരിയാണ്. കായലിന്റെ അങ്ങേപ്പുറമാണ് പള്ളിപ്പുറം!
“ഞങ്ങളോടാണോ കളി? നീയൊക്കെ കോൺഗ്രെസ്സല്ലേടാ?”
കൂട്ടത്തിലെ ഒരു ഉഗ്രരൂപി, അയാളുടെ പേര് കുറുപ്പ് എന്നാണെന്ന് പിന്നീട് അറിഞ്ഞു, ചന്ദ്രന്റെ മുണ്ടിന്റെ കുത്തുകൂട്ടി പിടിച്ചു പൊക്കി.
“അയ്യോ.. തല്ലല്ലേ..”
ചന്ദ്രന്റെ ഒച്ച പുറത്തെത്തും മുൻപേ മുഖത്തു അടിവീണു. പത്രോസ് ഇടയ്ക്കു കയറി ചന്ദ്രനെ രക്ഷിക്കാൻ നോക്കി. അയാളുടെ പുറത്തും പൊതിരെ അടി വീഴുന്നുണ്ടായിരുന്നു. തേവൻ ഇടയിൽ കയറി തടയുന്നുണ്ടായിരുന്നു. രാമൻ ഇളയത് ജീവനും കൊണ്ട് ഓടി.
പത്രോസ് ഉഗ്രരൂപിയുടെ മുണ്ടിനു കീഴിൽ ഊക്കത്തിൽ ഒരു ചവിട്ടു കൊടുത്തു. ഒരു നിലവിളിയോടെ അയാൾ ചന്ദ്രനെ വിട്ടു.
“ചന്ദ്രാ,..ഓടിക്കോടാ..” പത്രോസ് അലറി.
ചന്ദ്രൻ ഓടി; പിന്നാലെ കുതറിച്ചു പത്രോസും തേവനും കുതിച്ചു.
രാമൻ അസ്തമയുടെ മേലാഴിക കാരണം കുറച്ചോടി, പിന്നെ ഓട്ടം നിർത്തി വഴിയിൽ നിന്ന് കിതക്കുന്നുണ്ടായിരുന്നു. പിന്നാലെ ചന്ദ്രനും, തൊട്ടുപിന്നാലെ പത്രോസും തേവനും ഓടിയെത്തി ആ ഓട്ടമത്സരം തികച്ചു.
വഴിയിൽ ആക്രമിച്ച ഉഗ്രരൂപികൾ കുറച്ചു പിന്നാലെ ഓടിയിട്ടു ശാപവാക്കുകൾ ചൊരിഞ്ഞു തിരിച്ചുപോയി.
“നിന്റെ മുണ്ടെന്തിയേടാ?..” പത്രോസ് ഒരു വലിയ ചിരിയുമായി ചോദിച്ചു. പിടിവലിക്കുള്ളിൽ മുണ്ടു നഷ്ട്പ്പെട്ടതറിയാതെ കൗപീനവുമായി ചന്ദ്രൻ നിൽക്കുകയാണ്. പത്രോസിന്റെ തോളിലെ തോർത്ത് വലിച്ചെടുത്തു അരയിൽ ചുറ്റിക്കൊണ്ട് അയാൾ പറഞ്ഞു
“ചീല ചുറ്റിയില്ലാരുന്നേ, മാനം പോയേനെ..” ചന്ദ്രൻ പറഞ്ഞു,
“അതുവെറുതെ, ഇൻസ്‌പെക്ടർ ഇളവളകനെയും, ജയിൽ ഡോക്ടറെയും മറന്നു പോയോ? ” തേവന്റെ പ്രതികരണം കേട്ട് എല്ലാവരുടേയും കൂട്ടചിരിയുയർന്നു.
ഉറങ്ങാൻ കിടന്നപ്പോൾ അടുത്തുകിടന്നു ചന്ദ്രൻ പറഞ്ഞു
“പത്രോസേ.. നീ എന്നെ തള്ളി പറഞ്ഞു അല്ലേ..”
“എന്ത്..”
“കോഴി രണ്ടുതവണ കൂവുന്നതിനു മുൻപ് നീയെന്നെ മൂന്നുതവണ തള്ളി പറഞ്ഞില്ലേ..”
പത്രോസിന് അപ്പോഴാണ് തിരിഞ്ഞത്.. യേശുവിനെ തള്ളിപ്പറഞ്ഞ പത്രോസിന്റെ കാര്യം പറഞ്ഞു കുത്തുകയാണ്..
പത്രോസ് ചിരിച്ചുകൊണ്ട് പറഞ്ഞു
“എന്തുചെയ്യാം? കൂടെയുള്ളവനെ ഇടിച്ചു തൂറിക്കാതിരിക്കാൻ ഗാന്ധിജിയെയും കോൺഗ്രസിനെയും മൂന്നു തവണ തള്ളി പറയേണ്ടി വന്നു..”
ചന്ദ്രനും, രാമൻ ഇളയതും കൂടെ ചിരിച്ചു.
“എടാ.. പത്രോസേ.. നീ ഇടപെട്ടില്ലാരുന്നേൽ ഇന്ന് ഞാൻ പെട്ടുപോയേനേടാ.. നിന്റെ ചവിട്ട് ഒരുത്തനു കണക്കിന് കിട്ടിയെന്നാ തോന്നുന്നത്..ഇത് ഗാന്ധിജിയുടെ സത്യാഗ്രഹ ആശ്രമം ആണെന്നത് ശരി ; പക്ഷെ തല്ലുംകൊണ്ടു കൈയും കെട്ടിയിരിക്കാൻ എനിക്കാവില്ല..ആവുമെങ്കിൽ തിരിച്ചു കൊടുക്കും..”
“അപ്പോൾ, ഇൻസ്‌പെക്ടർ ഇളവളകന്റെ ചൂരലടിയോ?”
“അത് നിയമപാലകർ.; അത് അവരുടെ ജോലിയാണ്.. പക്ഷെ . ഇണ്ടംതുരുത്തിക്കാരുടെ ചട്ടമ്പികളെ പേടിച്ചോടേണ്ട കാര്യമുണ്ടോ?
ഇന്ത്യയുടെ ശത്രുക്കൾ ഇംഗ്ലീഷുകാരേക്കാൾ കൂടുതൽ ഇന്ത്യക്കാർ തന്നെയാണെന്ന് പത്രോസിനു തോന്നി.

(തുടരും)

Reference
*ചെറുശ്ശേരി (1375 -1475) കവി. കണ്ണൂരിൽ വടകരയിൽ ജനനം, കൃതി കൃഷ്ണഗാഥ

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!