Skip to content

ഭാഗ്യ – 8

bhagya

ഞാൻ അച്ഛനെ കണ്ടു പിടിച്ചൊക്കെ തരാം…….. പക്ഷേ…………….  കണ്ടു പിടിച്ചു വരുമ്പോൾ അച്ഛനൊപ്പം ഇവിടെ നിന്നും പോവില്ലെന്ന് ഒരു ഉറപ്പ് തരണം എനിക്ക്………… സമ്മതിച്ചോ……………..

തന്റെ മുഖത്തേക്ക്  ഉറപ്പിനു വേണ്ടി നോക്കി നിൽക്കുന്ന ഇമ്മുവിന്റെ മുഖത്തുനിന്നും കണ്ണെടുക്കാതെ നിന്നു ഭാഗ്യ…………………. എന്താണ് ഇമ്മു ഇങ്ങനെ……… ഞാൻ അവന്റെ ആരോ ആണെന്ന രീതിയിലാണ് പെരുമാറ്റം മുഴുവൻ………… പ്രതീക്ഷയോടെ നോക്കിയിരിക്കുന്ന ഇമ്മുവിനോട് ഞാൻ പോവില്ലെന്ന് പറയണമെന്നുണ്ട്………… പക്ഷേ പോയല്ലേ പറ്റൂ………… എത്രകാലം ഇങ്ങനെ അന്യരുടെ കൂടെ………..

എനിക്ക് ഉറപ്പൊന്നും തരാൻ കഴിയില്ല………….അച്ഛനെ കണ്ടെത്തിയാൽ പിന്നെ എനിക്ക് ഒരു തീരുമാനം സ്വയം എടുക്കാൻ സാധിക്കില്ല……….. അച്ഛൻ പറയും പോലെ ഇരിക്കും മുന്നോട്ടെന്തെന്ന് …………

ഇമ്മുവിന്റെ മുഖം പെട്ടെന്ന് മങ്ങി…………..ഭാഗ്യക്ക് അരികിൽ നിന്ന് പെട്ടെന്ന് എഴുന്നേറ്റ് പോയി…………. വിഷമം വന്നെങ്കിലും ആശ്വസിപ്പിക്കാൻ പോയില്ല…………ഒരു ദിവസം കൊണ്ട് ഇത്രയും ഇഷ്ടമൊക്കെ തോന്നുമോ ആർക്കെങ്കിലും………….സത്യമാണ് പറഞ്ഞത് തീരുമാനം അച്ഛനു തന്നെ വിട്ടുകൊടുക്കും…………… അത് എന്തായാലും അനുസരിക്കും………

കുറച്ചു നേരം കഴിഞ്ഞിട്ടും ഇമ്മു അടുത്തു വരാത്തതുകൊണ്ട് ഭാഗ്യക്കു വിഷമമായി………..  അവനെ തേടി നടന്നപ്പോൾ ദാസേട്ടനാണ് പറഞ്ഞത് നന്ദന്റെ കൂടെയുണ്ടെന്ന്………. മനസ്സിലാകാത്തത് പോലെ നോക്കിയപ്പോൾ പറഞ്ഞു ഇമ്മുവിന്റെ കൊച്ചാപ്പ ആണ് നന്ദനെന്ന്………..

അവനു വിഷമം വരുമ്പോൾ നന്ദന്റെ നെഞ്ചത്ത് കിടക്കണം……….. ദേവേട്ടൻ എപ്പോഴും വീട്ടിൽ ഉണ്ടാവില്ലല്ലോ……. നന്ദനാണ് ഇമ്മുവിനെല്ലാം……..ആ കൊച്ച് ഇട്ടേച്ചു പോയപ്പോൾ എന്തൊരു കരച്ചിൽ ആയിരുന്നുവെന്ന് അറിയുമോ………… നന്ദന് എഴുന്നേറ്റ് നടക്കാൻ കഴിവുണ്ടായിരുന്നുവെങ്കിൽ ആ കൊച്ചിനെ തേടിപ്പിടിച്ചു കൊന്നേനെ………….. അത്രയ്ക്കും കരഞ്ഞു ഞങ്ങളുടെ കുഞ്ഞ്…………മരണവീട് പോലെയാക്കി കളഞ്ഞു………….. പെണ്ണായി പോയതു കൊണ്ടു മാത്രം ക്ഷമിച്ചതാ ഞാനും ……………..അത്രയ്ക്ക് പോലും ഇമ്മുവിന്റെ വിഷമം ഇവിടെ ആർക്കും താങ്ങാൻ കഴിയില്ല കൊച്ചേ …………… ഇതിപ്പോൾ പുതിയ വിഷമം എന്താണോ എന്തോ……………..

അത് ഞാൻ പോകുന്നു എന്ന് പറഞ്ഞതിനാണ്………….  മുഖം വീർപ്പിച്ച് എന്റെ അടുത്തു നിന്നും എണീറ്റ് പോയതാ………….. ഭാഗ്യ വിഷമത്തിൽ പറഞ്ഞു……..

ചുമ്മാതല്ല…………….. വളർന്നിട്ടുണ്ടെന്നേ ഉള്ളൂ………. അവനിന്നും കുഞ്ഞു കുട്ടിയാ ഈ വീട്ടിൽ എല്ലാവർക്കും………  അങ്ങനെയൊന്നും പറയണ്ടായിരുന്നു കുഞ്ഞേ …………… ഇമ്മു ഒന്നു സന്തോഷിച്ചു വരികയായിരുന്നു………… എത്ര ദിവസമായി ഒന്ന് ചിരിച്ചിട്ടെന്നറിയുമോ…………. കൊച്ചിനെ ഇമ്മു അവന്റെ അമ്മയുടെ സ്ഥാനത്തു സ്വീകരിച്ചുകഴിഞ്ഞു……………. ഇന്നേവരെ ആരോടും ഇങ്ങനെയൊന്നും പെരുമാറിയിട്ടില്ല………….. കൊച്ചിനോട് എന്തോ ഇഷ്ടക്കൂടുതലുണ്ട് ഇമ്മുന്………

ഇമ്മു എപ്പോഴോ ഇറങ്ങി വരിക…… ദാസേട്ടൻ പറയുന്നത് കേട്ടപ്പോൾ വിഷമം കൂടി ചോദിച്ചു……….

കൊച്ചു വിഷമിക്കേണ്ട……… അവന്റെ വിഷമം കുറയുമ്പോൾ തനിയെ ഇറങ്ങി വരും…………. ശുദ്ധനാ……….. ഒരുപാട് നേരം ഒന്നും ആരോടും പിണങ്ങി ഇരിക്കാൻ കഴിയില്ല………… ദാസൻ പറഞ്ഞു തീരും മുന്നേ ഇമ്മു ഭാഗ്യയ്‌ക്കരികിൽ വന്നു………….. ഒന്നു ചിരിച്ചു കാണിച്ചെങ്കിലും വലിയ മുഖപ്രസാദമൊന്നും ഉണ്ടായിരുന്നില്ല…………

ഇമ്മുവിന്റെ പ്രായം ഭാഗ്യയ്ക്ക് ഒരു പ്രശ്നമായിരുന്നു…………. മകനായി കൊഞ്ചിക്കാനോ ഒന്ന് ചേർത്ത് പിടിക്കാനോ മടി തോന്നി…………… ശീലമില്ലാത്തതുകൊണ്ടോ എന്തോ….. എന്തോ ഒന്ന് ഭാഗ്യയെ പിന്നിലേക്ക് വലിച്ചു………………ഹരിയേട്ടനും തനിക്കും ഒരു കുഞ്ഞു ഉണ്ടായിരുന്നുവെങ്കിൽ ഈ പ്രായമായിരിക്കില്ലേ…………….. ഇങ്ങനെ തനിക്ക് ഒരു തണലായി കൂടെ ഉണ്ടാവില്ലായിരുന്നോ………….. ഇമ്മു തന്നെ അമ്മയായി ഏറ്റെടുത്തുകഴിഞ്ഞു…………  മുന്നോട്ട് എന്തെന്നറിയാത്ത തനിക്ക് അവനെ മകനെ പോലെ സ്നേഹിക്കാൻ ആവില്ല…………  വെറുതെ ആശ കൊടുക്കണ്ട……………തീരുമാനമാകാതെ ഭാഗ്യ ഇമ്മുവിനരികിലിരുന്നു…………… അവന്റെ മുടിയിൽ തലോടാൻ ആദ്യമൊന്ന് കയ്യറച്ചു……….. പിന്നീട് പതിയെ തലോടി………….. ഇമ്മു അത്ഭുതത്തിൽ ഭാഗ്യയെ നോക്കി………….

എന്തിനാ മോനിങ്ങനെ വിഷമിക്കുന്നെ…………. ഞാൻ എവിടെയുണ്ടെങ്കിലും എന്നെ വന്നു കാണാല്ലോ……………

ഇല്ല ഭാഗിമ്മേ……….. ഇവിടെ ഉള്ളപോലൊരു സ്വാതന്ത്ര്യം എനിക്ക് വെളിയിൽ ഭാഗിമ്മയോട് കാണിക്കാൻ പറ്റില്ല……….. അത് ഭാഗിമ്മയ്ക്ക് ആവും ദോഷം ചെയ്യുക………… അതുകൊണ്ടല്ലേ ഞാൻ പോകരുതെന്ന് പറഞ്ഞത്……….

ശരിയാണ്………. എന്റെയും ഇമ്മുവിന്റെയും ബന്ധം എന്തെന്ന് ഈ വീട്ടിൽ ഉള്ളവർക്ക് മാത്രേ മനസ്സിലാകൂ…………. വേറൊരാൾ ചിന്തിക്കുന്നത് പല രീതിയിൽ ആയിരിക്കും………….

മോന് ഭാഗിമ്മയുടെ അവസ്ഥ അറിയാഞ്ഞിട്ടാ………… എനിക്കുണ്ടായ പേരുദോഷത്തിനേക്കാൾ വിഷമമുണ്ടാക്കുന്ന വേറൊരു കാര്യമുണ്ട്………… ആ ഒരു വിഷമം കാരണമാണ് ഞാനന്ന് ആ റൂമിൽ വന്നത് പോലും……….. ഇല്ലെങ്കിൽ ഇന്നെന്റെ സ്ഥാനത്തു അനു തന്നെയായിരുന്നിരിക്കും………….എന്റെ ഇനിയുള്ള ജീവിതം അച്ഛന് വേണ്ടിയാവണം……….. അദ്ദേഹത്തിനെ കണ്ടു പിടിക്കണം……… എന്റെ ഹരിയേട്ടന്റെ ആത്മാവിന് ശാന്തി കൊടുക്കണം……….. അതിനിടയിൽ മോനെങ്ങനെ ഞാൻ ഉറപ്പ് തരും……….. അതു മാത്രമല്ല……… ഞാൻ ഏത് ബന്ധത്തിന്റെ പേരിൽ ഇവിടെ നിൽക്കും……… ആളുകൾക്ക് പറഞ്ഞു ചിരിക്കാൻ നമ്മളായിട്ട് ഇട്ടു കൊടുക്കണോ……………..

അത് നമ്മൾ കൊടുത്താലും ഇല്ലെങ്കിലും അവർ ചിരിക്കും…………. അത് വിട്ടേക്കൂ…………… ആ അച്ഛൻ ആരാണ്……….. ഈ ഹരിയേട്ടൻ ആരാണ് ഭാഗിമ്മേടെ…………. ഇമ്മു അറിയാനുള്ള ആകാംക്ഷയോടെ ചോദിച്ചു………….

ഇമ്മു അറിഞ്ഞിരിക്കണമെന്ന് തോന്നിയത് കൊണ്ടു ഭാഗ്യ ഹരിയേട്ടനൊപ്പമുള്ള തന്റെ ജീവിതം പറഞ്ഞു കേൾപ്പിച്ചു………… താൻ അനുവിന്റെ അമ്മയായതും എല്ലാം പറഞ്ഞു………….

ആ പെൺകൊച്ചു ഈ അമ്മയുടെ മോളായിരുന്നെങ്കിൽ ഞങ്ങളുടെ ഇമ്മുന് ഇത്രയും വേദനിക്കേണ്ടി വരില്ലായിരുന്നു അല്ലേ ……..ദാസേട്ടൻ ചോദിച്ചു……….

അവളെ ഞാൻ കുറ്റം പറയില്ല ദാസേട്ടാ………… കുഞ്ഞുമനസ്സിൽ എന്നെക്കുറിച്ച് വിഷം കുത്തിനിറച്ചിട്ടല്ലേ………… വളർന്നപ്പോൾ ആ കൂടെ വെറുപ്പും വളർന്നു………….

ഇമ്മു അത്ഭുതത്തോടെയും കുറച്ചൊരു ആരാധനയോടെയും ഭാഗ്യയെ നോക്കിയിരുന്നു………….ഭാഗിമ്മ ആള് കൊള്ളാലോ…………. എങ്കിലും സ്വന്തം സ്നേഹം നേടിയെടുത്തില്ലേ………… കണ്ടാൽ പറയില്ല ഇത്രയും ധൈര്യം ഉള്ള ആളാണെന്ന്……………

ധൈര്യമുണ്ടായിരുന്നു ഇമ്മു………… അത് പക്ഷേ ഹരിയേട്ടൻ പോയപ്പോൾ നഷ്ടപ്പെട്ടുപോയി………….. ഹരിയേട്ടൻ പോയപ്പോൾ ഭാഗിയും മരിച്ചു…….ഉള്ളിൽ സ്നേഹം ഉണ്ടെങ്കിൽ അത് നേടിയെടുക്കാൻ കഴിവതും ശ്രമിക്കും ആരാണെങ്കിലും ………… ഇമ്മുന്റെ അമ്മയും അങ്ങനെ ആയിരുന്നില്ലേ…………. ഭാഗ്യ പറഞ്ഞു……………

മ്മ്.,……….ഞാൻ എത്രയും പെട്ടെന്ന് ഭാഗിമ്മയുടെ അച്ഛനെ കണ്ടു പിടിച്ചു തരാം കേട്ടോ………….പാവം…….. തനിയെ എത്ര വിഷമിക്കുന്നുണ്ടാവും അല്ലേ………….ചോദിച്ചതിന് ഭാഗ്യ തലയാട്ടി കളിയായി ചിരിച്ചു മൂളി……………. ശരിക്കുമൊരു കുഞ്ഞിനെ പോലെ തോന്നി ഭാഗ്യക്ക്…………… എത്ര പെട്ടെന്നാണവൻ വിഷമങ്ങൾ മറന്ന് ചിരിച്ചത്…………..ഭാഗ്യയ്ക്ക് പൂർണ്ണവിശ്വാസം ആയിരുന്നു ഇമ്മു അച്ഛനെ കണ്ടു പിടിച്ചു മുൻപിൽ കൊണ്ടുവന്നു നിർത്തി തരുമെന്ന്…………

മഹാദേവൻ വീടിന്റെ ഗേറ്റ് കടന്നു വരുമ്പോഴേ കണ്ടു ഇമ്മുവും ഭാഗ്യയും ദാസനും ഇരുന്ന് സംസാരിക്കുന്നത്……….. കത്തിച്ചുവച്ച വിളക്കിനു മുന്നിൽ ഇരുന്ന് മൂന്നാളും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്…………  ഇടയ്ക്കിടെ ഇമ്മു ഭാഗ്യ യുടെ കൈയെടുത്ത് സ്വന്തം മുടിയിൽ പിടിപ്പിക്കുന്നുമുണ്ട്……… ആ കയ്യിൽ ഇടയ്ക്കിടെ തലോടുന്നുമുണ്ട്…………. ചിരിക്കുന്ന ഭാഗ്യയെ നോക്കിയിരിക്കുകയാണവൻ……….. വല്ലാത്തൊരു വേദന തോന്നി മഹാദേവന്…………… കാറിൽ നിന്നും ഇറങ്ങി എല്ലാവരെയും നോക്കി ചിരിച്ചു………… അയാളെ കണ്ടപ്പോൾ ഭാഗ്യ ചാടി എഴുന്നേറ്റു…………. ഇമ്മു പിടിച്ചിരുത്തി…………

ഇമ്മൂ………. മൂത്തവർ വീട്ടിൽ വരുമ്പോൾ എഴുന്നേൽക്കണം……… അതൊരു മര്യാദയാണ്………. നമ്മൾ അവർക്കു കൊടുക്കുന്ന ബഹുമാനമാണത്………..

ഇമ്മു എഴുന്നേറ്റു കൂടെ ദാസനും ……… മഹാദേവൻ  ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി………..നേരെ പോയത് നന്ദന്റെ മുറിയിലേക്കാണ്………. വായനയാണ്……….. ഏട്ടന്റെ മുഖത്ത് നിന്നും എന്തോ സംസാരിക്കാൻ ഉണ്ടെന്ന് മനസ്സിലായി……….. ബുക്ക്‌ മാറ്റിവെച്ചു കേൾക്കാൻ തയ്യാറായി ഇരുന്നു ………….

ഇമ്മു ഭാഗ്യയോട്  കാണിക്കുന്ന സ്നേഹം കാണുമ്പോൾ ചങ്ക് പൊട്ടുന്നു കുഞ്ഞാ………….  നമ്മളൊക്കെ എത്ര സ്നേഹിച്ച് കൂടെയുണ്ടെന്ന് പറഞ്ഞാലും അവൻ ആഗ്രഹിക്കുന്നതും കൊതിക്കുന്നതും അതൊന്നുമല്ല………..  അവന്റെ സന്തോഷം കാണുമ്പോൾ പേടിയാവുന്നുണ്ട്……….

ഞാനുമിത് ഏട്ടനോട് പറയണമെന്ന് വിചാരിച്ചതാണ്……….അവർ ഇവിടെനിന്നും പോകും എന്ന് പറഞ്ഞതിന് എന്റെ അടുത്ത് വിഷമിച്ചിരിക്കുകയായിരുന്നു………… ആ പെൺകൊച്ചു ഇട്ടേച്ചു പോയതിന്റെ വിഷമം ഭാഗ്യ വന്നപ്പോൾ മാറി…………. ഏട്ടനൊന്ന് ഇമ്മുനോട് സംസാരിക്ക്……… ഇല്ലെങ്കിൽ അവന് ശരിക്കും വിഷമം ആകും…………. അതെങ്ങനാ..,……. അവന്റെ താളത്തിനൊത്തു തുള്ളാൻ ആ കൊരങ്ങനുമുണ്ട് കൂടെ…………. രണ്ടും ഈ വഴിക്ക് വന്നിട്ടില്ല…….. എത്ര നേരമായി നോക്കിയിരിക്കാൻ തുടങ്ങിയിട്ടെന്നോ………….. നന്ദൻ പരിഭവത്തിൽ പറഞ്ഞു…………

മൂന്നാളും മുൻവശത്ത് ഉണ്ട്……ഭയങ്കര ചിരിയും കളിയും ആണ്……… ഇമ്മു പറഞ്ഞത് വച്ചുനോക്കുമ്പോൾ പാവമാണെന്ന് തോന്നുന്നു……….നിനക്ക് ബുദ്ധിമുട്ട് വല്ലതും ഉണ്ടോടാ ഭാഗ്യ ഇവിടെ നിൽക്കുന്നത് കൊണ്ട്……………അന്ന് രാത്രിയിൽ അവൻ ഇവിടെയിരുന്ന് വിഷമിച്ചത് ഒക്കെയും അനുവിനെ ഓർത്തായിരുന്നില്ല…………ഭാഗ്യ വിഷമിച്ചതും അവൾ കരഞ്ഞതും ഓർത്താണ്……….. അന്ന് അവൻ ഉറങ്ങിയതുമില്ല…………. മകളെ രക്ഷിക്കാൻ പേരുദോഷം സ്വയം ഏറ്റെടുത്ത ഒരു അമ്മ………ഇതിൽപരം അവരുടെ സ്വഭാവം അളക്കേണ്ട കാര്യമുണ്ടോ……….. അവൻ ഭാഗ്യയിൽ കാണുന്നത് ഡെയ്സിയെത്തന്നെയാണ്………….. ഇമ്മുന്റെ പാലുകുടി മാറാത്ത സമയത്താണ് ഡെയ്സി പോയത്……. നിനക്ക് കൂട്ടായി വരുന്ന പെണ്ണിനെങ്കിലും ഇമ്മുനെ സംരക്ഷിക്കാൻ പറ്റുമെന്ന് കരുതി ………. പക്ഷേ അതിങ്ങനെയുമായി…………..

അവരുടെ കാര്യം ഓർക്കുമ്പോൾ ശരിക്കും വിഷമം ഉണ്ട്……….ദാസൻ എല്ലാ കാര്യവും എന്നോട് പറഞ്ഞു……….. എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല……നമ്മുടെ ഇമ്മുന്റെ സന്തോഷം മാത്രം നോക്കിയാൽ മതി………എത്ര കാലം വേണമെങ്കിലും നിന്നോട്ടെ……….ഇനി പോകുന്നില്ലെങ്കിലും സന്തോഷം……….

മഹാദേവൻ നന്ദന്റെ മുടിയിൽ തലോടിയിട്ട് എഴുന്നേറ്റുപോയി……….  നന്ദന്റെ ചിന്ത മുഴുവൻ ദാസൻ പറഞ്ഞറിഞ്ഞ ഹരിയുടെയും ഭാഗ്യയുടെയും ജീവിതമായിരുന്നു………. ജീവിച്ചു കൊതി തീരാതെ പിരിഞ്ഞ രണ്ടു പേർ…………… തന്നെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞതെന്തിനാണെന്ന് ഇപ്പോഴാണ് മനസ്സിലായത്………….

ദിവസങ്ങൾ കടന്നു പോകുന്നതല്ലാതെ ഇമ്മുവിന് അച്ഛനെ കണ്ടെത്താനായില്ല…………. പ്രതീക്ഷ കൈവിടാതെ ഇമ്മുവും……… ഇമ്മുവിൽ വിശ്വസിച്ചു ഭാഗ്യയും ……….

ആ വീടുമായിട്ടും ആൾക്കാരുമായിട്ടും നന്നായി പരിചയമായി ഭാഗ്യക്ക്……… ദേവേട്ടനും ദാസേട്ടനും കൂടെ നന്നായി സംസാരിക്കും…….. പക്ഷേ നന്ദനോട് അടുക്കാൻ ശ്രമിച്ചതേയില്ല……… ഇമ്മൂനെ കാത്തിരുന്ന ഒരു ദിവസം മുറിയിലെ ബെല്ലടിക്കുന്ന ശബ്ദം കേട്ടു…………  നന്ദന് ദാസനെ മുറിയിലേക്ക് വിളിക്കാനുള്ള ബെല്ലാണ്………. ദാസേട്ടൻ വെളിയിൽ പോയിരിക്കുകയാണ്………ഇപ്പോൾ ഇവിടെയുള്ളത് താൻ മാത്രമാണ് പോകണോ വേണ്ടയോ എന്ന് ഒന്ന് ചിന്തിച്ചു……….. പിന്നെയും പിന്നെയും ബെല്ലിന്റെ സൗണ്ട് കേട്ടപ്പോൾ എന്തെങ്കിലും അത്യാവശ്യം ആവുമെന്ന് കരുതി പോയി………….. ഡോർ തുറന്നതും ആദ്യം കേട്ടത് നല്ല ചീത്തയാണ്………… എവിടെ പോയി ചത്തു കിടക്കുവാടാ ₹#@*%&………………. ഭാഗ്യ പെട്ടെന്ന് ചെവി പൊത്തി…………. ഭാഗ്യയെ കണ്ടപ്പോൾ നന്ദൻ ഒന്നടങ്ങി…….. ദാസൻ എവിടെ അവനെയൊന്നു വിളിച്ചേ………….

ദാസേട്ടൻ മാർക്കറ്റിൽ പോയിരിക്കുകയാണ്…………ഇവിടെയിപ്പോൾ ഞാൻ മാത്രമേ ഉള്ളൂ…… എന്തെങ്കിലും ആവശ്യമുണ്ടോ………

പറയാൻ നന്ദനൊന്നു മടിച്ചു……….. കുറച്ചു കാത്തു നിന്നിട്ട് ഭാഗ്യ തിരിച്ചു പോരാനൊരുങ്ങി…………….. എന്റെ പുറം പൊള്ളുന്നു………… എനിക്കൊന്ന് എഴുന്നേൽക്കണം………….

ആ ശബ്ദത്തിൽ ഉണ്ടായിരുന്നു എത്രമാത്രം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന്…………… ഭാഗ്യ അടുത്തിരുന്നു തോളിൽ പിടിച്ചു മെല്ലെ പിടിച്ചു പൊക്കി………… കുറച്ചു ബുദ്ധിമുട്ടിയെങ്കിലും നന്ദനെ ചാരിയിരുത്തി……………. തന്നോട് സഹായം ചോദിച്ചതിന്റെ ചമ്മൽ ഉണ്ടായിരുന്നു ആ മുഖത്ത്…………….

ഹരിയും ഇങ്ങനെയായിരുന്നു അല്ലേ……..

ആഹാ……..ദാസേട്ടൻ അതുടനെ ഇവിടെയും എത്തിച്ചോ …… ഭാഗ്യ മനസ്സിൽ ഓർത്തു …….

നിങ്ങൾ കുറച്ചുകൂടെ ഭാഗ്യവാനാണ്………. സംസാരിക്കാനെങ്കിലും സാധിക്കുന്നുണ്ടല്ലോ………… എന്റെ ഹരിയേട്ടൻ കണ്ണിലൂടെയായിരുന്നു സംസാരം………….. പക്ഷേ ആ ഒരു അനക്കം മതിയായിരുന്നു എനിക്ക് മനസ്സിലാക്കിയെടുക്കാൻ………..

ഭാഗ്യ എഴുന്നേറ്റു പോകാനൊരുങ്ങിയപ്പോൾ നന്ദൻ പറഞ്ഞു……….. വിരോധമില്ലെങ്കിൽ കുറച്ചു നേരം ഇരിക്കുമോ…………. ആരുമില്ലാതെ കുറച്ചു അധികം നേരമിരുന്നാൽ വല്ലാത്തൊരു പേടിയോ ദേഷ്യമോ ഒക്കെ തോന്നും…………

ഇടയ്ക്കിടെ ഓടി ഓടി ഹരിയേട്ടനരികിൽ പോയിരിക്കുന്നത് ഓർത്തു ഭാഗ്യ………. തന്നേക്കാണുമ്പോൾ ഭയം മാറി മുഖം തെളിയുന്നതും……………ഞാൻ ഉണ്ടെന്നുള്ള വിശ്വാസത്തിലാ ദാസേട്ടൻ പോയത് തന്നെ ……….. തെറ്റായിപ്പോയി ഇടയ്ക്കൊന്നു വന്നു നോക്കാഞ്ഞത്…….

എന്തിനാണ് ഭയക്കുന്നത്……….. ചുറ്റിനും ഇത്രയും ആളുകൾ സ്നേഹിക്കാനുള്ളപ്പോൾ………….. പ്രത്യേകിച്ച് ദാസേട്ടൻ ഒരാളുള്ളപ്പോൾ………… ദൈവം ഓരോരുത്തരെയും തനിച്ചാണ് പടച്ചു വിടുന്നതെങ്കിലും വീഴുമ്പോൾ താങ്ങാവാൻ കൂട്ടിനൊരാളെക്കൂടി വിടും…………ചിലപ്പോൾ രക്തബന്ധമാവില്ല……….. ആരെന്നോ എവിടെയെന്നോ അറിയാതെ…., വീഴുമ്പോൾ താങ്ങാവാൻ എവിടുന്നായാലും നമുക്കരികിൽ ആ ഒരാൾ ഉണ്ടാവും …………. ഹരിയേട്ടനു ഞാൻ……… എനിക്ക് ഇമ്മു………. നിങ്ങൾക്ക് ദാസേട്ടൻ  …………….

ഭാഗ്യ നന്നായിട്ട് സംസാരിക്കുന്നുണ്ട്………. ഹരി അത്രയും കാലം അതിജീവിച്ചത് എങ്ങനെയായിരുന്നുവെന്ന് ഇപ്പോൾ മനസ്സിലായി…………… നന്ദനൊപ്പം തന്നെ ഭാഗ്യയും ചിരിച്ചു……….. ദാസൻ വന്നപ്പോൾ കണ്ടതും അത് തന്നെയായിരുന്നു…………. നന്ദന്റെ മുഖത്തെ ചിരി കണ്ടപ്പോൾ ദാസനും സന്തോഷമായി……….അന്നാ മുറി വിട്ടിറങ്ങുമ്പോൾ ഭാഗ്യ നന്ദന്റെ നല്ലൊരു സുഹൃത്തായി മാറിയിരുന്നു…………

ഇമ്മു വന്നപ്പോൾ പ്രതീക്ഷയോടെ നോക്കിയ ഭാഗ്യയ്ക്ക് നിരാശയായിരുന്നു ഫലമെങ്കിലും ദേവേട്ടൻ വന്നപ്പോൾ കൂടെ കയ്യിൽ പിടിച്ചു കൊണ്ടുവരുന്ന ആ രൂപത്തെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു പോയി…………… ഓടിപ്പോയി കയ്യിൽ പിടിച്ചു………… ഭാഗ്യയെ തലോടുന്ന വൃദ്ധന്റെയും കണ്ണുകൾ നിറഞ്ഞൊഴുകി………..

ആരുടേയും ഔദാര്യത്തിൽ ജീവിച്ചു ശീലിച്ചിട്ടില്ല മോളേ………. പണിയെടുത്തു കഴിയാൻ ഇന്നും ആരോഗ്യമുണ്ട്……….. പക്ഷേ തളർന്നു പോകുവാ………….. ഞാൻ ആരുമില്ലാത്തവനല്ലല്ലോ…… എനിക്ക് ഒരു മോളില്ലേ………. പിന്നെ ഞാൻ എന്തിനാണ് ഒരനാഥനെപ്പോലെ അവിടെ കഴിയുന്നത്………….. ഭാഗ്യയുടെ മുഖത്ത് തലോടി അച്ഛൻ ചോദിച്ചു…………

റോഡിൽ വീണു കിടന്നപ്പോൾ കൂടെ കൂട്ടിയതാണ്………… ഇദ്ദേഹമാണ് നീ തേടി നടക്കുന്ന അച്ഛൻന്ന് മനസ്സിലായില്ല…………. ചെരേണ്ടിടത്തു തന്നെ കൊണ്ടുവന്നു ചേർത്തു ഈശ്വരൻ…………. ഇനിയെങ്കിലും നീയൊന്നു മനസ്സു തുറന്നു ഒന്നു ചിരിക്കുമല്ലോ………. മഹാദേവൻ പറഞ്ഞു……………

ഇമ്മുവിനെ അടുത്തേക്ക് കൈകാട്ടി വിളിച്ചു……………. അവന്റെ കയ്യിൽ പിടിച്ചു ചേർത്തു നിർത്തി ചോദിച്ചു………. ഇതാണോ എന്റെ കൊച്ചുമോൻ……… എന്റെ ഭാഗ്യേടെ മോൻ…………

ഇമ്മു ഭാഗ്യയുടെ മുഖത്തേക്ക് നോക്കി………… ഭാഗിമ്മ എന്താവും പറയുക……… അവന്റെ നോട്ടത്തിൽ വല്ലാത്തൊരു ആകാംക്ഷയുണ്ടായിരുന്നു……….. അവന്റെ മുഖഭാവം ശ്രദ്ധിച്ച ദേവന് ഒരു വല്ലായ്മ തോന്നി…ഇനിയെങ്ങാനും ഭാഗ്യ മകനല്ല എന്ന മറുപടിയാണ് കൊടുക്കുന്നതെങ്കിൽ……….. എന്റെ മോൻ……………. നെഞ്ചു പൊട്ടും പോലെ തോന്നി ദേവന് …………. അതുകൊണ്ട് പെട്ടെന്ന് മറുപടി പറയാനൊരുങ്ങിയതും…………… ഭാഗ്യ അതെ…….. യെന്ന മറുപടി കൊടുത്തുകഴിഞ്ഞിരുന്നു…………… ഇമ്മുവിന്റെ മുഖം തെളിഞ്ഞു………. അവന്റെ മുഖത്ത് ചെറിയൊരു നാണമൊക്കെ വന്നു……….. അച്ഛൻ ഇപ്പോഴും കയ്യിൽ നിന്നും വിടാതെ അവനെ തലോടുകയാണ്…………. കുഞ്ഞു കുട്ടിയെപ്പോലെ അതെല്ലാം ഏറ്റു വാങ്ങുന്നുണ്ടെങ്കിലും മുഖത്തൊരു വിഷമം ഉണ്ടായിരുന്നു…………. അച്ഛൻ വന്ന സ്ഥിതിക്ക് ഭാഗിമ്മ ഇനി ഇവിടെ നിന്നും പോകുമോ……….?????

                        

ആകെയൊരു ടെൻഷനിലാണ് അനു വീട്ടിലേക്കു വന്നു കയറിയത്………….. കഴിഞ്ഞ ദിവസം നടന്ന ക്യാമ്പസ്‌ ഇന്റർവ്യൂവിൽ താൻ സെലക്റ്റായിട്ടില്ല……….. കിട്ടാഞ്ഞതിലും വിഷമം തോന്നിയത് കൂട്ടുകാരൊക്കെ സെലക്ട്‌ ആയി എന്നുള്ളതാണ്………… ഒരു ജോബ് ന്റെ ആവശ്യം തനിക്കില്ല……… പക്ഷേ ഇത് ശരിക്കും തനിക്കൊരു നാണക്കേടായിപ്പോയി…………. ഇനി ഫ്രണ്ട്സിന്റെ മുഖത്ത് എങ്ങനെ നോക്കും………….. അല്ലുവിനൊരു ചിരി കൊടുത്തിട്ട് റൂമിലേക്ക് പോയി………….. അല്ലുവും തിരിച്ചു ചിരിച്ചിട്ട് കാണിച്ചിട്ട് മൊബൈലിലേക്ക് മുഖം പൂഴ്ത്തി…………. ബെഡിലേക്ക് വീണു…………. മനസ്സിന് ആകെയൊരു അസ്വസ്ഥത…………….. രാഖിയെ കണ്ടിരുന്നു………. മുഖത്തെ സന്തോഷം കണ്ടപ്പോൾ അവളും സെലക്ട്‌ ആയെന്ന് തോന്നുന്നു………….. ഇങ്ങനെ മൂഡ് ഓഫ്‌ ആവുമ്പോൾ സാധാരണ ബൂസ്റ്റ്‌ അപ്പ്‌ ചെയ്യുന്നത് ഇമ്മുവാണ്…………. എന്റെ മനസ്സ് ഫ്രീ ആക്കിയിട്ടേ അവൻ അടങ്ങൂ………..

വേണ്ടിയിരുന്നില്ല ഒന്നും…………. അവനെ വേണ്ടെന്ന് വെക്കേണ്ടിയിരുന്നില്ല…………… ചെറിയൊരു നഷ്ടബോധം തോന്നുന്നു ഇപ്പോൾ………… എപ്പോഴും നിഷ്കളങ്കമായി ചിരിക്കുന്ന ഇമ്മുവിനെ എന്തിനാണ് താൻ വേണ്ടെന്ന് വെച്ചത്………….

ഞങ്ങളുടെ സീനിയർ ആയിരുന്നു ഇമ്മു………. ടീച്ചേഴ്സിന്റെ വായിൽ നിന്നും രാഖിയുടെ വായിൽ നിന്നും എപ്പോഴും കേട്ടിരുന്ന പേരാണ് ഇമ്മാനുവൽ………………  എല്ലാവരോടും ചിരിച്ചു പെരുമാറുന്ന ഒരു ചെറുപ്പക്കാരൻ……………. കണ്ടപ്പോൾ ഒരുപാട് ഇഷ്ടം തോന്നി………… അവനെ തന്റേതാക്കണമെന്ന് മനസ്സ് പറഞ്ഞു………..പിന്നീട് അവൻ പോകുന്നിടത്തെല്ലാം പിറകേ പോയി അവനെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ എന്തെല്ലാമോ ചെയ്തു കൂട്ടി…………. അവന്റെ പിറകേ നടക്കുന്ന ഒരു പെണ്ണ്……….. അത്രയുമേ ഉണ്ടായിരുന്നുള്ളൂ ഇമ്മുവിന്………..ഒന്നു സംസാരിച്ചു തുടങ്ങിയപ്പോഴാണ് ഇമ്മുവിന് അമ്മയില്ലെന്ന് മനസ്സിലായത്……………. അതിൽ വല്ലാത്ത വിഷമം ഉണ്ടെന്നും………….. അമ്മയില്ലാത്തതിന്റെ വിഷമവും സ്റ്റെപ് മദറിന്റെ ഒറ്റപ്പെടുത്തലും കൂടി കൂട്ടി പറഞ്ഞപ്പോൾ അവന്റെ മുഖത്തെ സിംപതി താൻ കണ്ടതാണ്………. അവന്റെ ഇഷ്ടം നേടാനുള്ള ഒടുവിലത്തെ പിടിവള്ളിയായിരുന്നു അത്………… അതിൽ താൻ ജയിക്കുകയും ചെയ്തു…………. പിന്നീടങ്ങോട്ട് ഇമ്മുവായിരുന്നു തനിക്കെല്ലാം………. അവന്റെ ഇഷ്ടം കൂടാൻ വേണ്ടി താൻ അമ്മയുടെ ഇല്ലാത്ത കുറേ കുറ്റവും പറഞ്ഞിട്ടുണ്ട്………….. അവനെ കാണണമെന്ന് ഏത് നേരത്തു പറഞ്ഞാലും ഉടനെ മുന്നിലുണ്ടാവും……… പലപ്പോഴും അവസരങ്ങൾ പലതു കിട്ടിയിട്ടും അവൻ തന്നോട് ലിമിറ്റ് വിട്ട് പെരുമാറിയിട്ടില്ല…………… അതായിരുന്നു ഓരോ ദിവസവും അവനോടുള്ള ഇഷ്ടം കൂടാനും കാരണം…………….. ആരോചകമായി തോന്നിയത് അച്ഛനോടും കൊച്ചാപ്പയോടും ദാസേട്ടനോടും കാണിക്കുന്ന ഇഷ്ടമായിരുന്നു…………. ഒരു സെർവന്റിന് കൊടുക്കുന്ന സ്നേഹവും സ്വാതന്ത്ര്യവും തനിക്കൊട്ടും ഇഷ്ടമായിരുന്നില്ല…………..

ഇന്നും മനസ്സ് നിറയെ ഇമ്മുവാണ്……….. ആർക്കു വേണ്ടിയാണെങ്കിലും ഇമ്മുവിനെ വേണ്ടെന്ന് വെക്കേണ്ടിയിരുന്നില്ല……………തന്റെ മാത്രം നഷ്ടമാണത്….

ഉടനെ വരാം………..

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!