Skip to content

അപ്പേട്ടൻ – 1

appettan novel

പുറത്ത് കോരിച്ചൊരിയുന്ന മഴയിലേക്ക് നോക്കി നിൽക്കുന്ന മഹേശ്വരിയമ്മയുടെ  ഞെഞ്ചിൽ വല്ലാത്തൊരു ആദി കേറി പിടയ്ക്കുന്നുണ്ടായിരുന്നു.

   “നേരം സന്ധ്യയായി… മഴയാണേൽ നിൽക്കുന്ന ലക്ഷണവും ഇല്ലല്ലോ… ഈ ചെക്കനിത് എവിടെ പോയി കിടക്കാ…  കയ്യിൽ ഒരു വെട്ടം പോലുമില്ലാതെ  ഈ കൂറ്റാക്കൂരിരുട്ടത്ത്‌  ഈ ചെക്കനിനി എങ്ങനെ കേറി വരും  ദൈവേ “

  പുറത്തെ മഴ കവർന്ന ഇരുട്ടിലേക്ക് നോക്കി അമ്മ ആരോടെന്നില്ലാതെ പറയുന്നത് കേട്ട്കൊണ്ട് പുറത്തേക്ക് ഇറങ്ങിയ മേഘ ചിരിയോടെ അമ്മയെ പിന്നിൽ നിന്നും കെട്ടിപുണർന്നുകൊണ്ട് തോളിലേക്ക് തലചായ്ച്ചു.

  ” എന്റെ മഹേശ്വരി…. ഇങ്ങനെ കിടന്ന് ആദി പിടിച്ചുള്ള പ്രഷറ് കൂട്ടല്ലേ…  ആ ചെക്കനിങ് വന്നോളും.. ചെറിയ കുട്ടി ഒന്നും അല്ലല്ലോ.. ഒന്നുല്ലെങ്കിൽ എന്നേക്കാൾ എട്ട് വയസ്സിനു മൂപ്പില്ലേ.. അപ്പോ അതിന്റ ധൈര്യം ഉണ്ടാകും. “

അവളുടെ നിസ്സാരമായ വാക്കുകൾ കേട്ട് മുഖമൊന്ന് കറുപ്പിച്ചുകൊണ്ട് അവളെ  അടിക്കാൻ വേണ്ടി കൈ ഓങ്ങി അമ്മ.

അത് കണ്ട് ചിരിയോടെ അമ്മയുടെ അടിയിൽ നിന്നും ഒഴിഞ്ഞുമാറുമ്പോൾ അവൾ പിണക്കം  ഭാവിച്ചു പറയുന്നുണ്ടായിരുന്നു

   ” ഓഹ്.. മകനെ പറഞ്ഞപ്പോൾ മഹേശ്വരിയമ്മക്ക് ദേഷ്യം വന്നല്ലോ.. ഇവിടെ കുന്തം പോലെ നിൽക്കുന്ന നമ്മളോടൊന്നും ഏഹേ… അല്ലേലും പണ്ടുള്ളവർ പറയുംപോലെ അമ്മമാർക്ക് കൂടുതൽ സ്നേഹം എന്നും ആണ്കുട്ടികളോടാ….  നമ്മളൊക്കെ തവിടു കൊടുത്തു വാങ്ങിയതല്ലേ ” എന്ന്.

   തമാശയായി പറഞ്ഞതാണെങ്കിലും അത് അമ്മയെ  വേദനിപ്പിച്ചെന്ന് പെട്ടന്ന് ആ മുഖം മ്ലാനമായത് കണ്ടപ്പോൾ മേഘയ്ക്ക് തോന്നി.

 അത് കൊണ്ട് തന്നെ പിന്നെ ഒന്നുകൂടി അമ്മയെ ചേർത്തുപിടിച്ചാ കവിളിൽ ഉമ്മ

വെച്ചു അവൾ.

 ” എന്റെ അമ്മക്കുട്ടി… ഞാൻ തമാശ പറഞ്ഞതല്ലേ.. എനിക്ക് അറിഞ്ഞൂടെ ന്റെ അമ്മയെ..  അതുപോലെ ന്റെ ഏട്ടനേം.. ഇനീം മഹേശ്വരിയമ്മ കണ്ണ് നിറയ്ക്കാതെ അകത്തു പോയിരിക്ക്.. തണുപ്പ് കൊണ്ടിട്ട് ഉള്ള അസുഖം കൂട്ടണ്ട… ഏട്ടൻ ഇങ്ങു വരും..  ചിലപ്പോൾ മഴ തോരാൻ വേണ്ടി കാത്തുനിൽക്കുകയാവും. “

അതും പറഞ്ഞ് അമ്മയെയും കൂട്ടി അവൾ അകത്തേക്ക് നടക്കുമ്പോൾ ഇടക്ക് മിന്നൽ നിലംതൊട്ടു പായവേ അവൾ ഇടക്കൊന്ന് തിരിഞ്ഞു പ്രതീക്ഷയോടെ ഇരുട്ടിലേക്ക് നോക്കുമ്പോൾ  മനസ്സ് പറയുന്നുണ്ടായിരുന്നു

  ” വീട്ടിലുള്ളവരെ ആദി പിടിപ്പിയ്ക്കാതെ ഏട്ടൻ ഒന്ന് വേഗം വന്നിരുന്നെങ്കിൽ ” എന്ന്.

         ഇടക്ക് വീശിയ കാറ്റിനൊപ്പം കറണ്ട് കൂടി പടിയിറങ്ങിയതോടെ മേശവലിപ്പിലുള്ള മെഴുകുതിരി എടുത്ത് കത്തിച്ചുവെച്ചു മേഘ. പിന്നെ  അമ്മയുടെ മടിയിലേക്ക് തലചായ്ച്ഛ് കിടക്കുമ്പോൾ അമ്മ അവളുടെ മുടിയിലൂടെ വിരലോടിക്കുന്നുണ്ടായിരുന്നു.

 അമ്മയുടെ കരലാളനത്തിന്റെ സുഖത്തിൽ പതിയെ മയക്കത്തിലേക്ക് വീണ അവൾ പുറത്തു നിന്നുള്ള വിളി കേട്ടാണ് ഞെട്ടിഎഴുനേറ്റത്.

 ” ദേ, അമ്മേ, ഏട്ടൻ വന്നെന്ന് തോനുന്നു. ” എന്നും പറഞ്ഞ് അവൾ അമ്മയുടെ മടിയിൽ നിന്നും ചാടിയെഴുനേൽക്കുമ്പോൾ ആധിപിടിച്ച മനസ്സിനൊരു ആശ്വാസം കിട്ടിയ പോലെ അവൾക്കൊപ്പം അമ്മയും എഴുനേറ്റ്  ഹാളിലേക്ക് നടന്നു.

  പിന്നെ വേഗം വാതിൽ തുറക്കവേ പുറത്ത് മഴ കൊണ്ട് വിറച്ചുനിൽക്കുകയായിരുന്ന അപ്പു തല കുടഞ്ഞുകൊണ്ട് ഉള്ളിലേക്ക് ഓടി കയറി.

അത് കണ്ട് ചിരിയടക്കാൻ പാട്പെട്ട്  മേഘ അമ്മയെ ഒന്ന് ഇടംകണ്ണിട്ട് നോക്കികൊണ്ട് പറയുന്നുണ്ടായിരുന്നു

 ” വന്നല്ലോ അമ്മേടെ സല്പുത്രൻ,  ഇത്ര നേരം എവിടെ പോയി കിടക്കുവായിരുന്നെന്ന് ചോദിക്കമ്മേ  ” എന്ന് .

അത് കേൾക്കേണ്ട താമസം അവളെ ഒന്ന് കനപ്പിച്ചു നോക്കി അപ്പു.

 ആ നോട്ടത്തിൽ നിന്നും ഒഴിഞ്ഞുമാറുമ്പോലെ അമ്മയുടെ പിന്നിലേക്ക് ചിരിയോടെ അവൾ ഒതുങ്ങുമ്പോൾ  അവളുടെ ചോദ്യത്തെ പിന്താങ്ങുംപോലെ ആയിരുന്നു അപ്പുവിന് നേരെയുള്ള അമ്മയുടെ നോട്ടവും.

 ” നീ എന്തിനാടാ അവളെ നോക്കി പേടിപ്പിക്കുന്നത്. അവൾ ചോദിച്ചതിൽ ന്താ തെറ്റ്. നേരം ഇരുട്ടുന്നത് നീ അറിഞ്ഞില്ലേ?  അതിന്റ കൂടെ കനത്തു പെയ്യുന്ന മഴയും.  ഇതൊക്കെ കണ്ടോണ്ട് നേരത്തിനും കാലത്തിനും വീട്ടിൽ വന്നൂടെ ?  ഇവിടെ രണ്ട് പെണ്ണുങ്ങൾ മാത്രമാണ് ഉള്ളതെന്ന ചിന്ത ഉണ്ടോ നിനക്ക്?  “

    അമ്മ അത്യാവശ്യം കലിപ്പിലാണെന്ന് മനസ്സിലായി അപ്പുവിന്.  അല്ലെങ്കിൽ ഇത്രക്ക് ഒന്നും പറയാൻ നിൽക്കാറില്ലെന്ന് അവനറിയാം.

 അതുകൊണ്ട് തന്നെ അമ്മയെ ഒന്ന് തണുപ്പിക്കാനെന്നോണം അവൻ ചിരിയോടെ തല ഒന്ന് കുടയുമ്പോൾ മുഖത്തേക്ക് തെറിച്ച വെള്ളത്തുള്ളികൾ തുടച്ചുകൊണ്ട് അമ്മ ഒന്ന് മയപ്പെട്ടപോലെ പറയുന്നുണ്ടായിരുന്നു

 ” പോയി തല തുവർത്ത്‌ അപ്പു പനി പിടിപ്പിക്കാതെ ” എന്ന്.

    ” ഓഹ്…. അല്ലേലും നമുക്ക് പനി വന്നാൽ എന്താ…  അല്ലേൽ അത്ര സ്നേഹം ഉള്ളവരാണേൽ ഇങ്ങനെ നനഞ്ഞൊട്ടി കേറി വരുമ്പോൾ വേഗം തല തുടയ്ക്കാൻ ഒരു തുണി എടുത്തു തരും,  പിന്നെ തണിപ്പിനൊരു കൂട്ടായി നല്ല ഒരു കട്ടൻചായയും.  അത് കഴിഞ്ഞെ ക്രോസ്വിസ്താരവും മറ്റും ചെയ്യൂ…. അല്ലേലും എന്നോട് ആർക്കും ഇവിടെ ഒരു സ്നേഹോം ഇല്ല.. പാവം ഞാൻ “

  അപ്പു കിട്ടിയ അവസരത്തിൽ കട്ട ശോകമായി കെറുവിച്ചുനിൽക്കുമ്പോൾ അമ്മക്ക് പിന്നിൽ നിന്നും മേഘ അവനെ കാലിയാക്കുംപോലെ പറയുന്നുണ്ടായിരുന്നു

 ” ഹോ,  എന്നാ അഭിനയമാണെന്റെ പൊന്നോ..  അടുത്ത ഓസ്ക്കാറാ ഓസ്‌ക്കാർ… ന്റെ അപ്പൂസേ.. ഇതൊക്കെ ഓൾഡ് നമ്പർ ആണ്.. മാറ്റിപ്പിടി ഒന്ന്. ” എന്ന്.

അവളുടെ കളിയാക്കൽ കേട്ട അവൻ  മേഘയെ തല്ലാൻ വേണ്ടി കൈ ഉയർത്തികൊണ്ട് അടുത്തേക്ക് വരുമ്പോൾ ഇടക്ക് നിൽക്കുന്ന അമ്മ  അവനെ തടഞ്ഞുകൊണ്ട് പറയുന്നുണ്ടായിരുന്നു

   ” ന്റെ അപ്പു, നീ ഈ പെണ്ണിനോട് തല്ല് പിടിക്കാതെ പോയി തല തുവർത്തി ആ നനഞ്ഞ തുണിയൊക്കെ മാറ്റി കുളിച്ചിട്ട്  വാ,  അപ്പോഴേക്കും ഞാൻ കാപ്പിയെടുക്കാം ” എന്ന്.

 അതും പറഞ്ഞ് അവനെ അപ്പുറത്തേക്ക് തള്ളിവിടുമ്പോൾ അവളെ രൂക്ഷമായൊന്ന് നോക്കികൊണ്ട് ” നിനക്ക് ഞാൻ തരാടി മരംകൊത്തി ” എന്നും പറഞ്ഞുകൊണ്ട് അവൻ പതിയെ അകത്തേക്ക് നടന്നു.

   “നീ എന്തിനാടി അവനെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കുന്നത്. അവന്റ കയ്യിൽ നിന്നും നല്ല കിഴുക്ക് കിട്ടുമ്പോൾ മാറിക്കോളും. ” എന്നും പറഞ്ഞ് അമ്മ അവളുടെ കയ്യിലൊന്നു പിച്ചിയപ്പോൾ കൈ പിൻവലിച്ച അവൾ അമ്മയെനോക്കി കൊഞ്ചലോടെ കെട്ടിപിടിച്ചു.

” എന്റെ മഹേശ്വരിയമ്മേ…  ഈ അപ്പൂസിനോട് അല്ലാതെ ഞാൻ ആരോട് തല്ല് പിടിക്കാനാ.. ഏട്ടന്റെ ദേഷ്യവും ഇടക്കുള്ള ആ കിഴുക്കും എല്ലാം ആസ്വദിക്കുമ്പോഴാ അപ്പുവേട്ടന്റെ അനിയത്തികുട്ടിയായി ജനിക്കാൻ കഴിഞ്ഞതിൽ ഞാൻ ഏറെ സന്തോഷിക്കുന്നത്.  എന്നോ പടിയിറങ്ങിപോയ അച്ഛനെ കാണുന്നത് ഞാൻ ഏട്ടനിലൂടെയാ… ന്റെ ഏട്ടൻ മാത്രല്ല, എനിയ്ക്ക് അച്ഛൻ കൂടിയല്ലേ ന്റെ അപ്പൂസ്. അപ്പൊ ഇച്ചിരി ദേഷ്യം പിടിപ്പിക്കുന്നതിൽ കുഴപ്പമില്ല.. അങ്ങനെ കിട്ടുന്ന തല്ലിന് പോലും ഏട്ടന്റെ സ്നേഹത്തിന്റെ ചൂടാ. “

അതും പറഞ്ഞ് ഒന്നുകൂടി അമ്മയെ ചേർത്തുപിടിച്ചവൾ ആ തോളിലേക്ക് ചായുമ്പോൾ ഇതുപോലെ  സ്നേഹിക്കാൻ മാത്രമറിയുന്ന രണ്ട് മക്കളെ ദൈവം തനിക്ക് തന്നതിൽ മനസ്സാൽ സന്തോഷിക്കുകയായിരുന്നു  അമ്മ.

    അതെ സമയം തല തുടച്ചുകൊണ്ട് ഹാളിലേക്ക് കടക്കാൻ തുടങ്ങിയ അപ്പു അവളുടെ വാക്കുകൾ കേട്ടപ്പോൾ വാതിൽക്കൽ തന്നെ നിൽക്കുകയായിരുന്നു . എന്തോ അവളുടെ വാക്കുകൾ അവന്റ കണ്ണുകളെ നനയിപ്പിച്ചു.

  പതിയെ തോർത്താൽ നിറഞ്ഞ കണ്ണുകളോടൊപ്പം മുഖം തുടക്കുച്ചുകൊണ്ട് അവൻ അവിടെ നിന്നും പതിയെ പിൻവാങ്ങുമ്പോൾ മനസ്സ് പറയുന്നുണ്ടായിരുന്നു

  ” കുഞ്ഞോളെനിക്ക് പെങ്ങൾ മാത്രമല്ലല്ലോ,  ന്റെ മോളല്ലേ ” എന്ന്.

       കുളി കഴിഞ്ഞ് ഡ്രസ്സ്‌ മാറി പുറത്തേക്കിറങ്ങുമ്പോൾ മേശയിൽ മൂന്ന് പേർക്കായി വിളമ്പിവെച്ച ആവി കഞ്ഞി കണ്ട് അവൻ ” ചായ എവിടെ ” എന്ന ചോദിക്കുമ്പോലെ അമ്മയെ നോക്കുമ്പോൾ അമ്മ അവനെ വേണ്ടി കസേര നീക്കിയിട്ട് പറയുന്നുണ്ടായിരുന്നു

  ” ഇനി ഈ രാത്രി എന്തിനാ അപ്പു ചായ, 

ഈ ചൂട്കഞ്ഞി അങ്ങോട്ട് കുടിച്ചാൽ ഉള്ള തണുപ്പൊക്കെ അങ്ങ് പോകും ” എന്ന്.

 അതും പറഞ്ഞ് അവനെ കസേരയിലേക്ക് ഇരുത്തി കയ്യിൽ കരുതിയ രാസ്നാദിപൊടി  അവന്റ  നിറുകയിലിട്ട് തടവുമ്പോൾ  ” ഇനി നീരിറങ്ങി വല്ല ജലോദോഷോ പനിയോ പിടിച്ചാൽ പിന്നെ അത് മതി ” എന്ന് ആരോടെന്നില്ലാതെ പറയുന്നുണ്ടായിരുന്നു അമ്മ…

” എന്റെ അമ്മേ മതി തടവികൊടുത്തത്,  എനിക്ക് വിശന്നിട്ട് വയ്യ  ” എന്ന്  അവനരികിലെ കസേരയിൽ ഇരുന്ന് കൊണ്ട് പറയുന്ന മേഘയെ നോക്കി അവൻ .

” നിനക്ക് വിശക്കുന്നുണ്ടേൽ കഴിച്ചൂടെ,  മുന്നിൽ ഒരു പ്ളേറ്റ് നിറയെ ഉണ്ടല്ലോ കഞ്ഞി. ” എന്ന് ദേഷ്യം മുഖത്തു വരുത്താൻ പാട് പെട്ടുകൊണ്ട്  ചോദിക്കുന്ന അവന്റ കയ്യിൽ പിടിച്ചുകൊണ്ടു കൊഞ്ചലോടെ അവൾ പറയുന്നുണ്ടായിരുന്നു

 ” വെറുതെ ജാഡ കാണിക്കാതെ എനിക്ക് താ അപ്പൂസേ ” എന്ന്.

അതും പറഞ്ഞ് പ്രതീക്ഷയോടെ അവളുടെ കണ്ണുകൾ അവനെ നോക്കുമ്പോൾ ചിരിച്ചുകൊണ്ടവൻ  സ്‌പൂണിൽ കഞ്ഞി കോരി അവൾക്ക് സ്നേഹത്തോടെ നൽകി, 

പിന്നെ  അമ്മയെ നോക്കി പറയുന്നുണ്ടായിരുന്നു

” കണ്ടില്ലേ, കെട്ടിച്ചുവിടാനുള്ള പ്രായമായി. എന്നിട്ടും കൊഞ്ചലിന് ഒരു കുറവും ഇല്ല പെണ്ണിന്.  നാളെ ഒരുത്തന്റെ കൂടെ വിടുമ്പോൾ ആര് കോരിക്കൊടുക്കും ഇവൾക്ക്.  ” എന്ന്.

അത് കേട്ട് വായിലെ കഞ്ഞി ഇറക്കികൊണ്ട് കെറുവിച്ചപോലെ മുഖം കനപ്പിച്ചവൾ രണ്ട് പേരെയും മാറിമാറി നോക്കിക്കോണ്ട് മുഖമൊന്ന് കോട്ടി.

 ” ഓഹ്, എന്നെ അങ്ങനെ ഇവിടെ നിന്നും ഒഴിവാക്കാമെന്ന് അമ്മയും മോനും സ്വപ്നം കാണണ്ട…. ഞാൻ പോവൂല എവിടേം.. അങ്ങനെ എന്നെ പറഞ്ഞുവിട്ട് അമ്മയും മോനും സ്നേഹിച്ചു സുഖിക്കണ്ട…

ഇനി അത്ര നിർബന്ധം ആണേൽ ഇവിടെ താമസിക്കുന്ന ഒരുത്തന് ന്നെ കെട്ടിച്ചുകൊടുത്താൽ മതി. അതാകുമ്പോൾ എനിക്ക് ന്റെ അപ്പൂസിന്റെ സ്നേഹം ഇങ്ങനെ വാരിവാരി തരുമ്പോൾ ആവോളം കഴിക്കാലോ ” എന്ന്.

 അവളുടെ ആ വാക്കുകൾ അവന്റ കണ്ണ് നിറയ്ക്കുമ്പോൾ  പെട്ടന്നാരുടെയോ വിളി കേട്ട് അവൻ ചാടിയെഴുന്നേറ്റു.

  ” അപ്പേട്ടാ……….  “

ഉമ്മറത്തു നിന്നുള്ള ആ വിളി കാതുകളിലെത്തുമ്പോൾ  കണ്ണുകൾ വലിച്ചുതുറന്ന അവൻ ഒരു നിമിഷം അതെ ഇരിപ്പ് തുടർന്നു…

ഇത്ര നേരം കണ്ടതെല്ലാം സ്വപ്നമായിരുന്നു എന്ന്     മനസ്സിലായപ്പോൾ അവന്റ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.  സഞ്ചരിച്ചതത്രയും എന്നോ നഷ്ട്ടപ്പെട്ട സ്നേഹത്തിന്റെ ഓർമ്മകളിലൂടെ മാത്രമാണെന്ന് മനസിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമ്പോൾ പതിയെ ആ കണ്ണുകൾ തുടച്ചുകൊണ്ട് അവൻ നിർവികാരതയോടെ  ചുവരിലേക്ക് നോക്കി.  എന്നും സ്നേഹത്തോടെ മാത്രം കണ്ടിട്ടുള്ള അവന്റ പ്രിയപെട്ടവരുടെ മുഖങ്ങൾ ചുവരോട് ചേർന്ന ഫോട്ടോയിൽ നിറപുഞ്ചിരിയോടെ ഉണ്ടായിരുന്നു  !

  അപ്പുവിന്റെ  അമ്മയും കുഞ്ഞോളും……

                          ( തുടരും )

                                              ദേവൻ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ദേവൻ Novels

 

4.4/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!