Skip to content

അപ്പേട്ടൻ – 16

appettan novel

പുറത്ത് കിടക്കുന്ന കാർ ഏട്ടൻ പോയിട്ടില്ലെന്ന് ഉറപ്പിക്കുമ്പോൾ ” ഇത്രേം നേരം ഏട്ടനും അപ്പേട്ടനും എന്ത് സംസാരിക്കാൻ ” എന്ന ചിന്തയായിരുന്നു മനസ്സിൽ.

        ” ആരോടും ഒരക്ഷരം പോലും സംസാരിക്കാതെ ഇത്രേം വർഷം കഴിച്ചുകൂട്ടിയ അപ്പേട്ടൻ ഇത്രേം നേരം കണ്ണേട്ടന് വേണ്ടി സമയം ചിലവഴിക്കുമോ ” എന്ന ചിന്തയോടെ അവൻ അകത്തേക്ക് കയറുമ്പോൾ ആദ്യം ശ്രീയുടെ കണ്ണിലുടക്കിട്ടത് ശാന്തമായിരിക്കുന്ന അപ്പേട്ടനെ ആയിരുന്നു.

    ആ ഇരിപ്പ് കണ്ട് ഒരു ചിരിയോടെ അപ്പുവിന്റെ അരികിലേക്ക് നടക്കുമ്പോൾ പെട്ടന്ന് അവൻ ഒന്ന് നിശ്ചലമായി അപ്പുവിന്റെ കയ്യിലെ കത്തി കണ്ട്.

    മനസ്സിനെ പിടികൂടിയ അമ്പരപ്പും ഭയവും സിരകളിലെ ഒഴുക്ക് വർധിപ്പിക്കുമ്പോൾ  കണ്ണുകൾക്ക് മുന്നിൽ വേറൊരു കാഴ്ച കണ്ട് ശ്രീക്കുട്ടൻ ഞെട്ടി പിന്നോട്ട് മാറി….

    ” ഏട്ടൻ……… ” എന്ന് ഭയത്താൽ ഉച്ചരിച്ചുകൊണ്ട് !

” ഏട്ടാ…. “

ശ്രീ ഉറക്കെ വിളിച്ചുകൊണ്ട് ശ്രീജേഷിന്റെ അരികിലേക്ക് ഓടുമ്പോൾ അവശതയോടെ തളർന്നു കിടക്കുകയായിരുന്നു അവൻ. 

 നീര് വന്ന് തിണർത്ത മുഖം ഒന്ന് ഉയർത്താൻ ശ്രമിച്ചെങ്കിലും പരാജിതനെപോലെ പോലെ തലതാഴ്തിത്തിയ കണ്ണന്റെ കയ്യിൽ പിടിച്ചുകൊണ്ട് ശ്രീ അമ്പരപ്പോടെ ഇരികുമ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരിയുമായി അരികിൽ തന്നെ ഉണ്ടായിരുന്നു അപ്പുവും.

 “ന്താ അപ്പേട്ടാ ഇതൊക്കെ… എന്ത് തെറ്റ് ചെയ്തിട്ടാ എന്റെ ഏട്ടനെ നിങ്ങൾ “

ശ്രീയുടെ ചോദ്യത്തിൽ നിറഞ്ഞു നിൽക്കുന്ന ദേഷ്യവും അമ്പരപ്പും മനസ്സിലാക്കിയ അപ്പുവിന്റ പുഞ്ചിരി പതിയെ പൊട്ടിച്ചിരിയായി മാറിയിരുന്നു.

   കുറെ കാലങ്ങൾക്ക് ശേഷം അപ്പേട്ടനിൽ ഇങ്ങനെ ഒരു ഭാവമാറ്റം അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല.

  ആരോടും ഒന്നും മിണ്ടാതെ ആര് എന്തൊക്ക പറഞ്ഞാലും ഒന്നും പ്രതികരിക്കാതെ മൗനമായിപ്പോകുന്ന അപ്പേട്ടൻ…. !

   ” നീ എന്താ ചോദിച്ചത്?   നിന്റ ഏട്ടൻ ചെയ്ത തെറ്റ് എന്താണെന്നോ? 

 ഇവൻ ചെയ്ത തെറ്റ്  ജീവനെ പോലെ നെഞ്ചിൽ കൊണ്ട് നടന്നവളുടെ കൊലപാതകിയെ മറച്ചുവെച്ചു ഇത്രയും കാലം.

  കൊലയെക്കാൾ വലിയ ദ്രോഹമാണ് കൊലയാളിയെ സംരക്ഷിക്കുന്നത്. അതും ജീവനെ പോലെ സ്നേഹിച്ചവളെ ശ്വാസം മുട്ടിച്ചുകൊല്ലുന്നത് കണ്ടിട്ട് കൂടി. “

അത് പറയുമ്പോൾ അപ്പുവിന്റെ ഞെരമ്പുകൾ വലിഞ്ഞുമുറുകി.

    അപ്പുവിന്റെ വാക്കുകൾ കേട്ട് ഞെട്ടലോടെ ശ്രീ  തലയുയർത്തുമ്പോൾ അപ്പു തുടരുകയായിരുന്നു,

  ” അത്രേം ചെയ്തിട്ടും നിന്റ ഏട്ടനെ ഒന്നും ചെയ്യണമെന്ന് ഇല്ലായിരുന്നു എനിക്ക്. ആ പേര് ഒന്ന് പറഞ്ഞിരുന്നെങ്കിൽ. പക്ഷേ, നെഞ്ചിൽ കൊണ്ടുനടന്ന പെണ്ണിനേക്കാൾ കൂടുതൽ കടപ്പാട് കൊണ്ട് നടക്കുന്ന ആ പേര് ഈ മോൻ പറയില്ലെന്ന്.. പക്ഷേ, എനിക്കാ പേര് അറിഞ്ഞല്ലേ പറ്റൂ.. ഇത്രേം വർഷക്കാലം എന്നെ കൊലപാതകിയാക്കി മൂന്ന് പേരുടെ ജീവിതം വെച്ച് കളിച്ചവന്റെ ആ പേര്.. ഒറ്റ പേര് ..

   അത് പറയില്ലെന്ന് വാശി പിടിച്ചാ പിന്നെ എന്ത് ചെയ്യും. പറഞ്ഞല്ലേ തീരൂ. “

“എന്നിട്ട് കിട്ടിയോ നിങ്ങൾക്ക് ആ പേര്. എന്റെ ഏട്ടനെ കൊല്ലാകൊല ചെയ്തിട്ട് എന്ത് മുഖം ഉണ്ടാക്കിഎടുക്കാൻ ആണാവോ  ഇപ്പോഴത്തെ ഈ പെടാപാട് “

അതുവരെ ഉണ്ടായിരുന്നു ഭാവമല്ലായിരുന്നു അപ്പൊ ശ്രീയുടെ മുഖത്ത്‌.

   ഏട്ടന്റ ഈ അവസ്ഥയ്ക്ക് കാരണക്കാരനായ അപ്പുവിനെ ദേഷ്യത്താൽ തുറിച്ചുനോക്കുമ്പോൾ പെട്ടന്ന് ഇരുന്നിടത്തു നിന്നും പതിയെ എഴുനേറ്റു അപ്പു.

  ”  കിട്ടിയല്ലോ “

അത് പറയുമ്പോൾ ശ്രീയുടെ മുഖത്തുണ്ടായ ഞെട്ടൽ ആസ്വദിക്കുംപോലെ അപ്പു അവന്റ മുഖത്തേക്ക് നോക്കി ചിരിക്കവേ വല്ലാത്തൊരു പതർച്ചയുണ്ടായിരുന്നു ശ്രീയിൽ.

    ” ആ…. ആരാ… ആരാ… “

 പതർച്ചയിൽ തപ്പിത്തടഞ്ഞ വാക്കുകൾ പാതിയിൽ മുറിഞ്ഞുവീഴവേ കനൽകത്തുന്ന കണ്ണുകളാൽ ശ്രീയുടെ അമ്പരപ്പ് നിറഞ്ഞ കണ്ണുകളിലേക്ക് നോക്കിക്കൊണ്ടവൻ അലറുകയായിരുന്നു

  ” നീ അല്ലേടാ പൊലയാടിമോനെ എന്റെ അമ്മയെയും പെങ്ങളെയും….. “

ആ ചോദ്യത്തോടൊപ്പം ഉയർന്ന കാല് ശ്രീയുടെ നെഞ്ചിൽ ആഞ്ഞുപതിക്കവേ ശ്വാസം വിലങ്ങിയപോലെ വീണിടത്തു കിടന്നൊന്ന് ചുമച്ചു ശ്രീക്കുട്ടൻ. പിന്നെ ഞെഞ്ചിൽ കൈവെച്ചുകൊണ്ട് പതിയെ എഴുനേൽക്കാൻ ശ്രമിക്കുമ്പോൾ തികട്ടിവന്നചുമക്കൊപ്പം പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു ” ഞാനല്ല അപ്പേട്ടാ ” എന്ന്.

പക്ഷേ,  അവന്റ വാക്കുകൾക്ക് ചെവികൊടുക്കാതെ അവന്റ അടിനാഭിചേർത്ത്  കൈ മടക്കി അടിക്കുമ്പോൾ ശ്വാസം കിട്ടാതെ പിടഞ്ഞു ശ്രീ.

  അതോടൊപ്പം ഇനി തല്ലരുതെന്ന് കൈ ഉയർത്തി   പറയാൻ ശ്രമിക്കുമ്പോൾ  അപ്പു ഒരു ഭ്രാന്തനെ പോലെ അവന്റ അരികിലേക്ക് ഇരുന്ന് അലറി.

   ” എന്നാ നീ പറ ശ്രീകുട്ടാ…. നിന്നെ സ്വന്തം മകനെ പോലെ കണ്ട അമ്മയെയും നിന്നെ കൂടപ്പിറപ്പിനെ പോലെ സ്നേഹിച്ച ന്റെ പെങ്ങളെയും നീ എന്തിനാടാ കൊന്നത്.  അവരെ ഇല്ലാതാക്കാൻ മാത്രം എന്ത് തെറ്റാടാ അവർ നിന്നോട് ചെയ്തെ? 

   അനിയനോടുള്ള സ്നേഹം ഏട്ടൻ രണ്ട് കൊലപാതകങ്ങൾ ഏറ്റെടുത്തുകൊണ്ട് കാണിച്ചപ്പോൾ നീ രക്ഷപ്പെട്ടെന്ന് കരുതി അല്ലെ..

ആദ്യം പറയാൻ മടിച്ച ആ പേര് ഇവൻ പറയുമ്പോൾ  ഞാൻ വിശ്വസിച്ചില്ല.

   അത് നീ അവരുതേ എന്ന് വരെ ആഗ്രഹിച്ചു ഞാൻ. അത്രയേറെ നിന്നെ ഒരു അനിയനെ പോലെ കണ്ട എന്റെ മുന്നിൽ നീ മായം തിരിയുകയാണെന്ന് മനസ്സിലായപ്പോൾ…..

  സ്വന്തം ഏട്ടന്റെ സ്നേഹത്തെ പോലും ചൂഷണം ചെയ്ത നീ രണ്ട് കൊലപാതകങ്ങൾ ചെയ്യാൻ മടിയില്ലാത്തവൻ ആണെന്ന് അറിഞ്ഞ ആ നിമിഷം…

  നിന്നെപ്പോലെ ഒരുത്തനെ ഊട്ടിയ  കൈകൾ ആണിത്.. ആ കൈകൊണ്ട് തന്നെ നിന്റ ഉദകക്രിയ കൂടി ചെയേണ്ടി വരുമെന്ന് കരുതിയില്ല.”

അതും പറഞ്ഞ് അവന്റ നെഞ്ചിൽ വീണ്ടും ചവിട്ടുമ്പോൾ അവൻ കൈ ഉയർത്തി തടയാൻ ഒരു വിഫലശ്രമം നടത്തുന്നുണ്ടായിരുന്നു.

പക്ഷേ,  അപ്പുവിന്റെ ദേഷ്യം മുഴവൻ ആവാഹിച്ചെടുത്ത ആ ചവിട്ടിൽ ശ്രീ നിലംപറ്റി പുളഞ്ഞു.

  “ചാവുന്നതിനു മുൻപ് നീ പറ.. എന്തിനായിരുന്നു നീ അവരെ… നിന്നെപ്പോലെ ഒരു പാമ്പിനായിരുന്നു  പാല് തന്നതെന്ന് ആ അവസാനനിമിഷത്തിൽ അവർ ഓർത്തിട്ടുണ്ടാവില്ലേ… നിന്നോട് കെഞ്ചിപറഞ്ഞിട്ടുണ്ടാകില്ലേ കൊല്ലല്ലേ ശ്രീകുട്ടാ എന്ന്?  എന്നിട്ടും നീ……

പറയെടാ….. നീ എന്തിനാ അവരെ കൊന്നത്..?  “

അപ്പു അവന്റ കോളറിൽ പിടിച്ചുയർത്തി ഭിത്തി ചേർത്ത് നിർത്തുമ്പോൾ അടിവയറിനേറ്റ ചവിട്ടിൽ     തളർന്നുതൂങ്ങിയിരുന്നു ശ്രീ.

  ” ഞാൻ… ഞാൻ പറയാം….  ഞാൻ…. എനിയ്ക്ക്…….  അപ്പേട്ടാ…… “

  ”  ശരിയാണ് അപ്പേട്ടൻ പറഞ്ഞത്. പാല് തന്ന കൈക്ക് തന്നെയാണ് ഞാൻ കൊത്തിയത്ത്.

       പക്ഷേ, എനിക്ക് ഇഷ്ട്ടായിരുന്നു അവളെ… മേഘയെ… പറയാതെ കൊണ്ട്നടന്ന ഒരിഷ്ടം എന്നും മനസ്സിൽ നിറഞ്ഞുനിൽക്കുമ്പോൾ അവൾക്ക് വേണ്ടി മാത്രം ഞാൻ പല സ്വപ്നങ്ങളും കണ്ടു. അവളോടൊത്തുള്ള ജീവിതം.

 പക്ഷേ, എന്റെ എല്ലാ പ്രതീക്ഷയും ഇല്ലാതാക്കി അവൾ കണ്ണേട്ടനെ ഇഷ്ടമാണെന്ന് ഒരിക്കൽ എന്നോട് പറഞ്ഞപ്പോൾ അവൾ കോറിയിട്ടത് കനലായിരുന്നു. ആ കനലിൽ എനിക്ക് അവളോടുള്ള സ്നേഹം നീറിപിടയുമ്പോളും ചിരിക്കാൻ ശ്രമിച്ചു.   കണ്ണട്ടനോടുള്ള  ഇഷ്ട്ടം അപ്പേട്ടനോട് പറഞ്ഞില്ലെന്നവൾ എന്നോട് പറഞ്ഞപ്പോൾ  അപ്പേട്ടൻ അത് അറിയുംമുന്നേ കണ്ണേട്ടന്റെയും മേഘയുടെയും സ്നേഹം ഇല്ലാതാക്കണം എന്ന് മാത്രമായി പിന്നീടുള്ള ചിന്ത..  അതിനുള്ള വഴികൾ ആലോചിക്കുന്നതിനിടയിലാണ് മേഘയുടെ കോളേജിലെ ഇന്ദ്രൻസാറിനെ യാദൃശ്ചികമായി പരിചയപ്പെടുന്നത്. ആ പരിചയം ബാറിന്റെ ഇരുണ്ടമൂലകളിൽ ഗ്ലാസ്സുകളുടെ കൂട്ടിമുട്ടലുകളിൽ   വരെ എത്തിയപ്പോൾ ഇന്ദ്രനിലൂടെ മേഘയുടെ മനസ്സിലേക്ക് എങ്ങനെ കേറിപ്പറ്റാം എന്നായിരുന്നു എന്റെ ചിന്ത. അത് അയാളുമായി പങ്ക് വെച്ചപ്പോൾ  “എല്ലാം ഞാൻ ശരിയാക്കിത്തരാടോ ” എന്ന് പറഞ്ഞ അയാളിൽ ഘൂടമായ ഒരു ലക്ഷ്യം ഉണ്ടെന്ന് മനസ്സിലായത് പിന്നീട് ആണ്. !

———————————————————————

” നിനക്ക് മേഘയെ എത്രത്തോളം ഇഷ്ട്ടമാണെന്ന് എനിക്കറിയാം ശ്രീ.. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ഞാൻ നിന്റ കൂടെ ഉണ്ട്. പക്ഷേ, അത് അത്ര പെട്ടന്ന് നടക്കുന്ന കാര്യമാണെന്ന് നിനക്ക് തോന്നുന്നുണ്ടോ?

പെങ്ങളെ അത്രമാത്രം സ്നേഹിക്കുന്ന ഒരു ആങ്ങള  അവൾക്കുള്ളപ്പോൾ നിന്റെ ഈ ഇഷ്ട്ടം അവളെ അറിയിച്ചാലും  വലിയ പ്രതീക്ഷ വേണ്ട. “

ഇന്ദ്രൻ ഗൂഢമായ പുഞ്ചിരിയോടെ ശ്രീയെ നോക്കുമ്പോൾ  കയ്യിലെ ഗ്ലാസിൽ ബാക്കിയുണ്ടായിരുന്ന മദ്യം ഒറ്റവലിക്ക് അകത്താക്കി ശ്രീ.

  ” പിന്നെ എന്താണൊരു വഴി സാറെ… ഞാൻ അവളെ ഇഷ്ട്ടപെടുന്നതിൽ മാത്രം കാര്യമില്ലല്ലോ.. അവൾക്ക് ഇങ്ങോട്ടും ഇഷ്ട്ടം തോന്നണ്ടേ? സാറ് പറഞ്ഞപോലെ അപ്പേട്ടന്റെ മുന്നിൽ ഇതൊക്കെ അവതരിപ്പിച്ചാൽ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല. “

അത് പറയുമ്പോൾ ശ്രീയുടെ മനസ്സിൽ ഏട്ടനായ കണ്ണന്റെ മുഖം ആയിരുന്നു.

അവനും മേഘയും തമ്മിലുള്ള സ്നേഹം കൂടി ഇല്ലാതാക്കിയാലേ തനിക്ക് എന്തെങ്കിലും ഒരു പ്രതീക്ഷയുള്ളൂ എന്ന ചിന്ത മനസ്സിനെ ഭ്രാന്ത് പിടിപ്പിക്കുമ്പോൾ അവൻ ഇന്ദ്രന്റെ മുഖത്തേക്ക് ഗൗരവത്തോടെ നോക്കികൊണ്ട് ചോദിക്കുന്നുണ്ടായിരുന്നു

  “അതിനിപ്പോ ഞാൻ എന്ത് ചെയ്യണം സാറേ ” എന്ന്..

ആ ചോദ്യം പ്രതീക്ഷിച്ച പോലെ ഇന്ദ്രൻ കുപ്പിയിൽ നിന്നും ഒരു പെഗ്ഗ് കൂടി ശ്രീയുടെ ഗ്ളാസ്സിലേക്ക് പകർന്നു. പിന്നെ ആ ഗ്ലാസ് അവനു നേരെ നീട്ടികൊണ്ട് ഒരു കൗശലക്കാരന്റെ ബുദ്ധിയോടെ പതിയെ പറയുന്നുണ്ടായിരുന്നു

  ” ശ്രീ… അതിനിനി ഒറ്റ വഴിയേ ഉളളൂ…  അവൻ ഇല്ലാതാകണം…. അവളുടെ ആ അപ്പേട്ടൻ. “

ഇന്ദ്രന്റെ വാക്ക് കേട്ട് ചുണ്ടോടടുപ്പിച്ച ഗ്ലാസ് പെട്ടന്ന് ഒന്ന് വിറച്ചു തുളുമ്പുമ്പോൾ ശ്രീ ഞെട്ടലോടെ ചോദിക്കുന്നുണ്ടായിരുന്നു

  ” അപ്പേട്ടനെ…….. അപ്പേട്ടനെ കൊല്ലാനോ?!” 

ആ ചോദ്യം കേട്ട് ഇന്ദ്രൻ ഒന്ന് പൊട്ടിച്ചിരിച്ചു.

 പിന്നെ വെറിപൂണ്ട കണ്ണുകളാൽ ശ്രീയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.

” എന്താ പേടിച്ചുപോയോ നീ…. നിന്റെ പ്രണയം വിജയിക്കാൻ ഏതറ്റം വരെയും പോകുമെന്ന് പറഞ്ഞ നീ അയാളെ കൊല്ലാൻ പറഞ്ഞപ്പോൾ പേടിച്ചുപോയോ? 

 നിനക്ക് വേണ്ടേ നിന്റ മേഘയെ?  എങ്കിൽ നിനക്ക് മുന്നിൽ വളർന്നുപന്തലിച്ചു നിൽക്കുന്ന  അപ്പേട്ടനെന്ന ആ പടുവൃക്ഷം ഇല്ലാതാകണം.  “

 ഇന്ദ്രന്റെ വാക്കുകൾ നൽകിയ ഞെട്ടലിൽ നിന്നും മോചിതനാകാൻ കുറച്ചു സമയമെടുത്തു ശ്രീയ്ക്ക്.  സ്വന്തം ഏട്ടനെ പോലെ കൈപിടിച്ച് നടത്തിയ അപ്പേട്ടനെ ഇല്ലാതാക്കുക….

   ഇനി അതിനു തുനിഞ്ഞാലും അടുത്ത ഒരു കടമ്പകൂടിയുണ്ട് മേഘയിലേക്ക് എത്താൻ.. കണ്ണേട്ടൻ…. 

 മേഘയും കണ്ണേട്ടനും പരസ്പരം വെറുക്കുക കൂടി ചെയ്താലേ അവിടേക്ക് തനിക്ക് കയറാൻ പറ്റൂ…. 

  ഇതൊക്കെ നടന്നാലും അവൾക്ക് തന്നെ സ്നേഹിക്കാൻ കഴിഞ്ഞില്ലെങ്കിലോ !!”

  പലപല ചിന്തകൾ മനസ്സിലൂടെ മഥിച്ചുപായുമ്പോൾ  അവന്റ ഒരു മൂളലിനായി കാത്തിരിക്കുന്ന ഇന്ദ്രൻ അക്ഷമയോടെ ചോദിക്കുന്നുണ്ടായിരുന്നു

  ” നീ എന്ത് തീരുമാനിച്ചു? ആ വടവൃക്ഷത്തെ വേരോടെ വെട്ടിമാറ്റാൻ നിനക്ക് പറ്റുമോ?  “

അയാളുടെ ചോദ്യത്തിന് മുന്നിൽ ഉത്തരംമുട്ടിയിരിക്കുന്ന ശ്രീയെ പുച്ഛത്തോടെ നോക്കികൊണ്ട് ഒന്നുകൂടി എരിഞ്ഞുനോക്കി ഇന്ദ്രൻ,

 ” ശരി,  നിനക്ക് അയാളെ ഇല്ലാതാകാൻ കഴിയില്ലെങ്കിൽ വേണ്ട. പക്ഷേ,  അവർ തമ്മിൽ അകലണം.  അവനെ  കണ്ടാൽ പോലും മുഖം തിരിച്ചുനടക്കുന്ന അവസ്ഥയിലേക്ക് എത്തണം.  ആ വീട്ടിൽ അവന്റ ഇനിയുള്ള സ്ഥാനം പഠിക്ക് പുറത്താക്കണം….   ആ അവസരം നിനക്ക് നല്ലപോലെ ഉപയോഗിക്കാം…  “

” അതിന്….

അതിന്.. “

ഉദ്യോഗം നിറഞ്ഞ ശ്രീയുടെ ചോദ്യത്തിന് മുന്നിൽ പ്രതികാരച്ചുവയോടെ ചിരിച്ചുകൊണ്ട് ഇന്ദ്രൻ ശകുനിയുടെ കണ്ണുകളാൽ  ചുഴിഞ്ഞുകൊണ്ട് പറയുന്നുണ്ടായിരുന്നു

  ” അതിന് ഒരു വഴിയുണ്ട്…. !!”

                  ( തുടരും )

                                   ദേവൻ

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ദേവൻ Novels

 

3/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!