Skip to content

അപ്പേട്ടൻ – 15

appettan novel

” അപ്പേട്ടാ…..  ഞാൻ….. എന്നെ ഒന്നും ചെയ്യരുത്… എനിക്ക്……  ഞാൻ……..

അറിയാതെ……….. എന്നോട് കഷ്‍മിക്ക് അപ്പേട്ടാ….. ഞാൻ.. ഞാൻ ആണ് അവരെ…. എനിക്ക് പറ്റിയ ഒരു കൈയബദ്ധം….. പക്ഷേ….. “

അത് പറഞ്ഞു മുഴുവനാക്കുംമൂന്നെ അപ്പു  നാലുപാടും നോക്കികൊണ്ട് പൊട്ടിച്ചിരിക്കാൻ തുടങ്ങി.  ആ പൊട്ടിച്ചിരി ചുവരുകളിൽ തട്ടി പ്രകമ്പനം കൊള്ളുമ്പോൾ മരണത്തെ മുന്നിൽ കണ്ട് വിറച്ചുനിൽക്കുകയായിരുന്നു കണ്ണൻ.

  മുന്നിൽ ചിരിച്ചുനിൽക്കുന്നതാണ് തന്റെ മരണമെന്ന ഉൾകിടിലത്തോടെ….. !

   ———————————————————-

” അമ്മേ,  ഏട്ടൻ ന്ത്യെ “

പുറത്ത് നിന്ന് കേറിയ വന്ന ശ്രീക്കുട്ടൻ  ടീവീ ക്ക് മുന്നിലിരിക്കുന്ന അമ്മക്കരികിലേക്കിരുന്ന് തിരക്കുമ്പോൾ ” അവൻ അപ്പുനെ കാണണം എന്നും പറഞ്ഞ് രാവിലെ ഇറങ്ങിയതാ ” എന്നും പറഞ്ഞ് അമ്മ എഴുനേറ്റ് tv.ഓഫ് ചെയ്ത് തിരികെ വീണ്ടും  അവനരികിൽ വന്നിരുന്ന് സംശയത്തോടെ ചോദിക്കുന്നുണ്ടായിരുന്നു

” അല്ല, രാവിലെ ജോലിക്ക് പോയ നീ എന്താ നേരത്തെ. ഭദ്ര എവിടെ ” എന്ന്.

 അമ്മയുടെ ചോദ്യത്തിൽ നിറഞ്ഞ് നിൽക്കുന്ന ഉത്കണ്ഠ കണ്ട് നിറഞ്ഞൊന്നു ചിരിച്ചു ശ്രീ. പിന്നെ അമ്മയുടെ കയ്യിൽ പിടിച്ചുകൊണ്ട് അതിയായ സന്തോഷത്തോടെ അമ്മയുടെ കണ്ണുകളിലേക്ക് നോക്കി.

  ”   ഞാൻ ഇന്ന് പോയില്ല അമ്മേ… ഭദ്രയെ ഓഫീസിലേക്ക് വിട്ട് ഞാൻ നേരെ പോയത് ഒരു ബ്രോക്കറെ കാണാനാ.. എന്റെ ഒരു ഫ്രണ്ടിന്റെ റിലേഷൻ ആയത് കൊണ്ട് അവനേം കൂട്ടി അത്രടം വരെ ഒന്ന് പോയി..  ഇനീം ഏട്ടനെ ഇങ്ങനെ വിട്ടാൽ ശരിയാവില്ലല്ലോ.. അതുകൊണ്ട് ആളുടെ കൈയിലുള്ള തലകുറിയൊക്കെ വാങ്ങിവന്നിട്ടുണ്ട് ഞാൻ. നോക്കി ശരിയാകുന്നത് ഏതായാലും നമുക്ക് പോയി കാണാം.   ഏട്ടന്റെ ഈ ഒറ്റപ്പെട്ട ജീവിതം കാണുമ്പോൾ എനിക്ക് പോലും സങ്കടമാണ്. അപ്പോൾ പിന്നെ അമ്മയ്ക്ക് ആ കാര്യത്തിൽ എത്രത്തോളം സങ്കടം ഉണ്ടാകുമെന്ന് എനിക്ക് അറിയാം അമ്മേ.  ഇനി ഏട്ടനെ പിടിച്ച് പെണ്ണ് കെട്ടിച്ചിട്ടേ ഒരു വിശ്രമം ഉളളൂ “

  അതും പറഞ്ഞ് അമ്മയുടെ പ്രതീക്ഷ നിറഞ്ഞ കണ്ണുകളിലേക്ക് സ്നേഹത്തോടെ നോക്കി പുഞ്ചിരിക്കുമ്പോൾ ഇടക്കെങ്ങോ സംശയത്തോടെ അവൻ ഒന്നുകൂടി ചോദിക്കുന്നുണ്ടായിരുന്നു

” അല്ല,  ന്തിനാപ്പൊ ഏട്ടൻ അപ്പേട്ടനെ കാണാൻ അങ്ങോട്ട് പോയെ ” എന്ന്.

  ” ആ എനിക്കറിയില്ല… കുറെ കാലമായില്ലേ  അവര് തമ്മിൽ കണ്ടിട്ട്.  അപ്പുവാണേൽ ഇങ്ങോട്ട് വരത്തുമില്ല. അതും പറഞ്ഞാ പോയത്. പക്ഷേ,  പോയിട്ട് ഒത്തിരി നേരം ആയി. ഇത്രേം നേരമൊക്കെ അവൻ അവിടെ ഇരിക്കൊ.. അതും  വാളും മുറിയുമില്ലാതെ എപ്പോഴേലും ഒന്നോ രണ്ടോ വാക്ക് പറയുന്ന അപ്പുവിന്റെ കൂടെ. ഇനി അവിടെ നിന്നും ഇറങ്ങി വേറെ വല്ല കൂട്ടുകാരേം കാണാൻ പോയോ ആവോ. “

അമ്മ അതും പറഞ്ഞ് അടുക്കളയിലേക്ക് നടക്കുമ്പോൾ സംശയാസ്പദമായ എന്തെല്ലാമോ ചോദ്യങ്ങൾ അവന്റെ മനസ്സിലുണ്ടായിരുന്നു.

   ” അമ്മേ,  ഞാനിപ്പോ വരാം ” എന്നും പറഞ്ഞ് ധൃതിയിൽ  കാറുമെടുത്തു പുറത്തേക്ക് ഇറങ്ങുമ്പോൾ അവന്റെ ലക്ഷ്യം അപ്പുവിന്റെ വീടായിരുന്നു.

       ———————————————————-

അപ്പുവിന്റെ നിർത്താതെയുള്ള പൊട്ടിച്ചിരി അവിടം പ്രകമ്പനം കൊള്ളുമ്പോൾ അവിടെ നിന്നും ഇനി ഒരു തിരിച്ചുപോക്കില്ലെന്ന ഭയപ്പാടിൽ വിറങ്ങലിച്ചു നിൽക്കുകയായിരുന്നു ശ്രീജേഷ്.

   പെട്ടന്ന് ചിരി നിർത്തിയ അപ്പു കണ്ണികളുയർത്തി അവന്റ മുഖത്തേക്ക്  ഉറ്റുനോക്കുമ്പോൾ  ആ നോട്ടം തന്റെ മരണത്തിലേക്കുള്ള ആദ്യചുവടുവെപ്പ് ആയിരിക്കുമെന്ന ചിന്തയിൽ ഭയം തീണ്ടിയ കൃഷ്ണമണികൾ രക്ഷപ്പെടാനെന്നോണം നാല് പാടും പഴുതു തേടുകയായിരുന്നു.

 ” ഇനി ഒന്നുകൂടി പറ… രണ്ട് കൊലപാതകങ്ങൾ നടത്തിയെന്ന് കരഞ്ഞുപറയുന്ന നീ ആർക്ക് വേണ്ടിയാണ് ഇത്രേം വലിയ കുറ്റം സ്വയം ഏറ്റെടുത്തത്?

   അപ്പോഴും അവന്റ മുഖത്തു നിന്നും കണ്ണെടുക്കാതെ നോക്കുന്ന അപ്പുവിന്റെ  ശാന്തമായ ചോദ്യം കേട്ട്  ഞെട്ടി പിന്നോട്ട് മാറിയ കണ്ണൻ അമ്പരപ്പോടെ അപ്പിവിനെ നോക്കുമ്പോൾ അതെ സൗമ്യതയിൽ അപ്പു വീണ്ടും ചോദ്യം ആവർത്തിക്കുന്നുണ്ടായിരുന്നു

  ” ആർക്ക് വേണ്ടിയാണ്‌ നീ ഈ കൊലപാതകങ്ങൾ സ്വയം ഏറ്റെടുക്കുന്നത്.  ഇതിന് പിന്നിൽ മറഞ്ഞിരിക്കുന്ന ഒരുവന് വേണ്ടി നീ ഇത്രേം വലിയൊരു പരോപകാരം ചെയ്യണമെങ്കിൽ നിന്റ നിഴലുകൾക്കു പിന്നിൽ മറഞ്ഞിരിക്കുന്നവൻ നിസ്സാരക്കാരനല്ല.

     എനിക്ക് വേണ്ടത് നിന്നെ ആയിരുന്നു.. നിന്നിലൂടെ നിന്റ നിഴലിന്റെ ബലത്തിൽ ഇപ്പഴും സ്വതന്ത്രനായി വിലസുന്നവനാരോ അവനെ. “

  ” അപ്പേട്ടാ… ഞാൻ… ഞാൻ ആണ്…. എനിക്ക് പറ്റിയ ഒരു കൈയബദ്ധം. മരിക്കുമെന്ന് കരുതിയില്ല… പക്ഷേ,  അത് കണ്ട് വന്ന അമ്മ നിലവിളിക്കാൻ ശ്രമിച്ചപ്പോൾ…. പറ്റിപ്പോയി അപ്പേട്ടാ…..  ഇതിന് എന്ത് ശിക്ഷ തന്നാലും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്.

എന്നെ…… എന്നെ കൊന്നേക്ക് അപ്പേട്ടാ… എന്നെ കൊന്നേക്ക്…. “

  കണ്ണൻ കരഞ്ഞുകൊണ്ട്  അപ്പുവിന്റെ കാൽക്കലേക്ക് മുട്ടുകുത്തി ഇരിക്കുമ്പോൾ കയ്യിൽ കരുതിയ കത്തിയുടെ മൂർച്ച ആസ്വദിക്കുകയായിരുന്നു അപ്പു. 

” ഞാൻ ആണ് അപ്പേട്ടാ… ഞാനാ… “

അവൻ പിന്നെയും ആ വാക്കുകൾ തന്നെ ഉരുവിട്ടുകൊണ്ട്  അപ്പുവിനെ ദയനീയമായി നോക്കുമ്പോൾ അയാളുടെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയുണ്ടായിരുന്നു.

  ”   എനിക്ക് ആവശ്യം എന്റെ അമ്മേം പെങ്ങളേം ഇല്ലാതാക്കിയവരെ ആണ്.

ഇത്രേം കാലം ആ കൊലപാതകങ്ങൾ എന്റെ തലയിൽ കെട്ടിവെച്ചും,   ഇനി നിന്നിലൂടെ , നിന്റ ഏറ്റുപറച്ചിലിലൂടെ നിന്റ മരണം കൊണ്ട് അത് മായുമ്പോൾ എല്ലാം ശുഭമായി അവസാനിപ്പിച്ചു തല ഉയർത്തി നടക്കുന്ന ഒരാൾ ഉണ്ടാകും ഇവിടെ..

  നിന്റ ഏറ്റുപറച്ചിൽ കൊണ്ട് അങ്ങനെ ഒരുത്തൻ രക്ഷപ്പെട്ടാൽ  പിന്നെ ഞാൻ ആ അമ്മേടെ മകനും ന്റെ പെങ്ങള്ട്ടീടെ ഏട്ടനും ആയി ജീവിച്ചിട്ട് എന്ത് കാര്യം…

     അങ്ങനെ ആരുടെയെങ്കിലും ശവമടക്ക് നടത്തി പ്രതികാരം ചെയ്യാനല്ല ഞാൻ ഈ കാലമത്രയും നിനക്ക് വേണ്ടി കാത്തിരുന്നത്.  നീ വരുന്ന വരെ ആ കൊലയാളി സേഫ് ആണെന്ന് എനിക്കറിയാം..  നീ വന്നാൽ  അത് ആ കൊലയാളിയുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുമെന്നും.

     നിന്നിലൂടെ വേണം എനിക്ക് അവിടം വരെ എത്താൻ.

  അതുകൊണ്ട് ഇനിയും കുറ്റം സ്വയം ഏറ്റെടുത്ത്‌ ആർക്കോ വേണ്ടി കരിഞ്ഞുവീഴുന്ന ഈയാംപാറ്റയാവാതെ പറ കണ്ണാ…   നിന്നെ മുന്നിൽ നിർത്തി ഈ തന്തക്ക് പിറക്കാത്ത കളിയൊക്കെ കളിച്ചു നിനക്ക് പിന്നിൽ മറഞ്ഞിരിക്കുന്നവൻ ആരാണെന്ന്…. “

  അത്ര നേരം ഉണ്ടായിരുന്ന ശാന്തത ഇല്ലായിരുന്നു അപ്പോൾ അപ്പുവിന്റെ മുഖത്തും വാക്കിലും. പ്രതികാരത്തിന്റെ അഗ്നി ചിതറുന്ന ആ കണ്ണികളിലേക്ക് നോക്കാൻ പോലും കഴിയാതെ തല താഴ്ത്തി മൗനം പൂണ്ടിരിക്കുന്ന കണ്ണനെ  വർധിച്ച ദേഷ്യത്തോടെ കോളറിൽ പിടിച്ചുയർത്തിയതും അവന്റ ചെവിയടക്കം ഒന്ന് പൊടിച്ചതും പെട്ടന്നായിരുന്നു.

അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ നിലയുറയ്ക്കാതെ നിലത്തേക്കിരുന്ന കണ്ണനെ വീണ്ടും പൊക്കിയെടുക്കുമ്പോൾ അപ്പുവിന്റെ കയ്യിൽ കത്തിമുന തിളങ്ങുന്നുണ്ടായിരുന്നു.

  ”  സ്നേഹിച്ച പെണ്ണിന്റെ ശവം മുന്നിൽ കിടക്കുമ്പോൾ മറ്റൊരുത്തനെ രക്ഷിക്കാൻ കാണിച്ച നിന്റ മനസ്സിൽ  അവൾക്കുള്ള സ്ഥാനം എന്തായിരുന്നെന്ന് നീ പറയാതെ തന്നെ മനസ്സിലാകും. ആത്മാർത്ഥമായി നീ അവളെ ഒരു നിമിഷമെങ്കിലും സ്നേഹിച്ചിരുന്നെങ്കിൽ ഒരിക്കലും അവളുടെ മരണത്തിന്റെ പിന്നിലുള്ളവനെ രക്ഷപ്പെടാൻ നീ അനുവദിക്കില്ലായിരുന്നു. അങ്ങനെ സ്നേഹിച്ചവളെ മരണത്തിലേക്ക് തള്ളിവിട്ട് ആത്മാർത്ഥസ്നേഹത്തെ കുറിച്ച് വീരവാദം പറയുന്ന നീയും മരിക്കുന്നതാ നല്ലത്‌. നിന്റ ജീവൻ നൽകി നീ മറച്ചുപിടിക്കുന്നവൻ ആരായാലും ഒരിക്കൽ എന്റെ കത്തിതുമ്പിലേക്ക് വരും.  ഇത്രേം നാൾ കാത്തിരുന്ന പോലെ ഞാൻ കാത്തിരുന്നോളാ ഇനിയും അത് ആരാണെന്ന് അറിയുന്ന നിമിഷം വരെ. 

    നിന്റ നാവിൻതുമ്പിൽ നിന്നും ആ പേര് പൊഴിഞ്ഞുവീഴില്ലെങ്കിൽ പിന്നെ നിന്റ ചോര കൊണ്ട് തന്നെ ആവട്ടെ ശുദ്ധികലശം…  “

       അതും പറഞ്ഞ് അപ്പു പ്രതികാരത്തിന്റെ ക്രൊര്യതയോടെ  കയ്യിൽ തിളങ്ങുന്ന കത്തി കണ്ണന്റെ കഴുത്തിനു നേരെ ആഞ്ഞുവീശി….

   ———————————————————–

   കാർ അപ്പേട്ടന്റെ മുറ്റത്തേക്ക് കയറ്റുമ്പോൾ തന്നെ കണ്ടിരുന്നു ശ്രീക്കുട്ടൻ ഏട്ടൻ വന്ന കാർ മരത്തിനു താഴെ ഒതുക്കിനിർത്തിയിരിക്കുന്നത്.

 പതിയെ ആ കാറിനടുത്തേക്ക് തന്റെ കാറും ഒതുക്കിനിർത്തി ദൃതിയിൽ പുറത്തേക്കിറങ്ങി നാലുപാടും നോക്കുമ്പോൾ ആളനക്കമില്ലാത്ത അവിടം അവന് നിരാശയായിരുന്നു സമ്മാനിച്ചത്.

      പുറത്ത് കിടക്കുന്ന കാർ ഏട്ടൻ പോയിട്ടില്ലെന്ന് ഉറപ്പിക്കുമ്പോൾ ” ഇത്രേം നേരം ഏട്ടനും അപ്പേട്ടനും എന്ത് സംസാരിക്കാൻ ” എന്ന ചിന്തയായിരുന്നു മനസ്സിൽ.

        ” ആരോടും ഒരക്ഷരം പോലും സംസാരിക്കാതെ ഇത്രേം വർഷം കഴിച്ചുകൂട്ടിയ അപ്പേട്ടൻ ഇത്രേം നേരം കണ്ണേട്ടന് വേണ്ടി സമയം ചിലവഴിക്കുമോ ” എന്ന ചിന്തയോടെ അവൻ അകത്തേക്ക് കയറുമ്പോൾ ആദ്യം ശ്രീയുടെ കണ്ണിലുടക്കിട്ടത് ശാന്തമായിരിക്കുന്ന അപ്പേട്ടനെ ആയിരുന്നു.

    ആ ഇരിപ്പ് കണ്ട് ഒരു ചിരിയോടെ അപ്പുവിന്റെ അരികിലേക്ക് നടക്കുമ്പോൾ പെട്ടന്ന് അവൻ ഒന്ന് നിശ്ചലമായി അപ്പുവിന്റെ കയ്യിലെ കത്തി കണ്ട്.

    മനസ്സിനെ പിടികൂടിയ അമ്പരപ്പും ഭയവും സിരകളിലെ ഒഴുക്ക് വർധിപ്പിക്കുമ്പോൾ  കണ്ണുകൾക്ക് മുന്നിൽ വേറൊരു കാഴ്ച കണ്ട് ശ്രീക്കുട്ടൻ ഞെട്ടി പിന്നോട്ട് മാറി….

    ” ഏട്ടൻ……… ” എന്ന് ഭയത്താൽ ഉച്ചരിച്ചുകൊണ്ട് !

                           (  തുടരും )

ദേവൻ

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ദേവൻ Novels

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!