Skip to content

അപ്പേട്ടൻ – 13

appettan novel

ശ്രീകുട്ടാ… അടുത്ത വീക് നാട്ടിലേക്ക് വരാനുള്ള പ്ലാൻ ഉണ്ട്. ഡേറ്റ് ഞാൻ പറയാം.. “

അത് വലിയ അത്ഭുതത്തോടെ ആയിരുന്നു ശ്രീ കേട്ടത്. വർഷങ്ങൾക്ക് ശേഷം.  തന്റെ വിവാഹത്തിനു പോലും വരാത്ത ആള് നാട്ടിലേക്ക് വരുന്നു എന്ന വാർത്ത അവൻ സന്തോഷത്തോടെ കേൾക്കുമ്പോൾ 

 അപ്പുറത്ത് നിന്ന് ഏട്ടൻ കാൾ കട്ട്‌ ചെയ്യുന്നതിന് മുന്നേ ഒന്നുകൂടി പറയുന്നുണ്ടായിരുന്നു

 ” മറക്കണ്ട, ഞാൻ  വിളിക്കാം ടിക്കറ്റ് റെഡിയാക്കിയിട്ട്… ഈ ജീവിതത്തിൽ നിന്നും പുറത്തേക്ക് വരണം.. കുറെ കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട് നാട്ടിൽ..  ” എന്ന്..

കാൾ കട്ട്‌ ചെയ്ത് ഫോൺ വീണ്ടും മേശപ്പുറത്തു വെക്കുമ്പോൾ ശ്രീയുടെ മനസ്സിൽ ആ വാക്കുകൾ സന്തോഷത്താൽ തുടികൊട്ടുകയായിരുന്നു.. !

   ” ശ്രീകുട്ടാ,  അടുത്ത വീക് ഏട്ടൻ നാട്ടിലേക്ക് വരുന്നു   !”

   ————————————————————–

   എത്ര പെട്ടന്നാണ് ഒരാഴ്ച ഓടിപ്പോയത്. അന്ന് നെടുമ്പാശേരിയിൽ ഫ്ലൈറ്റ് ഇറങ്ങിയ ശ്രീജേഷിനെ സ്വീകരിക്കാൻ ശ്രീക്കുട്ടൻ അതീവസന്തോഷത്തോടെ കാത്തു നിൽക്കുകയായിരുന്നു. 

 ഏട്ടൻ വരുന്നത് ദൂരെ നിന്നെ കണ്ടപ്പോൾ കുറെ കാലത്തിനു ശേഷം കാണുന്ന സന്തോഷവും അത്ഭുതവും ശ്രീയുടെ മുഖത്തു പ്രകടമായിരുന്നു.

ശ്രീജേഷ് അരികിലെത്തിയ പാടെ ” ഏട്ടാ ” എന്നും വിളിച്ച് ആ കൈ പിടിക്കുമ്പോൾ ശ്രീയുടെ കയ്യിൽ ഒന്ന് മുറുകെ പിടിച്ചുകൊണ്ട് ” സുഖമല്ലെടാ നിനക്ക് ” എന്നൊരു മറുചോദ്യമായിരുന്നു മറുപടി.

     ————————————————————-

കാർ പതിയെ ഗെയ്റ്റ് കടന്ന് മുറ്റത്തേക്ക് കയറുമ്പോൾ  കുറെ കാലങ്ങൾക്ക് ശേഷം നാടിന്റെ ചൂടും ചൂരും അറിയുകയായിരുന്നു അവൻ.

   പതിയെ കാറിൽ നിന്നും ഇറങ്ങുമ്പോൾ  അവനെയും പ്രതീക്ഷിച്ചു നിൽക്കുന്ന അമ്മയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞൊഴുകിത്തുടങ്ങിയിരുന്നു.

അത് കണ്ട ശ്രീജേഷ് അമ്മക്കരികിൽ ഓടിയെത്തി ചേർത്തുപിടിക്കാൻ തുടങ്ങുമ്പോൾ  ആ കൈ തട്ടിമാറ്റി പിണക്കതാൽ കെറുവിച്ചുകൊണ്ട് ” നീ എന്നോട് മിണ്ടണ്ട, ” എന്ന് പറയുന്ന അമ്മയെ ചിരിയോടെ ഇറുക്കെ പുണർന്നു അവൻ.

 ആ ചേർത്തുപിടിക്കലിൽ എല്ലാം ഉണ്ടായിരുന്നു. സ്നേഹവും സന്തോഷവും സങ്കടവുമെല്ലാം. 

     അമ്മയുടെയും ഏട്ടന്റെയും നിൽപ്പും സങ്കടവും പതം പറച്ചിലുമെല്ലാം അപ്പുറത്ത് മാറിനിന്നു വീക്ഷിക്കുന്ന ശ്രീയുടെ കണ്ണുകളും സന്തോഷത്താൽ നിറഞ്ഞു. 

  ആ സന്തോഷം നിറഞ്ഞ ചിരിയായി പുറത്തേക്ക് പ്രതിഫലിക്കുമ്പോൾ എല്ലാ കണ്ട് അപ്പുറത് മാറിനിൽപ്പുണ്ടായിരുന്നു ഭദ്ര.

    ” മോൻ വന്ന കാലിൽ ഇവിടെ തന്നെ നിൽക്കാതെ അകത്തേക്ക് വാ ” എന്നും പറഞ്ഞ് അവന്റ കൈ പിടിച്ച് അകത്തേക്ക് കൂട്ടുമ്പോൾ കാറിന്റെ ഡിക്കിയിൽ നിന്നും ബാഗെടുത് ശ്രീയും അവരോടൊപ്പം അകത്തേക്ക് നടന്നു. 

    അകത്തേക്ക് കയറുമ്പോൾ പുഞ്ചിരിച്ചുനിൽക്കുന്ന ഭദ്രയെ നോക്കി തിരിച്ചും മന്ദഹസിച്ചു ശ്രീജേഷ്.

   ആ ദിവസം ആ വീട്ടിൽ സന്തോഷം തിരതല്ലുകയായിരുന്നു.

  ശ്രീജേഷ് വന്നതിന്റെ സന്തോഷം ആ വീടിനെ ആഹ്ലാദകൊടുമുടിയിൽ എത്തിക്കുമ്പോൾ പലപ്പോഴും ആ സന്തോഷത്തിൽ പങ്കുചേരാൻ ശ്രമിക്കുകയായിരുന്നു അവൻ.

     ഇടക്കൊക്കെ മ്ലാനമായിപോകുന്ന മുഖത്തു പ്രസാദം വരുത്തി പുഞ്ചിരിക്കുമ്പോൾ ആ നാട് പല ഓർമ്മകളിലേക്ക് പിന്നെയും അവന്റെ മനസ്സിനെ പിടിച്ചുവലിക്കുന്നുണ്ടായിരുന്നു.

  ” എന്ത് പറ്റി ഏട്ടാ, എന്തോ വല്ലാതെ ഇരിക്കുന്നല്ലോ. ഇവിടെ ഏട്ടൻ വന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരും. കണ്ടില്ലേ നമ്മുടെ അമ്മയെ .  ഇതുവരെ ഇത്രേം സന്തോഷത്തോടെ അമ്മയെ ഞാൻ കണ്ടിട്ടില്ല. 

    പക്ഷേ, ഏട്ടനിപ്പോഴും വേറെ എവിടെയൊക്കെയോ ആണ്. ഇപ്പഴും നാട്ടിലെത്തിയതുമായി പൊരുത്തപ്പെടാൻ ഏട്ടന് കഴിയുന്നില്ല. അല്ലെങ്കിൽ  എന്തൊക്കെയോ ഏട്ടന്റെ മനസ്സിനെ അലട്ടുന്നുണ്ട്. അതുകൊണ്ട് ആണല്ലോ ഇത്രേം കാലം ഞങ്ങളിൽ നിന്നൊക്കെ ഒഴിഞ്ഞുമാറി ദൂരെ ഒതുങ്ങിജീവിച്ചത്.

    പക്ഷേ, ഈ ഇരിപ്പ് ശരിയല്ലട്ടോ. ഏട്ടന്റെ വരവിൽ അത്രമേൽ സന്തോഷിക്കുന്ന എല്ലാരേയും നിരുത്സാഹപ്പെടുത്തിയുള്ള ഈ ഇരിപ്പ്.. “

  ശ്രീയുടെ വാക്കിന്റെ ഓരോ അണുവിലും നിറഞ്ഞുനിൽക്കുന്ന സങ്കടം ശ്രീജേഷിന് മനസ്സിലാകുന്നുണ്ടായിരുന്നു.

  മനപ്പൂർവം ആരേം വിഷമിപ്പിക്കാൻ അല്ല ഈ ഒറ്റപ്പെടൽ എന്ന് പറയണമെന്ന് ഉണ്ടായിരുന്നു….

    എവിടെയോ തോറ്റു പോയെന്ന് തോന്നിയപ്പോൾ തന്നിലേക്ക് ഒറ്റപ്പെട്ടതാണെന്ന്  എല്ലാവരെയും ബോധ്യപ്പെടുത്തണമെന്ന് പലവട്ടം ആഗ്രഹിച്ചപ്പോഴും കേൾക്കുന്നവർക്ക് മുന്നിൽ അതിനുള്ള കാരണം കൂടി വള്ളിപുള്ളി തെറ്റാതെ വിശദമാക്കേണ്ടിവരുമല്ലോ എന്ന ചിന്ത പലപ്പോഴായി ആ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിച്ചതായിരുന്നു. 

    ” ഏട്ടൻ ഇങ്ങനെ ഇരിക്കാതെ വാ… അമ്മയുടെ സന്തോഷത്തിൽ ഒരാൾ ആയിട്ടെങ്കിലും..”

അതും പറഞ്ഞ് ശ്രീ ഏട്ടന്റെ കയ്യിൽ പിടിക്കുമ്പോൾ  ശ്രീ ചിരിക്കാൻ  ശ്രമിച്ചുകൊണ്ട് അവനോടൊപ്പം പതിയെ നടന്നു.

    ആ വീട്ടിലെ തന്റെ വരവ് നൽകിയ സന്തോഷം കൺകുളിർക്കെ കാണുമ്പോൾ ശ്രീജേഷിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

 അവനരികിൽ ചേർന്നിരുന്ന് അമ്മ ആവോളം സംസാരിക്കുമ്പോൾ അമ്മയിലേക്ക് മാത്രമായി ഒതുങ്ങാൻ ശ്രമിക്കുകയായിരുന്നു അവൻ. പതിയെ അമ്മയുടെ മടിയിലേക്ക് തല ചായ്ക്കുമ്പോൾ,  മുടിയിലൂടെ ഒഴുകിനടക്കുന്ന അമ്മയുടെ കാര്യങ്ങളിലെ സ്നേഹത്താലോടലിൽ ലയിച്ചു കണ്ണുകൾ അടയ്ക്കുമ്പോൾ  എവിടെയോ നഷ്ടപ്പെട്ടുപോയ ബാല്യവും കൗമാരവും സ്നേഹത്തോടെ തലോടി  വിഷമത്തോടെ പിൻവാങ്ങുന്നുണ്ടായിരുന്നു.

    തലയിലൂടെ മൃദുവായി തലോടുന്നതിനിടയിൽ അക്കാലയളവിൽ ഉണ്ടായ കാര്യങ്ങളെല്ലാം അമ്മ  വാ തോരാതെ പറയുമ്പോൾ ഇടക്കെപ്പോഴോ ആ പേരും വിഷമത്തോടെ ആ നാവിൻ തുമ്പിൽ വന്നു പിടയുന്നുണ്ടായിരുന്നു. 

  ” അപ്പു !!”

 ” എല്ലാത്തിലും ഉപരി അപ്പുവിന്റെ കാര്യം ആണ് കഷ്ട്ടം.  ഇങ്ങനെ ജീവിച്ചുതീർക്കുന്നു എന്ന് പറയാം. പഴയ ആ കളിചിരിയില്ല,  സ്നേഹത്തോടെ ഉള്ള വിളിയോ സംസാരമോ ഇല്ല,  നമ്മൾ ചോദിക്കുന്നതിനു മാത്രം മറുപടി തരുന്ന ഒരു യന്ത്രമനുഷ്യനെപോലെ…

      ചേച്ചിയും മോളും മരിച്ചതിൽ പിന്നെ ന്റെ കുട്ടി ഒന്ന് ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.  എല്ലാവരുടെയും കണ്ണിൽ അവനിപ്പോൾ ഭ്രാന്തനും കൊലപാതകിയും അല്ലെ….”

അത് പറയുമ്പോൾ അമ്മയുടെ വാക്കിൻത്തുമ്പിൽ ഗദ്ഗദം വിതുമ്പിത്തെറിക്കുന്നുണ്ടായിരുന്നു. 

    പെട്ടന്ന് അപ്പു എന്ന പേര് ശ്രീജേഷിൽ ഒരു ഞെട്ടലുളവാക്കി. അടഞ്ഞകണ്ണുകൾ  വലിച്ചുതുറന്നവൻ അമ്മയെ നോക്കുമ്പോൾ മനസ്സിൽ  എന്തെല്ലാമോ വികാരങ്ങൾ കൂടി വേലിയേറ്റമായിരുന്നു.

” എന്നിട്ട്….. എന്നിട്ടിപ്പോ അപ്പേട്ടൻ എവിടെ അമ്മേ… ഇതുവരെ ഈ വഴി ഒന്നും…..  “

അപ്പു ഇപ്പോൾ എവിടെയാണെന്ന് അറിയാനുള്ള ആഗ്രഹം അവന്റ വാക്കിലും നോക്കിലും പ്രകടമായപ്പോൾ  അമ്മ ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് പറയുന്നുണ്ടായിരുന്നു

 ”  അവനെവിടെ പോവാൻ… എല്ലാവർക്കും അവൻ ഭ്രാന്തനും കൊലപാതകിയും അല്ലെ. പിന്നെ വല്ലപ്പോഴും ഞാൻ വിളിച്ചാൽ മാത്രം ഇങ്ങോട്ട് വരും. ആവശ്യം കഴിഞ്ഞാൽ പോവേം ചെയ്യും.  അല്ലെങ്കിൽ തന്നെ ഇങ്ങോട്ട് വരാതിരിക്കുന്നതാ ഭേദം.  ഭദ്രക്ക് പോലും അവനെ ഇഷ്ടമല്ല. അവളുടെ കണ്ണിലും അപ്പു അപരാധിയല്ലേ.  ന്റെ കുട്ടീടെ ഒരു വിധി.  എത്ര സന്തോഷത്തോടെ ജീവിച്ച കുടുംബമാ., അവരുടെ സ്നേഹം കണ്ട് അസൂയ തോന്നും. പക്ഷേ,  ആയുസ്സ് ഇല്ലാതെ പോയില്ലേ..  “.

     നിറഞ്ഞൊഴുകിയ കണ്ണുകൾ സാരിത്തുമ്പിൽ തുടക്കുമ്പോൾ അമ്മയിൽ നിന്നും നോട്ടം പിൻവലിച്ചു അവൻ.  പിന്നെ പതിയെ എഴുനേറ്റ് ഇരിക്കുമ്പോൾ എന്തെല്ലാമോ ചിന്ത മനസ്സിനെ നോവിച്ചുകൊണ്ടിരുന്നു.

    അപ്പു അവനിലും വല്ലാത്തൊരു നോവായി മാറിയെന്ന് അവന്റ ഇരിപ്പിലും ഭാവത്തിലും അമ്മക്ക് മനസ്സിലായി.  അതുകൊണ്ട് തന്നെ ആ വിഷയത്തിൽ നിന്നും ഒരു മാറ്റമെന്നോണം നിറഞ്ഞ കണ്ണുകൾ ഒന്ന് അമർത്തിതുടച്ചുകൊണ്ട് പതിയെ അവന്റ നെറുകിൽ തലോടിക്കൊണ്ട് അമ്മ  പറയുന്നുണ്ടായിരുന്നു

 ” അതൊക്ക പോട്ടെ കണ്ണാ….. ഇത്രേം കാലം നീ ആർക്കും പിടി തരാതെ നടന്നു.  ഇനിയെങ്കിലും ഒരു ജീവിതം വേണ്ടേ ന്റെ കുട്ടിക്ക്.. 

  ഇനി എങ്ങോട്ടും പോണ്ട ന്റെ കുട്ടി.  ഇനി ഒരു കൂട്ടാണ് മോന് വേണ്ടത്.  എന്നാലേ നിന്റ ഈ ഒരുപോക്കിന് ഒരു അറുതി ഉണ്ടാകൂ… അതുകൊണ്ട് അമ്മ ബ്രോക്കറോട് പറഞ്ഞിട്ടുണ്ട് മോന് പറ്റിയ നല്ല ഒരു ആലോചനയുമായി വരാൻ.  ഇനി ഇത് വൈകിക്കൂടാ..  ” എന്ന്.

 അതും പറഞ്ഞ് വാത്സല്യത്തോടെ അവന്റ മറുപടിക്കായി ആ മുഖത്തേക്ക് നോക്കുമ്പോൾ അമ്മയുടെ വാക്കുകളിൽ  പെട്ട് ഒന്ന് പൊള്ളിപ്പിടഞ്ഞു ശ്രീജേഷ്.

  ” അമ്മേ…. അതിപ്പോ.. ഞാൻ…… “

 എന്ത് പറയണമെന്ന് അറിയാതെ അവനിലെ വാക്കുകൾ വിങ്ങിപൊടിഞ്ഞു വീഴുമ്പോൾ അമ്മ അവനെ തടഞ്ഞുകൊണ്ട്  വാത്സല്യത്തോടെ ആ കയ്യിൽ മുറുകെ പിടിച്ചു !

  ” ഇനി എന്റെ കുട്ടി മറുത്തൊന്നും പറയണ്ട.. എന്റെ മക്കളുടെ ജീവിതം നന്നായി കണ്ടാലേ ആ അമ്മക്ക് സന്തോഷത്തോടെ അങ്ങ് പോകാൻ കഴിയൂ…  മോളുടെ വിവാഹവും ഉടനെ നടത്തണം.. അവൾക്കും നിനക്കും വയസ്സ് എത്ര ആയെന്ന് വെച്ചാ..?   പറ്റിയാൽ രണ്ടും ഒരു പന്തലിൽ.  അതും കൂടി കണ്ടിട്ട് വേണം അമ്മക്ക് സ്വസ്ഥമായി ഒന്ന് ഇരിക്കാൻ…  അതുകൊണ്ട് ഇനി മോന് ഒഴിഞ്ഞുമാറരുത്. ഇത്രേം കാലം അമ്മയെ ഒന്ന് കാണാൻ പോലും തോന്നാതെ എവിടെ ഒളിഞ്ഞിരുന്നില്ലേ ന്റെ കുട്ടി… ഇനിയെങ്കിലും അമ്മയുടെ സന്തോഷം കൂടി മോൻ അറിയണം..  “

  അമ്മയുടെ സ്നേഹത്തോടെ ഉള്ള വാക്കുകളിൽ ഒരു അപേക്ഷയുടെ ധ്വനി കൂടി ഉണ്ടെന്നത് അവനെ ധര്മസങ്കടത്തിലാക്കി. മനസ്സ് കൊണ്ട് വിവാഹം ആഗ്രഹിക്കാത്ത തനിക്കൊപ്പം അമ്മയുടെ സന്തോഷത്തിനു വേണ്ടി ഒരു പെണ്ണിനെ കൂട്ടിയാൽ  അമ്മക്ക് വേണ്ടി ചിലപ്പോൾ നഷ്ടപ്പെടുന്നത് വന്നുകേറിയവളുടെ സന്തോഷം ആയിരിക്കുമെന്ന ചിന്ത മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.

   പക്ഷേ, തന്റെ ഒരു സമ്മതത്തോടെ ഉള്ള നോട്ടത്തിനോ വാക്കിനോ വേണ്ടിയാണ് അമ്മ കാത്തിരിക്കുന്നത് എന്നോർക്കുമ്പോൾ……

  ശ്രീജേഷ് പതിയെ അമ്മയുടെ കയ്യിൽ മുറുകെ പിടിച്ചു.  മനസ്സിലെ പിരിമുറുക്കം വാക്കുകളിൽ പ്രതിഫലിക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ട് അമ്മയുടെ പ്രതീക്ഷ നിഴലിച്ചു നിൽക്കുന്ന മുഖത്തേക്ക് നോക്കി പറഞ്ഞു,

  ” അമ്മേ.. എനിക്ക്……  ഞാൻ….  ഞാൻ ഒരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല. ഒരിക്കൽ ഒരാളെ അത്രയേറെ ഇഷ്ട്ടപ്പെട്ടതാണ്.  അത്രമേൽ ആഴത്തിൽ പതിഞ്ഞ ആ മുഖം അടർത്തിമാറ്റി മറ്റൊരു പെണ്ണിന് ഞാൻ ജീവിതം വച്ചുനീട്ടിയാലും അതിൽ എത്രത്തോളം എനിക്ക് ആ കുട്ടിയെ മനസ്സറിഞ്ഞു സ്നേഹിക്കാൻ കഴിയുമെന്ന് അറിയില്ല..  എന്റെ മനസ്സിൽ ഓർമ്മകളായി അവശേഷിക്കുന്നവൾക്കൊപ്പം ഈ ജീവിതം ആഗ്രഹിച്ച എനിക്ക് അത്രമേൽ ആഴത്തിൽ ഇനി ഒരു പെണ്ണിനേയും സ്നേഹിക്കാൻ കഴിയില്ല. പിന്നെ എല്ലാവർക്കും വേണ്ടി, എല്ലാവരുടെയും സന്തോഷത്തിന് വേണ്ടി അഭിനയിക്കാം.. പക്ഷേ, അഭിനയിച്ചുകാണിക്കേണ്ട ഒന്നല്ലല്ലോ അമ്മേ സ്നേഹം. അത് നമ്മൾ മനസ്സറിഞ്ഞു നൽകേണ്ടതല്ലേ…   അതിന് കഴിയാത്തിടത്തോളം  ഞാൻ മറ്റൊരു പെണ്ണിന്റ ജീവിതം കൂടി നശിപ്പിക്കുകയാവില്ലേ?  

    എന്റെ മനസ്സിൽ എന്റെ ജീവിതത്തോടൊപ്പം ചേർത്തുവെക്കാൻ ആഗ്രഹിച്ച ഒരേ ഒരു പെണ്ണെ ഉളളൂ…  അവൾ എനിക്കായി ബാക്കിവെച്ച കുറെ ഓർമ്മകളുണ്ട്..  അത് മതി ഒരു കാലം എനിക്ക്. “

 അവനിൽ വാക്കിനൊപ്പം കണ്ണുകൾ നീർമുത്തുകൾ പൊഴിച്ചുതുടങ്ങിയപ്പോൾ അവന്റ വാക്കുകളെ വിശ്വസിക്കാൻ കഴിയാതിരിക്കുകയായിരുന്നു അമ്മ.  

 ആരോടും പറയാതെ ഇത്രനാൾ മനസ്സിൽ കൊണ്ട് നടന്ന ആ ഇഷ്ട്ടം ആരാണെന്ന് അറിയാനുള്ള ആകാംഷ അമ്മയുടെ മുഖത്തു പ്രകടമായിരുന്നു.

   ” അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ നമുക്കത് ആലോചിക്കലോ കണ്ണാ.. അമ്മക്ക് ആരായാലും എന്താ. ന്റെ കുട്ടിയെ സ്നേഹിക്കുന്ന ഒരു കോച്ചായാൽ മതി.  നിനക്ക് അങ്ങനെ ഒരിഷ്ടം ഉണ്ടെങ്കിൽ നമുക്ക് ഉടനെ അതങ്ങ് ആലോചിക്കാം.. ഇത് പറയാൻ ആണോ നീ ഇത്രേം മടിച്ചത്?  “

അമ്മ വീണ്ടും അതിയായ സന്തോഷത്തോടെ അവന്റ മുടിയുടെ കൈത്തലം ഓടിച്ചുകൊണ്ട് ചോദിക്കുമ്പോൾ നിർവികാരത നിറഞ്ഞ ഒരു പുഞ്ചിരിയോടെ അവൻ അമ്മയെ നോക്കി പറയുന്നുണ്ടായിരുന്നു

   ”  സ്നേഹിക്കാനേ കഴിയൂ അമ്മേ.. സ്വന്തമാക്കാൻ കഴിയില്ല. അവശേഷിക്കുന്നത് കുറെ ഓർമ്മകൾ മാത്രമാണ്..  അവളെന്നത്  ഇന്ന് വെറും മിഥ്യയാണ്.. 

  ഓർമ്മകളിൽ അത്രയേറെ നൊമ്പരം ചാലിച്ചൊരുനാൾ മനസ്സിന്റെ പടിയിറങ്ങി പോയവൾ “

 ”  മോനെ… അപ്പൊ… ആ കുട്ടി…. !? “

അമ്മയുടെ ആകാംഷ നിറഞ്ഞ ചോദ്യത്തിന് മുന്നിൽ ഒന്ന് നെടുവീർപ്പിട്ടുകൊണ്ട്  അവൻ ഒന്ന് വിഷാദത്തോടെ  പുഞ്ചിരിക്കാൻ ശ്രമിച്ചു.

പിന്നെ ദൂരെ മരങ്ങൾക്ക് മീതെ കൊക്കുരുമ്മി പ്രണയം പങ്കിടുന്ന കിളിയെ  അസൂയയോടെ നോക്കികൊണ്ട് പറയുന്നുണ്ടായിരുന്നു

  ” അതെ അമ്മ..  ആരോരുമറിയാതെ മനസ്സിൽ കൊണ്ട് നടന്ന സ്നേഹം കൊണ്ട് അവളങ്ങു പോയി… ദൂരെ…. 

       നമ്മുടെ ഒക്കെ പ്രിയപ്പെട്ട…….

അല്ലെങ്കിൽ അപ്പേട്ടന്റെ ആ മരംകൊത്തിപെണ്ണ്…

     മേഘ…. !!!!!

എന്റെ…… എന്റെ……… !!!”

                           ( തുടരും )

     ദേവൻ

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ദേവൻ Novels

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!