Skip to content

അപ്പേട്ടൻ – 17 (അവസാനഭാഗം)

appettan novel

” ശരി,  നിനക്ക് അയാളെ ഇല്ലാതാകാൻ കഴിയില്ലെങ്കിൽ വേണ്ട. പക്ഷേ,  അവർ തമ്മിൽ അകലണം.  അവനെ  കണ്ടാൽ പോലും മുഖം തിരിച്ചുനടക്കുന്ന അവസ്ഥയിലേക്ക് എത്തണം.  ആ വീട്ടിൽ അവന്റ ഇനിയുള്ള സ്ഥാനം പഠിക്ക് പുറത്താക്കണം….   ആ അവസരം നിനക്ക് നല്ലപോലെ ഉപയോഗിക്കാം…  “

” അതിന്….

അതിന്.. “

ഉദ്യോഗം നിറഞ്ഞ ശ്രീയുടെ ചോദ്യത്തിന് മുന്നിൽ പ്രതികാരച്ചുവയോടെ ചിരിച്ചുകൊണ്ട് ഇന്ദ്രൻ ശകുനിയുടെ കണ്ണുകളാൽ  ചുഴിഞ്ഞുകൊണ്ട് പറയുന്നുണ്ടായിരുന്നു

  ” അതിന് ഒരു വഴിയുണ്ട്…. !!”

                  ശ്രീ ആകാംഷയോടെ ഇന്ദ്രന്റെ മുഖത്തേക്ക് നോക്കുമ്പോൾ ക്രൂരമായ ചിരിയോടെ അവൻ പറയുന്നുണ്ടായിരുന്നു

  ” അനിയത്തിക്ക് വേണ്ടി ജീവിക്കുന്ന ഏട്ടൻ..  അവൾക്ക് വേണ്ടി ഒരു പെണ്ണിനേയും മനസ്സിൽ കൊണ്ടുനടക്കാതെ പെങ്ങളെ മാത്രം നെഞ്ചിലേറ്റിയവൻ. അതുപോലെ തന്നെ അല്ലെ അവളും.  ഏട്ടന് വേണ്ടി, ഏട്ടന്റെ ഇഷ്ട്ടങ്ങൾക്ക് വേണ്ടി ജീവിക്കുന്നവൾ.

 അപ്പൊ പിന്നെ ഇവരെ തമ്മിൽ അകറ്റണമെങ്കിൽ അത് ഒരു പെണ്ണ് തന്നെ വിചാരിക്കണം.

  അതിപ്പോ ഒരു പ്രണയം ആണെങ്കിൽ ചിലപ്പോൾ ഏട്ടന്റെ ഇഷ്ട്ടങ്ങൾക്കൊത്തു മേഘ സമ്മതിച്ചെന്നിരിക്കും.

    അതുകൊണ്ട്……. “

” അതുകൊണ്ട്… !!””

ശ്രീ ഇന്ദ്രന്റ മുഖത്തു നിന്ന് കണ്ണെടുക്കാതെ അമ്പരപ്പോടെ നോക്കുമ്പോൾ ഇന്ദ്രൻ ഗ്ലാസിലെ ബാക്കിയിരുന്ന മദ്യം കൂടി ഒറ്റവലിക്ക് അകത്താക്കി ചുണ്ട് തുടച്ചു.

  ” അതെ,  അത് തന്നെ…. അവനെ ഒരു പെണ്ണിന്റ കൂടെ പോലീസ് അറസ്റ്റ് ചെയ്യണം. വ്യപിചാരകുറ്റത്തിന്.  അവനും ആ വീട്ടുകാർക്കും തല പൊക്കി നടക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തണം. അവനെ അമ്മയും അനിയത്തിയും വെറുക്കണം.  അവന് മുന്നിൽ ആ വീടിന്റ വാതിൽ അടയ്ക്കപ്പെടണം.  അവിടെ നിനക്ക് ഒരു രക്ഷകന്റെ റോളുണ്ട്. അവരെ സമാധാനിപ്പിച്ചു കൂടെ ഉണ്ടെന്ന് തോന്നിപ്പിക്കാൻ നിനക്ക് കഴിഞ്ഞാൽ അതിലൂടെ അവളുടെ മനസ്സിലേക്ക് പിടിച്ച് കേറാം .. “

ഇന്ദ്രൻ പറഞ്ഞത് കേട്ട് ഞെട്ടലോടെ അനക്കമറ്റിരിക്കുകയായിരുന്നു ശ്രീ..

   ഇതുവരെ സ്നേഹത്തോടെ അനിയനായി ചേർത്തുപിടിച്ചിട്ടുള്ള അപ്പേട്ടനോട് മേഘയുടെ സ്നേഹത്തിനു വേണ്ടി ഇത്രയും ക്രൂരതയൊക്കെ…..

  ഒരിക്കൽ പോലും വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ നോവിച്ചിട്ടില്ല ആ മനുഷ്യൻ.  അദ്ദേഹത്തെ ആണ്…. “

” ഏയ്യ്.. അതൊന്നും ശരിയാവില്ല സർ. ഒരു പെണ്ണിനെ സ്നേഹിക്കുന്നതിന്റെ പേരിൽ അദ്ദേഹത്തെ അവരിൽ നിന്നും അകറ്റാൻ ഇത്രയൊക്കെ ചെയ്യാൻ നിക്ക് കഴിഞ്ഞെന്ന് വരില്ല.  വേറെ…. വേറെ എന്തെങ്കിലും വഴി?  “

  നിരാശയോടെയുള്ള അവന്റ ചോദ്യം ഇന്ദ്രനെ വല്ലാതെ പ്രകോപിപ്പിച്ചെങ്കിലും അത് പുറത്ത് കാണിക്കാതെ സൗമ്യമായ പുഞ്ചിരിയോടെ ശ്രീയുടെ കയ്യിൽ പിടിച്ചുകൊണ്ട് അയാൾ തുടർന്നു.

 ” ശ്രീ…  നമ്മൾ എന്താണോ അതിയായി ആഗ്രഹിക്കുന്നത്, അതിലേക്ക് എത്താൻ പല കടമ്പകളും ഉണ്ടാകും.  മുന്നിൽ വഴിതടഞ്ഞുനിൽക്കുന്ന എല്ലാ പ്രതിസന്ധിഘട്ടങ്ങളെയും തരണം ചെയ്താലേ നമ്മൾ ആഗ്രഹിച്ചിടത്തേക്ക് എത്താൻ കഴിയൂ…  അല്ലാതെ ഇതുപോലെ ഉള്ള ചീപ്പ്ഫീലിംഗ്സിന്റെ പേരും പറഞ്ഞ് ഇരുന്നാൽ അവളെ പിന്നെ കണികാണാൻ പോലും കിട്ടില്ല നിനക്ക്…. അതുകൊണ്ട് നീ ആലോചിക്ക്…. നിനക്ക്‌ മേഘ വേണോ അതോ അപ്പേട്ടൻ വേണോ…  “

ഇന്ദ്രന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം തേടി മൗനമായിരിക്കിമ്പോൾ ആകെ പ്രാന്ത് പിടിക്കുന്നത് പോലെ തോന്നി ശ്രീയ്ക്ക്.

മുന്നിൽ ഇരിക്കുന്ന കുപ്പിയിൽ നിന്നും പിന്നെയും മദ്യം ഗ്ളാസ്സിലേക്ക് പകരുമ്പോൾ മദ്യം അവന്റെ മനസ്സിനെയും ശരീരത്തെയും പിടിമുറുക്കുന്നത് പ്രതികാരചിന്തയോടെ നോക്കിയിരുന്ന് ആസ്വദിക്കുകയായിരുന്നു ഇന്ദ്രൻ. !

         ————————————————————

  മേഘയോടുള്ള ഇഷ്ട്ടകൂടുതൽ കാരണംഅന്ന് അയാൾ പറഞ്ഞ വാക്കുകളിൽ  വീണുപോയി അപ്പേട്ടാ…

 പക്ഷേ, ചെയ്തതെല്ലാം  അയാൾ ആയിരുന്നു. ആ ഇന്ദ്രൻ. മുന്നിൽ എന്നെ നിർത്തിക്കൊണ്ട്.

   അന്ന് മേഘ ഒരുത്തനുമായി ഹോട്ടൽറൂമിലേക്ക് കയറിപോകുന്നത് കണ്ടെന്നു കള്ളം പറഞ്ഞ്  വിളിച്ചത് ഞാൻ ആയിരുന്നു. അപ്പേട്ടൻ അവിടെ വരുമെന്ന ഉറപ്പിൽ.  അത് ഇന്ദ്രൻ പറഞ്ഞിട്ടായിരുന്നു.  അയാൾ ആയിരുന്നു ആ റൂമിൽ  വേറൊരു പെണ്ണിനെ കയറ്റിയതും മേഘയെ അന്വോഷിച്ച്  ആ റൂമിലേക്ക് എത്തിയ അപ്പേട്ടനെ പൂട്ടിയതും.

  അയാൾ മനസ്സിൽ കരുതിയ പോലെ തന്നെ എല്ലാം നടന്നു.  ഒരു പെണ്ണിന്റ കൂടെ ഹോട്ടൽമുറിയിൽ നിന്നും അപ്പേട്ടനെ പിടിക്കുമ്പോൾ  ഒരു പെണ്ണിനെ പോലും പെങ്ങളേക്കാൾ കൂടുതൽ സ്നേഹിക്കാത്തവന്റെ തനിനിറം നാട്ടുകാർക്കിടയിൽ വാർത്തയായി.  അപ്പേട്ടനെ വിശ്വസിക്കാൻ അമ്മയും പെങ്ങളും തയ്യാറായില്ല എന്ന് മാത്രമല്ല,  ആ വാതിൽ അപ്പേട്ടന് മുന്നിൽ എന്നന്നേക്കുമായി അടഞ്ഞു. “

ശ്രീ ചോരയൊലിച്ച മുഖത്തോടെ അവശനായി ഇരിക്കുമ്പോൾ എല്ലാം കേട്ട് മൗനം പാലിച്ചു നിന്നു അപ്പു. അവന്റ മനസ്സിലപ്പോൾ

” അവസാനനിമിഷം അമ്മയും മേഘയും തെറ്റിധാരണയോടെ പിണങ്ങിയാണല്ലോ  പോയത്”

എന്ന ചിന്ത വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.

  ” പിന്നെ എന്തിനാണ് നീ അവരെ….

കൊല്ലാൻ മാത്രം എന്ത് തെറ്റാടാ അവര് ചെയ്തെ ?

അപ്പു അവന്റ മുഖത്തേക്ക് കൈ വീശാൻ ശ്രമിക്കുമ്പോൾ അതിൽ പിടിച്ചുകൊണ്ട് ശ്രീ പറയുന്നുണ്ടായിരുന്നു

 ”  അപ്പേട്ടൻ ഇവിടെ വരാതിരുന്ന ആ ദിവസങ്ങൾ  മേഘയെയും അമ്മയെയും ആശ്വസിപ്പിക്കാനെന്നോണം പലവട്ടം ഞാൻ ഇവിടെ വന്നിരുന്നു. അപ്പോഴൊക്കെ അവളിലേക്ക് ഞാൻ കൂടുതൽ അടുക്കാൻ ശ്രമിച്ചു. അവളോട് ഇഷ്ട്ടം പറയണമെന്ന് ഉണ്ടായിരുന്നു. പക്ഷേ, അപ്പോഴെല്ലാം എന്നെക്കാൾ കൂടുതൽ അവരിലേക്ക് എത്തിയത് ഏട്ടൻ ആയിരുന്നു. 

 അന്നൊക്കെ അപ്പേട്ടനെ അകറ്റിയപോലെ എങ്ങനെ ഏട്ടനേയും അകറ്റാമെന്ന ചിന്തയിൽ ആയിരുന്നു ഞാൻ. എന്റെ സ്വാർത്ഥത.

               അതിന് വേണ്ടിയുള്ള ശ്രമമെന്നോണം അന്നും ഈ വീട്ടിലെത്തുമ്പോൾ ആളനക്കം ഇല്ലായിരുന്നു.

   ഇവിടെ എപ്പോൾ കേറി വരാനും സ്വതന്ത്രമുല്ലവനായത് കൊണ്ട് വിളിക്കാനൊന്നും നിൽക്കാതെ അകത്തേക്ക് കയറുമ്പോൾ.. “

ശ്രീ ശ്വാസം വിലങ്ങിയപോലെ ഒന്ന് നിർത്തുമ്പോൾ അപ്പു അമർഷവും അമ്പരപ്പും നിറഞ്ഞ ഭാവത്തോടെ ചോദിക്കുന്നുണ്ടായിരുന്നു

 ” അകത്തേക്ക് കയറുമ്പോൾ…. പറയടാ…. !”

” അതെ അപ്പേട്ടാ… ഞാൻ…  ഞാൻ അല്ല അവരെ കൊന്നത്.  അന്ന് ഞാൻ അകത്തേക്ക് കയറുമ്പോൾ അമ്മയും മേഘയും…..

 അവരെ കൊന്നത്… കൊന്നത് ഞാൻ അല്ല… അവനാ… ആ ഇന്ദ്രൻ. ! “

അത് അപ്പുവിലും ശ്രീജേഷിലും ഒരു ഞെട്ടലുളവാക്കി.

“ഇത്രനേരം കരുതിയത് അവരെ കൊന്നത് സ്വന്തം അനിനാണെന്ന് ആയിരുന്നു.. അതുകൊണ്ടാണ് കുറ്റം ഏറ്റെടുക്കാൻ സന്നദ്ധനായതും.. പക്ഷേ ഇപ്പോൾ…

 ഇവനെന്തൊക്കെ ആണ് പറയുന്നത്. “

കണ്ണൻ അമ്പരപ്പോടെ ശ്രീയെ നോക്കുമ്പോൾ അപ്പു വിശ്വസിക്കാൻ കഴിയാതെ ശ്രീയുടെ കോളറിൽ കുത്തിപിടിച്ചു.

  ” ഇനിയും നീ റൂട്ട് മാറ്റി വിടുവാനോ… നീ അല്ല അത് ചെയ്തതെങ്കിൽ പിന്നെ എന്ത് കൊണ്ട് നീ അന്ന് ഈ സത്യങ്ങൾ വിളിച്ച് പറഞ്ഞില്ല.  

    ഇത്രേം കാലം ഞാൻ ജയിലിലും ഭ്രാന്താശുപത്രിയുടെ മൂലയിലും കിടന്നപ്പോൾ എന്ത് കൊണ്ട് എന്നെ പോലും ഇതൊന്നും അറിയിച്ചില്ല ? പറയെടാ…. ” 

അപ്പു അവനെ വർധിച്ച ദേഷ്യത്തോടെ ഭിത്തി ചേർത്തു നിർത്തുമ്പോൾ അവൻ  ഒന്ന് ചിരിച്ചു.

 ” ഇതുകൊണ്ട് തന്നെ ആയിരുന്നു അപ്പേട്ടാ എല്ലാം മറയ്‌ക്കേണ്ടി വന്നത്.  ഞാൻ അന്ന് ഇവിടെ വരുമ്പോൾ ഇന്ദ്രന്റ കയ്യിൽ കിടന്ന് പിടയുന്ന മേഘയെ ആയിരുന്നു കണ്ടത്.  ഞാൻ അരികിലെത്തുമ്പോൾ അവൻ പുറത്തേക്കുള്ള വഴി തേടിയിരുന്നു.   അവസാനശ്വാസത്തിനായി പിടയുന്ന മേഘയെ കയ്യിലെടുക്കുമ്പോൾ അവളുടെ വെപ്രാളത്തിനിടയിൽ എന്റെ കഴുത്തിലെ മാല അവളുടെ കയ്യിൽ പെട്ടത്  ഞാനും അറിഞ്ഞില്ല.

എന്നെ കണ്ടതും ഇന്ദ്രൻ പിൻവാതിലിലൂടെ  രക്ഷപ്പെടുമ്പോൾ അവന് പിന്നാലെ ഓടിയ എന്നെ ആയിരുന്നു അന്ന് എനിക്ക് പിന്നാലെ കേറിവന്ന കണ്ണേട്ടൻ കണ്ടത്.

  അത് ചെയ്തത് ഞാൻ ആണെന്ന് വിശ്വസിക്കുമ്പോൾ അതിന് തെളിവായി എന്റെ കയ്യിലെ മാല അവളുടെ കയ്യിൽ നിന്ന് ഏട്ടന് കിട്ടുകകൂടി ചെയ്തതോടെ ഏട്ടൻ എന്ത് പറഞ്ഞിട്ടും വിശ്വസിച്ചില്ല.

         എനിക്ക് തുറന്ന് പറയാൻ അവസരം തരാതെ ഒന്നും അറിയാത്തവനെ പോലെ ആളുകൾ കൂടുമ്പോൾ ഇവിടേക്ക് വന്നാൽ മതിയെന്ന് ചട്ടംകെട്ടി  ഏട്ടൻ ആദ്യം ഇവിടേക്ക് വന്നു. 

  അന്ന് എന്നെ രക്ഷിക്കാൻ വേണ്ടി അപ്പേട്ടന് മുന്നിൽ തുറന്നിട്ട വാതിൽ അടക്കുമ്പോൾ അപ്പേട്ടൻ സംശയിക്കുന്നെങ്കിൽ അത് ഏട്ടനെ ആവട്ടെ എന്ന് കരുതിയായിരുന്നു.

എനിക്ക് വേണ്ടിയുള്ള ഏട്ടന്റെ ത്യാഗം.

പിന്നെയും സത്യം പറയാൻ പല വട്ടം ആഗ്രഹിച്ചെങ്കിലും ഇന്ദ്രനെ പിടിച്ചാൽ ഞാനും കുടുങ്ങുമെന്ന ചിന്ത എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു.. അവന്റ കൂടെ ഒരുപാട് കാര്യങ്ങൾക്ക് കൂടെ നിന്ന ഞാൻ അവനെ ഒറ്റിക്കൊടുത്താൽ അവൻ എന്നെയും കുടുക്കുമെന്ന് തോന്നിയപ്പോൾ ഞാൻ മൗനം പാലിച്ചു.

  പിന്നെ ആ കേസിൽ സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ  അപ്പേട്ടൻ കുടുങ്ങിയപ്പോൾ അവിടെ എല്ലാം തീരുമെന്ന് കരുതി.

 അപ്പേട്ടന്റെ മാനസികനില കൂടി തെറ്റിയപ്പോൾ എല്ലാം മറക്കുമെന്ന് കരുതി.. അപ്പേട്ടനെ സന്തോഷിപ്പിക്കാൻ ശ്രമിക്കുമ്പോൾ എല്ലാം ഞാൻ ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തം കൂടി ആയിരുന്നു.

പക്ഷേ, ഇപ്പോൾ… ഞാൻ.. ഞാൻ കൊന്നിട്ടില്ല അപ്പേട്ടാ…. അവരെ കൊല്ലാൻ ഒന്നും എനിക്ക് കഴിയില്ല അപ്പേട്ടാ….  അവന്റ കൂടെ പലതിനും കൂട്ട് നിന്നപ്പോൾ ആ കൊലയിൽ  പിടിക്കപ്പെട്ടാൽ അവൻ എന്നെയും ഉൾപ്പെടുത്തുമെന്ന് തോന്നിയപ്പോൾ ഞാൻ.. ഞാൻ മൗനം പാലിച്ചതാ…. എന്നോട് ക്ഷമിക്ക് അപ്പേട്ടാ…. “

ശ്രീ കൈ കൂപ്പിക്കൊണ്ട് അപ്പുവിന്റെ മുന്നിൽ നിൽകുമ്പോൾ ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുകയായിരുന്നു അപ്പു.

  വെറുതെ രണ്ട് പേരെ ഉപദ്രവികുമ്പോൾ കൊലയാളി ഇനിയും പുറത്താണല്ലോ എന്ന ചിന്ത അവനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.

  ” എന്നാലും എന്നോട് നീയൊക്കെ…… നിന്നെ ഒക്കെ സ്വന്തം അനിയന്മാരെ പോലെ അല്ലേടാ ഞാൻ കണ്ടത്…..  “

അതും പറഞ്ഞ് തല വെട്ടിച്ചുകൊണ്ട് മുഖം തുടയ്ക്കുമ്പോൾ അവൻ ചോദിക്കുന്നുണ്ടായിരുന്നു

  ” എന്നിട്ട് അവൻ എവിടെ… ആ പുന്നാര സാറ്….

നിന്നെയൊക്കെ മറയാക്കി എന്റെ ബന്ധങ്ങൾ ഇല്ലാതാക്കിയ ആ സാറ് എവിടെ ഇപ്പോൾ..  അറിയോ നിനക്ക് “

ശ്രീയ്ക്ക് നേരെ തിരിഞ്ഞു നിന്ന അപ്പു ഗൗരവത്തോടെ ചോദിക്കുമ്പോൾ ശ്രീ ചുണ്ടിൽ ഉണങ്ങിപിടിച്ച ചോര അമർത്തിതുടച്ചുകൊണ്ട് കയ്യിലെ പേഴ്സിൽ സൂക്ഷിച്ചിരുന്ന ന്യൂസ്പേപ്പറിന്റെ ഒരു മുറി അവന് നേരെ നീട്ടി.

അത് വാങ്ങി നോക്കിയ അപ്പു ഞെട്ടലോടെ ശ്രീയെ നോക്കുമ്പോൾ അവൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചുകൊണ്ട് വീണുകിടക്കുന്ന ഏട്ടനെ പിടിച്ചെഴുനേൽപ്പിച്ചു കാറിനടുത്തേക്ക് നടന്നിരുന്നു.

അപ്പോഴും അപ്പു കയ്യിലെ പേപ്പറിൽ നിന്നും കണ്ണെടുക്കാതെ നിൽക്കുമ്പോൾ അതിലെ അക്ഷരങ്ങൾ അവനെ സന്തോഷിപ്പിക്കുന്നുണ്ടായിരുന്നു !

” മൂന്നാർ :

   ഇന്നലെ മൂന്നാറിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. “

അതിന് താഴെ വിശദമായി എഴുതിയ അക്ഷരങ്ങളിലൂടെ അപ്പു നിറഞ്ഞ കണ്ണുകൾ ഓടിക്കുമ്പോൾ കാറിലേക്ക് കയറിയ ശ്രീ പതിയെ വണ്ടി റിവേഴ്‌സ് എടുത്ത് മുന്നോട്ട് എടുത്തിരുന്നു ഗൂഢമായ പുഞ്ചിരിയോടെ !

അപ്പോൾ അവന്റ നെഞ്ചിൽ മിടിപ്പിനൊപ്പം ആ നിലവിളി മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു.

 അന്ന് മൂന്നാറിന്റെ തണുപ്പിൽ ആരും കേൾക്കാത്ത ആ നിലവിളി കേട്ട് ,  ഒരു പ്രതികാരകഥയുടെ അവസാനം കണ്ട് നിൽക്കുന്ന ഒരു മുഖത്തിന് അന്നേരം അവന്റ ഛായ ആയിരുന്നു !!

  ” ശ്രീ….. !” 

          ( അവസാനിച്ചു )

                                   ദേവൻ

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ദേവൻ Novels

 

4.5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!