Skip to content

അപ്പേട്ടൻ – 2

appettan novel

ഇത്ര നേരം കണ്ടതെല്ലാം സ്വപ്നമായിരുന്നു എന്ന്     മനസ്സിലായപ്പോൾ അവന്റ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.  സഞ്ചരിച്ചതത്രയും എന്നോ നഷ്ട്ടപ്പെട്ട സ്നേഹത്തിന്റെ ഓർമ്മകളിലൂടെ മാത്രമാണെന്ന് മനസിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമ്പോൾ പതിയെ ആ കണ്ണുകൾ തുടച്ചുകൊണ്ട് അവൻ നിർവികാരതയോടെ  ചുവരിലേക്ക് നോക്കി.  എന്നും സ്നേഹത്തോടെ മാത്രം കണ്ടിട്ടുള്ള അവന്റ പ്രിയപെട്ടവരുടെ മുഖങ്ങൾ ചുവരോട് ചേർന്ന ഫോട്ടോയിൽ നിറപുഞ്ചിരിയോടെ ഉണ്ടായിരുന്നു  !

  അപ്പുവിന്റെ  അമ്മയും കുഞ്ഞോളും……

    രണ്ട് നീർമുത്തുകൾ അടർന്നു നിലത്തേക്കുവീഴുമ്പോൾ പിടയുന്ന മനസ്സിനെ പിടിച്ചുനിർത്താൻ ശ്രമിക്കുകയായിരുന്നു അയാൾ.

 ” അപ്പേട്ടാ….  “

വീണ്ടും പുറത്തു നിന്നുള്ള വിളികേട്ട് യാന്ത്രികമായി എഴുന്നേൽക്കുമ്പോൾ ഒരിക്കൽകൂടി ചുവരിലേ ഫോട്ടോകളിലേക്ക് ഒന്ന് നോക്കി അപ്പു. പിന്നെ പതിയെ പുറത്തേക്ക് നടക്കുമ്പോൾ  പുറത്ത് അവനെ കാത്തുനിൽക്കുന്ന ഒൻപത് വയസ്സുകാരൻ നന്ദുട്ടൻ അല്പം ഭയത്തോടെ  അപ്പുവിന്റെ മുഖത്തേക്ക് നോക്കാതെ  പറയുന്നുണ്ടായിരുന്നു

 ” അപ്പേട്ടനോട് ശാരദാമ്മ വീട്ടിലേക്ക് വരോന്നു ചോദിക്കാൻ പറഞ്ഞ് ” എന്ന്.. അതും പറഞ്ഞ് അവൻ വേഗം പുറത്തേക്ക് ഓടുമ്പോൾ മനസ്സിനെ പിടിവിടാത്ത ഭയം ഇടക്കിടെ തിരിഞ്ഞുള്ള നന്ദുവിന്റെ ഓട്ടത്തിൽ വ്യക്തമായിരുന്നു.

 നന്ദു കണ്ണിൽ നിന്നും മായുന്നത് വരെ അപ്പു ഉമ്മറത്ത് ആ നിൽപ്പ് തുടർന്നു. പിന്നെ  വാതിൽ പുറത്തുനിന്നു പൂട്ടി പതിയെ മുറ്റത്തേക്ക് ഇറങ്ങി ശ്രീരാഗത്തേക്ക് നടന്നു.

    ശ്രീരാഗത്തെത്തുമ്പോൾ എന്തോ കണ്ട് ഉറക്കെ കുരക്കുകയായിരുന്ന പട്ടി അപ്പുവിനെ കണ്ടതും കുര നിർത്തി ഓടി അവനരികിൽ എത്തിയിരുന്നു. പിന്നെ അവനിലേക്ക് ചാടികയറാൻ ശ്രമിച്ചും കാലിൽ തൊട്ടുരുമ്മി സ്നേഹപ്രകടനം നടത്തിയും അപ്പുവിന്റെ സാന്നിധ്യം നൽകിയ സന്തോഷം അറിയിക്കുമ്പോൾ അതിന്റ തലയിൽ ഒന്ന് തലോടി അപ്പു. പിന്നെ അവനരികിൽ ഇരുന്ന് ആ മുഖം പിടിച്ചു കൊഞ്ചിക്കുമ്പോൾ പുറത്തേക്ക് വന്ന ശാരദാമ്മ മുറ്റത്തു പട്ടിയോടൊപ്പം ഇരിക്കുന്ന അപ്പുവിനെ കണ്ട് പറയുന്നുണ്ടായിരുന്നു

  ” ആഹാ.. നീ എത്തിയോ.. വെറുതെ അല്ല പട്ടി കുര നിർത്തിയത്.  ഈവനിത്രേം സന്തോഷം കാണിക്കുന്നത് നിന്നെ കാണുമ്പോൾ ആണ്. ” എന്ന്.

പിന്നെ പുഞ്ചിരിയോടെ അവരുടെ സ്നേഹപ്രകടനം കുറച്ചു നേരം നോക്കി നിന്നു ശാരദാമ്മ…

  ” അപ്പു വാ.. ആദ്യം കൈ കഴുകി വന്നു വല്ലതും കഴിക്ക്. എന്നിട്ട് എനിക്ക് ഒരിടം വരെ പോവാനുണ്ട്. ഇവിടെ ഉള്ളവർക്കൊന്നും കൂടെ വരാൻ സമയം ഇല്ലല്ലോ. ജോലിക്കാർ അല്ലെ. പിന്നെ ഇവരുടെ കൂടെ ഒക്കെ അഥവാ എങ്ങോട്ടേലും പോയാൽ തന്നെ  പ്രതിമ പോലെ ഇരിക്കണം.. ജോലിക്കാരല്ലേ , അവരുടെ സ്റ്റാറ്റസ് കൂടി നോക്കണ്ടേ…  കൂടുതൽ മിണ്ടരുത്,  ചിരിക്കരുത്. പൊങ്ങച്ചം പറയണം.. ഇതൊന്നും നമ്മളെ കൊണ്ട് പറ്റില്ല….

 നീ വാ,  ഞാൻ കഴിക്കാൻ എടുത്ത് വെക്കാം.  എന്നിട്ട് ആലോചിക്കാം ബാക്കിയൊക്കെ “

എന്നും പറഞ്ഞ് ശാരദാമ്മ  അവനെ നോക്കികൊണ്ട് മന്ദഹാസത്തോടെ തിരികെ അകത്തേക്ക് നടക്കുമ്പോൾ  പട്ടിയെ കൂട്ടിലേക്ക് കയറ്റിയ ശേഷം കൈ കഴുകി അപ്പുവും ഹാളിലേക്ക് കയറി. 

അവൻ ഡൈനിങ് ഹാളിലേക്ക് കയറുമ്പോൾ അവനുള്ള ഇഡലിയും മറ്റും പ്ളേറ്റിലേക്ക് എടുത്ത് വെക്കുകയായിരുന്നു ശാരദാമ്മ.

   അവനെ കണ്ട അവർ ” ഇരിക്കപ്പൂ ” എന്നും പറഞ്ഞ് അവനായി ഒരു കസേര നീക്കിയിടുമ്പോൾ  അവൻ  അവരുടെ മുഖത്തേക്ക് ഒന്ന് നോക്കുകമാത്രം ചെയ്ത് മെല്ലെ കസേരയിലേക്ക് ഇരുന്നു.

അതെ സമയം ജോലിക്ക് പോവാൻ റെഡിയായി പുറത്തേക്കിറങ്ങാൻ തുടങ്ങിയ ഭദ്ര ഡൈനിങ്ഹാളിലെ കാഴ്ച കണ്ട് വർധിച്ച ദേഷ്യത്തോടെ തിരികെ റൂമിലേക്ക് കയറുമ്പോൾ  ശ്രീരാഗ് ഓഫീസിലേക്ക് ഇറങ്ങാനുള്ള അവസാനമിനുക്ക് പണിയിൽ ആയിരുന്നു.

ഒരുങ്ങിയിറങ്ങിയവൾ  അതെ സ്പീഡിൽ തിരികെ വരുന്നത് കണ്ട് എന്ത് പറ്റി എന്ന ചോദ്യഭാവത്തോടെ  ശ്രീ ഭദ്രയുടെ മുഖത്തേക്ക് സംശയത്തോടെ നോക്കുമ്പോൾ വർധിച്ച ദേഷ്യത്തോടെ കയ്യിലെ ബാഗ് ബെഡ്‌സിലേക്ക് ഇട്ടു അവൾ അവൾ,

 ”  വന്നിട്ടുണ്ട് നിങ്ങടെ അപ്പേട്ടൻ… ഇരുത്തി ഊട്ടുന്നുണ്ട് അമ്മ, അതും ഡൈനിങ്ടേബിളിൽ കേറ്റിയിരുത്തി.  പുറത്തോ പിന്നാമ്പുറത്തോ ഇരുത്തി കൊടുക്കേണ്ടവനെ ഒക്കെ പിടിച്ചു അകത്തുകേറ്റി സത്കരിച്ചാലേ നിങ്ങടെ അമ്മക്ക് തൃപ്തി ആവത്തുള്ളോ? രണ്ട് പേരെ കൊന്നവനാ, അതും സ്വന്തം അമ്മയെയും പെങ്ങളെയും. അതുംപോരാഞ്ഞ് തലയുടെ പിരി ഇളകി ഭ്രാന്താശുപത്രിയിൽ കിടന്നവനും. ഇയാളെ ഓക്കേ ആണ് അകത്തു കേറ്റി സത്കരിക്കുന്നത്. നാളെ തിരിഞ്ഞുകൊത്തുമ്പോഴേ നിങ്ങൾക്കൊക്കെ മനസ്സിലാകൂ .  വന്നിരിക്കുന്നു ഒരു അപ്പേട്ടൻ.  “

അതും പറഞ്ഞവൾ വർധിച്ച ദേഷ്യത്തോടെ മുഖം തിരിക്കുമ്പോൾ ശ്രീയുടെ മുഖത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു.

      ദേഷ്യത്താൽ വിറപൂണ്ടുനിൽക്കുന്ന ഭദ്രക്കരികിൽ നിൽകുമ്പോൾ അവൻ അല്പമൊന്ന് ആലോചിച്ചുനിന്ന ശേഷം പറയുന്നുണ്ടായിരുന്നു

   ” എന്റെ ഭദ്രെ,  നിനക്കിത് എന്തിന്റെ കേടാണ്…  നിനക്ക്‌ അയാൾ കൊലപാതകിയും ഭ്രാന്തനും ഒക്കെ ആയിരിക്കും.  നീ ഇവിടെ വന്നു കയറിയതിന് ശേഷം നീ കേട്ട സത്യം അതാണ്‌. പക്ഷെ,  നീയൊക്കെ അറിയാത്ത ഒരു അപ്പേട്ടൻ ഉണ്ട്.   സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു അപ്പേട്ടൻ. അമ്മയെയും പെങ്ങളെയും ജീവനെ പോലെ കണ്ടൊരാൾ. അവർക്ക് വേണ്ടി മാത്രം ജീവിച്ച അപ്പു.

അതുപോലെ ഇവിടെ എന്നേക്കാൾ ഏറെ സ്ഥാനം ഉണ്ടായിരുന്നു എന്നും അപ്പേട്ടന്. അത് ഇവിടുത്തെ ആരും ആയിട്ടല്ല..  സ്നേഹിക്കാൻ മാത്രം അറിയാവുന്ന മനസ്സ് കൊണ്ട്  ആ മനുഷ്യൻ നേടിയെടുത്തതാണ് ആ സ്ഥാനം. നിനക്ക് അതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല.. കാരണം നീ അറിയുന്ന അപ്പേട്ടൻ രണ്ടു പേരെ കൊന്നവനാണ്,  ഭ്രാന്തനാണ് ..അത് മാത്രമാണ് നിനക്ക് അറിയൂ എന്നതാണ് കുഴപ്പവും.

  പക്ഷെ, ഞാൻ ഇപ്പഴും വിശ്വസിക്കുന്നില്ല അപ്പേട്ടൻ അവരെ കൊല്ലുമെന്ന്.. അദ്ദേഹത്തിന് അങ്ങനെ ഒന്ന് ചെയ്യാൻ കഴിയുമെന്ന്. “

അത് പറയുമ്പോൾ ശ്രീയുടെ കണ്ണുകളിൽ  നീർക്കണം പൊട്ടുന്നുണ്ടായിരുന്നു. അത് പുറമെ മനസ്സിനോടൊപ്പം പുറത്തേക്കൊഴുകാതിരിക്കാൻ ശ്രമിക്കുമ്പോൾ അത് കണ്ട ഭദ്രയുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞൊരു പുഞ്ചിരി ഉണ്ടായിരുന്നു. 

 ” ഹോ, അയാളെ കുറിച്ച് പറയുമ്പോൾ കണ്ണ് നിറഞ്ഞൊഴുകുകയാണല്ലോ. ന്നാ പിന്നെ ആ വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന അയാളെ പിടിച്ച്  ഇവിടെ കൊണ്ട് വന്നു താമസിപ്പിച്ചൂടെ. അതാകുമ്പോൾ ഊണും ഉറക്കവും എല്ലാം ഒരുമിച്ചാക്കാലോ. പറഞ്ഞിട്ട് കാര്യമില്ല.. അമ്മക്ക് വയസ്സായതിന്റെ ബോധക്കുറവ് ആണെന്ന് കരുതാം,  നിങ്ങൾക്കോ?  “

 അവളുടെ ചോദ്യത്തിൽ നിറഞ്ഞു നിൽക്കുന്ന വെറുപ്പും ധാർഷ്ട്യവും  മനസ്സിലാകുന്നുണ്ടെങ്കിലും  അവൻ അവളുടെ വാക്കുകളെ അവഗണിച്ചുകൊണ്ട് മൗനം പാലിച്ചു. പിന്നെ അലമാരിയിൽ നിന്നും ബാഗുമെടുത്തു പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ അവളെ നോക്കി പറയുന്നുണ്ടായിരുന്നു

  ” നീ ഇവിടെ മുഖം കനപ്പിച്ചു നിൽക്കാതെ വരുന്നുണ്ടേൽ വാ.. ഇവിടെ അപ്പേട്ടൻ വന്നതിന്റെ സന്തോഷം കാരണം ഓഫീസിൽ വരാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞാൽ HM. സമ്മതിക്കില്ല..  അതുകൊണ്ട് മറ്റുള്ളവരോടുള്ള ദേഷ്യം തലയ്ക്ക് പിടിച്ചുള്ള സമയം കളയാതെ ഇറങ്ങാൻ നോക്ക്. ” എന്ന്.

അതും പറഞ്ഞ് ബാഗുമായി ശ്രീരാഗ് ഡൈനിങ്ഹാളിലേക്ക് കടക്കുമ്പോൾ ആരെയും ശ്രദ്ധിക്കാതെ ബ്രെക്ഫാസ്റ്റിൽ മുഴുകിയിരിക്കുന്ന അപ്പേട്ടനെയും സ്നേഹത്തോടെ അവനെ ഊട്ടുന്ന അമ്മയെയും കണ്ടപ്പോൾ ചുണ്ടിൽ പുഞ്ചിരി വിടരുന്നുണ്ടായിരുന്നു .

  ആ നിമിഷങ്ങൾ അവന്റ മനസ്സിനെ ഒരുപാട് വർഷം പിറകിലേക്ക് കൊണ്ടുപോയിരുന്നു.

  ‘  ഇതുപോലെ അമ്മയുടെ കൈകൊണ്ട് വാരി തരുമ്പോൾ വാ പൊളിച്ചു കാത്തിരുന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അമ്മക്ക് ചുറ്റും ആ കൈരുചി ആവോളം നുകരാൻ കൊതിയോടെ താനും ഏട്ടനും മഞ്ചാടിമോളും അപ്പേട്ടനും ഉണ്ടാകും. പക്ഷെ, എന്നും ആദ്യത്തെ ഉരുള അമ്മ അപ്പുവിന്റെ നേർക്ക് നീട്ടും.  അമ്മക്ക് എന്നും അപ്പേട്ടൻ ആയിരുന്നു മൂത്ത മകൻ. അത് കഴിഞ്ഞേ ഏട്ടനായ ശ്രീജേഷിനും തനിക്കും അനിയത്തിയായ ശ്രദ്ധക്കും കിട്ടിയിരുന്നുള്ളു. ‘

ഈ കാഴ്ച  മനസ്സിനെ  കൂട്ടികൊണ്ടുപോകുമ്പോൾ അവിടെ ഏട്ടനേയും അനിയത്തിയേയും വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു ശ്രീയ്ക്ക്.

 നാല് വർഷത്തോളമായി നാട്ടിലേക്ക് പോലും വരാതെ മണലാരണ്യത്തിൽ കിടക്കുന്ന ഏട്ടൻ..

        ബാംഗ്ലൂരിൽ ജോലിയുമായി കഴിയുന്ന അനിയത്തി..

അവൾ ഇടക്കെങ്കിലും വന്നു പോകാറുണ്ടെങ്കിലും ഏട്ടൻ വന്നിട്ട് വർഷങ്ങൾ ആയി.

  ഒരു വിവാഹം പോലും വേണ്ടെന്ന് വെച്ച് ആർക്ക് വേണ്ടിയാണ് അവിടെ കിടന്ന് കഷ്ടപ്പെടുന്നത് എന്ന് പലപ്പോഴും ചോദിച്ചിട്ടുണ്ട്. അപ്പോഴെല്ലാം മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കും ശ്രീജേഷ്. 

   ” നീ ഇരിക്കൂ ശ്രീകുട്ടാ..,  അവളെവിടെ ! ഭദ്ര?   അവളേം വിളിക്ക്.. ” എന്നും പറഞ്ഞ്  ശ്രീയ്ക്ക് മുന്നിലേക്ക് ഒരു പ്ളേറ്റ് നീക്കിവെച്ച് അതിലേക്ക് ഇഡലി എടുത്ത് വെക്കുമ്പോൾ  അതോടൊപ്പം അപ്പുവിന്റെ പ്ളേറ്റിലേക്ക് ഒന്നുകൂടി വെക്കാൻ തുടങ്ങുമ്പോൾ മറുകൈ കൊണ്ട് തടഞ്ഞു അപ്പു. പിന്നെ കഴിക്കുന്നതിലേക്ക് മാത്രം വീണ്ടും ശ്രദ്ധിക്കുമ്പോൾ അരികിൽ വന്നിരിക്കുന്ന ശ്രീകുട്ടനെ കണ്ട ഭാവം പോലും ഉണ്ടായിരുന്നില്ല അപ്പുവിന്റെ മുഖത്ത്‌.

  അമ്മയും പെങ്ങളും പോയതിൽ പിന്നെ അപ്പേട്ടൻ ഇങ്ങനെ ആണെന്ന് അറിയാവുന്നത് കൊണ്ട് ശ്രീ ഒന്നും പറയാതെ ഇഡലി കഴിച്ചുതുടങ്ങുമ്പോൾ പിന്നിൽ ഗർവോടെ വന്നു നിന്ന ഭദ്രയെ കണ്ട അമ്മ ” മോളെ,  വാ ഇരിക്ക് ” എന്നും പറഞ്ഞ് അവൾക്ക് മുന്നിലേക്ക് ഒരു പ്ളേറ്റ് എടുത്ത് വെച്ചു. 

 പിന്നെ ചിരിയോടെ അവളോട് ഇരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട്  അമ്മ ഇഡലി പ്ളേറ്റിലേക്ക്  എടുത്തുവെക്കുമ്പോൾ  അതിലേക്കൊന്ന് പുച്ഛത്തോടെ നോക്കികൊണ്ട് പറയുന്നുണ്ടായിരുന്നു 

 ”  എനിക്കൊന്നും വേണ്ടേ… ഊട്ടേണ്ടവരെ ഊട്ടിത്തീർന്നതിന്റെ ബാക്കി കഴിക്കാൻ വേണ്ടിയല്ല എന്റെ അച്ഛൻ എന്നെ ഇങ്ങോട്ട് കെട്ടിച്ചുവിട്ടത്. കണ്ടവനൊക്കെ കേറി നിരങ്ങുന്ന ഈ വീട്ടിൽ താമസിക്കാൻ തന്നെ പേടിയാ ഇപ്പോൾ..  ഭ്രാന്തനേം കൊലപാതകിയെയുമൊക്കെ ഉളിൽ കേറ്റി സല്കരികുമ്പോൾ  സ്വന്തക്കാരെ കൊന്ന ഇവരൊക്കെ നാളെ നമ്മളെ കൊല്ലില്ലെന്ന് ആര് കണ്ടു .  അല്ലേലും സ്വന്തം അമ്മയെയും പെങ്ങളെയും  കൊന്നവനെ ഊട്ടാൻ മത്സരിക്കുന്നവരെ കാണുമ്പോൾ പുച്ഛം തോനുന്നു.

നാളെ വാരിയൂട്ടിയത് വെട്ടുകത്തിക്ക് ആണെന്ന് ബോധം വരുമ്പോൾ  മനസ്സിലാക്കും എല്ലാവരും ഭദ്ര പറഞ്ഞതിന്റെ ശരി… അതുവരെ നിങ്ങൾ ഊട്ട്.. വാരി വാരി ഊട്ട്….  വെറുതെ കിട്ടുമ്പോൾ വെട്ടിവിഴുങ്ങാൻ ഓരോ ജന്മങ്ങൾ…  “

  അതും പറഞ്ഞ് പുച്ഛത്തോടെ അപ്പേട്ടനെ ഒന്ന് നോക്കികൊണ്ട് അവൾ ചാടിത്തുള്ളി പുറത്തേക്ക് പോകുമ്പോൾ ഓർക്കാപ്പുറത്തൊരു അടി കിട്ടിയ പോലെ ആയിരുന്നു ശാരദാമ്മയുടെയും ശ്രീകുട്ടന്റേയും മുഖം.

അപ്പേട്ടന്റ മുന്നിൽ വച്ച് ഇവൾ ഇങ്ങനെ അറുത്തുമുറിച്ചു പ്രതികരിക്കുമെന്ന് ശ്രീയും വിചാരിച്ചിലായിരുന്നു. 

    ഒരാളുടെ മനസിനെ കുത്തിനോവിച്ചുകൊണ്ടാണ് അവൾ പോയതെന്ന് ഓർക്കുമ്പോൾ അവന്റ മനസ്സൊന്നു പിടച്ചു.  ആ പിടപ്പോടെ ശ്രീ അമ്മയെ നോക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കാണാമായിരുന്നു.

   രണ്ട് പേരും വേദനയോടെ പരസ്പരം നോക്കികൊണ്ട് അപ്പുവിനെ നേരെ തിരിയുമ്പോൾ  തല താഴ്ന്നിരിക്കുന്ന ആ മനുഷ്യനോട്‌ എന്ത് പറയണമെന്ന് അറിയാതെ കുഴങ്ങി അവർ.

 പതിയെ ശ്രീ തോളിൽ കൈ വെച്ചുകൊണ്ട്  ” അപ്പേട്ടാ ” എന്ന് വിളിക്കുമ്പോൾ  തല ഉയർത്തി രണ്ട് പേരെയും നിറംമങ്ങിയ  ചിരിയോടെ നോക്കി അപ്പു  ..

 ” ഇടലിക്ക് നല്ല സ്വാദായിരുന്നു.  അമ്മടെ കൈകൊണ്ടു കഴിക്കുമ്പോൾ കിട്ടുന്ന  സ്വാദ്. എന്നേലും കിട്ടുമ്പോൾ സ്വാദ് ഇരട്ടിയാ ശ്രീകുട്ടാ,  അമ്മ കൂടെ ഉണ്ടെന്ന് ഒരു തോന്നലാ….  ” എന്ന് ഇടർച്ചയോടെ പറഞ്ഞ് പതിയെ എഴുനേറ്റ് വാഷ്ബേസിനടുത്തേക്ക് നടന്നു  സ്വന്തം അമ്മയെയും പെങ്ങളെയും കൊന്നവൻ എന്ന വാക്കിനാൽ മുറിഞ്ഞ ഹൃദയവും പേറി.

എച്ചിൽകൈ കഴുകുന്നതിനേക്കാൾ അവൻ അപ്പോൾ ആഗ്രഹിച്ചത് മുഖം കഴുകാനായിരുന്നു.   നിറഞ്ഞ കണ്ണുകൾ ആരും കാണാതിരിക്കാൻ…!!

                               ( തുടരും )

                                              ദേവൻ

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ദേവൻ Novels

 

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!