Skip to content

അപ്പേട്ടൻ – 3

appettan novel

ഇടലിക്ക് നല്ല സ്വാദായിരുന്നു.  അമ്മടെ കൈകൊണ്ടു കഴിക്കുമ്പോൾ കിട്ടുന്ന  സ്വാദ്. എന്നേലും കിട്ടുമ്പോൾ സ്വാദ് ഇരട്ടിയാ ശ്രീകുട്ടാ,  അമ്മ കൂടെ ഉണ്ടെന്ന് ഒരു തോന്നലാ….  ” എന്ന് ഇടർച്ചയോടെ പറഞ്ഞ് പതിയെ എഴുനേറ്റ് വാഷ്ബേസിനടുത്തേക്ക് നടന്നു  സ്വന്തം അമ്മയെയും പെങ്ങളെയും കൊന്നവൻ എന്ന വാക്കിനാൽ മുറിഞ്ഞ ഹൃദയവും പേറി.

എച്ചിൽകൈ കഴുകുന്നതിനേക്കാൾ അവൻ അപ്പോൾ ആഗ്രഹിച്ചത് മുഖം കഴുകാനായിരുന്നു.   നിറഞ്ഞ കണ്ണുകൾ ആരും കാണാതിരിക്കാൻ…!!

  കയ്യും മുഖവും കഴുകി  മുണ്ടിന്റെ അറ്റത്തു തുടച്ചുകൊണ്ട് ശാരദാമ്മയേയും ശ്രീയെയും നോക്കി മുഖത്തൊരു ചിരി വരുത്തിക്കൊണ്ട് പതിയെ പുറത്തേക്ക് നടന്നു അപ്പു. 

 അവന്റ ആ പോക്ക് ഹൃദയവേദനയോടെ നോക്കിയിരിക്കുമ്പോൾ  ശ്രീയ്ക്ക് ഭദ്രയെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു.

  ” ശ്രീകുട്ടാ.. ഭദ്ര ചെയ്തത് ശരിയായില്ലാട്ടോ.. ഒന്നുല്ലെങ്കിൽ അവളെക്കാൾ വയസ്സിനു മൂത്ത ആളല്ലേ അപ്പു.. ആ മര്യാദ എങ്കിലും കാണിക്കണ്ടേ. ഒരു പെണ്ണിന് ആദ്യം വേണ്ടത് അടക്കവും ഒതുക്കവുമാണ്.  പണത്തിന്റെ പവറു കാണിക്കേണ്ടത് പാവപ്പെട്ടവനെ നോവിച്ചിട്ടല്ല. 

  ഞാൻ പറഞ്ഞാൽ നാളെ അത് അമ്മായിഅമ്മപോരാകും.  അങ്ങനെ ഒരു പേര് ഉണ്ടാകാതിരിക്കാൻ വേണ്ടി എല്ലാം കണ്ടില്ലെന്ന് നടിക്കുമ്പോൾ…. 

        ഭക്ഷണം കഴിക്കുന്ന ഒരാൾ അതിനു മുന്നിൽ നിന്നും കണ്ണുനീരോടെ എഴുനെൽക്കണമെങ്കിൽ ആ മനസ്സ് എത്രത്തോളം വേദനിച്ചിരിക്കണം. 

അവളുടെ വാക്കുകള് കേട്ട് എന്റെ മനസ്സ് വേദനിച്ചെങ്കിൽ അത് കേൾക്കുന്ന അപ്പുവിന്റെ ഹൃദയം എത്രത്തോളം മുറിഞ്ഞായിരിക്കണം അവൻ എഴുന്നേറ്റത്.

    അവൻ എല്ലാവർക്കും ഭ്രാന്തനും കൊലപാതകം ചെയ്തവനും ഒക്കെ ആകും. പക്ഷെ,  എനിക്ക് അവൻ എന്റെ അപ്പുവാ.  ന്റെ കൈ കൊണ്ട് ഒരുപാട് വാരിയൂട്ടിയ എന്റെ വയറ്റിൽ പിറക്കാതെ പോയ മൂത്ത മകൻ.

   എനിക്ക് കാണാം ആ മനസ്സ്..   “

അമ്മയുടെ വാക്കുകൾ വിങ്ങലോടെ പുറത്തേക്ക് വിതുമ്പിപെയ്യുമ്പോൾ ശ്രീയ്ക്ക് അമ്മയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയില്ലായിരുന്നു.  അതുപോലെ അപ്പേട്ടനെയും.

 ഓർക്കുമ്പോൾ ഭദ്രയോടുള്ള ദേഷ്യം മനസ്സിൽ നുരഞ്ഞുപൊന്തുന്നുണ്ടായിരുന്നു.

  പാതി കഴിഞ്ഞ ഇഡലി അപ്പുറത്തേക്ക് നീക്കിവെച്ച്  മൗനം പിടിമുറുക്കിയ മനസ്സുമായി അവൻ എഴുനേറ്റ് കൈ കഴുകുമ്പോൾ ജനലിലൂടെ       പുറത്ത് നായക്കൊപ്പം ഇരിക്കുന്ന അപ്പേട്ടനെ അവൻ കാണുന്നുണ്ടായിരുന്നു.

   ” നീ ഭാഗ്യവാനാടാ…  നേരത്തിന് കിട്ടുന്ന ആഹാരം കഴിച്ചു മിണ്ടാതെ വാലാട്ടി നിന്നാൽ പോരെ. ന്നെ പോലെ കൊലപാതകം ചെയ്തിട്ടില്ലല്ലോ നീ… നിനക്ക് പേ ഇളകിയിട്ടില്ലല്ലോ.   അപ്പോൾ ന്നേക്കാൾ ഭേദം നീയാ.. നിനക്ക് നേരത്തിന് ഭക്ഷണം തരാൻ ആളുണ്ട്,  താലോലിക്കാനും. എനിക്ക് ആരാ ഉള്ളെ…  ഞാൻ ഭ്രാന്തനല്ലേ… എനിക്കൊപ്പം ഉണ്ടായിരുന്നവരെ കൊന്നവനല്ലേ. ന്നേക്കാൾ ഭേദം നീയാ… “

  പുറത്ത് നായ്‌ക്കൊപ്പം ഇരുന്ന് അപ്പേട്ടൻ പറയുന്ന വാക്കുകൾ വന്നു കൊണ്ടത് ശ്രീയുടെ നെഞ്ചിലായിരുന്നു.

  ഓരോ വാക്കിലും ഉണ്ട് ഒറ്റപ്പെട്ടവന്റ വേദന. 

ഉറ്റവരോ ഉടയവരോ ഇല്ലെന്ന് മുറിവേറ്റ ചിന്തകൾ.

അവൻ കൈ ടൗവ്വലിൽ തുടച്ചുകൊണ്ട് അമ്മയോട് പോയിവരാമെന്ന് പറഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോൾ കാറിൽ അവനെയും കാത്ത് അക്ഷമയോടെ ഭദ്ര ഇരിപ്പുണ്ടായിരുന്നു.

അവളെ ഒന്ന് നോക്കുകപോലും ചെയ്യാതെ അവൻ നടന്ന് അപ്പേട്ടന്റെ അടുത്തെത്തി ആ തോളിൽ കൈ വെക്കുമ്പോൾ തല തിരിച്ചവനെ ഒന്ന് നോക്കി അപ്പു. പിന്നെ നായയോട് കൂട്ടിൽ കേറാൻ പറഞ്ഞുകൊണ്ട് പതിയെ എഴുനേറ്റ്  ശ്രീയെ നോക്കി ചിരിക്കാൻ ശ്രമിക്കുമ്പോൾ ആ ചിരിയിൽ ഒളിഞ്ഞിരിക്കുന്ന മനോവേദന മനസ്സിലാക്കിയപ്പോലെ ശ്രീ അപ്പേട്ടന്റെ തോളിൽ കൈ വെച്ചു.

 ” അപ്പേട്ടാ…എനിക്കറിയാം ഭദ്രയുടെ വാക്കുകൾ അപ്പേട്ടനെ എത്രത്തോളം വേദനിപ്പിച്ചെന്ന്. അവൾക്ക് വേണ്ടി ഞാൻ മാപ്പ് ചോദിക്കാം.  അപ്പേട്ടൻ ഒന്നും ഉള്ളിൽ വെക്കരുത്. മാപ്പ്….. “

അവന്റ  ഇടറിയ വാക്കുകൾ കേട്ട് അല്പം വൈഷമ്യം കലർന്ന പുഞ്ചിരിയോടെ അപ്പു അവനെ നോക്കികൊണ്ട്‌ പറയുന്നുണ്ടായിരുന്നു

       ” ഏയ്യ്… ന്താ ശ്രീകുട്ടാ… എനിക്ക് അതിൽ ഒരു വിഷമോം ഇല്ല.. അല്ലെങ്കിൽ തന്നെ ഭദ്രകൊച്ചു പറഞ്ഞതിൽ തെറ്റൊന്നും ഇല്ലല്ലോ.. ഞാൻ… ഞാൻ കൊലപാതകി അല്ലെ.. ഭ്രാന്തനല്ലേ… ഒരു നാട് തന്നെ അങ്ങനെ കാണുമ്പോൾ ഭദ്രകൊച്ചു  പറയുന്നതിൽ മാത്രം എന്ത് തെറ്റ്…   എനിക്ക് ഒരു വിഷമോല്യടാ…    അതോർത്തു മനസ്സ് വിഷമിപ്പിക്കാതെ നീ പോവാൻ നോക്ക്,  നേരം ഒരുപാട് ആയില്ലേ.  പോകുന്ന വഴി ഭദ്രകൊച്ചിനു കഴിക്കാൻ വല്ലോം വാങ്ങികൊടുക്ക്. ഞാൻ കേറി വന്നത് കൊണ്ട് ആ കൊച്ചു പട്ടിണിയായി. പാവം.. നീ ചെല്ല്.. “

  അതും പറഞ്ഞ് അവനേ കാറിനടുത്തേക്ക് പറഞ്ഞ് വിടുമ്പോൾ കാറിനകത്തിരിക്കുന്ന ഭദ്രക്ക്  പുറത്തെ സ്നേഹപ്രകടനം കണ്ട് കലിപൂണ്ടിരുന്നു.

   കാറിലേക്ക് കയറി സ്റ്റാർട്ട് ചെയ്യുമ്പോൾ അവളെ ഒന്ന് നോക്കാൻ പോലും തുനിഞ്ഞില്ല ശ്രീക്കുട്ടൻ.  മൗനം തളം കെട്ടിയ ആ യാത്രയിൽ അവന്റ ഇരിപ്പും ശോകഭാവവും കണ്ട് പുച്ഛത്തോടെ  അവൾ ചോദിക്കുന്നുണ്ടായിരുന്നു

 ” അയാളെ പറഞ്ഞപ്പോൾ കൊണ്ടത് ഇവിടെ ആണോ,  ഇങ്ങനെ മൂടിക്കെട്ടി ഇരിക്കാൻ…?  മനസ്സിൽ എന്നോടുള്ള കലിപ്പ് ആയിരിക്കും അല്ലെ..?  അറിയാം…  ഇനി അങ്ങനെ ആണെങ്കിലും എനിക്ക് കുഴപ്പമില്ല.  പറയാനുള്ളത് ആരുടെ മുഖത്തു നോക്കിയും എവിടെ വെച്ചും പറയും ഞാൻ.. അതിപ്പോ നിങ്ങലാണെങ്കിൽ പോലും. മനസ്സിൽ ഒന്ന് വെച്ച് പുറത്ത് മറ്റൊരു സ്വഭാവം കാണിച്ചുള്ള ശീലം എനിക്കില്ല,  അങ്ങനെ അല്ല എന്നെ  പഠിപ്പിച്ചതും.

ഇനി ഇതിന്റെ പേരിൽ എന്റെ ഭർത്താവ് മൗനവ്രതം ആണെങ്കിൽ its ok. “

 ഒന്ന് മുഖം കോട്ടി പുച്ഛത്തോടെ ചിരിച്ചുകൊണ്ടവൾ മുഖം വെട്ടിക്കുമ്പോൾ അതെ ഭാവം തന്നെ ആയിരുന്നു ശ്രീരാഗിലും..

 ” അതേടി, നിന്നെ ഒക്കെ പറയുന്നതിന് പകരം നിന്നെ ഇങ്ങനെ വളർത്തിയവരെ പറയണം.  മനുഷ്യനെ മനസ്സിലാക്കാനും ബഹുമാനിക്കാനും പഠിപ്പിക്കേണ്ടതിനു പകരം ധാർഷ്ട്യവും അഹങ്കാരവും ഉള്ളവളാക്കി വളർത്തിയ അവരെ ആണ് പറയേണ്ടത്. മനസ്സ് തുറന്ന് സംസാരിക്കുന്നതിൽ തെറ്റില്ല. പക്ഷെ, സമയവും സന്ദർഭവും നോക്കണം.  നമ്മൾ പറയുന്ന വാക്കുകൾ  മറ്റുള്ളവരെ എത്രത്തോളം വേദനിപ്പിക്കുമെന്ന് മനസ്സിലാക്കാനുള്ള  ബോധം വേണം. അതൊന്നും നോക്കാതെ ഞാൻ എല്ലാം തികഞ്ഞവൾ ആണെന്ന് കരുതി അഹംഭാവം കൊണ്ട് വായിൽ തോന്നിയതെല്ലാം പറയുമ്പോൾ ജയിച്ചെന്ന് കരുതിയെങ്കിൽ നിനക്ക് തെറ്റി.. ആ  മനുഷ്യന്റെ മുന്നിൽ നീ തോൽക്കുകയെ ഉള്ളൂ… നീ ജയിക്കാൻ ശ്രമിക്കുന്നത്  തലക്ക് പിടിച്ച അഹങ്കാരം കൊണ്ടാണെങ്കിൽ  അയാള് ജയിക്കുന്നത് സ്നേഹം കൊണ്ടാ…  അത് മനസ്സിലാക്കാൻ നിനക്ക് കഴിയണമെങ്കിൽ ആദ്യം നീ അഹങ്കാരത്തിന്റ തലക്ക് മുകളിൽ കയറി നില്കാതെ നിലത്തേക്ക് ഇറങ്ങണം.  എന്നിട്ട്  മനുഷ്യനെ മനസിലാക്കാനും ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കാനും പഠിക്കണം.

          നിനക്കറിയോ….നീ ഇത്രയൊക്കെ വാക്കുകൾ കൊണ്ട് നോവിച്ചിട്ടും ആ മനുഷ്യൻ പറഞ്ഞതെന്താണെന്ന്  !

നിനക്ക് ഭക്ഷണം വാങ്ങികൊടുക്കണം എന്ന്. അയാള് കേറി വന്നത് കൊണ്ട് ബദ്രകൊച്ചു പട്ടിണി കിടക്കരുത് എന്ന്.

അല്ല,  ഇതൊക്കെ നിന്നോട് പറഞ്ഞിട്ട് എന്ത് കാര്യം അല്ലെ ” 

അവൻ പുച്ഛത്തോടെ പറഞ്ഞുകൊണ്ട് ഡ്രൈവിങ്ങിൽ ശ്രദ്ധിക്കുമ്പോൾ അവൾ ഒന്ന് പൊട്ടിച്ചിരിച്ചു.

” കൊള്ളാം.. അപ്പോൾ അയാൾക്ക് അറിയാലേ അയാൾ വന്നു കേറി  കയ്യും കഴുകി ഇരുന്നത് കൊണ്ടാണ് ഞാൻ കഴിക്കാതെ പോന്നതെന്ന്. എന്നാൽ പിന്നെ ഇങ്ങനെ വലിഞ്ഞുകേറി വന്ന് ഇരിക്കാതെ പുറത്ത് നിന്നൂടെ..  അങ്ങോട്ട് കൊടുക്കൂലോ ഭക്ഷണം.  ഭദ്രക്കുട്ടിയോട് അപ്പേട്ടന് അത്രക്ക് സ്നേഹം ആണെങ്കിൽ അതാണ്‌ ചെയ്യേണ്ടത്. 

അല്ലെങ്കിൽ തന്നെ വീട്ടിലെ പട്ടിയെ ഡൈനിങ്ടേബിളിൽ പിടിച്ചിരുത്തി ഊട്ടുന്ന പാരമ്പര്യമൊന്നും എന്റെ വീട്ടിലില്ല.

 അതിന് ഭക്ഷണം എന്നും പുറത്ത് തന്നാ… അവിടെ നിന്ന് വാലോടുമ്പോഴേ യജമാനനെ പേടിയും വിലയുമുണ്ടാകൂ.അല്ലാതെ….. “

അവൾ അത് മുഴുനാക്കും മുന്നെ ശ്രീ കാർ സൈഡൊതുക്കി നിർത്തിയതും അവളുടെ കവിൾ നോക്കി ഒന്ന് പൊടിച്ചതും ഒരുമിച്ചായിരുന്നു.

അങ്ങനെ ഒരു നീക്കം അവനിൽ നിന്നും ഉണ്ടാകുമെന്ന്  പ്രതീക്ഷിക്കാത്തത് കൊണ്ടാവാം പെട്ടന്നുള്ള അവന്റ പ്രതികരണത്തിൽ അവൾ ഒന്ന് ആടിയുലഞ്ഞു.

 അടികൊണ്ട് തിണർത്ത കവിൾ പൊത്തിപ്പിടിച്ചുകൊണ്ട് രൂക്ഷമായി നോക്കുന്ന അവളെ അതിയായ ദേഷ്യത്തോടെ നോക്കികൊണ്ട് അവൻ പറയുന്നുണ്ടായിരുന്നു

  ” മനുഷ്യന് സഹിക്കുന്നതിലും ഒരു പരിധി ഉണ്ട്… നീ ആരാണെന്നാടി നിന്റെ വിചാരം. ഉണ്ണിയാര്ച്ചയോ?  നാക്ക് വാളാക്കി ഇങ്ങനെ ഉറഞ്ഞുതുള്ളാൻ.  നീ വീട്ടിൽ കാട്ടിയ ഷോക്ക് അപ്പോ തരേണ്ടതാ ഇതുപോലെ..വെറുതെ ഒരു സീൻ ക്രിയേറ്റ് ചെയ്യണ്ട എന്ന് കരുതി മൗനം പാലിക്കുമ്പോൾ പിന്നെയും തുള്ളി തുള്ളി എങ്ങോട്ടാ നീ?  നീ പറഞ്ഞ് പറഞ്ഞ് ആ മനുഷ്യനെ വെറും പട്ടിയോട് ഉപമിക്കാൻ എന്ത് യോഗ്യത ആണേടി നിനക്കുള്ളത്?  അയാളെ പോലെ ഒരു  പാവം മനുഷ്യനേ ഇങ്ങനെ താഴ്ത്തിക്കെട്ടുമ്പോൾ നിനക്ക് എന്ത് സന്തോഷം ആണെടി കിട്ടുന്നത്?  “

അവൻ അവൾക്ക് നേരെ വീണ്ടും വീണ്ടും ആക്രോശിക്കുമ്പോൾ  അടി കിട്ടിയ കവിൾ പൊത്തിപ്പിടിച്ച്  അവനെ രൂക്ഷമായി നോക്കികൊണ്ടവൾ ഒരു വൈരാഗിയെ പോലെ പറയുന്നുണ്ടായിരുന്നു,

” നിങ്ങൾ എന്താ ചോദിച്ചേ,  എനിക്ക് എന്ത് യോഗ്യത ആണെന്നോ അയാളെ പുച്ഛിക്കാൻ എന്നോ?  അതെ എനിക്ക് ഒരു യോഗ്യതയും ഇല്ല.. പക്ഷെ, അയാളെ ഞാൻ ഇനിയും പറയും  അതെന്റെ ഒരു വാശിയാ… നിങ്ങൾ എന്താ പറഞ്ഞെ.. അപ്പേട്ടനെ ഞാൻ മനസ്സിലാക്കണമെന്നോ?  എന്നോട്.

    ഇതുവരെ, ഞാൻ എത്രയൊക്കെ പറഞ്ഞിട്ടും അയാൾ എന്റെ മുഖത്തേക്ക് നോക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ?  നോക്കില്ല.. എന്താണെന്നോ?  !

    എന്നാ കേട്ടോ…  നിങ്ങളെക്കാൾ കൂടുതൽ മനസിലാക്കിയിട്ടുണ്ട് അയാളെ ഞാൻ കുറച്ചു കാലം കൊണ്ട്.. അതിപ്പോൾ അല്ല.. അപ്പേട്ടനെന്ന മനുഷ്യനാൽ മേഘ മരിക്കുന്നതിന് ഒരുപാട്  മുന്നേ…

നിങ്ങളോടൊപ്പം എല്ലാം പങ്കിടുന്ന അപ്പേട്ടനെ അല്ല.

 ഈ മനസ്സിൽ കയറിപ്പറ്റിയ,  ഒരു കാലം ഈ മനസ്സിൽ കൊണ്ടുനടന്ന അപ്പേട്ടനേ… !!!

              ( തുടരും )

                                  ദേവൻ

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ദേവൻ Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!