Skip to content

അപ്പേട്ടൻ – 4

appettan novel

എന്നാ കേട്ടോ…  നിങ്ങളെക്കാൾ കൂടുതൽ മനസിലാക്കിയിട്ടുണ്ട് അയാളെ ഞാൻ കുറച്ചു കാലം കൊണ്ട്.. അതിപ്പോൾ അല്ല.. അപ്പേട്ടനെന്ന മനുഷ്യനാൽ മേഘ മരിക്കുന്നതിന് ഒരുപാട്  മുന്നേ…

നിങ്ങളോടൊപ്പം എല്ലാം പങ്കിടുന്ന അപ്പേട്ടനെ അല്ല.

 ഈ മനസ്സിൽ കയറിപ്പറ്റിയ,  ഒരു കാലം ഈ മനസ്സിൽ കൊണ്ടുനടന്ന അപ്പേട്ടനേ… !!!

  അവളുടെ വാക്കുകൾ കാതിലേക്ക് ഇരമ്പിക്കയറുമ്പോൾ വല്ലാത്തൊരു ഷോക്കിൽ അനക്കമറ്റിരിക്കുകയായിരുന്നു ശ്രീരാഗ്. 

 ഇവളുടെ വാക്കുകൾക്ക് കുപ്പിച്ചില്ലിന്റെ മൂർച്ചയാണ്. പക്ഷെ, അതിനു പിന്നിൽ ഇങ്ങനെ ഒരു ഫ്ലാഷ്ബാക്ക്.  തന്റെ ജീവിതത്തിലേക്ക് കയറിവരുംമുന്നേ ഭദ്ര ഒരാളെ പ്രണയിച്ചിരുന്നു. അത് അപ്പേട്ടൻ ആയിരുന്നു എന്ന അവളുടെ വൈരാഗ്യം നിറഞ്ഞ വാക്കുകൾ വിശ്വസിക്കണോ വിശ്വസിക്കാതിരിക്കണോ എന്നറിയാതെ നിശ്ചലമായിരിക്കുന്ന അവനെ പുച്ഛത്തോടെ നോക്കികൊണ്ട് അവൾ ചോദിക്കുന്നുണ്ടായിരുന്നു

  “എന്താ വിശ്വസിക്കാൻ കഴിയുന്നില്ല അല്ലെ? ഒരാളോട് വെറുതെ വെറുപ്പ് കാണിക്കാനും കാണുമ്പോൾ എല്ലാം ഷൗട്ട് ചെയ്യാനും ഭദ്രക്ക് വട്ടൊന്നും ഇല്ല. പക്ഷെ,  അയാളെ കാണുമ്പോൾ എനിക്ക് ഭ്രാന്താ.. വെറുപ്പാ.. ” എന്നൊക്കെ പുലമ്പുന്ന അവളെ വിശ്വസിയ്ക്കാൻ കഴിയാത്ത പോലെ നോക്കി ശ്രീ.

  ” ശരി,  ഒരിക്കൽ നീ അപ്പേട്ടനെ ഇഷ്ട്ടപ്പെട്ടിരുന്നു. സമ്മതിച്ചു.  പക്ഷെ, അപ്പേട്ടനെ ഇത്ര മാത്രം വെറുക്കാൻ എന്താണ് ഉണ്ടായത്. ജീവിതത്തിൽ എല്ലാവർക്കു മുന്നിലും സ്നേഹത്തോടെ തോറ്റുകൊടുക്കാറുള്ള അദ്ദേഹം നിന്നോട് എന്ത് തെറ്റ് ചെയ്ത് ഇന്ന് നീ ഇത്രക്ക് ക്രൂശിക്കാൻ മാത്രം..?  പറ… ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ഇനി എന്തിന് മറയ്ക്കണം എല്ലാം.. ഞാനും കൂടി അറിയട്ടെ.. അപ്പേട്ടനോട് നിനക്ക് ഇത്രേം വൈരാഗ്യം തോന്നാൻ ഉള്ള ആ ഭീകരസംഭവം ” 

അത് പറയുമ്പോൾ അവനിൽ അവളോടുള്ള പുച്ഛം നിറഞ്ഞുനിന്നിരുന്നു.  അവനിൽ നിറഞ്ഞു നിൽക്കുന്ന പുച്ഛസ്വരം  മനസ്സിലായപ്പോലെ തന്നെ അതെ പുച്ഛം നിറഞ്ഞ ഭാവത്തോടെ  അവൾ അവനിൽ നിന്നും  കണ്ണെടുക്കുമ്പോൾ  അവളുടെ മനസ്സിലൂടെ ഒരു ക്യാപസ്സ് കാലം ഓടിത്തുടങ്ങിയിരുന്നു.

         ഭദ്രയും മേഘയും അപ്പേട്ടനും നിറഞ്ഞു നിന്ന ഒരു സുവർണ്ണകാലം  !!!!

           ——————————————————

 ” എടി മേഘേ,  നീ വരുന്നില്ലേ  ടൂറിന്?  എല്ലാവരും വരുമ്പോൾ നീ മാത്രം ഇങ്ങനെ ഒഴിഞ്ഞു നിൽക്കുന്നത് ശരിയല്ലാട്ടോ. “

കോളേജ് ക്യാന്റീനിലെ മേശക്കിരുവശവും ഇരിക്കുമ്പോൾ ഭദ്രയാണ് ആ വിഷയം എടുത്തിട്ടത്.

 ” എന്റെ പെണ്ണെ.. ഇതുപോലെ കിട്ടുന്ന സ്വാതന്ത്ര്യമൊക്കെ വെറുതെ കളയണോ.. രണ്ട് ദിവസം അടിച്ചുപൊളിക്കാൻ കിട്ടുന്ന ഒരു അവസരമാണ്. കോളേജും ടൂറും ഈ അടിച്ചുപൊളിയുമൊക്കെ അല്ലെ നാളെ ഓർമ്മകളെ മനോഹരമാക്കുന്നത്. വേണ്ടെന്ന് വെച്ചിട്ട് നാളെ പോയാൽ മതിയായിരുന്നു എന്ന് തോന്നിയിട്ട് കാര്യം ഇല്ലല്ലോ.  അതുകൊണ്ട് നീ വെറുതെ ജാടയിട്ടിരിക്കാതെ പോയി പേര് കൊടുക്ക്. “

ഭദ്ര പറയുന്നതെല്ലാം കേൾക്കുന്നുണ്ടെങ്കിലും മേഘ എല്ലാം ഒരു ചിരിയിലൊതുക്കാൻ ശ്രമിക്കുമ്പോൾ അല്പം ദേഷ്യത്തോടെ തന്നെ ഭദ്ര പറയുന്നുണ്ടായിരുന്നു

  ” എനിക്ക് ഇതാണ് പിടിക്കാത്തത്. എന്ത് പറഞ്ഞാലും ഈ ചിരി മാത്രം. വെറുതെ ഇരുന്ന് കിണിക്കാതെ കാര്യം പറയെടി. ന്താ നിന്റ പ്രശ്നം.?  നീ അത് പറ “

ഭദ്രയുടെ ഭാവം മാറുന്നത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു മേഘ. ദേഷ്യം വന്നാൽ പിന്നെ അവളെ അവൾക്ക് തന്നെ പിടിക്കാത്ത പോലെ ആയിരിക്കും സംസാരം എന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവളെ അനുനയിപ്പിക്കാനെന്നോണം മേഘ ആ കയ്യിൽ പിടിച്ചു.

  ” ഭദ്രേ…. നീ ഇങ്ങനെ ഭദ്രകാളി ആവല്ലേ…  എനിക്ക് ഈ ടൂർ ഒന്നും അത്ര താല്പര്യം ഉള്ള വിഷയമല്ല.  വീട് വിട്ടുള്ള രണ്ട് ദിവസം.. അതെന്റെ അപ്പേട്ടന് സഹിക്കില്ല…  ആൾക്ക് എന്നെ കണ്ടില്ലേൽ ഉറക്കം വരില്ല. അതുപോലെ തന്ന എനിക്കും. ആള് വരുമ്പോൾ വഴിക്കിടണം,  തല്ലു പിടിക്കണം,  ആ കൈ കൊണ്ട് ഒരു പിടി വാരിക്കഴിക്കണം. പിന്നെ കുറെ നേരം അപ്പേട്ടന്റെ കാ‍ന്താരിയായി ങ്ങനെ ആകാശം നോക്കി ആ മടിയിൽ കിടക്കണം.. ഒപ്പം അമ്മയും ഉണ്ടാകുംട്ടോ. അത് ഒരു ലോകമാണ്.  അമ്മയും ഏട്ടനും ഞാനും നിറഞ്ഞുനിൽക്കുന്ന ഒരു ലോകം. അവിടെ ഒരാൾ ഇല്ലെങ്കിൽ ഇരുട്ട് പോലെ ആണ്.  മനസ്സിന് വല്ലാത്ത പിടപ്പാണ്.  ആ ലോകത്തെ ഇരുട്ടിലാക്കി ഞാൻ വരുമെന്ന് നിനക്ക് തോന്നുന്നുണ്ടോ. അതിനേക്കാൾ സുന്ദരമായ ഒന്നും ഞാൻ കണ്ടിട്ടില്ല.. നിനക്ക് ചിലപ്പോൾ ചിരിക്കാൻ തോന്നും.   പക്ഷെ,  എന്റെ ജീവിതത്തിൽ ഓർക്കാൻ അതിനെക്കാൻ നല്ല നിമിഷങ്ങൾ ഒരു യാത്രകൾക്കും തരാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. “

അവളുടെ വാക്കുകൾ കൗതുകത്തോടെ ആയിരുന്നു ഭദ്ര കേട്ടിരുന്നത്. 

 എല്ലാവരും  അടിച്ചുപൊളിക്കാൻ കൊതിക്കുന്ന ഈ കലാലയലോകത്തും ഇവൾക്ക് താല്പര്യം വീടിനോട് ചേർന്ന് നിൽക്കുന്ന സന്തോഷം മാത്രമാണെന്ന് അറിയുമ്പോൾ, അതിനേക്കാളൊക്കെ അവളുടെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്ന ഏട്ടന്റെ സാന്നിധ്യവും, അത് പറയുമ്പോൾ അവളിലുണ്ടാകുന്ന സന്തോഷവും അത്ഭുതത്തോടെ ആയിരുന്നു ഭദ്ര കേട്ടിരുന്നത്.

   അതോടൊപ്പം മനസ്സിൽ മേഘയോടെ അസൂയ തോന്നുന്നുണ്ടായിരുന്നു ഇതുപോലെ ഒരു ഏട്ടന്റെ അനിയത്തിയായി ജനിച്ചതിൽ.

         തനിക്ക് ഒരു ഏട്ടൻ ഇല്ലല്ലോ എന്നോർക്കുമ്പോൾ മനസ്സിൽ അല്പം വിഷമവും ഉണ്ടായിരുന്നു അവളിൽ.

” എന്നാലും ഇതൊക്കെ അല്ലേടി ഈ ക്യാംപസ്ജീവിതത്തിൽ എൻജോയ് ചെയ്യാൻ പറ്റുന്നത്. രണ്ട് ദിവസത്തെ കാര്യമല്ലേ ഉള്ളൂ. നിന്റ അപ്പേട്ടനെ പറഞ്ഞ് സമ്മതിപ്പിച്ചിട്ട് നീ വാ.. നീ കൂടെ ഉണ്ടെങ്കിലേ എനിക്കും പോകാൻ ഒരു ഉഷാർ ഉണ്ടാകൂ.. ഇനി നിനക്ക് നിന്റ ഏട്ടനോട് പറയാൻ  മടിയാണെങ്കിൽ നീ നിന്റ അപ്പേട്ടനെ എനിക്ക് കാണിച്ചു താ.. ഞാൻ പറയാം ആളോട് ഈ കൊച്ചിനെ കൂട്ടിലിട്ട കിളിയെ പോലെ വളർത്താതെ ഇടക്കൊക്കെ സ്വതന്ത്രമായി പറക്കാൻ അനുവദിക്കൂ എന്ന്. “

അവളുടെ സംസാരം കേട്ട് വെറുതെ പുഞ്ചിരിച്ചു മേഘ. പിന്നെ അടുത്തിരിക്കുന്ന ജ്യൂസ് രണ്ട് മിടുക്ക് കുടിച്ചുകൊണ്ട്  ഭദ്രയെ നോക്കി.

 ” മോളെ…. അപ്പേട്ടൻ എന്നെ കൂട്ടിലിട്ട് വളർത്തുന്നതല്ല.. അപ്പേട്ടനെന്ന സ്നേഹക്കൂട്ടിൽ നിന്ന് പുറത്ത് വരാതിരുന്നത് ഞാനാ. അതൊരു ലോകമാണ്.. സ്നേഹിക്കാൻ മാത്രം അറിയുന്ന ലോകം. അനിയത്തിയായി, മകളായി സന്തോഷവും സങ്കടവും വഴക്കും ചേർത്തുപിടിക്കലും……  മരണം വരെ ആ സ്നേഹക്കൂട്ടിൽ തന്നെ അപ്പേട്ടനെന്ന വൃക്ഷത്തിന്റെ നിഴൽ പറ്റി നിൽക്കാൻ കഴിയണേ എന്നെ ഞാൻ പ്രാര്ത്ഥിക്കാറുള്ളൂ.  “

അത് പറയുമ്പോൾ സന്തോഷംകൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. 

     മേഘയുടെ വാക്കുകളിലൂടെ മാത്രം അറിയുന്ന അപ്പേട്ടനെ ഭദ്രയും ഇഷ്ടപ്പെട്ടു തുടങ്ങുകയായിരുന്നു.  ഇതുവരെ നേരിൽ കാണാത്ത, സംസാരിക്കാത്ത,  കൂട്ടുകാരിയുടെ വാക്കിലൂടെ മാത്രം മനസ്സിലേക്ക് ചേക്കേറിയ അപ്പേട്ടനോടുള്ള ആരാധന.. !!!

   —————————————————————

 ”  എന്താ അമ്മേ ഇത്ര ആലോചന.  കുറെ നേരമായല്ലോ..  എന്തോ കാര്യമായിത്തന്നെ ആലോചിക്കുന്നുണ്ടല്ലോ.. ഇനി എനിക്ക് വല്ല കല്യാണവും ആണോ.. അങ്ങനെ വല്ലോം ആണെങ്കിൽ സോറി,  എനിക്ക് ഇപ്പോൾ കല്യാണം കഴിക്കാനുള്ള മൂഡില്ല  മഹേശ്വരിയമ്മേ.  രണ്ടാഴ്ച കഴിഞ്ഞിട്ട് എന്റെ മൂഡ് ശരിയാണെങ്കിൽ അപ്പോൾ പറയാം ഞാൻ.. അത് വരെ വെയിറ്റ് ചെയ്യൂ…    “

അവൾ ചിരിയോടെ അമ്മയുടെ തോളിലൂടെ കയ്യിട്ട് തമാശരൂപേണ കൊഞ്ചിപ്പറയുമ്പോൾ   അമ്മ അവളുടെ വാക്കുകൾ ആസ്വദിക്കുമ്പോലെ ഒന്ന് ചിരിച്ചുകൊണ്ട് അല്പം ഗൗരവത്തോടെ പറയുന്നുണ്ടായിരുന്നു

 ” അയ്യോ,  അല്ല,   നാളെ തന്നെ നിന്നെ കെട്ടിച്ചുവിട്ടാലോ എന്ന് ആലോചിക്കുവാ. പെണ്ണിന്റ ഒരു പൂതി.  ഹും…. എടി ,  ഞാൻ ആലോചിച്ചത് കല്യാണത്തെ കുറിച്ച് തന്നെയാ.. നമ്മുടെ അപ്പൂന്..  അതിനുള്ള പ്രായമായില്ലേ അവന്. ഇത് കേൾക്കുമ്പോൾ ആദ്യം മുടക്കാൻ മുന്നിൽ നിൽക്കുന്നത് അവൻ തന്നെ ആയിരിക്കും.  പക്ഷെ, ഇനി ഇപ്പഴാ…

നിന്റ വിവാഹം കഴിഞ്ഞിട്ട് മതി അവനൊരു വിവാഹം എന്ന കാരണം പറഞ്ഞായിരിക്കും അവൻ ഒഴിഞ്ഞുമാറുക.  പക്ഷെ, നിന്റ വിവാഹം കഴിയുമ്പോഴേക്കും അവനു മൂക്കിൽ പല്ല് വരും.  ഇന്നത്തെ കാലത്ത് വയസ്സ് കുറഞ്ഞവർക്ക് തന്നെ പെണ്ണ് കിട്ടുന്നില്ല.. അപ്പോൾ പിന്നെ കുറച്ചു കാലം കൂടി കഴിഞ്ഞാൽ ഉള്ള അവസ്ഥ എന്തായിരിക്കും.”

അമ്മയുടെ വാക്കുകളിൽ ആധിയായിരുന്നു.

” അല്ല  മഹേശ്വരിയമ്മേ.. എന്താ നിങ്ങടെ ഉദ്ദേശം.  എന്റെ കല്യാണം കഴിയുമ്പോഴേക്കും അപ്പുന്റെ മൂക്കിൽ പല്ല് വരുന്ന പ്രായം ആകുമെന്നോ. അപ്പോൾ അടുത്ത കാലത്തൊന്നും എന്നെ കെട്ടിച്ചുവിടാൻ നിങ്ങൾക്ക് ഉദ്ദേശമില്ലന്നല്ലേ അതിനർത്ഥം.. “

അവളുടെ ഗൗരവം നിറഞ്ഞ ഭാവത്തോടെയുള്ള ചോദ്യം കേട്ട് അമ്മ അവളുടെ കവിളിൽ ഒന്ന് പതിയെ അടിച്ചുകൊണ്ട് ചിരിച്ചു. പിന്നെ അവളെ ഒന്നുകൂടി തോളിലേക്ക് ചേർത്തുപിടിച്ചു.

  ” എന്റെ പൊന്ന്മോളെ ആ പൂതി ഇപ്പോൾ രണ്ടായി മടക്കി പോക്കറ്റിൽ ഇട്. നിനക്ക് കല്യാണപ്രായം ആകുമ്പോൾ ഞങ്ങൾക്ക് അറിയാം. അന്ന് ഞങ്ങൾ വേണ്ട വിധം അത് നടത്തികോളാം. മോള് ഇപ്പോൾ തന്നെ അതിനെ കുറിച്ച് വേവലാതിപ്പെടേണ്ട. “

അമ്മയുടെ സ്നേഹവും ശാസനയും ഉണ്ടായിരുന്നു ആ വാക്കുകളിൽ. 

  ”  ഇതിപ്പോ അപ്പുവിന് പറ്റിയ ഒരു കുട്ടിയുണ്ടെന്ന്    ഇന്നലെ വിളിച്ചപ്പോൾ കേശവമാമ പറയുന്നത് കേട്ടു. ആളുടെ മകന്റെ ഭാര്യയുടെ അനിയത്തിയോ മറ്റോ ആണ് കുട്ടി. അപ്പൂന് ചേരുമെന്ന് പറഞ്ഞാപ്പോൾ എന്തോ എനിക്കും ഒരു ആഗ്രഹം.  ഇനിയും ഇതിങ്ങനെ വച്ചുനീട്ടി കൊണ്ടുപോകാതെ അവന് വേണ്ടി ഒന്ന് ആലോചിച്ചാൽ എന്താന്ന്. ശരിയായാൽ,  അവനും ഇഷ്ട്ടമാണെങ്കിൽ നോക്കാലോ.. ഇന്നത്തെ കാലത്ത് പെണ്ണ് കിട്ടാൻ തന്നെ പാട്. അപ്പോൾ ഇങ്ങോട്ട് ഒരു ആലോചന വന്ന സ്ഥിതിക്ക് അവൻ ഒന്ന് പോയി കാണട്ടെ.. “

കേശവമാമ അകന്ന് ബന്ധത്തിൽ ഉള്ളതാണ്.  വീടുമായി വലിയ ബന്ധമൊന്നും ഇല്ലെങ്കിലും ഇതിപ്പോ അപ്പുവേട്ടനെ കൊണ്ട് ആ കൊച്ചിനെ എങ്ങനേലും കെട്ടിക്കാൻ വേണ്ടി അമ്മയെ പിരി കേറ്റിവിടാൻ വിളിച്ചതാകും എന്ന് അമ്മയുടെ സംസാരം കേട്ടപ്പഴേ തോന്നി മേഘയ്ക്ക് .

  എന്തൊക്കെ ആയാലും അപ്പേട്ടന് എന്നായാലും ഒരു കല്യാണം ആവശ്യമാണ്. അതിപ്പോ ഇങ്ങനെ ആയിരിക്കും യോഗം എന്ന് മനസ്സിൽ നിനച്ചുകൊണ്ട് അവൾ അമ്മയുടെ തോളിൽ നിന്നും എഴുന്നേൽക്കുമ്പോൾ പറയുന്നുണ്ടായിരുന്നു

  ” അപ്പേട്ടനെ പറഞ്ഞ് സമ്മതിപ്പിക്കേണ്ട കാര്യം ഞാനേറ്റു. പക്ഷെ, ഒറ്റ കണ്ടീഷൻ.. കല്യാണം കഴിഞ്ഞാൽ ന്റെ സ്ഥാനം പോവരുത്.  എനിക്ക് ഡെയിലി കിട്ടുന്ന ഉരുള കിട്ടിയിരിക്കണം.  ഒരു പെണ്ണ് കേറി വന്നെന്നും വെച്ച് അതൊന്നും മാറ്റാൻ പറയരുത് ആരും.  അതെന്റെ അവകാശമാണ് !..

അതുപോലെ അപ്പേട്ടനെ മുഴുവനായി വന്നു കേറുന്നവൾക്ക് തീറെഴുതികൊടുക്കരുത്.  പിന്നെ അപ്പേട്ടന്റ് കല്യാണം കഴിഞ്ഞാൽ ബാധ ഒഴിപ്പിക്കുംപോലെ എന്നെ ഒരാളുടെ കൂടെ പെട്ടന്ന് ഓടിച്ചുവിടാമെന്ന വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ അതും നടക്കില്ല.  ഇതൊക്കെ ഓക്കേ ആണെങ്കിൽ ഞാൻ സംസാരിക്കാം അമ്മേടെ അപ്പൂനോട്.  എന്ത് പറയുന്നു മഹേശ്വരിയമ്മേ  “!!

  അവളുടെ കണ്ടീഷൻ കേട്ട് അമ്മ ആദ്യമൊന്ന് ചിരിച്ചെങ്കിലും പിന്നെ അല്പം ഗൗരവത്തോടെ ആയിരുന്നു അവളോട് സംസാരിച്ചത്,

 ” മോളെ… വന്നു കേറുന്ന പെണ്ണ് എങ്ങനെ ആയിരിക്കുമെന്ന് നമുക്ക് പറയാൻ കഴിയില്ലല്ലോ.   ചൂന്നു നോക്കാൻ ചക്കയൊന്നും അല്ലല്ലോ. പെണ്ണിന്റ മനസ്സ് അല്ലെ..

        അതുപോലെ അങ്ങനെ ഒരാൾ വന്നു കേറുമ്പോൾ എന്റെ മോളും പലതും അറിഞ്ഞുകൊണ്ട് വേണം പെരുമാറാൻ. ഭർത്താവിന്റെ കാര്യത്തിൽ ഭാര്യമാരിൽ പലരും സ്വാർഥരാകും.  പലരും പുറമെ അത് കാണിക്കില്ലെങ്കിലും മനസ്സിലുണ്ടാകും.  അത് അങ്ങനെ ആണ്. അതുകൊണ്ട് ചില ശീലങ്ങളൊക്കെ നമ്മളും മനസ്സ് കൊണ്ട് മാറ്റേണ്ടി വരും, അത് കൊണ്ട് ചിലപ്പോൾ കുടുംബത്തിന്റ സന്തോഷം നിലനില്കുമെങ്കിൽ…….  “

അമ്മയുടെ വാക്കുകൾ സശ്രദ്ധം വീക്ഷിക്കുന്ന അവൾ  തലയാട്ടികൊണ്ട് ചിരിക്കാൻ ശ്രമിച്ചെങ്കിലും മനസ്സിൽ എന്തോ ഒരു മൂകത നിഴൽപോലെ ഉണ്ടായിരുന്നു.

 ” ഒരു പെണ്ണ് വന്നു കേറുമ്പോൾ അപ്പേട്ടൻ അവർക്ക് മാത്രം സ്വന്തമാക്കുമോ  !” 

                ( തുടരും )

                                       ദേവൻ

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ദേവൻ Novels

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!