Skip to content

അപ്പേട്ടൻ – 8

appettan novel

” അപ്പേട്ടാ….  ഞാൻ… എനിക്ക്……… പറയുന്നത് ശരിയാണോ തെറ്റാണോ എന്ന് അറിയില്ല….  ചിലപ്പോൾ രക്ഷകനായി മുന്നിൽ നിന്നവനോട് തോന്നിയ…… അറിയില്ല….  പക്ഷെ….. എനിക്ക്…. “

അവളുടെ വിക്കി വിക്കിയുള്ള വാക്കുകൾ കേട്ട് എന്താണ് അവൾ പറയാൻ പോകുന്നതെന്ന് മനസിലാവാതെ ഇരിക്കുന്ന അപ്പുവിന് മുന്നിൽ വിറച്ചാണെങ്കിലും ഉറച്ച വാക്കോടെ അവൾ പറയുന്നുണ്ടായിരുന്നു

   ” എനിക്ക് ….. എനിക്ക് അപ്പേട്ടനെ ഒരുപാട് ഇഷ്ട്ടാ,  പെങ്ങളാവാൻ അല്ല,  ജീവിതത്തിൽ പാതിയാവാനുള്ള  ഇഷ്ടം ”  എന്ന്.

ഒറ്റശ്വാസത്തിൽ അത്രയും പറഞ്ഞ് നിർത്തി പ്രതീക്ഷയോടെ  ഭദ്ര അവന്റ മറുപടിക്കായി കാത്തിരിക്കുമ്പോൾ  അപ്പു മന്ദഹസിച്ചുകൊണ്ട്    മുന്നിൽ കൊണ്ടുവെച്ച കോഫിയിലേക്ക്  നോക്കി പറയുന്നുണ്ടായിരുന്നു

 “കോഫി കുടിക്കൂ,  അതിന്റെ ചൂട് പോയി ” എന്ന്.

 അപ്പുവിന്റെ മുന്നിൽ മനസ്സ് തുറക്കുമ്പോൾ മനസ്സിലുണ്ടായിരുന്ന പ്രതീക്ഷയും ആവേശവുമെല്ലാം അവന്റ  നിസ്സാരമായ വാക്കുകൾക്ക് മുന്നിൽ നിറം മങ്ങിയപ്പോൾ   അവൾ പതിയെ അവനിൽ നിന്നും മുഖം താഴ്ത്തിയിരുന്നു. 

 ”  എന്താടോ.. കോഫി കുടിക്കാമെന്നും പറഞ്ഞ് വന്നിട്ട് ഇതും മുന്നിൽ വെച്ചിങ്ങനെ ഇരിക്കുന്നത്.  ഇപ്പഴേ അത് തണുത്തു. ഇനി അതിൽ വല്ല ഈച്ചയും പെടുന്നതിനു മുന്നേ എടുത്ത് കുടിക്കൂ. “

അതും പറഞ്ഞ് തനിക്ക് മുന്നിൽ വെച്ച കോഫി എടുത്ത് ചുണ്ടോട് ചേർക്കുമ്പോൾ അപ്പു അവളെ തന്നെ ശ്രദ്ധിക്കുകയായിരുന്നു.

   മുഖം കണ്ടാൽ അറിയാം അവൾ വലിയ പ്രതീക്ഷയോടെ ആണ്  മുന്നിൽ ഇരുന്നിരുന്നതെന്ന്.  തന്നിൽ നിന്നും കേൾക്കാൻ കൊതിക്കുന്നത് അവളോടുള്ള ഇഷ്ട്ടത്തെ കുറിച്ചാണെന്നും… പക്ഷെ…..

അവൻ അവളുടെ ഓരോ ചലനവും നോക്കി കോഫി കുടിക്കുമ്പോൾ ഇടക്കൊന്നു തലപൊക്കി അവനിലേക്ക് നിറം മങ്ങിയ ഒരു മന്ദഹാസം നൽകികൊണ്ട് അവളും കോഫി എടുത്ത് ചുണ്ടോട് ചേർത്തു.

 ഇടക്ക് മൗനം തളംക്കെട്ടിയ നിമിഷങ്ങളിൽ പരസ്പ്പരം കണ്ണുകൾ ഉടക്കുമ്പോൾ അവനിൽ പ്രണയത്തിന്റെ ഒരു ലാഞ്ചന പോലും അവൾക്ക് കണ്ടെത്താൻ കഴിയുന്നില്ലായിരുന്നു..

 അതെ സമയം, അവളുടെ കണ്ണുകളിൽ അവൻ കണ്ടതത്രയും പ്രണയത്തിന്റെ തിരയിളക്കം മാത്രമായിരുന്നു.

     ” കുട്ടി… ഇഷ്ട്ടം എന്ന വാക്ക് കൊണ്ട് ഒരു പ്രതീക്ഷ നൽകിയാൽ ആ പ്രതീക്ഷയുടെ ചിറകിലേറിയാകും പിന്നീടുള്ള ഓരോ ദിനവും ഇരുട്ടിവെളുക്കുന്നത്.  അറിയാതെ തന്നെ നമ്മുടെ ചലനങ്ങൾക്ക് പോലും പ്രണയത്തിന്റെ ചടുലതയുണ്ടാകും. ഓരോ നിമിഷവും ഒരാളിലേക്ക് മാത്രം നമ്മുടെ ചിന്തയെ ഒതുക്കാൻ മനസ്സിനെ പഠിപ്പിക്കും. ഓരോ പുലരിയും കണ്ണുകൾ പ്രണയത്തെ പ്രതീക്ഷിക്കും. രാത്രി സ്വപ്നങ്ങളുടെ ചിറകിലേറി പുലരുവോളം സഞ്ചരിക്കും. നാളെകളിൽ ഒരുനാൾ വിരൽത്തുമ്പുകൾ പുണരുന്ന നിമിഷങ്ങൾ ഹൃദയത്തെ കൂടുതൽ തരളിതമാക്കും.

  കാണുമ്പോൾ കണ്ണുകളിൽ  മോഹങ്ങളുടെ അലയൊഴുക്കുകളിരമ്പും ,  കാണാതാകുമ്പോൾ  കണ്ണുകളിൽ പ്രതീക്ഷയുടെ നീർമുത്തുകൾ പെയ്യാൻ തുടങ്ങും. പരിഭവം, പരാതി, പ്രണയം…. അങ്ങനെ അങ്ങനെ… ഒടുവിൽ ചിലപ്പോൾ ആ പ്രണയത്തിലേക്കുള്ള ദൂരം താണ്ടുവാൻ കഴിയാതെ വന്നാൽ….. !

   അത്ര കാലം കൂട്ടിവെച്ച മോഹങ്ങളുടെ, സ്വപ്നങ്ങളുടെ ഭാണ്ഡക്കെട്ടുമായി  എല്ലാം നഷ്ട്ടപ്പെട്ട ഭ്രാന്തമായ അവസ്ഥയിലേക്കോ, അല്ലെങ്കിൽ ഇനി തിരിച്ചു കിട്ടില്ലെന്ന വേദനയോടെ, പ്രതീക്ഷയുടെ ഇരുൾമൂടിയ മനസ്സുമായി മറ്റൊരാൾക്കൊപ്പം ജീവിച്ചുതീർക്കാനോ മനസ്സിനെ പ്രാപ്തപ്പെടുത്തേണ്ടി വരും.  “

അത്ഭുതത്തോടെ ആയിരുന്നു ഭദ്ര അവനെ കേട്ടത്.  അപ്പേട്ടന്റെ വാക്കുകളിൽ നിറഞ്ഞ് നിൽക്കുന്നത് പ്രണയത്തോടുള്ള പ്രതീക്ഷയല്ലെന്ന് അവൾക്ക് ബോധ്യമായെങ്കിലും അവന്റ സൗമ്യതയാർന്ന വാക്കിലൂടെ എങ്ങോ സഞ്ചരിച്ചിരുന്നു അവൾ.

     ” ഇപ്പോൾ ഇയാൾ ചിന്തിക്കുന്നുണ്ടാകും ഞാൻ എന്തിനാണ് ഇതൊക്കെ പറഞ്ഞതെന്ന്..അല്ലെ?

   പ്രണയമെന്ന വാക്ക് ചേർത്ത് ഒരാൾക്കും ഒരു പ്രതീക്ഷ നൽകാൻ എനിക്ക് കഴിയില്ല.  അത് പ്രണയത്തെ ഇഷ്ടമല്ലാഞ്ഞിട്ടല്ല.  തന്നെ പോലെ ഒരാളെ ജീവിതത്തിലേക്ക് ചേർത്തുവെക്കുന്നതിൽ കുറവ് തോന്നിയിട്ടുമില്ല. പക്ഷെ, 

എനിക്ക് ഒരു ലോകമുണ്ട്.. എന്റെ അമ്മേം പെങ്ങളും ഞാനും അടങ്ങുന്നൊരു ലോകം.. എന്നിലെ പ്രണയം ആ ലോകത്തോടാടോ.

 അവിടെ നിന്നും എന്റെ പ്രണയത്തെ പകുത്തെടുക്കുമ്പോൾ  അവർ സന്തോഷിക്കുമായിരിക്കും. എനിക്കൊരു ജീവിതം ഉണ്ടായിക്കാണാൻ ആഗ്രഹിക്കുന്ന അവർക്കത് ഒരു പ്രതീക്ഷയാകും. പക്ഷെ,  വന്നു കേറിയവളുടെ വാക്കുകൊണ്ടോ നോക്കുകൊണ്ടോ അവർക്ക് വേദനിക്കേണ്ടി വന്നാൽ എനിക്ക് സഹിക്കില്ല. 

ഇയാള്ക്ക് അറിയോ,  പലപ്പോഴും വിവാഹത്തെ കുറിച്ചവർ പറയുമ്പോൾ  ഞാൻ ഒഴിഞ്ഞുമാറുന്നത് എന്ത് കൊണ്ടാണെന്ന്.

  എന്റെ പെങ്ങളുട്ടി എന്റെ ജീവനായത് കൊണ്ടാണ്.

 എനിക്കറിയാം,  എന്നെ വിവാഹത്തിന് നിർബന്ധിക്കുമ്പോൾ പോലും അവളുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന വേവലാതി..  അവൾക്ക് മാത്രമായി കിട്ടുന്ന അപ്പേട്ടന്റെ സ്നേഹം വേറെ ഒരാൾക്ക് കൂടി ഷെയർ ചെയ്യേണ്ടി വരുമല്ലോ എന്ന പേടി,  അല്ലെങ്കിൽ തന്നെക്കാൾ കൂടുതൽ സ്ഥാനം അപ്പേട്ടന്റെ മനസ്സിൽ വന്നു കേറുന്നവൾക്ക് ഉണ്ടാകുമോ എന്ന ആശങ്ക.

അത് അസൂയയോ വിധ്വേഷമോ കൊണ്ടല്ല, എന്നോടുള്ള അളവറ്റ സ്നേഹം കൊണ്ടാണ് !

 അത് മനസ്സിലാക്കാൻ എനിക്ക് കഴിയും… എനിക്കെ കഴിയൂ..

    അവൾക്ക് മാത്രമായ കുറെ ഇഷ്ട്ടങ്ങളുണ്ട് .അപ്പേട്ടനിലേക്ക് മാത്രം ചുരുങ്ങുന്ന, പലരും അംഗീകരിക്കാൻ പോലും മടിക്കുന്ന ഇഷ്ട്ടങ്ങൾ.

   ആ ഇഷ്ട്ടങ്ങൾക്കൊപ്പം സഞ്ചരിക്കുമ്പോൾ ചിലപ്പോൾ പ്രണയം എനിക്കൊരു ബാധ്യതയാകും.

 എനിക്ക് മാത്രമല്ല,  എന്റെ സ്നേഹം ആഗ്രഹിക്കുന്ന നിനക്കും.  എന്റെ താല്പര്യങ്ങൾക്കൊപ്പം സഞ്ചരിക്കാൻ തനിക്ക് കഴിഞ്ഞില്ലെങ്കിൽ മനസ്സിൽ  സ്വരുക്കൂട്ടിവെച്ച സ്വപ്നങ്ങൾക്ക് ആയുസ്സ് ഇല്ലാതാകും.. ഒരു കാലത്തേക്ക് ചേർത്തുവെക്കാൻ കൊതിച്ച പ്രണയം ഒരു നിമിഷം കൊണ്ട് ഇല്ലാതാകുമ്പോൾ അംഗീകരിക്കാൻ മനസ്സ് മടിക്കും.

 വേണ്ട.. തന്നെ പോലെ ഒരു പെൺകുട്ടിയ്ക്ക് ഇതുപോലെ ഒരാൾ ചേരില്ലെടോ.

   ഇപ്പോൾ ഇയാളും മേഘയും തമ്മിലുള്ള ആ സൗഹൃദം പോലും ചിലപ്പോൾ……

        ഇതൊക്കെ എന്റെ വെറും ചിന്തകൾ മാത്രമാകാം.  പക്ഷെ…  “

  അവൻ അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിക്കാൻ ശ്രമിക്കുമ്പോൾ അവന്റ വാക്കുകളിൽ ലയിച്ച അവളുടെ കണ്ണുകൾ അറിയാതൊന്ന് പിടഞ്ഞുവീണിരുന്നു.

 നിറയാൻ തുടങ്ങിയ കണ്ണുകൾ അപ്പു കാണാതിരിക്കാൻ അവൾ അവനിൽ നിന്നും പെട്ടന്ന് നോട്ടം പിൻവലിച്ചുകൊണ്ട് താഴേക്ക് മിഴിയൂന്നി.

  പിന്നെ പതിഞ്ഞ സ്വരത്തിൽ പറയുന്നുണ്ടായിരുന്നു.

     ” അപ്പേട്ട…    ഞാൻ….. 

എനിക്കെറിയാം അപ്പേട്ടന് മേഘയോടുള്ള സ്നേഹം.. ഒത്തിരി കേട്ടതാണ് മേഘയുടെ   വാക്കുകളിൽ നിന്നും…..

  തൊട്ടറിയുംപോലെ അറിഞ്ഞിട്ടുണ്ട് അവളേം അവളിലൂടെ അപ്പേട്ടനെയും. 

  ആ സ്നേഹത്തെ പകുത്തെടുക്കാൻ വേണ്ടിയല്ല ഞാൻ…

 എന്നോ മേഘയുടെ വാക്കിലൂടെ മനസ്സിൽ കേറിയ ഇഷ്ട്ടം..  പെങ്ങളെ അത്രമാത്രം സ്നേഹിക്കുന്ന അപ്പേട്ടനെന്ന മനുഷ്യനോടുള്ള ആരാധന…  ഇതുപോലെ സ്നേഹിക്കാൻ  തനിക്കൊരാൾ ഇല്ലല്ലോ എന്നോർത്തുള്ള വിഷമം.

  അതായിരിക്കാം അവളുടെ വാക്കിലൂടെ പോലും അപ്പേട്ടൻ മനസ്സിലെവിടെയോ സ്ഥാനം പിടിച്ചത്,  അവസാനം കാണുമ്പോൾ അവൾ പറഞ്ഞ അപ്പേട്ടനെ തൊട്ടടുത്തറിഞ്ഞ നിമിഷം.

      പെങ്ങൾക്ക് മുന്നിൽ രക്ഷകനെ പോലെ നിൽക്കുമ്പോൾ അവളെക്കാൾ കൂടുതൽ ആ രക്ഷപ്പെടലിന്റെ ആശ്വാസം കൊണ്ടത് എന്റെ മനസ്സായിരുന്നു.

 എന്റെ ജീവിതത്തെയാണ് അപ്പേട്ടൻ അന്ന്…. !!

അന്ന് അവൾക്കൊപ്പം അപ്പേട്ടനെന്ന ഏട്ടന്റെ നിഴൽപ്പറ്റി നിൽക്കുമ്പോൾ  മനസ്സിനൊരു ധൈര്യം ഉണ്ടായിരുന്നു. ഈ സ്നേഹം നഷ്ടപ്പെടരുതേ എന്ന പ്രാർത്ഥനയും..  ഇതുപോലെ ഒന്ന് സംസാരിക്കാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്.  പക്ഷെ, അപ്പോഴെല്ലാം അപ്പേട്ടൻ എന്റെ ഇഷ്ട്ടത്തെ നിരസിച്ചാലോ എന്ന ചിന്ത പിന്തിരിപ്പിച്ചു. അത് ചിലപ്പോൾ എനിക്ക് താങ്ങാൻ കഴിയില്ലായിരുന്നു….”

  അവളിലെ  ഓരോ വാക്കും  നെഞ്ചിൽ തട്ടിനിൽക്കുന്ന വിങ്ങലോടെ പാതിമുറിഞ്ഞു പുറത്തേക്ക് വരുമ്പോൾ അവൻ  അവളുടെ വാക്കിനെ തടഞ്ഞുനിർത്തുംപ്പോലെ പറയുന്നുണ്ടായിരുന്നു

   ”  ഇപ്പോൾ താൻ പറഞ്ഞില്ലേ. തന്റെ ഇഷ്ട്ടത്തെ ഒന്ന് നിരസിച്ചാൽ പോലും തനിക്കത് താങ്ങാൻ കഴിയുമായിരുന്നില്ല എന്ന്. പരസ്പ്പരം മനസ്സ് പോലും തുറക്കാത്ത പ്രണയത്തെ ഓർത്തു താൻ ഇപ്പഴേ ഇത്രമാത്രം വേദനിക്കുന്നുവെങ്കിൽ എന്നെങ്കിലും സാഹചര്യം ഈ പ്രണയത്തെ അകറ്റുമ്പോൾ ഇയാൾ എത്രമാത്രം വിഷമിക്കും.? 

    ഇതൊക്കെ പറയുന്നത് തന്നോടുള്ള എഇഷ്ടക്കുറവ് കൊണ്ടൊന്നും അല്ലാട്ടോ.  എന്നെങ്കിലും എനിക്ക് ഒരാളെ ഇഷ്ടപ്പെടാൻ തോന്നിയാൽ, അന്ന് ജീവിതത്തിലേക്ക് ഒരാളെ കൂട്ടണമെന്ന് ആഗ്രഹിച്ചാൽ അന്ന് ഇയാൾ  മറ്റൊരുത്തന്റെ  ആയില്ലെങ്കിൽ ഞാൻ വരാം ഒരു ആലോചനയായി. അത് എന്നെന്ന് ചോദിക്കരുത്, ഉത്തരമില്ല..”

അപ്പു അവളെ നോക്കി അത്രയും പറഞ്ഞ്  പുഞ്ചിരിയോടെ എഴുനേറ്റ് വാഷ്‌റൂമിലേക്ക് നടക്കുമ്പോൾ അവൾക്ക് എവിടെയോ ഒരു കുഞ്ഞുപ്രതീക്ഷയുടെ തിരിവെട്ടം തെളിയുംപോലെ തോന്നി.

    അവസാനവാക്കിൽ അവൻ നൽകിയ പ്രതീക്ഷ  യിലേക്ക് അവളുടെ മനസ്സ് സഞ്ചരിക്കുമ്പോൾ വാഷ്‌റൂമിൽ പോയി കയ്യും മുഖവും  കഴുകി കർച്ചീഫിൽ തുടച്ചുകൊണ്ട് അവൽക്കരികിലേക്ക് വന്ന അവൻ ” എന്നാ പോകാം ” എന്നും പറഞ്ഞ് ബില്ല് പേ ചെയ്ത് പുറത്തേക്ക് നടന്നു.. പിന്നിൽ അവന്റ നിഴൽ ചേർന്ന് അവളും.  !

    ———————————————————

   അന്ന് കോളേജിലെ വാകരച്ചോട്ടിൽ തണൽചേർന്നിരിക്കുമ്പോൾ ആയിരുന്നു ഭദ്ര മേഘയെ നോക്കി ചോദിച്ചത് ” എടി നിന്റ അപ്പേട്ടനെ ഞാൻ എടുത്തോടെ ” എന്ന്.

 കയ്യിൽ കരുതിയ പത്മരാജന്റെ ” ലോല ” യിലേക്ക് ശ്രദ്ധിച്ചിരിക്കുന്ന മേഘ ഭദ്രയുടെ വാക്ക് കേട്ട് ഞെട്ടലോടെയാണ് തലയുയർത്തിയത്.

    അവളുടെ നോട്ടം കണ്ട് ചിരി വന്ന ഭദ്ര അത് അടക്കാൻ പാട്പെട്ടുകൊണ്ട് വീണ്ടും ചോദിക്കുന്നുണ്ടായിരുന്നു

 ” ഞാൻ ചോദിച്ചത് കേട്ടോ നീ? ..  നിന്റ അപ്പേട്ടനെ എനിക്ക് തരോ എന്ന്… ! “

മേഘ അപ്പോഴും അവളുടെ ചോദ്യം കേട്ട് അന്തം വിട്ട് ഇരിക്കുകയായിരുന്നു.

   പിന്നെ പെട്ടന്ന് പൊട്ടിച്ചിരിച്ചു അവൾ.

 അവളുടെ ചിരി കണ്ട് ഭദ്ര ഇവൾക്കിത് എന്ത് പറ്റി എന്ന ഭാവത്തിൽ മേഘയെ സൂക്ഷിച്ചുനോക്കുമ്പോൾ ചിരിക്കിടയിൽ അവൾ പറയുന്നുണ്ടായിരുന്നു

  ” നല്ല പഷ്ട് ചോദ്യം പെണ്ണെ..  അപ്പേട്ടനെ…. നിനക്ക്.. പറ്റിയ പണി തന്നെ…. എടി പെണ്ണെ… അയാള് ഈ ജീവിതത്തിൽ പെണ്ണ് കെട്ടുമെന്ന് എനിക്ക് തോന്നുന്നില്ല.. പിന്നെ പ്രേമിക്കാൻ ആണെങ്കിൽ… ഇതുവരെ ഒരു പെണ്ണിന്റ മുഖത്തേക്ക് പ്രണയത്തോടെ നോക്കുന്നത് പോലും കണ്ടിട്ടില്ല. എന്റെ ഭദ്രേ… അപ്പേട്ടൻ ഒരു പെണ്ണ് കെട്ടികാണുമെന്ന് എനിക്ക് തോന്നുന്നില്ല.. ഈ ഇടക്ക് പോലും ഒരു പെണ്ണ് കാണാൻ പോയതാ.. അതും അത്ര നിർബന്ധിച്ചത് കൊണ്ട് മാത്രം.  പോയ വണ്ടിക്കൂലി പോയത് മിച്ചം..  “

  അതും പറഞ്ഞവൾ ചിരി നിർത്താൻ പാട് പെടുമ്പോൾ ഒന്ന് മന്ദഹസിച്ചുകൊണ്ട് ഭദ്ര ലോലയെ കയ്യിലെടുത്തു മറച്ചുകൊണ്ട്  മേഘയ്ക്ക് മുഖം കൊടുക്കാതെ പറയുന്നുണ്ടായിരുന്നു

  ” അപ്പേട്ടനോട് ഞാൻ സംസാരിച്ചെടി… നീ പറഞ്ഞപോലെ അപ്പേട്ടന് പ്രേമിക്കാനും വിവാഹം കഴിക്കാനുമൊന്നും താല്പര്യമില്ല.. പക്ഷെ, അയാളുടെ വാക്കിൽ നിന്ന് എനിക്ക് തോന്നിയത് അപ്പേട്ടന് താല്പര്യമില്ലാഞ്ഞിട്ടതല്ല , കാരണം…… കാരണം നീ ആണെന്നാണ്… “

അവൾ അതും പറഞ്ഞ് മേഘയെ നോക്കുമ്പോൾ അത്ര നേരം ചിരിച്ചവളുടെ മുഖം പെട്ടന്ന് മ്ലാനമാകുന്നത് കണ്ടു അവൾ. 

    ഉൾക്കൊള്ളാൻ കഴിയാത്ത വാക്ക് കേട്ട.പോലെ  മേഘ ഭദ്രയെ നോക്കി ” ഞാൻ കാരണമോ ” എന്ന് ചോദിക്കുമ്പോൾ തമാശരൂപേണ ഭദ്ര പറയുന്നുണ്ടായിരുന്നു

  ” അതേലോ.. നീ കാരണമാണ് അപ്പേട്ടൻ ആരെയും സ്നേഹിക്കാത്തതും ജീവിതത്തിലോട്ട് സ്വീകരിക്കാത്തതും…

നഇങ്ങനെ പോയാൽ നീ കാരണം പാവം നിന്റ അപ്പേട്ടൻ മുരടിച്ചു പോകും പെണ്ണെ…

 ഒരാൾ കേറി വന്നാൽ അപ്പേട്ടന്  നിന്നോടുള്ള ഇഷ്ട്ടം കുറഞ്ഞുപോകുമോ  എന്ന ഭയം നിനക്കില്ലേ?  നിന്നിലേക്ക് മാത്രം ഒതുങ്ങി നിൽക്കുന്ന അപ്പേട്ടന് മറ്റൊരാൾക്ക് കൂടി ഷെയർ ചെയ്യേണ്ടി വരുമോ എന്നൊരു ആധിയില്ലേ?

ആാാ…..  അതൊക്ക തന്നെ…..  അത് തന്നെയാ അപ്പേട്ടനും പറഞ്ഞത്‌.. നിന്നെ വിഷമിപ്പിച്ചൊരു ജീവിതം അയാൾക്ക് വേണ്ടെന്ന്…  “

ഭദ്ര പറഞ്ഞത് നിസ്സാരമട്ടിൽ ആണെങ്കിലും ആ വാക്കുകൾ മേഘയുടെ ഹൃദയത്തെ വല്ലാതെ കൊത്തിവലിച്ചു.

   കണ്ണുകൾ തുളുമ്പാൻ കാത്തുനിൽക്കുംപോലെ   നീർമുത്തുകൾ ഉരുണ്ടുകൂടുമ്പോൾ  നീറിപിടയ്ക്കുന്ന മനസ്സിൽ അപ്പോഴും ഭദ്ര പറഞ്ഞ വാക്ക് പിന്നെയും പിന്നെയും പ്രതിധ്വനിക്കുന്നുണ്ടായിരുന്നു…

 ”  നീ കാരണമാണ് അപ്പേട്ടൻ ആരെയും സ്നേഹിക്കാത്തതും ജീവിതത്തിലോട്ട് സ്വീകരിക്കാത്തതും… “

                              ( തുടരും )

ദേവൻ

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ദേവൻ Novels

 

3/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!