Skip to content

ഒന്നിൽ പിഴച്ചാൽ മൂന്ന് – 17 (അവസാന ഭാഗം)

onnil-pizhachal-moonu

ലേബർ റൂമിൻ്റെ അടഞ്ഞ വാതിലിൽ ഇടയ്ക്കിടെ നോക്കിക്കൊണ്ട്, ആശങ്കയോടെ രാഹുൽ ഇടനാഴിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

മോനേ … നീയിവിടെയൊന്ന് വന്നിരിക്ക് ,നിൻ്റെ വെപ്രാളം കണ്ടാൽ, ഇതവളുടെ ആദ്യ പ്രസവമാണെന്ന് തോന്നുമല്ലോ?

സുധാലക്ഷ്മി അവനെ കളിയാക്കി.

ങ്ഹേ, അപ്പോഴിത് കടിഞ്ഞൂലല്ലേ?

തൊട്ടടുത്തിരുന്ന വയോധികയായ സ്ത്രീ , കൗതുകത്തോടെ  ചോദിച്ചു.

ഹേയ്, ഇതവളുടെ

രണ്ടാമത്തെയാണ് ,

മൂത്തത് ഒരു പെൺകുട്ടിയായിരുന്നു ,പക്ഷേ ,

പ്രസവത്തോടെ അതിനെ ദൈവം തിരിച്ചെടുത്തു ,ആദ്യ പ്രസവം കുറച്ച് ക്രിട്ടിക്കലാകുമെന്നറിഞ്ഞത്

കൊണ്ട് ,അവനവളെ സ്വകാര്യാശുപത്രിയിലായിരുന്നു പ്രസവത്തിന് കൊണ്ട് പോയത്,

സിസ്സേറിയനായിരുന്നു, പക്ഷേ ,

കുറെ കാശ് പോയതല്ലാതെ കൊച്ചിനെ ഞങ്ങൾക്ക് കിട്ടിയില്ല, നല്ല തങ്കക്കുടംപോലത്തെ കുഞ്ഞായിരുന്നെന്നാ രാഹുല് പറഞ്ഞത് ,എനിക്കന്ന് കൊറോണ പിടിപെട്ടത് കൊണ്ട് ഞാൻ 

ക്വാറൻ്റെയിനിലായിരുന്നു, അതിനെ എനിക്കൊന്ന് കാണാൻ പോലും പറ്റിയില്ലല്ലോന്നുള്ള ,ദുഃഖം ഇപ്പോഴുമെനിക്കുണ്ട്,,,

വേദനയോടെ സുധാലക്ഷ്മി പറഞ്ഞു.

അതിനെന്തിനാ വിഷമിക്കുന്നത്? അതിലും സുന്ദരിയായൊരു കുഞ്ഞിനെ നിങ്ങൾക്കിപ്പോൾ കിട്ടാൻ പോകുവല്ലേ? ഇനിയും എത്ര വേണമെങ്കിലും ആകാമല്ലോ?

പക്ഷേ ഇപ്പോഴത്തെ പെൺകുട്ടികൾ രണ്ടെണ്ണം ആകുമ്പോൾ തന്നെ, പ്രസവം നിർത്തണെമെന്നാണ് പറയുന്നത്,പണ്ടൊക്കെ നമ്മള് പ്രസവിച്ചത് പോലെയൊന്നും അവരെക്കൊണ്ട് പറ്റില്ലല്ലോ? കാലം മാറിയില്ലേ?

അവർ കുറ്റപ്പെടുത്തുന്നത് പോലെ പറഞ്ഞു.

അമ്മയുടെ സംസാരം കേട്ട രാഹുലിന് കുറ്റബോധം തോന്നി.

പാവം അമ്മ ,താനും വിദ്യയും പറഞ്ഞ കല്ല് വച്ച നുണകൾ അമ്മ അന്ന് അപ്പാടെ വിശ്വസിച്ചത് കൊണ്ടാണ് , പ്രസവസമയത്ത് തന്നെ ദിനേശൻ്റെ കുഞ്ഞിനെ കൈമാറാൻ കഴിഞ്ഞത് ,അത് കൊണ്ട് ,ആ കുഞ്ഞ് തൻ്റെ തന്നെയാണെന്നാണ്

ഇപ്പോഴും അമ്മയുടെ വിശ്വാസം ,അതങ്ങനെ തന്നെ നില്ക്കട്ടെ ,, അതാണെല്ലാവർക്കും നല്ലത്,,

അയാൾ സ്വയം മനസ്സിനെ പറഞ്ഞ് ബോധിപ്പിച്ചു.

വിദ്യയുടെ ഹസ്ബൻ്റുണ്ടോ ?

ലേബർ റൂമിൻ്റെ വാതിൽ തുറന്ന്

ഒരു നഴ്സിങ്ങ് അസിസ്റ്റൻറ് ഗൗരവത്തോടെ ചോദിച്ചു.

ഉണ്ട് സിസ്റ്റർ,, ഞാനാണ് ഹസ്ബൻ്റ് ,എന്താ അവളുടെ ഓപ്പറേഷൻ കഴിഞ്ഞോ?

രാഹുൽ ആകാംക്ഷയോടെ ചോദിച്ചു.

ഇല്ല ,പക്ഷേ ആ കുട്ടിക്ക് നിങ്ങളെ കാണണമെന്ന് പറഞ്ഞു, നിങ്ങളൊന്ന് അകത്തേയ്ക്ക് വരൂ ..

ജിജ്ഞാസയോടെ രാഹുൽ അവരോടൊപ്പം അകത്തേയ്ക്ക് ചെന്നു.

എന്താ വിദ്യേ.. നിനക്ക് വിശക്കുന്നുണ്ടോ? എന്തേലും കഴിക്കാൻ വാങ്ങണോ?

ഒന്ന് പോടാ… വേദന തിന്ന് കഴിയുന്ന എനിക്ക് എങ്ങനെ വിശക്കാനാടാ ,രാഹുൽ,,, എനിക്കെന്തോ വല്ലാത്ത ഭയം തോന്നുന്നു, നമ്മുടെ കുഞ്ഞിന് എന്തേലും സംഭവിക്കുവോ? നമ്മളന്ന് അമ്മയോട് കളവ് പറഞ്ഞത് കൊണ്ട് ,ഈശ്വരൻ എന്നെ ശിക്ഷിക്കുമോടാ,,,

അവളുടെ കണ്ണുകളിൾ ഭീതി എരിയുന്നത് അവൻ കണ്ടു.

നീയെന്തിനാണ് നെഗറ്റീവായി ചിന്തിക്കുന്നത്?

അന്ന് നമ്മളാ കളവ് പറഞ്ഞില്ലായിരുന്നെങ്കിൽ

ഇന്ന് നമ്മളോടൊപ്പം അമ്മയുണ്ടാകുമായിരുന്നോ?

അത് ശരിയാടാ, എന്നാലും,,,

ഒരെന്നാലുമില്ല ,നീ അതൊന്നുമോർത്ത് കിടക്കാതെ സമാധാനമായിരിക്ക് ,

സിസ്സേറിയനാണ് നടക്കാൻ പോകുന്നത് ,വെറുതെ BP കൂട്ടണ്ട,,, എങ്കിൽ ഞാനിറങ്ങട്ടെ, പുറത്ത് വാതിൽക്കൽ തന്നെ ഞാനുണ്ട് ,ഒന്നും പേടിക്കേണ്ട കെട്ടോ?

അവളെ സമാധാനിപ്പിച്ച് പുറത്തേയ്ക്കിറക്കാൻ തുടങ്ങുമ്പോൾ ,രാഹുലിൻ്റെ കൈത്തണ്ടയിൽ ,വിദ്യ

മുറുകെ പിടിച്ചു.

ചോദ്യഭാവത്തിൽ അയാളവളെ നോക്കി.

അടുത്തയാഴ്ച  ഗിരീഷിൻ്റെ ആണ്ടല്ലേ? നീയത് മറന്നോ?

മറക്കാനോ ? ഞാനിപ്പോൾ നിൻ്റെ മുന്നിൽ ജീവനോടെ നില്ക്കാൻ കാരണക്കാരൻ അയാളല്ലേ?

എൻ്റെ ജീവൻ രക്ഷിച്ചത് കൊണ്ടല്ലേ, അവനന്ന്  മരണത്തിന് കീഴടങ്ങേണ്ടി വന്നത് ,കഴിഞ്ഞ രണ്ട് വർഷത്തെയും പോലെ തന്നെ ഇപ്രാവശ്യവും ഒരു കുറവും വരുത്താതെ ചടങ്ങുകളൊക്കെ നടത്തണം, ഒക്കെ ഞാൻ പ്ളാൻ ചെയ്തിട്ടുണ്ട് ,

അതൊന്നുമോർത്ത് നീ വറീഡാവണ്ട,,, ഓകെ,,,

രാഹുൽ വെളിയിലേക്കിറങ്ങിയതും

വിദ്യ മെല്ലെ കണ്ണടച്ച് കിടന്നു.

അവളുടെ മനസ്സിലേയ്ക്ക് മൂന്ന് വർഷങ്ങൾക്ക് മുൻപ് സിറ്റി ഹോസ്പിറ്റലിൽ വച്ച് നടന്ന സംഭവങ്ങൾ ഒന്നൊന്നായി കടന്ന് വന്നു,

അന്ന് ഗിരീഷിനെ കണ്ടതിന് ശേഷം റൂമിലേയ്ക്ക് തിരിച്ചെത്തിയ വിദ്യയ്ക്ക്, സാധാരണ നിലയിലേയ്ക്കെത്താൻ ഒരുപാട് സമയം വേണ്ടി വന്നു

ഒന്ന് കുളിച്ച് നനച്ച് വരാമെന്ന് പറഞ്ഞ് വീട്ടിലേയ്ക്ക് പോയ അമ്മ തിരിച്ചെത്തുമ്പോൾ വിദ്യ ചിന്താഭാരത്തോടെ കിടക്കുകയായിരുന്നു

നമുക്ക് ആ കൊച്ചനെയൊന്ന് കാണാൻ പോകണ്ടേ മോളേ ?

അമ്മയുടെ ചോദ്യം കേട്ട് വിദ്യ പകച്ചിരുന്നു പോയി.

നീയെന്താ ഇങ്ങനെ അന്ധാളിച്ചിരിക്കുന്നത് ?

അതമ്മെ, നമുക്ക് നാളെ പോകാം ഇന്നയാൾ ഒബ്സർവേഷനിലാണ്

ഒരു വിധത്തിൽ അവൾ പറഞ്ഞൊഴിഞ്ഞു

പക്ഷേ, പിറ്റേ ദിവസം കോറിഡോറിൽ വച്ച് കണ്ടപ്പോൾ

ഡ്യൂട്ടിനഴ്സ്, അവളോടൊരു കാര്യം പറഞ്ഞു.

റൂം നമ്പർ 102 ലെ ഗിരീഷ്,

നിങ്ങളെ ആരെയെങ്കിലും ഒന്ന് കാണണമെന്ന് എന്നോട് പറഞ്ഞു ,

അതെന്തിനാ സിസ്റ്റർ?

വിദ്യ ആശങ്കയോടെ ചോദിച്ചു.

അതെനിക്കറിയില്ല, ചിലപ്പോൾ നിങ്ങളുടെ ഹസ്ബൻ്റിനെക്കുറിച്ച് എന്തെങ്കിലും വിശേഷം ചോദിക്കാനോ മറ്റോ ആയിരിക്കും ,

അത്രയും പറഞ്ഞ് ആ നഴ്സ് നടന്ന് പോയപ്പോൾ വിദ്യയുടെ ആധി കൂടി .

എന്തായാലും അയാളുടെയടുത്തേയ്ക്ക് ചെല്ലാം, എല്ലാം അറിഞ്ഞ് കൊണ്ടാണോ, അയാൾ തന്നെ സഹായിക്കാൻ വന്നതെന്നറിയാമല്ലോ?

അവൾ ധൈര്യം സംഭരിച്ച് ആ മുറിയിലേയ്ക്ക് കടന്ന് ചെന്നു.

അയാളപ്പോൾ ഓക്സിജൻ

മാസ്ക് വച്ച് കണ്ണ് തുറന്ന് കിടക്കുകയായിരുന്നു, അടുത്ത് മറ്റാരുമുണ്ടായിരുന്നില്ല ,ശബ്ദം കേട്ട് വാതിൽക്കലേയ്ക്ക് നോക്കിയ ഗിരീഷ് ,വിദ്യയെ കണ്ട് പകച്ച് പോയി.

വലിഞ്ഞ് മുറുകിയ മുഖത്തോടെ അവൾ അവൻ്റെയടുത്ത് ചെന്ന് നിന്നു.

നീ, നീയെന്താ ഇവിടെ?

മുഖത്ത് നിന്ന് മാസ്ക് മാറ്റിയിട്ട് കിതപ്പോടെ അയാൾ ചോദിച്ചു.

എൻ്റെ ഭർത്താവാണ് രാഹുൽ,, അദ്ദേഹത്തിനാണ് നിങ്ങൾ കിഡ്നി നല്കിയത്,

അത് കേട്ട് ഗിരീഷിൻ്റെ കണ്ണുകൾ കുറുകുന്നതും, നെറ്റിയിൽ ചുളിവ് വീഴുന്നതും അവൾ കണ്ടു.

ങ്ഹേ നേരാണോ നീ പറയുന്നത്? ഛെ! ഞാനതറിയാതെ പോയല്ലോ ?ജീവിതത്തിൽ ഇത് വരെ നന്മകളൊന്നും ചെയ്തിട്ടില്ല, അത് കൊണ്ടാണ് ആർക്കെങ്കിലും ഉപകാരമാവട്ടെ എന്ന് കരുതി ഞാനെൻ്റെ കിഡ്നി ഡൊണേറ്റ് ചെയ്യാൻ തീരുമാനിച്ചത് ,

അങ്ങനെയാണ്

ഈ ഹോസ്പിറ്റലിൽ ഒരു പേഷ്യൻ്റിന് വളരെ അത്യാവശ്യമായി കിഡ്നി ആവശ്യമുണ്ടെന്നറിഞ്ഞപ്പോൾ, ഊരും പേരും ഒന്നും തിരക്കാതെ ഞാനതിന് മുതിർന്നത് ,പക്ഷേ ആ പേഷ്യൻ്റ് നിൻ്റെ ഭർത്താവായിരുന്നു എന്നറിഞ്ഞിരുന്നെങ്കിൽ, ഒരിക്കലും ഞാനതിന് തയ്യാറാവില്ലായിരുന്നു,,,

അയാൾ കടുത്ത വൈരാഗ്യത്തോടെ പറയുമ്പോൾ നന്നായി ശ്വാസം മുട്ടുന്നുണ്ടായിരുന്നു ,അത് കണ്ട് നിന്ന വിദ്യ, വേഗം തന്നെ മാസ്ക് എടുത്ത് അയാളുടെ മുഖത്തേയ്ക്ക് വച്ചു.

ഗിരീഷ് ,,, നീയാണെന്നെ വഞ്ചിച്ചതും  ദ്രോഹിച്ചതും, അത് കൊണ്ടാണ് എനിക്ക് രണ്ടാമതും മൂന്നാമതും വിവാഹിതയാകേണ്ടി വന്നത് ,ഇപ്പോഴാണ് ഞാൻ ശരിക്കുമൊന്ന് ജീവിതം ആസ്വദിച്ച് തുടങ്ങിയത് ,അറിയാതെയാണെങ്കിലും രാഹുലിന് നിങ്ങൾ കിഡ്നി കൊടുത്തത് കൊണ്ട് മാത്രമാണ് ,നഷ്ടപ്പെട്ടു പോകുമെന്ന് കരുതിയ എൻ്റെ ജീവിതം തിരികെപ്പിടിക്കാൻ എനിക്ക് കഴിഞ്ഞത് ,പ്ളീസ്,,, ഗിരീഷ് പഴയതെല്ലാം ഞാൻ മറന്ന് കഴിഞ്ഞു, നിങ്ങളും എല്ലാം മറക്കണം ,ഞാനിപ്പോൾ സന്തോഷവും, സമാധാനവും നിറഞ്ഞ ഒരു പുതിയ ജീവിതം തുടങ്ങിയിരിക്കുവാണ് ,

സ്നേഹനിധിയായ ഭർത്താവും, അമ്മയും അടങ്ങുന്ന ഒരു കുഞ്ഞ് ജീവിതം,, അത് മതിയെനിക്ക്, ദയവ് ചെയ്ത് ഒരു കാരണവശാലും, നമ്മൾ തമ്മിലുള്ള പഴയ കാര്യങ്ങൾ, രാഹുലിൻ്റെ അമ്മ ഒരിക്കലുമറിയരുത്,,

ഓഹോ ,അപ്പോൾ നീ പഴയതെല്ലാം മറച്ച് വച്ച്,സ്വൈര്യ ജീവിതം നയിക്കുവാണല്ലേ? അങ്ങനെ നീ മാത്രം സമാധാനത്തോടെ ജീവിക്കണ്ടാ ,എൻ്റെ ജീവിതം നശിക്കാനും, കുടുംബക്കാർ ഒന്നാകെ ഇല്ലാതായി, ഞാൻ അനാഥനാകാനും കാരണക്കാരി, നീ ഒറ്റ ഒരുത്തിയാണ്,,

മാസ്ക് പറിച്ചെടുത്ത് ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞിട്ട് ,അയാൾ വീണ്ടും മാസ്ക് ധരിച്ചു .

ഞാൻ,, ഞാനെന്ത് ചെയ്തെന്നാണ് നിങ്ങൾ പറയുന്നത് ? നിങ്ങളെന്നെ ചതിച്ചെന്നറിഞ്ഞ നിമിഷം, ഒരു യാത്ര പോലും പറയാൻ നില്ക്കാതെ, ഞാനവിടെ നിന്ന് ഓടിപ്പോകുവല്ലായിരുന്നോ? പിന്നീടൊരിക്കൽ പോലും, ഞാൻ നിങ്ങളെ ബുദ്ധിമുട്ടിക്കാൻ വന്നില്ലല്ലോ?

അതേടീ… അവിടെ തുടങ്ങിയതാടീ,, എൻ്റെ കുടുംബത്തിൻ്റെ തകർച്ച ,

നീ പോയതിന് പിന്നാലെ ഗൾഫിലേയ്ക്ക് മടങ്ങിപ്പോയ ഗൗതമേട്ടൻ അവിടെ വച്ച് അറ്റാക്ക് വന്ന് മരിച്ചു ,അതിന് കാരണക്കാരി താനാണെന്ന കുറ്റബോധം കൊണ്ട് ,വിമല മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു ,മൂത്ത മകൻ്റെയും മരുമകളുടെയും പെട്ടെന്നുള്ള വേർപാട് താങ്ങാനാകാതെ, രോഗിയായി തീർന്ന അമ്മയും മരിച്ചതോടെ, ഞാൻ അനാഥനായി, എല്ലാത്തിനും കാരണം, നീയെൻ്റെ കുടുംബത്തിലേയ്ക്ക് കാലെടുത്ത് വച്ചതായിരുന്നു , , എൻ്റെ ജീവിതം നശിപ്പിച്ചിട്ട് നിനക്ക് സന്തോഷമായി ജീവിക്കാമെന്ന്, നീ വ്യാമോഹിക്കണ്ടാ ,

ഞാനിവിടുന്ന് ഒന്നെഴുന്നേറ്റോട്ടെ ,

എന്നിട്ട് ഒരു ദിവസം നിൻ്റെ ഭർത്താവിനെയും അമ്മയെയും കാണാൻ ഞാൻ വരുന്നുണ്ട് ,എൻ്റെ കനിവ് കൊണ്ട്, നിനക്ക് കിട്ടിയ ജീവിതം ഞാൻ തന്നെയിങ്ങ് തിരിച്ചെടുക്കാൻ പോകുവാണ് ,അങ്ങനെ എൻ്റെ ജീവിതമില്ലാതാക്കിയിട്ട്, നീ മാത്രം സന്തോഷത്തോടെ ജീവിക്കണ്ടാ…

ഇപ്രാവശ്യം മാസ്ക് വച്ച് കൊണ്ട് തന്നെയാണ്, അയാൾ സംസാരിച്ചത്, എന്നിട്ടും ആവശ്യത്തിന് ശ്വാസം കിട്ടാതെ, അയാളുടെ കണ്ണുകൾ ചുവക്കുന്നതും, നെഞ്ചിൻ്റെ ഭാഗം മുകളിലേയ്ക്ക് വലിയുന്നതും, നിർവികാരതയോടെ അവൾ നോക്കി നിന്നു,

എനിക്കിനിയെങ്കിലും ജീവിക്കണമെടാ,, നീയാണ് എൻ്റെ തകർച്ചയുടെ തുടക്കം ,ഇനി നിൻ്റെ അവസാനത്തോടെ മാത്രമേ എനിക്ക് ജീവിക്കാൻ കഴിയു എന്ന് നീ തന്നെ എന്നെ ബോധ്യപ്പെടുത്തി, അത് കൊണ്ട്, എൻ്റെ ജീവിതം ഇല്ലാതാക്കാൻ, നീ ഈ ഭൂമിയിലിനി വേണ്ട ,,,

അത് പറയുമ്പോൾ, അവളുടെ ഇടത് കൈ, ഓക്സിജൻ സിലിണ്ടറിൻ്റെ ടാപ്പിലായിരുന്നു ,അത് വരെ ഗിരീഷിൻ്റെ ശ്വാസനാളങ്ങളിലേയ്ക്ക് നിർഗ്ഗളമൊഴുകി കൊണ്ടിരുന്ന ജീവവായുവിന്, തടസ്സം നേരിട്ടപ്പോഴാണ് ,അയാളുടെ കണ്ണുകളിൽ ചുവപ്പ് പടർന്നതും,

ചുണ്ടുകൾ ഒരു വശത്തേയ്ക്ക് കോടിയതും,,

അല്പനേരം കൂടി അവിടെ നിന്ന്, ഗിരീഷിൻ്റെ അവസാന നാഡിമിടിപ്പും നിലച്ചു എന്ന് ഉറപ്പിച്ചിട്ടാണ് വിദ്യ ആ മുറി വിട്ടിറങ്ങിയത്.

ഒരു മണിക്കൂറിന് ശേഷം ,ഗിരീഷ് അറ്റാക്ക് വന്ന് മരിച്ചെന്ന വാർത്തയുമായി സുധാലക്ഷ്മി വന്നപ്പോഴാണ് ,വിദ്യയ്ക്ക് തൻ്റെ ശ്വാസം നേരെ വീണത്,

അതിന് ശേഷം ഒരിക്കൽ പോലും അവൾക്ക് കുറ്റബോധം തോന്നിയിട്ടില്ല, പക്ഷെ തൻ്റെ രാഹുലിപ്പോഴും ജീവനോടെയിരിക്കുന്നതിൻ്റെ കാരണക്കാരൻ, ഗിരീഷാണെന്ന വിശ്വാസത്തിലാണ് അയാളുടെ മരണശേഷം, എല്ലാ വർഷവും ആണ്ടടിയന്തിരം എന്ന ചടങ്ങ്  നടത്തുന്നത്.

######################

രാഹുലേ… മണി എട്ടായി നിനക്കിന്ന് ട്രിപ്പ് പോകാനുള്ളതല്ലേ?

മോളെയിങ്ങ് കൊണ്ട് വാ, അതിന് വിശക്കുന്നുണ്ടാവും, ഞാനല്പം പാല് കൊടുക്കട്ടെ,,,

മൂന്ന് മാസം പ്രായമായ ലച്ചു മോളെയും മടിയിൽ വച്ച് ,കൊഞ്ചിച്ച് കൊണ്ടിരിക്കുന്ന രാഹുലിനോട്, വിദ്യ പറഞ്ഞു.

ഓഹ് ഞാനെൻ്റെ മോളെ കുറച്ച് കൂടി കളിപ്പിക്കട്ടെടീ .. ഇനി ഞാൻ രണ്ട് ദിവസം കൂടി കഴിഞ്ഞിട്ടല്ലേ വരുകയുള്ളു,,,

അതും പറഞ്ഞ് ,അയാൾ മോളെ വാരിയെടുത്ത് തെരുതെരെ ഉമ്മ

വയ്ക്കുമ്പോൾ, അത് കണ്ട്, വിദ്യ നിർവൃതിയോടെ നിന്നു.

കഥ അവസാനിക്കുന്നു,

സ്നേഹത്തോടെ,

സ്വന്തം

സജി തൈപ്പറമ്പ്.

 

 

 

സജി തൈപ്പറമ്പ് ൻ്റെ കൂടുതൽ കഥകൾ വായിക്കുക

Novels

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!