Skip to content

ആത്മസഖി – Part 4

Aathmasakhi Novel Malayalam at Aksharathalukal

“നീയെന്താടി കരുതിയത്? ഞാനൊരു മണ്ടനാണെന്നോ? ഞാനെന്തെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് നേടിയെടുക്കുക തന്നെ ചെയ്യും മോളെ..”

അടച്ചിട്ട ക്‌ളാസ് മുറിയ്ക്കുള്ളിൽ എന്നെ രക്ഷിയ്ക്കാൻ ആരും വരില്ലെന്നുള്ള പൂർണ ബോധ്യം എന്റെ കാലടികളെ തളർത്തിക്കൊണ്ടിരുന്നു..

“നീ വെറുമൊരു പെണ്ണാണ്.. പരിമിതികളേറെയുള്ള വെറും പെണ്ണ്.. ആ ബോധം നിനക്കില്ലാതെ പോയതാണ് നിന്റെ ഏറ്റവും വലിയ തോൽവി..”

“നിർത്തെടാ.. നീയീ പുച്ഛിച്ചു തള്ളുന്ന പെണ്ണില്ലായിരുന്നെങ്കിൽ ഇന്നിവിടെ ഇതുപോലെ നിന്ന് വാചകക്കസർത്തു നടത്താൻ നീയുണ്ടാവുമായിന്നോ? നിന്നെപ്പോലൊരു വൃത്തികെട്ടവന് ജന്മം നൽകേണ്ടി വന്നതിന്റെ ഗതികേടോർത്തു എനിയ്ക്കാ സ്ത്രീയോട് സഹതാപം തോന്നുന്നു..”

“ഡീ… ”

ആക്രോശിച്ചുകൊണ്ടു അവനടുത്തേയ്ക്കടുത്തു..

വെപ്രാളത്തോടെ പിറകോട്ടുവച്ച എന്റെ കാൽപാദം പെട്ടെന്ന് താഴെയുള്ള എന്തിലോ തട്ടിത്തടഞ്ഞു ..പിടുത്തം കിട്ടാതെ പിറകിലെ അഴികളില്ലാത്ത ജനലിലൂടെ പൊടുന്നനെ ഞാൻ താഴോട്ടു പതിച്ചു.. ഒഴുകിയകലുന്ന ചുവന്ന ദ്രവത്തോടൊപ്പം കണ്ണുകളടഞ്ഞു പോവുമ്പോൾ ആരൊക്കെയോ ഓടിക്കൂടുന്ന ശബ്ദം എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു..

********************************************

“അനുഗ്രഹയുടെ ബന്ധുക്കൾ ആരെങ്കിലുമുണ്ടോ?”

ഇടറുന്ന കാലുകൾ പണിപ്പെട്ടു മുന്നോട്ട് വച്ചുകൊണ്ട് അയാൾ നഴ്‌സിനടുത്തേയ്ക്ക് നടന്നു..

“ഞാൻ അവളുടെ അച്ഛനാണ് സിസ്റ്റർ..”

“തലയിൽ ബ്ലഡ് ക്ലോട്ട് ആയിട്ടുണ്ട്… ഇമ്മീഡിയറ്റായിട്ടു സർജറി വേണം.. ഇവിടെ സൈൻ ചെയ്‌തോളൂ… ”

വിറയ്ക്കുന്ന കൈകളാൽ ഒപ്പിടുമ്പോൾ അയാൾ സ്വയം നിയന്ത്രിയ്ക്കാൻ പാടുപെടുന്നുണ്ടായിരുന്നു.
കരഞ്ഞു തളർന്ന മിഴികളോടെ നോക്കുന്ന ഭാര്യയെ എന്ത് പറഞ്ഞു ആശ്വസിപ്പിയ്ക്കുമെന്നറിയാതെ അയാളേറെ വിഷമിച്ചു…

“നന്ദേട്ടാ… അവരെന്തിനാ സൈൻ വാങ്ങിയത്? മോൾക്ക് സർജറി എന്തെങ്കിലും വേണോ?”

“അത് മൈനർ സർജറി ആണ് ദേവൂ… പേടിയ്ക്കാനൊന്നുമില്ല..”

സമാധാനിപ്പിയ്ക്കാണെന്നോണം അയാൾ പറഞ്ഞു.

“ഈശ്വരാ.. ചെറിയൊരു മുള്ളു കൊണ്ടാൽ പോലും സഹിയ്ക്കാൻ പറ്റാത്ത കുട്ടിയാ…”

അവർ തേങ്ങി..

“നീയിങ്ങനെ തളർന്നു പോയാലോ ദേവൂ.. അവള് എല്ലാം മാറി പഴേ പോലെ ഉഷാറായിട്ടു തിരിച്ചു വരുമ്പോഴേയ്ക്കും നിനക്ക് വയ്യാണ്ടാവില്ലേ?”

“കൈ മുറിഞ്ഞാലോ ന്നു കരുതി കത്തി പോലും എടുക്കാൻ സമ്മതിയ്ക്കാറില്ലല്ലോ ദൈവമേ… ന്റെ കുട്ടിയ്ക്ക് നീയീ ഗതി വരുത്തിയല്ലോ”

സരിത്തലപ്പുകൊണ്ടു കണ്ണീരൊപ്പി സകല ദൈവങ്ങളെയും ഉള്ളു നൊന്തു വിളിച്ചുകൊണ്ട് അവരാ ബഞ്ചിലിരുന്നു.. കണ്ടു നിൽക്കുന്നവരുടെ കണ്ണുകളും ഈറനായി…

മൂന്നു ദിവസങ്ങൾ പ്രാർത്ഥനയിലലിഞ്ഞു കടന്നു പോയി.. ബോധശൂന്യയായി ഐ സി യു വിൽ കിടക്കുന്ന അനുവിന്‌ വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് പ്രിയപ്പെട്ടവരെല്ലാം പ്രതീക്ഷയോടെ കാത്തിരുന്നു..

ഗൾഫിൽ നിന്നെത്തിയ അർജുന്റെ മാതാപിതാക്കൾ കാലു പിടിച്ചു അപേക്ഷിച്ചതുകൊണ്ട് അനുവിന്റെ അച്ഛൻ പരാതിയുമായി പോയില്ല.. അനുവിന്റെ വീഴ്ചയ്ക്ക് പിറകിൽ അര്ജുനാണെന്ന സത്യം കൂടുതലാരും അറിഞ്ഞതുമില്ല .

അഥവാ കേസും കൂട്ടവുമായാലും പണവും സ്വാധീനവുമുപയോഗിച്ചുഅവർ കേസ് ഒതുക്കി തീർക്കുമെന്ന് അയാൾക്കറിയാമായിരുന്നു…

അനുവിന്‌ ഇത്തരമൊരു ആപത്തു വരുമെന്നു അർജുൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടായിരുന്നില്ല.. ചുറ്റുമുള്ളവരുടെ കുറ്റപ്പെടുത്തൽ അവനിൽ എന്തെന്നില്ലാത്ത വേദന പടർത്തി..

അവൾക്കു പറ്റിയ അപകടം അവനെ തീവ്രമായ കുറ്റബോധത്തിലാഴ്ത്തിയിരുന്നു.. ഉള്ളിലെവിടെയോ പകയേക്കാളേറെ അവളോട് പ്രണയം
തോന്നിയിരുന്നെന്ന തിരിച്ചറിവ് അവനെ ആഴത്തിൽ മുറിവേല്പിച്ചു.. അനു കണ്ണ് തുറക്കുന്ന നിമിഷം അവളോട് തെറ്റ് ഏറ്റു പറഞ്ഞു ക്ഷമ ചോദിയ്ക്കാൻ അവൻ തീരുമാനിച്ചിരുന്നു..

“മിസ്റ്റർ നന്ദൻ.. അനുഗ്രഹയുടെ ജീവൻ രക്ഷിയ്ക്കാൻ നമുക്ക് കഴിഞ്ഞു. പക്ഷെ…”

“എന്താ ഡോക്ടർ..? എന്തെങ്കിലും കുഴപ്പമുണ്ടോ?”

“അത്… കോൺഷ്യസ് ആയാലും മെമ്മറി ലോസ് ആയേക്കാം.. എന്നുവച്ചാൽ ഇനി ആ കുട്ടി ആരെയും തിരിച്ചറിയില്ല… ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്..”

“ഡോക്ടർ…”

“നിങ്ങൾ പൊരുത്തപ്പെടാൻ ശ്രമിയ്ക്കണം.. ആ കുട്ടിയ്ക്ക് ധൈര്യം കൊടുക്കണം… തളർന്നു പോവരുത്..എല്ലാത്തിനും മുകളിൽ ഒരാളുണ്ടല്ലോ.. നമുക്ക് പ്രാർത്ഥിയ്ക്കാം. ”

ബോധം വന്നെങ്കിലും ഡോക്ടർ പറഞ്ഞതുപോലെത്തന്നെ സംഭവിച്ചു… നിറകണ്ണുകളോടെ ചുറ്റും കൂടി നിൽക്കുന്നവരെ തിരിച്ചറിയാൻ അനുവിന്‌ സാധിച്ചില്ല…

കൂടി നിൽക്കുന്നവരുടെ കരച്ചിൽ അവൾ നിർവികാരതയോടെ നോക്കി.. ആരെയും തിരിച്ചറിയാനാവാതെ..

ദിവസങ്ങൾ കടന്നു പോയി.. അനുവിന്റെ അഭാവം പലരേയും സാരമായി ബാധിച്ചു… ലച്ചുവാകെ തകർന്നു പോയിരുന്നു.. നിഴൽ പോലെ കൂടെയുണ്ടായിരുന്നവളെപേരെടുത്തു പറഞ്ഞു പരിജയപ്പെടേണ്ടി വരുമെന്നവൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

ഒരു ദിവസം വഴിയിൽ വച്ച് ശരത്തേട്ടനെ കണ്ടപ്പോൾ അവളാകെ അത്ഭുതപ്പെട്ടു… ഷേവ് ചെയ്യാത്ത കവിളുകളും കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറവും അവന് അനുവിനോടുള്ള ആത്മബന്ധത്തെ വിളിച്ചോതുന്നതുപോലെ തോന്നി…

“ശരത്തേട്ടാ …”

“ആഹ്.. ലച്ചൂ.. ”

ഞാൻ ചിരിയ്ക്കാൻ ശ്രമിച്ചു..

“അനുവിന്റെ ഡോക്ടർ എന്റെ ഫ്രണ്ടാണ്… മെമ്മറിയുടെ കാര്യത്തിൽ ഹോപ്പില്ലെന്നാണ് പറഞ്ഞത്..”

ശരത്തേട്ടന്റെ കണ്ണുകളിൽ നനവ് പടർന്നു..

“ദൈവം ഇത്രയ്ക്ക് ക്രൂരനാണോ ശരത്തേട്ടാ? ഒരു ഉറുമ്പിനെപ്പോലും അറിഞ്ഞുകൊണ്ട് നോവിയ്ക്കാത്തതല്ലേ അനു.. എന്നിട്ടും..”

“സത്യത്തിൽ എന്താ അനുവിന് സംഭവിച്ചത്? പറ ലച്ചൂ.. നിനക്കറിയാതിരിയ്ക്കില്ല. ”

“അത്… ശരത്തേട്ടാ..”

“പറ ലച്ചൂ.. അവളെ ആരെങ്കിലും അപായപ്പെടുത്തിയതാണോ? സംഭവം നടന്നിട്ട് ആറു മാസത്തോളമായി. ഈ ചോദ്യത്തിനിനി പ്രസക്തിയില്ലെന്നറിയാം.. പലവട്ടം ചോദിച്ചിട്ടും നീ ഒഴിഞ്ഞു മാറിയതാണ്.. ഇനിയെങ്കിലും എനിയ്ക്കറിഞ്ഞേ തീരു ലച്ചൂ.. അവൾ കാലു തെറ്റി വീണതാണോ അതോ?”

ആറു മാസങ്ങൾക്കു മുൻപുള്ള ആ ശപിയ്ക്കപ്പെട്ട ദിവസത്തിലേക്ക് ലച്ചു ഓർമകളുടെ തേർ തെളിച്ചു.. ഇന്റർവെൽ സമയത്തു തന്ത്രപൂർവം തന്നെ ഒഴിവാക്കി അനുവിനെ എങ്ങോട്ടോ പറഞ്ഞയച്ചതും… ക്ലാസ് തുടങ്ങിയിട്ടും അവളെ കാണാതിരുന്നതും പൊടുന്നനെ എല്ലാവരും കോളേജിന്റെ സൈഡിലേയ്ക്ക് ഓടിയതും കാര്യമറിയാനായി താൻ ചെന്ന് നോക്കുമ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന അനുവിനെ കണ്ടതും എല്ലാമെല്ലാം ഓർമകളിലേക്ക് കടന്നു വന്നു..

“ശരത്തേട്ടാ.. സത്യത്തിൽ എന്താ സംഭവിച്ചതെന്ന് ആർക്കും ശരിയ്ക്ക് അറിയില്ല.. പക്ഷെ.. ഇതിന്റെയെല്ലാം പിറകിൽ അർജുനാണ്.. അതെനിയ്ക്കുറപ്പാ..”

“അർജുനോ? ”

“അതെ.. അവനു മാത്രമേ എന്റെ അറിവിൽ അനുവിനോട് പകയുള്ളൂ..”

വർധിച്ച ദേഷ്യത്തോടെ ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ തുടങ്ങുമ്പോഴാണ് ഒട്ടും പ്രതീക്ഷിയ്ക്കാത്തൊരു ഫോൺ കോൾ ശരത്തിനെ തേടിയെത്തിയത്..

ഡോക്ടർ ശ്രീജിത്ത്!! അനുവിന്റെ ഡോക്ടർ..

“ഹലോ.. ശ്രീജിത്ത്..”

“ശരത് താൻ അർജന്റായിട്ടു ഇവിടെ വരെ ഒന്ന് വരണം.. അനുവിന്റെ ഓർമ തിരിച്ചുകൊണ്ടുവരാൻ ഒരവസാന ശ്രമം… തന്റെ ഹെൽപ് ഞങ്ങൾക്കാവശ്യമുണ്ട്.. എത്രയും പെട്ടെന്ന് വരാൻ കഴിയുമോ അത്രയും പെട്ടെന്ന് വരൂ..”

കോൾ കട്ട് ചെയ്ത് ശരവേഗത്തിൽ ഹോസ്പിറ്റലിലേക്ക് തിരിയ്ക്കുമ്പോൾ ശരത്തിന്റെ മനസ്സ് മുഴുവൻ വല്ലാത്തൊരു പ്രതീക്ഷ കത്തിപ്പടരുന്നുണ്ടായിരുന്നു…

(തുടരും…)

രചന: Swathi K S

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സ്വാതിയുടെ മറ്റു നോവലുകൾ

തെന്നൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.4/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!