Skip to content

ആത്മസഖി – Part 5

Aathmasakhi Novel Malayalam at Aksharathalukal

“എന്റെ അനുവിനെ പഴയപടിയാക്കാൻ നിനക്ക് കഴിയോ?”

ഡോക്ടർ ശ്രീജിത്ത് ശരത്തിനെ പുഞ്ചിരിയോടെ വീക്ഷിയ്ക്കുകയായിരുന്നു വല്ലാത്തൊരു പ്രത്യാശ അവന്റെ കണ്ണുകളിൽ സ്ഥാനം പിടിച്ചിരുന്നു .

“ഒരു എയ്‌റ്റി ഫൈവ് പേർസെൻറ്റേജ് ഉറപ്പ് മാത്രമേ ഈ കാര്യത്തിൽ എനിയ്ക്ക് തരാൻ കഴിയൂ..”

ശരത്തിന്റെ കണ്ണുകളിലെ തിളക്കം തെല്ലൊന്നു മങ്ങി.

“ഇതൊരു അവസാന പരീക്ഷണമാണ് ശരത്.. അനുവിനെ തിരിച്ചു കൊണ്ടുവരാൻ നമുക്ക് മാക്സിമം ട്രൈ ചെയ്യാം..”

“ഇപ്പോഴും ആ പരീക്ഷണമെന്താണെന്നു നീ പറഞ്ഞില്ല..”

“പറയാം.. നിനക്കിത് എത്രമാത്രം അക്സെപ്റ്റ് ചെയ്യാൻ കഴിയുമെന്നൊന്നും എനിയ്ക്കറിയില്ല.. ബട്ട്.. നമുക്കിതല്ലാതെ മറ്റു വഴികളില്ല.”

അക്ഷമയോടെ നോക്കി നിൽക്കുന്ന ശരത്തിനെ നോക്കി ശ്രീജിത്ത് തുടർന്നു.

” ആറു മാസങ്ങൾക്കു മുൻപുള്ള ആ ദിവസത്തെ നമ്മൾ അവൾക്കു മുന്നിൽ റീക്രിയേറ്റ് ചെയ്യുന്നു..”

“വാട്ട് യു മീൻ?”

“യെസ്..അനു കാലു തെറ്റി വീണ അതേ ക്ലാസ് റൂമിൽ നമ്മൾ വീണ്ടും അവളെ കൊണ്ട് പോവുന്നു.. അന്ന് സംഭവിച്ചതെല്ലാം വ്യക്തമായ കണക്കു കൂട്ടലുകളോടെ ഒരിയ്ക്കൽ കൂടി അവൾക്കു മുമ്പിൽ അവതരിപ്പിയ്ക്കുന്നു..”

“പക്ഷെ, എന്തിന്?? ഇനി അതുകൊണ്ട് എന്ത് കാര്യം? വീണ്ടും അത്തരമൊരു മണ്ടത്തരം ആവർത്തിയ്ക്കപ്പെടുന്നതിലൂടെ എന്റെ അനുവിനെ എങ്ങനെ തിരിച്ചു കൊണ്ടുവരാമെന്നാ നീ പറയുന്നത്?”

“കഴിയും.. അത് പറയാനാണ് നിന്നെ ഞാനിങ്ങോട്ടു വിളിച്ചു വരുത്തിയത്..”

“നോ.. ഞാനിത് സമ്മതിയ്ക്കില്ല.. അവൾക്ക് വീണ്ടുമൊരു അപകടം കൂടി സംഭവിച്ചാൽ… ”

“അതൊരിയ്ക്കലും സംഭവിയ്ക്കില്ല… അനുവിന് ഒരപകടവും സംഭവിയ്ക്കാതിരിയ്ക്കാനുള്ള എല്ലാ മുൻകരുതലുകളും നമുക്കെടുക്കാം.. അർജുൻ നമ്മളെ സഹായിയ്ക്കാമെന്ന് ഉറപ്പ് തന്നിട്ടുണ്ട്..”

“അർജുൻ.. ആ പേരിവിടെ മിണ്ടിപ്പോവരുത്…”

ശരത്തിന്റെ മുഖം ദേഷ്യത്താൽ ചുവന്നു..

“ശരത് പ്ലീസ്.. നീ വാശി പിടിയ്ക്കരുത്… അവനു മാത്രമേ നമ്മളെ സഹായിയ്ക്കാനാവൂ..”

“അവന്റെ മുന്നിലേയ്ക്ക് എന്റെ അനുവിനെ വീണ്ടും ഇട്ടു കൊടുക്കാൻ ഞാൻ കൂട്ട് നിൽക്കില്ല.. ഇവിടുന്ന് ഇറങ്ങി കഴിഞ്ഞാൽ ഞാനവനെ ശരിയ്ക്കൊന്നു കാണുന്നുണ്ട്. എന്റെ പെണ്ണിനെ വേദനിപ്പിച്ചതിനൊക്കെ അവൻ കണക്കു പറയും.. ശരത് ആരാണെന്ന് അവനു ഞാൻ മനസ്സിലാക്കി കൊടുക്കും..”

“ഇത് പ്രതികാരത്തിനുള്ള സമയമല്ല.. നീ ഒരൽപമെങ്കിലും പക്വത കാണിയ്ക്ക്.. നമ്മളെല്ലാവരും ഒരുമിച്ചു നിന്നാൽ മാത്രമേ ഈ പ്ലാൻ സക്സസ് ആവൂ..”

” അവൻ ആരാണെന്നു നിനക്ക് ശരിയ്ക്കറിയില്ല.. എന്റെ അനുവിന്റെ നിഴൽവെട്ടത്തു പോലും അവനിനി വരാൻ പാടില്ല.. എനിയ്ക്കറിയാം എന്താ വേണ്ടതെന്ന്..”

ശരത് ദേഷ്യത്തോടെ എഴുന്നേറ്റു..

” ചെന്ന് പ്രതികാരം ചെയ്യ്.. അതോടെ എല്ലാം അവസാനിയ്ക്കട്ടെ.. ജീവിതകാലം മുഴുവൻ പഴയതൊന്നും ഓർക്കാതെ അനു ജീവിയ്ക്കട്ടെ… നീ കാരണം തന്നെ അവളെ നിനക്ക് നഷ്ടപ്പെടട്ടെ.. ഓൾ ദി ബെസ്റ്റ്..”

പോകാൻ എഴുന്നേറ്റ ശരത് നിശ്ശബ്ദമായി വീണ്ടും സീറ്റിലേയ്ക്കിരുന്നു..

“ശരത്.. ജസ്റ്റ് ട്രൈ ടു അണ്ടർസ്റ്റാൻഡ്.. അനുവിന് വീണ്ടുമൊരു മെന്റൽ ഷോക്ക് കൊടുക്കുക എന്നൊരൊറ്റ വഴി മാത്രമേ നമുക്ക് മുൻപിലുള്ളൂ.. നിനക്കവളെ വേണ്ടേ? നിന്റെ മാത്രം അനുവായിട്ട്? ”

ശരത്തിന്റെ കണ്ണുകളിൽ ഓർമകൾ ചാലിച്ച നനവ് പടർന്നു..

“അവൾക്ക് വേണ്ടി ജീവൻ പോലും കൊടുക്കാൻ തയ്യാറാണെന്നു നാഴികയ്ക്കു നാൽപതു വട്ടം പറയാറില്ലേ ? അതിലെന്തെങ്കിലും സത്യമുണ്ടെങ്കിൽ തൽക്കാലം നിന്റെ വൈരാഗ്യമെല്ലാം മറക്കണം.. ഇല്ലെങ്കിലൊരു പക്ഷെ ഓർമകൾ മരിച്ച അനുവായി അവൾക്ക് ജീവിയ്ക്കേണ്ടി വരും.. ഒന്നും ഓർക്കാതെ.. പുതിയൊരാളായി മരണം വരെ..”

“മതി.. നിർത്ത്.. ഞാൻ.. ഞാനെന്താ ചെയ്യേണ്ടത്? നീ പറ.. അവൾക്ക് വേണ്ടി തൽക്കാലം ഞാനെല്ലാം മറക്കാം.. തൽക്കാലത്തേക്ക് മാത്രം..”

“ഗുഡ്.. നീ അനുവിന്റെ പാരെന്റ്സുമായി സംസാരിയ്ക്കണം.. നമ്മുടെ പ്ലാൻ അവരോട് പറയണ്ട.. അവർക്കൊരിയ്ക്കലും ഇതൊന്നും അംഗീകരിയ്ക്കാനാവില്ല..”

“പിന്നെ?”

“അവളുടെ ഒരു ഫ്രണ്ട് ഇല്ലേ? ആ കുട്ടിയെ കൂട്ടി അനുവിന്റെ വീട്ടിൽ ചെല്ലു.. അവളെ കോളേജിലേക്ക് കൊണ്ട് പോയി പഴയതെന്തെങ്കിലും ഓർമ വരുമോ എന്ന് നോക്കാൻ ആണെന്ന് പറഞ്ഞു നോക്ക്..”

“ഓക്കേ.. അങ്ങനെ ആണെങ്കിൽ നാളെ രാവിലെ പത്തു മണിയ്ക്ക് ഞങ്ങൾ കോളേജിലെത്തും.. സകല ഒരുക്കങ്ങളുമായി നിങ്ങളവിടെ റെഡി ആയി നിൽക്കണം..”

“ഓക്കേ.. നന്നായി പ്രാർത്ഥിയ്ക്ക്..”

“മമ്.. ഇതിലെനിയ്ക്ക് വിജയിച്ചേ മതിയാവൂ..”

ലച്ചുവിനെ കൂടെ കൂട്ടി അനുവിന്റെ വീട്ടിലേയ്ക്ക് യാത്രയാവുമ്പോൾ മനസ്സ് ഇടവപ്പെയ്ത്തു പോലെ കലുഷിതമായിരുന്നു… ഇതൊരു പരീക്ഷണമാണ്.. കണക്കു കൂട്ടലുകൾ പിഴച്ചാൽ… വീണ്ടുമൊരു മെന്റൽ ഷോക് കൂടി അനുവിന് താങ്ങാൻ കഴിഞ്ഞില്ലെങ്കിൽ? ഓർക്കാൻ പോലും വയ്യ!

“ലച്ചൂ … നീ സംസാരിയ്ക്ക്..”

“അവര് സമ്മതിച്ചില്ലെങ്കിലോ? ശരത്തേട്ടാ..?”

“സമ്മതിപ്പിയ്ക്കണം ലച്ചൂ.. നമ്മുടെ അനുവിന് വേണ്ടിയാണ് എല്ലാം.. തിരിച്ചുകൊണ്ടു വരണ്ടേ നമുക്കവളെ?”

ഞങ്ങൾ അകത്തേയ്ക്ക് നടന്നു.. അച്ഛനും അമ്മയും ടീവിയ്ക്ക് മുൻപിൽ മൂകരായിരിയ്ക്കുന്നു..

“അമ്മേ..”

“ആഹ്.. ലച്ചു മോളോ? വാ മോളെ.. ശരത്തെ ഇരിയ്ക്ക് മോനെ..”

“അമ്മേ, അനു?”

“മുകളിലുണ്ട്.. താഴേയ്ക്ക് വരാറേയില്ല.. ആരോടും സംസാരിയ്ക്കാറുമില്ല.. ഈ വീട്.. ഒരു മരണവീട് പോലെയായി മോളെ…”

തേങ്ങലടക്കാൻ പാട് പെടുന്ന അമ്മയെ കണ്ടപ്പോൾ ഉള്ളു പിടഞ്ഞു.. ശരിയ്ക്കും ഭയപ്പെടുത്തുന്ന നിശബ്ദത ആ വീട്ടിലെങ്ങും തളം കെട്ടിയിരുന്നു..

ഒരു സെക്കൻഡ് പോലും മിണ്ടാതിരിയ്ക്കാൻ അനുവിന് കഴിയുമായിരുന്നില്ല.. ഏതെങ്കിലുമൊരു പാട്ടിന്റെ വരികൾ അവളുടെ ചുണ്ടുകളിലെപ്പോഴും പറ്റിച്ചേർന്നു കിടക്കാറുണ്ട്.. ഒഴിവു സമയങ്ങളിലെല്ലാം ചിലങ്കയുടെ ക്രമ താളം ആ വീട്ടിലെങ്ങും നിറഞ്ഞു നിൽക്കാറുണ്ട്..

അനുവിന് അങ്ങനൊന്നും സംഭവിച്ചില്ലായിരുന്നെങ്കിൽ…

“ദേവൂ.. നീയോരോന്നു പറഞ്ഞു കുട്ടികളെ വിഷമിപ്പിയ്ക്കാതെ.. മക്കള് മുകളിലേയ്ക്ക് പൊയ്ക്കോളൂ.. അനു അവിടെ ഉണ്ട്…”

അനുവിന്റെ അച്ഛന്റെ ശബ്ദം എന്റെ ചിന്തകൾക്ക് താൽകാലികമായ കടിഞ്ഞാണിട്ടു…

സ്റ്റെപ്പുകൾ കയറി മുകളിലേയ്ക്ക് ചെല്ലുമ്പോൾ അനു ബാൽക്കണിയിൽ ദൂരേയ്ക്ക് നോക്കി ഇരിയ്ക്കുന്നു.. പതിവില്ലാത്തതാണ്.. വെറുതേയിരിയ്ക്കുന്ന സ്വഭാവം അവൾക്കില്ലല്ലോ!

അവളുടെ ബെഡ്റൂമിൽ പാവക്കുട്ടികളൊന്നുമില്ല.. ചിലങ്കയും തമ്പുരുവുമില്ല.. എല്ലാം എവിടെപ്പോയി.. അവളിപ്പോൾ പഴയ അനുവല്ലല്ലോ..

“അനൂ..”

ഞങ്ങളെ കണ്ടതും അവളെഴുന്നേറ്റു..

“മനസ്സിലായോ?”

“ലച്ചുവല്ലേ? ഹോസ്പിറ്റലിൽ വച്ച് പരിചയപ്പെട്ടതല്ലേ.. ഓർമയുണ്ട്..”

“ഇത് ശരത്തേട്ടൻ.. അനുവിന്റെ ഫ്രണ്ടാണ്..”

അവൾ തുറിച്ചു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.. ശരത്തേട്ടന്റെ മുഖമാകെ കാറു മൂടിയ ആകാശം കണക്കെ ഇരുണ്ടിരുന്നു..

“അനൂ.. ഓർക്കാൻ കഴിയുന്നില്ലേ ഒന്നും?”

അവൾ ഇല്ലെന്നു തലയാട്ടി..
“എനിയ്ക്കൊന്നും ഓർക്കാൻ കഴിയുന്നില്ല.. ശ്രമിയ്ക്കും തോറും പരാജയപ്പെട്ടുകൊണ്ടേയിരിയ്ക്കാണ്..ഈ മുഖങ്ങളൊന്നും… എനിയ്ക്ക്.. തല പിളർന്നു പോവുന്നതുപോലെ..”

ഇരു കൈകളാലും തല പൊത്തി പിടിച്ചുകൊണ്ടു അനു ചുമർ ചാരി നിന്നു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

“വാ ലച്ചു.. അവളെ ടെൻഷനടിപ്പിയ്ക്കണ്ട..”

ശരത്തേട്ടനെ അനുഗമിയ്ക്കുമ്പോൾ വിതുമ്പലടക്കാൻ ഞാനേറെ പാടു പെട്ടു.

“ഞങ്ങൾ നാളെ അനുവിനെ ഒന്ന് കോളേജിൽ കൊണ്ട് പോയി നോക്കട്ടെ? പഴയതെന്തെങ്കിലും അവൾക്കോർമ വന്നാലോ?”

അമ്മയും അച്ഛനും മുഖത്തോടു മുഖം നോക്കി..

“അതൊന്നും വേണ്ട മോളെ.. അവളിവിടെ ഇരുന്നോട്ടെ.. അതാവുമ്പോ ഞങ്ങൾക്കും സമാധാനം ഉണ്ടാവുമല്ലോ..”

“അങ്ങനെ പറയല്ലേ അച്ഛാ.. ഞാൻ നോക്കിക്കോളാം അവളെ.. എന്തെങ്കിലും ഓർമ വന്നാലോ..”

“അത് മോളെ..”

“എനിയ്ക്ക് വയ്യ ഇനിയും അവളെ ഇങ്ങനെ കാണാൻ… എന്റെ ഒരു സമാധാനത്തിന്.. ചെറിയൊരു മാറ്റമെങ്കിലും ഉണ്ടാവുമെങ്കിലോ? സമ്മതിയ്ക്കമ്മേ.. അച്ഛാ.. പ്ലീസ് അച്ഛാ..”

അവരുടെ കൈകളിൽ പിടിച്ചുകൊണ്ട് അത്രയും പറഞ്ഞപ്പോഴേയ്ക്കും അടക്കി വെച്ച കണ്ണുനീർ അണ പൊട്ടിയിരുന്നു… അവളെ സമാധാനിപ്പിച്ചുകൊണ്ടു അനുവിനെ പറഞ്ഞയയ്ക്കാമെന്ന് അവർ വാക്ക് കൊടുത്തു..

പിറ്റേന്ന് പറഞ്ഞതുപോലെയുള്ള ഒരുക്കങ്ങളുമായി എല്ലാവരും കാത്തു നിന്നു..

ആദ്യം വിസമ്മതിച്ചെങ്കിലും അനു ഞങ്ങളോടൊപ്പം വന്നു.. പഴയതുപോലെ തന്നെ അവളെ ആ ക്ലാസിലേക്ക് തനിച്ചു പറഞ്ഞയച്ചു..

അവളെ വേദനിപ്പിയ്ക്കേണ്ടി വരുന്നതിൽ ഉള്ളിലൊരായിരം തവണ മാപ്പപേക്ഷിച്ചുകൊണ്ട് ശരത് ലച്ചിവിന്റെയും ശ്രീജിത്തിന്റെയും കൂടെ ആ റൂമിനുള്ളിൽ തന്നെ കുറച്ചു മാറി സ്ഥാനം പിടിച്ചിരുന്നു.. അവളുടെ നോട്ടമെത്താത്തിടത്ത്…

ഹൃദയം വലിയ ശബ്ദത്തോടെ മിടിച്ചുകൊണ്ടേയിരുന്നു.. വല്ലാത്തൊരു ഭയം മനസ്സിനെ കീഴടക്കി…

അർജുൻ ഉള്ളിൽ കയറി വാതിലടച്ചതും ഭയത്തോടെ അനു തിരിഞ്ഞു..

“ആരാ..?”

പതിവുപോലെ ക്രൂരമായ വാക്കുകളാൽ അവളെ മുറിവേല്പിയ്ക്കാനാവാതെ അവൻ നിന്ന് വിയർക്കുന്നുണ്ടോ?

“നിങ്ങളാരാ ?? എന്തിനാ വാതിൽ അടച്ചത്? എനിയ്ക്ക് പോണം..”

കൃത്രിമമായ ചിരി ചുണ്ടിൽ പടർത്തിക്കൊണ്ടു അർജുൻ ക്രൂരമായ വാക്കുകൾ അവൾക്കു മീതെ ചൊരിഞ്ഞു..

അനുവിന്റെ കരച്ചിൽ ചീളുകൾ ശരത്തിന്റെ ഹൃദയത്തിൽ തറച്ചു.. എഴുന്നേൽക്കാൻ ശ്രമിച്ച അവനെ ശ്രീജിത്ത് പണിപ്പെട്ടു തടഞ്ഞു നിർത്തി..

തേങ്ങൽ ശബ്ദം ഉയർന്നു കേൾക്കാതിരിയ്ക്കാൻ ലച്ചുവും ഏറെ പാട് പെടുന്നുണ്ടായിരുന്നു..

“ശ്രീ.. എനിയ്ക്കിത് കണ്ടു നിൽക്കാൻ വയ്യ.. അവൾക്ക് ഓർമ തിരിച്ചു കിട്ടിയില്ലെങ്കിൽ വേണ്ട.. ഇത് കണ്ടിന്യു ചെയ്യാൻ പറ്റില്ല.. അനു ഓൾറെഡി വീക്ക് ആണ്..,”

“കുറച്ചു സമയം കൂടി ക്ഷമിയ്ക്ക് ശരത്… പ്ലീസ്.. ”

അർജുൻ പൊടുന്നനെ അവൾക്കരികിലേയ്ക്ക് നടന്നു.. ഭയത്തോടെ അനു ചുവടുകൾ പിറകോട്ടു വച്ചു.. പിറകിലെ ജനൽ ആദ്യമേ അടച്ചിരുന്നു..

വാക്കുകളുടെ ശര വർഷത്തോടെ അർജുൻ അവളെ കടന്നു പിടിയ്ക്കാൻ ശ്രമിച്ചപ്പോഴേയ്ക്കും ബോധ ശൂന്യയായി അനു തളർന്നു വീണു..

അർജുൻ അവളെ താങ്ങിയെടുക്കാൻ തുടങ്ങുന്നതിനു മുൻപേ തന്നെ ശരത് അതിവേഗത്തിൽ ഓടിയെത്തിയിരുന്നു..

അവനെ വർധിച്ച ദേഷ്യത്തോടെ പിടിച്ചു തള്ളിക്കൊണ്ട് ശരത് അനുവിനെ താങ്ങിയെടുത്തു.. കയ്യിൽ കരുതിയിരുന്ന വെള്ളം തളിച്ചിട്ടും അവളുണരാത്തതു കണ്ട് എല്ലാവരും ഭയന്നു..

“ശരത്. എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിയ്ക്കണം..”

ശ്രീജിത്തിന്റെ മുഖത്തു പരിഭ്രമം..

അവളെ വാരിയെടുത്തു കാറിനടുത്തേക്ക് ചെല്ലുമ്പോൾ ശരത്തിന്റെ ഹൃദയമാകെ അഗ്നിപർവ്വതം കണക്കെ ഉരുകുന്നുണ്ടായിരുന്നു..

ലച്ചുവിനെയും ശ്രീജിത്തിനേയും കൂട്ടി കാറ്റിൻ വേഗത്തിൽ ഹോസ്പിറ്റലിലേക്ക് ചെല്ലുമ്പോഴും അനു കണ്ണുകൾ തുറന്നതേയില്ല..

അടച്ചിട്ട കാഷ്വാലിറ്റിയുടെ മുന്പിൽ അധിയോടെ നിൽക്കുമ്പോൾ ഹൃദയം മുഴുവൻ പ്രാർഥനയായിരുന്നു..

“ശരത്തേട്ടാ.. അനു..”

“ടെന്ഷനടിയ്ക്കല്ലേ ലച്ചു.. അനുവിന് ഒന്നും സംഭവിക്കില്ല..”

“അവളുടെ അമ്മയോടും അച്ഛനോടും ഞാനെന്തു സമാധാനം പറയും? എനിയ്ക്ക് പേടിയാവാ ശരത്തേട്ടാ..”

അപ്പോഴേയ്ക്കും ശ്രീജിത്ത് ഡോർ തുറന്നു പുറത്തു വന്നു..

“ബിപി ലോ ആയതാണ്.. കുഴപ്പമൊന്നുമില്ല.. ട്രിപ്പ് കൊടുത്തിട്ടുണ്ട്.. ബോധം തെളിഞ്ഞിട്ടില്ല.. അകത്തേയ്ക്ക് ചെന്നോളൂ..”

കണ്ണുകളടച്ചു കിടക്കുന്ന അനുവിനടുത്തു ചെന്നിരിയ്ക്കുമ്പോഴും അവളുണർന്നാൽ പഴയതുപോലെ എല്ലാവരെയും തിരിച്ചറിയുമോ എന്ന ആശങ്കയായിരുന്നു മനസ്സ് നിറയെ..

നിമിഷങ്ങളുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് അവൾ പതിയെ കണ്ണ് തുറന്നപ്പോൾ വേഗതയേറിയ ഹൃദയമിടിപ്പുകളോടെ ലച്ചുവും ശരത്തും അവളുടെ കാഴ്ചയോരം സ്ഥാനം പിടിച്ചിരുന്നു.. ഒത്തിരി പ്രതീക്ഷയോടെ.. ആത്മാർത്ഥമായ പ്രാർത്ഥനയോടെ…

(തുടരും…)

രചന:swathi.k.s

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സ്വാതിയുടെ മറ്റു നോവലുകൾ

തെന്നൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.5/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!