Skip to content

സാറ – ഭാഗം 10

Saara Novel

അവൾ വിതുമ്പലോടെ അയാൾക്ക് മുന്നിൽ തൊഴുമ്പോൾ സലീം വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. 

 പിന്നെ പതിയെ കാർ മുന്നോട്ടെടുക്കുമ്പോൾ  അവൾ മടിയിൽ തലചായ്ച്ചുറങ്ങുന്ന അഭിയുടെ മുടിയിലൂടെ മെല്ലെ തലോടി സീറ്റിലേക്ക് ചാരി കിടന്നു.

      പാലക്കാട് ടൗണും കഴിഞ്ഞ് പതിയെ ഒറ്റപ്പാലം ലക്ഷ്യമാക്കി കാർ മുന്നോട്ട് നീങ്ങുമ്പോൾ അവർക്ക് പിന്നിൽ അവരെ മാത്രം ലക്ഷ്യമാക്കി ഒരു കാർ കൂടി ഉണ്ടായിരുന്നു.

 അതിൽ അവരെ മാത്രം ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒരാളും… !

      ————————————————————–

തന്നിലേക്ക് ചേർന്ന് കിടന്ന് മയങ്ങുന്ന അഭിയുടെ മുടിയിലൂടെ വിരലോടിച്ചുകൊണ്ട് ദേവയാനിയും പതിയെ മയക്കത്തിലേക്ക് വീഴുമ്പോൾ കണ്മുന്നിൽ ഓടിമറഞ്ഞത് മുഴുവൻ ദുസ്വപ്നങ്ങൾ ആയിരുന്നു.  ചേരിയും ചുവന്ന തെരുവിന്റ ചവർപ്പ്ദുർഗ്ഗന്ധവും ചെളിപുരണ്ട ഇന്നലകളും,  രൂക്ഷമായ വിയർപ്പ്ഗന്ധവും, കറ വീണ പല്ലുകളാൽ പൊട്ടിച്ചിരിക്കുന്ന പല മുഖങ്ങളും അവളെ വല്ലതെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. 

  ഇടക്ക് ” ദേവു ” എന്നുള്ള രുദ്രന്റെ  ആർദ്രമായ വിളികേട്ട് ഞെട്ടിയുണരുമ്പോൾ അവൾ നാലുപാടും നോക്കുകയായിരുന്നു  താൻ എവിടെ ആണെന്ന ബോധത്തിലേക്ക് എത്താൻ കഴിയാതെ.

  പതിയെ മനസ്സിനെ ഭീതിപ്പെടുത്തിയ ഓർമ്മകളിൽ നിന്നും തിരികേ എത്തുമ്പോൾ  വലതു വശത്തെ ” ചിനക്കത്തൂർ ദേവിക്ഷേത്രം ” എന്ന ബോർഡ് അല്പം ദൂരെ നിന്ന് തന്നെ അവൾ കണ്ടിരുന്നു.

        ആ കാഴ്ച അവളുടെ കണ്ണുകളെ ഈറനണിയിക്കുമ്പോൾ വല്ലാത്തൊരു നോവും അവളിലേക്ക് ഓടിയെത്തി.

   ”  മകളെ ജീവന് തുല്യം സ്നേഹിച്ച അച്ഛനും അമ്മയും.  അവളുടെ നല്ല ഭാവിക്ക് വേണ്ടി ബാംഗ്ലൂർ എന്ന നഗരത്തിലേക്ക് ഹൃദയം പറിച്ചുമാറ്റുന്ന വേദനയോടെ  പറഞ്ഞുവിടുമ്പോൾ  അത്‌ അവളെ നഷ്ട്ടപെടുത്താനുള്ള യാത്രയയപ്പ് ആണെന്ന് പാവങ്ങൾ അറിഞ്ഞുകാണില്ല. 

        എന്നും ഓർമ്മകൾക്ക് മുന്നിൽ അമ്മയും അച്ഛനും ആയിരുന്നു. അവരെ ഒന്ന് കാണാൻ പോലും കഴിയാതെ എത്ര വർഷങ്ങൾ…

       ഏറെ സ്നേഹിച്ച മകൾ മരിച്ചെന്ന് വിശ്വസിച്ചു നീറി നീറി….   “

അവരുടെ ഓർമ്മകളിൽ നീറിപിടിയുന്ന മനസ്സുമായി അവൾ രുദ്രനെ നോക്കുമ്പോൾ ഒരു പ്രതീക്ഷയെന്നോണം ചോദിക്കുന്നുണ്ടായിരുന്നു

   ”   രുദ്രേട്ടാ… ന്റെ അമ്മയും അച്ഛനും….?  “

പക്ഷേ, അവനിലെ മൗനം അവളുടെ പ്രതീക്ഷകളെ ഊതിക്കെടുത്തുമ്പോൾ  ഒരു വിതുമ്പൽ മാത്രം അവളിൽ നിന്നും നിയന്ത്രിക്കാൻ കഴിയാത്തവണ്ണം പുറത്തേക്കൊഴുകി.

   ” ദേവു…  നീ ഇനിയും ഇങ്ങനെ വിഷമിക്കരുത്. ഞാൻ എല്ലാം പറയാം.. ഇപ്പോൾ നീ സമാധാനപ്പെടൂ . “

അവൻ അവളെ സമാധാനിപ്പിക്കാൻ എന്നോണം  ആ മുഖത്തേക്ക് നോക്കാതെ പറയുമ്പോൾ  അവൾക്ക് അറിയാമായിരുന്നു അത്‌ വെറും സമാധാനിപ്പിക്കാൻ ഉള്ള വാക്കുകൾ മാത്രമാണെന്ന്. ഇനി മോളെ എന്നും വിളിച്ച് അരികിലേക്ക് ചേർത്തുപിടിക്കാൻ അച്ഛൻ ഇല്ല.

  ശകാരിക്കുമ്പോഴും അല്പം വൈകിയാൽ പൊറുതികേടോടെ റോഡിലേക്ക് നോക്കി കാത്തുനിൽക്കാൻ ഇനി അമ്മയും ഇല്ല.

     മകളെ ഒരു നോക്ക് കാണാൻ കഴിയാതെ അവർ പോയിരിക്കുന്നു.

 അല്ലെങ്കിലും നല്ലത് അത്‌ തന്നെ ആണ്.  ഇങ്ങനെ ഒരു മകളേ അല്ല അവർ ആഗ്രഹിച്ചത്. ഇതുപോലെ ഉയിര് വറ്റിയ ജഡത്തെ അല്ല അവർ സ്വപ്നം കണ്ടത്.

  ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നവർക്ക് മുന്നിൽ ഒന്നുമില്ലാത്തവളായി,  അഴുക്കുചാലിലെ അന്തേവാസിയായി …

 നന്നായി… അവർ ഇതൊന്നും കാണാതെ ഈ ലോകത്തു നിന്നും പോയത് നന്നായി…  “

അവൾ അവരുടെ മരണം അംഗീകരിക്കുംപോലെ മനസ്സിൽ പിടഞ്ഞുവീണ വാക്കുകളാൽ സ്വയം ആശ്വാസം കണ്ടെത്തി ഈറനണിഞ്ഞ കണ്ണുകൾക്കിടയിലും പുഞ്ചിരിക്കാൻ ശ്രമിക്കുമ്പോൾ അത്‌ കണ്ടിട്ടും കാണാത്ത പോലെ മൗനം പാലിച്ചിരുന്നു രുദ്രൻ.

 അല്ലെങ്കിൽ തന്നെ,  വെറും വാക്കുകൾ കൊണ്ട് അവളെ സമാധാനിപ്പിക്കാൻ കഴിയില്ലെന്ന് അറിയാമായിരുന്നു രുദ്രന്.

   ഒറ്റപ്പാലത്തേക്ക് എത്തുന്നതിനു മുന്നേ മണ്ണാർക്കാട്ടേക്കുള്ള റോഢിലെക്ക് വണ്ടി തിരിക്കുമ്പോൾ രുദ്രൻ അവളോടെന്നപോലെ പറയുന്നുണ്ടായിരുന്നു

  ” വീട് എത്താറായി ” എന്ന്.

പതിയെ നീങ്ങിയ കാർ വേങ്ങശ്ശേരി എത്തുമ്പോൾ ഇടത്തോട്ടുള്ള ചെറുവഴിയിലേക്ക് കയറി അല്പദൂരം ഓടി ഒരു വീടിന്റ ഗേറ്റിനു മുന്നിൽ നിന്നു..

 രുദ്രൻ വേഗം പുറത്തേക്കിറങ്ങി പൂട്ടിയ ഗേറ്റ് മലർക്കെ തുറന്ന് കാറിന് ഉള്ളിലേക്ക് കയറാനുള്ള വഴിയൊരുക്കി. 

 സലീം വേഗം കാർ ഉള്ളിലേക്ക് കയറ്റുമ്പോൾ തുറന്നിട്ട ഗേറ്റ് പഴയ പോലെ തന്നെ അടച്ചിട്ട് രുദ്രനും കാറിനൊപ്പം മുറ്റത്തേക്ക് എത്തിയിരുന്നു.

   പിന്നെ പതിയെ കാറിന്റെ പിന്നിലെ ഡോർ തുറന്ന് അവളോട് ഇറങ്ങാൻ ആവശ്യപ്പെടുമ്പോൾ കണ്ണുകളാൽ അവിടം നാളിപാടും ശ്രദ്ധിച്ചുകൊണ്ട് അവൾ  അഭിയെ തട്ടിയുണർത്തികൊണ്ട് അവന്റെ കൈ പിടിച്ച് പുറത്തേക്കിറങ്ങി.

      ” ഇതാണ്  എന്റെ സാമ്രാജ്യം.  ഇയാൾക്ക് ഇപ്പോൾ ഇവിടെ താമസിക്കാം.. ബാക്കിയൊക്കെ നമുക്ക് ആലോചിച്ചു തീരുമാനിക്കാം.  “

അതും പറഞ്ഞവൻ  അവളെ നോക്കുമ്പോൾ അവളുടെ കണ്ണുകളിൽ  ” ഇവിടെ വേറെ ആരും ഇല്ലേ ” എന്നുള്ള ചോദ്യം ഉണ്ടായിരുന്നു.

  അത്‌ മനസ്സിലായപോലെ അവൻ പുഞ്ചിരിയോടെ പറയുന്നുണ്ടായിരുന്നു

  ” എനിക്കറിയാം തന്റെ നോട്ടത്തിൽ ഇവിടെ ഞാൻ ഇവിടെ ഒറ്റക്കാണോ എന്നൊരു ചോദ്യം ഇല്ലേ…?  ഉണ്ട്..   അതിനുത്തരവും അത്‌ തന്നെ.. ഞാൻ ഒറ്റക്കാണ്.. ഇപ്പോൾ അല്ല, വര്ഷങ്ങള്ക്ക് മുൻപ് തന്നെ. ആർക്കും വേണ്ടാത്തവനായി നടക്കുമ്പോൾ മനസിലെ വെറുപ്പും ദേഷ്യവും കുറ്റപ്പെടുത്തിയവർക്കും പുച്ഛിച്ചവർക്കും നേരെ തീർത്തു. അതുകൊണ്ട് ഒരു പേരും കിട്ടി,

താന്തോന്നി…

        ആ പേരിനൊരു പവർ ഉണ്ടായിരുന്നു അപ്പൊൾ. ആർക്കു മുന്നിലും ചങ്കുറപ്പോടെ നിൽക്കാനുള്ള കരുത്തുണ്ടായിരുന്നു.

  തോല്കാതിരിക്കാൻ  ശ്രമിച്ചവന് ലോകം ചാർത്തിത്തന്ന പേരിനൊപ്പം മീശയൊന്ന് അമർത്തിതടവി നടക്കുമ്പോൾ കണ്ണിലുടക്കിയ ഒരു പെണ്ണ് ഉണ്ടായിരുന്നു.

  അവളെ ഹൃദയത്തിൽ ചേർത്തു വെച്ച നാൾ  ആഗ്രഹിച്ച മാറ്റം  ഒരു… ഒരു നന്മയുള്ള ജീവിതം കൊതിച്ച നിമിഷങ്ങൾ. 

   അവളുടെ വാക്കുകളിൽ,  നോക്കിൽ ഒളിഞ്ഞിരിക്കുന്ന ഇഷ്ട്ടം പറയുമെന്ന പ്രതീക്ഷയോടെ അവൾക്ക് മുന്നിൽ നിന്നിട്ടുണ്ട്. പക്ഷേ, പറഞ്ഞില്ല.  ഒരു പുഞ്ചിരി കൊണ്ട് പറയാതെ പറഞ്ഞത് ഇഷ്ടാമാണെന്ന വിശ്വാസത്തിൽ ഓരോ ദിവസവും സ്വപ്നങ്ങൾക്കൊപ്പം സഞ്ചരിക്കുമ്പോൾ ഒരുനാൾ അവൾ പോയി ദൂരേക്ക്.. ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച്.

    ആ പുഞ്ചിരി പിന്നെ…..

പക്ഷേ,  പ്രതീക്ഷയുണ്ടായിരുന്നു..

 വരുമെന്ന്…. 

മാഷേ എന്നും വിളിച്ചുകൊണ്ട് ഒരുനാൾ ഓടിവരുമെന്നു സ്വപ്നം കണ്ടു.  ഇഷ്ടമാണെന്ന്  കാതിൽ ചുണ്ടുകൾ ചേർത്തു വെച്ച് പറയുന്നത് !

ആ പ്രാതീക്ഷക്കൊപ്പം ജീവിക്കുന്നത് കൊണ്ടാവാം ഇവിടെ ഇപ്പോൾ ഞാനും ഇവനും മാത്രേ ഉളളൂ….  “

 അവന്റെ വാക്കുകൾ ഇടക്ക് ഒന്ന് ഇടറിയത് അവൾ അറിയുന്നുണ്ടായിരുന്നു.

   ഇത്ര കാലവും തനിക്ക് വേണ്ടിയാണ് ഇയാൾ കാത്തിരിക്കുന്നത് എന്നോർത്തപ്പോൾ അവളിൽ വല്ലാത്തൊരു നോവ് പിടയുന്നുണ്ടായിരുന്നു.

 പക്ഷേ, അന്ന് കൊടുക്കാൻ കഴിയാത്ത ആ വാക്ക് ഇന്ന്  എങ്ങനെ കൊടുക്കാൻ കഴിയുമെന്നോർത്തപ്പോൾ അവളുടെ മനസ്സൊന്നു വിങ്ങി.

  “താനിപ്പോൾ വേശ്യയാണ്.. എത്രയോ പേർക്കൊപ്പം പല രാത്രിയും പകലും…  സ്നേഹിക്കുന്നവന് നൽകാൻ കളങ്കപ്പെടാത്ത മനസ്സ് പോലും ഇല്ലാത്ത ഞാൻ ….. വേണ്ട… ഒരിക്കൽ ഒരു നോവായി പല മനസ്സുകളെയും മുറിവേൽപ്പിച്ചവളാണ്,  മനസ്സറിവിലൂടെ അല്ലെങ്കിലും… 

  പക്ഷേ, ഇപ്പോൾ അറിഞ്ഞുകൊണ്ട്……. വേണ്ട….  “

അവൾ അവന്റെ വാക്കുകൾക്ക് മുന്നിൽ തല താഴ്ത്തികൊണ്ട് പതിയെ അകത്തേക്ക് നടക്കാൻ തുടങ്ങുമ്പോൾ അവരെ നോക്കി നിൽക്കുന്ന സലീമിനെ ഈറനണിഞ്ഞ കണ്ണുകളാൽ ഒന്ന് നോക്കി, നന്ദിയെന്നോണം. പിന്നെ പതിയെ അകത്തേക്ക് കയറുമ്പോൾ  അവൾക്കൊപ്പം അഭിയും അകത്തേക്ക് നടന്നിരുന്നു അമ്മക്ക് വേണ്ടി മകൻ ഒരുക്കിയെടുത്ത മുറിയിലേക്ക് അവളെ കൈ ആനയിക്കാൻ !.

     ” രുദ്രാ.. അപ്പൊ എല്ലാം പറഞ്ഞപോലെ…  ശ്രദ്ധിക്കണം കുറച്ചു ദിവസം… അടങ്ങിയിരിക്കുന്നവർ അല്ല ആ ചേരിയിലുള്ളവർ. നേരിടാൻ നമ്മൾ മതി,  പക്ഷേ,  പിന്നിൽ നിന്നൊരു ആക്രമണം.. അത്‌ പ്രതീക്ഷിക്കണം ഇനിയുള്ള ദിവസങ്ങൾ.  നമ്മുടെ വഴികളിൽ അവർ ഉണ്ടാകും,  നമ്മളറിയാതെ..  ഞാൻ ഉണ്ടാകും ഒറ്റപ്പാലത്തു തന്നെ.. ഈ അവസ്ഥയിൽ ഞാൻ പെട്ടന്ന് അങ്ങോട്ട്‌ പോകുന്നത് ചിലപ്പോൾ ബുദ്ധിമോശമാകും.    ആരെയും നേരിടാനുള്ള ചങ്കുറപ്പ് പടച്ചവൻ ആവോളം തന്നിട്ടുണ്ടെങ്കിലും ചിലപ്പോൾ ചങ്കുറപ്പ് മതിയാവില്ല പിടിച്ച് നിൽക്കാൻ. അതുകൊണ്ട് ഇതിന്റെ  ഒരു ഒഴുക്ക് നിലച്ച് ഒന്ന് ആറിത്തണുക്കുന്ന വരെ ഞാൻ ഇവിടൊക്കെ തന്നെ ഉണ്ടാക്കും..  ഒന്ന് വിളിച്ചാൽ മതി,  മുന്നിൽ ഉണ്ടാകും ഇക്കാ.. എന്റേം ആ പെണ്ണിന്റേം ദേഹത്തൊരു തുളളി ചോര പൊടിയാണേൽ ഞമ്മടെ മയ്യത്ത് എടുക്കാൻ വന്നോർക്ക് കഴിയണം.. “

അതും പറഞ്ഞയാൾ അരയിൽ നിന്നും ചെറിയ ഒരു കടാരയെടുത്ത്‌ അവന്റെ കയ്യിൽ വച്ചുകൊടുത്തുകൊണ്ട് പറയുന്നുണ്ടായിരുന്നു

  ”   ഇത് ഒരു ധൈര്യം ആണ്. ഇവിടെ നിന്റെ ലോകമാണ്,  നിന്റെ നിയമവും..  തോൽക്കാൻ അല്ല, ജയിക്കാൻ ആണ് പിറന്നതെന്ന് അങ്ങ് വിശ്വസിക്കണം. എന്നിട്ട് നെഞ്ചും വിരിച്ചു നിന്നെക്ക്. ആർക്ക് വേണ്ടിയാണോ ഒരിക്കൽ നീ എല്ലാം ഉപേക്ഷിച്ചത്, അതേ അവൾക്ക് വേണ്ടി ഒരിക്കൽ കൂടി നീ ആ താന്തോന്നി ആകണം.. 

സ്വന്തം പെണ്ണിന്റ ജീവന് വേണ്ടി കൊതിപൂണ്ടു വരുന്നവന്റ ചങ്ക് നോക്കി മുഷ്ടി ഉയർത്തുമ്പോൾ  നിന്റെ വലതു ഭാഗത്തു  വിറളിപിടിച്ചുവരുന്ന അടുത്തവന്റ വാൾമുനക്ക് മുന്നിൽ ഞാനുമുണ്ടാകും   നിനക്കൊപ്പം…… 

    കൊല്ലേണ്ടത് അവരുടെ ആവശ്യമാണ്.. ജീവിക്കേണ്ടത് നമ്മുടെയും. “

അതും പറഞ്ഞ് സലീം അവന്റെ തോളിൽ ഒന്ന് തട്ടികൊണ്ട്  പോവാനായി കാറിലേക്ക് കയറുമ്പോൾ  അവന് അയാളുടെ വാക്കുകൾ വല്ലാത്തൊരു ഉണർവ്വ് നല്കുന്നുണ്ടായിരുന്നു.

  പതിയെ റിവേഴ്‌സ് എടുത്ത കാർ ഗേറ്റ് തുറന്ന്   പുറത്തേക്ക് പോകുമ്പോൾ അവൻ സലീം കയ്യിൽ വെച്ച് തന്ന കടാരയിൽ ഒന്ന് മുറുകെ പിടിച്ചു.

     ” കൊല്ലാൻ വരുന്നവനുണ്ടാകാം… പക്ഷേ, ജീവിക്കേണ്ടത് ഇപ്പോൾ എന്റെ ആവശ്യമാണ്..

    ജീവിക്കണം… ഒരിക്കൽ നഷ്ട്ടപ്പെട്ട സ്നേഹതോടൊപ്പം “

മനസ്സിൽ  നുരഞ്ഞുപൊങ്ങിയ ചിന്തകൾക്കൊപ്പം ഒരിക്കൽ സ്നേഹിച്ച പെണ്ണിന് വേണ്ടി താഴ്ത്തി വെച്ച മീശ പതിയെ തടവിയുയർത്തി അവൻ. കൂടെ  അവൾക്ക് എവിടെയോ ഉപേക്ഷിച്ച ആ രുദ്രഭാവവും അവന്റെ മുഖത്തുണ്ടായിരുന്നു.

സ്നേഹിച്ച പെണ്ണിന് വേണ്ടി വീണ്ടും താന്തോന്നിയിലേക്കുള്ള മടക്കം…!

                                             ( തുടരും )

                        ദേവൻ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

Title: Read Online Malayalam Novel Saara written by Mahadevan

4/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!