Skip to content

സാറ – ഭാഗം 14

Saara Novel

” ഇനി നീ നിന്റെ കൂട്ടുകാരിയെ കാണില്ല… ഇത് അവസാനത്തെ കാഴ്ചയാണ്..  ഇവളുടെ വയറ്റിൽ കുരുത്ത എന്റെ ചോര എവിടെ എന്ന് എനിക്ക് അറിയണം…  അങ്ങനെ ഒന്ന് ഈ ഭൂമിയിൽ വളരാൻ ഞാൻ അനുവദിക്കില്ല…  അത്‌ ഇവൾ പറയും.. പറയിപ്പിക്കും ഞാൻ.. അല്ലെങ്കിൽ……  “

അതും പറഞ്ഞ് ബോധമറ്റു കിടക്കുന്ന ശാലിനിയെ  അവർ നാട്ടിലേക്ക് വന്ന കാറിന്റെ ബാക്ക്സീറ്റിലേക്ക്  കിടത്തി ഇന്ദ്രൻ അതിന്റ ഡ്രൈവിങ് സീറ്റിലേക്ക് കയറി ക്രൂരമായ ചിരിയോടെ…..  !

        ——————————————————

” അതിന് ശേഷം ഞാൻ അവളെ കണ്ടിട്ടില്ല… അവൾ… അവൾ ജീവനോടെ ഉണ്ടോ എന്ന് പോലും…… “

അത് പറയുമ്പോൾ ദേവയാനി പൊട്ടിക്കരഞ്ഞുകൊണ്ട്‌ മുഖംപൊത്തി. 

    എന്തിനും ഏതിനും കൂട്ടായി നടന്നവളുടെ വിയോഗം അവളുടെ വാക്കുകളെ വല്ലാതെ തളർത്തിയെന്ന് മനസ്സിലായപ്പോൾ വിറങ്ങലിച്ച മനസ്സുമായി രുദ്രൻ പതിയെ എഴുനേറ്റ്  അവളുടെ തോളിൽ കൈ അമർത്തി.

    ” ദേവു…… “

അവൻ  അവളുടെ തോളിൽ തട്ടികൊണ്ട് പതിയെ വിളിക്കുമ്പോൾ നിറഞൊഴുകിയ കണ്ണുകൾ തുടച്ചുകൊണ്ട് ദേവയാനി രുദ്രനെ നോക്കി.

പിന്നെ അവന്റെ തോളിലേക്ക് ഒരു ആശ്രയമെന്നോണം ചായുമ്പോൾ അവൾ വീണ്ടും പറയുന്നുണ്ടായിരുന്നു

   ”  അവളെ… അവളെ പിന്നെ ഞാൻ കണ്ടിട്ടില്ല രുദ്രേട്ടാ… അവളെ അയാൾ ചിലപ്പോൾ…. അതിന് പോലും മടിക്കില്ല അയാൾ… അത്രക്ക്… അത്രക്ക് ദുഷ്ട്ടനാ അയാൾ… ” എന്ന്.

അതും പറഞ്ഞ്  തോളിലേക്ക് ചാരി കരയുന്ന അവളുടെ മുടിയിലൂടെ കൈ ഓടിച്ചുകൊണ്ട് സമാധാനിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു രുദ്രൻ.

കുറച്ചു നേരം അതേ നിൽപ്പ് തുടർന്ന അവൾ പതിയെ കണ്ണുകൾ തുടച്ചുകൊണ്ട് അവനിൽ നിന്നും അടർന്നു മാറുമ്പോൾ എന്തോ ആ മുഖത്തൊരു ജാള്യത ഉണ്ടായിരുന്നു .

  പെട്ടന്ന് സങ്കടം നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ……

         “എന്നിട്ട്…. പിന്നെ നീ ഇന്ദ്രനെ കണ്ടിട്ടുണ്ടോ?”

അവന്റെ ചോദ്യം കേട്ട് അവൾ വിഷാദമായൊന്ന് പുഞ്ചിരിച്ചു. പിന്നെ അവനിൽ നിന്നും മുഖം തിരിച്ചുകൊണ്ട് വീണ്ടും താൻ അനുഭവിച്ച യാതനകളിലൂടെ സഞ്ചരിക്കാൻ തുടങ്ങി.

 ” ഇല്ല രുദ്രേട്ടാ. ഞാൻ.. ഞാൻ പിന്നെ അയാളെയും ശാലിനിയെയും കണ്ടിട്ടില്ല… എനിക്ക് അറിയില്ല അവർക്ക് എന്ത് പറ്റി എന്ന്. പക്ഷേ, ഒന്നെനിക്ക് അറിയാം… അയാൾ  വരും. ഞാൻ രക്ഷപ്പെട്ടെന്ന് അറിയുമ്പോൾ അയാൾ വരാതിരിക്കില്ല. അവരുടെ ലോകത്ത് അങ്ങനെ ഒരാൾക്കും രക്ഷപ്പെടാനുള്ള അവകാശമില്ല . അത്‌ എത്ര വലിയ മിത്രമായാലും.  “

    അത്‌ കേൾക്കുമ്പോൾ രുദ്രന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു..  പ്രിയപ്പെട്ട കൂട്ടുകാരൻ കാരണം നഷ്ട്ടപ്പെട്ട എത്രയോ ജീവിതങ്ങളിൽ രണ്ട് പേര് മാത്രമായിരിക്കും ഇവർ. ഇതുപോലെ പലയിടങ്ങളിൽ, അഴുക്കുചാലിൽ ഒന്ന് ഉറക്കെ കരയുവാൻ പോലും കഴിയാതെ ഇവനാൽ എത്ര പെൺകുട്ടികൾ ……. 

”  ആ ദിവസം രാത്രിയോടെ ആയിരുന്നു ഞാൻ അവിടെ എത്തുന്നത്.  എവിടെ നോക്കിയാലും  അർധനഗ്നയായി നിൽക്കുന്ന പെൺകുട്ടികൾ. അവരെ തേടി വരുന്ന പുരുഷന്മാർ.  അവർക്കിടയിലൂടെ എന്നെയും വഹിച്ചാ വണ്ടി ചെന്നു നിന്നത്  ഇന്നലെ വരെ എന്റെ ജീവിതം തളച്ചിട്ട ആ അഴുക്കുചാലിൽ ആയിരുന്നു. 

     ദേവയാനിയിൽ നിന്നും സാറയിലേക്കുള്ള മാറ്റം..

    സാറ….  ഏതവനെയും കൊതിപ്പികാൻ പോന്നവൾ.  അങ്ങനെ ഒരു വിശേഷണം കൊണ്ട് ഞാൻ അവിടെ…. 

ഞാൻ ഇപ്പോഴും ഓർക്കുന്നു..  എന്റെ അവസ്ഥയോർത്തു അല്പമെങ്കിലും സഹതാപം ഡേവിഡിന് മാത്രം ആയിരുന്നു.  പക്ഷേ, അവിടെ നിന്ന് എന്നെ രക്ഷിക്കാൻ അവന് കഴിയില്ലായിരുന്നു.

പലപ്പോഴും എന്റെ അരികിലേക്ക്  ഗസ്റ്റ്‌ ആയി വരുന്നവരെ കൊണ്ടുവിടുമ്പോൾ അവന്റെ നിവർത്തികേട്‌ ഓർത്ത് ആ തല താഴുമായിരുന്നു.

അവൻ… അവനായിരുന്നു എനിക്കാ പേരിട്ടതും..  സാറ .!!

     ഈ നശിച്ച ലോകത്ത് ഇനിയുള്ള ജീവിതത്തിൽ  അഴുക്ക് പറ്റാതെ ആ പേരെങ്കിലും ഉണ്ടാവട്ടെ മരിക്കുവോളം എന്ന് പറഞ്ഞായിരുന്നു എന്നെ ദേവയാനിയിൽ നിന്നും സാറയാക്കി മാറ്റിയത്.  

    എന്നോട് സഹതാപം കാട്ടിയ ഒരു മുഖം…. എന്നെ രക്ഷപ്പെടുത്തിയത് അവനാണെന്ന് അവർ അറിഞ്ഞാൽ…..  പാവം എനിക്ക് വേണ്ടി..  “

  അവൾ  പതിയെ കണ്ണുകൾ തുടച്ചുകൊണ്ട് രുദ്രനിലേക്ക്  മുഖം തിരിക്കുമ്പോൾ  അവൻ അവന്റെ മുഖമാകെ ഇന്ദ്രനോടുള്ള ദേഷ്യത്താൽ ചുവന്നുതുടുത്തിരുന്നു. 

   ” മോൻ അവിടെ ഇരുന്ന് ഉറങ്ങിയോ ആവോ. ഞാൻ നോക്കട്ടെ ” എന്നും പറഞ്ഞ് കണ്ണുകൾ തുടച്ചുകൊണ്ട് അവനെ മറികടന്നവൾ വാതിൽക്കലേക്ക് നീങ്ങുമ്പോൾ പെട്ടന്ന് തിരികെ നോക്കിക്കൊണ്ടവൾ പറയുന്നുണ്ടായിരുന്നു

  ”  ഇതൊന്നും അഭി അറിയരുത്. അവന്റെ അമ്മ ഞാൻ ആണ്… ന്റെ ശാലിനിയുടെ മോൻ ന്റെ സ്വന്തം മോൻ ആണ്… അങ്ങനെ മറ്റുള്ളവർ അറിയാൻ പാടൂ….  ദേവയാനിയുടെ മോൻ എന്ന് “

അതും പറഞ്ഞവൾ പതിയെ പുറത്തേക്ക് നടന്നു.

ഒരു മഴപെയ്തു തോർന്നപോലെ പോലെ പെട്ടന്ന് ശാന്തമായ ആ മുറിയിൽ അമ്പരപ്പ് മാറാതെ ഇരിക്കുകയായിരുന്നു രുദ്രൻ.

   ഒരാളെ വിശ്വസിച്ചു പ്രണയിച്ചതിന്റെ പേരിൽ ഇത്രയേറെ അനുഭവിച്ച  ശാലിനിടെയും ദേവയാനിയെയും ഓർക്കുമ്പോൾ എന്തോ മനസ്സ് വല്ലാതെ പിടയ്ക്കുന്ന പോലെ.

ഇതുപോലെ ഇന്ദ്രൻ എന്ന പിമ്പിന്റെ ചതിക്കുഴിയിൽ വീണ് എത്രയോ പെൺകുട്ടികളുടെ ജീവിതം അഴുക്കുചാലിൽ കിടന്ന് നരകിക്കുന്നുണ്ടാകും എന്നോർക്കുമ്പോൾ  അവന്റെ കണ്ണുകൾ ദേഷ്യത്താൽ ചുവന്നിരുന്നു.

   അതേ സമയം ആ ജനലഴികൾക്ക് പുറത്ത് അവരുടെ വാക്കുകൾക്ക് ചെവിയോർത്തുകൊണ്ട് ഒരാൾ കൂടി ഉണ്ടായിരുന്നു…   ഇന്ദ്രൻ !!!!!

    ———————————————————–

പതിവ് പോലെ അഭി ക്ലാസ്സിന് പോകാൻ പുറത്തേക്കിറങ്ങുമ്പോൾ അവനെ യാത്രയാക്കാൻ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു ദേവയാനി. അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഗേറ്റ് കടന്ന് പോകുന്ന അഭി കണ്മുന്നിൽ നിന്നും അകലുന്നത് വരെ അതേ നിൽപ്പായിരുന്നു അവൾ. പിന്നെ പതിയെ അകത്തേക്ക് പോകാൻ തുടങ്ങുമ്പോൾ ആയിരുന്നു ഗേറ്റ് കടന്ന് മുറ്റത്തേക്ക് ഒരു കാർ കയറിനിന്നത്. 

 പെട്ടെന്നൊരു കാർ മുറ്റത്തേക്ക് കയറിനിൽക്കുന്നത് കണ്ടപ്പോൾ തന്നെ അവളിൽ ഭയം ഇരച്ചുകയറി. രുദ്രൻ വീട്ടിലില്ല എന്ന സത്യം അവളുടെ ഹൃദയമിടിപ്പ് ഭയത്താൽ വർധിപ്പിക്കുമ്പോൾ ഡ്രൈവിങ്സീറ്റിൽ നിന്നും ഒരാൾ പതിയെ പുറത്തേക്കിറങ്ങി .

   നീട്ടിവളർത്തിയ താടിയും മുടിയുമായി തന്റെ മുന്നിലേക്ക് വരുന്ന ആളെ പെട്ടന്നവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിലും  ആ മുഖം അടുത്തേക്ക് വരുംതോറും അവളിൽ ഭീതിജനിപ്പിച്ചുകൊണ്ട്  വിറയാർന്ന ചുണ്ടുകൾ മന്ത്രിക്കുന്നുണ്ടായിരുന്നു  “ഇന്ദ്രൻ !” എന്ന്.

   വരുമെന്ന് പ്രതീക്ഷിച്ചു ആളാണ്‌ മുന്നിൽ നില്കുന്നത് എന്ന് മനസ്സിലായപ്പോൾ അവൾ പേടിയോടെ പിന്നോട്ട് മാറി…

 ”   ദേവയാനി…… അല്ല… സാറ…  ബാംഗ്ലൂർനഗരത്തിന്റ തെരുവിൽ  മറ്റുള്ളവർക്ക് വേണ്ടി ശരീരം ഉഴിഞ്ഞുവെച്ചവൾ… “

അതും പറഞ്ഞവൻ പൊട്ടിചിരിച്ചുകൊണ്ട് വീടിനകത്തേക്ക് കയറുമ്പോൾ അവൾ ഭയം നിറഞ്ഞ കണ്ണുകളാൽ നാലുപാടും നോക്കുന്നുണ്ടായിരുന്നു രക്ഷപ്പെടാനൊരു പഴുതിനായി.  മനസ്സ് വല്ലാതെ ആഗ്രഹിക്കുനുണ്ടായിരുന്നു രുദ്രൻ ആ നിമിഷം വന്നിരുന്നെങ്കിൽ എന്ന്… !

 ” എന്താണ് ദേവയാനി.. മറന്നോ എന്നെ.. ഒന്നുമില്ലെങ്കിൽ രണ്ട് വർഷം നിന്നെയൊക്കെ അക്ഷരം പഠിപ്പിച്ച പ്രിയപ്പെട്ട സർ അല്ലെ ഞാൻ.. അതിന് ശേഷം ജീവിക്കാൻ ഒരു തൊഴിലും .. അതുകൊണ്ട് ആരെ മറന്നാലും നീ എന്നെ മറക്കില്ല എന്ന് എനിക്കറിയാം… 

  അതൊക്കെ പോട്ടെ..  മോള് വേഗം റെഡിയാക്.. നമുക്ക് പോണം. നിന്നെ കൊണ്ട് പോകാനാ ഞാൻ വന്നത്.  അതല്ല, വെറുതെ  ഈ ഉടഞ്ഞ ശരീരവും വെച്ച് വെറുതെ ബലം പിടിക്കാൻ ആണ് ഉദ്ദേശമെങ്കിൽ  നിന്നെ രക്ഷിക്കാൻ വേണ്ടി ചത്തുമലച്ച ഡേവിഡിന്റെ അവസ്ഥ ആകും നിനക്കും.  അങ്ങനെ ഒന്ന് എന്നെ കൊണ്ട് ചെയ്യിക്കരുത്.  “

  അതും പറഞ്ഞ് ഇന്ദ്രൻ അവളുടെ മുഖത്തേക്ക് ക്രൗര്യതയോടെ നോകുമ്പോൾ അവന്റെ വാക്കുകൾ കേട്ട് വിറങ്ങലിച്ചു നിൽക്കുകയായിരുന്നു ദേവയാനി..

   തന്നെ രക്ഷപ്പെടുത്താൻ വേണ്ടി സ്വന്തം ജീവിതം ഡേവിഡ് ബലി നൽകി എന്ന് കേട്ടപ്പോൾ അവൾ വേദനയോടെ അയാളുടെ ക്രൂരത നിറഞ്ഞ മുഖത്തേക്ക് നോക്കി.

       ” ഇനി പറ.. എന്റെ കൂടെ വരുന്നോ,  അതോ നിന്നെ ഞാൻ അവന്റെ കൂടെ വിടണോ.. രണ്ടായാലും എനിക്ക് ലാഭമാണ്.. അല്ലെങ്കിൽ തന്നെ ഇതുവരെ ഇന്ദ്രന്റ പുസ്തകത്തിൽ നഷ്ടക്കണക്കുകൾ രേഖപ്പെടുത്തേണ്ടി വന്നിട്ടില്ല..”

അത്‌ പറയുമ്പോൾ അവന്റെ ചുണ്ടുകളിൽ ക്രൗര്യത നിറഞ്ഞൊരു പുഞ്ചിരി ഉണ്ടായിരുന്നു.

         പക്ഷേ, പേടിച്ച പേടമാനിനെ പോലെ നിന്നവൾ അവന് നേരെ ചിരിയോടെ നോക്കുന്നത് കണ്ടപ്പോൾ ഇന്ദ്രൻ ആദ്യമൊന്ന് ഞെട്ടി. പക്ഷേ, ആ ഞെട്ടൽ പുറത്ത് കാണിക്കാതെ  ചുണ്ടുകൾ തടവിക്കൊണ്ട് അവൾക്ക് നേരെ അടുക്കുമ്പോൾ  പിന്നിൽ നിന്നും അവന്റെ തോളിൽ ഒരു കൈ പതിഞ്ഞിരുന്നു.

 പെട്ടന്ന് തോളിൽ പതിഞ്ഞ കൈ കണ്ട് തിരിഞ്ഞോനോക്കിയ ഇന്ദ്രൻ ഒരു ഞെട്ടലോടെ പിന്നോട്ട് മാറുമ്പോൾ  അവന് നേരെ നിൽക്കുന്ന രുദ്രന്റെ കണ്ണുകൾ ഇന്ദ്രന്റെ കണ്ണുകളുമായി കോർത്തിരുന്നു.

 ” ഇന്ദ്രൻ…  ഒരിക്കൽ പ്രിയപ്പെട്ടവൻ.. പിന്നൊരിക്കൽ ഒന്നും പറയാതെ എവിടെയോ മറഞ്ഞവൻ. ദേ, ഇപ്പോൾ വീണ്ടും പ്രത്യക്ഷപ്പെടുമ്പോൾ ദേവയാനിയുടെയും ശാലിനിയുടെയും കഥയിലെ വില്ലൻ… 

  നിന്നെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഞാൻ.  നീ ഇവളെ തള്ളിയ ചെളിക്കുണ്ടിൽ നിന്ന്  ദേ, ഇവിടം  വരെ ഉള്ള യാത്രയിൽ നിന്നെ പ്രതീക്ഷിച്ചു ഞാൻ നീ ആണ് വില്ലൻ എന്ന് അറിഞ്ഞത് മുതൽ. പക്ഷേ, ഇതുപോലൊരു കൂടിക്കാഴ്ച…  നിന്റെ കണക്കു പുസ്തകത്തിൽ അടയാളപ്പെടുത്താൻ ഒരു തോൽവി..  ഒരിക്കൽ പോലും തെറ്റാത്ത നിനക്ക് ഇപ്പോൾ വഴി തെറ്റി ഇന്ദ്രാ…  “

അത്‌ പറയുമ്പോൾ ഇന്ദ്രന്റെ മുഖത്ത്‌ മിന്നിമായുന്ന  ചലനങ്ങൾ സസൂഷ്മം ശ്രദ്ധിക്കുന്നുണ്ടായിരുന്നു രുദ്രൻ. 

പക്ഷേ, ഇതൊക്കെ പറഞ്ഞിട്ടും  ഒരു ഭാവഭേദവുമില്ലായിരുന്നു ഇന്ദ്രന്റെ മുഖത്ത്‌.

” രുദ്രാ..  നിനക്ക് തെറ്റി..  നീ കണ്ട നിന്റെ പഴയ കൂട്ടുകാരനായ ഇന്ദ്രൻ അല്ല ഞാൻ .. എന്റെ ചിന്തയും  വഴിയും ലക്ഷ്യവും  വേറെ ആണ്. അവിടം വരെ എത്താൻ നീ കുടിച്ച മുലപ്പാലിന്റ ബലം പോരാ…  “

 അത്‌ കേട്ട് രുദ്രൻ ചിരിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു

 ” മോനെ,  ശരിയാ…. ഞാൻ കുടിച്ച മുലപ്പാലിന്റ ബലം പോരാ.. പക്ഷേ, അവിടെ തെറ്റിയത് നിനക്കാ… എന്തോ എനിക്കാ മുലപ്പാൽ  കുടിക്കാനുള്ള യോഗം ഉണ്ടായിട്ടില്ല.. പക്ഷേ, ദൈവം അറിഞ്ഞൊരു കഴിവ് എനിക്ക് തന്നിട്ടുണ്ട്. അമ്മയെയും പെങ്ങളെയും തിരിച്ചറിയാനുള്ള കഴിവ്. പെണുങ്ങളുടെ കണ്ണുനീർ കാണുമ്പോൾ  അതിന് കാരണക്കാരനായവന്റെ മുഖം ചേർത്ത് ഒന്ന് കൊടുക്കാൻ ഉള്ള ശക്തി..  ആ ആത്മവിശ്വസം തന്നെ ആണെന്റെ ബലം.   “

  അത്‌ കേട്ടപ്പോൾ അതുവരെ ഇല്ലാത്തൊരു അമ്പരപ്പ് ഇന്ദ്രന്റെ മുഖത്തുണ്ടായിരുന്നു.

പക്ഷേ ,  രുദ്രന്റെ വാക്കുകൾക്കു മുന്നിൽ തോറ്റുകൊടുക്കാൻ തയാറാകാത്തവനെ പോലെ അവന് നേരെ പോരുകാളയെ പോലെ നിൽക്കുമ്പോൾ ഇന്ദ്രൻ പറയുന്നുണ്ടായിരുന്നു

  ”  വേണ്ട രുദ്രാ…. ഇവളെ എനിക്ക് കൊണ്ട്പോയെ പറ്റൂ… അതിപ്പോ മുന്നിൽ തടസമായി നിൽക്കുന്നത് നീ ആണെങ്കിൽ ആ പഴയ കൂട്ടുകാരനെ എനിക്ക് ഇല്ലാതാക്കേണ്ടി വരും.. ചെയ്യിക്കരുത്.. “

അതും പറഞ്ഞ് പേടിച്ച് നിൽക്കുന്ന ദേവയാനിയുടെ കയ്യിൽ പിടിക്കുമ്പോൾ  പിന്നിൽ നിന്നുള്ള രുദ്രന്റെ തൊഴിയേറ്റ് ഇന്ദ്രൻ നിലതെറ്റി മുന്നോട്ട് വീണു. 

   ” ഇനി വേണ്ട ഇന്ദ്രാ.. നീ മറ്റുള്ളവർക്ക് മുന്നിൽ അണിഞ്ഞ നല്ലവനായ അധ്യാപകന്റെ മുഖംമൂടി ഇനി നിനക്ക് വേണ്ട… ഇനി ഒരു പെണ്ണും നീ കാരണം പിഴക്കരുത്. ഒരു പെണ്ണും നിന്റെ കൈകളിലൂടെ അഴുക്കുചാലിൽ എത്തരുത്.

  നീ കാരണം ഒരു മാതാപിതാക്കളും കരയരുത്.

  ലാളിച്ചുവളർത്തി വലുതാക്കിയ മക്കളെ ഒരു നോക്ക് കാണാൻ കഴിയാതെ ഒരു മാതാപിതാക്കളും നീറി നീറി മരിക്കരുത്… 

      നിന്നെ വിശ്വസിച്ചവരെ ചതിച്ചു തിന്ന് ചീർത്ത ഈ ശരീരം ഭൂമിക്കു ഭാരമാണ്… 

  ഇനിയും പെൺകുട്ടികൾ ചതിക്കപെടാതിരിക്കാൻ  നീ.. നീ……. “

അതും പറഞ്ഞ് രുദ്രൻ ഇന്ദ്രന് നേരെ അടുക്കുമ്പോൾ ഭയത്താൽ കണ്ണുകൾ ഇറുക്കെ  അടച്ചിരുന്നു ദേവയാനി. !

   ——————————————————————

കുറച്ച് ദിവസങ്ങൾ….

പഴയ ദേവയാനിയിലേക്ക് പതിയെ മാറിത്തുടങ്ങിയ അവളെ ചേർത്തുപിടിക്കുമ്പോൾ രുദ്രൻ പറയുന്നുണ്ടായിരുന്നു

  ” എന്നോ നഷ്ട്ടപ്പെട്ട ഒരു പ്രണയമുണ്ട് നമ്മളിൽ. ഇനിയെങ്കിലും ആ പ്രണയത്തോടൊപ്പം സഞ്ചരിച്ചൂടെ നമുക്ക്,  മുന്നിൽ നമുക്ക് വേണ്ടി കാത്തുനിൽക്കുന്ന കാലത്തോടൊപ്പം. ? “

അവന്റെ ചോദ്യം കേട്ട് അവൾ ഒന്നും പറയാതെ രുദ്രന്റെ തോളിലേക്ക് ചായുമ്പോൾ  എന്നോ കൊതിച്ച പ്രണയത്തെ ചേർത്തുപിടിച്ചിരുന്നു അവൻ. 

  ” ദേവൂ… “

” മ്മ് “

  ” പണ്ട്  ഇന്ദ്രൻ പറഞ്ഞിട്ടുണ്ട്.. നീ കോളേജിൽ വെച്ച് പാടിയ ഒരു കവിതയെ പറ്റി… ഓർമ്മയുണ്ടെങ്കിൽ അതൊന്ന് പാടാമോ…

      അത്രമേൽ പ്രിയപ്പെട്ട വരികൾ നീ മറക്കില്ലെന്ന് എനിക്കറിയാം… 

  അതുകൊണ്ട് എനിക്ക് വേണ്ടി…. കേൾക്കാൻ ഞാൻ മാത്രം…  പ്രണയമാകുമ്പോൾ കേൾക്കാൻ പ്രണയിക്കപ്പെടാൻ കൊതിക്കുന്ന ഈ മനസ്സാണ് നല്ലത്..  പ്ലീസ്.. “!

അവളുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് രുദ്രൻ ചോദിക്കുമ്പോൾ  എന്നോ നഷ്ട്ടപെട്ട ഓർമ്മകളെ ഓർത്തെടുക്കാൻ ശ്രമിക്കുംപോലെ അവൾ കുറച്ചു നേരം മൗനം പാലിച്ചു. പിന്നെ അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പതിയെ ആ വരികൾ മൂളി തുടങ്ങി,  അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചുകൊണ്ട്  !

”  മിഴിപാടും മൊഴിയിതളിൽ

          മൂകമായ് വന്നു നീ…….

     കനവിലായ് പൊഴിയു –

  മഴയിലായ് മനസ്സു –

 മധുരമായ് പുണരുമീ പ്രണയം !

     മധുരമായ് പുണരുമീ പ്രണയം !

          ശിശിരകാലലയലതകളാടുമൊരു –

           നിശയിലെന്നിലലിയാൻ

        നിറമണിഞ്ഞ നറുശലഭമായരികി –

       ലണയുമെൻ സ്വപ്നമേ !

        ഹിമകണം പുണരുമൊരുയിതൾ പതിയെ

      മിഴിവിടർത്തും നേരം !

        മധു നികർന്നു മൃദുപ്രണയകാവ്യലയ –

ചുംബനത്തിലലിയാം !

       പ്രണയവല്ലരിയിലിരുദളങ്ങളായ്

       തളിരിടാം നമുക്കും !

         ഹൃദയമെഴുതുന്ന കവിതയിൽ

             മധുരവരികളായ് മാറിടാം !

                  എന്നും ഒന്നായൊഴുകിടാം…  ! 

      മിഴിപാടും മൊഴിയിതളിൽ

          മൂകമായ് വന്നു നീ…….

       കനവിലായ് പൊഴിയു –

           മഴയിലായ് മനസ്സു –

       മധുരമായ് പുണരുമീ പ്രണയം !

   രുദ്രന്റെയും ദേവയാനിയുടെയും ആ പ്രണയത്തിന്റ പൂക്കാലം അവിടെ വസന്തം ചാർത്തുമ്പോൾ   തൊടിയിൽ ആകെ കിളച്ചിട്ട മണ്ണുകൾക്ക് മുകളിൽ ഒരു മൈലാഞ്ചിച്ചെടി പുതിയ തളിരിട്ടു തുടങ്ങിയിരുന്നു.

  അതിനടിയിൽ എല്ലാം മറന്നൊരുവൻ ഇനി തിരികെ വരാത്തപോലെ ഉറക്കത്തിൽ ആയിരുന്നു…..

   ” ഇന്ദ്രൻ !!! “

                    ( തുടരും )

                                      ദേവൻ

NB : ഈ കഥ എത്രത്തോളം നന്നായി എന്നെനിക് അറിയില്ല.. വായനക്കാരായ നിങ്ങൾ നല്ലതായാലും വിമർശനം അയാലും  ഒരു വാക്കോ വരിയോ കുറിക്കുക…  

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

Title: Read Online Malayalam Novel Saara written by Mahadevan

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!