Skip to content

സാറ – ഭാഗം 13

Saara Novel

പതിയെ ശാലിനിയെയും ചേർത്തു പിടിച്ചു കുഞ്ഞിനെ നെഞ്ചിലേക്ക് ഒതുക്കി ശ്വാസമടക്കി മുന്നോട്ട് നീങ്ങുമ്പോൾ  കുഞ്ഞിനെ എങ്ങനെ എങ്കിലും രക്ഷിക്കണം എന്ന ചിന്ത മാത്രമായിരുന്നു മനസ്സിൽ. 

    ഇതൊരു മരണക്കളി ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ…. !! “

   ശ്വാസമടക്കിപിടിച്ചായിരുന്നു രുദ്രൻ  ദേവയാനിയുടെ  ഓരോ വാക്കുകളും  കേട്ടിരുന്നത്. ഒരായുസ്സിൽ അനുഭവിക്കാവുന്നത്ര വേദനകൾ ഈ പെണ്ണ് അനുഭവിച്ചുകഴിഞ്ഞിട്ടുണ്ടെന്ന് ഓർക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു പിടച്ചിൽ. 

        പതിയെ അവളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ  അടരാൻ വെമ്പിനിൽക്കുന്ന നീർമുത്തുകളെ അവൾ കൈവിടാതെ അടക്കിനിർത്തിയിരിക്കുകയാണെന്ന് തോന്നി  രുദ്രന്.

   ” എന്നിട്ട്…. എന്നിട്ട് അവൾ എവിടെ ദേവു…. നിങ്ങൾക്ക് പിന്നെ എന്താണ് സംഭവിച്ചത്.. നിന്നെ പോലെ അവളും ഏതെങ്കിലും….

 പുറംലോകം കാണാൻ കഴിയാതെ…..   “

അവന്റെ അമ്പരപ്പ് നിറഞ്ഞ ചോദ്യങ്ങള് കേട്ട് അവൾ കയ്യിൽ തെരുപ്പിടിച്ചുകൊണ്ട്  ഒന്ന് ദീർഘമായി നിശ്വസിച്ചു.

 പിന്നെ അവന്റ മുഖത്തേക്ക് നോക്കാതെ തുടർന്നു……..

  ”  പതിയെ അവിടെ നിന്നും പുറത്ത് കടക്കുമ്പോൾ രക്ഷപ്പെടുമെന്ന പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. പക്ഷേ, കുഞ്ഞിന്റെ മുഖം കാണുമ്പോൾ…

ഒരു കയ്യിൽ ശാലിനിയും മറുകയ്യിൽ കുഞ്ഞുമായി   ആരുടേം കണ്ണിൽ പെടാതെ ആ ചേരിയിൽ നിന്നും പുറത്തെത്താൻ നന്നേ പാട് പെടേണ്ടി വന്നു ഞങ്ങൾക്ക്.  ശാലിനിക്ക് പ്രസവം കഴിഞ്ഞതിന്റെ വേദനയും ബ്ലീഡിങ്ങും പരവേശവുമായി ഒരടി പോലും നേരെ നടക്കാൻ പറ്റാത്ത അവസ്ഥ.

 ഏന്തിവലിഞ്ഞൊരുവിധം ആ ചേരിയിൽ നിന്നും പുറത്തെത്തുമ്പോൾ മുന്നിലൂടെ തലങ്ങും വിലങ്ങും പായുന്ന വണ്ടികള്ക്ക് കൈ കാണിച്ചു പ്രതീക്ഷയോടെ.

 പക്ഷേ, ദയയുള്ള ഒരു കണ്ണുകളും ഞങ്ങളിലേക്ക് ശ്രദ്ധിച്ചില്ല.. പിന്നെയും പ്രതീക്ഷ അസ്തമിക്കുകയാണല്ലോ ഈശ്വരാ എന്ന് മനസ്സിൽ പിടപ്പോടെ ഓർക്കുമ്പോൾ കണ്ണുകൾ ഇടക്കിടെ പിന്നെലേക്ക് ഭീതിയോടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..

ഇതിനോടകം തന്നെ ഞങ്ങൾ രക്ഷപ്പെട്ട കാര്യം അവർ അറിഞ്ഞിട്ടുണ്ടാകുമെന്ന് തോന്നി എനിക്ക്. അവിടെ കാവൽ നിന്നിരുന്നവർ അറിഞ്ഞാൽ അത്‌ ഉടനെ ഇന്ദ്രന്റെ ചെവിയിലെത്തുമെന്നും.

   അതുകൂടി ഓർക്കുമ്പോൾ ശരീരം മുഴുവൻ ഭയത്താൽ വിറയ്ക്കുകയായിരുന്നു.

  അങ്ങനെ അവശയായ ശാലിനിയെ അവിടെ ഇരുത്തി റോഡിലേക്കിറങ്ങി പിന്നെയും കൈ കാണിച്ചു ഒരു രക്ഷക്കെന്നപോലെ…

     എന്തോ, അവസാനം ഞങ്ങളുടെ പ്രാർത്ഥന ദൈവം കേട്ടപോലെ ഒരു ടാക്സി കാർ ഞങ്ങൾക്ക് മുന്നിൽ നിർത്തി. 

 അവശയായ ശാലിനിയെയും കുഞ്ഞിനേയും കൂട്ടി കാറിലേക്ക് കയറുമ്പോൾ ഡ്രൈവറോട് പാലക്കാട് എന്ന് പറഞ്ഞപ്പോൾ വലിയ ഒരു ഓട്ടം കിട്ടിയ സന്തോഷം ആ മുഖത്തുണ്ടായിരുന്നു. ഞങ്ങൾക്കാണെങ്കിൽ അവിടെ നിന്നും രക്ഷപ്പെടാനുള്ള കച്ചിതുരുമ്പു കിട്ടിയ ഒരു ആശ്വാസവും.

  പക്ഷേ പാലക്കാട് എന്ന് പറയുമ്പോൾ ഭയത്തോടെ ശാലിനി എന്റെ കയ്യിൽ പിടിക്കുന്നുണ്ടായിരുന്നു.

      ———————————————————–

  കയ്യിൽ മുറുകെ പിടിച്ച ശാലിനി ആയാസപ്പെട്ട് ദേവുവിന്റെ മുഖത്തേക്ക് ഭയത്തോടെ നോക്കികൊണ്ട് ചോദിക്കുണ്ടായിരുന്നു

  ” നാട്ടിലേക്കാണോ നമ്മൾ… വേണ്ട ദേവു.  ഒരു കുഞ്ഞുമായി കേറിചെന്നാൽ…..  നാണക്കേട് കാരണം എന്റെ വീട്ടുകാർ ചിലപ്പോൾ… വേണ്ട.. നമുക്ക് നാട്ടിൽ പോണ്ട… ഇന്ദ്രന്റ കണ്ണെത്താത്ത എവിടെ എങ്കിലും……  അത് മതി …ഞാൻ കാരണം ഒരു കുടുബം ആത്മഹത്യ ചെയ്യുന്നത് കാണാൻ വയ്യെനിക്ക്.. പ്ലീസ്.. നാട്ടിലേക്ക് പോണ്ട ദേവു നമുക്ക് ” 

  ശാലിനിയുടെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്ന ഭയം അപേക്ഷയായി ദേവുവിന്റെ കണ്ണുകളെ ഈറനയിക്കുമ്പോൾ അവളെ ചേർത്തു പിടിച്ചു ദേവു,

 ” ഇല്ല മോളെ.. ആരുംടേം മാനം കളയണോ ആത്മഹത്യക്ക് വഴിയൊരുക്കാനോ അല്ല നാട്ടിലേക്ക് പോകാമെന്നു പറഞ്ഞത്.  ഈ അവസ്ഥയിൽ നമ്മളിവിടെ പോയാലും പിന്നിൽ ഇന്ദ്രൻ ഉണ്ടാകും.  അവനെ കുറിച്ചു  കൂടുതൽ അറിയുന്ന നമ്മളെ  വീണ്ടും അവിടെ എത്തിക്കാൻ മാത്രമായിരിക്കില്ല ഇപ്പോൾ അവന്റെ നീക്കം.. അവനെ കുറച്ചു പുറത്തറിയാതിരിക്കാൻ നമ്മളെ ഇല്ലാതാകാൻ  കൂടിയാവും.

 ഇന്ദ്രൻ എന്ന സാറിന് ഒരു ഇമേജ് ഉണ്ട് നാട്ടിൽ, കോളേജിൽ… അതിലൂടെ ഇനിയും പെൺകുട്ടികളെ പ്രണയിച്ച് ഇതുപോലെ ഉള്ള ചേരികളിൽ എത്തിക്കും അയാൾ….

  ഇപ്പോൾ നമ്മൾ രക്ഷപ്പെട്ടെന്ന് അറിയുമ്പോൾ അയാൾ തിരഞ്ഞിറങ്ങും നമ്മളെ… കാരണം നമ്മളിലൂടെ നഷ്ടപ്പെടാൻ പോകുന്നത് അയാൾ നാട്ടിലും കോളേജിലും ഉണ്ടാക്കിയെടുത്ത ഇമേജ് ആണ്.  അത്‌ നിലനിർത്താൻ ആയിരിക്കും ഇനിയുള്ള അയാളുടെ ശ്രമം.. അതിനായി….. അതിനായി നമ്മളെ ഇല്ലാതാക്കാൻ തന്നെയാകും ഇനിയുള്ള വരവ്.

   എനിക്കറിയാം നാട്ടിലേക്ക് ഈ കുഞ്ഞുമായി ചെല്ലാൻ കഴിയില്ലെന്ന്. പക്ഷേ,  ഈ കുഞ്ഞിനെ കുരുതി കൊടുക്കാൻ വയ്യാ. അതുകൊണ്ട് നമുക്ക് നാട്ടിൽ നമ്മുടെ പള്ളിനടയിൽ ഈ കുഞ്ഞിനെ കിടത്താം.  അവിടെ ആകുമ്പോൾ മറ്റു കുട്ടികൾക്കൊപ്പം ആരും അറിയാതെ ഇവൻ വളരും. 

  അവിടെ നിന്നും ഇന്ദ്രന്റ കണ്ണെത്താത്ത ഒരിടത്തു നമുക്ക് പോകാം…  നിന്റെ ഈ അവസ്ഥ മാറും വരെ.. അതിന് ശേഷം നാട്ടിലേക്ക് തിരികെ വന്നാലും ആരും ഒന്നും അറിയില്ല മോളെ..  ആരും അറിയാതെ നിന്റെ കുഞ്ഞിനെ നമുക്ക് എന്നും കാണേം ചെയ്യാലോ.  “

  —————————————————————-

 ” ഞാൻ അത്രയും പറഞ്ഞവളെ പ്രതീക്ഷയോടെ നോക്കുമ്പോൾ ശാലിനിയുടെ കണ്ണുകളിലും ആ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.

     ഇന്ദ്രന്റ കൈ കൊണ്ട് കുഞ്ഞിനെ ഇല്ലാതാക്കുന്നതിലും നല്ലത് അടുത്ത് ജീവനോടെ അവൻ ഉണ്ടെന്ന സന്തോഷത്തിൽ കഴിയാലോ എന്ന ചിന്തയാവാം അവളെ എന്റെ വാക്കുകളോട് സമ്മതം മൂളാൻ പ്രേരിപ്പിച്ചത്.

    അങ്ങനെ ആ രാത്രി അവിടെ നിന്നും തിരിച്ച ഞങ്ങൾ  ഇവിടെ എത്തിയത് പുലർച്ചെ ആയിരുന്നു.   പിന്നിൽ ഇന്ദ്രൻ ഉണ്ടാകുമെന്ന് ഉറപ്പുള്ളത് കൊണ്ട് ഒരു പോള കണ്ണടക്കാതെ ഭയത്തോടെ ആയിരുന്നു ഇവിടം വരെ എത്തിയത്. 

 പിന്നെ അവളെ കാറിൽ ഇരുത്തി  അവളുടെ കരച്ചിൽ വക വെക്കാതെ വേറെ ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തി കുഞ്ഞിനെ പള്ളിനടയിൽ പുതപ്പിച്ചു കിടത്തുമ്പോൾ  മനസ്സ് വല്ലാതെ പിടക്കുന്നുണ്ടായിരുന്നു.

 പെറ്റത് അവൾ ആണെങ്കിലും ഇത്ര നേരം എന്റെ നെഞ്ചിലെ .ചൂട് തട്ടിയല്ലേ അവൻ കിടന്നത് എന്നോർക്കുമ്പോൾ മനസ്സ് പൊട്ടിക്കരയാൻ വെമ്പുന്നുണ്ടായിരുന്നു .

 പക്ഷേ, കരഞ്ഞില്ല… ഞാൻ കൂടി കരഞ്ഞാൽ പിന്നെ ശാലിനിക്ക് അവളെ പിടിച്ചുനിർത്താൻ കഴിയില്ലെന്ന് എനിക്ക് അറിയാമായിരുന്നു.  അതുകൊണ്ട് എന്റെ പിടച്ചിൽ ഉള്ളിലൊതുക്കി വേഗം കാറിലേക്ക് കയറുമ്പോൾ കുഞ്ഞിനെ അവിടെ ഉപേക്ഷിച്ചു പോരുന്നതിന്റെ എല്ലാ വേദനയും ഞങ്ങളിൽ ഉണ്ടായിരുന്നു.. പക്ഷേ, ഇപ്പോഴത്തെ അവസ്ഥയിൽ അതാണ് നല്ലതെന്ന് പറഞ്ഞവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു ഞാൻ.

     ” എന്നിട്ട്…. !??  പിന്നെ എങ്ങനെ ആണ് നീ അവിടെ…. “

 രുദ്രന്റ ചോദ്യം കേട്ട് അവളൊന്നു പുഞ്ചിരിച്ചു.

” എന്റെ മാഷേ…  നോവിച്ചു വിട്ട മൂർഖൻ ആണയാൾ.. ഇന്ദ്രൻ… അയാളുടെ ശരിക്കുള്ള ലോകം ഇതല്ലെന്ന് മറ്റുള്ളവർ അറിഞ്ഞാൽ  ഉണ്ടാകുന്ന നഷ്ട്ടങ്ങൾ അയാൾക്ക് നന്നായി അറിയാം.  അതുകൊണ്ട് തന്നെ പള്ളിയിൽ കുഞ്ഞിനെ കിടത്തി അയാളുടെ കണ്ണെത്താത്ത ദൂരം തേടുമ്പോൾ പിന്നിൽ അയാൾ ഉണ്ടായിരുന്നു.  മരണം പോലെ….. !

 ആ പോക്കിൽ ഞങ്ങൾ പിടിക്കപ്പെട്ടു.  ഞങ്ങളെ പിന്തുടർന്ന അയാളും കൂടെ ഉള്ളവരും ആളനക്കമില്ലാത്ത സ്ഥലത്ത് ഞങ്ങൾ സഞ്ചരിച്ച വണ്ടിക്ക് കുറുകെ കാർ നിർത്തുമ്പോൾ  ഞങ്ങൾ മരണം മുന്നിൽ കണ്ടിരുന്നു.  അവരുടെ അക്രമം കണ്ട പാടെ ഞങ്ങളുടെ ഡ്രൈവർ ഓടിയതോടെ രക്ഷപ്പെടാൻ ഉള്ള അവസാനപ്രതീക്ഷയും അസ്തമിക്കുകയായിരുന്നു.

 വന്ന പാടെ അവിടെ നിന്നും രക്ഷപ്പെട്ടതിലുള്ള ദേഷ്യം അയാൾ തീർത്തത് ഞങ്ങളുടെ മുഖത്തടിച്ചുകൊണ്ടായിരുന്നു.

       ——————————————————–

” എടി,  പന്ന  &&&%%%%$$$ മക്കളെ … എന്റെ കണ്ണും വെട്ടിച്ചു രക്ഷപ്പെടണമെന്ന് കരുതിയോ രണ്ടും?   നിന്നെ പോലെ കുറെ എണ്ണത്തിനെ കണ്ടിട്ടുണ്ട് ഈ ഇന്ദ്രൻ.   പലതിനേം എത്തിക്കേണ്ടിടത് എത്തിച്ചിട്ടും ഉണ്ട് ഒരു ഈച്ചക്ക് പോലും സംശയം തോന്നാതെ..   ആ എന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ട് നാട്ടിൽ ഞാൻ ഉണ്ടാക്കിയെടുത്ത പേര് കളയാമെന്നു മക്കള് ആഗ്രഹിച്ചെങ്കിൽ  തെറ്റി… 

നിങ്ങളൊക്കെ അറിഞ്ഞിരുന്ന നല്ലവനായ ഇന്ദ്രൻസാറിന് ഇങ്ങനെ ഒരു മുഖം കൂടി ഉണ്ടെന്ന്  മനസ്സിലാക്കിയ മക്കളങ്ങനെ രക്ഷപ്പെട്ടാൽ പിന്നെ ഞാൻ കളിക്കുന്ന ഈ കളിയുടെ ത്രില്ല് അങ്ങ് പോയിക്കിട്ടും.” 

എന്നും പറഞ്ഞ് ശാലിനിയുടെ മുടികുത്തിൽ പിടിച്ച് അടുപ്പിച്ചു ഇന്ദ്രൻ.

 ” പറയെടി.. എവിടെ ആണെടി ആ കുഞ്ഞ്. നീയൊക്കെ അതിനെ എവിടെ കൊണ്ട് ഒളിപ്പിച്ചടി ? ഞാൻ ഉണ്ടാക്കിയ എനിക്ക് വേണ്ടാത്ത ആ ശവത്തെ നീ ചുമക്കുമ്പോഴേ ഞാൻ പറഞ്ഞതാ കൊന്നേക്കാൻ. അന്ന് നീ കേട്ടില്ല. പക്ഷേ, അങ്ങനെ എന്റെ ചോരയിൽ പിറന്ന ഒരു കുഞ്ഞ് ഈ ലോകത്തിനു വേണ്ട..  പറയെടി മറ്റവളെ..  “

എന്നും പറഞ്ഞ് അവളുടെ മുടികുത്തിൽ പിടിച്ചുലയ്ക്കുമ്പോൾ വേദനയാൽ പുളയുമ്പോഴും വീറോടെ അവൾ പറയുന്നുണ്ടായിരുന്നു 

 ‘ നിനക്ക് അവനെ കിട്ടില്ലെടാ.. എന്നെ കൊന്നാലും നിന്റെ കണ്ണിൽ ആ കുഞ്ഞ് എത്തില്ല.. 

  കൊല്ലെടാ കൊല്ല്…. ”  എന്ന്.. അതും പറഞ്ഞുകൊണ്ട് അവന്റെ ഷേർട്ടീൽ പിടിച്ചുലയ്ക്കുമ്പോൾ അവന്റെ വീശിയടിച്ചുള്ള അടിയിൽ അവൾ ബോധമറ്റ് നിലത്തേക്ക് വീണു.

       അത്‌ കണ്ട് ക്രൂരമായ ചിരിയോടെ  അയാൾ ദേവയാനിയെ നോക്കികൊണ്ട് അരികിലേക്ക് വന്നു.

  ”  എനിക്കറിയാം… നിന്റെ തലയാണ് ഇതിൽ പ്രവർത്തിക്കുന്നത് എന്ന്. ഒരിക്കൽ മിണ്ടാപ്പൂച്ച ആയിരുന്ന പെണ്ണിന് ഇച്ചിരി ധൈര്യവും തന്റേടവും വന്നിട്ടുണ്ടെങ്കിൽ അതിന് താങ്ക്സ് പറയേണ്ടത് എന്നോടാ.. അല്ലെ ദേവൂട്ടി. 

പാവം.. കണ്ടില്ലേ കിടപ്പ്.. എന്റെ പ്രണയിനി..  എന്ത് ചെയ്യാം… ഒന്ന് ഇഷ്ട്ടം പറയുമ്പോൾ ഇതാണ് സ്വർഗ്ഗം എന്ന് കരുതി ഓടിവരുന്ന മൂഢയായ പെണ്ണുങ്ങളിൽ ഒരുവൾ കൂടി. 

      അപ്പൊ പോകാം….  ഇനി നിന്റെ ഒന്നും ലോകം ഇതല്ല… നീയൊന്നും ഇനി പുറംലോകം കാണില്ല…

   നീ ഒക്കെ രക്ഷപ്പെടുന്ന അന്ന് എന്റെ ഇന്ദ്രൻസാർ മാന്യമുഖം ഇല്ലാതാകുമെന്ന് അറിയാം.. പക്ഷെ, എന്ത് ചെയ്യാം.. എനിക്കീ മുഖം ഇനിയും വേണം.. അപ്പൊ പിന്നെ……..

       അതന്നെ…. “

അതും പറഞ്ഞ് പൊട്ടിചിരിച്ചുക്കൊണ്ട് ദേവയാനിയെ കാറിലേക്ക് പിടിച്ചുകയറ്റാൻ കൂടെ ഉള്ളവരോട് ആവശ്യപ്പെടുമ്പോൾ  അയാൾ ചുവന്ന കണ്ണുകൾ കൊണ്ട് അവളെ ഉറ്റുനോക്കി ഒന്നുകൂടി പറയുന്നുണ്ടായിരുന്നു

  ” ഇനി നീ നിന്റെ കൂട്ടുകാരിയെ കാണില്ല… ഇത് അവസാനത്തെ കാഴ്ചയാണ്..  ഇവളുടെ വയറ്റിൽ കുരുത്ത എന്റെ ചോര എവിടെ എന്ന് എനിക്ക് അറിയണം…  അങ്ങനെ ഒന്ന് ഈ ഭൂമിയിൽ വളരാൻ ഞാൻ അനുവദിക്കില്ല…  അത്‌ ഇവൾ പറയും.. പറയിപ്പിക്കും ഞാൻ.. അല്ലെങ്കിൽ……  “

അതും പറഞ്ഞ് ബോധമറ്റു കിടക്കുന്ന ശാലിനിയെ  അവർ നാട്ടിലേക്ക് വന്ന കാറിന്റെ ബാക്ക്സീറ്റിലേക്ക്  കിടത്തി ഇന്ദ്രൻ അതിന്റ ഡ്രൈവിങ് സീറ്റിലേക്ക് കയറി ക്രൂരമായ ചിരിയോടെ…..  !

                        ( തുടരും )

                                           ദേവൻ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

Title: Read Online Malayalam Novel Saara written by Mahadevan

4.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Tags:

Leave a Reply

Don`t copy text!