Skip to content

സാറ – ഭാഗം 12

Saara Novel

”  അഭിയുടെ അച്ഛൻ.. ഒരു പെണ്ണിന് മാത്രം പറയാൻ കഴിയുന്ന ഒരു ചോദ്യം.

 പക്ഷേ, അതിന് മുന്നേ ഒരു സത്യം കൂടി രുദ്രേട്ടൻ അറിയണം…. “

അവളുടെ മുഖവുരയുള്ള സംസാരം കേട്ട് അമ്പരപ്പോടെ ആ മുഖത്തേക്ക് നോക്കുമ്പോൾ  അവൾ ഒന്ന് ദീർഘമായി നിശ്വസിച്ചുകൊണ്ട് നിലാവിലേക്ക് നോക്കികൊണ്ട് പറയുന്നുണ്ടായിരുന്നു,

    ”  ഞാൻ….  ഞാൻ അഭിയുടെ അമ്മയാണ്… എന്റെ മോൻ ആണവൻ..

പക്ഷേ,,  പക്ഷേ, അവനെ  പ്രസവിച്ചത് ഞാൻ അല്ല..  !!!!!   “

          അവൾ പറഞ്ഞ വാക്കുകൾ വല്ലാത്തൊരു ഞെട്ടലോടെ ആയിരുന്നു രുദ്രൻ കേട്ടത്. 

  അഭി ദേവയാനിയുടെ മകൻ ആണെന്ന വിശ്വാസത്തിൽ ആയിരുന്നു ഇത്ര കാലം.. എന്നാൽ ഇപ്പോൾ…

     അഭി തന്റെ മകനല്ലെന്ന് പറയുന്ന അവളുടെ മുഖത്തേക്ക് വാക്കുകളെ വിശ്വസിക്കാൻ  കഴിയാതെ  അമ്പരപ്പോടെ നോക്കുമ്പോൾ  അവൾ  അവന്റെ  മുഖത്തേക്കൊന്ന് നോക്കി.

  ” വിശ്വസിക്കാൻ കഴിയുന്നില്ല അല്ലെ.. പക്ഷേ,  ആർക്കും അറിയാത്തൊരു സത്യം അതാണ്‌… എന്റെ നാവിൻതുമ്പിലൂടല്ലാതെ മറ്റൊരാളും അറിയാൻ കഴിയാത്ത സത്യം. അതേ രുദ്രേട്ടാ… അഭിയെ പ്രസവിച്ചത് ഞാൻ അല്ല….  “

  ” പിന്നെ.. പിന്നെ ആരുടെ കുഞ്ഞാണ് അഭി…  ഇത്ര കാലം എന്റെ മനസ്സിൽ അവൻ നിന്റെ കുഞ്ഞായിട്ടായിരുന്നു.. അതിന് കാരണം  നീ ഇവനെ ഉപേക്ഷിച്ച ആ ദിവസം തന്നെയാണ്…  ഇവിടെ പള്ളിനടക്കു മുന്നിൽ നീ അവനെ കിടത്തുമ്പോൾ  യാദൃശ്ചികമായിട്ടായിട്ടായിരുന്നു ഞാൻ അവിടെ വന്നത്..   മനസ്സിനെ മുറിവേൽപ്പിക്കുന്ന ആ കാഴ്ച കണ്ട് ഒരു നിമിഷം വിറങ്ങലിച്ചു നിന്നപ്പോൾ  ആണ് കുഞ്ഞിനെ അവിടെ ഉപേക്ഷിച്ച്  ഒരു കാറിലേക്ക് ദൃതിയിൽ കയറുന്ന നിന്റെ മുഖം ഞാൻ കണ്ടത്. 

   ഒരു നിമിഷത്തെ നിശ്ചലതയിൽ നിന്നും ഞെട്ടിയുണർന്ന ഞാൻ നിനക്കരികിലേക്ക് എത്തും മുന്നേ കാർ ഇരുട്ടിലേക്ക് മറഞ്ഞിരുന്നു.

       മുന്നിൽ മയക്കത്തിലായിരുന്ന. കുഞ്ഞിനെ എടുക്കുമ്പോൾ നിനക്ക് ബാംഗ്ലൂരിൽ വച്ച് പറ്റിയ ഒരു അബദ്ധം ആയിട്ടായിരുന്നു എനിക്ക് തോന്നിയത്.  പക്ഷേ, അപ്പോഴും മനസ്സിൽ ചോദ്യചിഹ്നം പോലെ കിടന്നിരുന്ന ഒന്നുണ്ടായിരുന്നു.

 ബാംഗ്ലൂരിൽ നിന്നും നീ എന്തിനാണ് ഈ കുഞ്ഞിനെ ഇവിടെ കൊണ്ട് വന്ന് ഉപേക്ഷിച്ചത് എന്ന്. അവിടം മുതൽ കേരളം എത്തുന്നത് വരെ എത്രയോ പള്ളികൾ ഉണ്ട്, അനാഥാലയങ്ങൾ ഉണ്ട്. അവിടെ ഒന്നും ഉപേക്ഷിക്കാതെ…..

  പിന്നെ ഇവനെയും നെഞ്ചിലേറ്റി നാട്ടുകാരുടെ ചോദ്യങ്ങൾക്ക് മൗനം പാലിച്ചും എവിടേം തൊടാത്ത മറുപടി നൽകിയും  ഇത്രേം വർഷം…

 പക്ഷേ, ഇപ്പോൾ…..

നിന്റെ കുഞ്ഞല്ലെങ്കിൽ പിന്നെ…. ആരാ…..?  !!”

അവന്റെ വാക്കുകൾ അവൾക്ക് ആശ്ചര്യമായിരുന്നു.  അതോടൊപ്പം അവന്റെ ചോദ്യത്തിന് മുന്നിൽ മുഖത്തു കിനിഞ്ഞ വിയർപ്പ് തുള്ളികൾ തുടച്ചുകൊണ്ടവൾ ജനലഴികളിലൂടെ നക്ഷത്രങ്ങളിലേക്ക് മിഴി നട്ട്  ഓർമ്മകളെ ചികഞ്ഞെടുക്കാൻ ശ്രമിക്കുകയായിരുന്നു.

 —————————————————-

” എടി ശാലിനി. നമ്മളിവിടെ വന്നത് പഠിക്കാൻ ആണ്.. അല്ലാതെ പ്രേമിക്കാൻ അല്ല.. ഹോ.. ഇങ്ങനേം ഉണ്ടോ ഒരു മാഷും സ്റുഡന്റും. എപ്പഴും ഫോണിൽ തന്നെ… ഒന്നുല്ലെങ്കിൽ ആ സാറിന് ഒന്ന് ചിന്തിച്ചൂടെ ഇവിടെ പഠിക്കുന്നത് പ്രേമിക്കാൻ ഉള്ള കോഴ്സ് അല്ല എന്ന്.  അല്ല, അയാളെ പറഞ്ഞിട്ട് കാര്യം ഇല്ല.. ആദ്യം നിന്നെ പറയണം.  എപ്പഴും ഈ കുന്ത്രണ്ടാവും ചെവിയിൽ തിരുകി ഇരുന്നാൽ പിന്നെ ഭൂമികുലുക്കം ഉണ്ടായാൽ പോലും  ഹേ ഹേ….   ” 

അതും പറഞ്ഞ് ദേഷ്യത്തോടെ അവളുടെ കയ്യിൽ ഒരു അടിയും കൊടുത്ത് ദേവയാനി കുളിക്കാൻ ബാത്റൂമിലേക്ക് കേറുമ്പോൾ ശാലിനി അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഇന്ദ്രനുമായി സംസാരിച്ചുകൊണ്ട് ഇരുന്നു.

ദേവു കുളി കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴും ശാലിനിയുടെ അതേ ഇരിപ്പ് കണ്ടപ്പോൾ വല്ലാത്ത ദേഷ്യം വരുന്നുണ്ടായിരുന്നു അവൾക്ക്.

” ന്ത് സാലു.. ഇങ്ങനെ ഇരുന്നാൽ അവിടെ വേരിറങ്ങിപോകും.  മതി നിർത്ത്‌. . എന്നിട്ട് വേം കുളിച്ചു റെഡി ആകൂ. കോളേജിൽ ഒന്നും പോണ്ടേ കാമുകിക്ക്. അതോ ഇവിടെ ഇങ്ങനെ സംസാരിച്ചിരുന്നാൽ മതിയോ?  “

   ദേവുവിന് ദേഷ്യം വന്നെന്ന് മനസ്സിലായപ്പോൾ അവൾ ” പിന്നെ വിളിക്കാം ” എന്നും പറഞ്ഞ് ഫോണിലൂടെ ഇന്ദ്രന് ഉമ്മയും നൽകി കാൾ കട്ട്‌ ആക്കി എഴുനേറ്റു.

  ” എന്റെ ദേവു…. നിനക്ക് ശരിക്കും അസൂയ ആണ്.  നിനക്കോ പ്രേമിക്കാൻ താല്പര്യം ഇല്ല. അല്ലെങ്കിൽ നിനെയും പ്രതീക്ഷിച്ചു നിൽക്കുന്ന ഒരുവന്റെ മുഖത്തു നോക്കിയിട്ടും മനസ്സിലുള്ളത് തുറന്ന് പറയാതെ ഇങ്ങോട്ട് പോരില്ലല്ലോ.

എന്നിട്ട് വീണ് കിട്ടിയ ഭാഗ്യം ഞാൻ ഉപയോഗിക്കുമ്പോൾ നിനക്ക് അസൂയ.. നിനക്ക് പറ്റിയത് ആ രുദ്രൻ തന്നെയാ…. തന്തോന്നി “

എന്നും പറയുമ്പോൾ ദേവു ദേഷ്യത്തോടെ അടിക്കാൻ ഓങ്ങിയ കൈക്കിടയിൽ നിന്നും ഒഴിഞ്ഞുമാറി ചിരിച്ചുകൊണ്ട് ശാലിനി ടൗവ്വലും എടുത്ത് ബാത്റൂമിലേക്ക് കയറി.

      ——————————————————-

അവളുടെ ഓരോ വാക്കുകളും അമ്പരപ്പോടെ കേൾക്കുകയായിരുന്നു രുദ്രൻ.

 ”  അതൊരു തുടക്കം ആയിരുന്നു.  ഇന്ദ്രനും ശാലിനിയും തമ്മിലുള്ള പ്രണയത്തിന് അതിർവരമ്പുകൾ ഇല്ലായിരുന്നു. 

 അവളെ കാണാൻ വേണ്ടി അയാൾ പല വട്ടം ബാംഗ്ലൂരിൽ എത്തി. ഞാൻ അറിയാതെ പോലും അവൾ അവനൊപ്പം സമയം ചിലവഴിച്ചു.  അവസാനം………….. !

             ——————————————————

പ്രെഗ്നൻസിടെസ്റ്റിലെ ചുവന്ന വരകളിലേക് നോക്കി ശാലിനി മുഖം പൊത്തുമ്പോൾ ദേവുവിന്റെ ശരീരത്തിൽ ഒരു കടന്നൽകൂട് ഇളകിയ അവസ്ഥ ആയിരുന്നു.  കൂട്ടുകാരി  ഗർഭിണിയാണെന്ന് വിശ്വസിക്കാൻ കഴിയാതെ അവൾ ശാലിനിയുടെ മുഖത്തേക്ക് നോക്കുമ്പോൾ  ” പറ്റിപോയെടി ” എന്നും പറഞ്ഞവൾ ദേവുവിന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞു.

   ” എന്നാലും മോളെ… നീ…. “

അവളോട് എന്ത് പറയുമെന്നോ എങ്ങനെ സമാധാനിപ്പിക്കുമെന്നോ അറിയാതെ കുഴങ്ങി ദേവയാനി.

   ” നീ സാറിനെ വിളിക്ക്… എന്നിട്ട് കാര്യം പറ… കൂടുതൽ വഷളാകുന്നതിനു മുന്നേ നിന്റെ വീട്ടിൽ പറഞ്ഞ് ഒരു തീരുമാനത്തിൽ എത്തിയാൽ ഈ നാണക്കേടിൽ നിന്നും…  അല്ലെങ്കിൽ  … “

ദേവയാനിയുടെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്ന വേവലാതിയും ഭയവുമെല്ലാം  ശാലിനിയിലും ഉണ്ടായിരുന്നു.

 അവൾ പതിയെ ഫോൺ എടുത്ത് ഇന്ദ്രന്റ നമ്പർ ഡയൽ ചെയ്ത് അവസ്ഥ അവനു മുന്നിൽ കരഞ്ഞു പറയുമ്പോൾ മറുതലക്കൽ ആദ്യം ഒരു പുഞ്ചിരി ആയിരുന്നു മറുപടി.

  പിന്നെ അവളെ സമാധാനിപ്പിക്കുംപോലെ ഇന്ദ്രൻ പറയുന്നുണ്ടായിരുന്നു

   ” എന്റെ പെണ്ണെ…  നീ എന്തിനാ വെറുതെ പേടിക്കുന്നെ… ഞാൻ ഇല്ലേ നിന്റെ കൂടെ..  ഇതിപ്പോ വീട്ടുകാർ അറിഞ്ഞാൽ അല്ലെ പ്രശ്നം ഉളളൂ.  അവർ അറിയാതെ നമുക്ക് ഇത് ഹാൻഡിൽ ചെയ്യാംന്നെ… നീ വെറുതെ ടെൻഷൻ അടിക്കാതെ… പിന്നെ ഒന്ന്……

  നിന്നെ ഞാൻ നിർബന്ധിക്കില്ല.. പക്ഷേ, നീ ആലോചിക്കൂ… ഇപ്പോഴത്തെ അവസ്ഥയിൽ നമുക്ക് ഈ കുട്ടി വേണോ എന്ന്.

  ഇനി എന്തായാലും നിങ്ങൾ അവിടെ താമസിക്കണ്ട…  നിനക്കും ദേവയാനിക്കും താമസിക്കാൻ ഞാൻ വേറെ ഒരു സ്ഥലം അവിടെ റെഡിയാക്കാം.. ആരും നിങ്ങളെ തേടി വരാത്ത ഒരിടം…. “

അതും പറഞ്ഞവൻ പുഞ്ചിരിക്കുമ്പോൾ അവൾക്ക് ആ വാക്കുകൾ വല്ലാത്തൊരു ആശ്വാസം ആയിരുന്നു..

  ആ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന ചതി മാത്രം അവർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.. 

——————————————————————

 ” പക്ഷേ, അവളുടെ തീരുമാനം ആ കുഞ്ഞിനെ പ്രസവിക്കാൻ ആയിരുന്നു. ആദ്യമൊക്കെ ആ കുഞ്ഞിനെ ഉപേക്ഷിക്കാൻ നിർബന്ധിച്ച ഇന്ദ്രന്റെ സംസാരത്തിലും പെരുമാറ്റത്തിലും മാറ്റം വരുന്നത് വല്ലാത്ത ഭയത്തോടെ ആയിരുന്നു ഞങ്ങൾ കണ്ടത്.

      ആ നഗരത്തിൽ ആരും ആശ്രയമില്ലാതെ ,,  ഇങ്ങനെ ഒരു അവസ്ഥയിൽ ആരോടും ഒന്നും പറയാൻ കഴിയാതെ ഇന്ദ്രൻ എടുത്ത വീട്ടിൽ ഞങ്ങൾ പേടിയോടെ….

വീട്ടിലേക്ക് വിളിക്കുമ്പോഴും വീട്ടുകാർ സന്തോഷത്തോടെ സംസാരിക്കുമ്പോഴും മക്കളേ കാണാൻ കൊതിയാകുന്നു എന്ന് പറയുമ്പോഴും ഓരോ കാരണങ്ങൾ കണ്ടെത്തി  ആ കാലയളവ് നീട്ടി ഞാൻ….  വീട്ടുകാർക്ക് മുന്നിൽ സന്തോഷം അഭിനയിച്ചു.  ഒന്നുമറിയാതെ വീട്ടുകാർ അയച്ച പണം പോലും എടുക്കാൻ കഴിയാതെ, ആരോട് സഹായം ചോദിക്കുമെന്ന് അറിയാതെ…….

  പിന്നീട്  അവന്റെ വാക്കുകളെ വിശ്വസിച്ച അവിടെയും ഞങ്ങളുടെ പിഴവ്  പൂർണ്ണമായത്  അവൾ പൂർണ്ണഗർഭിണിയായ സമയത്തായിരുന്നു. 

  ” എടി,  നിന്നെയൊക്കെ ഇങ്ങോട്ട് പറിച്ചുനട്ടത് നിന്നോടൊക്കെ ഉള്ള സ്നേഹം കൊണ്ടാണെന്നു കരുതിയോ…. ഇത് ലോകം വേറെയാ… നിനെപോലുള്ള അഴകുള്ള മലയാളിപെണ്ണുങ്ങൾക് ഇവിടെ ഡിമാന്റ് കൂടുതലാ.. അതിനൊക്കെ വേണ്ടി തന്നെയാ നിന്നെ പ്രണയിച്ചതും ദേ, ഇപ്പോൾ രണ്ടിനേം ഇവിടെ എത്തിച്ചതും.നിന്റെ വയറ്റിലെ നശിച്ച ജന്തുവിനെ എനിക്ക് ഒറ്റ ചവിട്ടിന് കളയാൻ അറിയാഞ്ഞിട്ടല്ല… പക്ഷേ, ചെയ്യുന്നില്ല.. അത്‌ ഞാൻ ഉണ്ടാക്കിയ കുഞ്ഞാണെന്നുള്ള കരുണയോ സഹതാപമോ കൊണ്ടല്ല.  നിന്റെ അവസാനത്തെ ആഗ്രഹം അല്ലെ.. അത്‌ നടക്കട്ടെ എന്ന് കരുതി മാത്രം ആണ്. ഇനി ഇതാണ് നിങ്ങളുടെ ലോകം . ഇനി സ്വന്തം നാട് കാണാനോ വീട്ടുകാരോടൊത്തു ഒരു നേരം ഇരിക്കാനോ ഈ ജീവിതത്തിൽ യോഗമുണ്ടാവില്ല..  നിന്നെയൊക്കെ ഞാൻ എന്നെ വിറ്റടി..  മുപ്പതു വെള്ളിക്കാശിനല്ല… ലക്ഷങ്ങൾക്ക്… അങ്ങനെ എത്ര എണ്ണം.. “

എന്നും പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ഇന്ദ്രന്റെ വേറൊരു മുഖം കാണുകയായിരുന്നു ഞങ്ങൾ.

     ” ഇനി ഇവിടെ നിന്ന് രക്ഷപ്പെടാം എന്നൊരു മോഹം ഉണ്ടെങ്കിൽ അതങ്ങ് മറന്നേക്ക്… ഇവൾ പെറ്റിടുന്ന വരെ ഉളളൂ നിങ്ങൾക്ക് ഈ മുറിക്കുള്ളിലെ ആയുസ്സ്.. അത്‌ കഴിഞ്ഞാൽ നിങ്ങൾ വേറെ ഒരു ലോകത്താണ്.. നിന്നെ പോലെ ഒരുപാട് പെണ്ണുങ്ങൾ ജീവിക്കുന്ന ഒരു ലോകത്ത്  “

എന്നും പറഞ്ഞു പോകുമ്പോൾ മനസ്സിൽ ഉണ്ടായിരുന്നു എല്ലാം വീട്ടിൽ അറിയിക്കുന്നതാണ് ബുദ്ധി എന്ന്..പക്ഷേ, അയാൾ പോകുന്നതിനോടൊപ്പം ഞങ്ങളുടെ ഫോൺ കൂടി ബലമായി പിടിച്ചു വാങ്ങി. “

 എല്ലാം കേട്ട് വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു രുദ്രന്.  ഒരു സിനിമാകഥപോലെ അമ്പരപ്പോടെ അവളുടെ ഓരോ വാക്കും കേൾക്കുമ്പോൾ ഇന്ദ്രനോടുള്ള ദേഷ്യം മനസ്സിനെ വരിഞ്ഞുമുറുക്കുന്നുണ്ടായിരുന്നു.

  ”  ആ മുറിയിൽ തന്നെ ആയിരുന്നു അവളുടെ പ്രസവം . മുറിക്ക് പുറത്തേക്കിറങ്ങാൻ പോലും കഴിയാതെ എല്ലാ വേദനകളും കടിച്ചമർത്തി അവൾ പ്രസവിച്ചു.

   ആ പ്രസവത്തോടെ ആ റൂമിൽ നിന്നും ഞങ്ങളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുമെന്ന് ഉറപ്പായിരുന്നു. അതുപോലെ ചിലപ്പോൾ കുട്ടിയെ ഇല്ലാതാകുമെന്നും. അതുകൊണ്ട് തന്നെ എന്തെങ്കിലും പഴുതുണ്ടാക്കി  ആ കുഞ്ഞിനെ എങ്കിലും രക്ഷിക്കണം എന്ന് തോന്നി… ആ രാത്രി വെളിയിൽ കാവൽ നിൽക്കുന്നവരുടെ കണ്ണ് വെട്ടിച്ചു പുറത്ത് കടക്കുമ്പോൾ അറിയില്ലായിരുന്നു എങ്ങോട്ട് പോണമെന്ന്.  പെട്ടന്നൊരു ദിവസം കുട്ടിയുമായി വീട്ടിലേക്ക് കേറി ചെന്നാലുള്ള അവസ്ഥ ഓർക്കുമ്പോൾ…

          അവളാണെങ്കിൽ ആകെ തളർന്ന അവസ്ഥയിലും.  

 പതിയെ ശാലിനിയെയും ചേർത്തു പിടിച്ചു കുഞ്ഞിനെ നെഞ്ചിലേക്ക് ഒതുക്കി ശ്വാസമടക്കി മുന്നോട്ട് നീങ്ങുമ്പോൾ  കുഞ്ഞിനെ എങ്ങനെ എങ്കിലും രക്ഷിക്കണം എന്ന ചിന്ത മാത്രമായിരുന്നു മനസ്സിൽ. 

    ഇതൊരു മരണക്കളി ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ…. !! “

                          ( തുടരും )

                                               ദേവൻ

 കഥയുടെ മെല്ലെ പോക്കിന് ഇച്ചിരി സ്പീഡ് കൂട്ടിയിട്ടുണ്ടെ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

Title: Read Online Malayalam Novel Saara written by Mahadevan

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!