Skip to content

സാറ – ഭാഗം 6

Saara Novel

അതും പറഞ്ഞവൾ ചിരിയോടെ ക്ലാസ്സിലേക്ക് കയറുമ്പോൾ എല്ലാം കേട്ട് അന്തംവിട്ട് നിൽക്കുകയായിരുന്നു ശാലിനി.

 “ഈ പെണ്ണിത് പറയുന്നത് സത്യാണോ ഈശ്വരാ..

ഉണങ്ങിയ കമ്പിലും പുതിയ തളിരോ !!  ഏയ്.

അതിനുള്ള ധൈര്യം ഒന്നും ഇവൾക്കില്ല. “എന്നൊക്കെ ചിന്തിച്ചുകൊണ്ട് അവളും ദേവു പോയ വഴിയേ ക്ലാസിലേക്ക് കയറുമ്പോൾ  ദേവയാനി പറഞ്ഞതെല്ലാം കേട്ട് അമ്പരപ്പോടെ രണ്ട് കണ്ണുകൾ അവർക്ക് പിന്നിൽ ഉണ്ടായിരുന്നു.

  ആ സമയം  മറഞ്ഞു നിൽക്കുന്ന കണ്ണുകൾക്ക് വല്ലാത്തൊരു തിളക്കമായിരുന്നു.. !!

       ——————————————————-

പിന്നീടുള്ള ദിവസങ്ങളിൽ  കോളേജിലേക്ക് പോകുമ്പോഴും വരുമ്പോഴുമെല്ലാം അവളുടെ കണ്ണുകൾ രുദ്രനെ തേടുന്നുണ്ടായിരുന്നു.

   ഒരു നിഴലനക്കം പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

    ഇന്ദ്രൻസാറിനോട് ചോദിക്കാമെന്ന് വെച്ചാൽ പ്രണയമെന്ന് തെറ്റിദ്ധരിച്ചാലോ എന്നൊരു ഭയം ആ ഉദ്യമത്തിൽ നിന്നും അവളെ പിന്തിരിപ്പിക്കുമ്പോഴും പലപ്പോഴും ആ തേടൽ എന്തിനെന്ന് അവൾ സ്വയം ചോദിക്കുന്നുണ്ടായിരുന്നു.

      ഇന്ദ്രൻ സാർ അയാളെ കുറിച്ച് പറഞ്ഞത് മുതൽ തോന്നിയ സഹതാപമോ അതോ അവിടെ നിന്നും മനസ്സിലേക്ക് ചേക്കേറിയ ഒരു കാമുകന്റെ മുഖഛായയോ.. !

 ഏയ്‌… പ്രണയമല്ല … സഹതാപം മാത്രം…

അങ്ങനെ കരുതാനായിരുന്നു അവൾ ശ്രമിച്ചത്.

  പക്ഷേ, എന്നും തേടും,  മറഞ്ഞിരുന്നു നോക്കുന്നുണ്ടോ അയാൾ എന്ന്. പക്ഷേ….

       —————————————————–

   ” എടി പെണ്ണെ… നീ ഇങ്ങനെ മടിച്ചിയായി ഇരിക്കാതെ  അമ്മടെ രണ്ട് ബ്ലൗസ് ഉണ്ട് ശാരദെടെ കയ്യിൽ തുന്നാൻ കൊടുത്തിട്ട്, അതൊന്ന് വാങ്ങി വന്നേ…  നാളെ മാമന്റെ വീട്ടിൽ പോകുമ്പോൾ ഇടാൻ ഉള്ളതാ…  ഒന്ന് പോയി വാ കൊച്ചേ.. അമ്മക്ക് ഇവിടെ നൂറുകൂട്ടം പണി ഉള്ളോണ്ടല്ലേ “

 അമ്മ അടുക്കളയിൽ നിന്നും വിളിച്ചുപറയുന്നത് കേട്ടെങ്കിലും ആദ്യമൊന്ന് മടിച്ചു അവൾ. പിന്നെ പോയില്ലേൽ പിന്നാലെ നടന്ന് ഓരോന്ന് പറഞ്ഞ് മനുഷ്യന്റെ മൂഡ് കളയും അമ്മ എന്നോർത്തപ്പോൾ കയ്യിലെ ബുക്ക്‌ മടക്കി മേശപ്പുറത്തു വെച്ച് അവൾ പുറത്തേക്കിറങ്ങി നടന്നു. 

   വഴിയിൽ കണ്ടവരോടൊക്കെ കുശലം പറഞ്ഞുകൊണ്ട് കവലയിലെ തുന്നൽകടയിലേക്ക് നടക്കുമ്പോൾ പെട്ടന്ന് അരികിൽ വന്നു നിന്ന ബൈക്ക് കണ്ട് അവൾ പിന്നിലേക്ക് പേടിയോടെ മാറി. ആദ്യമൊന്ന് ഭയന്നെങ്കിലും ബൈക്കിൽ ഇരിക്കുന്ന ആ മുഖം കണ്ട് അമ്പരപ്പോടെ  നോക്കുമ്പോൾ ആദ്യമായി അവൾക്ക് നാണം വരുന്നുണ്ടായിരുന്നു.

  ഇതുവരെ തോന്നാത്ത ഒരു വികാരം… അവൾക്ക് തന്നെ ആശ്ചര്യമായിരുന്നു.  

 “ഈശ്വരാ…. മനസ്സിൽ പ്രണയത്തിന്റ കാറ്റ് വീശുവാണോ…. കൈലാസനാഥാ.. കാത്തോളണേ…  മനസ്സിൽ ആവശ്യമില്ലാത്ത ചിന്തകളൊന്നും തോന്നിക്കരുതേ “

 എന്ന് കണ്ണുകൾ ഇറുക്കെ അടച്ചുകൊണ്ട് മനസ്സിൽ പ്രാർത്ഥിക്കുമ്പോൾ  അത്‌ നോക്കി നിൽക്കുന്ന രുദ്രൻ ചോദിക്കുന്നുണ്ടായിരുന്നു

  ” എന്താടോ.. എന്നെ കാണുമ്പോൾ എങ്ങനെ കരയാം എന്ന് ആലോചിക്കുവാണോ അതോ എനിക്കിട്ട് എങ്ങനെ പണി തരണമെന്നോ ?  “

 രണ്ടായാലും  വേണ്ടാട്ടോ.. ഞാൻ ഇയാളെ ശല്യം ചെയ്യാൻ വന്നതൊന്നും അല്ല. അങ്ങനെ ഒരു പെണ്ണിനെ വഴിയിൽ തടഞ്ഞുനിർത്തി ശല്യം ചെയ്യാൻ മാത്രം താന്തോന്നി ഒന്നുമല്ല ഞാൻ.

   പിന്നെ മനസ്സിൽ തോന്നിയ ഒരിഷ്ടം തുറന്ന് പറയണമെന്ന് തോന്നി അന്ന്. അത്‌ തനിക്ക് താല്പര്യം ഇല്ലാത്ത വിഷയം ആണെന്ന് അറിഞ്ഞപ്പോൾ ഞാൻ വിട്ടു.

 അല്ലെങ്കിൽ തന്നെ എന്റെ ജീവിതം തന്നെ ഒരു സ്വപ്നം ആണ്.  കാണുന്നതൊന്ന് നടക്കുന്നത് മറ്റൊന്ന്.

    ഞാൻ ആഗ്രഹിച്ചതൊന്നും ഇതുവരെ കിട്ടിയിട്ടില്ല. അതിലേക്ക് ഒന്ന് പേര് കൂടി ചേർത്തുവെച്ചു. ദേവയാനി….. അത്രേ ഉളളൂ. “

അവന്റെ നിഷ്ക്കളങ്കമായ വാക്കുകൾ ഇടയ്ക്ക് ഒന്ന് പതറിയത് അവൾക്ക് മനസ്സിലായെങ്കിലും അവളുടെ ശ്രദ്ധ അവന്റെ വാക്കുകളിൽ മാത്രമല്ലായിരുന്നു.

    അവന്റെ മുഖത്തേക്ക് മിഴിവെട്ടാതെ നോക്കി നിൽക്കുമ്പോൾ അവനിലെ മാറ്റം ശരിക്കും അവളെ അത്ഭുതപ്പെടുത്തുന്നുണ്ടായിരുന്നു.

    താടിയും മുടിയും നീട്ടി ആകെ കോലം കെട്ടപോലെ, കണ്ടാൽ തന്നെ പേടിപ്പെടുത്തുന്ന ആ രൂപത്തിനുള്ളിൽ ഉണ്ടായിരുന്നത് ഇതുപോലെ ഒരു മുഖം ആയിരുന്നെന്ന് ഓർക്കുമ്പോൾ അവൾക്ക് വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു. അവനിലെ മാറ്റം അവളെ അമ്പരപ്പിച്ചു.  മുടിയും താടിയും വെട്ടിയൊതുക്കി പഴയ വേഷം ഒക്കെ കളഞ് ശരിക്കും ഒരു ജെന്റിൽമാൻ ആയ രുദ്രൻ ആയിരുന്നു അപ്പോൾ അവൾക്ക് മുന്നിൽ.

  ” ഇയാൾ എന്താടോ ഇങ്ങനെ നോക്കുന്നത്. ” എന്നും ചോദിച്ച്  ചിരിക്കുന്ന അവനോട് ചുമലൊന്നിളക്കി ഒന്നുമില്ലെന്ന് കാണിക്കുമ്പോൾ അവൾ ഇടക്ക് നാലുപാടും നോക്കുന്നുണ്ടായിരുന്നു ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന്.

  ”  ഞാൻ പോട്ടെ… ആരെങ്കിലും കണ്ടാൽ….  “അതും പറഞ്ഞ് അവിടെ നിന്നും വേഗം രക്ഷപ്പെടാനെന്നോണം അവൾ മുന്നോട്ട് നടക്കുമ്പോൾ പെട്ടന്ന് തിരിഞ്ഞ് സ്നേഹത്തോടെ പറയുന്നുണ്ടായിരുന്നു.

 ” ആള് താന്തോന്നി ആണെങ്കിലും ഇപ്പോൾ കാണാൻ ഒരു മാഷ്ടെ ലുക്ക്‌ ഒക്കെ ഉണ്ട്… ഇയാക്ക് ചേരുന്നത് ഇതാണ്. ഇനി എന്നും ഇങ്ങനെ മതിട്ടോ ” എന്ന്.

അതും പറഞ്ഞ് വേഗം മുന്നോട്ട് നടന്ന അവളെ തന്നെ നോക്കി നിൽക്കുമ്പോൾ രുദ്രന്റെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞുനിന്നിരുന്നു.

  മനസ്സിൽ മായാതെ സൂക്ഷിക്കുന്ന പ്രണയാർദ്രമായ പുഞ്ചിരി !!

       ———————————————————–

  ദിവസങ്ങൾ ഓടിമറഞ്ഞു. കോളേജ് ലൈഫ് അവസാനദിനങ്ങളിലേക്ക് അടുക്കുമ്പോൾ അവിടെ നിന്നും പടിയിറങ്ങുക എന്നത് എല്ലാവർക്കും വല്ലാത്തൊരു മിസ്സിംഗ്‌ ആയിരുന്നു.    ഇനി എണ്ണപ്പെട്ട ദിവസങ്ങൾ മാത്രമാണ് മുന്നിൽ.

ഒരു കുടുംബം പോലെ കഴിഞ്ഞവർ ആ കൂട് വിട്ട് പല വഴികളിലേക്ക് വേർപിരിയുന്നു. നാളെ വേറെ ഒരു കോളേജ്,  വേറെ കുറെ കൂട്ടുകാർ !

   ഇവിടെ ഈ ക്‌ളാസും വരാന്തയുമെല്ലാം ഒത്തിരി ഓർമ്മകൾ സമ്മാനിച്ചതാണ്. ഇനി ഇവിടെ ഇതുപോലെ സമയം ചിലവഴിക്കാൻ കഴിയില്ലെന്ന് ഓർക്കുമ്പോൾ  എന്തോ വല്ലാത്തൊരു മൂകതയായിരുന്നു മനസ്സിൽ.

   അന്ന് ഫെയർവെൽ ഡേ ദിവസം എല്ലാവരും ഓരോ പ്രോഗ്രാമിൽ മുഴുകുമ്പോൾ  എന്തോ ഒന്നിലും  താല്പര്യം ഇല്ലാത്ത പോലെ ഇരിക്കുകയായിരുന്നു ദേവയാനി.

    ഒരു സ്വപ്നങ്ങളെ ഇവിടെ ഉപേക്ഷിച്ചാണ് പോകുന്നതെന്ന് ഓർക്കുമ്പോൾ…

അതിനേക്കാൾ കൂടുതൽ അവളുടെ മനസ്സിൽ വല്ലാതെ നോവായി മാറിയത് ഇനിയുള്ള പഠനം ബാംഗ്ലൂർ എന്ന വലിയ നഗരത്തിലായിരിക്കും എന്നതായിരുന്നു.  മകളുടെ ഭാവി മാത്രം സ്വപ്നം കാണുന്ന അച്ഛന്റെ ആഗ്രഹം. 

  പക്ഷേ,  ഇവിടം വിട്ട് പോകാൻ മനസ്സ് അനുവദിക്കാത്തപോലെ..

  എന്നോ മനസ്സിൽ പതിഞ്ഞ ആ മുഖം മിസ്സ്‌ ചെയ്യുമെന്ന് ചിന്തിക്കുമ്പോൾ.

   ഇപ്പഴും അറിയില്ല അയാളോട് തോന്നുന്ന ഇഷ്ട്ടത്തിനേ എന്ത് പേരിട്ടു വിളിക്കുമെന്ന്.

 പ്രണയമല്ലെന്ന് മനസ്സിനെ പറഞ്ഞുപഠിപ്പിക്കുമ്പോഴും ഇടക്ക് മനസ്സ് ആ മുഖം ഓർക്കുമ്പോൾ ആർദ്രമാകാറുണ്ട്.

   നേരിൽ കാണുമ്പോൾ ഹൃദയം വല്ലാതെ മിടിക്കാറുണ്ട്.. കൺപീലികൾ തുടിക്കാറുണ്ട്.

   മനസ്സിൽ അയാൾക്കിപ്പോൾ ഉള്ള സ്ഥാനം എന്താണെന്ന് മാത്രം….

     പക്ഷേ….

 മനസ്സ് പിടിവിട്ടുപോയ നിമിഷത്തിൽ തോളിൽ പതിഞ്ഞ ശാലിനിയുടെ സ്പർശ്ശനം ആയിരുന്നു അവളെ തിരികെ വേദിയിലേക്ക് കൊണ്ടുവന്നത്.

  ” നീ എന്താടി ഇത്ര ആലോചിക്കുന്നത്.? ഇനി ഇന്ദ്രൻ സാറിനെ കാണില്ലല്ലോ എന്നോർത്തുള്ള സങ്കടം ആണോ “

 ചിരിച്ചുകൊണ്ടവൾ ചോദിക്കുമ്പോൾ അതിന് മറുപടിയൊന്നും പറയാതെ ഇരുന്നു ദേവയാനി.

     “ഇനി അടുത്തതായി കുഞ്ഞുകവിതകളിലൂടെ നമ്മുടെ മനം കവർന്ന മിണ്ടാപ്പൂച്ച  ദേവയാനി നമുക്ക് വേണ്ടി ഒരു കവിത ചൊല്ലുന്നതാണ് “

സ്റ്റെജിൽ നിന്നും കെട്ട അനൗൺസ്‌മെന്റ് അവളെ അമ്പരപ്പിച്ചു.  അതോടൊപ്പം കെട്ടഭാവം പോലും കാണിക്കാതെ  അവൾ തല താഴ്ത്തി ഇരിക്കുമ്പോൾ കയ്യിൽ തോണ്ടിക്കൊണ്ട് ശാലിനി പറയുന്നുണ്ടായിരുന്നു

  ” എടി,  നീ  ഇങ്ങനെ  മൂഡ്ഓഫ് ആയി ഇരിക്കാതെ ചെല്ല്.. ഇവിടെ നമ്മുടെ അവസാനത്തെ ദിവസമാണ്. ഇനി ഇങ്ങനെ ഒരു ദിവസം നമുക്ക് കിട്ടില്ല. അതുകൊണ്ട്  ബലം പിടിച്ചിരിക്കാതെ ഹാപ്പി ആയി ഒരു കവിത ചൊല്ല്. പ്രണയമായാൽ ഉഷാർ ആയി. ഈ സിറ്റുവേഷന് പറ്റിയത് അതാണ്‌ ” 

അതും പറഞ്ഞ് നിർബന്ധിച്ച് ദേവയാനിയെ സ്റ്റേജിലേക്ക് തള്ളിവിടുമ്പോൾ അവളുടെ കവിത കേൾക്കാൻ വാതിൽക്കൽ കാതോർത്ത്‌ ഇന്ദ്രനും ഉണ്ടായിരുന്നു.

   സ്റ്റേജിലേക്ക് കയറി ആദ്യത്തെ പതർച്ചയിൽ നിന്നും മോചിതനായപ്പോൾ അവൾ എല്ലാവരെയും നോക്കികൊണ്ട് പറഞ്ഞുതുടങ്ങി,

” ഈ ലോകം.. നാളെ മറ്റുള്ളവർക്ക് സ്വന്തം.. ഇന്ന് നമ്മൾ പടിയിറങ്ങുമ്പോൾ  ഓർക്കാൻ ഒരുപാട് ഓർമ്മകൾ ഉണ്ട്. നാളെ പറയാൻ,  ചിതലരിക്കാതെ കാത്തുസൂക്ഷിക്കാൻ എല്ലാം…… “

   പിന്നെ ഏതോ ഓർമ്മയിലെന്നോണം അവൾ പതിയെ മൂളിത്തുടങ്ങി.

 കൂടെ വേദി നിശബ്ധമാകുമ്പോൾ കവിതയുടെ ലോകത്ത് പ്രണയത്തിന്റ മേച്ചില്പുറങ്ങളിലൂടെ   

വരികളാൽ അവൾ സഞ്ചരിക്കുകയായിരുന്നു

    ”  മിഴിപാടും മൊഴിയിതളിൽ

          മൂകമായ് വന്നു നീ…….

     കനവിലായ് പൊഴിയു –

  മഴയിലായ് മനസ്സു –

 മധുരമായ് പുണരുമീ പ്രണയം !

     മധുരമായ് പുണരുമീ പ്രണയം !

          ശിശിരകാലലയലതകളാടുമൊരു –

           നിശയിലെന്നിലലിയാൻ

        നിറമണിഞ്ഞ നറുശലഭമായരികി –

       ലണയുമെൻ സ്വപ്നമേ !

        ഹിമകണം പുണരുമൊരുയിതൾ പതിയെ

      മിഴിവിടർത്തും നേരം !

        മധു നികർന്നു മൃദുപ്രണയകാവ്യലയ –

ചുംബനത്തിലലിയാം !

       പ്രണയവല്ലരിയിലിരുദളങ്ങളായ്

       തളിരിടാം നമുക്കും !

         ഹൃദയമെഴുതുന്ന കവിതയിൽ

             മധുരവരികളായ് മാറിടാം !

                  എന്നും ഒന്നായൊഴുകിടാം…  ! 

      മിഴിപാടും മൊഴിയിതളിൽ

          മൂകമായ് വന്നു നീ…….

       കനവിലായ് പൊഴിയു –

           മഴയിലായ് മനസ്സു –

       മധുരമായ് പുണരുമീ പ്രണയം !

   ഏതോ ലോകത്തേക്ക് ചേക്കേറിയ അവളെ ഉണർത്തിയത് സദസ്സിന്റെ കരഘോഷമായിരുന്നു. 

 അവൾ എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി പറഞ്ഞുകൊണ്ട് തിരികെ ഇറങ്ങുമ്പോഴും മനസ്സ് വേറൊരു ലോകത്തായിരുന്നു.

  പ്രോഗ്രാം അവസാനിച്ചതിന് ശേഷം എല്ലാവരും യാത്ര പറഞ്ഞ് പിരിയുമ്പോൾ  ആകെ ശോകമായിരുന്നു അവിടെ. കരച്ചിലും സങ്കടങ്ങളും ഒഴുകിയിറങ്ങിയ ആ മുഹൂർത്തത്തിൽ എല്ലാവരോടും വിഷമത്തോടെ യാത്ര പറഞ്ഞ്  ദേവയാനിയും ശാലിനിയും പുറത്തേക്ക് ഇറങ്ങുമ്പോൾ പുറത്ത് അവരെ കാത്ത് ഇന്ദ്രൻ നിൽപ്പുണ്ടായിരുന്നു.

   അവരെ കണ്ട പാടെ പുഞ്ചിരിച്ചുകൊണ്ട് അരികിലേക്ക് വരുമ്പോൾ  ദേവയാനിക്ക് നേരെ കൈ നീട്ടികൊണ്ട് അയാൾ സന്തോഷത്തോടെ അവളെ അഭിനന്ദിച്ചു.

  ” കവിത നന്നായിരുന്നുട്ടോ.

സത്യത്തിൽ ഇത്രയൊക്കെ കയ്യിൽ ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. അറിഞ്ഞപ്പോൾ അറിയാൻ വൈകിയല്ലോ എന്ന സങ്കടവും ഉണ്ട്.  സാരമില്ല. വിധി ഉണ്ടെങ്കിൽ ഇനിയും കേൾക്കാലോ. അല്ലെ ” 

അത്രയും പറഞ്ഞതിന് ശേഷം ഒന്ന് മുരടനക്കികൊണ്ടായിരുന്നു പിന്നെ അയാൾ സംസാരിച്ചുതുടങ്ങിയത്.

  ”   ഇനി എന്ന് കാണുമെന്നോ, എവിടെ വെച്ച് കാണുമെന്നോ അറിയില്ല..  പക്ഷേ,  ചിലത് നമുക്ക് വേർപ്പെടുത്തിക്കളയാൻ കഴിയില്ല.  മനസ്സ്കൊണ്ട് ചേർത്തുപിടിക്കാൻ തോന്നും.

     സത്യത്തിൽ ഞാൻ ഇത് പറയാൻ പാടില്ലെന്ന് അറിയാം.. ഇതിനെ ഒക്കെ എതിർത്ത ഒരാൾ ആണ് ഞാൻ. പക്ഷേ, ചിലപ്പോൾ ഇപ്പോൾ ഞാൻ ഇത് പറഞ്ഞില്ലെങ്കിൽ നാളെ നഷ്ടങ്ങളുടെ പട്ടിക നീളും.  ഒന്ന് പറയാമായിരുന്നില്ലേ എന്ന് മനസ്സ്  ചോദിക്കും.. ചിലപ്പോൾ നഷ്ട്ടപ്പെട്ടതോര്ത്തു വല്ലാതെ വീർപ്പുമുട്ടും. 

അതുകൊണ്ട് ചോദിക്കുകയാണ്… ഇയാള്ക്ക് വിവാഹപ്രായം ആകുന്നത് വരെ കാത്തിരിക്കട്ടെ .. 

  ചോദ്യം മോശമായിപ്പോയി എന്ന് അറിയാം..

പേടിപ്പിക്കുന്ന  സാറിൽ നിന്ന് ഇങ്ങനെ ഒന്ന് കേൾക്കുമ്പോൾ ഉള്ള അമ്പരപ്പും എനിക്ക് മനസ്സിലാകും

 പക്ഷേ…

  ഈ ബുക്സ് ഞാൻ വാങ്ങിയത് തനിക്ക് വേണ്ടി ആണ്.  ഇഷ്ട്ടമാണെങ്കിൽ വാങ്ങാം. അല്ലെങ്കിൽ  ഇത്രനാൾ ഉണ്ടായിരുന്ന സന്തോഷത്തോടെ തന്നെ ഗുഡ്ബൈ പറഞ്ഞ് പിരിയാം…

മുന്നിൽ നില്കുന്നത് സർ ആണെന്ന് കരുതണ്ട…

ഇന്ദ്രൻ…. “

 അത്രയും പറഞ്ഞ് മുന്നിലേക്ക് ചിരിയോടെ ബുക്സ് നീട്ടിപിടിച്ചു നിൽക്കുന്ന അയാളെ അമ്പരപ്പോടെ നോക്കി നിൽക്കുകയായിരുന്നു അപ്പോൾ  ദേവയാനിയും ശാലിനിയും  !

                            ( തുടരും )

                                   ദേവൻ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

Title: Read Online Malayalam Novel Saara written by Mahadevan

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Tags:

Leave a Reply

Don`t copy text!