Skip to content

സാറ – ഭാഗം 8

Saara Novel

എല്ലാ പ്രതീക്ഷകളും അസ്തമിച്ചവനെ പോലെ അവൾ കയറിയ വഴിത്തിലേക്ക് നോക്കി നിൽകുമ്പോൾ ബസ്സിനുളിലേക്ക് കയറിയ ദേവയാനി ഒരിക്കൽ കൂടി പുറത്തേക്ക് നോക്കികൊണ്ട് അവന് നേരെ ചിരിയോടെ ഒന്ന് കണ്ണിറുക്കി.

 അതൊരു പ്രതീക്ഷ ആയിരുന്നു അവന്.. കാത്തിരിപ്പിന് ഒരു സുഖം തരുന്ന പ്രതീക്ഷ. !

     —————————————————–

 ” സാറ.. “

ഡേവിഡിന്റെ ഉറക്കെയുള്ള വിളി കേട്ട്  ഓർമ്മകളുടെ മേച്ചില്പുറങ്ങളിൽ നിന്നും  ഇന്നിന്റെ യാഥാർഥ്യത്തിലേക്ക്  ഞെട്ടലോടെ മുഖമുയർത്തുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിഴുകുന്നത് കാണുന്നുണ്ടായിരുന്നു അവൻ.  ഇവിടെ വന്ന് പെട്ട കുറച്ച് കാലങ്ങൾക്കിപ്പുറം ഈ കണ്ണുകൾ നനയുന്നത് കണ്ടിട്ടില്ല. എന്നും നിസ്സംഗതയോടെ മാത്രം കണ്ടിട്ടുള്ളു മുഖം വല്ലാതെ തിണർത്തിരിക്കുന്നു. 

   ഒരുപാട് നേരം കരഞ്ഞിട്ടുണ്ടാകാം അവളെന്നു മനസ്സിൽ ചിന്തിച്ചുകൊണ്ട് അവൻ അവളെ ഒരിക്കൽ കൂടി വിളിക്കുമ്പോൾ സാറ കണ്ണുകൾ തുടച്ച്  മുഖത്തൊരു പുഞ്ചിരി വരുത്താൻ ശ്രമിച്ചുകൊണ്ട് പതിയെ എഴുനേറ്റു.

         ” എന്താണ് ഡേവിഡ്.. പുതിയ കസ്റ്റമർ വല്ലതും ഉണ്ടോ. എങ്കിൽ ഞാൻ ഒന്ന് റെഡിയാകട്ടെ. ഒരു അഞ്ചു മിനുട്ട്.  ഈ മുഖം കൊണ്ട് ഒരാളെയും സന്തോഷിപ്പിക്കാൻ കഴിയില്ല…   അതുകൊണ്ട് കുറച്ചു സമയം…  ഞാൻ എന്റെ മനസ്സിനെ ഒന്ന് ശാന്തമാക്കി  സാറയിലേക്ക് തിരികെ വരട്ടെ..  “

 അതും പറഞ്ഞവൾ തിരികെ വാഷ്‌റൂമിലേക്ക് നടക്കുമ്പോൾ ഒന്ന് മൂളുകമാത്രം ചെയ്തു ഡേവിഡ്.

 അവളുടെ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്ന വേദന മനസിലാക്കാൻ കഴിയുന്നുണ്ടെങ്കിലും   

താൻ നിസ്സഹായനാണെന്ന ചിന്ത അവനെ ആ  സഹതാപനോട്ടത്തിൽ നിന്നും പിന്തിരിയാൻ പ്രേരിപ്പിച്ചു.

 പതിയെ അവളിൽ നിന്നും നോട്ടം പിൻവലിച്ചു തിരികെ നടക്കുമ്പോൾ “അവൾക്ക് വേണ്ടി ഒരു ദിവസം വരുന്നുണ്ടെ”ന്ന് അവന്റെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു.

   ” ഇവിടെ വന്ന് പെട്ടവർക്ക് ഒന്നും ഒരു മോചനം കണ്ടിട്ടില്ല.പലരുടെയും വിയർപ്പുഭാണ്ഡം പേറി  കാലം കഴിക്കാൻ വിധിക്കപ്പെട്ടവർ. ഇവിടെ എത്തിപ്പെടുമ്പോൾ പണംകൊണ്ട് മൂടപെട്ടവർ  തൊലിപ്പുറം ചുളിവീഴുമ്പോൾ നൂറ് രൂപക്ക് പോലും   കിടന്ന് കൊടുക്കുന്ന അവസ്ഥ കുറെ കണ്ടിട്ടുണ്ട്.

 കാലക്രമേണ ആർക്കും വേണ്ടാത്ത ഒഴിയാബാധയായി ജീവിതം അവസാനിപ്പിക്കുന്ന എത്രയോ പേരുണ്ട്.

പലർക്കും നാട്ടിൽ കുടുംബമുണ്ട്,  കുട്ടികളുണ്ട്. 

 അവരുടെ ജീവിതം മാത്രം സ്വപ്നം കണ്ട് ഉടുതുണി ഉരിയുമ്പോൾ  അവസാനം ഇങ്ങനെ ഒക്കെ ആണെന്ന് പലർക്കും അറിയാം. പക്ഷേ…. “

   ” അവൾ റൂമിലുണ്ട്,  ചെല്ല് ” എന്നും പറഞ്ഞ് അവളെ തേടി വന്ന ആളെ അവളുടെ റൂമിലേക്ക് വിടുമ്പോൾ  ഡേവിഡിന്റെ  ചുണ്ടിൽ ഒരു സന്തോഷത്തിന്റെ വെട്ടമുണ്ടായിരുന്നു.

   വീണ് കിട്ടുന്ന ഒരു കച്ചിത്തുരുമ്പ്.

അതിൽപിടിച്ച്  അവൾക്ക് ഈ ലോകത്തു നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞാൽ  അതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് താനായിരിക്കും എന്ന ചിന്തയോടെ അവൻ പുറത്തേക്ക് നടക്കുമ്പോൾ അവൾക്ക് വേണ്ടി വന്ന പുതിയ കസ്റ്റമർ അവളുടെ റൂമിലേക്ക് പ്രവേശിച്ചിരുന്നു. 

  കണ്ണാടിക്ക് മുന്നിൽ തന്റെ ശരീരം തേടി വന്നവന്റെ കണ്ണുകൾക്ക് ഹരമേകാൻ ഒരുങ്ങുകയായിയുന്നു സാറ.  മുടി പിന്നിക്കെട്ടി മുഖത്തു ചായം പൂശി നെറ്റിയിൽ ഒരു വട്ടപ്പൊട്ടുമിട്ട് എല്ലാം ഒക്കെ ആണെന്ന് ഉറപ്പ് വരുത്തുമ്പോൾ ഇടക്ക് കണ്ണുകൾക്ക് നനവേകാൻ   മനസ്സിൽ തികട്ടി നിൽക്കുന്ന ഓർമ്മകൾ ശ്രമിക്കുന്നുണ്ടായിരുന്നു.

    പക്ഷേ,  അതിൽ നിന്നും രക്ഷപ്പെടാനെന്നോണം വേഗം കണ്ണാടിയുടെ മുന്നിൽ നിന്നും എഴുനേറ്റ് പിറകോട്ട് തിരിയുമ്പോൾ  ആണ് വാതിൽക്കൽ തന്നെ നോക്കി നിൽക്കുന്ന ആളെ അവൾ കാണുന്നത്.

ആളെ കണ്ട മാത്രയിൽ മുഖത്തിടിച്ചുവെച്ച പുഞ്ചിരിയോടെ അയാളോട് അകത്തേക്ക് വരാൻ പറയുമ്പോൾ  അയാൾ പുഞ്ചിരിയോടെ പറയുന്നുണ്ടായിരുന്നു

  ” ദേവയാനിക്ക് ചിലപ്പോൾ എന്നെ മനസ്സിലായികാണില്ല. പക്ഷേ,  എനിക്കറിയാം ഇന്നത്തെ സാറ ആയി മാറിയ കാലങ്ങൾക്ക് പുറകിലെ ദേവയാനിയെ “

അതും പറഞ്ഞ് കൈകെട്ടി നിൽക്കുന്ന അയാളെ അത്ഭുതത്തോടെ  ആയിരുന്നു അവൾ കണ്ടത് . ഇവിടെ ആർക്കും അറിയാത്ത തന്റെ പേര് പോലും അറിയാവുന്ന ഇയാൾ ആരാണെന്ന ചിന്തയിൽ സംശയത്തോടെയും അമ്പരപ്പോടെയും അവൾ അയാളുടെ മുഖത്തേക്ക് നോക്കുമ്പോൾ  അവൻ  മന്ദഹാസത്തോടെ പറയുന്നുണ്ടായിരുന്നു

   ” തന്നെ പേര് ഞാൻ ഇങ്ങനെ അറിഞ്ഞു എന്നായിരിക്കും അല്ലെ. പറയാം.  അതിന് മുന്നേ ഞാൻ ആരെന്ന് അറിയണ്ടേ.. സലിം.. ഡ്രൈവർ ആണ്. സ്നേഹമുള്ളവർ സലീംക്കാ എന്ന് വിളിക്കും.  ചിലർ സലീംബായ് എന്ന് വിളിക്കും. നാട് ഒറ്റപ്പാലത്ത്‌ ആണെങ്കിലും ഇവിടെ വന്നിട്ട് കുറച്ചു കാലം ആയി.. ഇതൊക്കെ തന്നോട് പറയുന്നത് എന്തിനാണെന്ന് വിചാരിക്കുന്നുണ്ടാകും അല്ലെ? 

   ഈ നഗരത്തിൽ  ഞാൻ അറിയാത്ത സ്ഥലങ്ങൾ ചുരുക്കമാണ്.. വേശ്യാലയങ്ങൾ ഉൾപ്പടെ. ജീവിതത്തിന്റെ ഓട്ടപ്പാച്ചിലുകൾക്കിടയിൽ പല മുഖങ്ങളും കണ്ടിട്ടുണ്ട്. പക്ഷേ,  ഇവിടെ ഒരിക്കൽ ഒരാളുമായി വന്നപ്പോൾ യായാദൃശ്ചികമായി കണ്ട ഈ മുഖം  മനസ്സിൽ  പതിഞ്ഞിരുന്നു.

  അയൽനാട്ടികാരിയായ കുട്ടി ആയത് കൊണ്ട് മറക്കാൻ കഴിയാത്ത ഒരു വാർത്ത ഈ മുഖം കണ്ടപ്പോൾ മനസ്സിലേക്ക് ഓടിവന്നു.

  ” കാണ്മാനില്ല ” എന്ന തക്കെട്ടിനു താഴെ കണ്ട ചിരിക്കുന്ന ഈ മുഖം. 

 ബാംഗ്ലൂരിന്റെ നഗരചുവപ്പിൽ മറഞ്ഞുപോയ ഒരു പെൺകുട്ടി.  മരിച്ചോ ജീവനോടെ ഉണ്ടോ എന്ന് പോലും അറിയാതെ കാത്തിരിക്കുന്നവർ. 

      അതുകൊണ്ട് തന്നെ അന്ന് ഈ മുഖം കാണുമ്പോൾ മനസ്സിൽ മായാതെ പതിഞ്ഞിരുന്നു.

 ബാക്കി ഞാൻ പറയാതെ തന്നെ കുട്ടിക്ക് മനസ്സിലാകും.  തന്റെ മോൻ തിരഞ്ഞുവന്നത് വരെ.  ഞാൻ ആണ് അവനെ അവന്റെ അമ്മക്കരികിലേക്ക് കൊണ്ട്വന്നത്. ഇപ്പോൾ നിനക്ക് വേണ്ടി പുറത്ത് കാത്തുനിൽക്കുന്ന അവനരികിലേക്ക് നിന്നെ കൊണ്ട്പോകാൻ കൂടിയാണ് ഞാൻ വന്നത്. 

  ഈ അഴുക്കുചാലിൽ നിന്നും രക്ഷപ്പെടാൻ….

ഈ ലോകത്തു നിന്ന് നിന്നെ കൊണ്ടുപോകുന്നത് അത്ര എളുപ്പമല്ലെന്ന് എനിക്ക് അറിയാം.. പക്ഷേ, വാക്ക് കൊടുത്തുപോയി. കൊണ്ടുവരാമെന്ന്.  ഇനിയുള്ള ജീവിതത്തിൽ അവനൊപ്പം നീ ഉണ്ടാക്കുമെന്ന്. “

     അയാളുടെ വാക്കുകൾ കേട്ട് സ്തബ്ധയായി നിൽക്കുകയായിരുന്നു അവൾ ഒന്നും പറയാൻ കഴിയാതെ. ഇങ്ങനെ ഒരു മുഖം മുന്നേ കണ്ടതായി ഓർമ്മയില്ലെങ്കിലും തന്റെ മകനെ ഇവിടെ എത്തിച്ചത് മുന്നിൽ നിൽക്കുന്ന ആളാണെന്നും ” കാണ്മാനില്ല ” എന്ന്  പത്രത്തിൽ തന്റെ മുഖം വന്നിട്ടുണ്ടനെന്നുമൊക്ക കേട്ടപ്പോൾ അവൾക്ക് തല പെരുക്കുന്നത് പോലെ തോന്നി. അപ്പൊ അവളുടെ മനസ്സിലേക്ക് ഓടിവന്നത് അച്ഛന്റെയും അമ്മയുടെയും മുഖമായിരുന്നു.

   മകളുടെ നല്ല ഭാവിക്ക് വേണ്ടി ജീവിച്ച അവർക്ക് മകളുടെ തിരോധാനം എത്രത്തോളം സങ്കടം ഉണ്ടാക്കിയിട്ടുണ്ടാകും എന്ന് ചിന്തിച്ചപ്പോൾ സാറയുടെ മനസ്സ് വിങ്ങിവിറയ്ക്കാൻ തുടങ്ങി.

  അതോടൊപ്പം മനസ്സിലേക്ക് കയറിവന്ന ഒരു മുഖം കൂടി ഉണ്ടായിരുന്നു.

” രുദ്രൻ ‘ !

 “മനസ്സ് കൊണ്ട് ഇഷ്ട്ടം തോന്നിയിട്ടും ഒരിക്കൽ പോലും പറഞ്ഞില്ല.  പലപ്പോഴും പ്രതീക്ഷയോടെയുള്ള ആ നോട്ടം കണ്ടിട്ടും പറയാൻ കഴിഞ്ഞില്ല.  പക്ഷേ,  മനസ്സിൽ ഒരു കോണിൽ അ മുഖം പ്രതിഷ്ഠിച്ചിരുന്നു. ! “

അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് സലീമിനെ നോക്കുമ്പോൾ  അയാൾ അവസാനമെന്നോണം പറയുന്നുണ്ടായിരുന്നു.

  ” ചിലപ്പോൾ തോറ്റുപോകാം. എന്നാലും ഈ ശരീരത്തിൽ അവസാനതുള്ളി രക്തം വീഴുംവരെ കൂടെ ഉണ്ടാകും. നിനക്കും ആഗ്രഹമില്ലേ നിന്റെ മകനിലേക്ക് എത്താൻ.  അവനോടൊപ്പം ഇനിയുള്ള കാലമെങ്കിലും.  ഇവിടെ നിന്നും രക്ഷപ്പെടുക എന്നത് അസാധ്യമായ കാര്യമാണ്. പക്ഷേ,  രക്ഷപ്പെടണം. നിന്നോടൊപ്പം ചിലവഴിക്കാൻ കിട്ടിയ ഒരു മണിക്കൂർ ആണ് നമുക്ക് മുന്നിലുള്ള സമയം. അതിനുള്ളിൽ നടന്നില്ലെങ്കിൽ………  “

അയാൾ സംശയത്തോടെ ഒന്ന് നിർത്തിയതിനു ശേഷം വീണ്ടും അവളെ നോക്കി പറയുന്നുണ്ടായിരുന്നു

   ” ഞങ്ങളെ പോലെ തന്നെ നീ രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന ഒരാൾ കൂടി ഉണ്ട്. അവൻ നമുക്ക് പുറത്തേക്കുള്ള വഴികാട്ടും.  ഇവിടെ ചതിക്കുള്ള ശിക്ഷ മരണമാണെന്ന് അറിഞ്ഞിട്ടും നീ രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഒരാൾ ആണവൻ…. ഡേവിഡ് !

    പുറത്തെത്തും വരെ അവനുണ്ടാകും.

 തീക്കളിയാണ്. ജീവിതത്തിനും മരണത്തിനും ഇടക്കുള്ള തീക്കളി “

 പിന്നെ എല്ലാം പെട്ടന്നായിരുന്നു. പതിയെ ആരുടേയും ശ്രദ്ധയിൽ പെടാതെ പുറത്തേക്ക് ഇറങ്ങുമ്പോൾ  ഡേവിഡ് കാത്തുനിൽപ്പുണ്ടായിരുന്നു.

       അവൾക്ക് ഒരു ചിരി സമ്മാനിച്ചുകൊണ്ട് അവരെയും കൂട്ടി അവൻ മുന്നിൽ നടന്നത് ശ്രദ്ധയോടെ ആയിരുന്നു. ആരുടെയെങ്കിലും കണ്ണിൽ പെട്ടാൽ മരണം ഉറപ്പാണെന്ന് ചിന്ത അവനിൽ ഒരു വിറയലുണ്ടാക്കുണ്ടായിരുന്നു. 

ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തി അടുക്കള വഴി പിന്നിലെ ഓടയിലേക്ക് ഇറങ്ങുമ്പോൾ വീശിയടിച്ച കാറ്റിൽ വല്ലാത്തൊരു ദുർഗന്ധം അവരെ പൊതിഞ്ഞു.  പക്ഷേ, അതൊന്നും വകവെക്കാതെ അവനൊപ്പം നടക്കുമ്പോൾ തന്നെയും പ്രതീക്ഷിച്ചുനിൽക്കുന്ന മകന്റെ മുഖം ആയിരുന്നു അവളുടെ മനസ്സിൽ.

       പെട്ടന്നായിരുന്നു അവരിലേക്ക് ആ കണ്ണുകൾ പതിഞ്ഞത്. 

  ഓട വഴി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ അവരെ കണ്ട ഉടൻ അയാൾ കന്നടയിൽ അലറിക്കൊണ്ട് മറ്റുള്ളവരെയും കൂട്ടി അവരുടെ അടുത്തേക്ക് ഓടിവരുന്നുണ്ടായിരുന്നു.

   അത്‌ കണ്ട പാടെ അവളുടെ കയ്യും പിടിച്ച് മുന്നോട്ട് ഓടുമ്പോൾ കിതപ്പോടെ ഡേവിഡ് പറയുന്നുണ്ടായിരുന്നു

”  ഇവരെ ഞാൻ തടഞ്ഞോള.. നിങ്ങള് പൊക്കോ… ” എന്ന്. പിന്നെ അവളുടെ കൈ വിട്ട് അവളോടും സലീമിനോടും പോകാൻ പറയുമ്പോൾ  അവന്റെ കണ്ണുകളിൽ സ്വന്തം  മരണം തെളിഞ്ഞു നിൽപ്പുണ്ടായിരുന്നു.

ഓടിമറയുന്ന അവരെ നോക്കി പുഞ്ചിരിയോടെ ഡേവിഡ്  നിൽകുമ്പോൾ അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് തന്റെ കാർ ലക്ഷ്യമാക്കി ഓടുകയായിരുന്നു സലിം. 

  പിന്നിൽ വാൾത്തലപ്പുകളുടെ സീൽക്കാരം അടുത്തു കേൾക്കുമ്പോൾ അവൻ  അവളുടെ കയ്യിലെ പിടിവിട്ട് പിന്നിൽ ഓടിക്കിതച്ചെത്തുന്നവർക്ക് നേരെ തിരിഞ്ഞുനിന്നു.

       കുറച്ചപ്പുറത്തു നിൽക്കുന്ന കാറിലേക്ക് വിരൽ ചൂണ്ടി അവളോട് അവിടേക്ക് പോകാൻ പറഞ്ഞുകൊണ്ട് തനിക്ക് നേരെ പാഞ്ഞടുക്കുന്നവനെ അടിച്ച് വീഴ്ത്തുമ്പോൾ  അവൾ പേടിയോടെ  കാറിനടുത്തേക്ക് ഓടി.

     ഒരു ഒറ്റയാൾപോരാട്ടം പോലെ എതിരെ നിൽക്കുന്നവർക്കെതിരെ സലിം  ആഞ്ഞടിക്കുമ്പോൾ ഇടക്കൊന്ന് താളം പിഴച്ച സമയം അയാളുടെ കഴുത്തു ലക്ഷ്യമാക്കി ഒരു വാൾ  വെട്ടിത്തിളങ്ങി വീശിയടുത്തിരുന്നു . 

                               ( തുടരും )

                                    ദേവൻ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

Title: Read Online Malayalam Novel Saara written by Mahadevan

1/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “സാറ – ഭാഗം 8”

  1. പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ആയി 👏👏👏

Leave a Reply

Don`t copy text!