Skip to content

സാറ – ഭാഗം 9

Saara Novel

കുറച്ചപ്പുറത്തു നിൽക്കുന്ന കാറിലേക്ക് വിരൽ ചൂണ്ടി അവളോട് അവിടേക്ക് പോകാൻ പറഞ്ഞുകൊണ്ട് തനിക്ക് നേരെ പാഞ്ഞടുക്കുന്നവനെ അടിച്ച് വീഴ്ത്തുമ്പോൾ  അവൾ പേടിയോടെ  കാറിനടുത്തേക്ക് ഓടി.

     ഒരു ഒറ്റയാൾപോരാട്ടം പോലെ എതിരെ നിൽക്കുന്നവർക്കെതിരെ സലിം  ആഞ്ഞടിക്കുമ്പോൾ ഇടക്കൊന്ന് താളം പിഴച്ച സമയം അയാളുടെ കഴുത്തു ലക്ഷ്യമാക്കി ഒരു വാൾ  വെട്ടിത്തിളങ്ങി വീശിയടുത്തിരുന്നു . 

      അപ്രതീക്ഷിതമായി വന്ന ആ വാൾതലപ്പിൽ നിന്നും ഒഴിഞ്ഞുമാറാൻ ഒരു വിഫലശ്രമം നടത്തിയെങ്കിലും സലീമിനെ ലക്ഷ്യമാക്കി വന്ന വാൾ നെഞ്ചിൽ സ്പർശ്ശിച്ചുകൊണ്ട് ചീറിപ്പാഞ്ഞു.

  ഒഴിഞ്ഞുമാറാനുള്ള ശ്രമം കൊണ്ട് മാത്രം ഞെഞ്ചിനെ കീറിമുറിക്കാതെ പാളിപ്പോയ വാളുമായി അയാൾ വീണ്ടും സലീമിന്റെ കഴുത്തു ലക്ഷ്യമാക്കി വടിവാൾ വീശുമ്പോൾ  മരണം മുന്നിൽ കണ്ട പോലെ സലീം കണ്ണുകൾ അടച്ചു. 

ഉയർന്നു താഴുന്ന വാൾ കണ്ട് പേടിയോടെ ഉറക്കെ നിലവിളിച്ചുകൊണ്ട്  തിരികെ സലീമിനടുത്തേക്ക് ഓടിയ സാറയുടെ കാലുകൾ കെട്ടിയിട്ടപോലെ പെട്ടന്ന് നിശ്ചലമായി.  മുഖത്തുണ്ടായിരുന്ന ഭീതിക്കൊപ്പം കണ്ണുകൾ വിശ്വസിക്കാൻ കഴിയാതെ  നോക്കുമ്പോൾ സലീമിന്റെ കഴുത്തിനു നേരെ വന്ന വടിവാളിൽ ഒരു കൈ മുറുക്കെ പിടിച്ചിരുന്നു.

 കൂടെ കാലുയർത്തി  വടിവാളുമായി വന്നവനെ തൊഴിച്ചുമാറ്റി സലീമിനെ എഴുനേൽപ്പിക്കുന്ന ആ മുഖം കണ്ട് ആശ്ചര്യവും സന്തോഷവും അമ്പരപ്പിമെല്ലാം സാറയുടെ മുഖത്തു മിന്നി മാഞ്ഞു. അതോടൊപ്പം ഭീതികൊണ്ട് വിറച്ചിരുന്ന ആ ചുണ്ടുകൾ ആവേശത്തോടെ മന്ത്രിക്കുന്നുണ്ടായിരുന്നു,

   ” രുദ്രൻ…… !!! “

     ഇനി ജീവിതത്തിൽ ഒരിക്കലും കാണില്ലെന്ന് കരുതിയ മുഖം കണ്മുന്നിൽ നിൽക്കുമ്പോൾ അവൾക്ക് സങ്കടവും സന്തോഷവും അടക്കാൻ കഴിയാതെ കണ്ണുകൾ പേമാരിയായിമാറിയിരുന്നു.

    അതേ സമയം എതിരിടാൻ വന്നവരെ വെറിപൂണ്ട കാളക്കൂറ്റന്മാരെ പോലെ രുദ്രനും സലീമും നിലംപരിശാക്കിയിരുന്നു.

  ” രുദ്രാ… ഇനിയും ഇവിടെ നിൽക്കുന്നത് കൂടുതൽ ആപത്താണ്.  ഇത് വലിയ ഒരു സാമ്രാജ്യം ആണ്. ഈ പത്തു പേരെ ഒതുക്കാൻ നമുക്ക് കഴിഞ്ഞു , പക്ഷേ പിറകെ ഇനി നൂറു പേര് വരും. എന്തും ചെയ്യാൻ മടിക്കാത്തവർ. ചിലപ്പോൾ എതിർത്തു നിൽക്കാൻ കഴിഞ്ഞെന്ന് വരില്ല.   അതുകൊണ്ട് അങ്ങനെ ഒരു നീക്കം അവരിൽ നിന്നും ഉണ്ടാകുന്നതിനു മൂന്നെ ഈ ബോഡർ താണ്ടണം നമുക്ക്. അല്ലെങ്കിൽ…..

 വാ.. “

  എന്നും പറഞ്ഞ്  രുദ്രനെ ഒന്ന് നോക്കികൊണ്ട് സലീം കാറിനു നേരെ ഓടുമ്പോൾ രുദ്രനും അയാൾക്ക് പിന്നാലെ കാറിനടുത്തേക്ക് ഓടുമ്പോൾ  എല്ലാം കണ്ട് കണ്ണുകളെ വിശ്വസിക്കാൻ കഴിയാത്ത പോലെ നിശ്ചലമായി നിൽക്കുന്ന  സാറയുടെ കയ്യിൽ മുറുകെ പിടിച്ചിരുന്നു രുദ്രൻ.  യാന്ത്രികമായെന്നോണം അവന്റ പിറകെ അവൾ പോകുമ്പോൾ ആ കണ്ണുകൾ അപ്പോഴും അവന്റെ മുഖത്ത്‌ തന്നെ ആയിരുന്നു.

     അവർ കാറിനടുത്തെത്തുമ്പോൾ സലീം കാർ സ്റ്റാർട്ട്‌ ആക്കി നിർത്തിയിരുന്നു. വേഗം അവളെ പിറകിലെ സീറ്റിലേക്ക് കയറ്റി രുദ്രൻ മുന്നിലേക്ക് കയറുമ്പോൾ പിറകിലെ സീറ്റിലേക്ക് കയറിയ അവൾ കൂടെ  കൂടെ ഇരിക്കുന്ന മകനെ കണ്ട് ആശ്ചര്യത്തോടെ കണ്ണുകൾ നിറച്ചുകൊണ്ട് അവനെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു.

  ” മോനെ…. ക്ഷമിക്കേടാ…. ” എന്നും പറഞ്ഞ് അവനെ ഇറുക്കെ പുണരുമ്പോൾ ആ കരവാലയത്തിലേക്ക് കൂടുതൽ ഒതിങ്ങിച്ചേർന്നുകിടന്നു അവൻ.

എല്ലാം കണ്ട്  വിയർപ്പു കിനിഞ്ഞ മുഖം തുടച്ചു പുഞ്ചിരിയോടെ രുദ്രൻ സലീമിനെ നോക്കി.

       ————————————————–

” ഡേവിഡ്… എന്റെ ചോറും തിന്ന് നീ എനിക്കിട്ട് തന്നെ കൊത്തിയല്ലോടാ.. നിന്നെ ഞാൻ കണ്ടത് വെറും ജോലിക്കാരനായല്ല,  കൂടപ്പിറപ്പ് ആയിരുന്നു. പക്ഷേ ,  ചോറ് തന്നവനോട് കൂറ് കാണിക്കാൻ നീ മറന്നു.

 വിഷമമുണ്ട്…  ഞാൻ തീറ്റിപ്പോറ്റിയ ശരീരം എന്റെ കൈ കൊണ്ട് തന്നെ..

പക്ഷേ, ഇവിടെ നിയമം ഒന്നേ ഉളളൂ.. ഒറ്റുന്നവന് വാഴിക്കുന്നതല്ല പഴക്കം..  ഒറ്റുന്നവനെ  ഈ ലോകം മറച്ചുപിടിക്കും.. മരണത്തിന്റെ മതിൽകെട്ടിനകത്ത്‌.. പേടിക്കണ്ട.. നിനക്കൊപ്പം കൂട്ടായി അവളുമുണ്ടാകും പരലോകത്തേക്ക്. “

 അതും പറഞ്ഞുകൊണ്ട് അയാൾ ഡേവിഡിനെ കഴുകൻകണ്ണുകളാൽ തുറിച്ചുനോക്കുമ്പോൾ  ഡേവിഡ് അയാളെ നോക്കി വെറുതെ ചിരിച്ചു. 

 എത്രയൊക്കെ കാണിച്ചിട്ടും മരണം മുന്നിൽ കണ്ടിട്ടും ചിരിക്കുന്ന ഡേവിഡിന് അയാൾ ആശ്ചര്യത്തോടെ നോക്കുമ്പോൾ അവൻ ഭയമില്ലാത്ത പോലെ അയാളെ നോക്കി പറയുന്നുണ്ടായിരുന്നു

  ” ഭായ്… എനിക്കറിയാം എന്റെ മുന്നിൽ നിൽക്കുന്നത് മരണമാണെന്ന്.  എന്നിട്ടും ഭയമില്ലാതെ മരണത്തിനു മുന്നിൽ ഞാൻ ഇങ്ങനെ ചിരിക്കുന്നത് എന്താണെന്നു ചിന്തിക്കുന്നുണ്ടാകും.

  സിമ്പിൾ…. 

         മരിക്കുമ്പോൾ ഒരു നല്ല കാര്യം ചെയ്ത സന്തോഷം ഉണ്ട്.  ജീവിതത്തിൽ ഇന്ന് വരെ ചെയ്തതെല്ലാം പാപമായിരുന്നു.  അറിഞ്ഞുകൊണ്ടും നിവർത്തിയില്ലാതെ എത്രയോ പെണ്ണുങ്ങളുടെ കണ്ണുനീരിനു മുന്നിൽ ഒരിറ്റു ദയ കാണിക്കാതെ തള്ളിവിട്ടിട്ടുണ്ട് ഭോഗിക്കാൻ കാത്തുനിൽക്കുന്ന കഴുകന്മാർക്ക് മുന്നിലേക്ക്. 

  പലരും കേണപേക്ഷിച്ചിട്ടുണ്ട്,  രക്ഷിക്കാൻ… നശിക്കാതിരിക്കാൻ. പക്ഷേ…….

ഇനിപ്പോ ഈ അഴുക്ക്ചാലിൽ നിന്നും എന്നോ നഷ്ട്ടപ്പെട്ട ജീവിതത്തിലേക്ക് ആണ് ഞാൻ സാറയെ കയറ്റിവിട്ടത്. ഭായ് പറഞ്ഞപോലെ അവളെ പരലോകത്തേക്ക് എനിക്ക് കൂട്ടായി അയക്കാൻ ഇപ്പോൾ കാണിക്കുന്ന ഈ മിടുക്ക് പോരാ.. കാരണം.  ഞാൻ അവളെ ഏൽപ്പിച്ചത് സലീമിനെ ആണ്. അത്‌ ജിന്നാ…. നിങ്ങളെക്കാൾ മൃഗമായ മനുഷ്യസ്നേഹി. “

 അതും പറഞ്ഞവൻ പൊട്ടിച്ചിരിക്കുമ്പോൾ ഡേവിഡിന്റെ വാക്കുകൾകേട്ട് അയാളുടെ ഞെരമ്പുകൾ വലിഞ്ഞുമുറുകുന്നുണ്ടായിരുന്നു.

 അതോടൊപ്പം കയ്യിലെ വാൾ ഒന്ന്  നീട്ടി വീശി തിരികെ നടക്കുമ്പോൾ  വാളിൽ ചോര ചാലിട്ടൊഴുകിതുടങ്ങിയിരുന്നു.

 പിന്നിൽ കഴുത്തിലേക്ക് വെട്ടിൽ താഴെ വീണ് പിടയുന്ന ഡേവിഡിന്റെ ചോര. !

            അതേ സമയം കൂടെ നിന്നവൻ  മരണത്തിനു കീഴടങ്ങിയതറിയാതെ കേരളബോഡറിലേക്ക് അതിവേഗം കാർ പായിക്കുകയായിരുന്നു സലിം.

  —————————————————————

      കാർ വാളയാർ ചെക്പോസ്റ്റ്‌ കടന്ന് പാലക്കാട്‌ റോഡിലേക്ക് കടന്നപ്പോൾ ആയിരുന്നു സലീമിനും രുദ്രനും ശ്വാസം നേരെ വീണത്. 

ഇത്ര നേരത്തെ മരണപാച്ചിലിലെ ആശ്വാസം അവരുടെ മുഖത്തുണ്ടായിരുന്നു.

   ” ഇനി പേടിക്കാനില്ല രുദ്രാ… ഇനി നമ്മുടെ നാടല്ലേ..  ഇവിടെ വന്ന് ഒരു പാണ്ടിയും ചൊറിയില്ല. നമ്മുടെ പിള്ളേരുണ്ട് ഇവിടെ.  “

 എന്നും പറഞ്ഞ് കാർ ഒരു മരത്തണലിലേക്ക് ഒതുക്കി നിർത്തുമ്പോൾ അവന്റെ മുഖത്തും വല്ലാത്തൊരു ആത്മവിശ്വാസം ഉണ്ടായിരുന്നു.

   ” ദേവു “

രുദ്രൻ  പിന്നിലേക്ക് നോക്കികൊണ്ട് വിളിക്കുമ്പോൾ അവൾ സ്വപ്നത്തിലെന്നോണം ഞെട്ടിയുണർന്നു.

  കുറെ കാലങ്ങൾക്ക് ശേഷമാണ് ഒരാൾ തന്റെ പേര് വിളിക്കുന്നത് എന്നോർത്തപ്പോൾ,  അത്‌ ഒരിക്കൽ  മനസ്സിൽ മാത്രം കൊണ്ട്നടന്ന സ്നേഹത്തിന്റെ അവകാശിയിൽ നിന്നുമാണെന്ന് മനസ്സിലായപ്പോൾ  അവളുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു.

” രുദ്രെട്ടാ…. ! “

ആദ്യമായിട്ടായിരുന്നു അവളിൽ നിന്നും അങ്ങനെ ഒരു വിളി..

 ഒരു പുഞ്ചിരികൊണ്ട് മാത്രം സ്നേഹിച്ചവൾ.

 മാഷേ എന്നൊരു വിളിയിൽ സ്നേഹത്തെ തളച്ചിട്ടവൾ… ആദ്യമായി……

അവൻ അവളെ ആദ്യമായി കാണുന്ന പോലെ കണ്ണെടുക്കാതെ നോക്കിയിരിക്കുമ്പോൾ ഒരു പ്രണയകാലം അവന്റെ കണ്ണുകളിൽ ഉണ്ടായിരുന്നു.

  എന്നോ ചേർത്തുപിടിക്കാൻ ആഗ്രഹിച്ച അവളുടെ കരം പതിയെ അവന്റെ കയ്യിലേക്ക് ചേർത്തുപിടിക്കുമ്പോൾ  അവൾ ആ കൈകളിലേക്ക് മുഖം ചേർത്തു വിങ്ങി.

 ” കരയട്ടെ… ഇത്ര കാലം മനസ്സിനെ വേട്ടയാടിയ എല്ലാം കണ്ണുനീർ കൊണ്ട് കഴുകിക്കളയാൻ കഴിയുമെങ്കിൽ കരയട്ടെ ” എന്നും മനസ്സിൽ ചിന്തിച്ചുകൊണ്ട്  അവൻ അവളുടെ കണ്ണുനീർ ചേർത്തുപിടിച്ച കൈകളിലേക്ക് സ്നേഹത്തോടെ ഏറ്റുവാങ്ങി.

   ” അപ്പൊ,  രണ്ട് പേരുടെയും സങ്കടം പറഞ്ഞ് തീർന്നെങ്കിൽ നമുക്ക് പോയാലോ… ഇനി ഒരു പത്തുമുപ്പത്തഞ്ചു കിലോമീറ്റർ കൂടി ഓടിയാൽ പോരെ ഒറ്റപ്പാലത്തേക്ക്.  പിന്നെ നിങ്ങൾക്ക് കരയാനും പറയാനും കണ്ണുനീർകൊണ്ട് കവിത രചിക്കാനുമൊക്കെ ഇഷ്ട്ടം പോലെ സമയമുണ്ട്.  “

എന്നും പറഞ്ഞ് അവരെ നോക്കി പുഞ്ചിരിയോടെ കാറിലേക്ക് കയറിയ സലീമിന് മുന്നിൽ  അവൾ പുഞ്ചിരിയോടെ കൈകൾ കൂപ്പി.

   ” ഒരിക്കൽ പോലും മോചനമില്ലെന്ന കരുതിയ ജീവിതം…. ഒരിക്കൽ പോലും കാണാത്ത ഒരു മുഖം രക്ഷകനായി അവതരിക്കുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ……  എങ്ങനെ ആണ് ഞാൻ ഇതിനൊക്കെ നന്ദി പറയേണ്ടത്…. അറിയില്ല എനിക്ക്.  “

അവൾ വിതുമ്പലോടെ അയാൾക്ക് മുന്നിൽ തൊഴുമ്പോൾ സലീം വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. 

 പിന്നെ പതിയെ കാർ മുന്നോട്ടെടുക്കുമ്പോൾ  അവൾ മടിയിൽ തലചായ്ച്ചുറങ്ങുന്ന അഭിയുടെ മുടിയിലൂടെ മെല്ലെ തലോടി സീറ്റിലേക്ക് ചാരി കിടന്നു.

      പാലക്കാട് ടൗണും കഴിഞ്ഞ് പതിയെ ഒറ്റപ്പാലം ലക്ഷ്യമാക്കി കാർ മുന്നോട്ട് നീങ്ങുമ്പോൾ അവർക്ക് പിന്നിൽ അവരെ മാത്രം ലക്ഷ്യമാക്കി ഒരു കാർ കൂടി ഉണ്ടായിരുന്നു.

 അതിൽ അവരെ മാത്രം ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒരാളും… !

                   ( തുടരും )

                                ദേവൻ

പെട്ടന്ന് എഴുതിയതാണ്. അതുകൊണ്ട് വിചാരിച്ചപോലെ ആയിട്ടില്ല കഥ. അതുപോലെ ഇച്ചിരി ലെങ്തും കുറവാണ്..  

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

Title: Read Online Malayalam Novel Saara written by Mahadevan

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “സാറ – ഭാഗം 9”

Leave a Reply

Don`t copy text!