Skip to content

പുനർജ്ജനി – 4

Punarjani novel

നിറയെ കാട്ടുവള്ളികൾ പടർന്നു നിൽക്കുന്ന ഭാഗത്തേയ്ക്ക് അവളെന്റെ കയ്യും പിടിച്ചു വേഗത്തിൽ നടന്നു…

ചുവന്ന ചെമ്പട്ടണിഞ്ഞ ചെറിയ ദേവീ വിഗ്രഹത്തിനു മുൻപിൽ ഞങ്ങളുടെ നടത്തം അവസാനിച്ചു…

ഒരു പഴയ കാവിനെ അനുസ്മരിപ്പിച്ചു ആ സ്ഥലം… തികച്ചും ശാന്തമായ അന്തരീക്ഷം… വർഷങ്ങളായി പൂജാകർമങ്ങളൊന്നും നടക്കാതിരുന്നിട്ടും ചൈതന്യം നഷ്ടപ്പെടാത്ത ദേവീ വിഗ്രഹത്തെ കണ്ണിമയ്ക്കാതെ നോക്കി നിന്നപ്പോൾ മനസ്സിൽ വേരുറച്ചു പോയ നിരീശ്വരതയെ മറന്നു ഞാൻ തൊഴുതു നിന്ന് പോയി…

കാട്ടുപൂക്കളുടെ സുഖകരമായ സൗരഭ്യവും പേറി ഒരു തണുത്ത കാറ്റ് ശരീരത്തെ സ്പർശിച്ചു കടന്നു പോയപ്പോൾ മുൻപെങ്ങോ അനുഭവിച്ചു ഹൃദയത്തിൽ പതിഞ്ഞു പോയതുപോലെ തോന്നി!!

നിറയെ കരിയിലകളും കാട്ടു ചെടികളും വളർന്നു നിൽക്കുന്ന ചെറിയ തറയിൽ പ്രൗഢിയോടെ നിൽക്കുന്ന വിഗ്രഹത്തെ ദർശിയ്ക്കുവോളം മനോഹരമായ ഒരു ദൃശ്യം മനസ്സിൽ വ്യക്തതയോടെ തെളിഞ്ഞു വന്നു!!!

വൃത്തിയായി അടിച്ചു വാരിയിട്ട ചുറ്റുപാട്… എരിയുന്ന തിരി തെളിച്ചു വച്ച ചിരാതുകൾ ചുറ്റും കത്തിച്ചു വച്ച തറ… ഒത്ത നടുവിൽ ജ്വലിച്ചു നിൽക്കുന്ന ചെറിയൊരു നില വിളക്കിനു മുൻപിൽ ചെമ്പട്ടണിഞ്ഞ ദേവീ വിഗ്രഹം..

അതെ!!! അത് ഈ സ്ഥലം തന്നെയാണ്… ഇതേ വിഗ്രഹം തന്നെയാണത്!!

പക്ഷെ… ചുറ്റിനും ഇതുപോലെ വള്ളിപ്പടർപ്പു നിറഞ്ഞ കാടില്ല… ചെറിയ ചെറിയ ചെടികളും പരിസരത്തു നിന്നും മാറി ഒരു ചെറിയ കാട്ടു പ്രദേശവുമുണ്ട്…

പക്ഷെ.. ഈ സ്ഥലമെങ്ങനെ ഇത്ര വ്യക്തതയോടെ തന്റെ മനസ്സിൽ?? കണ്ണു തുറക്കാൻ മനസ്സ് വല്ലാതെ വിസമ്മതിച്ചു…

വിഗ്രഹത്തിന് മുൻപിൽ ഒരു ചെറുപ്പക്കാരനും പെൺകുട്ടിയും പ്രാർത്ഥനയോടെ നിൽക്കുന്നു… പ്രകൃതിയെ സാക്ഷിയാക്കി കയ്യിൽ കരുതിയ താലിച്ചരട് അയാൾ പെൺകുട്ടിയുടെ കഴുത്തിൽ കെട്ടി… ഇരുട്ട് വീണ വഴികളിലൂടെ അവർ തിരിച്ചു നടന്നു…

അതെ… അവർക്ക് രണ്ടു പേർക്കും തന്റെയും ആമിയുടെയും മുഖമാണ്… ഞെട്ടലോടെ അയാൾ കണ്ണ് തുറന്നു…

ഒരു മയക്കത്തിന്റെ പോലും കൈത്താങ്ങില്ലാതെ ഇത്തരമൊരു സ്വപ്നം താനെങ്ങനെ കണ്ടു?? അത് വെറും തോന്നലായിരുന്നോ?? എങ്കിലും ഇത്ര വ്യക്തതയോടെ ഒരു സിനിമ കാണുന്ന ലാഘവത്തോടെ ആ രംഗങ്ങളെല്ലാം മനസ്സിൽ തെളിഞ്ഞതെങ്ങിനെയാണ്???

ആമി പറഞ്ഞതുപോലെ മുജ്ജന്മത്തിലെ വ്യക്തമായ ഒരേട് തന്റെ ഓർമയിൽ തെളിഞ്ഞതാവാം..

പ്രതീക്ഷയോടെ നോക്കി നിൽക്കുന്ന ആമിയുടെ കഴുത്തിൽ മഞ്ഞ ചരടിൽ കോർത്ത ആലിലത്താലി കണ്ടപ്പോൾ അല്പം മുൻപ് ഹൃദയത്തിൽ തോന്നിയ കാര്യങ്ങളുടെയെല്ലാം അർത്ഥം വ്യക്തമായി മനസ്സിൽ തെളിഞ്ഞു…

“ഈ താലി… ഇത്… ഇതേ സ്ഥലത്തു വച്ച് ഞാൻ നിന്റെ കഴുത്തിൽ ചാർത്തിയതല്ലേ??”

സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു…

“അതെ… ആദിയ്ക്ക് ഓർമ വന്നോ?? എല്ലാം ഓർമ വന്നോ??”

“ഇല്ല.. പക്ഷെ എന്തൊക്കെയോ കാര്യങ്ങൾ അവ്യക്തമായി മനസ്സിൽ തെളിയുന്നുണ്ട്… ഈ താലി നിന്റെ കഴുത്തിൽ ചാർത്തിയത് മാത്രം പകൽ പോലെ ഞാൻ കാണുന്നു… പക്ഷെ എത്ര ശ്രമിച്ചിട്ടും വേറൊന്നും ഓർത്തെടുക്കാൻ കഴിയുന്നില്ലെനിയ്ക്ക്…”

“സാരമില്ല… ഇത്രയെങ്കിലും ഓർത്തെടുക്കാൻ കഴിഞ്ഞല്ലോ… വൈകാതെ എന്റെ ആദി എന്നെ തിരിച്ചറിയും… “

അവൾ കണ്ണ് തുടച്ചുകൊണ്ടു ചിരിയ്ക്കാൻ ശ്രമിച്ചു..

” അപ്പൊ നീയെന്റെ ഭാര്യയായിരുന്നോ??? പിന്നെന്താ ആമീ സഫലമാവാത്ത പ്രണയമെന്നൊക്കെ നീ പറഞ്ഞത്?? എനിയ്ക്കൊന്നും മനസ്സിലാവുന്നില്ല..”

“അത് കണ്ടിട്ട് നേരായ രീതിയിലുള്ള വിവാഹമാണെന്നു ആദിയ്ക്ക് തോന്നിയോ?? ഗാന്ധർവ വിവാഹമായിരുന്നു… ഞാനും ആദിയും മാത്രം അറിഞ്ഞ ഒരു വിവാഹം… സാക്ഷിയായി പ്രകൃതി മാത്രമുണ്ടായിരുന്ന ഒരു വിവാഹം…”

“പിന്നെങ്ങനെയാ നമ്മൾ പിരിഞ്ഞത്?? എന്തുകൊണ്ട് എനിയ്ക്ക് പ്രാപ്തമായ പുനർജ്ജന്മം നിന്നെ കൈ വിട്ടു?? എന്റെ സംശങ്ങൾക്കുള്ള ഉത്തരം നീയെനിയ്ക്ക് തരണം…”

“ഇവിടെ നിന്നും മടങ്ങി പിറ്റേന്ന് രാവിലെ ഞാനുണരുന്നത് ആദിയുടെ മരണ വാർത്ത കേട്ടിട്ടാണ്…”

അവളുടെ ശബ്ദമിടറി…

“എങ്ങനെ?? എനിയ്ക്ക്… എനിയ്‌ക്കെന്താ സംഭവിച്ചത്??”

“കൊന്നതാണ്… അവർ കൊന്നതാണ്… എന്റെ ആദിയെ.. നമ്മുടെ പ്രണയത്തെ.. ക്രൂരമായി ഇല്ലാതാക്കിയതാണ്…”

അവളുടെ മുഖത്തു തെളിഞ്ഞ ഭ്രാന്തമായ ഭാവം എന്നെ ഭയപ്പെടുത്തി…

“അപ്പൊ ആമി മരിച്ചത്… അതെങ്ങനെയാണ്?? അവർ തന്നെയാണോ ആമിയെയും??”

“അറിയില്ല ആദി… എന്നെ ഇല്ലാതാക്കിയത് ആരാണെന്നു മാത്രം ഇപ്പോഴുമെനിയ്ക്കറിയില്ല… ആദി ചോദിച്ചില്ലേ എന്തുകൊണ്ട് പുനർജ്ജന്മം എന്നെ മാത്രം കടാക്ഷിച്ചില്ലെന്ന്?? എന്റെ കൊലപാതകി… അതിന്റെ കാരണം.. അതെല്ലാം തേടി നടക്കുകയാണ് ഞാൻ… ഇത്രയും കാലമായിട്ടും അതിനുള്ള ഉത്തരം കിട്ടിയില്ല…

അയാൾ കറുത്ത തുണികൊണ്ട് മുഖം മറച്ചിരുന്നു… ഇടതു കയ്യിൽ കെട്ടിയ വെള്ളി ഏലസ് മാത്രം അവ്യക്തമായി കണ്ടിരുന്നു… ബോധം മറഞ്ഞു പോയത് മാത്രം ഓർമയുണ്ട്… അന്ന് മുതൽ അലഞ്ഞു നടക്കുകയാണ് ഞാൻ… “

അവളുടെ മുഖം കനത്തു… ഓർക്കാനിഷ്ടപ്പെടാത്ത ഓർമകളിലെങ്ങോ അവൾ വേദനയോടെ അലയുന്നതായി തോന്നി…

“കർമങ്ങൾ ചെയ്യാനും മോക്ഷം പകർന്നു തരാനും ആദിയെപ്പോലെ എനിയ്ക്കാരും ഉണ്ടായിരുന്നില്ല…”

ആമിയുടെ കണ്ണുകളിൽ നിസ്സഹായത പടർന്നു കയറി…

“ആദി വീണ്ടും അതേ തറവാട്ടിൽ പുനർജ്ജനിയ്ക്കുന്നത് വരെ കാത്തിരിയ്ക്കുക എന്നൊരു മാർഗം മാത്രമേ എന്റെ മുൻപിലുണ്ടായിരുന്നുള്ളൂ… അണഞ്ഞു പോയ പ്രണയത്തിന്റെ തിരി വീണ്ടും തെളിയിയ്ക്കാനും ആരാണ് എന്നെ ഇല്ലാതാക്കിയതെന്നു കണ്ടുപിടിയ്ക്കാനും ആദിയെ ഇങ്ങോട്ടു വരുത്തിയത് ഞാനാണ്..”

അവളുടെ ഓരോ വാക്കുകളും അത്ഭുതത്തോടെ ഞാൻ കേട്ടു നിന്നു!!

“ആദി അറിയാത്ത ഒരു കാര്യം കൂടിയുണ്ട്.. ആദിയ്ക്ക് കിട്ടിയ പുനർജ്ജന്മത്തെ കുറിച്ച് ആദിയുടെ വീട്ടുകാർക്ക് നല്ല ധാരണയുണ്ടായിരുന്നു… അതുകൊണ്ടാണ് കഴിഞ്ഞ ജന്മത്തിലെ ആദിത്യൻ എന്ന പേര് തന്നെ ആദിയ്ക്ക് ഈ ജന്മത്തിലും പ്രാപ്തമായത്…

കാർത്തിക നാളിൽ പകലും രാത്രിയും ഇഴ ചേരുന്ന ത്രിസന്ധ്യ നേരത്തു പിറന്നതുകൊണ്ടു അമ്മു എന്റെ പുനർജ്ജന്മമാണെന്നു അവർ തെറ്റിദ്ധരിച്ചു… അവൾക്ക് നൽകിയത് എന്റെ പേരല്ലേ??”

അമ്മുവിൻറെ പേര് അഭിരാമി എന്നാണെന്ന് ഞാൻ ഞെട്ടലോടെ ഓർത്തു…

“ഞാനിപ്പോഴും മോക്ഷപ്രാപ്തി നേടാതെ അലഞ്ഞു നടക്കുകയാണെന്ന് ആർക്കുമറിയില്ല ആദീ… തറവാടിനു കൈ വന്ന ശാപങ്ങളെല്ലാം അകറ്റാൻ ആദിയെയും അമ്മുവിനേയും ഒരുമിപ്പിയ്ക്കുക എന്ന തീരുമാനമായിരുന്നു ആദിയുടെ വീട്ടുകാർ കൈക്കൊണ്ടത്…

അതിനു വേണ്ടിയാണ് അമ്മുവിൻറെ മനസ്സിൽ ആദിയെ പ്രതിഷ്ഠിച്ചത്.. കഴിഞ്ഞു പോയ ജന്മത്തിൽ നമുക്ക് നിഷേധിയ്ക്കപ്പെട്ട ജീവിതം ഈ ജന്മത്തിൽ പ്രാപ്തമാക്കിത്തരാനാണ് അവർ ആദിയോട് അമ്മുവിനെ വിവാഹം കഴിയ്ക്കാൻ ആവശ്യപ്പെട്ടത്…”

കടന്നു പോവുന്ന ഓരോ നിമിഷവും എനിയ്ക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളുടെ അർഥങ്ങൾ പകർന്നു തന്നുകൊണ്ടു കടന്നു പോയി….

“ആമീ അന്ന് സംഭവിച്ച കാര്യങ്ങളെല്ലാം എനിയ്ക്ക് ഇതുവരെയും നീ പറഞ്ഞു തന്നിട്ടില്ല..”

“കഴിഞ്ഞു പോയ കാര്യങ്ങളെല്ലാം ഒരു കഥ പോലെ ഞാൻ ആദിയ്ക്ക് പറഞ്ഞു തന്നിട്ടെന്തു പ്രയോജനം?? അപ്പോഴും ഇത്രയും നാൾ ഞാൻ കാത്തിരുന്നത് വെറുതെയായില്ലേ?? പവിത്രമായ എന്റെ പ്രണയം പരാജയപ്പെട്ടില്ലേ?? എല്ലാം ഉടനെ തന്നെ ആദിയ്ക്ക് ഓർമ വരും… എനിക്ക് ഉറപ്പുണ്ട്…”

“കഴിഞ്ഞ ജന്മത്തിൽ നമ്മൾ എങ്ങനെയായിരുന്നെന്നു എനിയ്ക്കറിയില്ലെന്നത് സത്യമാണ്… പക്ഷെ ഒന്നറിയാം… ഈ ജന്മത്തിൽ ആദിത്യൻ ഒരാളെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ… അതെന്റെ ആമിയാണ്… അതിനൊരു മാറ്റം വരുത്താൻ കഴിയുമെങ്കിൽ അത് മരണത്തിനു മാത്രമേ കഴിയു..”

“പക്ഷെ… ആദീ ഞാനൊരു ആത്മാവല്ലേ?? ആത്മാവും മനുഷ്യനും എങ്ങനെ ഒരുമിയ്ക്കും?? ആദിയുടെ സ്വപ്നങ്ങളും മോഹങ്ങളുമെല്ലാം നഷ്ടമായില്ലേ??”

“എന്നാരു പറഞ്ഞു നിന്നോട് ?? നമുക്ക് രണ്ടു പേർക്കും ഒന്നും നഷ്ടപ്പെട്ടിട്ടില്ല… നീയില്ലാതെ എനിക്കിനി ജീവിയ്ക്കാൻ കഴിയില്ല ആമീ.. പ്രണയത്തിന് രൂപമില്ല, നിബന്ധനകളില്ല… പ്രപ്തമാവുമെന്നുള്ള ഉറപ്പു കിട്ടിയിട്ടല്ലല്ലോ എല്ലാവരും പ്രണയിയ്ക്കുന്നത്… എന്റെ മരണത്തിലൂടെ നമ്മൾ പൂർണമായും ഒന്നിയ്ക്കും വരെ പരിമിതികളോട് പോരാടി നമുക്ക് പ്രണയിയ്ക്കാം… “

ആമിയുടെ കണ്ണുകളിൽ നഷ്ടമായ തിളക്കം വീണ്ടും തെളിഞ്ഞു വന്നു…

മനസ്സിൽ പടർന്നു കയറിയ വേദന തനിയെ മാഞ്ഞു പോവുന്നതായി തോന്നി അയാൾക്ക്…

പഴയതുപോലെ കുളക്കടവും കുളവും അവരുടെ പ്രണയ ചാപല്യങ്ങൾക്കുള്ള വേദിയായി…

“ഞാനൊരു ആത്മാവാണെന്നറിഞ്ഞിട്ടും ഒരിയ്ക്കൽ പോലും ആദിയ്ക്ക് എന്നെ ഭയം തോന്നിയിട്ടില്ലേ??”

ഞാൻ ചിരിച്ചുകൊണ്ട് ഇല്ലെന്ന് തലയാട്ടി…

” എന്റെ ആമിയെ ഞാനെന്തിന് ഭയക്കണം?? ഇനി വരാനിരിയ്ക്കുന്ന ജന്മങ്ങളില്ലെല്ലാം എന്റെ പാതി നീയായിരിയ്ക്കും.. നമ്മുടെ പ്രണയത്തെ തോല്പിയ്ക്കാൻ മരണത്തിനു പോലും കഴിയില്ലെന്ന് നിനക്കിപ്പോൾ ബോധ്യമായില്ലേ??”

സന്തോഷം മാത്രം നിറഞ്ഞു നിന്ന നാളുകൾ കടന്നു പോയി… ആമിയോടൊപ്പം ആ ഗ്രാമത്തിലെങ്ങും കറങ്ങി നടക്കുക എന്നത് എന്റെ ദിനചര്യയുടെ ഭാഗമായി… മുജ്ജന്മം നഷ്ടപ്പെടുത്തിയ പ്രണയം ഞങ്ങൾ മതിവരുവോളം ആസ്വദിച്ചു…

എല്ലാ കാര്യങ്ങളും വസുവിനോട് മാത്രം പങ്കു വച്ചു.. ആദ്യമൊക്കെ അവൻ എതിർത്തെങ്കിലും പിന്നീട് എന്റെ കൂടെ നിന്നു…

ഇടയ്ക്കൊരു സംസാരവേളയിൽ സംശയിച്ചാണെങ്കിലും അവനെന്നോട് ആ കാര്യമെടുത്തിട്ടു..

“അമ്മുവിനെ എനിക്കിപ്പോഴും ഇഷ്ടമാണ്… നിങ്ങൾക്ക് ഇഷ്ടക്കേടില്ലെങ്കിൽ അവളെ എനിയ്ക്ക് വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ടായിരുന്നു…”

വല്ലാത്തൊരു സന്തോഷം എന്റെ ഉള്ളിൽ നിറഞ്ഞു… കേൾക്കാൻ ആഗ്രഹിച്ച കാര്യമായിരുന്നു അവനിൽ നിന്നും കേട്ടത്…

ആമിയോട് യാത്ര പറഞ്ഞു ഞാൻ നാട്ടിലേയ്ക്ക് തിരിച്ചു… ഒരുപാട് നിർബന്ധിച്ചിട്ടാണെങ്കിലും ഒടുവിൽ എല്ലാവരും സമ്മതിച്ചു…

ഒരാഴ്ച ഞാൻ നാട്ടിൽ താമസിച്ചു തിരിച്ചെത്തിയപ്പോൾ ആദ്യം പോയത് കുളക്കടവിലേയ്ക്കാണ്… പക്ഷെ സന്ധ്യ കഴിഞ്ഞിട്ടും ആമി വന്നില്ല…

പിറ്റേ ദിവസവും ഇതുതന്നെ ആവർത്തിച്ചു… ത്രിസന്ധ്യ കഴിഞ്ഞു ഇരുൾ വീണ വഴികളിലൂടെ ഞാൻ ആമിയുടെ വീട് ലക്ഷ്യമാക്കി നടന്നു…

(തുടരും…)

രചന: swathi.k.s

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സ്വാതിയുടെ മറ്റു നോവലുകൾ

ഗന്ധർവ്വൻ

ആത്മസഖി

തെന്നൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!