Skip to content

റീ എൻട്രി – 7

reentry

” അപ്പൊ എങ്ങനാ വൈശാഖാ ഇതിന്റെ ഒക്കെ ഡീലിങ്സ്?  ചെയ്യുന്ന പണിക്കുള്ള പെർമനന്റ്  കൂലിയാണോ അതോ താൻ പറയുന്നതാണോ സംഖ്യ?  “

ശരത്തിന്റെ  ചോദ്യം കേട്ട ഞെട്ടലിൽ തൂവിയ മദ്യത്തിന്റെ ബാക്കി കയ്യിലിരുന്ന് വിറയ്ക്കുമ്പോൾ     വൈശാഖന്റെ നെഞ്ചിടിപ്പിന്റെ താളം പിഴച്ചുകൊണ്ട് ശരത്തിൽ നിന്ന് അടുത്ത ചോദ്യവും വന്നിരുന്നു !

  ”  ഇത്രേം ദിവസം ഇവിടെ തന്നെ ഉണ്ടായിരുന്ന താൻ എന്തിനാണ് ഇന്ന് റയാന്റെ മുറിയിൽ കേറിയതും എല്ലാം കൂടി വലിച്ചുവാരിയിട്ട് എല്ലാവരെയും തെറ്റിദ്ധരിപ്പിച്ചതും ?  !”

    അതുവരെ ഉണ്ടായിരുന്ന ഭാവമല്ലായിരുന്നു അപ്പോൾ ശരത്തിന്റെ മുഖത്ത്‌.  ആ മുഖത്തെ ചിരി മാഞ്ഞിരുന്നു. കയ്യിലെ ഗ്ലാസ് ടേബിളിൽ വെച്ച് ഒന്ന് കൈ പൊക്കി മുരി നിവർത്തികൊണ്ട് പതിയെ തോളിൽ കൈ വെച്ച ശരത്തിന്റെ കണ്ണുകളിലേക്ക് വൈശാഖൻ ഭയത്തോടെ നോക്കി.

   അടച്ചിട്ട ആ മുറിക്കുള്ളിൽ തനിക്ക് എന്തും സംഭവിക്കമെന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു.

   .     

    “മോനെ വൈശാഖാ….  നീ ഇപ്പോൾ ആലോചിക്കുന്നുണ്ടാകും നീയാണ് ആ മുറിയിൽ കേറിയതെന്ന് ഞാൻ എങ്ങനെ അറിഞ്ഞു എന്ന്.  അതങ്ങനെ ആണ് വൈശാഖാ.. ഒരു കാര്യം ചെയ്യാനിറങ്ങുമ്പോൾ വെടിപ്പായി ചെയ്യാത്തതിന്റെ പ്രശ്നമാണിത്. കിട്ടാൻ പോകുന്ന കാശിൽ കണ്ണ് മഞ്ഞളിച്ച് ഓരോന്ന് ചെയ്യാനിറങ്ങുമ്പോൾ വെപ്രാളത്തിനിടയിൽ നഷ്ടപ്പെടുത്തുന്നത് ഒരു മൊട്ടുസൂചി ആണെങ്കിൽ പോലും അത് നാളെ സ്വയം കുഴി വെട്ടാനുള്ള ആയുധമാണ്.

 നിനക്കും സംഭവിച്ചത് അതാണ്.

വെപ്രാളത്തിനിടയിൽ എവിടെയോ കൊളുത്തിവലിച്ചപ്പോൾ പൊട്ടിവീണ ദേ, ഈ സാധനം “!

    ശരത് പോക്കറ്റിൽ നിന്നും ഒരു ബട്ടൺ എടുത്ത് വൈശാഖന്റെ കണ്ണുകൾക്ക് മുന്നിലേക്ക് നീട്ടിപിടിച്ചു.

നിന്റ ഷർട്ടിൽ നിന്നും അടർന്നുവീണ Small avidence.

” ദേ, ഈ ചെറിയ സാധനം,  അവിടെ നിന്ന് രക്ഷപ്പെടാനുള്ള ധൃതിയിൽ ഒരു ബട്ടനല്ലേ,  പോട്ടെ, എന്ന് കരുതിയിടത് നിനക്ക് തെറ്റി.

    ആദ്യമേ എനിക്ക് നിന്നെ സംശയമുണ്ടായിരുന്നു.  റയാന്റെ വിശ്വസ്തനായ നിന്നെ ജോസഫ്സർ വിശ്വസിച്ചെന്ന് നിനക്ക് തോന്നിയ നിമിഷം നിന്നെ മാത്രം നിരീക്ഷിക്കുകയായിരുന്നു ഞാൻ.

അതിനിടക്കിക്കാണു ദേ, ഈ ബട്ടൺ നിന്റ ഷർട്ടിൽ ഇല്ലെന്ന് മനസ്സിലായത്.

ഇതുപോലെ ഒരു റിസോർട്ടിൽ ഏക്സിക്യൂട്ടീവ് ലുക്കിൽ മാത്രം നിൽക്കുന്ന ഒരു മാനേജർ അലക്ഷ്യമായി ഇങ്ങനെ ഡ്രെസ് ധരിക്കില്ലന്നത് …

അപ്പൊ ആ ഹുക്ക് അവിടെ നിന്നും നഷ്ട്ടപ്പെട്ടിട്ട് അധികസമയം ആയിട്ടില്ലെന്ന തോന്നലാണ് ആ മുറി മുഴുവൻ എന്നെ കൊണ്ട് തിരയിച്ചത്.

 വേറെ ഒന്നും ഞാൻ തിരഞ്ഞില്ല. എനിക്ക് ഈ ഒരു ഹുക്ക് മാത്രം മതിയായിരുന്നു. ഞാൻ കരുതിയ പോലെ തന്നെ വൈശാഖ,  നിന്റ കുഴി വെട്ടാനുള്ള ആയുധം നീ തന്നെ കൊണ്ട്തന്നു.

  ഇനി പറ എന്തായിരുന്നു നിന്റ ഉദ്ദേശം. റയാൻ മരിച്ചിട്ട് ഈ ദിവസങ്ങൾക്കിടയിൽ അടച്ചിട്ട റയാന്റെ റൂമിൽ നിനക്ക്‌ കേറാൻ കഴിയുമായിരുന്നിട്ടും എന്തിനാണ് നീ ഇന്ന് ആ മുറിയിൽ കയറിയത്. ? “

ശരത്തിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ തല താഴ്ത്തി ഇരിക്കുകയായിരുന്നു വൈശാഖൻ.

എസ് പി-യേക്കാൾ കൂർമബുദ്ധിക്കാരനായ ഒരു പോലീസുകാരന് മുന്നിലാണ് തന്നിപ്പോൾ ഇരിക്കുന്നതെന്ന ബോധം അവന്റ സിരകളിലെ രക്തയോട്ടത്തിന്റെ വേഗത കൂട്ടി.

   ” എട മോനെ.. നീ ആള് കൊള്ളാം.  ചോറ് ഇവിടേം കൂറ് മറ്റാരുടെയോ കാലിന്റെ ഇടയിലും.

   കൂടെ നിന്നവന്റെ കുതികാലിനിട്ട് വെട്ടി കുടുംബം നന്നാക്കാൻ കൂട്ടികൊടുപ്പിന്റെ ഗണിതം പഠിച്ച് കൂട്ടിയും ഗുണിച്ചും ഹരിച്ചും നീ ഉണ്ടാക്കിയ  ഗാന്ധിത്തലയുടെ ബലം  പോരാതെ വരും നിന്റ മറ്റേടത്തെ മാമാപ്പണി ജോസഫ് സർ അറിഞ്ഞാൽ..

 മകന്റെ കുഴിയിലെ പച്ചമണ്ണ് വാടുംമുന്നേ കുറ്റീം പറിച്ച് അയാളിങ്ങോട്ട് വന്നത് ഇടുക്കിയുടെ തണുപ്പ് ആസ്വദിക്കാനല്ല. മകന്റെ അടിവേരറുത്ത്‌ ആഘോഷിച്ചവർക്ക് അന്തകനാവാനാണ്. അതിപ്പോ കൊന്നവർ മാത്രമല്ല,  അവരെ ഒരു നോക്ക് കൊണ്ടോ വാക്ക് കൊണ്ടോ സഹായിച്ചവരും പെടും.

  പറഞ്ഞത് മനസ്സിലായോ? “

ശരത്തിന്റെ വാക്കുകളിലെ ധ്വനി മനസ്സിലായിരുന്നു വൈശാഖന്.  ഈ കാര്യം ജോസഫ്സർ അറിഞ്ഞാൽ ….

  പിറകിൽ മരണം നിൽക്കുന്നപോലെ….

” സർ “

അവൻ ശരത്തിനെ ദയനീയമായൊന്ന് നോക്കി.

” വൈശാഖ…  എനിക്ക് വേണമെങ്കിൽ നിന്നെ അപ്പഴേ ആ സാറിന്റെ മുന്നിൽ വെച്ച് തന്നെ പൊക്കമായിരുന്നു. എന്നാൽ ഇപ്പോ നിന്റെ പ്രാണൻ പരലോകത്ത്‌ എത്തിയിട്ടുണ്ടാകും.

ഞാൻ അത് ചെയ്യാതിരുന്നത്  നീ ഇതിൽ ആരുടെയോ ഒരു ചൂണ്ട മാത്രമാണെന്ന്  തോന്നിയതുകൊണ്ടാണ്. നിന്റ അവസ്ഥ എനിക്ക് മനസ്സിലാക്കാം. പിന്നെ ചത്തവൻ നന്മമരം ഒന്നുമല്ലല്ലോ. അതുകൊണ്ട് അവന് വേണ്ടി നിന്നെ കൊല്ലാൻ കൊടുക്കുന്നില്ല.

നിന്നെ ഞാൻ രക്ഷിക്കാം.. ഒന്ന്മാത്രം എനിക്ക് അറിഞ്ഞാൽ മതി.

 നീ ആർക്ക് വേണ്ടിയാണ് ഇതൊക്കെ ചെയ്തത്.?

നിനക്ക് പിന്നിൽ നിന്ന് കളിക്കുന്നവനാന്റെ കത്തിക്കാണോ റയാൻ പടമായത്? 

റയാൻ കൊല ചെയ്യുപ്പെടുമെന്നു നിനക്ക് അറിയാമായിരുന്നോ? “

 ആ മൂന്ന് ചോദ്യങ്ങൾ വൈശാഖന്റെ നെഞ്ചിൽ ഒരു കൊള്ളിയാൻപോലെ പാഞ്ഞുകേറി.

കുറച്ചു നേരത്തെ മൗനത്തിന് ശേഷമായിരുന്നു വൈശാഖൻ പറഞ്ഞ് തുടങ്ങിയത്.

   ” സർ…..  ഈ റിസോർട്ടുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു.  ജോസഫ്സാറിന്റെ പിടിപാടിന്റ ബലത്തിൽ ആയിരുന്നു റയാന്റെ ഓരോ കളിയും. നാട്ടുകാർ ഈ റിസോർട്ടിനെതിനെ പല തവണ കംപ്ലയിന്റ്മായി പോലീസിനെ സമീപിച്ചപ്പോഴൊക്കെ അവർ കയ്യൊഴിയുകയായിരുന്നു. റയാനെതിനെ സംസാരിക്കാൻ ആർക്കും ധൈര്യമില്ലായിരുന്നു അന്ന്. 

അവസാനം ആ നാട്ടുകാർക്ക് വേണ്ടി ഒരാൾ ശബ്‌ദിച്ചു.

  ” വർഗ്ഗീസ്തരകൻ  !”

 അത് പറയുമ്പോൾ വൈശാഖന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.

 ” അപ്പൊ വർഗ്ഗീസ്തരകൻ ആണോ റയാനേ ….”

 ശരത്  സംശയം നിറഞ്ഞ കണ്ണാൽ അവനെ കണ്ണുകളിലേക്ക് ചുഴിഞ്ഞുനോക്കുമ്പോൾ വൈശാഖൻ  ഒരു ദീഘനിശ്വാസത്തോടെ പറയുന്നുണ്ടായിരുന്നു,

  ” അറിയില്ല സർ…  പക്ഷേ, റയാന്റെ ശത്രുക്കളുടെ എണ്ണം വെച്ചു നോക്കുമ്പോൾ ആരുമാകാം അവനെ…. “

” ഇപ്പഴും ഞാൻ ചോദിച്ചതിനുള്ള ഉത്തരം കിട്ടിയില്ലല്ലോ വൈശാഖാ… നിന്നെ ഈ പണി ഏൽപ്പിച്ചവൻ ആരാ… അത് പറ “

ശരത് ക്ഷമകെട്ട പോലെ മസിൽ തടവിക്കൊണ്ട് വൈശാഖന്റെ മറുപടിക്കായി കാതോർക്കുമ്പോൾ  അവന്റ ചുണ്ടുകൾ ആ പേര് മന്ത്രിക്കുന്നുണ്ടായിരുന്നു.

  ” സർ…. അത്….  അത് സേവ്യർ… കോട്ടയംക്കാരനാണ്   “

 “സേവ്യർ “

ഇടയ്ക്ക് കേറിവന്ന പുതിയ കഥാപാത്രത്തിന്റെ പേര് ഉരുവിട്ടുകൊണ്ട് ശരത് എന്തോ ആലോചിക്കുമ്പോൾ വൈശാഖൻ ടേബിളിൽ ഇരിക്കുന്ന ജഗ്ഗിൽ നിന്നും വെള്ളമെടുത്ത്‌ ആർത്തിയോടെ കുടിച്ചു.

 ” സർ ,  ഇവിടെ ഒരു പുതിയ റിസോർട്ട് തുടങ്ങാനുള്ള പ്ലാൻ ഉണ്ടായിരുന്നു റയാന്. അതിന്റ പാട്നർ ആയിരുന്നു ഈ സേവ്യർ. കാഞ്ഞിരപ്പള്ളിക്കാരൻ അച്ചായൻ. സേവ്യറിന്റെ കയ്യിലെ പണം കണ്ടായിരുന്നു റയാന്റ കളികൾ. എന്നാൽ റയാന്റ കയ്യിൽ നിന്നും ആ സ്ഥലം എങ്ങനെ സ്വന്തമാക്കാം എന്ന് ചിന്തിക്കുകയായിരുന്നു സേവ്യർ..  രണ്ട് പേർക്കും അവരവരുടേതായ ലക്ഷ്യം ഉണ്ടായിരുന്നു . ഒരാൾ ചതിക്കപ്പെടും, ഒരാൾ ആ സ്ഥലം സ്വന്തമാക്കും…

    ആര് ചതിക്കപ്പെട്ടാലും അവൻ വെറുതെ ഇരിക്കില്ല.  അതായിരുന്നു അവസ്ഥ. ഇതൊക്കെ അറിയുന്ന ഒരേ ഒരാൾ ഞാൻ ആയിരുന്നു.  “

 അവൻ ഒറ്റ ശ്വാസത്തിൽ അത്രയും പറയുമ്പോൾ  ശരത് എല്ലാം കേട്ടുള്ള ആലോചനയിൽ ആയിരുന്നു.

” നീ പറയുന്നത് സത്യമാണെങ്കിൽ റയാന്റ മരണത്തിന്റ കൈ അവന്റ ആകാം.. സേവ്യർ.  “

” റയാൻ മരിച്ചതിനു ശേഷം നിന്നെ അയാൾ എന്നാണ് വിളിച്ചത്.? “

” അത്… റയാൻ മരിച്ചതിന്റ പിറ്റേ ദിവസം രാവിലെ ആയിരുന്നു സർ.  “

“അതിന് ശേഷം എന്തിനാണ് നീ അ മുറിയിൽ കയറിയത്?  “

” അത്….  ആ സ്ഥലത്തിന്റെ ഡോക്വിമെന്റ്സ് റയാന്റെ കയ്യിൽ ആയിരുന്നു. അത് ആ മുറിയിൽ ഉണ്ടാകുമെന്ന് കരുതിയാണ് റയാൻ മരിച്ചതിന്റെ പിറ്റേ ദിവസം അയാൾ വിളിച്ചപ്പോൾ എന്നോട് അത് എടുക്കാൻ ആവശ്യപ്പെട്ടത്, പക്ഷേ,  രണ്ട് ദിവസം കഴിഞ്ഞ്  എടുക്കാമെന്ന് കരുതിയ എനിക്ക് തെറ്റി. സാറും ജോസഫ്സാറും ഇത്ര പെട്ടന്ന് ഇങ്ങോട്ട് വരുമെന്ന് കരുതിയില്ല.

  ഞാൻ അത് സേവ്യർസാറിനെ വിളിച്ച് അറിയിക്കുകയും ചെയ്തു.  അയാളാണ് പറഞ്ഞത് സാറിന്റെ കയ്യിൽ ആ ഡോക്യു്മെൻറ്സ് കിട്ടുംമുന്നേ അത് എടുക്കാൻ..

  നിങ്ങൾ പുറത്തു പോയ സമയത്ത് ഞാൻ റൂമിൽ കേറി നോക്കിയെങ്കിലും ആ ഡോക്യു്മെന്റസ് മാത്രം കിട്ടിയില്ല.  പേടിച്ചാണ് ആ  മുറിയിൽ കേറിയത് തന്നെ.  പെട്ടന്നുള്ള ആവേശത്തിൽ എല്ലാം വലിച്ചുവാരി ഇടുമ്പോൾ ആണ് പുറത്ത് നിന്ന് എന്തോ ശബ്ദം കേട്ടത്.  വെപ്രാളത്തോടെ മുറിയിൽ നിന്നും ഇറങ്ങുമ്പോൾ വലിച്ചിട്ടതെല്ലാം ഒതുക്കിവെക്കാൻ മറന്നുപോയി.  ഒതുക്കിവെച്ചിരുന്നെങ്കിൽ….. “

 അത് പറയുമ്പോൾ വൈശാഖന്റെ മുഖത്തൊരു നിരാശ ഉണ്ടായിരുന്നു.

  ” വലിച്ചിട്ടതൊക്കെ അടുക്കിപെറുക്കി വെച്ചിരുന്നെങ്കിൽ ഇപ്പോൾ ഇവിടെ ഇങ്ങനെ ഇരിക്കണ്ടായിരുന്നു അല്ലെ..  പറഞ്ഞിട്ട് കാര്യമില്ല.. പോയ ബുദ്ധി ആന വലിച്ചാൽ കിട്ടില്ലല്ലോ വൈശാഖ. നിനക്ക് ഇതിൽ തൂങ്ങാനാ വിധി.”

ശരത് ഒന്ന് പുഞ്ചിരിച്ചു.

” അപ്പൊ കോളത്തിൽ ഒരാൾ കൂടിയായി. സേവ്യർ. ചെകുത്താന്റെ സന്തതിയുടെ കൂട്ടിക്കൊടുപ്പുകളിലെ പാട്നർ.

  ” സർ… എന്നെ ഒന്നും ചെയ്യരുത്. പണം ഓഫർ ചെയ്തപ്പോൾ…. ജീവിക്കാനുള്ള ആഗ്രഹം കൊണ്ടാണ് സർ… “

വൈശാഖ് ശരത്തിന് മുന്നിൽ തൊഴുകൈയ്യോടെ നിൽക്കുമ്പോൾ ശരത് അവന്റ തോളിൽ കയ്യിട്ട് കൊണ്ട് വാതിൽക്കലേക്ക് നടന്നു.

  ” നിന്നെ എനിക്കെന്തിന്.. നീ വെറും ചൂണ്ടയിലെ കൊക്കിയാണ്.  എനിക്കാവശ്യം ചൂണ്ടക്കാരനെ ആണ്.  കുതന്ത്രം കൊണ്ട് കൺകെട്ട് കാണിക്കുന്ന കാഞ്ഞിരപ്പള്ളിയെ ആ അച്ചായനെ…  നിന്റയൊക്കെ സേവിച്ചൻ !”

            വാതിൽ തുറന്ന് വൈശാഖിനോട് പൊയ്ക്കോളാൻ ആവശ്യപ്പെട്ടു ശരത്. പോകുമ്പോൾ ഒന്നുകൂടി ഓർമ്മിപ്പിച്ചു.

 ” നാളെ എനിക്ക് തന്നെ ഒന്നുകൂടി ഒറ്റയ്ക്ക് കാണണം. പേടിക്കണ്ട.. നിന്റ കുഴിക്കുള്ള അളവ് എടുക്കാനൊന്നും അല്ല…  ഇവിടെ… ഈ ഇടുക്കിയിലെ റയാനേ എനിക്കൊന്നു.വായിച്ച് തരണം. അവന്റ വീരസ്യങ്ങൾ വിളമ്പി പുളകം കൊള്ളിക്കാൻ അല്ല.  അവന്റ കൊള്ളരുതായ്മകളുടെ തേർവാഴ്ചയൊന്ന്  അറിയാൻ.    

ചതിയും ചരട് വലിയുമായി നടന്ന് അതെ ചതിയിൽ തീർന്ന് തുന്നിക്കെട്ടി പെട്ടിക്കുള്ളിലായ  ചെകുത്താന്റെ സന്തതിയെ കുറിച്ച്. !

      അത് പറയുമ്പോൾ ശരത്തിന്റെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു.

അവന്റ വാക്കുകൾക്ക് തലയാട്ടികൊണ്ട് വൈശാഖൻ പോകുമ്പോൾ ശരത് റൂമിലേക്ക് കയറി ഷർട് എടുത്തിട്ട് റൂമിൽ നിന്നും ഇറങ്ങി ജോസഫിന്റെ മുറിയിലേക്ക് നടന്നു.

  വാതിലിൽ മുട്ടി അനുവാദം വാങ്ങി ആ മുറിയിലേക്ക് കയറുമ്പോൾ ജോസഫ് ഒരു സിഗരറ്റിന്റെ ആസ്വദിച്ചുകൊണ്ട് എന്തോ ആലോചനയിലെന്നോണം നിൽക്കുകയായിരുന്നു.

   ” ശരത്… ഇതിപ്പോ എവിടെയും എത്തുന്ന ലക്ഷണമില്ലല്ലോ. “

  അതുവരെ ആ മുഖത്തു കാണാത്ത ഒരു നിരാശ  ജോസഫിന്റെ മുഖത്തുണ്ടെന്ന് തോന്നി ശരത്തിന്.

” സർ…. റയാന് ഇവിടെ പ്രതിയോഗികൾ ഒരു വർഗ്ഗീസ് മാത്രമല്ല.. ഒരു നാട് മുഴുവനാണ്. പിന്നെ പലരും.  വൈശാഖനെ ഞാനൊക്കെ കുടഞ്ഞപ്പോൾ പറഞ്ഞവരിൽ നിന്ന്  കിട്ടിയ പേരാണ്..

. ഒരു സേവ്യർ,  കാഞ്ഞിരപ്പള്ളിക്കാരനാ. റയാൻ പുതിയതായി തുടങ്ങാനിരുന്ന റിസോർട്ടിന്റെയും സ്ഥലത്തിന്റെയും മറ്റൊരു അവകാശി.. ഈക്വൽ പാട്നർ.  പക്ഷേ,  അവര് തമ്മിൽ ഉള്ളിൽ ഒരു പിടിവലി നടന്നിരുന്നു ഈ സ്ഥലത്തിനും റിസോർട്ടിനുമായി. എന്റെ ഒരു സംശയം മാത്രമാണ്.  ആ റിസോർട്  സ്വന്തം പേരിലാക്കാൻ വേണ്ടി. ആ ഡോക്വിമെൻറ്സിനു വേണ്ടിയുള്ള തിരച്ചിലായിരിക്കാം ഈ റൂമിൽ നടന്നത്. എന്റെ ഒരു നിഗമനം മാത്രമാണ്.. അങ്ങനെ എങ്കിൽ ഈ സേവ്യറിനെ ഒന്ന് പൊക്കിയാൽ ചിലപ്പോൾ….. “

   ശരത് പറയുന്നത് കെട്ട ജോസഫിന്റെ മുഖത്ത്‌ അതുവരെ ഉണ്ടായിരുന്ന മൂടൽ മാഞ്ഞ് ഒരു തെളിച്ചം വന്നിരുന്നു. അങ്ങനെ ഒരു റിസോർട്ടിനെ പറ്റിയോ സ്ഥലത്തെ പറ്റിയോ റയാൻ തന്നോട് പറഞ്ഞിട്ടില്ല എന്നത് അയാള്ക്ക് അത്ഭുതമായിരുന്നു.

 ” പക്ഷേ,  സർ.. നാളെ ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം കാഞ്ഞിരപ്പള്ളിക്ക്. ഒരു കൊമ്പനോട് കൊമ്പ് കോർക്കാൻ പോകുമ്പോൾ ഒറ്റയ്ക്ക് പോകുന്നതല്ലേ അന്തസ്സ് “

അത് പറയുമ്പോൾ ശരത്തിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. 

  ജോസഫ് ” ശരി ” എന്ന് തലയാട്ടി സമ്മതിച്ചുകൊണ്ട് അവന്റ കണ്ണുകളിലേക്ക് നോക്കുമ്പോൾ അയാൾക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു

 ”  വമ്പനോട് കൊമ്പ് കോർക്കാൻ പോകുന്ന ഒറ്റയാന്റെ  ചങ്കൂറ്റം !!

                                      ( തുടരും )

               ദേവൻ

 

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

Title: Read Online Malayalam Novel ReEntry written by Mahadevan

4.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!