Skip to content

ആരോ ഒരാൾ – 21

aaro oral by sooryakanthi aksharathalukal novel

പകച്ചു നിൽക്കുന്ന ജയിംസിന്റെ മുഖത്തേക്ക് നോക്കി വർമ്മ തുടർന്നു..

“സത്യമാണ് ജെയിംസ്.. രഘുറാം എന്ന പ്രഫഷണൽ കില്ലറെ കൊന്നത് ഞാനാണ്.. ശിവരാമനെ രക്ഷിക്കാൻ… പക്ഷെ.. ”

“ശിവരാമൻ…? അയാൾ….? ”

“അതെ… എന്റെ ഡ്രൈവർ ആയിരുന്ന ശിവരാമൻ.. ചിലപ്പോഴൊക്കെ ബിസിനസ്‌ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള എന്റെ യാത്രകളിൽ ശിവനെയും ഞാൻ കൂടെ കൂട്ടാറുണ്ട്.. അത്തവണത്തെ സൗദി യാത്രയിലും ശിവൻ എന്നോടൊപ്പം ഉണ്ടായിരുന്നു.. രണ്ടു മൂന്ന് ദിവസങ്ങളായി അയാൾ ആകെ അസ്വസ്ഥനായിരുന്നു.. ആരെയോ പേടിക്കുന്നത് പോലെ.. എന്നോടെന്തൊക്കെയോ പറയാനുള്ളത് പോലെ.. ശിവനുമായി സംസാരിക്കണമെന്ന് ഞാൻ കരുതിയിരുന്നു… പക്ഷേ.. ”

റോഡിനപ്പുറമുള്ള കനാലിലേക്ക് നോക്കി കൊണ്ടു വർമ്മ പറഞ്ഞു.

“അവിടെയെത്തി രണ്ടാമത്തെ ദിവസം ശിവനെ കാണാതെയായി.. ഒരാളോടൊപ്പം കാറിൽ കയറി പോയ ശിവനെ പിന്തുടർന്ന് ഞാനെത്തിയത് ആ ഫ്ലാറ്റിലാണ്.. അവിടെ രഘുറാമിന്റെ കൈയിൽ ജീവനുവേണ്ടി പിടയുന്ന ശിവനെ കണ്ടതും ഞാൻ മറ്റൊന്നും ആലോചിച്ചില്ല.. മുൻപിൽ കണ്ട ഫ്ലവർ വേസ് എടുത്തു രഘുറാമിന്റെ തലയ്ക്കടിച്ചു.. അർദ്ധ പ്രാണനായിരുന്ന രാജനെയും കൊണ്ടു അവിടെ നിന്നും രക്ഷപ്പെടുമ്പോൾ തൊട്ടടുത്ത റൂമിൽ മറ്റൊരാൾ കൂടെയുള്ളത് ഞാനറിഞ്ഞില്ല…, ”

വർമ്മ വീണ്ടും ജയിംസിന്റെ അരികിലെത്തി അയാളുടെ കൈയിൽ പിടിച്ചു..

“വർഷങ്ങൾ കഴിഞ്ഞാണ് ഞാൻ ചെയ്ത തെറ്റിന് മറ്റൊരാൾ ശിക്ഷിക്കപ്പെട്ടത് അറിയാനിടയായത്.. നിന്നെ പുറത്തിറക്കാൻ ഒത്തിരി പണിപ്പെട്ടു.. ”

“സാർ അയാളെ കൊന്നില്ലായിരുന്നെങ്കിലും ഞാൻ ജയിലിൽ പോയേനെ.. അതൊരു ട്രാപ് ആയിരുന്നു.. ”

വർമ്മ സംശയത്തോടെ ജെയിംസിനെ നോക്കി..

“മംഗലത്ത് ഗ്രൂപ്പിന്റെ ബ്രാഞ്ചിൽ ജോലി കിട്ടിയിട്ടാണ് ഞാൻ സൗദിയിൽ എത്തിയത്.. ഫ്ലൈറ്റ് ഇറങ്ങിയ ഉടനെ എന്നെ പിക്ക് ചെയ്യാൻ എത്തിയ ആൾ നേരേ കൊണ്ടുപോയത് ആ ഫ്ളാറ്റിലേക്കായിരുന്നു.. കമ്പനി ഫ്ലാറ്റ് ആണെന്നും കൂടെ ഒരാൾ കൂടി ഉണ്ടാവുമെന്നും പറഞ്ഞു.. പറഞ്ഞത് പോലെ അവിടെ എത്തിയപ്പോൾ ഒരാൾ ഫ്ലാറ്റിൽ ഉണ്ടായിരുന്നു.. ശിവരാമൻ.. അയാൾക്ക് എന്തോ ടെൻഷൻ ഉള്ളത് പോലെ തോന്നിയിരുന്നു.. ഞാൻ സംസാരിക്കാൻ ശ്രെമിച്ചിട്ടും അയാൾ കൂടുതലൊന്നും പറയാൻ തയ്യാറായില്ല.. അവർ തന്ന ജ്യൂസ് കുടിച്ചു റൂമിൽ എത്തിയ ഞാൻ മയങ്ങിപോയി.. പിന്നെ ഉണർന്നപ്പോൾ അടുത്ത റൂമിൽ രഘുറാം മരിച്ചു കിടക്കുന്നുണ്ടായിരുന്നു.. പുറത്ത് പോലീസും..ഞാൻ അയാളെ ആദ്യമായാണ് കാണുന്നത് തന്നെ.. ഒരു തരത്തിലും പുറത്ത് കടക്കാനാവാത്ത വിധത്തിൽ ആരോ എന്നെ കുടുക്കിയതായിരുന്നു..തെളിവുകളും എനിക്കെതിരായിരുന്നു ”

“എന്തിന്..? ”

“അതാണ് അറിയേണ്ടത്…. ആരായാലും ശിവനെ കൊന്നിട്ട് ആ കുറ്റം എന്റെ തലയിൽ വെച്ചു കെട്ടാനായിരുന്നിരിക്കണം ഉദ്ദേശം.. എന്നാലും എന്നാത്തിനാ അവർ ശിവരാമനെ കൊല്ലാൻ ശ്രെമിച്ചത് .? ”

“അറിയില്ല.. ശിവനെ എനിക്ക് രക്ഷിക്കാൻ കഴിഞ്ഞില്ല… ”

കുറച്ചു സമയത്തേക്ക് ജെയിംസ് ഒന്നും മിണ്ടിയില്ല..

“ഗൗരവമുള്ള എന്നതോ ഒരു കാര്യം ശിവരാമന് അറിയാമായിരുന്നിരിക്കണം.. അതാവും ഒരു പക്ഷെ ശിവനെ ഇല്ലാതാക്കാനുള്ള ഉദ്ദേശത്തിനു പിറകിൽ.. ”

“ആര്.. എന്തിന് വേണ്ടി.. ഇതിനുള്ള ഉത്തരം നമുക്ക് ഇനിയും കിട്ടിയിട്ടില്ല ജെയിംസ്… ”

“ഈ സംഭവങ്ങൾക്കെല്ലാം താരയ്ക്ക് നേരേ ഉണ്ടായ മർഡർ അറ്റെംപ്റ്റുകൾക്ക് എന്നതെങ്കിലും ബന്ധമുണ്ടാവുമോ..? ”

“ജെയിംസ് പറഞ്ഞു വരുന്നത്..? ”

“സാർ ക്ഷമിക്കണം.. ഇതിനെല്ലാം പിറകിൽ അങ്ങയുടെ കുടുംബത്തിലുള്ള ആർക്കോ ഒരു റോൾ ഉണ്ട്.. ”

ഒരു നിമിഷത്തേക്ക് വർമ്മ ഒന്നും മിണ്ടിയില്ലെങ്കിലും അദ്ദേഹത്തിൽ ഒരു നടുക്കം ഉണ്ടായിരുന്നു..

“താരയുടെ കൂടെ സംശയം ആണ്.. അവളെ തട്ടി കൊണ്ടു പോയവർക്ക് ആരോ നിർദ്ദേശങ്ങൾ കൊടുക്കുന്നുണ്ടായിരുന്നു.. അവളെ പറ്റി അറിയാവുന്ന ആരോ ഒരാൾ… ”

വർമ്മ പതിയെ അടുത്തുള്ള മരത്തിലേക്ക് ചാരി നിന്നു..

“എന്നാ പറ്റി സാറെ …? ”

“ഒന്നുമില്ലെടോ.. വർഷങ്ങളായി എന്റെ മനസ്സിൽ ഉണ്ടായിരുന്ന സംശയത്തിന്റെ തീപ്പൊരി കത്തിയപ്പോൾ ഒരു തളർച്ച.. ”

ജെയിംസ് തിരികെ എത്തിയപ്പോൾ താര നല്ല ഉറക്കമായിരുന്നു.. ജെയിംസ് അവൾക്കരികെ ഇരുന്നു ഒന്ന് രണ്ടു നിമിഷം ആ മുഖത്തേക്ക് നോക്കി.. എന്തൊക്കെയോ വികാരങ്ങൾ മനസ്സിൽ ഉടലെടുക്കുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു..

സ്നേഹമോ… വാത്സല്യമോ അതിലുപരി പ്രണയമോ… സത്യത്തിൽ അവൾക്ക് തന്നോടുള്ള ഇഷ്ടം അറിഞ്ഞതിനു ശേഷമാണ് തിരിച്ചും ഇഷ്ടം തോന്നി തുടങ്ങിയത്.. ഇങ്ങനെ ആരും സ്നേഹിച്ചിട്ടില്ല.. ജീവനായി കരുതിയിട്ടില്ല..

ചെറു ചിരിയോടെ ജെയിംസ് എഴുന്നേൽക്കാൻ തുടങ്ങിയതും ഇടത്തെ കൈയിൽ പിടുത്തം വീണു…

“ഗുഡ് മോർണിംഗ് ഇച്ചായാ… ”

പുഞ്ചിരിയോടെ താര പതിയെ കണ്ണുകൾ തുറന്നു..

“ഗുഡ് മോർണിംഗ്.. ”

എഴുന്നേൽക്കാൻ തുടങ്ങിയ ജെയിംസ് പിന്നെയും അവിടെ തന്നെ ഇരുന്നു..

“ഒരാൾ ഉറങ്ങുമ്പോൾ ഇങ്ങനെ നോക്കിയിരിക്കാൻ പാടുണ്ടോ മാഷേ.. ”

“ഞാൻ അങ്ങനെ ആരെയെങ്കിലുമൊന്നുമല്ലല്ലോ നോക്കിയത് ടീച്ചറെ… ”

“പിന്നെ..? ”

“എന്റെ ഭാര്യയല്ലേ…? ”

താരയുടെ മുഖം തെളിഞ്ഞില്ല..

“എന്നെ ജീവനായി കൊണ്ടു നടക്കുന്ന എന്റെ പെണ്ണ്.. മതിയോ..? ”

“ങുഹും.. ”

താര നിഷേധാർത്ഥത്തിൽ തലയാട്ടി..

“എന്റെ മനസ്സിലേക്ക് ഇടിച്ചു കയറി വന്നു എന്റെ ജീവനായി മാറിയ എന്റെ പെണ്ണ്.. ഓക്കേ? ”

താര പുഞ്ചിരിയോടെ തലയാട്ടി..

“മാഡത്തിന് ഈയിടെയായി ഉറക്കത്തിൽ പുഞ്ചിരി കൂടുതലാണാല്ലോ ..എന്നതാ വല്ല ഗന്ധർവനും വരുന്നുണ്ടോ സ്വപ്നത്തിൽ..? ”

“അതേലോ.. ഒരു ഗന്ധർവ്വൻ വരാറുണ്ട്.. ”

“എന്നതാ പേര്..? ”

“എന്തായാലും ആള് നസ്രാണി അല്ല.. ”

“ഓ..”

ജെയിംസ് അവളുടെ കൈ തട്ടി മാറ്റി എഴുന്നേറ്റു നടന്നു.

“പക്ഷെ എന്റെ ഗന്ധർവന് ഈ വെട്ടു പോത്തിന്റെ മുഖമാണ്.. ”

“ഡീ.. നീ കുറച്ചായി എനിക്കിട്ട് പണിയുന്നു.. ആരാടി വെട്ട് പോത്ത് ”

ജെയിംസ് അടുത്തേക്ക് വന്നതും താര പുതപ്പെടുത്തു മുഖത്തേക്ക് ഇട്ടു.. ഇത്തിരി കഴിഞ്ഞിട്ടും അനക്കം ഒന്നും കേൾക്കാതിരുന്നപ്പോൾ പതിയെ പുതപ്പ് ഇത്തിരി താഴ്ത്തിയപ്പോൾ ആൾ തൊട്ടരികെ ഉണ്ടായിരുന്നു..

“ഉം…? ”

ജെയിംസ് കുസൃതിയോടെ പുരികം പൊക്കിയതും താരയുടെ മുഖം ചുവന്നു..

“പോയി കുളിച്ചിട്ടു വാ.. മണക്കുന്നു.. ”

താര പറഞ്ഞു..

“ശരിക്കും..? ”

“ഉം.. ”

“അല്ലാതെ കൊച്ചിന് നാണം വന്നിട്ടല്ല ല്ലേ.. ”

താര ആ മുഖത്ത് നിന്നും മിഴികൾ മാറ്റി..

“പോയി കുളിച്ചിട്ട് വാ മനുഷ്യാ.. ”

താര രണ്ടു കൈ കൊണ്ടും ജെയിംസിനെ ഉന്തി. ആ കൈ പിടിച്ചു ചുണ്ടോട് ചേർത്ത് അയാൾ അവളെ നോക്കി.. താരയുടെ മിഴികൾ പതിയടഞ്ഞിരുന്നു.. പതിഞ്ഞ ചിരിയോടെ ജെയിംസ് എഴുന്നേറ്റു പോവുമ്പോഴും താര കണ്ണുകൾ തുറന്നില്ല. അവളുടെ മുഖം തുടുത്തിരുന്നു…

ഇപ്പോഴും കാലിന് ചെറിയ വേദന ഉള്ളത് കൊണ്ടു താരയ്ക്കുള്ള ഫുഡ്‌ റൂമിലേക്ക് എത്തിച്ചിരുന്നു.. താര എത്ര നിർബന്ധിച്ചിട്ടും അവൾ കഴിച്ചു കഴിഞ്ഞാണ് ജെയിംസ് താഴേക്ക് കഴിക്കാനായി പോയത്..

പിന്നെ ആൾ ഉച്ചയ്ക്കാണ് മുകളിലേക്ക് വന്നത്..

കട്ടിലിൽ ചാരി ഇരുന്നു മൊബൈൽ നോക്കുന്നതിനിടെയാണ് താര ചോദിച്ചത്..

“ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ഇച്ചായാ..? ”

“എന്നതാ കൊച്ചേ..? ”

മുഖമുയർത്താതെയാണ് ജെയിംസ് പറഞ്ഞത്..

“ഭാമേച്ചി.. ഭാമേച്ചി സ്നേഹിച്ചത് ആരെയാ..? ”

ജെയിംസ് അവളെ നോക്കി..ആ മുഖം കണ്ടതും അയാൾ പൊട്ടിച്ചിരിച്ചു..

“ആ ആൾ ഞാനല്ലഡോ… ”

താരയുടെ മുഖത്ത് ആശ്വാസം നിറയുന്നത് ജെയിംസ് കണ്ടു..

“കോളേജിലെ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു.. നന്ദകിഷോർ.. അവൻ കാരണമാണ് ഞാൻ എൽ എൽ ബി യ്ക്ക് ചേരുന്നത് തന്നെ.. ”

“അവർ പിരിഞ്ഞതെങ്ങിനെ…? ”

ജെയിംസ് താരയെ നോക്കി..

“ഭാമ ഒന്നും പറഞ്ഞിട്ടില്ലേ..? ”

“ഇല്ല.. ആ സമയത്ത് ഭാമേച്ചി ഒരു ഭ്രാന്തിയെ പോലെ ആയിരുന്നു.. കുറേ ട്രീറ്റ്മെന്റ് ഒക്കെ വേണ്ടി വന്നു നോർമൽ ആവാൻ.. പ്രണയം തകർന്നു എന്നല്ലാതെ ആർക്കും കൂടുതലൊന്നും അറിയില്ല . അതിനെപ്പറ്റി ആരും ഒന്നും പറയാറില്ല.. ഭാമേച്ചിയും.. ”

“കിഷോർ മരിച്ചു പോയി.. ഒരു ബൈക്ക് ആക്സിഡന്റിൽ.. ”

താര ഞെട്ടി..ജെയിംസിനെ നോക്കി..

“ഭാമയ്ക്ക് വിവാഹാലോചനകൾ വരുന്നുണ്ടായിരുന്നു.. അവന് ജോലി ശരിയായി, അവളെ വിവാഹം ആലോചിക്കാൻ വീട്ടുകാരുമൊത്ത് വരാമെന്ന് തീരുമാനിച്ചതിന്റെ പിറ്റേന്നാണ് കിഷോർ അപകടത്തിൽ പെടുന്നത്.. സംഭവസ്ഥലത്ത് വെച്ചു തന്നെ അവൻ പോയി.. ”

താര ഒന്നും മിണ്ടിയില്ല.. ഇത്രയും സങ്കടങ്ങൾ ആ മനസ്സിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് തോന്നുകയേ ഇല്ല.. ട്രീറ്റ്മെന്റ് ഒക്കെ കഴിഞ്ഞതിനു ശേഷം ആളെ എപ്പോഴും ചിരിയോടെയേ കണ്ടിട്ടുള്ളൂ.. സംസാരിച്ചാൽ തന്നെ ഒരു പോസിറ്റീവ് വൈബ് കിട്ടും.. തമാശകൾ പറഞ്ഞു പൊട്ടിച്ചിരിച്ചു ഉള്ളിലെ സങ്കടം മുഖത്ത് കാണിക്കാതെ…

ഒരു തരത്തിൽ എല്ലാവരും അഭിനയിക്കുകയാണെല്ലോ പലപ്പോഴും.. ഉള്ളിൽ കരയുമ്പോഴും പുറമെ ചിരി വരുത്തും.. തമാശകൾ പറയും.. പൊട്ടിച്ചിരിക്കും.. ചിരിപ്പിക്കും…

ജയിംസിന്റെ കൊച്ചു കൊച്ചു കുസൃതികളും താരയുടെ മറുപടികളും ഒക്കെയായി ദിവസങ്ങൾ കടന്നു പോവുകയായിരുന്നു… നോക്കിലും വാക്കിലും നിറഞ്ഞു നിന്നിരുന്ന പ്രണയം രണ്ടുപേർക്കും പുതിയ അനുഭവമായിരുന്നു…

അന്നും ജെയിംസ് രാവിലെ അവൾക്കരികെ നിന്നും പോയിട്ട് ഉച്ചയ്ക്കാണ് തിരിച്ചു വന്നത്.. മൊബൈലിൽ നോക്കി ഇരുന്ന താര ജെയിംസിനെ മൈൻഡ് ചെയ്തില്ല..

“എന്നതാ മാഡം ഒരു മൈൻഡ് ഇല്ലാതെ..? ”

താര ഒന്നും മിണ്ടിയില്ല.. നോക്കിയതുമില്ല..

“എന്നാടി നിനക്ക് ചെവി കേൾക്കത്തില്ലേ..? ”

അവളുടെ കൈയിലേ മൊബൈൽ പിടിച്ചു വാങ്ങി കൊണ്ടു ജെയിംസ് ചോദിച്ചു.

“അറിയാഞ്ഞിട്ട് ചോദിക്കുവാ നിങ്ങൾ കല്യാണം കഴിച്ചത് എന്നെയോ എന്റെ മുത്തശ്ശനെയോ..? ”

ജെയിംസ് പൊട്ടിച്ചിരിച്ചു.. താര മുഖം വീർപ്പിച്ചു തന്നെ ഇരുന്നു..

“ദേ ഞാനിങ്ങനെ അടുത്തിരിക്കുമ്പോൾ ഈ മുഖത്ത് മാറിമറിയുന്ന ഭാവങ്ങൾ കണ്ടു കൊണ്ടു ഇങ്ങനെ ഇരിക്കണമെന്ന് തന്നെയാ എന്റെയും ആഗ്രഹം.. ”

ശബ്ദം താഴ്ത്തിയാണ് ജെയിംസ് പറഞ്ഞത്..

“പക്ഷെ നമുക്ക് ചില കാര്യങ്ങൾ ചെയ്തു തീർക്കാനില്ലേ… അറിയണ്ടേ..? ”

“എന്തെങ്കിലും വിവരം കിട്ടിയോ..? ”

താരയുടെ മുഖത്ത് ആകാംക്ഷ നിറഞ്ഞു..

“ചിലതൊക്കെ അറിഞ്ഞു.. പക്ഷേ ആരെന്ന് വ്യക്തമായിട്ടില്ല.. ”

താര ഒന്നും പറഞ്ഞില്ല.. ജെയിംസ് പതിയെ അവളുടെ മുഖം രണ്ടു കൈ കൊണ്ടും കോരിയെടുത്തു..

“ഞാനുണ്ട്.. കാവലായി.. ഇനി തോൽക്കാൻ വയ്യെടോ.. വീണു കിട്ടിയ ഈ സൗഭാഗ്യം നഷ്ടപ്പെടുത്താനും.. ”

താര അയാളോട് ചേർന്നിരുന്നു..

ആക്‌സിഡന്റിനെ പറ്റി നടന്ന അന്വേഷണം എങ്ങുമെത്താതെ അവസാനിച്ചെങ്കിലും അവരുടെ കാറിൽ ഇടിച്ച ആ ടിപ്പർ മംഗലത്തെ കമ്പനിയിലേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു..

ഉച്ചയ്ക്ക് ഫുഡ്‌ കഴിച്ചു കഴിഞ്ഞു റൂമിലിരുന്ന് ബോറടിച്ചപ്പോൾ താര പതിയെ മുടന്തി മുടന്തി താഴേക്കിറങ്ങി…

താഴെ എത്തി മുത്തശ്ശിയും വല്യമ്മയും അടക്കം എല്ലാവരും വഴക്ക് പറഞ്ഞെങ്കിലും താരയുടെ കണ്ണുകൾ തേടിയത് ജെയിംസിനെ ആയിരുന്നു.

ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ആരോ പറഞ്ഞത് കേട്ടാണ് ഡൈനിങ്ങ് റൂമിൽ എത്തിയത്..

അവിടത്തെ കാഴ്ച്ച കണ്ടതും താരയുടെ തലയിലെ കിളികൾ ദേഷ്യത്തോടെ ചിറകടിച്ചു..

ഭക്ഷണം കഴിക്കുന്ന ജെയിംസിനരികെ ഇരുന്നു കൊഞ്ചി കൊണ്ടു ടീനു ചേച്ചി.. അവളുടെ അടുത്തിരുന്നു ആസ്വദിച്ചു കഴിക്കുവാണ് അലവലാതി..

“ഇത്തിരി കൂടെ കഴിച്ചെ ജയ്ച്ചാ ”

ട്രീസ കറി വിളമ്പാൻ പാത്രം കൈയിൽ എടുത്തു.. തൊട്ടടുത്ത നിമിഷം അവളുടെ കൈയിൽ നിന്നും രണ്ടു കൈകൾ ആ പാത്രം പിടിച്ചു വാങ്ങി.. താര..

“ഏടത്തി കുറേ നേരായില്ലേ കഷ്ടപ്പെടുന്നു. ഇനി ഞാൻ വിളമ്പിക്കോളാം.. ”

ട്രീസ അവളെ തുറിച്ചു നോക്കി.. ജെയിംസ് ചിരി അടക്കി പിടിച്ചു കഴിപ്പ് തുടർന്നു..

താര കഴിച്ചു കൊണ്ടിരുന്ന ജയിംസിന്റെ കൈയിലേക്ക് ചെറിയ ചൂടുള്ള സാമ്പാർ ഒഴിച്ചു.. ജെയിംസ് അവളെ മിഴിച്ചു നോക്കിയെങ്കിലും താര മൈൻഡ് ചെയ്തില്ല..

“ഹാ പിന്നെ ഏടത്തി ആദിയേട്ടൻ അവിടെ കിടന്നു കാറി വിളിക്കുന്നുണ്ടായിരുന്നു.. ഇടക്കൊക്കെ ആ പാവത്തിനെയും ഒന്ന് മൈൻഡ് ചെയ്തേക്ക്.. ”

ട്രീസ രണ്ടുപേരെയും ദേഷ്യത്തോടെ നോക്കി ചവിട്ടി തുള്ളി നടന്നു പോയി..

“ഇനി ഇങ്ങനെ വല്ല സീനും ക്രിയേറ്റ് ചെയ്‌താൽ പൊന്നുമോനെ കറി ഞാൻ തലവഴി ആയിരിക്കും ഒഴിക്കുക.. ”

കിളികളെ പറത്തി വിട്ടിരിക്കുന്ന ജെയിംസിനെ നോക്കി താര കലിപ്പോടെ പറഞ്ഞു..

“എടി പെണ്ണെ ഞാനൊന്നും ചെയ്തില്ല.. ചെറിയമ്മയാണ് എനിക്ക് ഫുഡ്‌ എടുത്തു തന്നത്.. കഴിച്ചു കൊണ്ടിരിക്കുമ്പോൾ അവൾ അരികെ വന്നിരുന്നു ഏതാണ്ടൊക്കെ പറഞ്ഞു… ഞാനൊന്നും ശ്രെദ്ധിച്ചില്ല.. പിന്നെ തന്റെ ഏട്ടന്റെ ഭാര്യയല്ലേ.. അതാണ് ഞാൻ.. ”

“അങ്ങനെയാണേൽ നിങ്ങൾക്ക് കൊള്ളാം.. ”

“ഡോക്ടറ് കലിപ്പിലാണല്ലോ.. ”

“അതെ.. എനിക്കിഷ്ടമല്ല.. ”

“എന്നതാ കൊച്ചേ…”

“എന്റെതാ.. എന്റേത് മാത്രം.. ”

ജെയിംസ് ചിരിച്ചു.. താര അപ്പോഴും മുഖമുയർത്തിയില്ല.. ജെയിംസ് ഇടതു കൈ കൊണ്ടു താരയുടെ ടേബിളിൽ വെച്ചിരുന്ന കൈയിൽ പിടിച്ചു..

“എന്തുവാടേയ് ഡൈനിങ്ങ് ടേബിളിലും റൊമാൻസോ.. റൂമിൽ പോ കൊച്ചുങ്ങളെ… ”

അതിലേ പോയ ഭാമ അവരെ നോക്കി കണ്ണിറുക്കി കൊണ്ടു പറഞ്ഞു..താര കൈ വലിച്ചെടുത്തു..രണ്ടു പേരും ചിരിച്ചു..

വാതിലിനിടയിലൂടെ അവരെ പകയോടെ നോക്കി നിന്ന ട്രീസ വെട്ടി തിരിഞ്ഞു നടന്നു.. റൂമിലെത്തി വാതിലടച്ചു മൊബൈലിൽ ഡേവിഡിന്റെ നമ്പറിലേക്ക് കാൾ ചെയ്യുമ്പോഴും അവൾ കിതക്കുന്നുണ്ടായിരുന്നു..

“ഹലോ മോളു… ”

“ഡാഡി.. ജയ്ച്ചനും ആ പെണ്ണും.. സഹിക്കുന്നില്ല ഡാഡി.. തല പെരുത്ത് കയറുന്നു.. ”

“ഇത്തിരി കൂടെ ക്ഷമിച്ചേ പറ്റൂ ടീനു.. ഇങ്ങനെയൊരു ഉയിർത്തെഴുന്നേൽപ്പ് അവനുണ്ടാവുമെന്ന് ഞാൻ കരുതിയില്ല.. എന്നതായാലും അവനും അവളും അവിടെ സുഖിച്ചു വാഴത്തില്ല ..അവനെ ഇനിയും ജീവിക്കാൻ അനുവദിച്ചാൽ അത് നമുക്ക് തന്നെ ദോഷം ചെയ്യും.. എല്ലാം അവൻ മാന്തി പുറത്തിടും.. നിനക്കുള്ള സന്തോഷവാർത്ത അടുത്തുതന്നെ ഉണ്ടാവും.. ഇത് ഡാഡിയുടെ വാക്കാണ്… ”

ട്രീസയുടെ കണ്ണുകൾ തിളങ്ങി…

(തുടരും)

സംശയങ്ങൾ ഉടനെ തീർക്കാം.. രണ്ടു പാർട്ടുകൾ കൂടെ, 💕

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സൂര്യകാന്തിയുടെ മറ്റു നോവലുകൾ

🔻അവളറിയാതെ

🔻പുനർജനി

🔻നിനയാതെ

🔻 നിൻ നിഴലായ്

🔻 നാഗമാണിക്യം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.6/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ആരോ ഒരാൾ – 21”

Leave a Reply

Don`t copy text!