Skip to content

ആരോ ഒരാൾ – 22

aaro oral by sooryakanthi aksharathalukal novel

“താൻ വിഷമിക്കാതെടോ നമുക്ക് വഴിയുണ്ടാക്കാം.. ഞാനില്ലേ തന്റെയൊപ്പം.. കൊല്ലം കുറെയായില്ലേ.. പണ്ടേ ഞാൻ പറഞ്ഞതാണ് അവളെയങ്ങ് തീർത്തു കളയാൻ.. അപ്പോൾ തനിക്ക് സെന്റിമെന്റ്സ്.. ”

ഡേവിഡ് ഫോണിൽ സംസാരിക്കുകയായിരുന്നു.. അങ്ങേത്തലക്കൽ നിന്നും ആ ശബ്ദം പറഞ്ഞു..

“അല്ല ഡേവി.. ഇനിയിപ്പോ അതിന്റെ ആവശ്യമുണ്ടോന്നാ ഞാൻ
ആലോചിക്കുന്നേ..? ”

അനിഷ്‌ടം വാക്കുകളിൽ പ്രകടമാവാതെ ഡേവിഡ് ചടുലമായി പറഞ്ഞു.

“താൻ ആ ഡ്രൈവറുടെ ഭാര്യ.. എന്നതാ അവളുടെ പേര്.. ഹാ ജാനകി പറഞ്ഞത് മറന്നോ.. ജാനകിയെ നമ്മൾ കൊന്നാലും വിവരങ്ങളെല്ലാം താര എപ്പോഴെങ്കിലും അറിയുമെന്ന്… അവസാനശ്വാസത്തിലും എങ്ങനെയെന്ന് ആ മറ്റവൾ പറഞ്ഞില്ല.. താര ഡോക്ടറുടെ ക്യാബിൻ അരിച്ചു പെറുക്കിയിട്ടും നമുക്ക് ഒന്നും കിട്ടിയിട്ടില്ല.. ജാനകിയ്ക്ക് ഒന്നും അറിയില്ലെന്ന് കരുതിയല്ലേ അവളെ ഇത്രയും കാലം ജീവിക്കാൻ അനുവദിച്ചത്.. ”

“പക്ഷെ ഡേവി ജാനകി അത് വെറുതെ പറഞ്ഞതാണെങ്കിലോ..? ”

ഡേവിഡിന് ദേഷ്യം വന്നു തുടങ്ങിയിരുന്നു..

“താൻ എന്നാ വേണേലും ചെയ്യ്..ഒടുക്കം എന്നതേലും പറ്റുമ്പോൾ ഡേവീന്ന് വിളിച്ചോണ്ട് വരരുത്.. പണ്ട് കോളേജിൽ വെച്ചേ ഞാൻ പറഞ്ഞതാ ദേവന് അവളെ ഇഷ്ടമായിരുന്നെന്ന്… അതല്ലേ ഗർഭിണി ആണെന്നറിഞ്ഞിട്ടും അവൻ അവളെ കല്യാണം കഴിച്ചത്.. ”

മറുതലയ്ക്കൽ നിന്നും ശബ്ദമൊന്നും കേട്ടില്ല.. ഡേവിഡിന്റെ കുറുക്കൻ കണ്ണുകൾ ഒന്ന് തിളങ്ങി.. താര ഇല്ലാതാവേണ്ടത് ഇപ്പോൾ തന്റെ ആവശ്യം കൂടെയാണ്.. ടീനു മോൾക്ക് വാക്ക് കൊടുത്തു പോയി.. അവൾക്ക് വേണ്ടി താനെന്തും ചെയ്യും.. അന്ന് ജെയിംസിനെ ആ ട്രാപ്പിൽ പെടുത്തിയത് അവളുടെ സന്തോഷത്തിനു വേണ്ടിയായിരുന്നു.. കൂട്ടുകാരന്റെ ശത്രുക്കളെ ഇല്ലാതാക്കുന്നതിനിടയിൽ തന്റെ കണക്കും തീർത്തു..

“താൻ എന്നതാ ആലോചിക്കുന്നേ..? ”

“ഡേവി താൻ പറഞ്ഞതാ ശരി.. നമുക്ക് ആ വഴി തന്നെ നോക്കാം.. ഇനി വൈകിക്കണ്ട.. ”

“പക്ഷേ അതിനവളൊന്ന് പുറത്തിറങ്ങണ്ടേ..? ”

“എന്തെങ്കിലും വഴിയുണ്ടാക്കാമെടോ.. ഞാനൊന്ന് നോക്കട്ടെ.. ശരി ഞാൻ വിളിക്കാം ”

“ഓക്കേ… ”

താൻ മനസ്സിൽ കരുതിയത് പോലൊക്കെ തന്നെ നടന്നതിലുള്ള സന്തോഷത്തോടെ ഡേവിഡ് മൊബൈൽ താഴെ വെച്ചു..

######### ######### ######## #########

ജെയിംസ് റൂമിൽ എത്തിയപ്പോൾ താര ബാൽക്കണിയിൽ പുറത്തേക്ക് നോക്കിനിൽക്കുകയായിരുന്നു.. ജെയിംസ് അവൾക്കരികെ എത്തി റൈലിങ്ങിൽ കൈ വെച്ചു പുറത്തേക്ക് നോക്കി കൊണ്ടു പറഞ്ഞു.

“എന്നതായിരുന്നു നേരത്തെ ഡൈനിങ്ങ് റൂമിൽ വെച്ചു കൊച്ചിന്റെ ഒരു പ്രകടനം..”

ജെയിംസ് ചിരിച്ചതും താര അയാളെ നോക്കാതെ അരികിലൂടെ റൂമിലേക്ക് നടന്നതും ജെയിംസ് അവളുടെ കൈയിൽ പിടിച്ചു വലിച്ചു തന്നോട് ചേർത്തു നിർത്തി പുറകിലൂടെ കൈകൾ കോർത്തു വെച്ചു.. എതിർപ്പൊന്നും കാണിച്ചില്ലെങ്കിലും താര അയാളുടെ മുഖത്തു
നോക്കിയില്ല..

“എന്നാ പറ്റി വട്ട് ഡോക്ടർക്ക്.. ഒന്നും പറയാനില്യോ.. അല്ലെങ്കിൽ വാ പൂട്ടത്തില്ലല്ലോ ”

എന്നിട്ടും താര ഒന്നും പറഞ്ഞില്ല.. പതിയെ വലത് കൈ കൊണ്ടു ജയിംസിന്റെ ഷർട്ടിലെ ബട്ടണിൽ തെരുപ്പിടിച്ചു കൊണ്ടവൾ മുഖം കുനിച്ചു നിന്നു..

“എന്നാത്തിനാ കൊച്ചിന് നേരത്തെ അത്രയും ദേഷ്യം പിടിച്ചേ..? എന്നെ വിശ്വാസമില്ലേ..? ”

“വിശ്വാസമാണ്.. പക്ഷെ..? ”

“എന്നാ ഒരു പക്ഷെ…? ”

“എനിക്കിഷ്ടമല്ല.. ”

“എന്നെയോ..? ”

“അതല്ല.. അങ്ങനെ മറ്റുള്ളവരോട് അത്ര അടുപ്പത്തോടെ സംസാരിക്കുന്നത്.. ”

ജെയിംസിന് ചിരി വരുന്നുണ്ടായിരുന്നു..

“എന്റെ കൊച്ചേ ഞാൻ ആ പിശാചിന്റെ മുഖത്ത് കൂടെ നോക്കിയില്ല.. എന്റെ കർത്താവെ ഡോക്ടർ കൊച്ചിന് സംശയം കൂടെ തൊടങ്ങിയോ..? ”

“സംശയമൊന്നുമില്ല.. ഇച്ചായനെ എനിക്ക് വിശ്വാസമാ.. എന്നോട് അത്രയും അടുപ്പത്തിലൊന്നും സംസാരിക്കാറില്ല.. പക്ഷെ ഭാമേച്ചിയോടും വല്യമ്മയോടും ചെറിയമ്മയോടുമൊക്കെ വല്യ താല്പര്യത്തോടെ സംസാരിക്കുന്നതൊക്കെ കാണാം.. ”

താര പരിഭവത്തോടെ പറയുന്നത് കേട്ട് ജെയിംസ് അന്തം വിട്ടു നിന്നു..

“കൊച്ച് എം ബി ബി എസിനു എവിടെ പഠിച്ചെന്നാ പറഞ്ഞത്..? ”

“അത്.. ഞാൻ.. ”

താര പെട്ടെന്ന് തലയുയർത്തി സംശയത്തോടെ അയാളെ നോക്കി.

“അതെന്താ അങ്ങനെ ചോദിച്ചത്..? ”

“അല്ല… ഡോക്ടർമാരോടൊക്കെ ഒരു ബഹുമാനം ഉണ്ടായിരുന്നു.. അതിലൊന്നും വല്യ കാര്യമില്ലെന്ന് ഇപ്പോൾ മനസ്സിലായി..”

“പോ അവിടുന്ന്.. ”

താര മുഖം വീർപ്പിച്ചു അയാളെ തള്ളി മാറ്റി ധൃതിയിൽ അകത്തേക്ക് നടന്നു..

“ഹാ… പിണങ്ങാതെ കൊച്ചേ.. ”

ജെയിംസ് അവൾക്കൊപ്പമെത്തി താരയെ പുറകിൽ നിന്നും ചേർത്ത് പിടിച്ചു.. താര തന്നെ ചുറ്റിയ ജയിംസിന്റെ കൈകൾ വിടുവിക്കാൻ ശ്രെമിച്ചെങ്കിലും പിടുത്തം മുറുകിയതേയുള്ളൂ.. അയാളുടെ നിശ്വാസം അവളുടെ കഴുത്തിൽ തട്ടുന്നുണ്ടായിരുന്നു.. കാതോരം ആ ശബ്ദം കേട്ടു.

“ഇത്രമേൽ ആരും എന്നെ സ്നേഹിച്ചിട്ടില്ല പെണ്ണെ.. സത്യമാണ് കൊച്ചു പറഞ്ഞത്.. അറിയാതെ തന്നെ എന്റെ മനസ്സ് തന്നിൽ നിന്നും അകന്നു നിൽക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.. പേടിയാണ്.. നഷ്ടമാവുമോയെന്ന പേടി.. ”

ഒരു നിമിഷം കഴിഞ്ഞു അയാളുടെ കൈകളിൽ കൈകൾ ചേർത്തു വെച്ചു കൊണ്ടാണ് താര പറഞ്ഞത്..

“പറഞ്ഞതല്ലേ ഞാൻ.. എനിക്ക് ഈ സ്നേഹം മാത്രം മതി ജീവിക്കാൻ.. മരണത്തിനു മാത്രമേ താരയെ ഇച്ചായനിൽ നിന്നും പിരിക്കാൻ കഴിയുകയുള്ളു.. ”

“ഇനി ആർക്കും വിട്ടു കൊടുക്കത്തില്ല കൊച്ചേ ഞാൻ ”

ജയിംസിന്റെ ചുണ്ടുകൾ കഴുത്തിൽ അമർന്നതും താര മിഴികൾ ഇറുകെ അടച്ചു..
നിമിഷങ്ങൾ കടന്നു പോകവേ വാതിലിൽ ഒരു തട്ട് കേട്ടപ്പോൾ രണ്ടു പേരും ഞെട്ടിയകന്നു..

മുത്തു..

തുറന്നിട്ട വാതിൽ പാളിയിൽ തട്ടിയതാണ് ആശാൻ..

വാതിലിന് പുറം തിരിഞ്ഞു നിന്നത് കൊണ്ടു സീൻ ആള് കണ്ടു കാണില്ല.. താര സ്വയം ആശ്വസിപ്പിച്ചു..

“പട്ടാപകൽ വാതിലും തുറന്നിട്ട് റൊമാൻസിക്കുകയാണ് ഇച്ചായനും കെട്ട്യോളും.. അല്ലേ..? ”

ചെറുതായി ഒരു ചമ്മൽ ഉണ്ടായെങ്കിലും അത് മറച്ചു വെച്ചു കൊണ്ടു മീശ പിരിച്ചു ജെയിംസ് ചോദിച്ചു..

“നിനക്കെന്നാടാ ഇവിടെ കാര്യം..? ”

“ആഹാ അപ്പോ കാര്യങ്ങൾ അതുവരെ എത്തി അല്ലേ.. ഇപ്പോൾ നമ്മൾ ഔട്ട്‌.. ”

മുത്തു തെല്ല് പരിഭവത്തോടെ പറഞ്ഞു.. താര ചിരിച്ചു..

“അതേയ് താരേച്ചിയുടെ മുത്തശ്ശൻ പറഞ്ഞിട്ടാ ഞാൻ വന്നത്… സാറ് കുറേ നേരമായി ഇച്ചായനെ മൊബൈലിൽ വിളിക്കുന്നു.. എടുക്കുന്നില്ലെന്ന് പറഞ്ഞു എന്നെ പറഞ്ഞു വിട്ടതാ..വിളിക്കാൻ.. ”

ഒന്നു നിർത്തി മുത്തു രണ്ടു പേരെയും മാറി മാറി നോക്കി കൊണ്ടു പറഞ്ഞു.

“എങ്ങനെ കേൾക്കാനാ ഇവിടെ ഇതല്ലേ സീൻ.. ”

“ഡാ ഡാ മതി.. നീയങ്ങു ചെല്ല് ഞാൻ വന്നോളാം.. ”

ജെയിംസ് പറഞ്ഞു..

“ഉം ഉം.. ”

ഒരു മൂളലോടെ മുത്തു പുറത്തേക്ക് നടന്നു..

മുത്തു മൂളിപ്പാട്ടോടെ താഴേക്കിറങ്ങുമ്പോൾ ട്രീസ സ്‌റ്റെപ്സ് കയറി വരുന്നുണ്ടായിരിന്നു.

“നിനക്കെന്നാടാ ഇവിടെ കാര്യം..? ”

“മാഡത്തിന്റെ പരിധിയിൽ ഉള്ള കാര്യങ്ങളൊന്നുമല്ലെന്നേ.. ”

“കണ്ട വഴിയേ പോവുന്നവനൊന്നും കേറി നിരങ്ങാനുള്ള സ്ഥലമല്ലിത്.. ”

“അത് മാഡത്തിനെ ഇവിടെ കണ്ടപ്പോഴേ എനിക്ക് മനസ്സിലായി..”

“ഡാ നീ.. “.

ട്രീസ അവന് നേരേ കൈ ചൂണ്ടി കൊണ്ടു പറഞ്ഞു..

“പോയി നിങ്ങടെ കെട്ട്യോനെ പേടിപ്പിക്കാൻ നോക്ക് പെണ്ണുംപിള്ളേ.. ”

പറ്റാവുന്ന പുച്ഛമൊക്കെ മുഖത്ത് വരുത്തി കൊണ്ടു മുത്തു താഴേക്കിറങ്ങി പോയി.. ട്രീസ അടിമുടി ദേഷ്യത്തിൽ വിറച്ചു നിന്നു..

മുത്തുവിനോടൊപ്പം പോകാതെ താരയെ തന്നെ നോക്കി നിൽക്കുകയായിരുന്നു ജെയിംസ്..

“ഇച്ചായൻ പോണില്ലേ..? ”

“ഇവിടെ ചില കാര്യങ്ങൾ സെറ്റിൽ
ചെയ്യാനുണ്ട് കൊച്ചേ .. ”

“എന്ത് കാര്യങ്ങൾ..? ”

ജെയിംസ് അവളെ നോക്കി അരികിലേക്ക് നടന്നതും താര തെല്ല് സംശയത്തോടെ അയാളെ നോക്കി ചുവടുകൾ പുറകോട്ട് വെച്ചു കൊണ്ടു ചോദിച്ചു…

ജയിംസിന്റെ കണ്ണുകളിൽ കുസൃതി നിറഞ്ഞിരുന്നു.. അയാൾ അടുത്തേക്ക് വരുന്തോറും താര പുറകോട്ട് നീങ്ങി ചെന്നെത്തിയത് ചുമരിലെ ഷെൽഫിന്റെ വാതിലിലാണ്..

“ഇനി കൊച്ച് എങ്ങോട്ട് പോവും..? ”

അവൾക്ക് ഇരുഭാഗവുമായി കൈകൾ വെച്ചു കൊണ്ടു ജെയിംസ് ചോദിച്ചു.

താര മിഴികൾ താഴ്ത്തി നിന്നതേയുള്ളൂ..

“ഇച്ചായന്റെ കൊച്ച് ഇപ്പോൾ മിണ്ടാതെയായല്ലോ.. ”

താര ഒന്നും മിണ്ടിയില്ല..

“മുഖത്തോട്ട് നോക്കെടി… ”

താര മുഖമുയർത്തിയതും ആ ചുണ്ടുകൾ അവളിൽ ചേർന്നതും ഒരുമിച്ചായിരുന്നു..

അവളിൽ നിന്നും അയാൾ അകന്നു മാറിയപ്പോളും താര ഷോക്കിൽ തന്നെ ആയിരുന്നു..

അവളെ നോക്കി കള്ളച്ചിരിയോടെ ചുണ്ടുകൾ തുടച്ചു കൊണ്ടു ജെയിംസ് പുറത്തേക്ക് നടക്കുമ്പോൾ താര അങ്ങനെ തന്നെ നിൽക്കുകയായിരുന്നു..

“ഹേയ്.. ”

വാതിൽക്കൽ എത്തിയിട്ടാണ് ജെയിംസ് വിളിച്ചത്.. താര ഞെട്ടലോടെ മുഖമുയർത്തി..

“അറ്റാക്ക് വല്ലതും വരുവോ കൊച്ചേ..? ”

താരയുടെ മുഖം ചുവന്നു തുടുത്തിരുന്നു..ആ പതിഞ്ഞ ചിരി കേട്ടതും താര മുഖം പൊത്തി.. ജെയിംസ് പൊട്ടിച്ചിരിച്ചു..

ശബ്ദമൊന്നും കേൾക്കാതിരുന്നപ്പോൾ അവൾ പതിയെ കൈകൾ മാറ്റി.. വാതിലിൽ ചാരി കൈകൾ നെഞ്ചിൽ പിണച്ചു ചിരിയോടെ നിൽക്കുന്നുണ്ടായിരുന്നു ജെയിംസ്..

“ഐ ലവ് യൂ താര വർമ്മ… അല്ല താര ജെയിംസ് ”

ജെയിംസ് ചിരിയോടെ കൈകൾ അവൾക്ക് നേരേ നീട്ടിയതും താര കാറ്റു പോലെ ആ കൈകളിലെത്തി അയാളുടെ നെഞ്ചോടു ചേർന്നു നിന്നു..

ഇത്തിരി സമയം കഴിഞ്ഞാണ് ജെയിംസ് പതിയെ ചോദിച്ചത്..

“ഇനി ഞാൻ പൊയ്ക്കോട്ടേ.. ”

“ഉം.. ”

താര അയാളിൽ നിന്നും അകന്നു മാറി നിന്നതും ജെയിംസ് അവളെ വീണ്ടും ചേർത്തു പിടിച്ചു നെറുകയിൽ മുഖം ചേർത്തു.. പിന്നെ ചിരിയോടെ അവളെ നോക്കി കണ്ണിറുക്കി കാട്ടി പുറത്തേക്ക് നടന്നു..

ജെയിംസ് താഴേക്കിറങ്ങിയതും തൊട്ടപ്പുറത്തെ റൂമിൽ നിന്നും ട്രീസ പുറത്തേക്കിറങ്ങി.. ജെയിംസ് അവരുടെ റൂമിൽ നിന്നും പുറത്തേക്ക് വന്നപ്പോൾ തൊട്ടടുത്ത റൂമിൽ ഓടിക്കയറിയതായിരുന്നു അവൾ.. കുറച്ചു നിമിഷങ്ങൾക്ക് മുൻപേ അവരുടെ വാതിലിനപ്പുറം ഒളിഞ്ഞു നിന്നു കണ്ട കാഴ്ചകൾ അവളുടെ മനസ്സിൽ നിന്നും മാഞ്ഞില്ല..

ഇനി സഹിക്കാൻ വയ്യ.. ഇങ്ങനെ പോയാൽ ഡാഡി എന്നതേലും ചെയ്യുന്നതിന് മുൻപേ ഞാൻ തന്നെ അവളെ കൊല്ലേണ്ടി വരും..

നാൻസിയെക്കാൾ അപകടകാരിയാണ് താര..

ട്രീസ കൈകൾ കൂട്ടി തിരുമ്മി..

ജഗന്നാഥവർമ്മയുടെ റൂമിലേക്ക് നടക്കുമ്പോൾ ദിവസങ്ങൾക്കു മുൻപേ താരയുടെ ജനനത്തെ പറ്റി അദ്ദേഹം പറഞ്ഞ ആ രഹസ്യം ഓർക്കുകയായിരുന്നു ജെയിംസ്..

മുഖവുരയോടെയാണ് അദ്ദേഹം തുടങ്ങിയത്..

“ഞാൻ ഇപ്പോൾ പറയാൻ പോവുന്ന കാര്യങ്ങൾ ഒരിക്കലും താര അറിയാനിടവരരുത്.. പക്ഷെ ജെയിംസ് അത് അറിഞ്ഞിരിക്കണം എന്ന് എനിക്ക് തോന്നി… ”

വർമ്മ ജെയിംസിനെ നോക്കി മെല്ലെ പറഞ്ഞു

“താര എന്റെ മകൻ ദേവരാജവർമ്മയുടെ മകളല്ല.. ”

ജെയിംസ് പകപ്പോടെ വർമ്മയെ നോക്കി..

“താരയെ പോലെ തന്നെ ചെറുപ്പത്തിലേ അച്ഛനമ്മമാരെ നഷ്ടപ്പെട്ടവളായിരുന്നു താരയുടെ അമ്മ നന്ദിനിയും.. ക്ഷയിച്ചു തുടങ്ങിയ തറവാട്ടിൽ മുത്തശ്ശനോടും മുത്തശ്ശിയോടുമൊപ്പമാണ് അവൾ വളർന്നത്..നന്ദിനിയുടെ അമ്മാവനെ അതായത് അമ്മയുടെ ഏകസഹോദരനെ വർഷങ്ങൾക്ക് മുൻപേ അന്യമതത്തിൽ പെട്ടൊരു പെൺകുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരിൽ തറവാട്ടിൽ നിന്നും പടിയടച്ചു പിണ്ഡം വെച്ചിരുന്നു… പഴയ കാലമല്ലേ പൊറുക്കാൻ നന്ദിനിയുടെ മുത്തശ്ശൻ തയ്യാറായിരുന്നില്ല.. ”

“എന്റെ പഴയൊരു സുഹൃത്തായിരുന്നു നന്ദിനിയുടെ മുത്തശ്ശൻ രാമവർമ്മ.. ദേവരാജനു നന്ദിനിയെ ഒരുപാട് ഇഷ്ടമായിരുന്നു.. അവർ ഒരു കോളേജിൽ ആയിരുന്നു പഠിച്ചത്.. അവിടെ ദേവനു രണ്ടു കൂട്ടുകാരും ഉണ്ടായിരുന്നു.. നന്ദിനിയോടുള്ള ഇഷ്ടം പറയാതെ മനസ്സിൽ കൊണ്ടു നടന്നിരുന്ന ദേവനെ മറികടന്നു കൂട്ടുകാരൻ നന്ദിനിയുടെ സ്നേഹം കൈയടക്കി കഴിഞ്ഞിരുന്നു.. കോളേജ് കഴിഞ്ഞും ആ ബന്ധം തുടർന്നു… ദേവൻ ആരോടും ഒന്നും പറയാതെ സങ്കടം മനസ്സിലൊതുക്കി.. ഒടുവിൽ നന്ദിനി ഗർഭിണിയായപ്പോൾ കാമുകൻ കൈയ്യൊഴിഞ്ഞു.. ദാരിദ്ര്യം നിറഞ്ഞ തറവാട്ടിലെ പെണ്ണിനെ തഴഞ്ഞു വീട്ടുകാർ കണ്ടെത്തിയ സമ്പത്തും പദവിയുമുള്ള കുടുംബത്തിലെ പെണ്ണിനെ അയാൾ തിരഞ്ഞെടുത്തു.. ”

ജഗന്നാഥവർമ്മ ടേബിളിലെ ജഗ്ഗിൽ നിന്നും വെള്ളമെടുത്തു കുടിച്ചു.. ഏതോ സിനിമാക്കഥ കേൾക്കുന്നത് പോലെ തോന്നി ജെയിംസിന്..

“വേറെ വഴിയില്ലാതെ ജീവനൊടുക്കുവാൻ ഇറങ്ങിയ നന്ദിനിയെ ദേവൻ സ്വന്തം ജീവിതത്തിലേക്ക് കൂട്ടി.. ആരെയും അവൻ ഒന്നും അറിയിച്ചില്ല.. നന്ദിനി പ്രസവത്തോടെ മരിച്ചെങ്കിലും ദേവൻ ആ കുഞ്ഞിനെ സ്വന്തം കുഞ്ഞായി തന്നെ കരുതി സ്നേഹിച്ചു.. വളർത്തി.. മരിക്കുന്നതിന് ഏതാനും മാസങ്ങൾ മുൻപാണ് ഈ കാര്യങ്ങളൊക്കെ അവൻ എന്നോട് പറഞ്ഞത്.. ഒരിക്കലും താരയെ അവന്റെ കുഞ്ഞല്ല എന്ന രീതിയിൽ കാണരുതെന്നും ആരും ഒന്നും അറിയരുതെന്നും അവന് നൽകിയ വാക്ക് ഇന്ന് ഈ നിമിഷം വരെ പാലിച്ചു… ”

“അപ്പോൾ താരയുടെ അച്ഛൻ…? ”

“അറിയില്ല.. അവൻ പറഞ്ഞില്ല… ദേവന്റെ കൂടെ കോളേജിൽ പഠിച്ചതാണെന്ന് അറിയാം..അന്വേഷിക്കാൻ തോന്നിയിട്ടില്ല.. കാരണം താര ദേവന്റേതാണെന്നേ ഞാൻ കരുതിയിട്ടുളളൂ.. പക്ഷെ ഇപ്പോൾ…? ”

“ഇതിന് താരയ്ക്ക് നേരേ നടന്ന അറ്റംപ്റ്റുകളുമായി ബന്ധമുണ്ടെന്ന് അങ്ങേക്ക് തോന്നുന്നുണ്ടോ..? ”

“അറിയില്ല ജെയിംസ്.. പക്ഷെ താരയെ പറ്റിയുള്ള എല്ലാ കാര്യങ്ങളും നീ അറിഞ്ഞിരിക്കണം എന്ന് തോന്നി.. നാളെ എനിക്കെന്തെങ്കിലും പറ്റിയാലും അവൾക്ക് നീ ഉണ്ടല്ലോ എന്ന ആശ്വാസമാണ് എനിക്കിപ്പോൾ ”

“അപ്പോൾ താരയുടെ അമ്മയുടെ പേരിൽ ഉണ്ടായിരുന്ന കണക്കില്ലാത്ത സ്വത്തുക്കൾ..? ”

“അത് ദേവന്റെയും നന്ദിനിയുടെയും വിവാഹശേഷമാണ് നന്ദിനിയുടെ പേരിൽ എത്തിപ്പെട്ടത്.. നന്ദിനിയുടെ അമ്മാവന് കുട്ടികൾ ഉണ്ടായിരുന്നില്ല.. ഭാര്യ മരിച്ചു വൈകാതെ തന്നെ അയാളും.. അയാളുടെ സ്വത്തുക്കൾ നന്ദിനിയ്ക്ക് കിട്ടി.. ”

“താരയുടെ അച്ഛനെ പറ്റിയുള്ള വിവരങ്ങൾ കണ്ടുപിടിക്കാൻ വല്ല വഴിയും ഉണ്ടോ..? ”

“ദേവൻ അവിടെ പഠിക്കുമ്പോൾ അവിടെയുണ്ടായിരുന്ന രണ്ടു മൂന്നു പേരെ എനിക്കറിയാം.. പിന്നെ ജെയിംസ്.. ”

വർമ്മ വിളിച്ചതും ജെയിംസ് അയാളെ നോക്കി..

“താരയുടെ അച്ഛൻ എന്റെ മകൻ വർമ്മ തന്നെയാണ്.. മനസ്സുകൊണ്ടും പ്രവൃത്തി കൊണ്ടും.. ബയോളജിക്കലി അല്ലെങ്കിലും ലീഗലി അവന്റെ മോളാണ് താര.. ”

“എനിക്ക് മനസ്സിലായി സർ.. ”

“ഒരിക്കലും അവളിത് അറിയരുത്… ”

(തുടരും )

കാര്യങ്ങളൊക്കെ ഏതാണ്ട് മനസ്സിലായി എന്ന് കരുതുന്നു..

ജഗന്നാഥവർമ്മയുടെ മകൻ ദേവരാജന്റെ മകളല്ല താര.. പണ്ട് ദേവന്റെ കൂടെ കോളേജിൽ പഠിച്ച രണ്ടു കൂട്ടുകാരിൽ ഒരാളാണ് താരയുടെ അച്ഛൻ…

രണ്ടു പാർട്ടുകൾ കൊണ്ടു തീർക്കാമെന്ന് കരുതുന്നു…

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സൂര്യകാന്തിയുടെ മറ്റു നോവലുകൾ

🔻അവളറിയാതെ

🔻പുനർജനി

🔻നിനയാതെ

🔻 നിൻ നിഴലായ്

🔻 നാഗമാണിക്യം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ആരോ ഒരാൾ – 22”

Leave a Reply

Don`t copy text!