Skip to content

ആരോ ഒരാൾ – 16

aaro oral by sooryakanthi aksharathalukal novel

വായും പൊളിച്ചു നിൽക്കുന്ന താരയെ കണ്ണിൽ പെട്ടതും ഭാമ ജയിംസിന്റെ കൈയിലെ പിടുത്തം വിടാതെ അവൾക്കരികിലേക്ക് എത്തി..

“ഈ അലവലാതി ആണോടി നിന്റെ കെട്ട്യോൻ..? ”

താര ഒന്നും മിണ്ടാതെ ഭാമയെയും ജെയിംസിനെയും മാറി മാറി നോക്കി.. ജയിംസിന്റെ മുഖത്ത് ചമ്മലിൽ പൊതിഞ്ഞ നേർത്ത ഒരു ചിരി കണ്ടു..

“എന്റെ കൂടെ ലോ കോളേജിൽ പഠിച്ച ജയ് നെ നിനക്ക് ഓർമ്മയില്ലെടി..? ”

താര അപ്പോഴും കണ്ണും മിഴിച്ചു നിന്നതേയുള്ളൂ..

“എടി പൊട്ടിക്കാളി ഇതവനാണ്.. എന്റെ ഫ്രണ്ട് ജെയിംസ് ആന്റണി.. ഞങ്ങളുടെ ജയ്…”

താര അത്ഭുതത്തോടെ ഭാമയെ നോക്കി.. പിന്നെ ജെയിംസിനെയും…

“എന്തായാലും എന്റെ പൊന്നനിയത്തി അന്നേ നിന്റെ ആരാധിക ആയിരുന്നു… ”

ജെയിംസ് ചോദ്യഭാവത്തിൽ താരയെ നോക്കി.. താര മിഴികൾ താഴ്ത്തി..

താൻ സ്കൂളിൽ പഠിക്കുമ്പോഴാണ് ഭാമേച്ചി എൽ എൽ ബി യ്ക്ക് പഠിക്കുന്നത്.. എപ്പോഴും കോളേജ് കഥകളിൽ നിറഞ്ഞു നിൽക്കുന്നത് ജയ് എന്ന് വിളിക്കുന്ന ജെയിംസ് ആന്റണി ആയിരുന്നു..

കോളേജിലെ അടിപിടി കഥകളിലെ വീര നായകനെ താര മനസ്സിൽ പ്രതിഷ്ഠിച്ചിരുന്നു.. കൗമാരത്തിലെ സ്വപ്‌നങ്ങൾ പലപ്പോഴും അയാളെ ചുറ്റി പറ്റിയായിരുന്നു.. എല്ലാവരും ഉണ്ടെങ്കിലും ഇടയ്ക്ക് ചിലപ്പോൾ തനിയെ ആയി പോവുന്നത് പോലെ മനസ്സ് വിങ്ങുമ്പോൾ ഭാമേച്ചിയുടെ കഥകളിലെ കോളേജ് ഹീറോ ചുണ്ടിൽ ഒരു ചിരി പടർത്തിയിരുന്നു..

ഭാമേച്ചി ഇടയ്ക്ക് കോളേജിലെ ഫോട്ടോസ് കാണിക്കുമ്പോൾ തന്റെ കണ്ണുകൾ തിരഞ്ഞത് ആ റൗഡിയെ ആയിരുന്നു..

അയാളെ പറ്റി ചോദിക്കുമ്പോഴും പറയുമ്പോഴും ഉള്ള ഉത്സാഹവും കണ്ണുകളിലെ തിളക്കവുമെല്ലാം ഭാമേച്ചിയുടെ ശ്രെദ്ധയിൽ പെട്ട ഒരു നാളിലാണ്, ജെയിംസ് ആന്റണിയുടെ, നാട്ടിൽ തന്നെയുള്ള ഒരു പെൺകുട്ടിയോടുള്ള ദിവ്യാനുരാഗത്തിന്റെ കഥ ഭാമേച്ചി പറഞ്ഞത്..

ഒൻപതാം ക്ലാസ്സുകാരിയുടെ കണ്ണിലെ നീർത്തിളക്കം കണ്ട ഭാമേച്ചി കരയണോ ചിരിക്കണോ എന്ന അവസ്ഥയിലായിരുന്നു..

“എന്റെ പൊന്നു മോളേ അവന് നിന്നെക്കാളും പത്തു പന്ത്രണ്ടു വയസ്സെങ്കിലും അധികം കാണും.. പിജി കഴിഞ്ഞിട്ടാണു ആള് വന്നത്.. പിന്നെ കോളേജിലെ ആസ്ഥാന സുന്ദരി അടക്കം ഒത്തിരി പെൺപിള്ളേർ തലേം കുത്തി നിന്നിട്ടും അവനൊന്നു തിരിഞ്ഞു പോലും നോക്കിയിട്ടില്ല.. അവനേ അസ്ഥിയ്ക്ക് പിടിച്ചു പോയൊരു പ്രേമം ഉണ്ട്.. നാട്ടിൽ..എന്റെ ഭാഗ്യത്തിന് എന്റെ മനസ്സിൽ വേറൊരുത്തൻ കയറി പോയി, അല്ലെങ്കിൽ ഞാനും പെട്ടേനെ ജെയിംസ് ആന്റണിയുടെ നിരാശാകാമുകിന്മാരുടെ ലിസ്റ്റിൽ.. ”

ഭാമ തമാശയായി പറഞ്ഞ വാക്കുകൾ താരയുടെ മനസ്സിൽ തറച്ചിരുന്നു..

അന്ന് രാത്രി അവളുടെ കണ്ണുനീർ തലയിണയിൽ ചേർന്നിരുന്നു..

മുത്തശ്ശി പറഞ്ഞിരുന്ന പഴങ്കഥകളിലെ, ഗന്ധർവൻമാരുടെയും രാജകുമാരന്മാരുടെയും കഥകൾ മനസ്സിൽ കൊണ്ടു നടന്നിരുന്ന, കൗമാരത്തിന്റെ പക്വതയില്ലായ്മയിലെ നോവായിരുന്നു ജെയിംസ് ആന്റണി..

“ആഹാ നിങ്ങൾ എത്തിയോ..? ആശ എവിടെ…? ”

മുത്തശ്ശന്റെ ശബ്ദമാണ് അവളെ ഉണർത്തിയത്..

“ചേച്ചി മുറിയിലേക്ക് പോയി.. റസ്റ്റ്‌ എടുക്കാൻ പറഞ്ഞിട്ടുണ്ട് ഡോക്ടർ.. ”

ഭാമേച്ചി പറഞ്ഞു. മുത്തശ്ശന്റെ കണ്ണുകൾ ജയിംസിന്റെ കൈയിലെത്തി…

“മുത്തശ്ശാ.. ജെയിംസ് എന്റെ കോളേജ് മേറ്റ്‌ ആയിരുന്നു… ”

ഭാമ ജയിംസിന്റെ കൈയിലെ പിടുത്തം വിട്ടു കൊണ്ടു പറഞ്ഞു..

“ഓ.. അങ്ങിനെ ആണോ.. ”

താര അപ്പോഴും ജെയിംസിനെ നോക്കിയിരുന്നില്ല..

“മോളെന്താ ആലോചിക്കുന്നേ..? ”

മുത്തശ്ശന്റെ വാക്കുകൾ കേട്ട് അവൾ ഞെട്ടലോടെ മുഖമുയർത്തി..

“അത്… ഒന്നുമില്ല മുത്തശ്ശാ… ”

ജെയിംസിനെ ഒന്ന് പാളി നോക്കിയതും അയാളുടെ കണ്ണുകൾ അവളിൽ തന്നെ ആയിരുന്നു.. ചുണ്ടിന്റെ ഒരു കോണിൽ തങ്ങി നിന്ന കുസൃതിച്ചിരി കണ്ടതും താര മിഴികൾ താഴ്ത്തി..

“ഞാൻ ആശേച്ചിയെ ഒന്ന് കണ്ടു വരാം.. ”

പതിയെ പറഞ്ഞിട്ട് താര തിരിഞ്ഞു നടന്നു.. അവളെ പിന്തുടരുന്ന ജയിംസിന്റെ കണ്ണുകൾ വർമ്മയുടെ ശ്രെദ്ധയിൽ പെട്ടിരുന്നു.. അദ്ദേഹത്തിന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു..

ആശ ഭാമയുടെ ഏട്ടൻ നരേന്ദ്രവർമ്മയുടെ ഭാര്യയാണ്.. ഏഴ് മാസം ഗർഭിണി..കസിൻസിൽ താരയ്ക്ക് ഏറ്റവും അടുപ്പം ഭാമയോടും നരേന്ദ്രനോടുമാണ്..

കുറച്ചു സമയം ആശയുടെ അടുത്തിരുന്നു സംസാരിച്ചു താര മുകളിലെ റൂമിലേക്ക് നടന്നു.. കുറച്ചു സമയം തനിയെ ഇരിക്കണമായിരുന്നു അവൾക്ക്..

റൂമിൽ ജെയിംസ് ഉണ്ടായിരുന്നില്ല.. താര ബാൽക്കണിയിലേക്കുള്ള ഡോർ തുറന്നു പുറത്തേക്കിറങ്ങി നിന്നു..

ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.. വെറുതെ മോഹിച്ചയാൾ ഇന്നിങ്ങനെ…

തിരിച്ചറിയാൻ കഴിഞ്ഞില്ല.. പണ്ടത്തെ ജയ് ഓർമ്മകളിൽ നിന്നും മറഞ്ഞിരുന്നു.. പിന്നീട് ആലോചിച്ചു ചിരിച്ചിട്ടുണ്ട്‌.. ഒന്നുമറിയാതെ ഒരാളെ സ്നേഹിച്ച കൗമാരത്തിന്റെ ചാപല്യത്തെ കുറിച്ചോർത്ത്…

നല്ല പൊക്കമുള്ള, കുറ്റിത്താടിയും തിളങ്ങുന്ന കണ്ണുകളും കുസൃതിച്ചിരിയുമുള്ള ചെറുപ്പക്കാരൻ ഓർമ്മകളിൽ എവിടെയോ ഉണ്ടായിരുന്നു..

പക്ഷേ ഇന്നത്തെ ജെയിംസുമായി അയാൾക്ക് ഒരു സാമ്യവും തോന്നിയില്ല.. പക്ഷേ ആദ്യമായി കണ്ടപ്പോൾ തന്നെ ആ മുഖം ഉള്ളിൽ പതിഞ്ഞിരുന്നു..

തന്നെ പോലെ ഇത്തിരി ഉൾവലിഞ്ഞ സ്വഭാവമുള്ളവൾക്ക് എങ്ങിനെ ജെയിംസിനെ പോലെ ഒരാളോട് ഇഷ്ടം തോന്നി എന്ന് അത്ഭുതം തോന്നിയിട്ടുണ്ട് പലപ്പോഴും.. അയാളുടെ സാന്നിധ്യത്തിൽ തനിക്ക് ഇതു വരെ പരിചിതയല്ലാത്ത താരയെ കണ്ടിട്ടുണ്ട്..

താലി കെട്ടി എന്നതിൽ ഉപരി അയാളിലേക്ക് തന്നെ വലിച്ചടുപ്പിക്കുന്ന എന്തോ ഒന്നുണ്ട്.. ജയിംസിന്റെ കഥകൾ അറിഞ്ഞപ്പോഴുണ്ടായ വെറും സഹതാപം അല്ല അത്.. മറ്റെന്തോ…

“എന്നതാ ഡോക്ടർ മാഡം.. നേരം കൊറച്ചായല്ലോ ആലോചന…? ”

തൊട്ടടുത്തു നിന്നും ആ ശബ്ദം കേട്ടപ്പോഴാണ് താര നോക്കിയത്..

അവൾക്കരികിലായ് ബാൽക്കണിയുടെ റൈലിങ്ങിൽ ചാരി നിന്നു കൊണ്ടു തല ചെരിച്ചു താരയെ നോക്കുകയായിരുന്നു ജെയിംസ്..

അയാളെ അഭിമുഖീകരിക്കുമ്പോൾ ഇത് വരെ തോന്നാതിരുന്ന ഒരു ചമ്മൽ താരയ്ക്ക് അനുഭവപ്പെട്ടു..

“അത്.. ഞാൻ.. ഞാനിങ്ങനെ വെറുതെ ഓരോന്നാലോചിച്ചു.. ”

താര അയാളെ നോക്കാതെ മുഖത്തൊരു പുഞ്ചിരി വരുത്തി കൊണ്ടു പതിയെ അകത്തേക്ക് നടക്കാൻ തുടങ്ങിയതും പുറകിൽ നിന്നും കൈയിൽ പിടുത്തം വീണു..

“അതെന്നാ പോക്കാ കൊച്ചേ.. എനിക്ക് പറയാനുള്ളതും കൂടെ കേട്ടേച്ച് പോയാൽ മതി.. ”

ജെയിംസ് കൈയിൽ പിടിച്ചു അവളെ റൈലിങ്ങിൽ ചാരി നിർത്തി, അവൾക്ക് അഭിമുഖമായി നിന്നു..

“ഇനി പറ.. എന്നതാ നേരത്തേ തന്റെ ഭാമേച്ചി പറഞ്ഞത്..? ”

“എന്ത്..? ”

“ഹാ കൊച്ചേ ചുമ്മാ എന്റെ ക്ഷമ പരീക്ഷിക്കാൻ നിക്കരുത്.. ”

ജെയിംസിന്റെ സാമീപ്യം അവളെ വീർപ്പുമുട്ടിക്കുന്നുണ്ടായിരുന്നു.. താരയുടെ കവിളുകൾ ചുവന്നിരുന്നു..

“പറയെടി.. എന്നതാ കാര്യം..? ”

ഇത് വരെ കാണാതിരുന്ന ഒരു ഭാവമായിരുന്നു അപ്പോൾ ജയിംസിന്റെ മുഖത്ത്.. അവന്റെ രൗദ്ര ഭാവമായിരുന്നു ഇതിനേക്കാൾ നല്ലതെന്ന് തോന്നി പോയി താരയ്ക്ക്.. ഇത് മുഖമുയർത്തി ആ കണ്ണുകളിലേക്ക് നോക്കാൻ കഴിയുന്നില്ല..

“നീ പറയത്തില്ലേ..? ”

“അത്.. അതൊന്നുമില്ല.. പണ്ട് ഭാമേച്ചി കോളേജിലെ കാര്യങ്ങൾ ഒക്കെ പറയാറുണ്ടായിരുന്നു.. ”

“എന്നിട്ട്..? ”

“എന്നിട്ടെന്താ… ഒന്നുല്ല്യ.. ”

“അല്ല.. ആർക്കോ എന്നോട് ആരാധന ആയിരുന്നുന്നൊക്കെ കേട്ടു.. ”

താര മിണ്ടിയില്ല.. മുഖമുയർത്തിയതുമില്ല.. ”

“പറയെടി.. ”

ചിരി മണികൾ തുന്നിച്ചേർത്ത ശബ്ദത്തിൽ ആയിരുന്നു ചോദ്യം..

“മാറി നിൽക്ക്.. എനിക്ക് പോണം.. ”

“ഓ.. ”

ജെയിംസ് അവളുടെ മുന്നിൽ നിന്നും മാറി കൈകൾ കൊണ്ടു അകത്തേക്ക് കാണിച്ചു..

താര അകത്തേക്ക് നടക്കുമ്പോൾ പിറകിൽ നിന്നും പതിഞ്ഞ ആ ചിരി കാതിലെത്തിയിരുന്നു.. ഒപ്പം വാക്കുകളും..

“അപ്പോൾ വട്ട് ഡോക്ടർക്ക് പണ്ടേ തന്നെ പിരി ഇത്തിരി ലൂസായിരുന്നു അല്ല്യോ.. ”

വാതിൽക്കൽ എത്തിയ താര പെട്ടെന്ന് തിരിഞ്ഞു നിന്നു..

“അതെ.. ഭാമേച്ചി പറഞ്ഞത് സത്യമാണ്.. ഭാമേച്ചി പറഞ്ഞിരുന്ന കഥകളൊക്കെ കേട്ട് എനിക്ക് നിങ്ങളോട് ആരാധനയായിരുന്നു.. തിരിച്ചറിവില്ലാതിരുന്ന കൗമാരത്തിന്റെ കൗതുകം.. പക്ഷെ ഇപ്പോൾ എനിക്ക് നിങ്ങളോടുള്ളത് പ്രണയമാണ്.. അത് നിങ്ങൾ സ്വീകരിച്ചാലും ഇല്ലെങ്കിലും ഇനി നിങ്ങളിൽ നിന്നൊരു മടക്കം എനിക്കില്ല..ഇത് വെറുംവാക്കല്ല.. താര ഇങ്ങനെയാണ്.. ജീവൻ കൊടുത്താണ് പ്രണയിക്കുക.. ”

വാക്കുകൾ നഷ്ടപ്പെട്ടു നിൽക്കുന്ന ജെയിംസിനെ ഒന്ന് നോക്കി താര വെട്ടിതിരിഞ്ഞു അകത്തേക്ക് നടന്നു..

ബാൽക്കണിയിൽ നിന്നും പുറത്തേക്ക് നോക്കി നിൽക്കവേ ജയിംസിന്റെ മനസ്സിൽ താരയുടെ മുഖമായിരുന്നു..

വെറുതെ ഭാമയുടെ വാക്കുകൾ കേട്ടപ്പോൾ താരയെ ഒന്ന് കളിയാക്കണമെന്നേ കരുതിയിരുന്നുള്ളൂ.. പക്ഷെ അവളുടെ മുഖത്തെ ഭാവങ്ങൾ.. മനസ്സിന്റെ പിടി വിട്ടു പോയി..

മഞ്ഞുതുള്ളി പോലെ വിശുദ്ധയായ ഒരു പെൺകുട്ടിയാണവൾ.. തന്റെ ജീവിതത്തിലേക്ക് അവളെ ഒരിക്കലും ചേർത്ത് വെയ്ക്കാനാവില്ല…

പക്ഷേ അവളുടെ സാമീപ്യം തന്നിലുണ്ടാക്കുന്ന മാറ്റങ്ങൾ.. ജീവനേക്കാളേറെയുള്ള ആ സ്നേഹം എപ്പോഴൊക്കെയോ മനസ്സ് അറിയാതെ മോഹിച്ചു പോവുന്നുണ്ട്..

പ്രണയിച്ചിട്ടേയുള്ളൂ.. പ്രണയിക്കപ്പെടാൻ മനസ്സിപ്പോളും കൊതിക്കുന്നുണ്ടോ..?

പാടില്ല… മറച്ചു വെച്ചേ മതിയാവൂ..

മാളിയേക്കലെ ഗേറ്റ് കടന്നൊരു കാർ മുറ്റത്തു വന്നു നിൽക്കുന്നതും അതിൽ നിന്നും കാറ്റു പോലെ സുദേവൻ ഇറങ്ങി അകത്തേക്ക് നടക്കുന്നതും ജെയിംസ് കണ്ടു.. അയാളുടെ ചുണ്ടിൽ നനുത്ത ഒരു ചിരിയെത്തി..

ജഗന്നാഥവർമ്മ തന്റെ ഓഫീസ് മുറിയിൽ ലാപ്ടോപ്പിൽ നോക്കി ഇരിക്കുകയായിരുന്നു.. യാത്രകൾ കുറവാണ് ഇപ്പോൾ.. ബിസിനസ്‌ കാര്യങ്ങളൊക്കെ ഓരോരുത്തരെയായി ഏല്പിച്ചെങ്കിലും വർമ്മയുടെ ഒരു മേൽനോട്ടം എല്ലായിടത്തും എത്താറുണ്ട്..

പതിവില്ലാതെ, അനുവാദം ചോദിക്കാതെ ചാരിയിട്ട വാതിൽ തള്ളി തുറന്നു കൊണ്ടു ചുവന്ന മുഖവുമായി സുദേവൻ മുറിയിലേക്ക് കയറി വന്നപ്പോൾ വർമ്മ മുഖമുയർത്തി നോക്കി..

“അച്ഛൻ എന്തു വിചാരിച്ചാ അവനെ ഇവിടെ കയറ്റി താമസിപ്പിച്ചിരിക്കണേ..? ”

“ആരെ..? ”

പതിയെ ലാപ്ടോപ് അടച്ചു വെച്ചു വർമ്മ സുദേവനേ നോക്കി..

“താരയുടെ ഭർത്താവെന്നും പറഞ്ഞു ഒരുത്തൻ ഇവിടെ കയറിക്കൂടിയിട്ടില്ലേ.. അവൻ തന്നെ.. ജെയിംസ് ആന്റണി… ”

“എന്ത് പറ്റി ദേവാ നീ കാര്യം പറയ്..”

എഴുന്നേറ്റു കൊണ്ടു വർമ്മ ചോദിച്ചു..

“അച്ഛാ, നല്ല ഒന്നാന്തരം ക്രിമിനലാണ് അവൻ.. ഞാൻ അന്വേഷിച്ചു.. പേര് കേട്ട തറവാട്ടിൽ ആണ് ജനിച്ചതെങ്കിലും തല തിരിഞ്ഞു പോയി.. വീട്ടുകാരുമായി തെറ്റി ഒരു പെണ്ണിനേയും കെട്ടി കൂടെ താമസിപ്പിച്ചു.. എന്നിട്ട് അവളെ കളഞ്ഞിട്ട് പോയി.. അത് മാത്രമല്ല… ”

സുദേവൻ അച്ഛനെ ഒന്ന് നോക്കി.. വർമ്മ ഒന്നും മിണ്ടിയില്ല..

“അച്ഛാ അവനൊരു കൊലപാതകി കൂടെയാണ്.. ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.. സ്മഗളർ.. ”

“ഇതൊക്കെ നീ എങ്ങനെ അറിഞ്ഞു.. ”

” ഐ ആം എ പോലീസ് ഓഫീസർ.. ഒരാളെ പറ്റിയുള്ള വിവരങ്ങൾ കളക്റ്റ് ചെയ്യാൻ ഞങ്ങൾക്ക് അധികസമയമൊന്നും വേണ്ട… ”

“ജെയിംസ് കൊലപാതകി ആയിരുന്നുവെന്നും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും നീ അന്വേഷിച്ചറിഞ്ഞതാണോ..? ”

വർമ്മയുടെ തീക്ഷ്ണമായ നോട്ടത്തിനു മുൻപിൽ സുദേവൻ ഒന്ന് പതറി..

“അത് പിന്നെ… ”

“ദേവൻ എന്റെ ചോദ്യത്തിനുള്ള ഉത്തരം മാത്രം പറഞ്ഞാൽ മതി.. ”

“അത്… അത് എനിക്ക് ഒരു കാൾ
വന്നിരുന്നു.. ”

“എന്നിട്ട്..? ”

ഒരു അനോണിമസ് കാൾ.. നമ്പർ ട്രേസ് ചെയ്‌തെങ്കിലും അഡ്രെസ്സ് ഫേക്ക് ആയിരുന്നു.. ”

“എന്താണ് പറഞ്ഞത്… ”

“ജെയിംസിനെ പറ്റി.. ഞാൻ ഇപ്പോൾ പറഞ്ഞതെല്ലാം.. പിന്നെ അവന്റെ ഇപ്പോഴത്തെ കാര്യങ്ങളും.. തികഞ്ഞ മദ്യപാനി.. പിന്നെയും ഉണ്ട് കേട്ടാൽ അറയ്ക്കുന്ന വിശേഷണങ്ങൾ.. ”

“എന്നിട്ട് നീ അതിനെ പറ്റി അന്വേഷിച്ചോ..? ”

“ഉം.. ”

സുദേവൻ മൂളി.

“ജെയിംസ് ആന്റണി കൊലപാതകി ആയിരുന്നുവെന്ന് തെളിഞ്ഞോ..? ”

“അച്‌ഛാ അത്… ഞാൻ.. ”

“വെറുതെ അതിന്റെ പിറകെ നടക്കണ്ട..അവനെ പറ്റി എനിക്ക് എല്ലാം അറിയാം.. ”

“പക്ഷെ അച്‌ഛാ… അയാൾ പറഞ്ഞ ബാക്കി എല്ലാ കാര്യങ്ങളും ശരിയാണ്.. ഞാൻ അന്വേഷിച്ചു.. ”

“അപ്പോൾ വിളിച്ചത് ഒരു പുരുഷനാണ്.. ”

“ഉം.. ”

സുദേവൻ ഒന്ന് മൂളി.. വർമ്മ ആലോചനയോടെ കൈകൾ പിറകിൽ കെട്ടി മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു..

“അച്ഛാ ഇത്രയൊക്കെ അറിഞ്ഞിട്ടും അച്ഛൻ എന്തിനാ അവനെ ഇവിടെ കയറ്റി താമസിപ്പിച്ചത്.. നമ്മുടെ താര മോൾ..അവളുടെ ജീവിതം.. ”

“താര ഏറ്റവും സുരക്ഷിതയായിരിക്കുന്നത് ജെയിംസിനോട് ഒപ്പമാണ്.. ”

വർമ്മയുടെ വാക്കുകൾ കേട്ട് സുദേവൻ ഒന്നും മനസ്സിലാവാതെ അദ്ദേഹത്തെ നോക്കി..

“ഞാൻ പറഞ്ഞല്ലോ ദേവാ ജെയിംസിനെ പറ്റി എല്ലാം എനിക്കറിയാം… ഞാൻ അന്വേഷിച്ചതാണ്.. പിന്നെ താര.. അവൾ കൊച്ചുകുഞ്ഞൊന്നും അല്ലാലോ.. ഡോക്ടറാണ്… അതും സൈക്യാട്രിസ്റ്റ്.. അവൾ ഒന്നും ആലോചിക്കാതെ ഇങ്ങനെ ഒരാളെ കണ്ടാൽ വെറുതെ എടുത്തു ചാടുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..? ”

“എന്നാലും അച്ഛാ.. ”

“ഇനഫ് ദേവാ.. താരയെ പറ്റിയുള്ള നിന്റെ കൺസേൺ എനിക്ക് മനസ്സിലാവും… ബട്ട്‌ നത്തിങ് ടു വറി.. ”

സുദേവന്റെ ചുമലിൽ തട്ടി കൊണ്ടു വർമ്മ പറഞ്ഞു..

“പിന്നെ ഈ കാര്യങ്ങൾ ഒന്നും ഇവിടെ ആരും അറിയരുത്.. മീനയോട് പോലും.. അറിയാലോ, ഇവിടെ ആരെങ്കിലും ജെയിംസിനോട് എന്തെങ്കിലും രീതിയിൽ മോശമായി പെരുമാറി എന്നറിഞ്ഞാൽ ആ നിമിഷം താര ഇവിടെ നിന്നിറങ്ങും.. ജെയിംസിനൊപ്പം.. ”

സുദേവൻ തലയാട്ടി.. പുറത്തേക്കിറങ്ങി വാതിൽ ചാരി..

മീന കണ്ടു കാണില്ല വന്നത്.. അയാൾ മുറിയിലേക്ക് നടന്നു..

സുദേവന്റെ ഭാര്യയാണ് മീന…

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ താര താഴേക്ക് ഇറങ്ങിയപ്പോൾ ജെയിംസ് മുത്തശ്ശനൊപ്പം വരുന്നത് കണ്ടു..

വൈകുന്നേരത്തിനു മുൻപേ എൻക്വയറി ടീം എത്തുമെന്ന് വർമ്മ അവളോട് പറഞ്ഞിരുന്നു.. മൊബൈലിൽ തന്നെ പറ്റിയുള്ള വാർത്തകൾ മീഡിയാസിൽ നിറഞ്ഞത് താര കണ്ടിരുന്നു..

വിവാഹ വാർത്തയും.. തന്നോടൊപ്പം ജയിംസിന്റെ ചിത്രവും..ജയിംസിന്റെ രണ്ടാമത്തെ വിവാഹം ആണ്‌ ഇതെന്നുള്ളതും അതിൽ പ്രാധാന്യത്തോടെ തന്നെ ഉണ്ടായിരുന്നു..

ഭക്ഷണം കഴിക്കുമ്പോൾ എല്ലാവരോടും സംസാരിക്കുന്നുണ്ടായിരുന്നെങ്കിലും ജെയിംസ് താരയെ ശ്രെദ്ധിക്കുന്നതേ ഉണ്ടായിരുന്നില്ല.. മുത്തശ്ശി എടുത്തു കൊടുത്ത കറി പ്ലേറ്റിലേക്ക് ഒഴിക്കുന്നതിനിടെയാണ് ജെയിംസ് തങ്ങളെ തന്നെ ശ്രെദ്ധിച്ചിരിക്കുന്ന ട്രീസയെ കണ്ടത്.. ജെയിംസ് കറി എടുത്തു താരയുടെ പ്ലേറ്റിൽ വിളമ്പി.. തെല്ലാശ്ചര്യത്തോടെ മുഖമുയർത്തിയ താര ആ കണ്ണുകളിൽ നിറഞ്ഞ പ്രണയം കണ്ടു ഞെട്ടി.. ജെയിംസ് മെല്ലെ കൈയിൽ ഒന്ന് തട്ടിയതും അവൾ ട്രീസയുടെ നോട്ടം കണ്ടു..

ചിരിയോടെ താര ജെയിംസിനെ നോക്കി..

(തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സൂര്യകാന്തിയുടെ മറ്റു നോവലുകൾ

🔻അവളറിയാതെ

🔻പുനർജനി

🔻നിനയാതെ

🔻 നിൻ നിഴലായ്

🔻 നാഗമാണിക്യം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.4/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!