Skip to content

ആരോ ഒരാൾ – 18

aaro oral by sooryakanthi aksharathalukal novel

മംഗലത്ത് ഗ്രൂപ്പിന്റെ കീഴിലുള്ള എം ജി ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു ഭാമയെയും താരയെയും എത്തിച്ചിരുന്നത്..

ഭാമ അപകടനില തരണം ചെയ്തുവെന്നും താരയുടെ കാര്യം പറയാറായിട്ടില്ലെന്നുമുള്ള വാർത്തയാണ് ഹോസ്പിറ്റലിൽ എത്തിയപ്പോൾ അറിഞ്ഞത്…

ഐ സി യൂ വിന്റെ മുൻപിലെ കസേരകളിലൊന്നിൽ കൈകളാൽ മുഖം മറച്ചിരിക്കുകയായിരുന്നു ജെയിംസ്..

തൊട്ടപ്പുറത്തെ കസേരയിൽ വേവലാതിയോടെ ഇരിക്കുന്ന ജഗന്നാഥ വർമ്മയെ വെറുതെയൊന്നു ആശ്വസിപ്പിക്കാനുള്ള മനസ്സാന്നിധ്യം പോലും ജെയിംസിന് ഉണ്ടായിരുന്നില്ല..

ഭാമയുടെ അച്ഛൻ.. താരയുടെ വല്യച്ഛൻ മരിച്ചു പോയതാണ്.. മിനിസ്റ്റർ ചന്ദ്രശേഖര വർമ്മ ഒഴികെ ഭാമയുടെ സഹോദരൻ നരേന്ദ്രനും സുദേവനും വർമ്മയുടെ മകനും താരയുടെ മറ്റൊരു വല്യച്ഛനുമായ ജയദേവനും അവിടെ ഉണ്ടായിരുന്നു..

“എന്ത് പറ്റി മോൾക്ക്.. എന്തൊക്കെയാ ഏട്ടാ ഈ സംഭവിക്കുന്നത്..? ”

തൊട്ടടുത്ത് നിന്നും പരിഭാന്ത്രിയോടുള്ള ചോദ്യം കേട്ടാണ് ജെയിംസ് മുഖമുയർത്തി നോക്കിയത്..

ജഗന്നാഥ വർമ്മയുടെ കൈയിൽ പിടിച്ചു കൊണ്ടു സംസാരിക്കുന്ന അല്പം തടിച്ചു വെളുത്ത ഒരാൾ.. കൂടെ ഭാര്യയെന്ന് തോന്നിക്കുന്ന ഒരു സ്ത്രീയും…

അയാളുടെ സംശയത്തോടെയുള്ള നോട്ടം തന്നിലെത്തിയതും ജെയിംസ് നോട്ടം മാറ്റി..

“ജെയിംസ്.. താരയുടെ ഭർത്താവ്.. ”

വർമ്മ വന്നയാൾക്ക് തന്നെ പരിചയപ്പെടുത്തിയപ്പോൾ ജെയിംസ് എഴുന്നേറ്റു നിന്ന് പതിയെ തലയാട്ടി..

“ജെയിംസ്.. ഇത് ഉപേന്ദ്രൻ.. എന്റെ കസിൻ ആണ്.. ഭാര്യ പ്രഭ.. ”

“ഏട്ടാ എന്താ കുട്ടികൾക്ക് പറ്റിയത്..? ”

പ്രഭയുടെ ചോദ്യത്തിനുള്ള ഉത്തരം പറഞ്ഞത് സുദേവനാണ്..

“ആക്‌സിഡന്റാണ്.. കാറും ലോറിയും.. പോലീസ് അന്വേഷിക്കുന്നുണ്ട്.. ”

മറുപടി പറഞ്ഞത് പ്രഭയോടാണെങ്കിലും സുദേവൻ നോക്കിയത് ജെയിംസിനെയാണ്..

“ശരത് ആണ്‌ എന്നെ വിളിച്ചു പറഞ്ഞത്…”

ആ പേര് കേട്ടപ്പോൾ വർമ്മയുടെ മുഖം മാറുന്നത് ജെയിംസ് കണ്ടു..

“അവൻ ഉള്ളിലുണ്ട്.. നിങ്ങൾ കണ്ടിരുന്നില്ലെ..? ”

ഉപേന്ദ്രൻ വർമ്മയെ നോക്കി..

“ഇല്ല… ”

“ഞങ്ങൾ സംസാരിച്ചിരുന്നു അങ്കിൾ.. അവനാണ് വിവരങ്ങൾ ഒക്കെ പറഞ്ഞത്.. ”

നരേന്ദ്രൻ പറഞ്ഞു..

ഉപേന്ദ്രവർമ്മ തലയാട്ടി.. ജഗന്നാഥന്റെ അപ്പുറത്തെ കസേരയിൽ അയാൾ ഇരുന്നെങ്കിലും അയാളുടെ നോട്ടം ഇടയ്ക്കിടെ തന്നിലെത്തുന്നത് ജെയിംസ് അറിഞ്ഞിരുന്നു..

തന്നെ നോക്കുന്ന അയാളുടെ ഭാര്യയുടെ മുഖത്തും ഒരു തെളിച്ചം കണ്ടില്ല..

പക്ഷേ എല്ലാം കാണുന്നുണ്ടായിരുന്നെങ്കിലും അതൊന്നും ശ്രെദ്ധിച്ചെടുക്കാനുള്ള മനസികാവസ്ഥയിലായിരുന്നില്ല ജെയിംസ്..

അയാളുടെ മനസ്സിൽ നിറയെ താരയുടെ ചിരിക്കുന്ന മുഖമായിരുന്നു..

വെറുതെയെങ്കിലും തന്റെ പേരിലുള്ള സിന്ദൂരവും താലിയുമണിഞ്ഞ ആ രൂപം മനസ്സിൽ തെളിയുമ്പോഴൊക്കെ നെഞ്ചിൽ എന്തോ കൊളുത്തി പിടിക്കുന്നത് പോലെ തോന്നുന്നുണ്ടായിരുന്നു ജെയിംസിന്..

അറിയാതെ ആണെങ്കിലും വർഷങ്ങൾക്ക് ശേഷം മനസ്സിൽ വീണ്ടും കർത്താവിനെ വിളിച്ചത് ഇപ്പോഴാണ്…

ഈ നഷ്ടം കൂടെ താങ്ങാനാവില്ല… പിന്നെ ജെയിംസ് ഉണ്ടാവില്ല…

തന്റെ മനസ്സിൽ താരയ്ക്കുള്ള സ്ഥാനം തിരിച്ചറിയുകയായിരുന്നു അയാൾ..

ഒരിക്കൽ.. ഒരിക്കൽ മാത്രമൊന്ന് കാണാൻ.. വെറുതെ.. കാണാൻ മാത്രം…

മുഖം അമർത്തി തുടച്ചയാൾ തല ഉയർത്തിയപ്പോഴാണ് ഐ സി യൂ വിന്റെ വാതിൽ തുറന്നത്..

സുമുഖനായൊരു ചെറുപ്പക്കാരൻ പുറത്തേക്കിറങ്ങി.. ഡോക്ടർ ശരത് വർമ്മ.. ഉപേന്ദ്ര വർമ്മയുടെയും പ്രഭയുടെയും മകൻ.. ഡോക്ടറും താരയുമായി വിവാഹം പറഞ്ഞു വെച്ചിരുന്നു..

ആരെയും ശ്രെദ്ധിക്കാതെ ജെയിംസ് അയാളുടെ അരികിലേക്ക് നടന്നു..

“മുത്തശ്ശാ, താരയ്ക്ക് ബോധം വന്നു. ആരെങ്കിലും ഒരാൾക്ക് കയറി കാണാം.. അധികം സ്‌ട്രെയിൻ ചെയ്യിപ്പിക്കരുത്… ”

വർമ്മയെ നോക്കി അയാൾ പറഞ്ഞു..

മറ്റൊന്നും ജെയിംസ് കേട്ടിരുന്നില്ല.. ശ്രെദ്ധിച്ചിരുന്നില്ല.. വർമ്മയെ പോലും നോക്കാതെ ഐ സി യൂ വിന്റെ വാതിൽ തുറന്നു അകത്തേക്ക് കയറുമ്പോൾ കേട്ടു..

“ഹേയ്.. യൂ സ്റ്റോപ്പ്‌ ദേർ.. ”

“താരയുടെ ഹസ്ബൻഡ് ആണ്.. ജെയിംസ്.. ”

വർമ്മ പറഞ്ഞു..

ശരത്തിന്റെ മുഖം മങ്ങി..

“പക്ഷെ മുത്തശ്ശാ.. ”

ജഗന്നാഥവർമ്മ ശരത്തിന്റെ ചുമലിൽ കൈ വെച്ചു..

ജെയിംസ് അപ്പോഴേക്കും ഉള്ളിലെത്തിയിരുന്നു.. നഴ്‌സിന്റെ നിർദേശം അനുസരിച്ചു ഗൗണും മാസ്കുമൊക്കെ ധരിച്ചു ബെഡിന്റെ അടുത്തേക്ക് നടക്കുമ്പോൾ ജയിംസിന്റെ നെഞ്ചിടിപ്പ് കൂടിയിരുന്നു…

കണ്ണടച്ചു കിടക്കുന്ന താരയെ നോക്കി ഒരു നിമിഷം അയാൾ നിന്നു.. പേരറിയാത്ത ഒരു വികാരം തന്നെ വന്നു പൊതിയുന്നത് ജെയിംസ് അറിഞ്ഞു..

ആ സാമീപ്യം അറിഞ്ഞത് പോലെ താരയുടെ കൺപീലികൾ ഒന്ന് പിടഞ്ഞു..

“കൊച്ചേ… ”

നേർത്ത.. മൃദുവായ ആ ശബ്ദത്തിന് കാത്തിരുന്നത് പോലെ പതിയെ ആ കണ്ണുകൾ പിടഞ്ഞു.. അടുത്ത വിളിയിൽ മിഴികൾ പാതി തുറന്നിരുന്നു..

ഒന്ന് രണ്ടു നിമിഷം കഴിഞ്ഞതും താരയുടെ തുറക്കാൻ ശ്രെമിച്ചിട്ടും അടഞ്ഞു പോവുന്ന കണ്ണുകളിൽ ജയിംസിന്റെ മുഖം തെളിഞ്ഞിരുന്നു.. വിളറിയ മുഖത്ത് നേർത്തൊരു പുഞ്ചിരി തെളിഞ്ഞത് പോലെ തോന്നി..

“വീണ്ടും.. വീണ്ടും.. കാണാൻ കഴിയുമെന്ന് കരുതിയില്ല… ഇരുളിലേക്ക്.. പോയ ആ നിമിഷത്തിലും.. ഈ മുഖം… തെളിഞ്ഞിരുന്നു.. മനസ്സിൽ… ”

മുറിഞ്ഞു മുറിഞ്ഞു പോവുന്ന വാക്കുകൾ ഏറെ പണിപ്പെട്ടാണ് ജെയിംസ് മനസ്സിലാക്കിയത്…

“പറഞ്ഞതല്ലേ ഞാൻ… ഒറ്റയ്ക്ക് പോവരുതെന്ന്.. എവിടെയും.. ഞാൻ കൂടെയില്ലാതെ.. ”

ആ ശബ്ദത്തിലെ ശാസന താര തിരിച്ചറിഞ്ഞിരുന്നു..

അവളുടെ വലതു കൈ അനങ്ങുന്നത് കണ്ടതും ജെയിംസ് അതിൽ പിടിച്ചു.. താരയുടെ പിടുത്തം മുറുകിയിരുന്നു..

“ഇനിയും വയ്യെടോ… ഒരിക്കൽ വിശ്വസിച്ച് കൂടെ വന്നവളെ സംരക്ഷിക്കാൻ കഴിയാതെ പോയതിന്റെ കുറ്റബോധം ഈ ജന്മം തീരത്തില്ല.. ഇനി ഒരിക്കൽ കൂടെ വയ്യ.. പിന്നെ ഞാനും ഉണ്ടാവത്തില്ല.… ”

താര അവനെ നോക്കി കിടന്നതേയുള്ളൂ..

“അത് കൊണ്ടു കൊച്ച് ഇനി എന്നതേലും എടുത്തു ചാടി ചെയ്യുമ്പോൾ അത് കൂടെ ഓർത്തേച്ചാൽ മതി.. ”

ചെറു ചിരി ജയിംസിന്റെ ചുണ്ടിലെത്തിയിരുന്നു..

“എന്നെ പ്രാണനിൽ ചേർത്ത് വെച്ചതാണന്നല്ലേ പറഞ്ഞേക്കുന്നത്.. ഈ ജീവനൊപ്പം അതും ഇല്ലാതെയാവും.. ”

ജെയിംസ് അവളെ തന്നെ നോക്കി നിന്നതും താര മിഴികൾ അടച്ചു.. പതിയെ ചോദിച്ചു..

“സംരക്ഷിക്കാൻ കഴിയാതെ പോയതിലുള്ള കുറ്റബോധം മാത്രമായിരുന്നോ തോന്നിയത്.. വേറെ ഒന്നും… ഒന്നും.. ”

പൂർത്തിയാക്കാതെ താര നിർത്തി.. ആ ശബ്ദത്തിലെ വേദന തിരിച്ചറിഞ്ഞതും ജെയിംസ് അവളുടെ കൈയിൽ ഇറുകെ പിടിച്ചു..

“അല്ല… ”

താര കണ്ണുകൾ തുറന്നിരുന്നു..

“പിന്നെ….? ”

അത്.. അത് എനിക്കറിയത്തില്ല.. ”

അവൾ അയാളിൽ നിന്നും നോട്ടം മാറ്റി.. കൈ പതിയെ വലിക്കാൻ ശ്രെമിച്ചതും ജെയിംസ് വിട്ടില്ല..

“എപ്പോഴും കൂടെ വേണമെന്ന് തോന്നുന്നുണ്ട്.. പക്ഷേ അതിനുള്ള അർഹത.. ”

ജെയിംസിനെ പൂർത്തിയാക്കാൻ അനുവദിക്കാതെ താര പറഞ്ഞു..

“പ്ലീസ്.. മതി.. മരണത്തോടൊപ്പം.. നടന്നിട്ടും പിന്തിരിഞ്ഞോടി വന്നത് വെറുതെയെങ്കിലും ഇയാളുടെ കൂടെ നടക്കാനാണ് .. ഒന്നും പ്രതീക്ഷിക്കുന്നില്ല.. ഒന്നും.. എങ്കിലും ചിലപ്പോൾ.. ”

താരയുടെ മിഴിക്കോണിൽ പ്രത്യക്ഷമായ നീർത്തുള്ളികൾ ജയിംസിന്റെ ഉള്ളുലച്ചു..
അയാൾ ഇടതു കൈയാൽ അത് തുടച്ചു…

പതിയെ താരയുടെ വലം കൈ തെല്ലുയർത്തി അതിൽ ചുണ്ടുകൾ ചേർക്കുമ്പോൾ ജയിംസിന്റെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു..
ആ മിഴികളിൽ തെളിഞ്ഞ ഭാവം താര കണ്ടിരുന്നു.. ഒരു നിമിഷം അവളുടെ മിഴികൾ ഒന്ന് വിടർന്നു..

ഒന്നും പറയാതെ ജെയിംസ് തിരികെ നടന്നു.. വാതിൽക്കൽ എത്തിയതും തിരിഞ്ഞു നോക്കി.. തല ചെരിച്ചു തന്നെ നോക്കി കിടക്കുന്ന താരയെ നോക്കി ഒരു കണ്ണിറുക്കി കാണിച്ചു അയാൾ പുറത്തേക്ക് നടന്നു..

പുറത്ത് ഉപേന്ദ്രവർമ്മയോടും സുദേവനോടും സംസാരിച്ചു നിന്ന ഡോക്ടർ ശരത് ജെയിംസിനെ കണ്ടു അരികിലേക്കെത്തി..

“ഒബ്സെർവേഷനിൽ ആണ്.. എന്നെ കണ്ടിട്ടും തിരിച്ചറിഞ്ഞത് പോലെ തോന്നിയില്ല.. കണ്ണുകൾ അടഞ്ഞു പോയി.. ”

ജെയിംസ് ശരത്തിനെ നോക്കി..

“താര എന്നോട് സംസാരിച്ചിരുന്നു.. ”

എല്ലാവരുടെയും ശ്രെദ്ധ ജെയിംസിൽ ആയിരുന്നു..

“അയാൾക്ക് കുഴപ്പമൊന്നുമില്ല.. ”

“അങ്ങനെ തീർത്തും പറയാൻ ആയിട്ടില്ല ജെയിംസ്.. ”

ഡോക്ടർ ശരത് പറഞ്ഞു

“ഒന്നും സംഭവിക്കത്തില്ല.. അവൾ പൂർണ്ണആരോഗ്യത്തോടെ തന്നെ അതിനുള്ളിൽ നിന്നും തിരിച്ചു വരും.. ”

ജയിംസിന്റെ ശബ്ദം ഉറച്ചതായിരുന്നു.. വർമ്മ അയാൾക്കരികെ എത്തിയിരുന്നു..

“സോറി സാർ.. ഞാൻ.. ഞാൻ അവളെ കാണാനുള്ള.. ”

വർമ്മ കൈയുയർത്തി അയാളെ തടഞ്ഞു..

“ഇട്സ് ഓക്കേ ജെയിംസ്.. അവൾ കാണാൻ ആഗ്രഹിച്ചതും നിന്നെ തന്നെയാണ്.. ഞാൻ ആയിരുന്നെങ്കിൽ ഒരു പക്ഷേ അവൾ മിഴികൾ തുറക്കില്ലായിരുന്നു.. ”

ജെയിംസ് തെല്ലാശ്ചര്യത്തോടെ മുഖമുയർത്തി വർമ്മയെ നോക്കി..
ശരത്തിന്റെ മുഖത്തെ തെളിച്ചം മാഞ്ഞിരുന്നു.. അയാളുടെ മാതാപിതാക്കളുടെയും..

“ഭാമേച്ചിയെ ഇപ്പോൾ റൂമിലേക്ക് മാറ്റും.. എല്ലാവരും ഇവിടെ ഇങ്ങനെ നിൽക്കണമെന്നില്ല.. താരയുടെ കാര്യം ട്വന്റി ഫോർ അവേഴ്സ് കഴിഞ്ഞിട്ടേ എന്തെങ്കിലും പറയാൻ സാധിക്കുകയുള്ളൂ…എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ അറിയിച്ചോളാം… ”

എല്ലാവരെയും ഒന്ന് നോക്കിയിട്ട് ശരത് ഡോക്ടർസ് റൂമിലേക്ക് നടന്നു..

ഭാമയെ റൂമിലേക്ക് മാറ്റിയിട്ടു സുദേവന്റെ ഭാര്യ മീന ഒഴികെ എല്ലാവരും തിരികെ പോവാമെന്ന് തീരുമാനിച്ചു.. ജെയിംസ് ഇരുന്ന കസേരയിൽ നിന്നും അനങ്ങിയില്ല…വർമ്മ അയാൾക്കരികെ ഇരുന്നു..

“അങ്ങനെ കീഴടങ്ങിയല്ലേ.. ഞാൻ പറഞ്ഞതല്ലേ അവളോട്‌ താൻ തോറ്റു പോവുമെന്ന്.. ”

വർമ്മ മെല്ലെ ജെയിംസിന് മാത്രം കേൾക്കാൻ പാകത്തിലാണ് പറഞ്ഞത്…

“ഞാൻ.. ”

“സാരമില്ലെടോ.. ഐ നോ ഹേർ.. ”

ജഗന്നാഥവർമ്മ തന്നെ ഐ സി യൂ വിന്റെ മുൻപിൽ താൻ വരുന്നത് വരെ ഇരിക്കണമെന്ന് നിർബന്ധം പിടിച്ചിട്ടാണ് ജെയിംസ് നരേന്ദ്രനോടൊപ്പം ഭാമയുടെ മുറിയിലേക്ക് പോയത്…

“ശരത്തും താരയും തമ്മിലുള്ള വിവാഹം നടത്തണമെന്ന് എല്ലാവർക്കും വല്യ താല്പര്യം ആയിരുന്നു.. അന്ന് താര പ്രത്യേകിച്ചു അഭിപ്രായം ഒന്നും പറഞ്ഞിരുന്നില്ല..ഓരോരോ കാരണങ്ങൾ കൊണ്ടു അതങ്ങനെ മുടങ്ങി പോവുകയായിരുന്നു.. എന്നാലും താരയുടെ മനസ്സിൽ ഇങ്ങനെയൊരു പ്രണയം ഒളിഞ്ഞിരിപ്പുണ്ടാവുമെന്ന് ആരും പ്രതീക്ഷിച്ചില്ല കേട്ടോ.. അതിന്റെ ഒരു നീരസം ശരത്തിനും അങ്കിളിനും ആന്റിയ്ക്കും തന്നോടും കാണും. കാര്യമാക്കണ്ട ട്ടോ… ഞങ്ങൾക്ക് അവളുടെ ഇഷ്ടം തന്നെയാണ് പ്രധാനം.. ”

മുറിയുടെ വാതിൽക്കൽ എത്തുന്നതിനു മുൻപേ നരേന്ദ്രൻ പറഞ്ഞു..

“ഹേയ് എനിക്ക് ഒരു പ്രശ്നവുമില്ല.. ഈ കാര്യമൊന്നും എനിക്ക്
അറിയത്തുമില്ലായിരുന്നു.. ”

ജെയിംസ് പറഞ്ഞു..

ഭാമയുടെ ഇടതു കൈയ്ക്ക് ഫ്രാക്ചറുണ്ടായിരുന്നു.. കാലിനും പരുക്കുണ്ട്… അവരെ കണ്ടതും ഭാമ ചോദിച്ചു..

“താര…? ”

“ഇപ്പോൾ കുഴപ്പമൊന്നുമില്ല.. ഒബ്സെർവഷനിൽ ആണ്.. ”

നരേന്ദ്രൻ പറഞ്ഞു..

“എന്നതാ സംഭവിച്ചത് …? ”

“അത്… ഒരു ലോറി കാറിൽ വന്നിടിക്കുകയായിരുന്നു.. ”

ഭാമ പറഞ്ഞു.. അപ്പോഴേക്കും നരേന്ദ്രന്റെ ഫോൺ റിംഗ് ചെയ്തിരുന്നു.. അയാൾ സംസാരിച്ചു കൊണ്ടു പുറത്തേക്ക് നടന്നതും ഭാമ കൈ കൊണ്ടു ജെയിംസിനെ അടുത്തേക്ക് വിളിച്ചു..

“ജെയിംസ്.. ഇറ്റ് വാസ് എ മർഡർ അറ്റംപ്റ്റ്.. ലക്ഷ്യം താരയായിരുന്നു… ”

ജയിംസിന്റെ മുഖം വലിഞ്ഞു മുറുകി.. കണ്ണുകൾ കുറുകി..

“ആ ലോറി ഞങ്ങളെ പിന്തുടരുകയായിരുന്നു.. രണ്ടു തവണയും അത് ഞങ്ങളുടെ കാറിൽ വന്നിടിക്കുകയായിരുന്നു.. പ്രതീക്ഷിക്കാതെ എതിരെ വണ്ടികൾ വന്നത് കൊണ്ടാണ് അവർ നിർത്താതെ പോയത്.. ”

ജെയിംസ് ഒന്നും പറഞ്ഞില്ല..

“ജെയിംസ് ബി കെയർ ഫുൾ.. താര…”

ഭാമ അപേക്ഷാഭാവത്തിൽ ജെയിംസിനെ നോക്കി..

എല്ലാവരും പോയതിന് ശേഷവും ഐ സി യൂ വിനു പുറത്ത് ഇരിക്കുകയായിരുന്നു ജെയിംസ്.. മുത്തുവിനെ വിളിച്ചു ചില കാര്യങ്ങൾ പറഞ്ഞേൽപ്പിച്ചിരുന്നു ജെയിംസ്.. വല്യ കുഴപ്പമില്ലാത്ത രീതിയിലാണ് താരയുടെ കാര്യം പറഞ്ഞത്.. .അല്ലെങ്കിൽ അവൻ നേരേ ഇങ്ങോട്ട് വരുമെന്ന് ജെയിംസിന് അറിയാം..

ഇടയ്ക്ക് ഫോണിൽ ഉണ്ടായിരുന്ന താരയുടെ ഫോട്ടോസ് എടുത്തു നോക്കിയപ്പോൾ ജെയിംസിന് വീണ്ടും അവളെ കാണാൻ തോന്നുന്നുണ്ടായിരുന്നു..

പിറ്റേന്ന് താരയെ റൂമിലേക്ക് മാറ്റുന്നത് വരെ ജെയിംസ് അവിടെ തന്നെ ഉണ്ടായിരുന്നു.. ഡോക്ടർ ശരത് പലപ്പോഴും പോവുമ്പോഴും വരുമ്പോഴും ജെയിംസിനെ കാണുന്നുണ്ടായിരുന്നു.. ആൾ വലിയൊരു സൗഹൃദമൊന്നും കാണിച്ചിരുന്നില്ല.. ജെയിംസ് അതൊട്ട് ശ്രെദ്ധിക്കാനും പോയില്ല..

ഇടയ്ക്ക് ജെയിംസ് ഐ സി യൂ വിൽ കയറിയപ്പോൾ താര നല്ല ഉറക്കമായിരുന്നു.. ആ മുഖത്തേക്ക് വെറുതെ നോക്കി നിന്നതല്ലാതെ അയാൾ അവളെ വിളിച്ചില്ല..

ഭാമയുടെ റൂമിലേക്ക് തന്നെയായിരുന്നു താരയെയും മാറ്റിയത്.. സുദേവന്റെ ഭാര്യയും മറ്റുള്ളവരും ഉണ്ടായിരുന്നെങ്കിലും താരയുടെ കാര്യങ്ങൾ അധികവും ജെയിംസ് തന്നെയായിരുന്നു ചെയ്തത്…പലപ്പോഴും കണ്ണുകൾ ഇടയുമ്പോൾ നേർത്തൊരു പുഞ്ചിരി പരസ്പരം നൽകിയെങ്കിലും രണ്ടുപേരും ഉടനെ തന്നെ നോട്ടം മാറ്റും..

ഭാമ ഇടയ്ക്ക് കോളേജിലെ പഴയ കാര്യങ്ങൾ പറയുമ്പോൾ താര തന്റെ അരികിൽ ഇരിക്കുന്ന ജെയിംസിനെ നോക്കും.. അവൻ അവളെ നോക്കി ഒരു ചമ്മിയ ചിരി ചിരിക്കും.. എല്ലാവരും ചുറ്റും ഉണ്ടായിരുന്നത് കൊണ്ടോ എന്തോ ഒരിക്കൽ പോലും ആള് തനിസ്വരൂപം പുറത്തെടുത്തിരുന്നില്ല..

“താര, എനിക്ക് ഇപ്പോഴും അങ്ങോട്ട്‌ വിശ്വസിക്കാൻ പറ്റുന്നില്ല ട്ടോ.. ”

ഭാമ പറഞ്ഞത് കേട്ട് കട്ടിലിൽ ചാരി കണ്ണടച്ചു ഇരിക്കുകയായിരുന്ന താരയും കട്ടിലിനരികെയുള്ള കസേരയിൽ ഫോണിൽ നോക്കി ഇരിക്കുകയായിരുന്ന ജെയിംസും ഒരു പോലെ അവളെ നോക്കി..

“അല്ല.. ജെയിംസും നീയും ഒന്നിച്ചത്.. ”

രണ്ടുപേരുടെയും മിഴികൾ കോർത്തു.. താര കണ്ണുകൾ താഴ്ത്തി നിലത്തേക്ക് നോക്കി..

“എന്റെ ജയ്… നീ കാണണമായിരുന്നു.. പണ്ടത്തെ ഇവളുടെ പെർഫോമൻസ്.. പെണ്ണിന്റെ ആദ്യത്തെ ടീനേജ് ക്രഷ് നീയായിരുന്നു.. കോളേജിൽ നിന്നും വന്നാൽ എനിക്ക് സ്വൈര്യം തരില്ല..നിന്റെ കാര്യവും ചോദിച്ചു പിറകെ ഉണ്ടാവും.. നീ ഉള്ള ഒരൊറ്റ ഫോട്ടോ എനിക്ക് കിട്ടില്ല.. ഒക്കെ മാഡത്തിന്റെ കസ്റ്റഡിയിൽ ആയിരിക്കും… ”

ഭാമയും ജെയിംസും ചിരിക്കുമ്പോഴും താര തല താഴ്ത്തി തന്നെ ഇരിക്കുകയായിരുന്നു.. ചമ്മിയ ഒരു ചിരി ആ ചുണ്ടിൽ ഉണ്ടായിരുന്നു.. പോണി ടയിൽ കെട്ടി വെച്ചിരുന്ന മുടിക്കെട്ടിൽ നിന്നും മുടിയിഴകൾ പുറത്ത് ചാടി പാറി പറന്നിരുന്നു… ജെയിംസ് കട്ടിലിൽ തന്റെ അരികിൽ ഇരുന്നപ്പോൾ താര ഞെട്ടലോടെ മുഖം ഉയർത്തി.. മുടിയിലെ ബാൻഡ് ഊരിയെടുത്തു.. പാറിപ്പറന്ന മുടിയിഴകളെ ഒതുക്കി വെച്ചു താരയുടെ മുടി കെട്ടി വെക്കുന്നതിനിടയിൽ പതിയെയാണ് കാതോരം കേട്ടത്..

“ഇപ്പോൾ എനിക്ക് മനസ്സിലായി ഇച്ചായന്റെ കൊച്ച് എന്നാത്തിനാ മരണത്തിനൊപ്പം പോവാതിരുന്നതെന്ന്..”

ആ നിശ്വാസം താരയുടെ കവിളിൽ തട്ടുന്നുണ്ടായിരുന്നു.. പതിഞ്ഞ കുസൃതിച്ചിരി കേട്ടതും താരയുടെ മുഖം ചുവന്നു തുടുത്തു…

ഭാമയെ സ്കാനിങ്ങിനു കൊണ്ടു പോവാൻ നഴ്സ് വന്നപ്പോൾ മുറിയ്ക്ക് പുറത്ത് നിന്നിരുന്ന മീനയും കൂടെ പോയി..

“കൊച്ചിന് ഇത്രയും നാണമൊക്കെ ഉണ്ടായിരുന്നു അല്യോ.. ”

താര രണ്ടു കൈകൾ കൊണ്ടും മുഖം പൊത്തി തല താഴ്ത്തി..

തനിക്കരികെ ഇരുന്ന ആൾ കഴുത്തിലേക്ക് കൈ ഉയർത്തിയപ്പോഴാണ് താര നോക്കിയത്..

താലി.. ഹോസ്പിറ്റലിൽ നിന്നും അഴിച്ചു മാറ്റിയത്..

താര ജയിംസിന്റെ മുഖത്തേക്ക് നോക്കി.. അയാളുടെ കണ്ണുകളിൽ പ്രണയം നിറഞ്ഞിരുന്നു.. ആദ്യമായി.. മറയില്ലാതെ..

താരയുടെ മിഴികൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു.. അടുത്ത നിമിഷം ആ താലി ജെയിംസ് അവളുടെ കഴുത്തിൽ കെട്ടി..

“ഈ തവണയും അനുവാദം ചോദിക്കുന്നില്ല ഞാൻ.. ”

മെല്ലെയാണ് പറഞ്ഞത്.. താരയുടെ കവിളിലൂടെ കണ്ണുനീർ ഒഴുകി ഇറങ്ങി..

“എടി പുല്ലേ.. ചുമ്മാ ഇങ്ങനെ കണ്ണും നിറച്ചോണ്ട് നിന്നാൽ നല്ല പെട വെച്ച് തരും ഞാൻ.. ”

ജെയിംസ് ചിരിയോടെ പറഞ്ഞതും താര പൊട്ടിക്കരഞ്ഞു കൊണ്ടു അയാളുടെ നെഞ്ചിലേക്ക് മുഖം ചേർത്തു.. ഒരു നിമിഷം പകച്ചു പോയെങ്കിലും ജെയിംസ് അവളെ ചേർത്ത് പിടിച്ചു…

“പെണ്ണെ.. ആ ഐ സിയൂ വിന്റെ മുന്നിൽ അങ്ങനെ ഇരുന്നപ്പോഴാണ് നീ എന്റെ മനസ്സിനുള്ളിലേക്ക് ഇടിച്ചു കയറിയത് ഞാൻ അറിഞ്ഞത്.. നിന്നെ കൂടാതെ ഇനി
പറ്റില്ലെന്ന് മനസ്സിലായത്.. ”

താര ഒന്നും പറഞ്ഞില്ല.. ഏങ്ങലുകൾ ജയിംസിന്റെ നെഞ്ചിൽ ചേരുന്നുണ്ടായിരുന്നു..

“ഞാൻ.. ഒരിക്കലും വിചാരിച്ചില്ല എന്നെ ഇങ്ങനെ.. ഇച്ചായന്‌ അറിയില്ല ഞാൻ വേദനിച്ചത്.. മരണം മുൻപിൽ എത്തിയപ്പോഴും ഞാൻ ആലോചിച്ചത് ഞാൻ മരിച്ചു പോയെന്ന വാർത്ത കേൾക്കുമ്പോൾ ഇച്ചായന്റെ പ്രതികരണം എന്തായിരിക്കുമെന്നാ.. പ്രത്യേകിച്ചു ഒന്നും തോന്നില്ല എന്ന് ഓർത്തപ്പോഴാണ് ശരീരത്തിന്റെ വേദന നിസ്സാരമായി തോന്നിയത്.. ”

“ഇനിയും എനിക്ക് നഷ്ടപ്പെടുത്താൻ വയ്യ കൊച്ചേ.. ”

താര അങ്ങിനെ തന്നെ ഇരുന്നു..

“അറിയാലോ എന്നെ..തെമ്മാടിയാണ്.. കള്ള് കുടിയനാണ്.. മുന്കോപിയാണ്.. ഒരു നല്ല സ്വഭാവം പോലും ആരും പറയത്തില്ല.. ഞാൻ ഇനി എന്നാ പറയാനാ.. കൊച്ചിന്റെ വിധി.. ”

ജെയിംസ് ചിരിയോടെ പറഞ്ഞു..

“എല്ലാം എനിക്കറിയാം.. എനിക്ക് ഒന്നേ വേണ്ടൂ.. ആമി മോൾ കഴിഞ്ഞാൽ ഈ നെഞ്ചിലെ സ്ഥാനം എനിക്ക് മാത്രമാവണം.. ”

ജയിംസിന്റെ കൈ ഒന്നയഞ്ഞതും ഹൃദയമിടിപ്പ് നിലയ്ക്കുന്നത് പോലെ തോന്നി താരയ്ക്ക്.. ഒന്ന് രണ്ടു നിമിഷം കഴിഞ്ഞാ മറുപടി വന്നത്..

“ആമി മോൾക്കൊപ്പം ഇപ്പോൾ എന്റെ ഉള്ളിൽ നീയേ ഉള്ളൂ കൊച്ചേ.. ”

ഒന്ന് നിർത്തിയാണ് പറഞ്ഞത്..

“അന്യന്റെ ഭാര്യയെ ജെയിംസ് മനസ്സിൽ കൊണ്ടു നടക്കത്തില്ല .. ”

(തുടരും)

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സൂര്യകാന്തിയുടെ മറ്റു നോവലുകൾ

🔻അവളറിയാതെ

🔻പുനർജനി

🔻നിനയാതെ

🔻 നിൻ നിഴലായ്

🔻 നാഗമാണിക്യം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.5/5 - (16 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ആരോ ഒരാൾ – 18”

Leave a Reply

Don`t copy text!