Skip to content

ആരോ ഒരാൾ – 7

aaro oral by sooryakanthi aksharathalukal novel

“അപ്പോൾ പിന്നെ ആ മരിച്ചത് ആരാ…? ”

മുത്തുവായിരുന്നു ചോദിച്ചത്..

“എനിക്കറിയില്ല… ”

“പുന്നാരമോളെ.. ഒറ്റക്കീറു വെച്ചു തരും ഞാൻ, നീയെന്നാ ചോദ്യോത്തര പരിപാടിയിൽ പങ്കെടുക്കുവാണോ.. വാ തുറന്നു ഉള്ള കാര്യം പറയെടി.. നീയെങ്ങിനെ ഇവിടെ എത്തി..? ”

ജെയിംസ് അവളുടെ തൊട്ടരികെ എത്തി അവളെ തുറിച്ചു നോക്കി നിന്നു.താരയ്ക്ക് പെട്ടെന്നെന്തോ കണ്ണുകൾ നിറയുന്നത് പോലെ തോന്നി. കണ്ണ് നിറഞ്ഞത് അവർ കാണാതിരിക്കാൻ വേണ്ടി അവൾ കോലായിൽ നിന്നും ഇറങ്ങി. അവർക്ക് പുറം തിരിഞ്ഞു നിന്നു ദൂരേയ്ക്ക് നോക്കി.. ജെയിംസിന് ദേഷ്യം വന്നുവെങ്കിലും അയാൾ അത്‌ പണിപ്പെട്ട് നിയന്ത്രിച്ചു. തങ്ങളുടെ മുൻപിൽ കരഞ്ഞു പോവാതിരിക്കാൻ അവൾ പണിപ്പെടുന്നത് അയാൾക്ക് മനസ്സിലായിരുന്നു..

“ഒരു മെഡിക്കൽ ക്യാമ്പിൽ വെച്ചാണ് അവരെന്നെ കിഡ്നാപ്പ് ചെയ്തത്..ഒരു വണ്ടിയിലേക്ക് ബലമായി പിടിച്ചു കയറ്റി. അവരിലൊരുവൻ എന്റെ കാറിൽ കയറി.പറ്റിയ ഒരു സന്ദർഭം കിട്ടിയപ്പോൾ, വണ്ടിയൊന്ന് സ്ലോ ആയപ്പോൾ ഞാൻ പുറത്തേക്ക് ചാടി. ഒരു പുൽമേട്ടിലൂടെ താഴേക്കുരുണ്ടു.താഴെ പാറക്കൂട്ടങ്ങൾക്കപ്പുറം കൊക്കയായിരുന്നു. ഞാൻ അതിൽ വീണിട്ടുണ്ടാവുമെന്ന് അവർ കരുതിക്കാണും. അവിടെ നിന്നും രക്ഷപെട്ട ഞാൻ കാടിനുള്ളിൽ അകപ്പെട്ടു. പകലു മുഴുവനും അലഞ്ഞു തിരിഞ്ഞാണ് നിങ്ങളുടെ മുൻപിൽ എത്തിപ്പെട്ടത്.. ”

“ആരാണവർ..? ”

“അറിയില്ല.. ഒരാഴ്ചത്തെ ക്യാമ്പിനെത്തിയ ഞാൻ, മുത്തശ്ശൻ അത്യാവശ്യമായി നാട്ടിൽ എത്തണമെന്ന് പറഞ്ഞത് കൊണ്ടാണ് റെഡി ആയി ഇറങ്ങിയത്.. അവര് മൂന്നാല് പേരുണ്ടായിരുന്നു.. അവർക്ക് ആരോ ഒരാൾ നിർദേശങ്ങൾ കൊടുത്തു
കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഒരു അപകടമരണം ചിത്രീകരിച്ചു എന്നെ ഇല്ലാതാക്കുക എന്നതായിരുന്നിരിക്കണം അവരുടെ ലക്ഷ്യം.. ”

“താഴെ കൊക്കയ്‌ക്ക് അപ്പുറമുള്ള കാട്ടിലേയ്ക്കാണോ ചേച്ചി കയറിയത്.. ”

മുത്തുവിന്റെ ചോദ്യത്തിന് താര അതേ എന്ന് തലയാട്ടി. മുത്തു അവളെ മിഴിച്ചു നോക്കി.

“എന്റെ ചേച്ചി, ചേച്ചിയ്ക്ക് ഭാഗ്യമുണ്ട്, ആനയും പുലിയുമൊക്കെ ഓടിക്കളിക്കുന്ന കാടാണത്.. ”

“അത്‌ ഒരു പ്രശ്നമേയല്ലെടാ മുത്തു, ഇവളെ കണ്ടാൽ പുലി ബോധം കെടും.. ”

“നിന്റെ ഇച്ചായന്റെ കോമഡി കേട്ടില്ലേ, ഒന്നു ചിരിച്ചു കൊടുക്ക് മുത്തു.. ”

താര ജെയിംസിനെ തുറിച്ചു നോക്കി. മുത്തു ചിരിയടക്കി പിടിച്ചു നിന്നു.

“ഉണ്ടക്കണ്ണു ഉരുട്ടി എന്നെ പേടിപ്പിക്കല്ലേ കൊച്ചേ.. അല്ല നിന്നെ തീർത്തു കളയാൻ മാത്രം നിന്നോട് ഇത്രയും സ്നേഹമുള്ളവൻ ആരാ, ഏതവനെയാടി നീ തേച്ചിട്ട്
പോന്നത്..? ”

താര അവനെയൊന്ന് ദേഷ്യത്തോടെ നോക്കിയിട്ട് മുടന്തി മുടന്തി അകത്തേക്ക് നടന്നു. ഒരു നിമിഷം കഴിഞ്ഞപ്പോൾ ജെയിംസ് പുറകെ ചെന്നു..

“അല്ല അപ്പോൾ ഡോക്ടർ മാഡത്തിന്റെ പ്ലാനെന്താ..? ഇവിടെ തിന്നും കുടിച്ചുമങ്ങു കൂടാമെന്നോ….നാട്ടിൽ ആരെയാ അറിയിക്കേണ്ടതെന്ന് വെച്ചാൽ അറിയിക്കാം.. അതേ പറ്റൂ ”

“ഇപ്പോൾ എനിക്ക് എന്തായാലും നാട്ടിലേക്ക് പോവാൻ പറ്റില്ല.. എനിക്ക് അറിയണം ആരാണ് ഇതിനു പുറകിലെന്ന്..ഈ കാര്യങ്ങളൊക്കെ അയാൾ അറിഞ്ഞാൽ അയാളെ പുറത്തു കൊണ്ടുവരാൻ പറ്റില്ല.. ”

“അടിപൊളി.. അപ്പോൾ കൊച്ചിന് തിരികെ പോവാനുള്ള പരിപാടി ഒന്നുമില്ലന്ന്
ചുരുക്കം.. ”

താര ദേഷ്യത്തോടെ കട്ടിലിൽ കിടന്ന ബാഗെടുത്തു പിടിച്ചു.

“ഇപ്പോൾ എന്താ നിങ്ങളുടെ പ്രശ്നം.. ഞാൻ ഇവിടെ നിൽക്കുന്നതല്ലെ , വേണ്ട ഞാനങ്ങു പോയേക്കാം.. ”

താര നടക്കാൻ തുനിഞ്ഞതും ജെയിംസ് തടഞ്ഞു.

“എങ്ങോട്ട്..? ”

“അതെന്തിനാ നിങ്ങൾ അറിയുന്നേ, നിങ്ങൾക്ക് ശല്യം തീർന്നു കിട്ടിയാൽ പോരെ..? ”

“എന്നിട്ട് വേണം നിന്നെ ആരേലും വല്ല കൊക്കയിലും പിടിച്ചിടാൻ.. അവസാനം ഞാനും ഈ പാവം ചെറുക്കനും തൂങ്ങേണ്ടി വരും.. അത്‌ വേണ്ട.. ”

താരയുടെ കൈയിലെ ബാഗിൽ ജെയിംസ് പിടുത്തമിട്ടു..

“മിക്കവാറും നിന്നെ തട്ടാൻ കൊട്ടേഷൻ കൊടുത്തത് നിന്റെ കുടുംബത്തു നിന്നും തന്നെ ആരേലും ആവും.. ”

“സ്വന്തം അനുഭവം ആണല്ലോ പാഠം… ”

താര പറഞ്ഞത് മനസ്സിലാവാതെ ജെയിംസ് ഒന്നവളെ ചുഴിഞ്ഞു നോക്കി. താരയുടെ മുഖത്തെ ഭാവം കണ്ടപ്പോൾ അയാൾ അറിയാതെ പറഞ്ഞു പോയി.

“അങ്ങിനെ ആണെന്ന് തെളിഞ്ഞാൽ…?? ”

“താരവർമ്മ പിന്നെ താരജെയിംസ് ആയിരിക്കും.. ”

കഴുത്തിലെ താലി ചരടിൽ പിടിച്ചു താര പറഞ്ഞു.

“ഇത് ഞാനങ്ങു സ്ഥിരമാക്കും.. ”

ജെയിംസ് ഒന്നും പറയാനാവാതെ നിന്നു പോയി.

“ഓഫർ ഒക്കെ കൊള്ളാം , പക്ഷേ കൊച്ചിന് ആള് മാറിപ്പോയി.. അറിഞ്ഞിടത്തോളം നിനക്കിപ്പോൾ ഒരു രക്ഷകന്റെ ആവശ്യമുണ്ട്.. പക്ഷേ അതിന് ഇത്രയും തരം താഴേണ്ട ആവശ്യമില്ല.. ”

“നിങ്ങളല്ലേ എന്റെ കഴുത്തിൽ ഇത് കെട്ടിയത്.. പിന്നെന്താ..? ”

“അത്‌ ഏതു സാഹചര്യത്തിലായിരുന്നുവെന്ന് നിനക്ക് നന്നായി അറിയാം..അതിനു
എന്നെപ്പോലൊരുത്തനെ സഹിക്കേണ്ട യാതൊരു കാര്യവും നിനക്കില്ല..നിന്നെപ്പോലെ ഒരു പെണ്ണ് കഴുത്തിലൊരു ചരട് കെട്ടിപോയന്നതിന്റെ കാരണം കൊണ്ടു ജീവിതം അവനങ്ങു തീറെഴുതി കൊടുക്കുമെന്ന് ഞാൻ കരുതില്ല.. അതുകൊണ്ട് പൊന്നുമോൾ ആ ലൈനങ്ങു വിട്ടു പിടി.. ”

“എന്നാൽ എന്റെ തീരുമാനം ഞാനും പറയാം.. ഈ താര വർമ്മയുടെ ജീവിതത്തിൽ ഒരു പുരുഷനുണ്ടെങ്കിൽ അത്‌ നിങ്ങളായിരിക്കും.. എന്റെ കഴുത്തിൽ എന്റെ അറിവോ സമ്മതമോ ഇല്ലാതെ താലി കെട്ടിയ ഈ ജെയിംസ് ജോർജ്.. ”

മറുപടി ഒരു പൊട്ടിച്ചിരിയായിരുന്നു.. ജെയിംസ് അവളുടെ അടുത്തേക്ക് നടന്നു.. ചിരിക്കുന്നുണ്ടെങ്കിലും, ആ മുഖത്തെ എക്സ്പ്രെഷൻ കണ്ടു ഓടി പോവാൻ തോന്നിയെങ്കിലും, കാലു വയ്യാത്തത് കൊണ്ടു അവളങ്ങിനെ തന്നെ നിന്നു.കണ്ണുകൾ ഇറുക്കി അടയ്ക്കാൻ തോന്നിയെങ്കിലും താര പണിപ്പെട്ട് പിടിച്ചു നിന്നു. അവളുടെ തൊട്ടരികെ എത്തിയിരുന്നു.

“ഓ.. മോള് തുനിഞ്ഞിറങ്ങാൻ തീരുമാനിച്ചോ.. ”

അടുത്ത നിമിഷം അയാൾ അവളുടെ താടി പിടിച്ചുയർത്തി. നേർത്ത ചുവപ്പ് രാശി തെളിഞ്ഞ കണ്ണുകളിലേക്ക് താര അറിയാതെ നോക്കി പോയി.

“നീ താങ്ങത്തില്ല കൊച്ചേ.. ചുമ്മാ എന്റടുത്തു വെളച്ചിൽ എടുക്കാൻ നിക്കണ്ട.. അതാണ് നിനക്ക് നല്ലത്.. നിനക്ക് അറിയത്തില്ല ഈ ജെയിംസിനെ.. ചെറിയ പ്രായമാണ്.. സൂക്ഷിച്ചാൽ നിനക്ക് തന്നെ നല്ലത്.. ”

താരയ്ക്ക് അടിമുടി വിറയ്ക്കുന്നുണ്ടായിരുന്നു. അവരുടെ കണ്ണുകൾ തമ്മിൽ കൊരുത്തു. അടുത്ത നിമിഷം ജെയിംസ് വെട്ടിത്തിരിഞ്ഞു പുറത്തേക്ക് നടന്നു. അവൻ താഴെ പാറക്കെട്ടുകളിലേക്ക് ഇറങ്ങി കഴിഞ്ഞപ്പോൾ താര കോലായിൽ നിന്നും വിളിച്ചു പറഞ്ഞു.

“ഞാൻ വെറുതെ പറഞ്ഞതല്ല.. ഒന്നും… താര വെറും വാക്ക് പറയാറില്ല.. തീരുമാനങ്ങൾ മാറ്റാറുമില്ല.. ”

ജെയിംസ് തിരിഞ്ഞു നോക്കിയപ്പോൾ അവൾ രണ്ടു ചുവട് പുറകോട്ട് വെച്ചു.അയാൾ പിന്നെയും മുൻപോട്ട് നടക്കുന്നതിനിടെ താര വിളിച്ചു..

“അതേയ്.. ഞാൻ പറഞ്ഞത് മറക്കണ്ടാട്ടൊ.. ആ പെണ്ണിന്റെ അടുത്തെങ്ങാനും പോയാൽ.. കൊല്ലും ഞാൻ… നിങ്ങളെയല്ല.. അവളെ… ”

ജെയിംസ് തിരിഞ്ഞു നോക്കാതെ നടന്നു…

അറിയാതെ അയാളുടെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞിരുന്നു..

നടക്കുന്നതിനിടെ അയാളൊന്ന് തിരിഞ്ഞു നോക്കി. താര അവിടെ തന്നെ നിൽക്കുന്നുണ്ടെന്ന് അറിഞ്ഞതും പെട്ടെന്ന് തന്നെ തല തിരിച്ചു..

ആള് മിടുക്കിയാണ്.. അറിയാതെ ആണെങ്കിലും തന്നിലൊരു ചിരി വിടർത്താൻ കഴിഞ്ഞു.. വർഷങ്ങൾക്കു ശേഷം..

പക്ഷെ.. തനിക്കും ചില ലക്ഷ്യങ്ങളുണ്ട്.. അതേ ഇനി ബാക്കിയുള്ളൂ..

മാളിയേക്കൽ തറവാട്.. അവിടേക്കാണ് തനിക്കും എത്തേണ്ടത്.. അവിടുത്തെ ഒരു കണ്ണി തന്റെ മുൻപിൽ തന്നെ എത്തിപ്പെട്ടത് ഒരു നിയോഗമാവാം..

അവൾക്ക് ഇപ്പോൾ തന്നെ ആവശ്യമാണ്.. അതുപോലെ തനിക്ക് അവളെയും.. പക്ഷെ സൂക്ഷിക്കണം… എന്തോ ഒരു പ്രത്യേകത അവൾക്കുണ്ട്… ഇനി ഒരു പെണ്ണിനും ജയിംസിന്റെ മനസ്സിൽ സ്ഥാനമില്ല..

തികട്ടി വന്ന ഓർമ്മകൾ നൽകിയ വേദനയിൽ അയാളുടെ മുഖമൊന്നു ചുളിഞ്ഞു.. കാലുകൾ രാധമ്മയുടെ വീട്ടിലേക്കുള്ള വഴിയിലേക്കാണ് നയിച്ചത്… അപ്പോൾ അയാളുടെ മനസ്സിൽ തൊട്ട് മുൻപേ നടന്നതൊന്നും തന്നെ ഉണ്ടായിരുന്നില്ല..

“ചേച്ചി…? ”

മുത്തുവിന്റെ വിളി കേട്ടാണ് താര ചിന്തയിൽ നിന്നും ഉണർന്നത്. മുത്തു അവളുടെ മുഖത്തേക്ക് നോക്കി.

“ചേച്ചി നേരത്തെ പറഞ്ഞതൊക്കെ സത്യമാണോ…? ”

“എന്ത്..? ”

“അല്ല.. ഇച്ചായനെ ഇഷ്ടമാണെന്നൊക്കെ.. ”

“അങ്ങനെ ഞാൻ പറഞ്ഞോ..? ”

“അതല്ല.. ഇച്ചായന്റെ പെണ്ണാണെന്നൊക്കെ.. ”

“അങ്ങനെയും ഞാൻ പറഞ്ഞില്ല.. ”

“ചേച്ചി… ”

മുത്തു മുഖം വീർപ്പിച്ചു നിന്നു.താര ചിരിച്ചു..

“ഇങ്ങനെ പോയാൽ അങ്ങേരുടെ കൈ കൊണ്ടാവും എന്റെ അവസാനം.. അങ്ങനെ വല്ലോം സംഭവിച്ചാൽ നീയെന്റെ ചിതാഭസ്മമെങ്കിലും എന്റെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുത്തെത്തിക്കണം.. ”

“അങ്ങനെയൊന്നും ഉണ്ടാവില്ല ചേച്ചി.. ഇച്ചായൻ പാവമാ.. ”

“പാവം.. ഉറങ്ങുമ്പോൾ പോലും അങ്ങേരുടെ മുഖത്ത് നോക്കി ആരും അത്‌ പറയുമെന്ന് തോന്നുന്നില്ല.. കാട്ടാളൻ.. ”

മുത്തു സംശയത്തോടെ അവളെ നോക്കി നിന്നു.

“സത്യം പറഞ്ഞതാ ചെറുക്കാ ആ കാട്ടാളൻ അമ്പെയ്തത് നേരേ എന്റെ ഹൃദയത്തിലാണ് കൊണ്ടത്… ”

മുത്തു പ്രതീക്ഷയോടെ അവളെ നോക്കി.

“ഇന്ന് വരെ ആരെയും പ്രണയിച്ചിട്ടില്ല എന്നൊക്കെ പറഞ്ഞാൽ കള്ളമായി പോവും.. ധൈര്യം ഇല്ലാതിരുന്നത് കൊണ്ടു ഒക്കെ വൺ വേ ആയി അവസാനിച്ചു.. ആ ഞാനാണ് ആ ഒറ്റക്കൊമ്പനെ വളയ്ക്കാൻ നോക്കുന്നത്… ”

മുത്തു അവളെ കൗതുകത്തോടെ നോക്കി..

“സത്യമാടാ.. പണ്ട് എംബിബിഎസിനു പഠിക്കുമ്പോൾ എനിക്കൊരു ചെറുക്കനെ ഇഷ്ടമായിരുന്നു.. കോളേജ് ഹീറോ.. അവനൊരു വാലന്റയിൻസ് ഡേയ്ക്ക് ഒരു റോസാപ്പൂവും പിടിച്ചു വന്നു ഇഷ്ടം പറഞ്ഞപ്പോൾ അന്തസ്സായി ബോധം കെട്ടു വീണവളാണ് ഈ താരവർമ്മ..പേടിച്ചു ഒരാഴ്ച കഴിഞ്ഞാണു കോളേജിൽ പോയത്. അപ്പോഴേക്കും അവന് വേറെ ലൈൻ ഒക്കെ സെറ്റായിരുന്നു … ”

“ചേച്ചി.. ”

മുത്തു ദയനീയമായി അവളെ വിളിച്ചു.

“നീ പേടിക്കാതെടാ, ഇപ്പോൾ ഒത്തിരി ഭേദമാണ്.. പക്ഷെ അങ്ങേര് എന്റെ കൈയ്യകലത്തിൽ വരാതെ നീയൊന്ന് ശ്രെദ്ധിച്ചാൽ മതി.. എന്താന്ന് വെച്ചാൽ എന്റെ ഹൃദയമിടിപ്പ് കേട്ടാൽ അങ്ങേര് വല്ല ബാന്റടി മേളവുമാണെന്ന് തെറ്റിദ്ധരിക്കും… ”

“ചേച്ചിയ്ക്ക് അത്രയും പേടിയാണോ ഇച്ചായനെ..? ”

താര പതിയെ തലയാട്ടി..

“എന്നിട്ട് അങ്ങനെയൊക്കെ പറഞ്ഞതോ ? ”

“വെറും ഷോ ഓഫ്‌.. ഒന്നുമില്ലേലും ഞാനൊരു ഡോക്ടർ അല്ലേ ചെറുക്കാ.. ”

“ചേച്ചിയ്ക്ക് ഇച്ചായനെ ശരിക്കും ഇഷ്ടമാണോ.. അതോ.. ”

താര ഒന്ന് ചിരിച്ചു..

“ഞാൻ പറഞ്ഞതൊക്കെ സത്യമാണ് മുത്തു.. ഇനി എന്റെ കഴുത്തിൽ വേറൊരാളുടെ താലി വീഴില്ല.. ”

“പേടിയായിട്ടാ ചേച്ചി.. എന്റെ ഇച്ചായൻ ഇനിയും വേദനിക്കുന്നത് കാണാൻ വയ്യ.. ”

“ഞാനായിട്ട് നിന്റെ ഇച്ചായനെ വിട്ടു പോവില്ല..പക്ഷെ അങ്ങേരു എന്റെ കട്ടേം പടോം മടക്കുവോന്നാ എന്റെ പേടി… ”

####### ######## ###### ########

താര ജയിംസിന്റെ പെണ്ണാവാൻ ഒരുങ്ങിയതൊന്നുമറിയാതെ അയാൾ തന്റെ പദ്ധതികൾ സുഗമമായി നടപ്പിലായതിന്റെ ആശ്വാസത്തിലായിരുന്നു…

ഇത്രയും എളുപ്പത്തിൽ കാര്യങ്ങൾ നടപ്പാക്കാൻ കഴിയുമെന്ന് അയാൾ ഒരിക്കലും കരുതിയിരുന്നില്ല..

സ്ഥിരം മൂന്ന് പെഗ്ഗ് കഴിഞ്ഞു നാലാമത് ഒന്ന് കൂടെ ഒഴിക്കുമ്പോൾ അയാളുടെ മനസ്സ് താരയുടെ ആത്മാവിനോട് മാപ്പ് പറയുകയായിരുന്നു..

“എനിക്ക് വേറെ വഴിയില്ലായിരുന്നു… ”

അയാൾ സ്വയം പിറുപിറുത്തു. അവളെ വേദനിപ്പിക്കരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു.. സ്വർഗ്ഗത്തിലെങ്കിലും അവളുടെ ആത്മാവിന് സന്തോഷവും സമാധാനവും ഉണ്ടാവട്ടെ…

അയാളുടെ മുഖത്തു സന്തോഷം ആയിരുന്നില്ല.. ആശ്വാസം ആയിരുന്നു..

########## ######### ##########
മാളിയേക്കൽ തറവാട്ടിൽ അപ്പോഴും ആളുകൾ വന്നും പോയും ഇരുന്നു.. ആർക്കു മുൻപിലും പോവാതെ വർമ്മയും ഭാര്യയും കതകടച്ചു അകത്തു തന്നെ ഇരുന്നു.

ഇൻസ്‌പെക്ടർ രഘുനാഥ് വന്നപ്പോൾ മാത്രമാണ് വർമ്മ ഹാളിലേക്ക് ചെന്നത്..

പ്രാഥമിക അന്വേഷണത്തിൽ ആക്‌സിഡന്റ് തന്നെയാണെന്നാണ് നിഗമനം. സാഹചര്യതെളിവുകൾ അതിലേക്കാണ് എത്തി നിൽക്കുന്നത്..

വർമ്മയ്ക്ക് കൂടുതലൊന്നും അറിയണമെന്നുണ്ടായിരുന്നില്ല.. താരയുടെ ചിരിക്കുന്ന മുഖം മനസ്സിൽ തെളിഞ്ഞതും അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു. വിശാലമായ തറവാടിന്റെ തെക്കേ പറമ്പിലേക്കൊന്ന് നോക്കിയിട്ട് അദ്ദേഹം അകത്തേക്ക് തിരികെ നടന്നു..

“ഇതാണ് ഇപ്പോൾ അവസ്ഥ.. ഞങ്ങളോട് പോലും സംസാരിക്കുന്നില്ല.. ”

ഉദയവർമ്മ രഘുനാഥിനെ നോക്കി.. ചുറ്റും ഉള്ളവരെല്ലാം നിശ്ശബ്ദരായിരുന്നു. താരയെ അവരെല്ലാം എത്ര മാത്രം ഇഷ്ടപെട്ടിടുന്നുവെന്നത് ആ മുഖങ്ങളിൽ നിന്നും വായിച്ചെടുക്കാമായിരുന്നു…

######### ######## ############

സമയമേറെ ആയിട്ടും ജെയിംസ് വന്നിട്ടിട്ടുണ്ടായിരുന്നില്ല.. മുത്തു താരയോടൊപ്പം ഉറങ്ങാതെ കാത്തിരുന്നെങ്കിലും പാതിരാത്രി കഴിഞ്ഞതോടെ താര അവനെ നിർബന്ധിച്ചു ഉറങ്ങാൻ പറഞ്ഞു വീട്ടു..

പിന്നെയും ഏറെ കഴിഞ്ഞാണ് വാതിൽക്കൽ ഒരനക്കം കേട്ടത്……

(തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സൂര്യകാന്തിയുടെ മറ്റു നോവലുകൾ

🔻അവളറിയാതെ

🔻പുനർജനി

🔻നിനയാതെ

🔻 നിൻ നിഴലായ്

🔻 നാഗമാണിക്യം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.7/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “ആരോ ഒരാൾ – 7”

Leave a Reply

Don`t copy text!