Skip to content

അന്നൊരുനാളിൽ – Part 10

Annorunalil written by Sreelekshmy Ambattuparambil

“നിവേദ്യാ…ജസ്റ്റ് എ മിനുട്ട്..”

അവൾ മുഖമുയർത്തി നോക്കി… കൺമുന്നിൽ ശ്രാവൺ

“സാർ..”

“ഒന്ന് പുറത്തേക്ക് വരൂ…”

അത് പറഞ്ഞു കൊണ്ട് ശ്രാവൺ ക്ലാസ്സിനു പുറത്തേക്ക് നടന്നു…എന്താണ് ഇനി നടക്കാൻ പോകുന്നതെന്ന് മനസ്സിലാവാതെ നിവിയും അവനു പിന്നാലെ നടന്നു..

അപ്പോഴേക്കും ലഞ്ച് ബ്രേക്കിനുള്ള ബെൽ അടിച്ചിരുന്നു. കുട്ടികളോരോരുത്തരും അവരെ മറികടന്നു കൊണ്ട് ഇടനാഴിയിലൂടെ നടന്നു നീങ്ങി…

“സാർ…എന്തിനാ എന്നെ വിളിച്ചത്…?”

“പറയാം…കുറച്ചു പ്രൈവസി വേണം… നമുക്ക് ആ ലൈബ്രറിയുടെ ഭാഗത്തേക്ക് പോകാം, അവിടെ ആകുമ്പോൾ ഈ ടൈമിൽ ആരും വരില്ലല്ലോ…!”

“വാട്ട്…??”

അത് ചോദിച്ചു കൊണ്ട് അവളാ ഇടനാഴിയിൽ തറഞ്ഞു നിന്ന്…

“ഒന്ന് വേഗം വരു നിവേദ്യ…”

മുൻപോട്ടു വച്ച കാലടികൾ വിറച്ചു… എന്നിട്ടും അവൾ അയാൾക്ക് പിന്നാലെ പോയി…

“മ്ം…ഇരിക്കു..”

ലൈബ്രറിയിലെ ഒഴിഞ്ഞ ബെഞ്ചിന്റെ കോണിലേക്ക് വിരൽ ചൂണ്ടി കൊണ്ട് ശ്രാവൺ അവളോടായി പറഞ്ഞു

“മ്ം..”

ഒന്ന് മൂളി കൊണ്ട് അവൾ അവിടേക്ക് ഇരുന്നു…

“ഇനി പറയ്യ് സാർ..എന്തിനാ എന്നെ ഇവിടേക്ക് വിളിച്ചു കൊണ്ട് വന്നത്…?”

“വെയിറ്റ് ഒരാൾ കൂടി വരാനുണ്ട്….”

ശ്രാവൺ അത് പറഞ്ഞു നിർത്തി കൊണ്ട് നിവിയെ നോക്കി…

ലൈബ്രറിയുടെ വാതിൽ കടന്ന് അവർക്കടുത്തേക്ക് നടന്നടുക്കുന്ന ആളെ കണ്ടതും നിവി ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു.

അവളുടെ അധരങ്ങൾ മെല്ലെ മന്ത്രിച്ചു “നിധിയേച്ചി..”

ഒരു നിമിഷം നിവിയുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി

“മോളേ….”

നിധിയുടെ സ്വരം കാതിൽ പതിഞ്ഞതും നിവിയുടെ ചുണ്ടിലൊരു പുച്ഛ ചിരി വിടർന്നു

“എന്താ..പുതിയ നാടകവുമായി ഇറങ്ങിയേക്കുവാണോ….??”

“നിനക്ക് ഈ ചേച്ചിയോട് ദേഷ്യമായിരിക്കും..പക്ഷേ, ഞാൻ പറയുന്നത് കേൾക്കാനുള്ള മനസ്സെങ്കിലും ഒന്ന് കാണിക്ക്…”

“ആഹ്..ചേച്ചി പറയുന്നതൊക്കെ വെള്ളം തൊടാതെ വിശ്വസിച്ചിരുന്ന ഒരു അനിയത്തിയുണ്ടായിരുന്നു പക്ഷേ ഇനി….ഇനി അതുണ്ടാവില്ല…”

“നിവേദ്യാ…തന്റെ ചേച്ചിക്ക് പറയാനുള്ളതൊക്കെ ഒന്ന് കേൾക്ക്…”

“സാറിന് ശരിക്ക് അറിയില്ല ഇവളെ…സ്വന്തം മാതാപിതാക്കളുടെയും കൂടെപ്പിറപ്പിന്റേയും ഫീലിംഗ്സിന് ഒരു വിലയും നൽകാതെ മറ്റുള്ളവരുടെ മുൻപിൽ ഞങ്ങളെ നാണം കെടുത്തി ഇറങ്ങി പോയവളാ ഇവൾ….ഇവൾടെ ഒരു ന്യായവും എനിക്കിനി കേൾക്കണ്ട..”

പുറത്തേക്ക് ഇറങ്ങാനായി നിവി മുൻപോട്ടു നടന്നു…

“നിവേദ്യ പ്ലീസ് ഒന്ന് നിൽക്ക്…”

ശ്രാവൺ അവൾക്ക് പിന്നാലെ ചെന്നു.

“വേണ്ട സിദ്ധൂ…അവളെ തടയണ്ടാ….”

പെട്ടന്നത് കേട്ടതും നിവിയൊന്ന് നിന്നു..

“സിദ്ധു, ഇത് താൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ…

ഞാൻ സിദ്ധുവിനൊപ്പം പോകുന്നു ദയവ് ചെയ്തു അച്ഛനും അമ്മയും ഞങ്ങളെ അന്വേഷിച്ചു വരരുത്…

                                 എന്ന് നിധി..

പണ്ടെപ്പോഴോ വീട്ടിൽ നിന്ന് പോകും മുൻപ് നിധി എഴുതിവെച്ച കത്തിലെ അതേ പേര്…”

നിന്നിടത്ത് നിന്ന് തിരിഞ്ഞു നിവി അവരിരുവരേയും മാറി മാറി നോക്കി

“പ്ലീസ് നിവി…ഇനിയെങ്കിലും ഞാൻ പറയുന്നത് ഒന്ന് കേൾക്ക്..”

ഒന്നമർത്തി മൂളി കൊണ്ട് നിവി തിരികെ വന്ന്  ഇരുന്നിടത്തേക്ക് ഇരുന്നു.

“നിന്റെ മനസ്സിലിപ്പോൾ ഉത്തരമില്ലാത്ത ഒട്ടനവധി ചോദ്യങ്ങളുണ്ടെന്ന് എനിക്കറിയാം.., പക്ഷേ അതിനു മുൻപ് നീയറിയണം ശ്രാവണിനെ, അഖിലയെ,പിന്നെ…”

ചെറിയൊരു നെടുവീർപ്പിട്ടു കൊണ്ട് നിധി തുടർന്നു

“ഞാൻ ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോഴായിരുന്നു സിദ്ധു ഞങ്ങളുടെ കോളേജിൽ ലക്ച്ചർ ആയി ജോയിൻ ചെയ്തത്…ആദ്യ കാഴ്ചയിലേ അത്യാവശ്യം സ്മാർട്ടായ ചുള്ളൻ സാറിനെ എല്ലാവരേയും പോലെ ഞാനും നോക്കി… പക്ഷേ ഇടയ്ക്കെപ്പോഴോ കൗതുകത്തിനോടപ്പുറം സിദ്ധുവിനോടെനിക്ക് പ്രണയം തോന്നി… പക്ഷേ പറഞ്ഞില്ല, പറയാൻ കഴിഞ്ഞില്ല എന്നു പറയുന്നതാവും ശരി..

സിദ്ധു ഒഴികെ ബാക്കി എല്ലാവരും ഇതിനോടകം തന്നെ എല്ലാം മനസ്സിലാക്കിയിരുന്നു.അങ്ങനെ ഡിഗ്രി ഫൈനലിയർ പഠിക്കുമ്പോൾ ഫിഫ്ത്ത് സെമസ്റ്ററിന്റെ സെം ബ്രേക്കും കഴിഞ്ഞു ഞാൻ കോളേജിൽ എത്തിയപ്പോഴാണ് അറിഞ്ഞത് സിദ്ധു അവിടെ നിന്ന് ട്രാൻസ്ഫർ വാങ്ങി മറ്റേതോ കോളേജിലേക്ക് പോയെന്ന്…ഒരുപാട് അന്വേഷിച്ചിട്ടായിരുന്നു അതിന്റെ കാരണം ഞാൻ കണ്ടെത്തിയത്…മറ്റാരുമായിരുന്നില്ല അതിന്റെ കാരണം… അത് ഞാൻ തന്നെയായിരുന്നു..

സ്റ്റുഡന്റിന്റെ പ്രണയം സാറിനോടാണെന്ന് മനസ്സിലാക്കിയ മറ്റ് അദ്ധ്യാപകർ കളിയാക്കി തുടങ്ങിയപ്പോൾ മനപൂർവ്വം സിദ്ധു അവിടെ നിന്നൊഴിഞ്ഞു മാറി..

പക്ഷേ സിദ്ധുവിനെ അങ്ങനെയങ്ങ് മറക്കാൻ എനിക്ക് കഴിഞ്ഞില്ല…പി ജി ചെയ്യാൻ ഞാൻ സിദ്ധുവിന്റെ കോളേജിലേക്ക് തന്നെ പോയി….

പക്ഷേ…, അന്നൊരുനാളിൽ പ്രണയം തുറന്നു പറയനായി പോയ എന്നെ വരവേറ്റത് ഞെട്ടിക്കുന്ന ചില സത്യങ്ങളായിരുന്നു…”

നിധിയുടെ ഓർമ്മകൾ പിന്നോട്ട് സഞ്ചരിച്ചു.

“നിധി…താൻ കരുതുന്നത് പോലെ ഒരു സ്റ്റുഡന്റിനോടുള്ള അടുപ്പത്തിനപ്പുറം  എനിക്ക് തന്നോടൊന്നും തന്നെയില്ല….തനിക്ക് എന്നോട് ഇപ്പോൾ തോന്നുന്ന ഈയൊരു ഇഷ്ടം…, അതൊരിക്കലും പ്രണയമല്ല….ഇൻഫാക്ച്ചുവേഷൻ, പ്രായപൂർത്തിയായ ഒരു പെൺകുട്ടിക്ക് ഒരു ആൺകുട്ടിയേ കാണുമ്പോൾ തോന്നുന്ന ഒരാകർഷണം…”

“സാർ…ഞാൻ..”

“എനിക്കൊരു ഭാര്യയുണ്ട് നാലു മാസം പ്രായമുള്ളൊരു കുഞ്ഞുണ്ട്…”

ചാട്ടുളി കണക്കെ ആ വാചകങ്ങൾ തറഞ്ഞു കയറിയതെന്റെ ഹൃദയത്തിലായിരുന്നു..

“സ്വന്തം വീട്ടുകാരെ വെറുപ്പിച്ചു ആരോരുമില്ലാത്ത ഒരു അനാഥനായ എന്നെ മാത്രം വിശ്വസിച്ച് എനിക്കൊപ്പം വന്നവളാ എന്റെ അഖില…

നിധി പ്ലീസ് അണ്ടർസ്റ്റാൻഡ് മീ….നിനക്കൊരു നല്ല ഫ്യൂച്ചർ ഉണ്ട് മറ്റൊരാൾക്ക് വേണ്ടി ദയവ് ചെയ്തു അത് സ്പോയിൽ ചെയ്യരുത്…”

“അത്ര മാത്രം പറഞ്ഞു കൊണ്ട് അന്ന് സിദ്ധു എന്റെ മുൻപിൽ നിന്നു പോയപ്പോൾ കരയാൻ പോലും ഞാൻ മറന്നിരുന്നു…

പിന്നെയും കുറച്ചു നാളുകൾക്ക് ശേഷം യാഥാർത്ഥ്യം ഞാൻ ഉൾക്കൊണ്ടു…

കോളേജിലെ ചെറിയ ചെറിയ ഫംഗ്ഷനുകൾക്കൊക്കെ സിദ്ധു അഖിലയേയും കുഞ്ഞിനേയും കൊണ്ടുവരാൻ തുടങ്ങി…അങ്ങനെ പതിയെ ഞാനും അഖിലയും നല്ല സുഹൃത്തുക്കളായി…

എന്റെ ജീവിതത്തിലെ ആ നശിച്ച ദിവസം ഇന്നും ഞാൻ ഓർക്കുന്നുണ്ട്….

ചെറിയൊരു തലവേന കാരണം അന്ന് ഉച്ചയ്ക്ക് ഞാൻ കോളേജിൽ നിന്നിറങ്ങി

കോളേജ് ഗേറ്റ് കടന്ന് റോഡിലേക്ക് കയറുമ്പോഴായിരുന്നു കൈ കുഞ്ഞിനേയും കൈയ്യിൽ പിടിച്ചു കൊണ്ട് അഖില വെയ്റ്റിങ് ഷെഡിൽ നിൽക്കുന്നത് കണ്ടത്

വണ്ടി ഞാൻ അവൾക്കടുത്തേക്ക് വിട്ടു

“എന്താ കുഞ്ഞിനേയും കൊണ്ട് ഇവിടെ. ..??”

“സിദ്ധൂനെ കാണാൻ വന്നതാ…

ഇന്നെന്താ നേരത്തേ ഇറങ്ങിയോ…?”

“ഇല്ലാ..ചെറിയൊരു തലവേദന.. വീട്ടിലേക്ക് പോകുവാ…

ഇപ്പോൾ ബസ്സുണ്ടോ..??”

ഞാൻ അഖിലയോടായി ചോദിച്ചു..

“അറിയില്ല…നോക്കണം..”

“എങ്കിൽ കയറിക്കോളു ഞാൻ കൊണ്ടു വിടാം..”

“നിധിക്ക് അതൊരു ബുദ്ധിമുട്ടാവില്ലേ…???”

“ഏയ്..എനിക്ക് എന്ത് ബുദ്ധിമുട്ട്.. ഞാൻ പോകുന്ന വഴിക്കല്ലേ വീട്… ഞാൻ അവിടെ ഇറക്കാം…”

അങ്ങനെയായിരുന്നു അഖില കുഞ്ഞിനേയും കൊണ്ട് എന്റെ വണ്ടിയിൽ കയറിയത്… അൽപദൂരം കഴിഞ്ഞപ്പോൾ കുഞ്ഞ് കരഞ്ഞു എന്റെ ശ്രദ്ധ പിന്നിലേക്ക് തിരിഞ്ഞു…എതിരെ വന്ന കാറിനെ ഞാൻ കണ്ടില്ല…അൽപ്പനേരത്തെ എന്റെ അശ്രദ്ധ മൂലം ആ റോഡിൽ പൊലിഞ്ഞു പോയത് സിദ്ധുവിന്റെ ജീവന്റെ ജീവനായ അഖിലയും അവിക മോളും ആയിരുന്നു…

രണ്ടുപേർക്കും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.. അതായിരുന്നു അവരുടെ മരണ കാരണവും ഹെൽമറ്റ് വച്ചിരുന്നത് കൊണ്ട് എന്റെ തലയ്ക്ക് ഒന്നും പറ്റിയില്ല ചെറിയ ചില പരിക്കുകളോടെ ഞാൻ രക്ഷപ്പെട്ടു….”

കേട്ടതൊന്നും വിശ്വസിക്കാനാവാതെ തലയ്ക്ക് കൈ കൊടുത്തിരിക്കുകയായിരുന്നു നിവിയപ്പോൾ…

“നീ ഓർക്കുന്നില്ലേ നിവി പി ജി ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ എനിക്കൊരു  ആക്സിഡന്റ് ഉണ്ടായത്…?”

നിവിയൊന്ന് തലയനക്കി..

“അതിന്റെ പിന്നിൽ ഇങ്ങനെയും ഒരു കഥ ഉണ്ടായിരുന്നു…”

നിവി മെല്ലെ മുഖമുയർത്തി ശ്രാവണിനെ  നോക്കി…

കണ്ണടയ്ക്കിടയിലൂടെ കിനിഞ്ഞിറങ്ങിയ കണ്ണീർതുള്ളികളെ കർച്ചീഫ് കൊണ്ട് ഒപ്പിയെടുത്തു കൊണ്ട്  അവൻ പുറത്തേക്ക് ഇറങ്ങി

“എന്നിട്ട് എന്താ സംഭവിച്ചത്…??”

നിവിയുടെ ചോദ്യത്തിന് ആകാംഷയേറി

“അഖിലയുടേയും കുഞ്ഞിന്റേയും പെട്ടന്നുള്ള മരണം സിദ്ധുവിന് താങ്ങാൻ കഴിഞ്ഞില്ല… അവരുടെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞതോടെ സിദ്ധു ആ വീട്ടിൽ പൂർണമായും തനിച്ചായി…

എന്റെ പരിക്കുകളെല്ലാം ഭേദപ്പെട്ട് ഞാൻ കോളേജിൽ ചെന്ന ദിവസം ആദ്യം അന്വേഷിച്ചത് സിദ്ധുവിനെയായിരുന്നു…പക്ഷേ സിദ്ധു ലീവിൽ ആണെന്നാണ് അറിയാൻ കഴിഞ്ഞത്

അങ്ങനെയാണ് ഞാൻ സിദ്ധുവിനെ കാണാൻ അവരുടെ വീട്ടിൽ ചെല്ലുന്നത്…വീട്ടിലെ ഒറ്റ മുറിയ്ക്കുള്ളിൽ പുറത്തേക്ക് ഇറങ്ങാതെ പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ എന്തൊക്കെയോ പുലമ്പി കൊണ്ട് ഇടയ്ക്കിടെ പൊട്ടിച്ചിരിക്കുകയും പൊട്ടിക്കരയുകയും ചെയ്യുന്ന സിദ്ധുവിനെ ആദ്യം കണ്ടപ്പോൾ ഞാൻ തകർന്നു പോയിരുന്നു

പിന്നെ പതിയെ ഞാൻ യാഥാർത്ഥ്യത്തെ ഉൾക്കൊണ്ടു….ഭാര്യയുടേയും കുഞ്ഞിന്റേയും അകാല വിയോഗത്തിൽ സിദ്ധുവിന്റെ മാനസികനില പാടെ തെറ്റിയിരുന്നു..

കോളേജിലെ എന്റെ സീനിയറും ഒരു സൈക്യാർട്ടിസ്റ്റിന്റെ മകളുമായ ഹെലനോട് ഞാൻ ഇതിനെ പറ്റി സംസാരിച്ചു അങ്ങനെ മറ്റാരും അറിയാതെ  സിദ്ധുവിനെ അവരുടെ ഹോസ്പിറ്റലിലേക്ക് മാറ്റി…

ഒഴിവു സമയങ്ങളിലൊക്കെ ഞാൻ  സിദ്ധുവിനെ കാണാൻ പോയി തുടങ്ങി…റൂമിന്റെ ഏതോ കോണിലേക്ക് കണ്ണും നട്ട് എപ്പോഴും എന്തൊക്കെയോ ചിന്തയിലാണ്ടിരിക്കുന്ന സിദ്ധുവോട് ഞാൻ ഒരുപാട് സംസാരിക്കാൻ തുടങ്ങി…എന്റെ സംസാരങ്ങളൊന്നു ഒരിക്കൽ പോലും സിദ്ധു ശ്രദ്ധിക്കാറില്ലായിരുന്നു…ഒരിക്കൽ കോളേജിലെ വിശേഷങ്ങൾ പറയുന്നതിനിടയിലായിരുന്നു സിദ്ധു എന്ന പേര് എന്റെ നാവ്  ഉച്ചരിച്ചത്…അഖില മാത്രമായിരുന്നു സിദ്ധുവിനെ അങ്ങനെ വിളിച്ചിരുന്നത്…

അത് കേട്ട മാത്രയിൽ സിദ്ധുവിന്റെ കണ്ണിലൊരു നനവ് പടർന്നു… അത് ഞങ്ങൾക്കൊരു പ്രതീക്ഷയായിരുന്നു…

പതിയെ പതിയെ സിദ്ധുവിനെ ഞങ്ങൾ യഥാർത്ഥ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നു

അന്ന് ആ ഡോക്ടർ എന്നോട് ഒന്നേ ആവശ്യപ്പെട്ടുള്ളു..

“ഇനിയുള്ള ജീവിതത്തിൽ ശ്രാവൺ ഒരിക്കലും തനിച്ചാവരുത്…ഒറ്റയ്ക്കുള്ള ജീവിതവും ഏകാന്തയും അയാളെ വീണ്ടും ഒരു രോഗിയാക്കി മാറ്റും….ഒരുപക്ഷേ ഇനി അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ചിലപ്പോൾ നമുക്ക് അയാളെ റിയൽ ലൈഫിലേക്ക് മടക്കി കൊണ്ടുവരാൻ പോലും കഴിഞ്ഞില്ലെന്ന്  വരും..

മേബി തനിച്ചുള്ള ജീവിതവും ഇനി ആരും ഇല്ലെന്നുള്ള ചിന്തയും അയാളെ മരണത്തിലേക്ക് പോലും തള്ളിവിടും…”

“ഡോക്ടറുടെയാ സംഭാഷണത്തിനു മുന്നിലായിരുന്നു  ഞാൻ ആകെ കുഴഞ്ഞു പോയത്‌…..

എന്തിന്റെ പേരിൽ ആയാലും സിദ്ധുവിനെ മരണത്തിലേക്ക് തള്ളി  വിടാൻ ഞാനൊരുക്കമല്ലായിരുന്നു

ഇടയ്ക്കിടെ പോയി ഞാൻ സിദ്ധുവിനെ കാണാം എന്നൊക്കെയായിരുന്നു ആദ്യം തീരുമാനിച്ചത്..പക്ഷേ, ഭാര്യ മരിച്ചു തനിച്ചു കഴിയുന്ന ഒരു പുരുഷന്റെ വീട്ടിലേക്ക്  ഇടയ്ക്കിടെ പോകുന്നതിന് എനിക്കൊരു പരിമിതിയുണ്ട്. ഞങ്ങളുടെ കൂടി കാഴ്ചകൾ അയൽക്കാരിൽ ഒരു മുറുമുറുപ്പുണ്ടാക്കിയപ്പോഴായിരുന്നു ഡോക്ടറുടെ നിർദേശപ്രകാരം വിവാഹം കഴിക്കാൻ ഞങ്ങൾ തീരുമാനിച്ചത്…പക്ഷേ…”

നിധി എന്തോ പറഞ്ഞു തുടങ്ങിയപ്പോഴേക്കും നിവി അതിന്റെ ഇടയ്ക്ക് കയറി സംസാരിച്ചു

“അതിനിടയ്ക്ക് ഒരിക്കലെങ്കിലും ചേച്ചി നമ്മുടെ അച്ഛനേയും അമ്മയേയും ഓർത്തോ…?

ചേച്ചിയുടെ വിവാഹം കഴിഞ്ഞു എന്ന് അറിയുമ്പോഴുള്ള അവരുടെ മാനസികാവസ്ഥയേ പറ്റി ഓർത്തോ…?

ചേച്ചിക്കു താഴെ വളർന്നു വരുന്ന എന്നെ പറ്റി ഓർത്തോ…?

നമ്മുടെ അച്ഛനും അമ്മയും മറ്റുള്ളവരുടെ മുൻപിൽ അപമാനിതരാകുന്നതിനേ പറ്റി ഓർത്തോ…?

ഇല്ലായിരിക്കും അല്ലേ…?

എല്ലാം ചെയ്യുന്നതിനു മുൻപേ ഇത്ര നാൾ വളർത്തി വലുതാക്കിയവരോടെങ്കിലും ഒരു വാക്ക് പറയമായിരുന്നു..എന്തിന്റെ പേരിലായാലും എത്ര ന്യായങ്ങൾ നിരത്തിയാലും തെറ്റെന്നും തെറ്റ് തന്നെയാ…

ചേച്ചി പോയ നാള് തൊട്ട് ഇന്നോളം നമ്മുടെ അമ്മയൊഴുക്കിയ കണ്ണീരിന് കണക്കില്ല അറിയുവോ…..?”

“മോളെ….നിനക്ക് ഇപ്പോൾ ഞാൻ പറയുന്നതൊക്കെയും തെറ്റായേ തോന്നൂ…നീ  ഒന്ന് എന്റെ ഭാഗത്ത് നിന്ന് കൂടി ചിന്തിക്കൂ…അന്ന് ആ അവസ്ഥയിൽ ഞാൻ സിദ്ധുവിനെ തനിച്ചാക്കി പോയ ശേഷം അയാൾക്ക് എന്തേലും സംഭവിച്ചിരുന്നെങ്കിൽ, അല്ലെങ്കിൽ ഒരിക്കലും തിരിച്ചു പിടിക്കാനാവത്ത വിധം മാനസികനില തകർന്ന് പോയിരുന്നുവെങ്കിൽ….

അതോർക്കാൻ കൂടി എനിക്ക് കഴിയുമായിരുന്നില്ല…

പിന്നെ, അച്ഛനോടും അമ്മയോടും ഒരു വാക്ക് സൂചിപ്പിക്കുന്ന കാര്യം…അന്ന് ഞാനും അതേ പറ്റി ചിന്തിച്ചിരുന്നു, പക്ഷേ സ്വന്തം മക്കളുടെ കാര്യത്തിൽ മാതാപിതാക്കൾ എന്നും സ്വാർത്ഥരാണ്. ഒരിക്കലും ഒരു രണ്ടാം കെട്ടു കാരനേയോ അല്ലെങ്കിൽ മാനസിക നില തകർന്ന് യഥാർത്ഥ ജീവിതത്തിലേക്ക് പതിയെ നടന്നടുത്തു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയെ കല്ല്യാണം കഴിക്കാൻ അവരൊരിക്കലും സമ്മതിക്കില്ലായിരുന്നു അത് കൊണ്ടാണ് ഞാനെല്ലാം എല്ലാവരിൽ നിന്നും മറച്ചു വച്ചത്..അല്ലാതെ നിങ്ങളൊക്കെ കരുതുന്നത് പോലെ എല്ലാവരേയും കബളിപ്പിച്ച് തനിച്ചൊരു ജീവിതം തുടങ്ങാൻ വേണ്ടിയല്ല…”

“ചേച്ചി എന്തിനാണ് സാറിനു വേണ്ടി ഇത്രമാത്രം സ്ട്രഗിൾ ചെയ്യുന്നത്..?”

“ഒരിക്കൽ ഞാൻ അദ്ദേഹത്തെ ഒരുപാട് സ്നേഹിച്ചു പോയത്‌ കൊണ്ട്….”

പുറത്തേക്ക് പോയ ശ്രാവൺ അപ്പോഴേക്കും അവർക്ക് അടുത്തേക്ക് വന്നു…

നിവി ഇരുന്നിടത്ത് നിന്നെഴുനേറ്റു..ശ്രാവൺ അവളോട് ഇരിക്കാനായി കൈ കൊണ്ട് ആഗ്യം കാണിച്ചു..

“നിവേദ്യ..സത്യങ്ങളൊക്കെ താനെങ്കിലും മനസ്സിലാക്കണം…തന്റെ ചേച്ചി ഒരിക്കലും തെറ്റുകാരിയല്ല..,മറിച്ച് എനിക്ക് വേണ്ടി…എന്റെ ജീവനു വേണ്ടിയാണ് അവൾ ഈ നാടകങ്ങളൊക്കെ നടത്തിയത്..

ഓർമ്മയില്ലാത്ത സമയത്ത് പഴയതും പുതിയതുമായ കാര്യങ്ങൾ പറഞ്ഞു എന്നെ യഥാർത്ഥ ജീവത്തിലേക്ക് മടക്കി കൊണ്ടുവരാൻ നിധി ഒരുപാട് കഷ്ടപ്പെട്ടു…ഒരു കുട്ടിയേ പോലെ എന്നെ സ്നേഹിച്ചൂ..എനിക്ക് ലഭിക്കാതെ പോയ അമ്മയുടെ സ്നേഹം തന്ന് എന്നെ ലാളിച്ചു…നല്ല മനസ്സുള്ളൊരു കുട്ടിയാണ് തന്റെ ചേച്ചി..

അനാവശ്യമായൊരു നോട്ടം കൊണ്ട് പോലും ഞാൻ തന്റെ ചേച്ചിയെ ഞാൻ  കളങ്കപ്പെടുത്തിയിട്ടില്ല…അച്ഛനോടും അമ്മയോടും എല്ലാവരോടും ഞാൻ സംസാരിക്കാം…നല്ല ഭാവിയുള്ള കുട്ടിയാണ് നിധി,  എനിക്കൊപ്പം നിന്നാൽ….”

ശ്രാവൺ അത് പറഞ്ഞു കൊണ്ട് ഇരുന്നപ്പോൾ തന്നെ നിധിയുടെ മുഖത്തൊരു ഞെട്ടൽ ഉണ്ടായി….

ഇഷ്ടപ്പെട്ടതെന്തോ കൈയ്യെത്തും ദൂരത്ത് നിന്ന് അകന്നു പോകുമോ എന്നൊരു ഭയം അവളുടെ മിഴികളിൽ നിഴലിച്ചു

ശ്രാവൺ പിന്നെന്തോ പറയാനായി തുടങ്ങിയതും നിവി ഇരുന്നിടത്ത് നിന്നെഴുനേറ്റു

“സാർ എന്തൊക്കെയാണ് ഈ പറഞ്ഞു വരുന്നത്…എന്റെ ചേച്ചിയേ പിരിയുന്നതിലുള്ള സങ്കടം സാറിന്റെ മുഖത്ത് കാണാം..ചേച്ചിയുടെ അവസ്ഥയും മറിച്ചല്ലെന്ന്  എനിക്കറിയാം…

ഞങ്ങളുടെ അച്ഛനും അമ്മയ്ക്കും വേണ്ടിയാണ് സാറെന്റെ ചേച്ചിയേ പിരിയുന്നതെങ്കിൽ അത് വേണ്ട….പ്രണയത്തിന്റെയും സ്നേഹത്തിന്റെയും  അനാഥത്വത്തിന്റെയും വില ശരിക്ക് അറിയാവുന്നവർ ആണ് അവർ…വളരെ നല്ലവരാ ഞങ്ങളുടെ അച്ഛനും അമ്മയും… സത്യങ്ങളൊക്കെ അറിഞ്ഞു കഴിയുമ്പോൾ അവർ നിങ്ങളെ രണ്ടാളേയും ഇരു കൈയ്യും നീട്ടി സ്വീകരിക്കും

എന്തിന്റെ പേരിലാണെങ്കിലും, ആത്മാർഥമായി പരസ്പരം സ്നേഹിക്കുന്നവർ ഒരിക്കലും പിരിയാൻ പാടില്ല…”

ശ്രാവണിന്റേയും നിധിയുടേയും കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ടായിരുന്നു നിവിയത് പറഞ്ഞത്

അവൾക്ക് സ്വന്തമാക്കാൻ കഴിയാതെ പോയ അലനും അവന്റെ പ്രണയവും അവളുടെ ഓർമ്മകളിൽ മിന്നി മാഞ്ഞു…

“ഒരു പക്ഷേ നിങ്ങളുടെ ഈ ഒന്നു ചേരൽ അഖിലയും ആഗ്രഹിക്കുന്നുണ്ടാവും…”

അവരെ രണ്ടു പേരെയും ഒന്ന് നോക്കി നിറഞ്ഞു വന്ന മിഴികൾ തുടച്ചു കൊണ്ട് നിവി മുൻപോട്ടു നടന്നു..

വാച്ചിലേക്ക് നോക്കിയപ്പോൾ സമയം മൂന്നര,,

കോളേജ് വിട്ടിരുന്നു.. എന്നിട്ടും ഇട നാഴിയിൽ അങ്ങിങ്ങായി കുട്ടികൾ നിൽപ്പുണ്ടായിരുന്നു

നിവി നേരെ ക്ലാസിൽ ചെന്ന് ബാഗും എടുത്ത് പാർക്കിംഗ് ഏരിയായിലേക്ക് നടന്നു…

മനസ്സിനു വല്ലാത്തൊരു ഭാരം അനുഭവപ്പെടുന്നത് പോലെ അവൾക്ക് തോന്നി

അവൾ വണ്ടി നേരെ ബീച്ച് റോഡിനടുത്തേക്ക് വിട്ടു…

വണ്ടി നിർത്തി ഇറങ്ങുമ്പോഴേ അവൾക്ക് കാണാമായിരുന്നു തീരം പുൽകാനായി പാഞ്ഞടുക്കുന്ന തിരമാലകളെ…

ചെരുപ്പൂരി കൈയ്യിൽ പിടിച്ചു കൊണ്ട് കടൽ വെള്ളത്തിലൂടെ കാലു നനച്ചു കൊണ്ടവൾ നടന്നു…അൽപം ക്ഷീണിച്ചപ്പോൾ കടലിലേക്ക് നോക്കി കൊണ്ട് അവൾ മണൽ തരികൾക്കു മീതേ ഇരുന്നു.

“നിവീ….”

അവൾ ഇരുന്നു കൊണ്ട് തന്നെ തല ചരിച്ച് പിന്നോട്ട് ഒന്ന് നോക്കി

“അലൻ….”അത് പറഞ്ഞതും അവളുടെ അധരങ്ങൾ വിടർന്നു….

അവൻ അവൾക്ക് അടുത്തേക്ക് വന്നിരുന്നു…

“കോളേജ് വിട്ട ടൈമിൽ തന്നെ  ഞാൻ അവിടെ ഒക്കെ നോക്കി… ആദ്യം ഓർത്തു താൻ പോയി കാണുമെന്ന് അപ്പോഴാ പാർക്കിംഗിൽ തന്റെ വണ്ടി കണ്ടത്…പിന്നെ വീണ്ടും വെയ്റ്റ് ചെയ്തു.. ഞാൻ ഇന്നും ഗേറ്റിന്റെ അവിടെ തന്നെ ഉണ്ടായിരുന്നു താനാ എന്നെ ശ്രദ്ധിക്കാതെ പോയത്..അങ്ങനെ തന്നെ ഫോളോ ചെയ്താ ഞാൻ ഇവിടെ വരെ എത്തിയത്…”

അവനത് പറഞ്ഞു കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി..

കടലിലേക്ക് കണ്ണെടുക്കാതെ നോക്കിയിരിക്കുകയായിരുന്നു അവൾ…

മണൽത്തരികളിലേക്ക് ചേർത്ത് വച്ചിരുന്ന  അവളുടെ കൈകളിലേക്ക് അവൻ വിരൽ ചേർത്തു ശേഷം മെല്ലെ വിളിച്ചു

“നിവീ…”

നിറഞ്ഞ കണ്ണുകളുമായവൾ അവന്റെ തോളിലേക്ക് തല ചാരി…അവൻ പതിയെ അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു..

പതിയെ പെട്ടന്നെന്തോ ഓർത്തിട്ടെന്നത് പോലെ നിവി അവനിൽ നിന്നൽപ്പം നീങ്ങിയിരുന്നു…

അവർക്കിടയിൽ തിങ്ങിനിറഞ്ഞ മൗനത്തെ ഭേദിച്ചു കൊണ്ട് അലൻ സംസാരിച്ചു തുടങ്ങി…

അവൻ പറഞ്ഞ ഓരോ വാചകങ്ങളും അവളുടെ ഹൃദയത്തിൽ ചാട്ടുളി കണക്കെ തറഞ്ഞു കയറി

നിറഞ്ഞു വന്ന കണ്ണുകൾ അലൻ കാണാതിരിക്കാൻ അവൾ ദൃഷ്ടികൾ മറ്റെങ്ങോട്ടേക്കോ പായിച്ചു..

(തുടരും)

 

രചന: ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

കൃഷ്ണവേണി

ഗംഗ

ലക്ഷ്മി

ഇമ

പൗമി

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Annorunalil written by Sreelekshmy Ambattuparambil

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!