Skip to content

അന്നൊരുനാളിൽ – Part 11

Annorunalil written by Sreelekshmy Ambattuparambil

“നിവീ…”

നിറഞ്ഞ കണ്ണുകളുമായവൾ അവന്റെ തോളിലേക്ക് തല ചാരി…അവൻ പതിയെ അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു..

പതിയെ പെട്ടന്നെന്തോ ഓർത്തിട്ടെന്നത് പോലെ നിവി അവനിൽ നിന്നൽപ്പം നീങ്ങിയിരുന്നു…

അവർക്കിടയിൽ തിങ്ങിനിറഞ്ഞ മൗനത്തെ ഭേദിച്ചു കൊണ്ട് അലൻ സംസാരിച്ചു തുടങ്ങി…

അവൻ പറഞ്ഞ ഓരോ വാചകങ്ങളും അവളുടെ ഹൃദയത്തിൽ ചാട്ടുളി കണക്കെ തറഞ്ഞു കയറി

നിറഞ്ഞു വന്ന കണ്ണുകൾ അലൻ കാണാതിരിക്കാൻ അവൾ ദൃഷ്ടികൾ മറ്റെങ്ങോട്ടേക്കോ പായിച്ചു…

“നിവീ….തനിക്കൊന്നും പറയാനില്ലേ…??”

അവൾ ഒരു നിമിഷം കണ്ണുകൾ ഇറുക്കിയടച്ചു മൗനമായി നിന്നു…അലൻ പറഞ്ഞ വാക്കുകൾ ഓരോന്നും അവളുടെ ചെവിയിലേക്ക് വീണ്ടും ഒഴുകിയെത്തി

“നിവീ…ഞാൻ വീണ്ടും യു കെ ക്ക് പോവാൻ തീരുമാനിച്ചു….

നാട്ടിൽ നിൽക്കാൻ തുടങ്ങിയിട്ടിപ്പോൾ നാള് കുറച്ചായല്ലോ…

വീട്ടിൽ നിന്നും നല്ല പ്രഷർ ഉണ്ട്…”

“മ്ം…”

“എന്തേലും ഒന്ന് പറയെടോ…”

“എന്നാ പോകുന്നത്…?”

“നാളെ കഴിഞ്ഞ്..”

ഉള്ളിലൊരു ഞെട്ടലുണ്ടായെങ്കിലും അവളത് പുറമേ കാണിക്കാതെ അവനു നേരെ കൈ നീട്ടി

“എനിവേ ഹാപ്പി ജേർണി..”

അലന്റെ കൈ അവളുടെ കൈയ്യിലേക്ക് ചേർന്നതും അവൾ മിഴികൾ കടലിലേക്ക് നീട്ടി…

“ഈ അവസാന നിമിഷവും തനിക്കെന്നോടൊന്നും പറയാനില്ലേ…??”

അവസാന നിമിഷമെങ്കിലും നിവി  ഇഷ്ടം പറയുമെന്ന പ്രതീക്ഷയോടെയായിരുന്നു അലനത് ചോദിച്ചത്..

“ഇല്ലാ” എന്ന അർത്ഥത്തിൽ നിവി കണ്ണുകൾ ഇറുക്കിയടച്ചു..എന്തിനോ വേണ്ടി അവളുടെ കൺപീലികൾ ചിമ്മിയടഞ്ഞു..

കണ്ണീരിന്റെ ചൂട് അവളുടെ കൺകോണിൽ പടർന്നു..

നിരാശയോടെ അലൻ മുഖം തിരിച്ചു..

“ബൈ…”

അത് പറഞ്ഞു കൊണ്ട് അവൻ നടന്നു പോകുന്നതും നോക്കി മണൽ  തരികളിലേക്ക്  അവൾ ഇരുന്നു.. ഒരു ശില പോലെ…

അവൻ അവളിൽ നിന്ന് അകന്ന് പോകുന്ന ഓരോ നിമിഷവും അവളുടെ നഷ്ടബോധം കൂടി കൂടി വന്നു…

വെയിൽ അൽപം മങ്ങിയപ്പോൾ നിവി  പതിയെ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു വണ്ടിക്ക് അരികിലേക്ക് നടന്നു…

ഉമ്മറത്ത് തന്നെ ഇന്ദു ഉണ്ടായിരുന്നു

“എവിടെയായിരുന്നു നിവി നീ ഇത്ര നേരം..??വിളിച്ചാൽ ആ ഫോണെങ്കിലും ഒന്ന് എടുത്തൂടേ..”

“അത് സൈലന്റ് ആയിരുന്നു..”

അത്ര മാത്രം പറഞ്ഞു കൊണ്ട് അവൾ മുറിയിലേക്ക് നടന്നു….അവൾക്ക് ഒന്ന് പൊട്ടിക്കരയണമെന്ന് തോന്നി…ചങ്ക്പിടഞ്ഞു  കൊണ്ട് അവൾക്ക് മുൻപിലൂടെ നടന്നകലുന്ന അലന്റെ മുഖം നിവിയുടെ കൺമുന്നിൽ തെളിഞ്ഞു വന്നു…

ഒരു വേള അവന്റെ കൈകൾ ചേർന്ന ഉള്ളം കൈയ്യിലേക്ക് അവൾ ചുണ്ടുകൾ അമർത്തി ശേഷം ഒന്ന് കരയാൻ പോലുമാകാതെ കട്ടിലിന്റെ ഒരു കോണിൽ മാറിയിരുന്നു…

ഭക്ഷണം പോലും കഴിക്കാതെ അവൾ ആ ദിവസം തള്ളിനീക്കി..

നിവിയുടെ പെട്ടന്നുള്ള മാറ്റങ്ങൾ പലതും ഒരു കണ്ണാലെ ഇന്ദു ശ്രദ്ധിക്കുന്നുണ്ടായിരുന്നു..

പിറ്റേ ദിവസം കോളേജിലേക്ക് ചെന്നപാടെ തന്നെ കുട്ടികളോരോരുത്തരും അവളോട് തിരക്കിയത് തലേന്ന് ശ്രാവൺ സാർ എന്തിനാണ് വിളിച്ചു കൊണ്ട് പോയതെന്ന് അറിയാനായിരുന്നു..

ഓരോരുത്തരോടും ഓരോ കള്ളങ്ങൾ പറഞ്ഞു കൊണ്ട് അവൾ ഒഴിഞ്ഞു മാറി

പക്ഷേ ഹരി അവളെ വെറുതെ വിടാൻ ഒരുക്കമല്ലായിരുന്നു..

“എന്താ നിവീ ഉണ്ടായത്..??സത്യങ്ങളൊക്കെ എന്നോടെങ്കിലും പറയ്യ്…”

അങ്ങനെയാണ് അവളോരോ കാര്യങ്ങളും ഹരിയോട് പറഞ്ഞു തുടങ്ങിയത്..

“അപ്പോൾ അലൻ..”

“നാളെ പോകും…”

അത് പറഞ്ഞു നിർത്തിയതും രണ്ട് തുള്ളി കണ്ണീർ നിവിയുടെ കവിളിൽ തട്ടി മടിയിലേക്ക് വീണു

“സാരമില്ല നിവീ…ഒരുപക്ഷേ നിനക്ക് വിധിച്ചത് മറ്റൊന്നാവും..”

ഹരി അവളുടെ ചുമലിൽ കൈ വച്ചു കൊണ്ടായിരുന്നു അത് പറഞ്ഞത്

ആഴ്ചകളും മാസങ്ങളും നിവിക്ക് മുൻപിലൂടെ കടന്നു പൊയ്ക്കൊണ്ടേയിരുന്നു..

അന്നൊരു ശനിയാഴ്ച ആയിരുന്നു.. സെക്കന്റ് സാറ്റർഡേ ആയിരുന്നതിനാൽ ഗോപനും അവധിയായിരുന്നു..

ഉച്ച ഭക്ഷണം കഴിഞ്ഞ് ഇന്ദുവും ഗോപനും ഉമ്മറപ്പടിയിൽ ഇരിക്കുമ്പോഴായിരുന്നു നിവീ അവർക്ക് അരികിലേക്ക് ചെന്നത്

“അച്ഛാ…എനിക്ക് ഒരു കാര്യം….”

“എന്താ നിവീ…??”

“അത് പിന്നെ…!”

“എന്താണേലും പറയ്യ് മോളെ…”

നിവിയെ സ്നേഹത്തോടെ ചേർത്ത് പിടിച്ചു കൊണ്ടായിരുന്നു ഇന്ദു അത് പറഞ്ഞത്..

“എനിക്ക് പറയാനുള്ളത് നിധിയേച്ചിയേ പറ്റിയാണ്…”

നിവിയെ ചേർത്ത് പിടിച്ച ഇന്ദുവിന്റെ കൈകൾ മെല്ലെ അയഞ്ഞു…

മാസങ്ങൾക്കിപ്പുറം നിധിയുടെ പേര് വീണ്ടും കേട്ടതിലുള്ള ഞെട്ടൽ ഗോപന്റെ മുഖത്തും പ്രകടമായിരുന്നു..

“മൂന്നാലു മാസങ്ങൾക്ക് മുൻപ് ചേച്ചി എന്നെ കാണാൻ കോളേജിൽ വന്നിരുന്നു..”

നിധി പറഞ്ഞ കാര്യങ്ങളോരോന്നും വള്ളിപുള്ളി തെറ്റാതെ നിവി ഗോപനോടും ഇന്ദുവിനോടും പറഞ്ഞു…

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ഇന്ദു ചെറുതായൊന്ന് കരഞ്ഞു…ഗോപൻ അപ്പോഴും ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു.

“ഞാൻ അവരോട് രണ്ടാളോടും നാളെ ഇവിടേക്ക് വരാൻ പറഞ്ഞിട്ടുണ്ട്…”

“ആരോട് ചോദിച്ചിട്ടാ നിവീ നീ ഇങ്ങനെയൊക്കെ ചെയ്തത്..??”

ദേഷ്യത്തോടെ അത് പറഞ്ഞത് ഇന്ദു ആയിരുന്നു… ഇടയ്ക്കിടെ ഉള്ളിലേക്ക് തികട്ടി വരുന്ന വിഷമത്താൽ അവരുടെ വാക്കുകളോരോന്നും മുറിഞ്ഞു പൊയ്ക്കൊണ്ടിരുന്നു…

നിവി ഗോപനെയൊന്ന് നോക്കി…കസേരയിൽ ഇരുന്ന അയാളുടെ മടിയിൽ തലവെച്ചു കൊണ്ട് അവൾ ഗോപനെ നോക്കി..

“എന്തിനാ അച്ഛാ ഇനിയും ദേഷ്യം…നടന്നതൊക്കെ ഞാൻ പറഞ്ഞില്ലേ…??

അവർക്ക് വേറെ ആരും ഇല്ല…

ചേച്ചിയോട് ക്ഷമിച്ചൂടെ….അവര് ചെയ്തതൊക്കെ തെറ്റാണ്., എന്നാലും അതിൽ എവിടെയോ ഒരു ശെരി ഇല്ലേ…??”

“എന്താ നിവീ…നീ അവളെ ന്യായീകരിക്കാൻ ശ്രമിക്കുവാണോ..?

എത്ര ന്യായീകരിച്ചാലും ചെയ്തത് തെറ്റ് തന്നെയാണ്..”

നിവി പതിയെ ഗോപന്റെ മടിയിൽ നിന്ന് മുഖമുയർത്തി എഴുന്നേറ്റു…

“അമ്മ പറയുന്നത് ശരിയാണ്…ചേച്ചി ചെയ്തത് വളരെ വലിയൊരു തെറ്റ് തന്നെയാണ് പക്ഷേ അതിന്റെ പിന്നിൽ ഒരു ശരിയുണ്ടായിരുന്നു…അത് ഓർത്തിട്ടെങ്കിലും അവരോട് ക്ഷമിച്ചൂടെ..”

അത് പറഞ്ഞു കൊണ്ട് നിവി എഴുന്നേറ്റ് വാതിലിനടുത്തേക്ക് നടന്നു ശേഷം ഇന്ദുവിനേയും ഗോപനേയും നോക്കി വീണ്ടും പറഞ്ഞു

“ഞാനെന്തായാലും ഇന്ന് വൈകിട്ട് അച്ഛമ്മയുടെ അടുത്തേക്ക് പോകുവാ…നാളെ അവര് വരും..പറയാനുള്ളതൊക്കെ നിങ്ങള് പരസ്പരം പറയ് …..”

അത് പറഞ്ഞു കൊണ്ട് നിവി മുകളിലെ മുറിയിലേക്ക് നടക്കുമ്പോഴും ഇന്ദു തെല്ലൊരു അത്ഭുതത്തോടെ നിവിയെ നോക്കുകയായിരുന്നു..

“ഗോപേട്ടാ…നിവിക്ക് കാര്യമായിട്ട് എന്തോ പറ്റിയിട്ടുണ്ട്…,നമ്മള് നിർബന്ധിച്ചാൽ പോലും അച്ഛമ്മയെ പോയി കാണാൻ മടിയുള്ളവൾ സ്വയം അങ്ങോട്ടേക്ക് പോകാനുള്ള കാരണം എന്താ…??”

“നീ ഇനി ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ ചിന്തിച്ചു കൂട്ടാൻ നിൽക്കണ്ട….

നാളെ നിധി വരുമ്പോൾ എന്താണ് പറയാൻ പോകുന്നത്…??”

ഗോപന്റെ ആ ചോദ്യത്തിന് മറുപടി പറയാതെ ഒരു നെടുവീർപ്പിട്ടു കൊണ്ട് ഇന്ദു അകത്തേക്ക് കയറി

വൈകുനേരമായപ്പോൾ ഗോപനോടും ഇന്ദുവിനോടും യാത്ര പറഞ്ഞു കൊണ്ട് നിവി അവിടെ നിന്നിറങ്ങി…

ബസ്റ്റോപ്പിലേക്ക് നടക്കാൻ തുടങ്ങിയപ്പോഴായിരുന്നു പിന്നിലൊരു കാറിന്റെ ഹോൺ അവൾ കേട്ടത്..

മിഥുനായിരുന്നു ആ കാറിൽ

“എങ്ങോട്ടാ നിവീ…?”

ഗ്ലാസ് താഴ്ത്തി കൊണ്ടായിരുന്നു അവനത് ചോദിച്ചത്..

“ബസ്റ്റാന്റിലേക്കാ മിഥുൻ ചേട്ടാ…”

“വാ..കയറ് ഞാൻ അവിടെ കൊണ്ടു വിടാം…”

മറുപടിയായിട്ടൊന്ന് തല കുലുക്കി കൊണ്ടവൾ വണ്ടിയിലേക്ക് കയറി..

“ഈ വൈകുന്നേര സമയത്ത് എങ്ങോട്ടാ യാത്ര..?”

“അച്ഛമ്മയുടെ അടുത്തേക്കാ..”

“മ്ം….”

വഴിയോര കാഴ്ചകളിലേക്ക് ദൃഷ്ടിയൂന്നി ഇരുന്നെങ്കിലും, നിവി വല്ലാണ്ട് അസ്വസ്ഥ ആയിരുന്നു…

“നിവീ…”

കാറിനുള്ളിൽ തിങ്ങിനിറഞ്ഞ മൗനത്തെ ഭേദിച്ചു കൊണ്ട് മിഥുനായിരുന്നു സംസാരിച്ചു  തുടങ്ങിയത്..

“അലൻ ഇന്നലെ എന്നെ വിളിച്ചിരുന്നു.. തന്നെ പറ്റി ഒരുപാട് ചോദിച്ചു…”

പൊടുന്നനെ നിവിയിൽ ഒരു ഞെട്ടലുണ്ടായി..മാസങ്ങൾക്ക് മുൻപ് കണ്ടു മറന്നൊരു മുഖം അവളുടെ ഓർമ്മകളിലേക്ക് ഓടിയെത്തി..

“മ്ം…”

“താനെന്താ ഒന്നും പറയാത്തത്…?”

“ദാ ബസ്റ്റോപ്പ് എത്തി…എന്നെ ഇവിടെ ഇറക്കിയാൽ മതി..”

“സ്റ്റാൻഡിലേക്ക് വരുന്നില്ലേ..??”

“ഇല്ല..ഇവിടെ നിന്നാലും ബസ് കിട്ടും..”

അത് പറഞ്ഞു കൊണ്ട് മിഥുനെ നോക്കിയൊന്ന് പുഞ്ചിരിച്ചു കൊണ്ടവൾ ധൃതിയിൽ കാറിൽ നിന്നിറങ്ങി…

ബസിലിരിക്കുമ്പോഴും അവളുടെ ചിന്തകൾ അത്രയും അലനേ പറ്റിയായിരുന്നു…

ബസിറങ്ങി ഒരു ഓട്ടോ പിടിച്ചു വീട്ടു മുറ്റത്തേക്ക് അവൾ ചെല്ലുമ്പോൾ ഉമ്മറത്തെ തൂക്കു വിളക്കിൽ സന്ധ്യാ ദീപം തെളിയിക്കുകയായിരുന്നു അവളുടെ അച്ഛമ്മ

അവൾ അവർക്കടുത്തേക്ക് നടന്നു…

“നീ തനിച്ചാണോ വന്നത്..??”

“അതെ…”

“മ്ം..അകത്തേക്ക് വാ…”

“ചെറിയമ്മയൊക്കെ എന്ത്യേ..??”

“കുട്യോൾക്ക് ഇപ്പോ അവധിയല്ലേ…അവളും പിള്ളേരും കൂടെ അവൾടെ വീട്ടിലേക്ക് പോയി…കുറച്ചു ദിവസായിട്ട് ഞാനിവിടെ തനിച്ചാ..വൈകുന്നേരം കൂട്ട് കിടക്കാൻ ലീല വരും…”

“മ്ം…ജാനകിയപ്പ വിളിക്കാറുണ്ടോ…?”

“മ്ം…ഇടയ്ക്കിടെ വിളിക്കും നിവേദിന്റെ കല്ല്യാണം അടുപ്പിച്ചേ അവരൊക്കെ ഇങ്ങോട്ടേക്ക് ഉള്ളൂന്ന്..”

നിവി അവരെ കണ്ണെടുക്കാതെ നോക്കി നിന്നു..അവരുടെ സ്വഭാവത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചത് പോലവൾക്ക് തോന്നി..

“കുളിക്കാൻ ചൂടുവെള്ളം വേണമായിരിക്കും അല്ലേ..??”

അവരുടെ ആ ചോദ്യമായിരുന്നു നിവിയെ ചിന്തകളിൽ നിന്നുണർത്തിയത്..

“വേണ്ടാ..തണുത്ത വെള്ളത്തിൽ കുളിച്ചോളാം…”

അത്രമാത്രം പറഞ്ഞു കൊണ്ട് അവൾ മുറിയിലേക്ക് കയറി

കുളിയൊക്കെ കഴിഞ്ഞു വസ്ത്രം മാറി തിരിച്ചിറങ്ങി വരുമ്പോഴേക്കും അത്താഴത്തിനുള്ള സമയമായിരുന്നു..

“ഭക്ഷണം കഴിക്കണ്ടേ…,??”

അവളുടെ മുറിയുടെ വാതിൽക്കൽ നിന്നു കൊണ്ടായിരുന്നു അച്ഛമ്മ അവളോട് അത് ചോദിച്ചത്

“കഞ്ഞി ഇഷ്ടം ഉണ്ടാവില്ലായിരിക്കും അല്ലേ..?

ഞാൻ ലീലയോട് ചപ്പാത്തി ഉണ്ടാക്കാൻ പറയട്ടേ…?”

“വേണ്ട അച്ഛമ്മേ കഞ്ഞി മതി..”

രണ്ടു പേരും പരസ്പരം സംസാരിച്ചിട്ടും അവിടൊരു നിശബ്ദത തങ്ങി നിൽക്കുന്നത് പോലെ നിവിക്ക് തോന്നി…

“അച്ഛമ്മയ്ക്കിത് എന്ത് പറ്റി…”

ഉള്ളി തികട്ടി നാവിൻ തുമ്പ് വരെ എത്തി നിന്ന ആ ചോദ്യം മനപ്പൂർവ്വം അവൾ വിഴുങ്ങി

രാത്രി കിടക്കാൻ നേരം അവൾ പതിയെ അച്ഛമ്മയുടെ മുറിയിലേക്ക് നടന്നു…

കട്ടിൽപ്പടിയിൽ ചാരി ഇരിക്കുകയായിരുന്നു അവർ..

“അച്ഛമ്മേ….”

“കിടന്നില്ലേ…??”

“ഇല്ല…”

മറുപടി പറഞ്ഞു കൊണ്ട് അവൾ അവരുടെ കാൽഭാഗത്തായിട്ടിരുന്നു…

അപ്പോഴായിരുന്നു ലീല ഒരു മൺപാത്രത്തിൽ അൽപം എണ്ണയുമായി അവരുടെ മുറിയിലേക്ക് വന്നത്

“എന്താ ലീലേച്ചി അത്…??”

“അമ്മയ്ക്ക് കാലിൽ ഇടാനുള്ള കുഴമ്പാ..ഇതിട്ടില്ലേൽ രാവിലെ കാലിൽ നീരിറങ്ങും…”

“അതിങ്ങ് തന്നേക്കൂ…ഞാൻ ഇട്ട് കൊടുത്തോളാം…ലീലേച്ചി പോയി കിടന്നോളൂ…”

വാതില് ചാരി ലീല മുറി വിട്ടിറങ്ങിയതും നിവി മെല്ലെ അച്ഛമ്മയുടെ കാലിൽ കുഴമ്പ് ഇട്ടു കൊടുത്തു..

“എന്താ കുട്ടിക്ക് പറ്റിയത്…??ഇതൊക്കെ ലീല ചെയ്യുമായിരുന്നില്ലേ..??”

“സാരല്ല അച്ഛമ്മേ…”

“മോൾക്ക് എന്നോട് എന്തേലും പറയാനുണ്ടോ…??”

അവരത് ചോദിച്ചതും ഒരു പൊട്ടിക്കരച്ചിലായിരുന്നു നിവിയുടെ മറുപടി… അവളുടെ കണ്ണീർ തുള്ളികൾ അവരുടെ കാൽപാദത്തിലേക്ക് ഇറ്റു വീണൂ…

അവളുടെ കൈകൾ അവരുടെ കാലിൽ മുറുകി..

“അച്ഛമ്മ എന്നോട് ക്ഷമിക്കണം…”

“എന്തിന്..??”

“അന്ന് അങ്ങനെയൊക്കെ പറഞ്ഞതിന്..”

“അതൊക്കെ കഴിഞ്ഞിട്ടിപ്പോൾ മാസങ്ങളെത്രയായി…മോള് ഇതുവരെയും അത് മറന്നില്ലേ..??”

“അച്ഛമ്മേ പറഞ്ഞത് തെറ്റാണെന്ന് ഞാനിപ്പോഴും പറയുന്നില്ല..പക്ഷേ, അത് പറയാൻ ഉപയോഗിച്ച ഭാഷ അൽപം കടന്നു പോയി..

അച്ഛമ്മ അമ്മയേ വഴക്ക് പറഞ്ഞപ്പോൾ അന്ന് അങ്ങനെ പറയാനാ എനിക്ക് തോന്നിയത്..പക്ഷേ, അത് വലിയൊരു തെറ്റായി പോയി.. എന്നോട് ക്ഷമിക്കില്ലേ..??”

“മോളിങ്ങ് വന്നേ…അതൊക്കെ അവിടെ വെച്ച് കൈ തുടച്ചിട്ട് ഇവിടെ വന്ന് കിടക്ക്.”

അവള് അവരുടെ അടുത്തേക്ക് ചേർന്ന് കിടന്നു…

അവർ അവളുടെ മുടിയിഴകളിൽ കൂടി മെല്ലെ തലോടി..

“മോള് പറഞ്ഞതിൽ ഒരു തെറ്റും ഇല്ല…തെറ്റൊക്കെ എന്റെ ഭാഗത്താ…ആരോരും ഇല്ലാത്തൊരു പെണ്ണെന്നെ അമ്മേന്ന് വിളിച്ച് സ്നേഹിച്ചിട്ടും ദ്രോഹിച്ചിട്ടേ ഉള്ളൂ ഞാൻ അവളേ..

പണ്ട് പതിനെട്ടാം വയസ്സിൽ മോൾടെ അപ്പൂപ്പൻ എന്നെ വിവാഹം കഴിച്ചപ്പോൾ അദ്ദേഹത്തിന്റെ അമ്മ എന്നോടും ഇങ്ങനെയായിരുന്നു. ചില സമയങ്ങളിൽ കഴിക്കാൻ ഭക്ഷണം പോലും തരാറുണ്ടായിരുന്നില്ല..

വർഷങ്ങൾക്ക് ഇപ്പുറം ഞാനൊരു അമ്മായിഅമ്മ ആയപ്പോൾ ഞാനും അതേ പ്രവൃത്തി തന്നെ ചെയ്യ്തു..പക്ഷേ അതിനൊരു മാറ്റം വരുത്തണമെന്ന് നീ അന്ന് പറയാതെ പറഞ്ഞു..

അതിലൊരു തെറ്റും ഇല്ല…”

“എന്നാലും…”

“ഒരെന്നാലും ഇല്ല..മോള് ഉറങ്ങിക്കോ…”

“അച്ഛമ്മേ ഞാനൊരു കാര്യം പറയട്ടേ…”

“മ്ം..പറയ്യ്…”

നിവി മെല്ലെ നിധിയുടെ കാര്യം പറഞ്ഞു തുടങ്ങി…

“അപ്പോൾ എന്റെ കുട്ടി…”

“അതെ അച്ഛമ്മേ…ഞാൻ പറഞ്ഞതാണ് സത്യം…നമ്മള് വിചാരിച്ചത് പോലെയല്ല ചേച്ചിയുടെ കാര്യങ്ങൾ…”

“മ്ം..”

“നാളെ അച്ഛനേയും അമ്മയേയും കാണാൻ ചേച്ചിയും ചേട്ടനും വരുന്നുണ്ട്…

അച്ഛനും അമ്മയും അവരെ ഇറക്കി വിടും എനിക്കത് ഉറപ്പാ…

അച്ഛമ്മയ്ക്ക് ഒരുപാട് ഇഷ്ടമായിരുന്നില്ലേ നിധിയേച്ചിയെ…”

“ഇതൊക്കെ പറയാനാണോ മോള് ഈ രാത്രിക്ക് രാത്രി ഇങ്ങോട്ടേക്ക് വന്നത്..?”

നിറഞ്ഞ കണ്ണുകളാൽ അവൾ തലയാട്ടുമ്പോഴേക്കും അവരുടെ ചുക്കിചുളിഞ്ഞ കൈ വിരലുകൾ അവളുടെ കണ്ണീരൊപ്പി തുടങ്ങിയിരുന്നു

“എനിക്ക് എന്റെ പഴയ കുടുംബവും ഞങ്ങളുടെ പഴയ സന്തോഷവും എല്ലാം വേണം, അച്ഛമ്മ പറഞ്ഞാൽ അച്ഛനും അമ്മയും കേൾക്കും…”

“മോള് സമാധാനമായിട്ട് ഉറങ്ങ് നാളെ നമ്മുക്ക് പോകാം…”

പിറ്റേന്ന് രാവിലെ വീട് പൂട്ടി താക്കോൽ ലീലയെ ഏൽപ്പിച്ചു അവരിരുവരും ഇറങ്ങി..

പതിവില്ലാതെ മുറ്റത്തൊരു ഓട്ടോ വന്നു നിന്ന ശബ്ദം കേട്ടു കൊണ്ട് ആദ്യം പുറത്തേക്ക് ഇറങ്ങി വന്നത് ഗോപനായിരുന്നു

ആദ്യം നിവി ഇറങ്ങി ശേഷം അച്ഛമ്മയെ പതിയെ പിടിച്ചിറക്കി…

“ഇന്ദൂ ഇങ്ങോട്ട് ഒന്ന് വന്നേ..ഇതാരാണെന്ന് നോക്കിയേ…”

ഇന്ദു ധൃതിയിൽ അങ്ങോട്ടേക്ക് ഓടി വന്നു..

“കയറി വരു അമ്മേ…”

അൽപം പേടിയോടെ ആയിരുന്നു ഇന്ദു അവരെ അകത്തേക്ക് വിളിച്ചത്

“അമ്മ പേടിക്കുവൊന്നും വേണ്ട….അച്ഛമ്മ ഇപ്പോൾ പഴയ ദേഷ്യക്കാരിയൊന്നും അല്ല…അമ്മേ ഇപ്പോൾ ഭയങ്കര ഇഷ്ടമാ….”

ഇന്ദുവും ഗോപനും പരസ്പരം മുഖത്തോട് മുഖം നോക്കി

അപ്പോഴേക്കും നിവി അച്ഛമ്മയേയും കൊണ്ട് അകത്തേക്ക് കയറിയിരുന്നു…

“അമ്മ അച്ഛമ്മയ്ക്ക് ഒരു ചായ എടുത്തേ…”

അടുക്കളയിലേക്ക് പോയ ഇന്ദു അവിടെ നിന്ന് കൊണ്ട് നിവിയെ വിളിച്ചു..

“എന്തൊക്കെയാ നിവീ ഇവിടെ നടക്കുന്നത്…?

നിന്റെ അച്ഛൻ വിളിച്ചാൽ പോലും ഇങ്ങോട്ടേക്ക് വരാത്ത അച്ഛമ്മയേ എന്ത് മന്ത്രം പ്രയോഗിച്ചാ എന്റെ മോള് കൂട്ടി കൊണ്ട് വന്നത്..??”

“ആ…അതൊക്കെയുണ്ട്…”

“പറയ്യ് നിവി…”

“അതൊന്നൂല്ല…”

“എന്നാലേ…നിന്റെ അച്ഛമ്മയ്ക്ക് നീ തന്നെ ചായ കൊണ്ട് കൊടുക്കൂ…ചിലപ്പോൾ ഞാൻ കൊടുത്താൽ ഇഷ്ടായില്ലെന്ന് വരും…”

നിവി ചായയും വാങ്ങി മെല്ലെ ഇന്ദുവിനൊപ്പം ഹാളിലേക്ക് നടന്നു..

“ഈ അമ്മയ്ക്ക് ഉണ്ടല്ലോ, അച്ഛമ്മയ്ക്ക് ചായ തരാൻ പേടിയാണത്രേ…”

നിവി അത് പറഞ്ഞു കൊണ്ട് പൊട്ടിച്ചിരിച്ചു. കൂടെ ഗോപനും..

ഇന്ദു കൃത്രിമ  ദേഷ്യത്താൽ അവരിരുവരേയും മാറി മാറി നോക്കി…

“ആണോ ഇന്ദൂ…”

അച്ഛമ്മ അത് ചോദിച്ചതും എല്ലാവരുടേയും ദൃഷ്ടി അവരിലേക്ക് നീണ്ടൂ…

“ഇങ്ങ് വാ ഇവിടെ വന്നിരിക്ക്….”

ഒരു കൊച്ച് കുട്ടിയുടെ നിഷ്കളങ്കതയോടെ ഇന്ദു അച്ഛമ്മയോട് ചേർന്നിരുന്നു.. അവർ സ്നേഹപൂർവ്വം ഇന്ദുവിനെയൊന്ന് തഴുകി

പൊടുന്നനെ ഇന്ദുവിന്റെ കണ്ണുകൾ നിറഞ്ഞു.. കാരണം ആദ്യമായിട്ടായിരുന്നു ഗോപന്റെ അമ്മ ഇത്ര സ്നേഹത്തോടെ അവളോട് പെരുമാറുന്നത്..

“കണ്ടോ അച്ഛമ്മേ…ഇതാ ഈ അമ്മയുടെ സ്വഭാവം.. എന്തേലും പറഞ്ഞാൽ പെട്ടന്നങ്ങ് കരയും…”

അച്ഛമ്മ ഇന്ദുവിനോടായി എന്തോ പറയാൻ തുടങ്ങിയപ്പോഴായിരുന്നു മുറ്റത്തൊരു കാറ് വന്നു നിന്നത്

പുറത്തേക്ക് പോകാതെ തന്നെ അതിനുള്ളിൽ ആരാണെന്ന് അവർക്ക്  നാലുപേർക്കും മനസ്സിലായിരുന്നു

വാതിൽ തുറക്കാൻ ഇന്ദു നിവിയോട് ആഗ്യം കാണിച്ചു…

അവൾ വാതിൽ തുറക്കുമ്പോൾ കാറിൽ നിന്നിറങ്ങുകയായിരുന്നു നിധിയും ശ്രാവണും…

നിവി അവർക്ക് അടുത്തേക്ക് ചെന്നു..

“വാ..എല്ലാവരും ഉണ്ട് അകത്ത്..”

നിധിയുടെ ടെൻഷൻ ഇരട്ടിച്ചു…

ഒരു വർഷത്തിനിപ്പുറം അച്ഛനേയും അമ്മയേയും കാണുന്നതിലുള്ള സന്തോഷമായിരുന്നില്ല  നിധിയുടെ മുഖത്ത് നിഴലിച്ചിരുന്നത് പകരം അവരുടെ മുഖത്തേക്ക് എങ്ങനെ നോക്കുമെന്നുള്ള ഭയമായിരുന്നു…

“വാ സാർ…ചേച്ചീ..വാ…”

നിവി ആയിരുന്നു അകത്തേക്ക് കയറാൻ മടിച്ചു നിന്ന അവരിരുവരേയും അകത്തേക്ക് ക്ഷണിച്ചത്

ശ്രാവണിനൊപ്പം അകത്തേക്ക് വന്ന നിധിയെ കണ്ടതും ഇന്ദു ഗോപനെ നോക്കി..

നിവി ഓരോരുത്തരേയും മാറി മാറി നോക്കി കൊണ്ടേയിരുന്നു..

നിധിയും ശ്രാവണും ഏതോ വലിയ കുറ്റം ചെയ്തവരെ പോലെ തല താഴ്ത്തി നിന്നു.

പെട്ടന്നായിരുന്നു നിവിയുടെ കൈയ്യിലിരുന്ന ഫോൺ ശബ്ദിച്ചത് ഡിസ്പ്ലേയിലേക്കും ഇന്ദുവിന്റേയും ഗോപന്റേയും മുഖത്തേക്കും മാറി മാറി നോക്കി കൊണ്ടവൾ കോളെടുത്ത് ചെവിയോരം ചേർത്ത് പിടിച്ചു കൊണ്ട് മുകളിലെ മുറിയിലേക്ക് നടന്നു.

(തുടരും)

 

രചന: ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

കൃഷ്ണവേണി

ഗംഗ

ലക്ഷ്മി

ഇമ

പൗമി

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Annorunalil written by Sreelekshmy Ambattuparambil

3.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!