Skip to content

നാഗമാണിക്യം 2 – നീലമിഴികൾ 44

Online Malayalam Novel Neelamizhikal

ഭൈരവനും ആ രംഗങ്ങൾ ഓർക്കുകയായിരുന്നു..

“ഭദ്രയെ ഉണർത്തി കാര്യങ്ങൾ തെളിച്ചു പറയാതെ ഞാനവളെ മഠത്തിലേക്ക് പറഞ്ഞയച്ചു.. അശ്വതി ആരോടും ഒന്നും പറഞ്ഞില്ല്യ… അവിടെ നിറയെ അവരുടെ ബന്ധുക്കളൊക്കെയുണ്ട്..ഒരു പക്ഷെ ഇന്ന് അവൾ ആരോടും പറയില്ല്യായിരിക്കും… പക്ഷെ നാളെ..?അശ്വതിയെ കൊന്നുകളയാനായിരുന്നു ഞാൻ ആദ്യം വിചാരിച്ചത്.. ന്റെ സഹായിയായ ഗന്ധർവനെ അയക്കാമെന്നു കരുതിയെങ്കിലും കാളിയാർമഠത്തിനുള്ളിലേക്ക് നാഗ, ഗന്ധർവ്വ, യക്ഷകിന്നരന്മാർക്ക് പ്രവേശനം നിഷിദ്ധമാണ്..അപ്പോഴാണ് തലേന്ന് വൈകുന്നേരം ഇടവഴിയിൽ ഒളിഞ്ഞു നിന്നു കേട്ട സംസാരം നിക്കോർമ്മ വന്നത് ..”

“അശ്വതിയും മുകുന്ദനുണ്ണിയും.. ഉത്തര വീട്ടുതടങ്കലിലാണ്..നാഗപഞ്ചമി നാളിൽ അവൾ കാളിയാർമഠത്തിൽ ഇണ്ടാവും.. അന്നവിടെ വന്നാൽ അവളെ കാണാമെന്നും തീരുമാനങ്ങൾ എടുക്കാമെന്നും അശ്വതി പറഞ്ഞു.. മട്ടുപ്പാവിലെ വാതിൽ തുറന്നിടാമെന്ന് അവൾ പറയുന്നത് ഞാൻ കേട്ടു..”

“ന്റെ മനസ്സിൽ പുതിയ പദ്ധതികൾ രൂപം കൊണ്ടു.. ഭദ്രയ്ക്ക് ആരുമായും ബന്ധമില്ല്യ .. അവിടെ നടക്കുന്ന പ്രണയങ്ങളെ പറ്റിയോ സംസാരത്തെ പറ്റിയോ ഒന്നും അവൾക്കറിയില്ല്യ .. മുകുന്ദനുണ്ണിയോട് മാത്രം ഭദ്ര ഇടയ്ക്ക് സംസാരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.. ന്താന്നറിയില്ല്യ,ആ ചെക്കനെ അവൾക്ക് വല്യ കാര്യായിരുന്നു.. പലപ്പോഴും അശ്വതിയും മുകുന്ദനുണ്ണിയും സംസാരിക്കുന്നത് കണ്ടു അവർ തമ്മിൽ ന്തോ ഇണ്ടെന്നൊരു സംശയം അവൾ പ്രകടിപ്പിച്ചിട്ടുണ്ട്.. ഞാൻ തിരുത്തീതുമില്ല്യ….”

“അശ്വതിയും മുകുന്ദനുണ്ണിയും തമ്മിൽ പ്രണയത്തിലാണെന്നും മഠത്തിലുള്ളവർ അവളെ നിർബന്ധിച്ചു ഹരികൃഷ്ണനുമായി വേളി കഴിപ്പിക്കാൻ ശ്രെമിക്ക്യയാണെന്നും ഭദ്രയെ തെറ്റിദ്ധരിപ്പിക്കാൻ നിക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല്യ…”

“ഭദ്രയെ നിർബന്ധിച്ചു ഞങ്ങൾ അന്ന് കാളിയാർമഠത്തിൽ തങ്ങി.. മുകുന്ദനുണ്ണി രാത്രിയിൽ അശ്വതിയെ കാണാനെത്തുമെന്നും അവരെ സഹായിക്കണമെന്നും പറഞ്ഞു വിശ്വസിപ്പിച്ചത് കൊണ്ടാണ് അവൾ സമ്മതിച്ചത്..”

“ഹരികൃഷ്ണന്റെ അമ്മയുടെ നിർബന്ധപ്രകാരം ഭദ്രയെ (ദേവു )മനസ്സില്ലാമനസ്സോടെ ഊർമിള അവളുടെ അറിയിലേക്ക് കൂട്ടി കൊണ്ടു പോയി.. ഉത്തരയും.. അശ്വതി അവളുടെ അറയിലും..”

“ന്റെ നിർദേശമനുസരിച്ച് ഭദ്ര ഊർമിളയെയും ഉത്തരയെയും മായാനിദ്രയിലാക്കി.. പാതിരാത്രി കഴിഞ്ഞു കാളിയാർമഠത്തിലെ ഇടനാഴിയിൽ എത്തിയ മുകുന്ദനുണ്ണിയെ ഭദ്രയാണ് അശ്വതിയുടെ അറിയിലേക്ക് എത്തിച്ചത്.. അവരെ സഹായിക്കുകയാണെന്ന് ഭദ്ര കരുതി..”

ഭൈരവൻ പൊട്ടിച്ചിരിച്ചു.. രുദ്ര അസ്വസ്ഥതയോടെ തല കുടഞ്ഞു.. ആ നീലമിഴികൾ ജ്വലിച്ചു.. രുദ്ര മുഖം താഴ്ത്തിയിരുന്നു..

“മുകുന്ദനുണ്ണി അകത്തു കടന്നതും ഭദ്രയെ പറഞ്ഞയച്ചു അറവാതിൽ പൂട്ടിയതും മറ്റുള്ളവരെ വിവരമറിയിച്ചതും ഞാനായിരുന്നു..ഇതിനിടയിൽ ഭദ്രയ്ക്ക് ഒരബദ്ധം പറ്റി.. ഊർമിളയെ പൂർണ്ണമായും മായാനിദ്രയിൽ അകപ്പെടുത്താൻ ഭദ്രയ്ക്ക് കഴിഞ്ഞിരുന്നില്ല്യ .. പാതിമയക്കത്തിൽ ജാലകവാതിലൂടെ അശ്വതിയുടെ അറിയിലേക്ക് പോവുന്ന മുകുന്ദൻഉണ്ണിയെ അവൾ കണ്ടിരുന്നു.. പക്ഷെ അവന് മുൻപേ നടന്നിരുന്ന ഭദ്രയെ അവൾ കണ്ടില്ല്യ…”

“കാളിയാർമഠം കീഴ്മേൽ മറിഞ്ഞ രാത്രിയായിരുന്നു അത്.. വേളി നിശ്ചയിച്ച തമ്പുരാട്ടിക്കുട്ടിയുടെ കിടപ്പറയിൽ പാതിരാത്രിയിൽ ഒരന്യപുരുഷൻ.. ആരും അശ്വതിയെ വിശ്വസിച്ചില്ല്യ .. പെറ്റമ്മ പോലും.. ഊർമിളയും അശ്വതിയെ തള്ളി പറഞ്ഞു.. ഉത്തര മാത്രം അവളെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു.. ഹരികൃഷ്ണൻ ഒന്നും പറഞ്ഞില്ല്യ… ഒരുരാത്രി കൊണ്ടു അശ്വതി തമ്പുരാട്ടി വെറുക്കപ്പെട്ടവളായി.. പിഴച്ചവളായി.. പ്രിയപ്പെട്ടവരും സ്നേഹിച്ചവരുമെല്ലാം അവളെ കൈയൊഴിഞ്ഞു..നാട്ടിൽ പല കഥകളും പരന്നു “

“ഇതിനിടെ ഭദ്രയെ ഞാൻ വീട്ടിലേക്ക് മാറ്റിയിരുന്നു.. അവിടെ നടന്ന ചതിയൊന്നും ഭദ്ര അറിഞ്ഞില്ല്യ .. അവൾ അപ്പോഴും വിചാരിച്ചത് അവൾ അശ്വതിയെയും മുകുന്ദനുണ്ണിയെയും ഒന്നുചേരാൻ സഹായിച്ചുവെന്നാണ്..”

ഭൈരവൻ വീണ്ടും ചിരിച്ചു.. രുദ്രയുടെ കണ്ണുകളിൽ കനലുകൾ ആളികത്തി..

“ഇനി അവിടെ നിൽക്കുന്നത് സുരക്ഷിതമല്ലെന്ന് ഞാൻ മനസ്സിലാക്കി.. പിറ്റേന്ന് പുലർച്ചെ അവിടെ നിന്നും പോവുകയാണെന്ന് ഞാൻ ഗുപ്തനെ അറിയിച്ചു.. അയാൾ ആകെ ജീവച്ഛവമായിരുന്നു.. പക്ഷെ അന്ന് രാത്രി ഒട്ടും പ്രതീക്ഷിക്കാതെ ഒരാൾ ന്റെ വാതിലിൽ മുട്ടി.. ഹരികൃഷ്ണൻ..”

“ഭദ്രയാണ് മുകുന്ദനുണ്ണിയെ അശ്വതിയുടെ അറയിലെത്തിച്ചതെന്നും അവളെ കണ്ടേ മതിയാവൂവെന്നും അവൻ ബഹളം വെച്ചു.. നിക്ക് വേറെ വഴിയില്ല്യാരുന്നു.. അരയിൽ തിരുകിയ കത്തി കൊണ്ടു ഞാൻ ഹരികൃഷ്ണനെ കൊന്നു.. പക്ഷെ അത് കണ്ടു കൊണ്ടു ഇരുളിൽ നിന്നും മറ്റൊരാൾ എത്തി.. മുകുന്ദനുണ്ണി.. ന്റെ സന്തതസഹചാരിയായ നൃപനെന്ന ഗന്ധർവനെ കൊണ്ടു മുകുന്ദനുണ്ണിയെ വകവരുത്തി അമ്പലകുളത്തിൽ കൊണ്ടിട്ടു..”

“പുലർച്ചെ ആവുന്നതിന് മുൻപേ തന്നെ ഞങ്ങൾ അവിടം വിട്ടു.. ഹരികൃഷ്ണന്റെ മരണം കൂടെ അറിഞ്ഞതോടെ അശ്വതി നീലിമലക്കാവിന്റെ പടികളിൽ തല തല്ലി മരിച്ചു..ഏറെക്കഴിഞ്ഞാണ് അവൾ ദാരികയെന്ന നാഗരക്ഷസ്സായി അവതരിച്ചത് ഞാൻ അറിഞ്ഞത്.. അപ്പോഴേക്കും കാളീശ്വരത്ത് നിന്നും ഏറെ അകലെ എത്തിക്കഴിഞ്ഞിരുന്നു ഞങ്ങൾ.. അല്ലെങ്കിലും ദാരികയ്ക്ക് ന്നോടൊരു ശത്രുതയും തോന്നേണ്ട കാര്യമില്ലായിരുന്നു.. ഭദ്രയായിരുന്നു (ദേവു ) അവളുടെ ശത്രു.. ഭദ്ര (ദേവു )ന്തിന് ഇങ്ങനെയൊക്കെ ചെയ്തുവെന്ന് ചോദിച്ചാൽ അതിനുള്ള ദാരികയുടെ ഉത്തരം ഹരികൃഷ്ണനെ മോഹിച്ചിട്ടാണെന്നാവും…പാവം ഭദ്ര അവൾ ചെയ്തു വെച്ചതൊന്നും അവളറിഞ്ഞതേയില്ല്യ …”

വീണ്ടും ഭൈരവന്റെ അട്ടഹാസം നിലവറയിൽ മുഴങ്ങി..

“അപ്പോൾ ഊർമിളയുടെ കാമുകൻ..? ദേവൻ മാഷ്.. അയാൾക്കെന്ത് സംഭവിച്ചൂ..?”

ഭൈരവന്റെ കണ്ണുകളിൽ സംശയം നിറഞ്ഞു..

“ദേവൻ മാഷെ പറ്റി…”

ഭൈരവൻ പൂർത്തിയാക്കുന്നതിനു മുൻപേ രുദ്ര വീണ്ടും ചോദിച്ചു…

“പറയൂ.. അയാളെ നിങ്ങൾ എന്ത് ചെയ്തു…?”

ഒന്ന് രണ്ടു നിമിഷത്തിന് ശേഷമാണ് ഭൈരവൻ പറഞ്ഞത്..

“ഊർമിളയ്ക്കായി ദേവൻ മാഷ് വന്നിരുന്നു കാളീശ്വരത്ത്.. ലക്ഷണമൊത്ത ആ ശരീരം കണ്ടപ്പോൾ അയാളെ വകവരുത്തി അത് സ്വന്തമാക്കാൻ ഞാൻ ശ്രെമിച്ചു.. പക്ഷെ അത് എളുപ്പമായിരുന്നില്ല്യ .. ദേവൻ മാഷെ കീഴ്പ്പെടുത്താൻ നിക്ക് കഴിഞ്ഞില്ല്യ .. ഗത്യന്തരമില്ലാതെ കൈയിൽ കിട്ടിയ കല്ല് കൊണ്ടു അയാളെ പിറകിൽ നിന്നും തലയ്ക്കടിച്ചു കൊന്നു ഞാൻ.. തലയോട്ടി പിളർന്നു ചോര വാർന്നു മരിച്ച അയാളെ നൃപന്റെ സഹായത്താൽ അവിടെയുള്ള പൊട്ടക്കിണറ്റിലിട്ടു ഞാൻ.. ആരും അറിഞ്ഞില്ല്യാ..”

കേട്ടലാരും ഞെട്ടുന്ന ക്രൂരകൃത്യങ്ങളിൽ അയാൾക്ക് തെല്ലും മനസ്താപം തോന്നിയില്ലെന്ന് മാത്രമല്ല, അയാൾ അതോർത്തു അഭിമാനിക്കുന്നുണ്ടെന്നും രുദ്രയ്ക്ക് മനസ്സിലായി…

ന്റെ ദേവി.. പാവം ആ അമ്മ..മകനെ കാത്തിരുന്നു കണ്ണീർ വാർത്തു കാണും.. മരണം വരെ..

അങ്ങനെ എത്രയെത്ര ജീവിതങ്ങൾ ഇയാൾ ചവിട്ടിയരച്ചു..

രുദ്ര മുഖമുയർത്തി.. നീലകണ്ണുകളിൽ ഭൈരവനെ കത്തിച്ചു ചാമ്പലാക്കാനുള്ള അഗ്നിയുണ്ടായിരുന്നു.. ഒരു നിമിഷം അവളുടെ കണ്ണുകളിൽ സൂര്യന്റെ രൂപം തെളിഞ്ഞു.. പീഠത്തിൽ ഇരിക്കുന്ന സൂര്യന്റെ ദേഹം… രുദ്രയുടെ കണ്ണുകളിലെ അഗ്നി താനെ അണഞ്ഞു..

“ഭൈരവാ.. നിനക്ക് മാപ്പില്ല്യ .. നിന്റെ അവസാനം കണ്ടേ ഇനി രുദ്ര അടങ്ങൂ..”

മനസ്സിൽ ശപഥമെടുത്തു രുദ്ര…

“ഇപ്പൊ എല്ലാം നിക്ക് മനസ്സിലായി വരണൂ.. അനന്തന്റെയും പത്മയുടെയും മകളായി ജനിച്ചിരിക്കണൂ ഭദ്ര.. അടങ്ങാത്ത പകയുമായി ദാരിക അവൾടെ പിറകെയും..”

രുദ്രയെ നോക്കി ഒരു വിജയച്ചിരി ചിരിച്ചു ഭൈരവൻ.. കിട്ടിയ പൊട്ടും പൊടിയും വെച്ച് കാര്യങ്ങൾ അപഗ്രഥിച്ചെടുക്കാനുള്ള ഭൈരവന്റെ കഴിവ് അവളെ അമ്പരപ്പിച്ചെങ്കിലും സമചിത്തത കൈവിടാതെ രുദ്ര പറഞ്ഞു…

“അനന്തന്റെയും പത്മയുടെയും മകൾ ഭദ്രയാണെന്ന് ഇതു വരെ ആരും കണ്ടെത്തിയിട്ടില്ല്യ .. പിന്നെ ദാരികയെ പറ്റി നാഗകാളിമഠത്തിലുള്ളവർക്ക് കേട്ട് കേൾവി പോലുമില്ല…”

ഭൈരവന്റെ മുഖത്തെ സംശയം മാഞ്ഞില്ല.. അയാളൊന്ന് അമർത്തി മൂളി..

“ഉം..”

രുദ്ര ധൃതിയിൽ എഴുന്നേറ്റു ഭൈരവന് അരികിലെത്തി അവിടെ വെച്ചിരുന്ന ഓട്ടു മൊന്ത കൈയിലെടുത്തു..

“അങ്ങേയ്ക്ക് ദാഹിക്കണില്ല്യേ..”

അവളെയും തനിക്ക് നേരെ നീട്ടിയ ഓട്ടു മൊന്തയെയും മാറി മാറി നോക്കി ഭൈരവൻ.. സംശയത്തോടെ…

“കുടിക്കൂന്നേ…”

രുദ്രയുടെ വശ്യമായ ഭാവം കണ്ടതും ഭൈരവൻ അറിയാതെ പാത്രം കൈയിൽ വാങ്ങി…

“ഉം.. “

മയക്കുന്ന പുഞ്ചിരിയോടെ അവൾ കുടിക്കാനാഗ്യം കാണിച്ചപ്പോൾ ഭൈരവൻ ഓട്ടുമൊന്തയിലെ തീർത്ഥം കുടിച്ചു… രുദ്ര പാത്രം തിരികെ വാങ്ങി നിമിഷങ്ങൾ കഴിയും മുൻപേ സൂര്യന്റെ ദേഹം പീഠത്തിൽ നിന്നും ഒരു വശത്തേക്ക് ചെരിയാൻ തുടങ്ങിയിരുന്നു.. ഇത്തിരി പാട് പെട്ടാണ് രുദ്ര നിലത്തേക്ക് കിടത്തിയത്…

സൂര്യൻ കിടന്നുറങ്ങുന്നത് പോലെ രുദ്രയ്ക്ക് തോന്നി.. നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ടു ധൃതിയിൽ വാതിലിനരികിലേക്ക് നടക്കുന്നതിനിടെ അവളൊന്ന് കൂടെ തിരിഞ്ഞു നോക്കിയിരുന്നു..

അനന്തനും മറ്റുള്ളവരും അവിടെ ഉണ്ടായിരുന്നു…

“അച്ഛാ.. അയാൾ…”

“എല്ലാം കേട്ടു.. അറിഞ്ഞു.. അറിഞ്ഞതെല്ലാം ഭട്ടതിരിയെ അറിയിക്കണം..ഭൈരവൻ ഉണരും മുൻപേ മുറിയിൽ എത്തിക്കണം.. ഇവിടെ നടക്കുന്നതെന്താണെന്ന് അയാൾ അറിയാൻ പാടില്ല.. ആരെയും കാണാനും..പുലർച്ചെ നാഗപൂജയുണ്ട്.. നിലവറയിൽ നിന്നാണ് ആരംഭം.. പൂജ കഴിഞ്ഞേ ഞാനും പത്മയും പുറത്തിറങ്ങൂ.. പിന്നെ കാവിലേക്ക്.. കാവിലെ പൂജകൾ തുടങ്ങിയാൽ ദാരികയുടെ ശക്തി ക്ഷയിച്ചു തുടങ്ങും…”

“വേണ്ടച്‌ഛാ എന്നെ കൊന്നാൽ ദാരികയുടെ പകയടങ്ങുമെങ്കിൽ ആയിക്കോട്ടെ.. പാവം അവൾ ഒത്തിരി അനുഭവിച്ചതല്ലേ…”

ഭദ്ര തേങ്ങലോടെ പറഞ്ഞു..

“മനസ്സറിയാതെ ചെയ്തു പോയ തെറ്റിന് നീ ഇനിയും ശിക്ഷ അനുഭവിക്കേണ്ടതില്ല.. നീയും ഒരുപാട് അനുഭവിച്ചതല്ലേ..”

ഭദ്ര ഒന്നും മിണ്ടിയില്ല..

“കുഞ്ഞി നീ സദാ സമയവും അയാൾക്കൊപ്പം ഉണ്ടാവണം.. പുറത്തേക്കിറങ്ങാതെ നോക്കണം..”

“ശരിയച്ഛാ …”

രുദ്രയുടെ സ്വരം നേർത്തിരുന്നു..അനന്തൻ അവളെ ചേർത്ത് പിടിച്ചു…

“എന്റെ കുഞ്ഞി കാവിലമ്മയാണ്.. സർവോപരി സൂര്യന്റെ പ്രണയമാണ്.. സൂര്യനെ ഉണർത്താൻ നിനക്ക് മാത്രമേ സാധിക്കൂ.. സാധിക്കും..”

പത്മ ഇരുകൈകളും ചേർത്ത് അവളെ പുണർന്നു.. കാതോരം പതിയെ പറഞ്ഞു..

“ഭയപ്പെടരുത്.. ഭയം മനസ്സിനെ തളർത്തും.. ശത്രുവിന്റെ ശക്തിയെ വർദ്ധിപ്പിക്കും…”

ഭദ്ര ഒന്നും പറയാതെ അവളെ കെട്ടിപിടിച്ചു.. അവൾ കരയുന്നുണ്ടായിരുന്നു.. രുദ്ര അവളുടെ നെറ്റിയിൽ ചുംബിച്ചു..

“ഒന്നും സംഭവിക്കില്ല്യ… അമ്മൂട്ടീ ചെന്നു സമാധാനത്തോടെ ഉറങ്ങ്..”

അനന്തനും ആദിത്യനും ചേർന്നാണ് സൂര്യനെ (ഭൈരവൻ )മുറിയിലെത്തിച്ചത്..

കട്ടിലിനരികെ ഒരു കസേര വലിച്ചിട്ടു,കട്ടിലിൽ ശാന്തമായി ഇറങ്ങുന്നയാളെ നോക്കിയിരുന്നു അവൾ..

സൂര്യനെ കണ്ട അന്ന് നാൾ മുതൽ ഇന്ന് ഇവിടെ എത്തുന്നത് വരെയുള്ള രംഗങ്ങൾ അവളുടെ മനസ്സിലൂടെ കടന്നു പോയി.. മയക്കത്തിനിടെ എപ്പോഴോ ചെറിയൊരനക്കം കേട്ടപ്പോഴേക്കും രുദ്ര മിഴികൾ തുറന്നിരുന്നു.. കട്ടിലിൽ തന്നെ നോക്കി കിടക്കുന്നയാളെ അവൾ കണ്ടു.. ഭൈരവൻ… രുദ്ര പിടഞ്ഞെഴുന്നേറ്റു..

അയാൾ ചുറ്റും നോക്കുന്നുണ്ടായിരുന്നുവെങ്കിലും എങ്ങനെ ഇവിടെ എത്തി എന്നൊരു ചോദ്യമുണ്ടായില്ല..

“ന്തിനാ കുട്ടി ആ കസേരയിൽ ഇരുന്നുറങ്ങിയേ.. ഇവിടെ കിടക്കായിരുന്നില്യേ..?”

ആ മുഖത്തെ ശൃംഗാര ഭാവം കണ്ടു അരിശം കയറിയെങ്കിലും രുദ്ര ഒന്നും പറഞ്ഞില്ല..

“നിക്ക് കൊറച്ചു വെള്ളം വേണം..”

രുദ്ര മൺകൂജയിൽ നിന്നും വെള്ളം ഗ്ലാസ്സിലേക്ക് പകർന്നു അയാൾക്കരികിലെത്തി.. ഗ്ലാസ്‌ വാങ്ങി, ഒരു വഷളൻ ചിരിയോടെ അയാൾ മറുകൈ കൊണ്ടു രുദ്രയുടെ കൈത്തണ്ടയിൽ പിടുത്തമിട്ടു.. രുദ്രയുടെ ഭാവം മാറിയിരുന്നു.. മിഴികളും.. അടുത്ത നിമിഷം ഷോക്കേറ്റത് പോലെ ഭൈരവൻ കൈ വലിച്ചു.. അയാളുടെ ദേഹം വിറയ്ക്കുന്നതും വല്ലാതൊന്ന് പുളയുന്നതും തല കുടയുന്നതുമെല്ലാം രുദ്ര കണ്ടു.. അവളുടെ മനസ്സ് തുടിച്ചു… സൂര്യൻ… തിരികെ വരാൻ ശ്രെമിക്കുന്നുണ്ട്..

അയാൾ വെള്ളം കുടിച്ച ഗ്ലാസ്‌ മേശപ്പുറത്തു വെച്ച് തെല്ലാലോചനയോടെ അവൾ തന്റെ ബാഗ് തുറന്നു ചിലങ്ക പുറത്തെടുത്തു.. പാളിയൊന്ന് നോക്കിയപ്പോൾ ഭൈരവന്റെ മിഴികൾ കുറുകുന്നത് കണ്ടു.. കസേരയിലേക്ക് ഒരു കാൽ ഉയർത്തി വെച്ചു അവൾ ചിലങ്ക കെട്ടാൻ തുടങ്ങി.. പൊടുന്നനെയാണ് തന്നെ ആപാദചൂഢം ചുഴിഞ്ഞു നോക്കുന്ന അയാളുടെ നോട്ടം അവൾ ശ്രെദ്ധിച്ചത്…

ഇല്ല… ഇയാളുടെ മുന്നിൽ തനിക്കാടാൻ കഴിയില്ല…

നിരാശ്ശയോടെ രുദ്ര ചിലങ്ക അഴിച്ചു മാറ്റുമ്പോൾ ഭൈരവന്റെ ദേഹമൊന്ന് വിറച്ചിരുന്നു…

“ഉണ്ണീടെ വേളി സൂത്രക്കാരിയാണല്ലോ.. പക്ഷെ ഈ ഭൈരവനെ ജയിക്കാൻ നിന്റെ പതിയ്ക്കാവില്ല്യ .. അവന് ഈ ദേഹം തിരികെ കിട്ടണമെങ്കിൽ ഭൈരവൻ തന്നെ വിചാരിക്കണം..”

പരിഹാസവും അഹങ്കാരവും കലർന്ന ആ വാക്കുകൾ രുദ്രയ്ക്ക് സഹിക്കാനാവുന്നതിലേറെയായിരുന്നു.. മുന്നിൽ കണ്ട ഗ്ലാസെടുത്തവൾ മേശമേൽ ആഞ്ഞടിച്ചു.. ചിതറിത്തെറിച്ച ചില്ലുകളിലൊന്ന് അവളുടെ കൈയിൽ ചുവന്ന രേഖ സൃഷ്ടിച്ചു.. ചോര പൊടിയുന്ന മുറിവിൽ നിന്നും അവളുടെ മിഴികൾ ഭൈരവനിലെത്തി..

അയാൾ പുളയുന്നതും ദേഹം വില്ലുപോലെ വളയുന്നതും രുദ്ര കണ്ടു.. രണ്ടു കൈ കൊണ്ടും തലയിൽ അമർത്തി പിടിച്ചു ഭൈരവൻ കിതച്ചു.. കൈയിലെ ചോരയൊഴുകുന്ന മുറിവ് രുദ്ര മറന്നു പോയിരുന്നു.. ഏറെ നേരത്തെ ശ്രെമത്തിനൊടുവിൽ ഭൈരവൻ തളർന്നു.. പക്ഷെ തോറ്റില്ല.. അവളെയൊന്ന് പകയോടെ നോക്കിയിട്ട് ഭൈരവൻ മിഴികളടച്ചു കട്ടിലിൽ കിടന്നു.. അപ്പോഴും അയാളുടെ കിതപ്പടങ്ങിയില്ല.. രുദ്രയുടെ മുറിവിൽ നിന്നും ഇറ്റു വീഴുന്ന ചോരത്തുള്ളികൾക്കൊപ്പം കവിളിലൂടെ ഒഴുകിയ നീർതുള്ളികളും നിലം പതിച്ചു..

ബാഗിൽ നിന്നും ഒരു ഷാളെടുത്ത് നെടുകെ കീറിയവൾ പാടുപെട്ട് കൈയിൽ അമർത്തി ചുറ്റിക്കെട്ടി.. കസേരയിലേക്ക് ഇരിക്കാൻ തുടങ്ങുമ്പോഴാണ് വാതിലിൽ ശക്തിയായി തട്ടുന്നത് കേട്ടത്.. ഞെട്ടിയെഴുന്നേറ്റ ഭൈരവനും അവളും പരസ്പരം നോക്കി.. രുദ്ര ധൃതിയിൽ വാതിൽ തുറന്നതും കണ്ടത് പരിഭ്രാന്തി കലർന്ന പാർവതിയുടെ മുഖമാണ്…

“രുദ്രേച്ചി…”

“എന്താ മോളെ.. എന്തു പറ്റി..?”

“അത് ഭദ്രേച്ചി.. ഭദ്രേച്ചി കാവിലേക്ക് പോയി..”

രുദ്രയുടെ ഉള്ളൊന്ന് വിറച്ചു…

“അവൾ തനിച്ചോ…?”

“അല്ല.. വേറെ ആരോ കൂടെയുണ്ട്..ശ്രീയങ്കിളും ആദിയേട്ടനും തിരഞ്ഞു പോയിട്ടുണ്ട്.. അങ്കിളും ആന്റിയും നിലവറയിൽ പൂജയിലാണ്.. വാതിൽ അടച്ചിരിക്കുവാണ്.. വിളിച്ചാലും കേൾക്കില്ല്യ …”

രുദ്ര പുറത്തേക്കിറങ്ങി കഴിഞ്ഞിരുന്നു…

“നിക്ക്.. നിയ്ക്ക് പേടിയാവണൂ ..”

പാർവതി പറഞ്ഞു..പാർവതിയെ ഒന്ന് നോക്കിയിട്ട് രുദ്ര ഗോവണിപ്പടികൾ ഓടിയിറങ്ങി.. പിന്നാലെ പാർവതിയും…

അവർക്ക് പിറകെ മുറിയിൽ നിന്നും പുറത്തിറങ്ങിയ ഭൈരവൻ (സൂര്യൻ )ചുറ്റും നോക്കി..

കാളിയാർമഠം..

അയാൾക്ക് എല്ലാം മനസ്സിലായിക്കഴിഞ്ഞിരുന്നു.. അയാളുടെ മുഖം ശാന്തമായി.. സൂര്യനാരായണൻറെ ഭാവമായിരുന്നു അപ്പോൾ ആ മുഖത്ത്…

രുദ്രയ്ക്കും പാർവതിയ്ക്കും പിന്നാലെ അയാളും താഴേക്കിറങ്ങി.. കാവിലേക്ക് നടന്നു…

രുദ്രയ്‌ക്കൊപ്പം എത്താൻ പാർവതി പാടുപെടുകയായിരുന്നു.. രുദ്ര നാഗത്താൻ കാവിലേക്ക് ഓടിയിറങ്ങി..

പന്തലും തോരണങ്ങളും ഹോമകുണ്ഡവും പൂജാദ്രവ്യങ്ങളുമൊന്നും അവൾ ശ്രെദ്ധിച്ചതേയില്ല..

നേർത്ത ഇരുൾ മൂടിയ കാവിനുള്ളിലേക്കിറങ്ങുമ്പോൾ രുദ്രയുടെ മനസ്സ് പിടയുകയായിരുന്നു.. എവിടെയും ആളനക്കമില്ല.. മരങ്ങൾക്കിടയിലൂടെ നടന്നു അവൾ തളർന്നു.. പൊടുന്നനെയാണ് കാവിന്റെ അതിർത്തിയിൽ പാലമരച്ചോട്ടിൽ നിൽക്കുന്നയാളുകളെ അവൾ കണ്ടത്…

ആദിത്യനും.. ശ്രീനാഥും…

അവർക്കരികിലേക്ക് സ്വയം മറന്നോടുകയായിരുന്നു രുദ്ര..

“ശ്രീമാമ്മ.. അവളെവിടെ…?”

ശ്രീനാഥ് നിസ്സഹായനായി അവളെ നോക്കി..

രുദ്ര ആദിത്യന്റെ കൈകളിൽ പിടിച്ചുലച്ചു..

“ആദിയേട്ടാ.. ന്റെ അമ്മൂട്ടി.. എവിടെ..?”

ആദിത്യൻ ഒന്നും പറഞ്ഞില്ല.. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…

“അറിയില്ല മോളെ.. കാവിലാകെ ഞങ്ങൾ അരിച്ചു പെറുക്കി.. എവിടെയുമില്ല.. ഞാൻ അനന്തേട്ടനെ വിളിക്കട്ടെ…”

ശ്രീനാഥ് പറഞ്ഞത് കേട്ട് രുദ്രയ്ക്ക് തല കറങ്ങുന്നത് പോലെ തോന്നി..

പാർവതിയും അവൾക്ക് പിന്നാലെ സൂര്യനും (ഭൈരവൻ )അവിടെ എത്തിയിരുന്നു..

(തുടരും )

ഇന്നലെ ഇടണമെന്ന് കരുതി തിരക്കിട്ടു എഴുതിയതാണ്..തെറ്റുകൾ ഉണ്ടാവും.. രാത്രിയിൽ പോസ്റ്റ്‌ ചെയ്തപ്പോഴേക്കും ഒത്തിരി വൈകി.. ഡിലീറ്റ് ചെയ്തു കുറച്ചൂടെ ചേർത്ത് റിപോസ്റ്റ് ചെയ്തതാണ്..ലെങ്ത് കൂടിപ്പോയി..

ഭൈരവൻ പറയുന്ന കഥയിൽ ഭദ്ര ദേവു എന്ന ആളുടെ ദേഹത്താണ്.. ഇടയ്ക്ക് ഭദ്ര എന്ന് തന്നെയാണ് പറയുന്നത്.. അത് പോലെ ഭൈരവൻ എന്ന് പറയുന്നത് സൂര്യന്റെ ദേഹത്തുള്ള ആത്മാവിനെയാണ്..

പിന്നേയ്  waiting.. സ്റ്റിക്കർ മാറ്റി എന്തേലും അഭിപ്രായം പറഞ്ഞാലേ നെക്സ്റ്റ് പാർട്ട്‌ വേഗം ഇടൂ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സൂര്യകാന്തിയുടെ മറ്റു നോവലുകൾ

🔻 ആരോ ഒരാൾ

🔻അവളറിയാതെ

🔻പുനർജനി

🔻നിനയാതെ

🔻 നിൻ നിഴലായ്

🔻 നാഗമാണിക്യം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Neelamizhikal second part of popular novel Nagamanikyam written by Sooryakanthi

4.7/5 - (16 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

14 thoughts on “നാഗമാണിക്യം 2 – നീലമിഴികൾ 44”

  1. Waiting എന്നല്ല കട്ട വെയ്റ്റിംഗ് എന്നുപറയേണം intresting maashum നിശാഗന്ധി യും onnakumenn കരുതുന്നു

  2. Author nu veendum valla health issues vanno. ഇങ്ങനെ ഞമ്മളെ kond നോക്കി ഇരിപ്പിക്യല്ലേ 😁😁

Leave a Reply

Don`t copy text!